Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മാധ്യസ്ഥവും നടപ്പാക്കലും സംബന്ധിച്ച ദേശീയ നടപടികള്‍ ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ സമാപന പ്രസംഗം.

മാധ്യസ്ഥവും നടപ്പാക്കലും സംബന്ധിച്ച ദേശീയ നടപടികള്‍ ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ സമാപന പ്രസംഗം.


ഭാരതത്തിന്റെ ചീഫ് ജസ്റ്റിസ്,ജസ്റ്റിസ് റ്റി എസ് താക്കൂര്‍,

സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ബഹുമാനപ്പെട്ട ജഡ്ജിമാരേ,

വിശിഷ്ടാതിഥികളേ, സുഹൃത്തുക്കളേ,

സഹോദരീ സഹോദരന്മാരേ,

ഈ അന്തര്‍ദേശീയ സമ്മേളനം സംഘടിപ്പിച്ചതിന് നിതി ആയോഗിനെ അഭിനന്ദിച്ചുകൊണ്ട് ഞാന്‍ തുടങ്ങട്ടെ. മാധ്യസ്ഥതയെക്കുറിച്ചുള്ള ലളിത നിര്‍വചനം ഒരുപക്ഷേ, മഹാത്മാഗാന്ധിയില്‍ നിന്നായിരിക്കാം വന്നിട്ടുള്ളത്, അദ്ദേഹം പറഞ്ഞു: ” നിയമകാര്യങ്ങളില്‍ എനിക്ക് നേരിട്ട് അനുഭവമുണ്ട്. മനുഷ്യപ്രകൃതിയുടെ നല്ല വശവും മനുഷ്യഹൃദയത്തിലേക്കുള്ള നല്ല വഴിയും ഞാന്‍ മനസിലാക്കി കണ്ടെത്തിയിട്ടുണ്ട്. തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കക്ഷികളെ ഒന്നിപ്പിക്കുക എന്നതാണ് ഒരു നിയമജ്ഞന്റെ യഥാര്‍ത്ഥ ജോലി എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഞാന്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ച ഇരുപത് വര്‍ഷത്തില്‍ കൂടുതല്‍കാലവും നൂറുകണത്തിന് കേസുകളില്‍ സ്വകാര്യ ഒത്തുതീര്‍പ്പ് നടത്താന്‍ ഇടപെട്ടതില്‍ നിന്ന് എന്നേക്കുമായി ലഭിച്ച പാഠം ഇതാണ്. അതുകൊണ്ടെനിക്ക് പണമോ ജീവനോ ഒന്നും നഷ്ടപ്പെട്ടുമില്ല.”

സുഹൃത്തുക്കളേ,

ഇന്ത്യ ഇന്ന് അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് ഏറ്റവും ആകര്‍ഷകമായ പ്രദേശങ്ങളിലൊന്നുമാണ്. സത്യത്തില്‍, ആഗോള സമ്പദ്ഘടനയില്‍ നാം ഒരു തിളങ്ങുന്ന ഇടത്തിലാണു നില്‍ക്കുന്നത്. ഇതാകട്ടെ ഇന്ത്യയുടെ മൗലിക ശക്തികളായ ജനാധിപത്യം, ജനസംഖ്യാപരമായ നേട്ടം, ആവശ്യകത എന്നിവയുടെ പരിണിത ഫലമാണ്. ഈ മൂന്നു ശക്തികള്‍കൊണ്ട് പൂര്‍ണമായും ആയുധമണിയേണ്ടത് നമ്മുടെ ആവശ്യമാണ്. ദീര്‍ഘകാല നിക്ഷേപങ്ങള്‍ ഉണ്ടാവുകയും അത് ഉപജീവനമാര്‍ഗ്ഗങ്ങളും സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ചയും ഉണ്ടാക്കുകയും ചെയ്താല്‍ മാത്രമേ അത് സംഭവിക്കുകയുള്ളു.

