Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യുപിയിലെ ബല്‍റാംപൂരില്‍ പ്രധാനമന്ത്രി സരയൂ കമാല്‍ ദേശീയ പദ്ധതി ഉദ്ഘാടനം ചെയ്തു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യുപിയിലെ ബല്‍റാംപൂരില്‍ സരയൂ കനാല്‍ ദേശീയ പദ്ധതി ഉദ്ഘാടനം ചെയ്തു. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ വിയോഗം ഓരോ ഇന്ത്യക്കാരനും ഓരോ രാജ്യസ്‌നേഹിക്കും തീരാനഷ്ടമാണെന്ന് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച പ്രധാനമന്ത്രി സദസിനെ അഭിസംബോധന ചെയ്തു പറഞ്ഞു. ”രാജ്യത്തെ സേനയെ സ്വയം പര്യാപ്തമാക്കാന്‍ ജനറല്‍ ബിപിന്‍ റാവത്ത് ജി ചെയ്ത  കഠിനാധ്വാനത്തിന് രാജ്യം മുഴുവന്‍ സാക്ഷിയാണ്,” അദ്ദേഹം പറഞ്ഞു.  ഇന്ത്യ ദുഃഖത്തിലാണെങ്കിലും വേദന അനുഭവിച്ചിട്ടും നമ്മുടെ കുതിപ്പും പുരോഗതിയും ഇന്ത്യ നിര്‍ത്തില്ല. മൂന്ന് സേനകള്‍ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിന് രാജ്യത്തെ സായുധ സേനയെ സ്വയം പര്യാപ്തമാക്കാനുള്ള ശ്രമങ്ങള്‍ മുന്നോട്ട് പോകും. ജനറല്‍ ബിപിന്‍ റാവത്ത്, വരും ദിവസങ്ങളില്‍ തന്റെ ഇന്ത്യ പുതിയ ദൃഢനിശ്ചയങ്ങളുമായി മുന്നോട്ട് പോകുന്നത് കാണും. രാജ്യത്തിന്റെ അതിര്‍ത്തികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ഡിയോറിയ സ്വദേശിയായ ഉത്തര്‍പ്രദേശിന്റെ മകന്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ കഠിനമായി പരിശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ”അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ഞാന്‍ പടേശ്വരി മാതാവിനോട് പ്രാര്‍ത്ഥിക്കുന്നു. രാഷ്ട്രം ഇന്ന് വരുണ്‍ സിംഗ് ജിയുടെ കുടുംബത്തിനൊപ്പവും നമുക്ക് നഷ്ടപ്പെട്ട വീരന്മാരുടെ കുടുംബത്തിനൊപ്പവുമാണ്”, പ്രധാനമന്ത്രി പറഞ്ഞു.

 രാജ്യത്തെ നദികളിലെ ജലം ശരിയായ രീതിയില്‍ വിനിയോഗിക്കുക, കര്‍ഷകരുടെ വയലുകളില്‍ ആവശ്യത്തിന് വെള്ളം എത്തിക്കുക എന്നിവ ഗവണ്‍മെന്റിന്റെ പ്രഥമ പരിഗണനകളിലൊന്നാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.  സരയൂ കനാല്‍ ദേശീയ പദ്ധതിയുടെ പൂര്‍ത്തീകരണം, ചിന്ത സത്യസന്ധമായിരിക്കുമ്പോള്‍, പ്രവര്‍ത്തനവും ഉറച്ചതാണെന്നതിന്റെ തെളിവാണ്.

 ഈ പദ്ധതിയുടെ പ്രവൃത്തി ആരംഭിച്ചപ്പോള്‍ 100 കോടി രൂപയില്‍ താഴെയാണ് ചെലവ് വന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പതിനായിരം കോടിയോളം ചെലവഴിച്ചാണ് ഇന്ന് പൂര്‍ത്തീകരിച്ചത്.  മുന്‍ ഗവണ്‍മെന്റുകളുടെ അവഗണനയുടെ പേരില്‍ രാജ്യം ഇതിനകം 100 മടങ്ങ് കൂടുതല്‍ പണം നല്‍കി.  ”ഇത് ഗവണ്‍മെന്റിന്റെ പണമാണെങ്കില്‍, ഞാന്‍ എന്തിന് ശ്രദ്ധിക്കണം?  ഈ ചിന്ത രാജ്യത്തിന്റെ സന്തുലിതവും സമഗ്രവുമായ വികസനത്തിന് ഏറ്റവും വലിയ തടസ്സമായി മാറിയിരുന്നു. ഈ ചിന്തയാണ് സരയൂ കനാല്‍ പദ്ധതിയെ തൂക്കിലേറ്റിയത്. സരയൂ കനാല്‍ പദ്ധതിയില്‍ 5 പതിറ്റാണ്ടിനിടെ ചെയ്തതിനേക്കാള്‍ കൂടുതല്‍ പ്രവൃത്തികള്‍ 5 വര്‍ഷത്തിനുള്ളില്‍ തങ്ങള്‍ ചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.  ഇത് ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റാണ്. ഇതാണ് ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തന വേഗത; പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുക എന്നതാണ് ഞങ്ങളുടെ മുന്‍ഗണന.

ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റ് പൂര്‍ത്തിയാക്കിയ ബാന്‍ സാഗര്‍ പദ്ധതി, അര്‍ജുന്‍ സഹായക് ജലസേചന പദ്ധതി, എയിംസ്, ഗോരഖ്പൂരിലെ വളം പ്ലാന്റ് തുടങ്ങിയ ദീര്‍ഘകാല പദ്ധതികള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയുടെ ഉദാഹരണമായി കെന്‍ ബെത്വ ലിങ്ക് പദ്ധതിയും അദ്ദേഹം ഉദ്ധരിച്ചു. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് 45000 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.  ബുന്ദേല്‍ഖണ്ഡ് മേഖലയെ ജലപ്രശ്‌നത്തില്‍ നിന്ന് മോചിപ്പിക്കുന്നതില്‍ പദ്ധതി നിര്‍ണായക പങ്ക് വഹിക്കും. ചെറുകിട കര്‍ഷകരെ ആദ്യമായാണ് ഗവണ്‍മെന്റ് പദ്ധതികളുമായി ബന്ധിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പിഎം കിസാന്‍ സമ്മാന്‍ നിധി, മത്സ്യബന്ധനം, ക്ഷീരോല്‍പ്പാദനം, തേനീച്ച സംസ്‌കരണം എന്നിവയിലെ ഇതര വരുമാന മാര്‍ഗങ്ങള്‍, എത്തനോളിലെ അവസരങ്ങള്‍ എന്നിവയാണ് സ്വീകരിക്കുന്ന ചില നടപടികള്‍. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ ഉത്തര്‍പ്രദേശില്‍ നിന്നുതന്നെ 12000 കോടിയുടെ എത്തനോള്‍ വാങ്ങിയതായി പ്രധാനമന്ത്രി പറഞ്ഞു.  പ്രകൃതി കൃഷിയെയും ശൂന്യബജറ്റ് കൃഷിയെയും കുറിച്ച് ഡിസംബര്‍ 16ന് സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് പ്രധാനമന്ത്രി കര്‍ഷകരെ ക്ഷണിച്ചു. സംസ്ഥാനത്തെ 30 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് പിഎംഎവൈ പ്രകാരം ഉറപ്പുള്ള വീടുകള്‍ ലഭിച്ചിട്ടുണ്ടെന്നും അതില്‍ ഭൂരിഭാഗവും കുടുംബങ്ങളിലെ സ്ത്രീകളുടെ പേരിലാണെന്നും അദ്ദേഹം അറിയിച്ചു. സ്വാമിത്വ യോജനയുടെ നേട്ടങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

 ഈ കൊറോണ കാലഘട്ടത്തില്‍ ദരിദ്രര്‍ ആരും പട്ടിണി കിടക്കാതിരിക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമം നടത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോള്‍, പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയ്ക്ക് കീഴില്‍ സൗജന്യ റേഷന്‍ നല്‍കുന്നതിനുള്ള പ്രചാരണം ഹോളിക്ക് അപ്പുറത്തേക്ക് വ്യാപിപ്പിച്ചിരിക്കുന്നു.

 മുന്‍കാലങ്ങളില്‍ മാഫിയകള്‍ക്ക് സംരക്ഷണം ലഭിച്ചിരുന്നതിന് വിപരീതമായി ഇന്ന് മാഫിയയെ തുടച്ചുനീക്കുകയാണെന്നും വ്യത്യാസം ദൃശ്യമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.  നേരത്തെ ശക്തരായവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയിരുന്നു. ഇന്ന് യോഗി ജിയുടെ ഗവണ്‍മെന്റ് ദരിദ്രരെയും കീഴാളരെയും പിന്നാക്കക്കാരെയും ആദിവാസികളെയും ശാക്തീകരിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അതുകൊണ്ടാണ് യുപിയിലെ ജനങ്ങള്‍ പറയുന്നത് – വ്യത്യാസം ദൃശ്യമാണ്. മുമ്പ് മാഫിയകള്‍ അനധികൃതമായി ഭൂമി കൈവശം വയ്ക്കുന്നത് പതിവായിരുന്നു, ഇന്ന് യോഗി ജി അത്തരം കയ്യേറ്റത്തിന് മേല്‍ ബുള്‍ഡോസര്‍ ഓടിക്കുന്നു.  അതുകൊണ്ടാണ് യുപിയിലെ ജനങ്ങള്‍ പറയുന്നത് – വ്യത്യാസം ദൃശ്യമാണ്, പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.