Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലക്‌നോവില്‍ എ.ബി വാജ്‌പേയി ആരോഗ്യ സര്‍വകലാശാലയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം


ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദി ബെന്‍ പട്ടേല്‍, മന്ത്രിസഭയില്‍ എന്റെ സഹപ്രവര്‍ത്തകനും ഈ പ്രദേശത്തെ ജനപ്രതിനിധിയുമായ ശ്രീ. രാജ്‌നാഥ് സിംഗ്, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ശ്രീ.യോഗി ആദിത്യനാഥ്ജി, ഉപമുഖ്യമന്ത്രി ശ്രീ.കേശവ് പ്രസാദ്ജി, ശ്രീ.ദിനേഷ് ശര്‍മാജി, നിയമസഭാ സ്പീക്കര്‍ ശ്രീ.നാരായണ്‍ ദീക്ഷിത്ജി, ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിലെ മന്ത്രിമാരെ, ഉത്തര്‍പ്രദേശിലെ എംപിമാരെ, ഇവിടെ സന്നിഹിതരായിരിക്കുന്ന മഹതികളെ മഹാന്മാരെ,

ലക്‌നോ എംപി എന്നെ സ്വാഗതം ചെയ്തു, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്വാഗതം ചെയ്തു, കാശി എംപി എനിക്കു നന്ദിയും പറഞ്ഞു. ഇന്ന് അടല്‍ ബിഹാരി വാജ്‌പേയിയെ കുറിച്ച് സംസാരിക്കാന്‍ എനിക്ക് അവസരം ലഭിച്ചു, ഇന്നു തന്നെ രണ്ടാമത്തെ പ്രധാന പരിപാടിയില്‍ സംബന്ധിക്കാനും, രണ്ടു സംഭവങ്ങളിലും അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകളെ ആദരിക്കാനും എനിക്കു ഭാഗ്യമുണ്ടായി.

ഇവിടെ വരുന്നതിനു മുമ്പ് ഡല്‍ഹിയില്‍ ഞാന്‍ അടല്‍ ജല യോജന ഉദ്ഘാടനം ചെയ്യുകയുണ്ടായി. 6000 കോടി രൂപയുടെ ഈ പദ്ധതിയുടെ കീഴില്‍ ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെ രാജ്യത്തെ ആറു സംസ്ഥാനങ്ങളിലെ ഭൂഗര്‍ഭ ജല നിരപ്പ് ഉയര്‍ത്താനുള്ള പ്രവര്‍ത്തികളാണ് നടക്കുക.

ഇതോടൊപ്പം ഹിമാചലിനെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന റോത്താങ്ങ് തുരങ്കത്തിന് അടല്‍ ടണല്‍ എന്നു നാമകരണവും ചെയ്തു.

ആകസ്മികമായി ഇന്ന് നാം സദ്ഭരണ ദിനം ആചരിക്കുകയാണ്. ഉത്തര്‍ പ്രദേശ് ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്ന മന്ദിരത്തില്‍ അടല്‍ജിയുടെ പ്രതിമയുടെ അനാഛാദനവും നടന്നു. അദ്ദേഹത്തിന്റെ പ്രൗഢമായ ആ പ്രതിമ, ലോക് ഭവനില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ തുടര്‍ന്നും പൊതു സേവനത്തിനും സദ്ഭരണത്തിനും പ്രചോദിപ്പിച്ചുകൊണ്ടിരിക്കും.

സുഹൃത്തുക്കളെ, ഇതു കൂടാതെ അടല്‍ജിക്കായി സമര്‍പ്പിച്ചിരിക്കുന്ന അടല്‍ ആരോഗ്യ സര്‍വകലാശാലയുടെ ശിലാസ്ഥാപനവും നടന്നുകഴിഞ്ഞു. വര്‍ഷങ്ങളോളം ലക്‌നോ അടല്‍ജിയുടെ കര്‍മഭൂമിയായിരുന്നു. അദ്ദേഹത്തിന്റെ സ്ഥിരം പാര്‍ലമെന്റ് സീറ്റുമായിരുന്നു. അവിടെ പോകുന്നതിനും ആരോഗ്യ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരു സ്ഥാപനത്തിന് ശിലാസ്ഥാപനം നിര്‍വഹിക്കുന്നതിനും അവസരം ലഭിക്കുക എന്നത് ആര്‍ക്കായാലും ജീവിതത്തിലെ വിശേഷ ഭാഗ്യമാണ്. ഈ നിമിഷങ്ങളില്‍ ഞാനും ആ ഭാഗ്യം അനുഭവിക്കുന്നു.