നമ്മുടെ ആഭ്യന്തര വിപണി തുണ്ടുതുണ്ടായിരിക്കുന്നു. വ്യത്യസ്ത സംസ്ഥാനങ്ങളിലെ വ്യത്യസ്ത നികുതികള്‍ ചരക്കുകളെയും സേവനങ്ങളെയും കൂടുതല്‍ ചിലവേറിയതാക്കി. അന്തര്‍ സംസ്ഥാന വാണിജ്യത്തിന്റെ വളര്‍ച്ചയെ ഇത് തടസ്സപ്പെടുത്തി. സംയോജിത ദേശീയ വിപണി ഉണ്ടാക്കുന്നതിന് നാം ചരക്ക്,സേവന നികുതി നിയമം കൊണ്ടുവന്നു. ഇത് ആഭ്യന്തര ആവശ്യത്തെ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുകയും ഇന്ത്യയുടെ വ്യാപാരമേഖലക്കും തൊഴിലിനും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

ഇന്ത്യ ഒരു ഡിജിറ്റല്‍ വിപ്ലവത്തിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഇത് സാങ്കേതികവിദ്യയും സമ്പദ്ഘടനയും തമ്മില്‍ ഇന്ത്യന്‍ സമൂഹത്തില്‍ പൊതുവിലും ഗ്രാമീണ സമൂഹത്തില്‍ പ്രത്യേകിച്ചും ഉണ്ടായിട്ടുള്ള വിഭജനത്തിന് കുറുകേയുള്ള പാലമായി മാറും. ഈ വിപ്ലവത്തിലൂടെ ഗ്രാമീണ സമ്പദ്ഘടനയ്ക്ക് ഉണ്ടാകുന്ന ഉയര്‍ച്ചഇന്ത്യയുടെ സമ്പദ്ഘടനയെത്തന്നെ കൂടുതല്‍ കരുത്തുള്ളതാക്കും.

നവീനമായ തൊഴില്‍ മാതൃകകളും ആപ്പ് അടിസ്ഥാനമാക്കിയുള്ള സ്റ്റാര്‍ട്ടപ്പുകളും ഇന്ത്യക്കാര്‍ക്കിടയില്‍ സംരംഭകത്വ താല്‍പര്യം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇന്നലത്തെ തൊഴിലന്വേഷകര്‍ ഇന്നത്തെ തൊഴില്‍ദാതാക്കളായി മാറുന്നു. നിയമരംഗവും ഡിജിറ്റല്‍ ലോകത്തിന്റെ വാഗ്ദാനങ്ങളിലേക്ക് വാതില്‍ തുറന്നിരിക്കുകയാണ്. കേസ്സുകെട്ടുകളും അതിന്റെ കാര്യകാരണ പട്ടികയും ഉള്‍പ്പെടെയുള്ള അഭിഭാഷരുടെ ലൈബ്രറി ഇപ്പോള്‍ നിങ്ങളുടെ മൊബൈല്‍ ഫോണിലെ വെറും ഒരു ക്ലിക് അകലെയാണ്.

