Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബ്ലൂംബര്‍ഗ് ആഗോള ബിസ്സിനസ് ഫോറത്തില്‍ പ്രധാനമന്ത്രി മുഖ്യ പ്രഭാഷണം നടത്തി


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂയോര്‍ക്കില്‍ ഇന്ന് ആഗോള ബിസ്സിനസ് ഫോറത്തില്‍ മുഖ്യ പ്രഭാഷണം നടത്തി .

ആദരണീയരായ സദസ്സിനെ അഭിസംബോധന ചെയ്യവെ, ഇന്ത്യയുടെ വളര്‍ച്ചാ ഗാഥയുടെ ഭാവി ദിശയെ കുറിച്ച് പറയാന്‍ താന്‍ ഈ അവസരം വിനിയോഗിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാല് സ്തംഭങ്ങളിലാണ് ഇന്ത്യയുടെ വളര്‍ച്ചാ ഗാഥ പ്രധാനമായും കെട്ടിപ്പടുത്തിട്ടുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനാധിപത്യം, ജനസംഖ്യാശാസ്ത്രം, ആവശ്യകത, നിശ്ചയദാര്‍ഢ്യം എന്നിവയാണവ.

രാഷ്ട്രീയ സ്ഥിരതയുടെ അന്തരീക്ഷം ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് പ്രയോജനം ഉണ്ടാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഗവണ്മെന്റ് കൊണ്ടുവന്ന വിജയകരമായ പരിഷ്‌ക്കാരങ്ങള്‍ക്ക് ലഭിച്ച ആഗോള അംഗീകാരവും പ്രധാനമന്ത്രി എടുത്തു പറഞ്ഞു. ലോജിസ്റ്റിക്‌സ് പെര്‍ഫോര്‍മന്‍സ് സൂചികയില്‍ പത്ത് റാങ്ക് ചാടിക്കയറിയതും, ആഗോള മത്സരക്ഷമതാ സൂചികയില്‍ 13 പോയിന്റ് ഉയര്‍ന്നതും, ആഗോള നവീനാശയ സൂചികയില്‍ 24 റാങ്ക് മുകളിലെത്തിയതും, അതോടൊപ്പം ലോക ബാങ്ക് കണക്കാക്കുന്ന ബിസിനസ് ചെയ്യല്‍ സുഗമമാക്കല്‍ സൂചികയില്‍ 65 റാങ്ക് മെച്ചപ്പെടുത്തിയതും അദ്ദേഹം പരാമര്‍ശിച്ചു.

ആഗോള നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ ഏറ്റവും മികച്ച ഏഷ്യന്‍ സമ്പദ്ഘടനയായി ഇന്ത്യയെ അടുത്തിടെ തിരഞ്ഞെടുത്ത 2018-ലെ ബ്ലൂംബര്‍ഗ് നാഷണല്‍ ബ്രാന്‍ഡ് ട്രാക്കര്‍ സര്‍വ്വേയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ഈ റിപ്പോര്‍ട്ടില്‍ പത്ത് സൂചികകളില്‍ ഏഴെണ്ണത്തില്‍, അതായത് രാഷ്ട്രീയ സ്ഥിരത, ദൃഢത, ഉയര്‍ന്ന നിലവാരത്തിലുള്ള ഉല്പന്നങ്ങള്‍, അഴിമതി വിരുദ്ധത, കുറഞ്ഞ നിര്‍മ്മാണ ചെലവ്, തന്ത്രപ്രധാനമായ സ്ഥലം, ബൗദ്ധികസ്വത്ത് അവകാശങ്ങളോടുള്ള ആദരം എന്നിവയില്‍ ഇന്ത്യയെ ഒന്നാം സ്ഥാനത്താണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

സാങ്കേതിക വിദ്യയുടേയും, നവീന ആശയങ്ങളുടേയും രംഗത്ത് ഇന്ത്യയില്‍ നിക്ഷേപം ഇറക്കാന്‍ പ്രധാനമന്ത്രി ആഗോള നിക്ഷേപ സമൂഹത്തെ ആഹ്വാനം ചെയ്തു. അവരുടെ സാങ്കേതിക വിദ്യയും, ഇന്ത്യയിലെ പ്രാഗത്ഭ്യവും കൂടിച്ചേര്‍ന്നാല്‍ ലോകത്തെ മാറ്റാന്‍ കഴിയും. അവരുടെ വലിപ്പവും, ഇന്ത്യയുടെ നൈപുണ്യശേഷിയും ആഗോള സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ മുഖ്യ പ്രഭാഷണത്തെ തുടര്‍ന്ന് ബ്ലൂംബര്‍ഗ് സ്ഥാപകന്‍ മിഷേല്‍ ബ്ലൂംബര്‍ഗുമായി പരസ്പരമുള്ള ആശയവിനിമയവും നടന്നു