അടല്‍ജി ലക്‌നോവിലെ എം പി ആയിരിക്കവെ, ഇവിടെ നിരവധി വികസന പദ്ധതികള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചിരുന്നു. ചിലപ്പോള്‍ അത് ഒരു റിംഗ് റോഡാവാം, പഴയ ലക്‌നോവിലെ ഒരു അഴുക്കു ചാല്‍ പദ്ധതിയാവാം, ഇവിടുത്തെ വിമാനത്താവളത്തിന്റെ നവീകരണം ആവാം, ബാല്‍മികി അംബേദ്ക്കര്‍ ആവാസ് യോജനയാവാം, ബയോടെക് പാര്‍ക്ക് ആവാം എല്ലാം ലക്‌നോവിന് അടല്‍ജി നല്കിയ പുതിയ മേല്‍വിലാസങ്ങളാണ്. ഇപ്പോള്‍ എംപി എന്ന നിലയില്‍ ശ്രീ.രാജ്‌നാഥ്ജി ഈ പാരമ്പര്യം തുടരുന്നു. അദ്ദേഹം ഈ നഗരത്തെ ഭംഗിയായി അണിയിച്ചൊരുക്കുന്നു.
സുഹൃത്തുക്കളെ,
ജീവിതത്തെ ശകലങ്ങളായി കാണാന്‍ സാധിക്കില്ല, അതിനെ സമഗ്രമായി കാണണം എന്ന് അടല്‍ജി പലപ്പോഴും പറയുമായിരുന്നു. ഇത് ഗവണ്‍മെന്റിനെയും അതുപോലെ സദ് ഭരണത്തെയും സംബന്ധിച്ചിടത്തോളവും സത്യമാണ്. അതാണ് സദ്ഭരണത്തിന്റെ ഉചിതമായ മാനദണ്ഡവും.

പ്രശ്‌നങ്ങളെ സമഗ്രമായി കാണുകയും ചിന്തിക്കുകയും ആ രീതിയില്‍ അതിനെ പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നില്ലെങ്കില്‍ സദ്ഭരണം അസാധ്യമാണ്. യോഗിജിയുടെ ഗവണ്‍മെന്റ് ഈ ആശയം അതിന്റെ പൂര്‍ണതയില്‍ നിര്‍വഹിക്കുന്നു എന്നതില്‍ ഞാന്‍ സംതൃപ്തനാണ്.

അടല്‍ ആരോഗ്യ സര്‍വകലാശാലയും ഇതേ ആശയത്തിന്റെ പ്രതിഫലനമാണ്. ഉത്തര്‍ പ്രദേശിലെ വൈദ്യശാസ്ത്ര വിദ്യാഭ്യാസത്തിന് ഈ സര്‍വകലാശാല ഐകരൂപ്യം നല്കും. അവിടെ ഐകരൂപ്യം കാണും, പാഠ്യക്രമം മുതല്‍ പരീക്ഷ വരെ സ്വാഭാവികമായ അദ്വിതീയതയും.

മെഡിക്കല്‍ കോളജായാലും, ദന്തല്‍ കോളജ് ആയാലും പാരാമെഡിക്കല്‍ കോളജ് ആയാലും നഴ്‌സിംങ് അല്ലെങ്കില്‍ വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാ പാഠ്യ പദ്ധതികളും പരിശീലന ക്രമങ്ങളും ബിരുദങ്ങളും അതെ മേല്‍നോട്ടത്തില്‍ ഈ സര്‍വകലാശാലയും പിന്തുടരും.

എല്ലാ സ്ഥാപനങ്ങള്‍ക്കുമുള്ള അംഗീകാരം, അതായത് ഗവണ്‍മെന്റ്, അര്‍ദ്ധ ഗവണ്‍മെന്റ്, സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവ സര്‍വകലാശാലയില്‍ നിന്നാവും നല്കുക. എല്ലായിടത്തും ഒരേ അക്കാദമിക് കലണ്ടറാവും ബാധകമായിരിക്കുക. പരീക്ഷകള്‍ കൃത്യ സമയത്തു സുതാര്യമായി നടക്കും.ഈ സര്‍വകലാശാലയുടെ രൂപീകരണത്തോടെ ഉത്തര്‍ പ്രദേശിലെ വൈദ്യശാസ്ത്ര വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കൂടുതല്‍ മെച്ചപ്പെടാന്‍ പോവുകയാണ്.