സുഹൃത്തുക്കളേ,

ഇന്ത്യന്‍ വിപണിയില്‍ നിയമസംവിധാനത്തിന്റെ ഉറച്ച നിലനില്‍പ്പാണ് വ്യാപാര മേഖല ആവശ്യപ്പെടുന്നത്. വസ്തുനിഷ്ഠമല്ലാത്ത സമ്പ്രദായത്തിലൂടെ ഒറ്റരാത്രികൊണ്ട് കളിയിലെ ചട്ടങ്ങളെല്ലാം മാറ്റണമെന്ന ഉറപ്പ് അവര്‍ ആവശ്യപ്പെടുന്നില്ല. വാണിജ്യപരമായ ആ തര്‍ക്കങ്ങള്‍ കാര്യക്ഷമമായി പരിഹരിക്കപ്പെടുകയും വേണം. ആകര്‍ഷകമായ മാധ്യസ്ഥ സംസ്‌കാരത്തിന്റെ പിന്തുണയുള്ള കരുത്തുറ്റ നിയമ ചട്ടക്കൂട് അത്യന്താപേക്ഷിതമാണ്. വിദൂര വ്യാപ്തിയുള്ള നിയമപരിഷ്‌കരണത്തിനാണ് ഈ സാഹചര്യത്തില്‍ നാം മുന്‍െൈകയെടുക്കുന്നത്. ആയിരത്തിലേറേ പുരാതന നിയമങ്ങള്‍ റദ്ദാക്കിക്കഴിഞ്ഞു. 2016 ലെ സമഗ്ര കടംകൊടുത്തുതീര്‍ക്കലും നിര്‍ദ്ധനത്വം പ്രഖ്യാപിക്കലും നിയമാവലി ഉണ്ടാക്കി, ദേശീയ കമ്പനി നിയമ ട്രിബ്യൂണല്‍ രൂപീകരിച്ചു,നിയമപരമായ ധന നയസമിതി പ്രാബല്യത്തിലാക്കുകയും ക്രയവസ്തുക്കളുടെയും സുരക്ഷിതത്വത്തിന്റെയും വിപണിയില്‍ ലയനം സാധ്യമാക്കുകയും ചെയ്തു.
കൂടാതെ, വ്യാപാരമേഖലയില്‍ മെച്ചപ്പെട്ട മാറ്റവും വേഗതയും സാധ്യമാക്കുന്നതിന് നിര്‍ധനത്വം സംബന്ധിച്ച നിയമാവലിയുമായി ഒത്തുപോകുന്ന വിധം നമ്മള്‍ സര്‍ഫേസി, ഡിആര്‍റ്റി നിയമങ്ങള്‍ ഈ വര്‍ഷം ഭേദഗതി ചെയതു. എങ്കിലും ഫലപ്രദവും കാര്യക്ഷമവുമായ തര്‍ക്കപരിഹാര സംവിധാനം ഉണ്ടെങ്കില്‍ മാത്രമേ നിയമപരിഷ്‌കരണങ്ങള്‍ക്ക് ഉദ്ദേശിക്കുന്ന ഫലം ഉണ്ടാവുകയുള്ളു. നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനപരമായ വിശേഷഗുണമാണ്. നീതിന്യായ പ്രക്രിയയുടെ സത്യസന്ധതയില്‍ സാധാരണജനത്തിനും വ്യാപാരമേഖലയുടെ പ്രതിനിധികള്‍ക്കും വലിയ വിശ്വാസമാണുള്ളത്. നീതിന്യായമേഖലയുടെ ആന്തരഘടനയും ഭരണസംവിധാനവും മെച്ചപ്പെടുത്താന്‍ നമ്മുടെ ഗവണ്‍മെന്റ് വിവിധതരം നടപടികള്‍ സ്വീകരിച്ചു.

വാണിജ്യകാര്യങ്ങളിലെ തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിന് വാണിജ്യ കോടതികളും ഹൈക്കോടതിക്ക് വാണിജ്യ വിഭാഗവും വാണിജ്യകാര്യങ്ങള്‍ക്ക് അപ്പീല്‍ വിഭാഗവും രൂപീകരിക്കുന്നതു സംബന്ധിച്ച 2015ലെ നിയമം നടപ്പാക്കുകയും ചെയ്തു.

രാജ്യവ്യാപകമായി ജില്ലാ കോടതികളില്‍ കെട്ടിക്കിടക്കുന്ന കോടതികളിലെ കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ദേശീയതലത്തില്‍ ഒരു നീതിന്യായ വിവര ശേഖരം സജ്ജീകരിച്ചു. കോടതി സംവിധാനങ്ങള്‍ പൂര്‍ണമായി കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിന് ഇ – കോര്‍ട്ട് മിഷനു കീഴില്‍ നടപടികളെടുത്തു വരുന്നു. നിലവിലുള്ള ട്രിബ്യൂണലുകളെ ഒന്നിച്ചാക്കുന്നതിന് ഒരു നയരൂപീകരണത്തിനുവേണ്ടി ഈ ഗവണ്‍മെന്റ് നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. നിലവിലുള്ള സങ്കീര്‍ണമായ ട്രിബ്യൂണല്‍ സംവിധാനത്തെ ലളിതമാക്കി മാറ്റിത്തീര്‍ക്കാന്‍ ഇത് സഹായിക്കും.

മാധ്യസ്ഥവും തീര്‍പ്പുകല്‍പ്പിക്കലും അനുരഞ്ജനവും ഉള്‍പ്പെടുന്ന സമാന്തര തര്‍ക്കപരിഹാരത്തിന് ഇതോടൊപ്പം തന്നെ ഊര്‍ജ്ജസ്വലമായ ഒരു ജൈവസംവിധാനവും രൂപപ്പടുത്തേണ്ടതുണ്ട്. നിക്ഷേപകര്‍ക്കും വ്യാപാരത്തിനും ഇത് അധിക ആശ്വാസം നല്‍കും. ഇന്ത്യയിലെ കോടതികളിലെ കേസ് ഭാരം ലഘൂകരിക്കും എന്നതാണ് ഏറ്റവും പ്രധാനം.

