Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബ്രസ്സല്‍സില്‍ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

ബ്രസ്സല്‍സില്‍ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


ബ്രസ്സല്‍സില്‍ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ മോദി അഭിസംബോധന ചെയ്തു. ഇന്ത്യയുടെ ‘ലോക്ദൂതാ’ണ് ഇന്ത്യന്‍ സമൂഹമെന്ന് അദ്ദേഹം പറഞ്ഞു.

ബ്രസ്സല്‍സില്‍ കഴഞ്ഞയാഴ്ച ഉണ്ടായ ഭീകരാക്രമണത്തെക്കുറിച്ചു പരാമര്‍ശിക്കവേ, ആക്രമണത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരെ അദ്ദേഹം അനുശോചനമറിയിച്ചു. തീവ്രവാദം മനുഷ്യത്വത്തിനു വെല്ലുവിളിയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. എല്ലാ മാനുഷികശക്തികളും സംഘടിച്ച് അതിനെതിരായ നിലപാടു കൈക്കൊള്ളണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വന്‍ഭീഷണിയായി ഭീകരവാദം വളര്‍ന്നിട്ടും തക്കതായ രീതിയില്‍ പ്രതികരിക്കാന്‍ ലോകത്തിനു സാധിക്കുന്നില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. നല്ല ഭീകരവാദം, ചീത്ത ഭീകരവാദം എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ തീവ്രവാദത്തെ ശക്തിപ്പെടുത്തുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഏറെക്കാലം ക്രമസമാധാനപ്രശ്‌നം മാത്രമെന്നു ചിലര്‍ വ്യാഖ്യാനിച്ച തീവ്രവാദത്തെ ഇന്ത്യ 9/11 വരെ 40 വര്‍ഷമായി എങ്ങനെ നേരിടുന്നുവെന്നു പ്രധാനമന്ത്രി വിശദീകരിച്ചു. ഇന്ത്യ ഭീകരവാദത്തിനു മുന്നില്‍ മുട്ടുകുനിക്കില്ലെന്നു ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. താന്‍ പല നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും ഭീകരവാദവും മതവും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കാന്‍ ശ്രമമുണ്ടാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ ന്യൂഡെല്‍ഹിയില്‍ നടന്ന സൂഫിസമ്മേളനത്തില്‍ വിശാലഹൃദയരായ ഇസ്ലാമിക പണ്ഡിതര്‍ ഭീകരവാദത്തെ തള്ളിക്കളഞ്ഞ സംഭവം അദ്ദേഹം ചൂണ്ടിക്കാട്ടി. പരിഷ്‌കരണവാദം ഇല്ലാതാക്കാന്‍ ഇത്തരം നിലപാടുകള്‍ അനിവാര്യമാണെന്നും ഭീകരവാദം അവസാനിപ്പിക്കാന്‍ അനുകൂലമായ സാഹചര്യം സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദത്തെക്കുറിച്ചു കുറ്റമറ്റ പ്രതികരണം നടത്താന്‍ ഐക്യരാഷ്ട്രസംഘടനയ്ക്കു സാധിച്ചിട്ടില്ലെന്നതില്‍ പ്രധാനമന്ത്രി ഖേദം രേഖപ്പെടുത്തി. ഇക്കാര്യത്തില്‍ ചുമതലയ്‌ക്കൊത്തുയരാനോ യോഗ്യമായ പ്രമേയം പാസ്സാക്കാനോ ഐക്യരാഷ്ട്രസംഘടനയ്ക്കു സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. മാറുന്ന സാഹചര്യങ്ങളോടു പ്രതികരിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങളുടെ പ്രസക്തി നഷ്ടപ്പെടുമെന്നു പ്രധാനമന്ത്രി മുന്നറിയിപ്പു നല്‍കി.

സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ലോകം ഇന്ത്യയില്‍ പ്രതീക്ഷകള്‍ അര്‍പ്പിച്ചിരിക്കുകയാണെന്നു ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി. ഏറ്റവും വേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയുടേതു മാറിയെന്നും ഇതു കേവലം ഭാഗ്യംകൊണ്ടു സിദ്ധിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായി രണ്ടു വര്‍ഷം വരള്‍ച്ച നേരിട്ടശേഷവും നേട്ടമുണ്ടാക്കാന്‍ സാധിച്ചുവെന്നതു നേട്ടമാണ്. നല്ല ലക്ഷ്യവും നല്ല നയങ്ങളുമാണ് നേട്ടത്തിന് ആധാരമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. 2015ല്‍ ചെയ്ത പ്രധാന കാര്യങ്ങളില്‍ ചിലതിനെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. എഥനോള്‍ പെട്രോളുമായി ചേര്‍ക്കുന്നതും യൂറിയ ക്ഷാമം ഇല്ലാതാക്കിയതും ഉള്‍പ്പെടെ പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി.

ഗിവ്-ഇറ്റ്-അപ് പദ്ധതി പ്രകാരം 90 ലക്ഷം പേര്‍ ഗ്യാസ് സബ്‌സിഡി ഉപേക്ഷിക്കാന്‍ തയ്യാറായി. ഇത് ദരിദ്രര്‍ക്ക് എല്‍.പി.ജി. കണക്ഷന്‍ നല്‍കുന്നതിനു സഹായകമായി. റെയില്‍വേ, കാറുല്‍പാദനം, സോഫ്റ്റ്‌വെയര്‍ കയറ്റുമതി എന്നിവ 2015ല്‍ പരമാവധിയായി വര്‍ധിച്ചു. സ്വാതന്ത്ര്യം നേടി ഏഴു പതിറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോഴും 18,000 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിയിട്ടില്ല. എന്നാല്‍ താന്‍ അവ കേവലം ആയിരം ദിവസംകൊണ്ട് അവ വൈദ്യുതീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. റോഡ് നിര്‍മാണത്തിലുണ്ടായ പുരോഗതിയും അദ്ദേഹം വിശദീകരിക്കുച്ചു. സൈനികര്‍ക്ക് ഒരു റാങ്ക്, ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിലുള്ള ദൃഢനിശ്ചയത്തെക്കുറിച്ചും പ്രധാനമന്ത്രി വെളിപ്പെടുത്തി.

തര്‍ക്കപ്രശ്‌നങ്ങള്‍ എങ്ങനെ സമാധാനമായി പരിഹരിക്കാമെന്നതിനു തെളിവാണ് ബംഗ്ലാദേശുമായുള്ള ലാന്റ് ബൗണ്ടറി എഗ്രിമെന്റ്. നരേന്ദ്ര മോദി ആപ്പിനെക്കുറിച്ചും ഇന്ത്യ-ബെല്‍ജിയം ബന്ധങ്ങളെക്കുറിച്ചു ലഭിച്ച അഭിപ്രായങ്ങളും അദ്ദേഹം പരാമര്‍ശിച്ചു.

എന്‍.ആര്‍.ഐകള്‍ക്കു ഗുണകരമാവുവിധം അടുത്തിടെ കൈക്കൊണ്ട തീരുമാനങ്ങളും പ്രധാനനമന്ത്രി ചൂണ്ടിക്കാട്ടി.