സുഹൃത്തുക്കളെ,
യുപി ഉള്‍പ്പെടെ നമ്മുടെ രാജ്യത്തിന്റെ മുഴുവന്‍ ആരോഗ്യ മേഖലയുടെയും വികസനം സംബന്ധിച്ച കാഴ്ച്ചപ്പാടും ദിശാബോധവും ആദ്യ ദിവസം മുതല്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ജനങ്ങളുടെ ആരോഗ്യവും ഒപ്പം അതുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലുമാണ് നാം ശ്രദ്ധ ചെലുത്തുന്നത്. ആരോഗ്യ രംഗത്തിനുള്ള ഗവണ്‍മെന്റിന്റെ മാര്‍ഗ ഭൂപടം ആദ്യം പ്രതിരോധ ആരോഗ്യ പരിപാലനത്തിന് ഊന്നല്‍ നല്കുക, രണ്ടാമത് കഴിയുന്നത്ര ചെലവു കുറഞ്ഞ സാമൂഹികാരോഗ്യ പരിപാലന പദ്ധതി വ്യാപിപ്പിക്കുക, മൂന്നാമത് പാര്‍ശ്വ ഇടപെടലുകള്‍ എത്തിച്ചു കൊടുക്കുക. അതായത് ഈ രംഗത്തെ എല്ലാ ആവശ്യകതയ്ക്കുമുള്ള സാമഗ്രികളുടെ വിതരണം ഉറപ്പാക്കുക.

നാലാമതായി ദൗത്യ മാതൃകയിലുള്ള ഇടപെടലുകള്‍ വഴി ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പദ്ധതികള്‍ നടപ്പാക്കുക. ഗവണ്‍മെന്റിന്റെ എല്ലാ പദ്ധതികളും വീക്ഷക്കുകയാണെങ്കില്‍ അവയെല്ലാം ഈ വഴിക്കാണ് പോകുന്നത് എന്നും മുന്നേറുന്നത് ഈ മാര്‍ഗഭൂപടത്തിലൂടെ ആണ് എന്നും കാണാന്‍ സാധിക്കും.

സുഹൃത്തുക്കളെ,
ചികിത്സാ ചെലവു കുറയ്ക്കാനുള്ള എളുപ്പ വഴി രോഗങ്ങള്‍ വരാതെ നോക്കുക എന്നതാണ്. അതാണ് പ്രതിരോധ ആരോഗ്യ പരിപാലനം. അതിന് നാം തെളിവുകള്‍ സഹിതം ജനങ്ങളെ കൂടുതലായി ബോധവത്ക്കരിക്കണം. സാധാരണ പൗരന്മാര്‍ ഇതെ കുറിച്ച് കൂടുതല്‍ ബോധവാന്മാരാകുമ്പോള്‍, അവരിലെ പ്രതിരോധ ശേഷി വര്‍ധിക്കുകയും അവരുടെ ശരീരം ആരോഗ്യമുള്ളതാവുകയും ചെയ്യും.

സ്വഛ് ഭാരത് ഒരു തരത്തില്‍ ഈ പ്രതിരോധ ആരോഗ്യ പരിപാലനത്തിനുള്ള ജനകീയ പ്രചാരണമാണ്. ഒരു ചെലവും ഇല്ലാത്ത പ്രതിരോധ ആരോഗ്യ പരിപാലന നടപടിയാണ് യോഗ.