മാധ്യസ്ഥത്തിലൂടെയുള്ള തര്‍ക്കപരിഹാരം നമുക്ക് പുതിയ കാര്യമല്ല. പുരാതന ഇന്ത്യയില്‍, കക്ഷികള്‍ക്കിടയിലുള്ള തര്‍ക്കങ്ങള്‍പരിഹരിക്കാന്‍ നിരവധി സംവിധാനങ്ങളുണ്ടായിരുന്നു. ഗ്രാമീണ സമിതികള്‍ അഥവാ കുലാനി; സ്രെനി അഥവാ നഗരസഭ; പുഗ അഥവാ നിയമസഭ എന്നിവ ഉള്‍പ്പെടെയാണ് ഇത്. അതുപോലെ, വാണിജ്യകാര്യങ്ങള്‍ തീരുമാനിച്ചിരുന്നത് മഹാജനുകളും സ്വകാര്യസഭകളുമാണ്.

നിയമവിവാദങ്ങളോ തര്‍ക്കങ്ങളോ ഇല്ലാത്ത സൂക്ഷ്മ വ്യാപാര ഇടപാടുകളും വ്യവഹാരങ്ങളും നടത്താന്‍ സഹായിക്കുന്ന നിയമ വിദഗ്ധരെ ഇന്ന് കോര്‍പറേറ്റുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ആവശ്യമുണ്ട്. ഒരു തര്‍ക്കമുണ്ടായാല്‍ കോടതിയില്‍ പോകാതെ അത് മാധ്യസ്ഥത്തിലൂടെ കോര്‍പറേറുകള്‍ക്ക് അതിവേഗം പരിഹരിക്കുകയാണ് വേണ്ടത്. ഇതിന് പ്രത്യേക പരിശീലനം നേടിയ ആര്‍ബിട്രേഷന്‍ നിയമജ്ഞരെ അവര്‍ക്ക് വേണം. നിയമപരമായ മറ്റു പ്രക്രിയകളിലൂടെ നീങ്ങിയാല്‍ തകര്‍ച്ച സംഭവിക്കാവുന്ന വ്യക്തിപരവും വ്യാപാരപരവുമായ ബന്ധങ്ങള്‍ സമാന്തര പരിഹാര പ്രക്രിയ സംരക്ഷിച്ചുനിര്‍ത്തുകയും ചെയ്യുന്നു.

ഹോംകോങും സിംഗപ്പൂരും പോലുള്ള ഏഷ്യന്‍ കേന്ദ്രങ്ങള്‍ മാധ്യസ്ഥ ലക്ഷ്യസ്ഥാനങ്ങള്‍ എന്ന നിലയില്‍ കൂടുതല്‍ കണക്കാക്കപ്പെടുന്ന നിലയിലേക്ക് മാറുന്നുവെന്നതാണ് സമീപകാല പ്രവണതകള്‍ സൂചിപ്പിക്കുന്നത്. പ്രശസ്തമായ വ്യാപാരകേന്ദ്രങ്ങള്‍ എന്ന നിലയില്‍ അതിവേഗ വ്യാപാരം സാധ്യമാകുന്ന ഉന്നത തലത്തിലേക്ക് അവര്‍ വിലവയ്ക്കപ്പെടുന്നുമുണ്ട്. ഇപ്രകാരം, ഗുണനിലവാരമുള്ള മാധ്യസ്ഥ സംവിധാനം വേഗത്തിലുള്ള വ്യാപാരത്തിന് ഒഴിവാക്കാനാകാത്ത ഘടകമാണ്;ഈ സര്‍ക്കാര്‍ അക്കാര്യത്തില്‍ പ്രതിജ്ഞാബദ്ധവുമാണ്.

