Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റുവാണ്ടയിലേക്കും ഉഗാണ്ടയിലേക്കും ദക്ഷിണാഫ്രിക്കയിലേക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക സന്ദര്‍ശനം (ജൂലൈ 23-27, 2018) <Br


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി റുവാണ്ട (ജൂലൈ 23-24), ഉഗാണ്ട (ജൂലൈ 24-25), ദക്ഷിണാഫ്രിക്ക (ജൂലൈ 25-27) എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നു. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇതാദ്യമായാണ് റുവാണ്ടയില്‍ എത്തുന്നത്. 20 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഉഗാണ്ട സന്ദര്‍ശിക്കുന്നത്. ബ്രിക്‌സ് ഉച്ചകോടി പ്രമാണിച്ചാണ് ദക്ഷിണാഫ്രിക്ക സന്ദര്‍ശനം.

റുവാണ്ടയിലും ഉഗാണ്ടയിലും പ്രസിഡന്റുമാരുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളും പ്രതിനിധിതല ചര്‍ച്ചകളും ബിസിനസ് പ്രമുഖരും ഇന്ത്യന്‍ വംശജരുമായുള്ള കൂടിക്കാഴ്ചകളും നടക്കും. റുവാണ്ടയിലെ വംശഹത്യാ സ്മാരകം പ്രധാനമന്ത്രി സന്ദര്‍ശിക്കും. പ്രസിഡന്റ് പോള്‍ കഗാമെ മുന്‍കയ്യെടുത്തു നടപ്പാക്കിയ ദേശീയ സാമൂഹ്യസുരക്ഷാ പദ്ധതിയായ ‘ഗിരിങ്ക'(ഒരു കുടുംബത്തിന് ഒരു പശു)യുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്യും. ഉഗാണ്ടയുടെ പാര്‍ലമെന്റില്‍ അദ്ദേഹം മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഉഗാണ്ടന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നത്.

ദക്ഷിണാഫ്രിക്കയില്‍ പ്രസിഡന്റുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുന്ന പ്രധാനമന്ത്രി, ബ്രിക്‌സ് ഉച്ചകോടിയിലും അനുബന്ധ യോഗങ്ങളിലും സംബന്ധിക്കും. അംഗരാഷ്ട്രങ്ങളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളും ഉച്ചകോടിക്കിടെ നടക്കും.
കരുത്തുറ്റ വികസന പങ്കാളിത്തവും ഇന്ത്യന്‍ വംശജരുടെ വലിയ തോതിലുള്ള സാന്നിധ്യവും അടിത്തറയായി നിലകൊള്ളുന്ന ഊഷ്മളവും സൗഹാര്‍ദപരവുമായ ബന്ധമാണ് ഇന്ത്യക്ക് ആഫ്രിക്കയുമായി ഉള്ളത്. പ്രതിരോധം, വാണിജ്യം, സംസ്‌കാരം, കൃഷി, ക്ഷീരമേഖലയിലെ സഹകരണം തുടങ്ങി ഏറെ മേഖലകളിലെ ധാരാളം കരാറുകളും ധാരണാപത്രങ്ങളും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ ഒപ്പുവെക്കപ്പെടും.

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധം പ്രകടമായി വര്‍ധിച്ചിട്ടുണ്ടെന്നു മാത്രമല്ല, രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ സംഘങ്ങള്‍ 23 തവണ ആഫ്രിക്ക സന്ദര്‍ശിച്ചിട്ടുമുണ്ട്. ഇന്ത്യയുടെ വിദേശനയത്തില്‍ ആഫ്രിക്കയ്ക്കാണ് ഏറ്റവും കൂടുതല്‍ പ്രാധാന്യം കല്‍പിച്ചുവരുന്നത്. പ്രധാനമന്ത്രിയുടെ റുവാണ്ട, ഉഗാണ്ട, ദക്ഷിണാഫ്രിക്ക സന്ദര്‍ശനം ആഫ്രിക്കയുമായുള്ള നമ്മുടെ ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തും.