നമ്മുടെ അമ്മമാരെ പുകയില്‍ നിന്നു സ്വതന്ത്രരാക്കാനുള്ള ഉജ്വല യോജനയും ഒരു തരം പ്രതിരോധ അതേ സമയം ആരോഗ്യ പരിപാലനമാണ്. അതെ സമയം തന്നെ ആയൂര്‍വേദത്തെ പ്രോത്സാഹിപ്പിച്ച് സ്വയം ആരോഗ്യമുള്ളവരായിരിക്കുന്നതിന് രാജ്യത്തെ ഓരോ പൗരനെയും പ്രചോദിപ്പിച്ച് ഫിറ്റ് ഇന്ത്യ പ്രസ്ഥാനത്തില്‍ പങ്കാളികളാക്കുന്നതും പ്രതിരോധ ആരോഗ്യ പരിപാലനമാണ്. അടുത്ത കാലത്തായി സമഗ്ര ആരോഗ്യ പരിപാലനത്തിനുള്ള ആവശ്യകത ഉയരുന്നതാണ് ഇതിനു കാരണം.

ഔഷധങ്ങളുടെ പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കുന്നതിന് എല്ലാവരും ആഗ്രഹിക്കുന്നു. അതില്‍ ആയൂര്‍വേദത്തിനു വലിയ പങ്കുണ്ട്. അതുകൊണ്ട് ഇത്തരത്തിലുള്ള എല്ലാ ഇടപെടലുകളും രോഗപ്രതിരോധത്തില്‍ സുപ്രധാന സംഭാവനകളാണ് നല്കുന്നത്. പ്രതിരോധ ആരോഗ്യ പരിപാലനത്തിന് നാം എത്രമാത്രം ഊന്നല്‍ നല്കുന്നുവോ അത്രത്തോളും കുറച്ചു മതി ആരോഗ്യമേഖലയെ സംബന്ധിച്ച നമ്മുടെ ഉത്ക്കണ്ഠ. ഒരു വശത്ത് അത് സാംക്രമികരോഗങ്ങളെ തടയുന്നതിന് സഹായിക്കുന്നു, മറുവശത്ത് ജീവിത ശൈലീരോഗങ്ങളെ ഭേദമാക്കുന്നതിനും അത് ഫലപ്രദമാണെന്നു തെളിയിക്കുന്നു.

സുഹൃത്തുക്കളെ,
പ്രതിരോധ ആരോഗ്യപരിപാലനത്തിന്റെ ഒരു കണ്ണി രാജ്യത്തെ ഗ്രാമീണമേഖലയില്‍ നിര്‍മ്മിക്കപ്പെടുന്ന 1.25 ലക്ഷം സൗഖ്യ കേന്ദ്രങ്ങളാണ്. അസുഖങ്ങളുടെ മുന്‍കൂട്ടിയുള്ള ലക്ഷണങ്ങളെ ചികിത്സിക്കുവാന്‍ ഈ കേന്ദ്രങ്ങള്‍ സഹായിക്കുന്നു. അതുപോലെ പ്രതിരോധ കുത്തിവയ്പ് പരിപാടി വ്യപിപ്പിക്കുന്നതിനും ഗവണ്‍മെന്റ് പ്രത്യേക ഊന്നല്‍ നല്കുന്നു. പുതിയ പ്രതിരോധ മരുന്നുകള്‍ കൂടി വന്നതോടെ രാജ്യത്തിന്റെ വിദൂര ഗ്രാമങ്ങളില്‍ പോലും വിജയകരമായി പ്രതിരോധ കുത്തിവയ്പ് വ്യാപിപ്പിക്കുന്നതില്‍ നാം വിജയിച്ചിരിക്കുകയാണ്.

അടുത്തയിടെ കാണ്‍പൂരില്‍ കന്നുകാലികളുടെ കുളമ്പു രോഗത്തിനെതിരെ നാം പ്രതിരോധ കുത്തിവയ്പു നടത്തുകയുണ്ടായി. മനുഷ്യര്‍ക്കുള്ള പ്രതിരോധ ആരോഗ്യ പരിപാലനം പോലെ ഇതു മൃഗങ്ങളുടെ ആരോഗ്യത്തിനും പ്രയോജനകരമാണ്. കന്നുകാലികല്‍ക്കു രോഗം ഇല്ലെങ്കില്‍ അത് രോഗ്യം വ്യാപിപ്പിക്കില്ല. അതായത് ഒരു തരത്തില്‍ ആവശ്യാനുസരണം സമഗ്ര സമീപനം നാം മുന്നോട്ടു കൊണ്ടുപോകണം.