സുഹൃത്തുക്കളേ,

സ്ഥാപനങ്ങള്‍ക്കിടയിലെ മാധ്യസ്ഥത്തിന് ഊര്‍ജ്ജസ്വലമായ ജൈവസംവിധാനം സൃഷ്ടിക്കുക എന്നത് ഗവണ്‍മെന്റിന്റെ മുന്‍ഗണനാ വിഷയങ്ങളില്‍പ്പെട്ടതാണ്. മാധ്യസ്ഥ, അനുരഞ്ജന നിയമത്തില്‍ സമീപകാലത്ത് സുപ്രധാന ഭേദഗതികള്‍ വരുത്തിയിരുന്നു. ഇത് മാധ്യസ്ഥപ്രക്രിയയെ വേഗത്തിലുള്ളതാക്കുകയും സമയബന്ധിതവും കലഹരഹിതവുമാക്കുകയും ചെയ്തു.നമ്മുടെ നിയമം യുഎന്‍സിട്രാല്‍ ( UNCITRAL) മാതൃകാനിയമത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

മധ്യസ്ഥ ട്രിബ്യൂണലുകള്‍ സാാധാരണ സാഹചര്യങ്ങളില്‍ 12 മാസത്തിനുള്ളില്‍ തീര്‍പ്പുണ്ടാക്കുന്നു എന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. അതിവേഗ നടപടിക്രമങ്ങളുള്ള കേസുകളില്‍ ഇത് ആറ് മാസത്തിനുള്ളിലാക്കണം. മധ്യസ്ഥനിയമനം സംബന്ധിച്ച കോടതി തീരുമാനമാകട്ടെ 60 ദിവസത്തിനുള്ളില്‍ ഉണ്ടാവുകയും വേണം. ന്യായമായ തീര്‍പ്പ് ഉണ്ടാക്കുന്നതിലും അത് നടപ്പാക്കുന്നതിലും നേരത്തേ ഉണ്ടായിക്കൊണ്ടിരുന്ന തടസ്സങ്ങള്‍ ഇല്ലാതാക്കണം.

അതിനുപുറമേ,നിയപ്രകാരം, ഈ തീര്‍പ്പിനെ ചോദ്യം ചെയ്തുകൊണ്ട് ലഭിക്കുന്ന ഏത് ഹര്‍ജിയും കോടതികള്‍ ഒരു വര്‍ഷത്തിനകം തീര്‍പ്പാക്കണം. മാധ്യസ്ഥ തീര്‍പ്പുകള്‍ നടപ്പാക്കുന്നത് അന്താരാഷ്ട്ര വ്യവസ്ഥകള്‍ പ്രകാരം മാത്രമേ കോടതികള്‍ നിരസിക്കാന്‍ പാടുള്ളു. ഈ ഭേദഗതി നമ്മുടെ മാധ്യസ്ഥ പ്രക്രിയയ്ക്ക് ആഗോളതലത്തിലെ മികച്ച വ്യവഹാര രീതികളുടെ സ്വഭാവം നല്‍കും. മുന്‍നിര മാധ്യസ്ഥ നിയമപരിപാലകരുടെ നിരയിലേക്ക് വളരാനുള്ള അവസരം ഈ ഭേദഗതികള്‍ നമുക്ക് നല്‍കും. എങ്കിലും, മഹത്തായ അവസരങ്ങള്‍ വലിയ വെല്ലുവിളികളും സൃഷ്ടിക്കും. മികവുറ്റ ഗുണനിലവാരവും ആഗോളതല അംഗീകാരവുമുള്ള മധ്യസ്ഥരുടെ ലഭ്യത, നന്നായി കാര്യങ്ങള്‍ നടപ്പാക്കാന്‍ സാധിക്കുക, നിഷ്പക്ഷത ഉറപ്പാക്കല്‍, നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കല്‍, ചെലവു കുറഞ്ഞ മാധ്യസ്ഥ നടപടികള്‍ എന്നിവ ഉള്‍പ്പെട്ടതാണ് ഈ വെല്ലുവിളികള്‍.

സുഹൃത്തുക്കളേ,

ഇന്ത്യക്ക് മികച്ച നിയമജ്ഞരുടെയും ന്യായാധിപന്മാരുടെയും കുറവില്ല. സര്‍വീസില്‍ നിന്നു വിരമിച്ച ന്യായാധിപന്മാര്‍, എന്‍ജിനീയര്‍മാര്‍,ശാസ്ത്രജ്ഞര്‍ എന്നിവരുടെ വലിയൊരു നിര ഇന്ത്യയിലുണ്ട്. അവര്‍ക്ക് വിവിധ മേഖലകളിലെ മാധ്യസ്ഥരായി അതിഗംഭീരമായി പ്രവര്‍ത്തിക്കാനും കഴിയും.ഇന്ത്യയുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ വലിയൊരു വിഭാഗം മാധ്യസ്ഥ വിഗദ്ധര്‍ക്കും നിയമജ്ഞര്‍ക്കും നന്നായി ഉപയോഗപ്പെടുത്താവുന്നതാണ്. രാജ്യത്ത് നിയമവിദ്യാഭ്യാസം കൂടുതല്‍ വ്യാപിപ്പിക്കുക എന്നതും ഇതോടെ ആവശ്യമായി മാറും. പ്രത്യേക പരിശീലനം നേടിയ മാധ്യസ്ഥരുടെ ബാര്‍ അസോസിയേഷനുകള്‍ വികസിപ്പിക്കേണ്ടതും ആവശ്യമായിത്തീരും. ഇന്ത്യയിലെ വ്യാപാര രംഗത്തിന് കുറഞ്ഞ ചെലവില്‍ അന്താരാഷ്ട്ര നിലവാരമുള്ള സേവനം നല്‍കാന്‍ കഴിയുന്നവിധം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യസ്ഥ സ്ഥാപനങ്ങളും നമുക്ക് വേണ്ടിവരും. ഇത് സാധ്യമാക്കാന്‍ നമ്മള്‍ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട സ്ഥാപനങ്ങളെ സ്വാഗതം ചെയ്യുന്നു.

മാധ്യസ്ഥ സംവിധാനങ്ങളുടെയും നീതിന്യായ സംവിധാനത്തിന്റെയും പ്രയത്‌നത്തിന് ഒപ്പം ചേരാന്‍ നമ്മള്‍ ബോധപൂര്‍വും വഴിയും ദിശയുമുണ്ടാക്കിയേ തീരൂ. മാധ്യസ്ഥം അതിലൊരു വഴിയാണ്; അതിന്റെ വിപുല സാധ്യതയാകട്ടെ നമ്മുടെ രാജ്യം വേണ്ടവിധം വിനിയോഗിച്ചിട്ടുമില്ല.

സുഹൃത്തുക്കളേ.

തര്‍ക്കപരിഹാരത്തിനുവേണ്ടി സമാന്തര ജൈവ സംവിധാനമായി പ്രവര്‍ത്തിക്കാന്‍ പ്രാപ്തമായ ഒന്ന് ഇന്ത്യയുടെ ദേശീയ മുന്‍ഗണനയാണ്. ആഗോളതലത്തില്‍ ഇന്ത്യയെ ഒരു മാധ്യസ്ഥ ഇടപെടല്‍ കേന്ദ്രമായി ഉയര്‍ക്കാട്ടാന്‍ നമുക്ക് കഴിയണം. റസ്‌കോ പോണ്ടിന്റെ പ്രശസ്ത വാക്കുകള്‍ പോലെ, ” നിയമം സന്തുലിതമായിരിക്കണം പക്ഷേ, ഒരു കാരണവശാലം നിശ്ചലമായി നില്‍ക്കരുത്.” നമ്മുടെ ചക്രവാളങ്ങള്‍ക്കും അപ്പുറത്തുള്ള പ്രചോദനം നമുക്ക് സ്വായത്തമാക്കണം.ചിട്ടവട്ടങ്ങളും നയവും മനോഭാവവും നിര്‍ണായകമായവിധത്തില്‍ ബോധപൂര്‍വം പരിഷ്‌കരിക്കുന്നതിന് ഒരു മാതൃകാ വേദിയാണ് ഈ സമ്മേളനം നല്‍കുന്നത്.

ആഗോള തൊഴില്‍മേഖലയിലും കോര്‍പറേറ്റുകള്‍ക്കിടയിലും നിയമ രംഗത്തും മധ്യസ്ഥതയുടെ വിശ്വത്തോര ഇടം ഉറപ്പിക്കുന്നതില്‍ നാഴികക്കല്ലായി മാറാനും ഇന്ത്യക്കുള്ളില്‍ മാധ്യസ്ഥം ശക്തിപ്പെടുത്താനും ഈ ശ്രദ്ധ നമ്മെ സഹായിക്കും. നിങ്ങളുടെ ശുപാര്‍ശകള്‍ ഫലപ്രദമായി നടപ്പാക്കാന്‍ നാം കാത്തിരിക്കുന്നു.

നിങ്ങള്‍ക്ക് നന്ദി.