സുഹൃത്തുക്കളെ,
ആരോഗ്യപരിപാലനത്തിന്റെ രണ്ടാം മാനം അതായത്, ചെലവു വഹിക്കാനുള്ള കഴിവ്, പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി സുപ്രധാന നടപടികള്‍ ഗവണ്‍മെന്റു സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.
ആയൂഷ്മാന്‍ ഭാരതിലൂടെ രാജ്യത്തെ ഏകദേശം 70 ലക്ഷം പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ പദ്ധതിയാണ് ആയൂഷ്മാന്‍ ഭാരത്. ഇന്ന് ഇന്ത്യയില്‍ ആയൂഷ്മാന്‍ ഭാരതിന്റെ ഗുണഭോക്താക്കളുടെ ലിസ്റ്റ് പരിശോധിച്ചാല്‍ അത് അമേരിക്കയിലെയും കാനഡയിലെയും മെക്‌സിക്കോയിലെയും മൊത്തം ജനസംഖ്യയെക്കാള്‍ കൂടുതലാണ.് ഇത്ര ചുരുങ്ങിയ സമയം കൊണ്ട്, 70 ലക്ഷം ജനങ്ങള്‍ പദ്ധതിയുടെ പ്രയോജനം സ്വീകരിച്ചു കഴിഞ്ഞു. ഇവരില്‍ ഭൂരിഭാഗവും മരണം കാത്തു കഴിഞ്ഞിരുന്നവരാണ്. എത്രയും പെട്ടെന്നു മരണം വന്നാല്‍ അത്രയും നല്ലത് എന്നു കരുതിയിരുന്നവര്‍. എത്ര ദിനങ്ങള്‍ വേണമെങ്കിലും വേദന സഹിക്കാന്‍ അവര്‍ തയാറായിരുന്നു, പക്ഷെ ഓപ്പറേഷനോ, സങ്കീര്‍ണായ ചികിത്സയോ നടത്തി ഋണബാധ്യതയുടെ ഭാരം കുടുംബത്തിനും മക്കള്‍ക്കും മേല്‍ വയ്ക്കുവാന്‍ അവര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അതിനാല്‍ ഹൃദ് രോഗത്തിനും കാന്‍സറിനും ചികിത്സ തേടാന്‍ അവര്‍ തയാറായില്ല, പ്രതീക്ഷ നഷ്ടപ്പെട്ടവരായിരുന്നു അവര്‍.

എന്നാല്‍ ആയൂഷ്മാന്‍ ഭാരത് പദ്ധതിക്കു ശേഷം അവര്‍ക്കു പുതിയ ജീവിതം ലഭിച്ചു, പുതിയ വിശ്വാസം ലഭിച്ചു, പുതിയ ുത്സാഹം ലഭിച്ചു. അതായത് ഒരു പൈസ പോലം ചെലവഴിക്കാതെ 70 ലക്ഷം പേരാണ് ചികിത്സ നേടിയത്. ഉത്തര്‍പ്രദേശ് ഈ പദ്ധതി മുന്നോട്ടു കൊണ്ടുപോകുവാന്‍ പ്രത്യേക ഉത്സാഹം കാണിച്ചു എന്നതില്‍ എനിക്കു സന്തോഷമുണ്ട്. ഇവിടെ മാത്രം 11 ലക്ഷം ആളുകള്‍ ഈ പദ്ധതിയുടെ പ്രായോജകരായി.

അതുപോലെ ജന്‍ ഔഷധി വഴി മരുന്നുകള്‍ കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കി. അതായത് നിങ്ങള്‍ സാധാരണ മെഡിക്കല്‍ ഷാപ്പില്‍ പോയി വാങ്ങുന്നപക്ഷം 100 രൂപ വിലയുള്ള മരുന്നുകള്‍ ജന്‍ ഔഷധ കേന്ദ്രങ്ങളില്‍ 30-40 രൂപയ്ക്ക് ലഭ്യമാക്കി. സ്ഥിരമായി മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇപ്പോള്‍ മെഡിക്കല്‍ ബില്ലില്‍ പ്രതിമാസം 800 മുതല്‍ 1500 രൂപവരെ ലാഭിക്കാന്‍ സാധിക്കുന്നു. ജന്‍ ഔഷധ കേന്ദ്രങ്ങള്‍ രാജ്യമെമ്പാടും വളരെ ജനകീയമായി, ജന്‍ ഔഷധി കേന്ദ്രങ്ങളിലെ മരുന്നുകള്‍ ഇനങ്ങള്‍ ഇഷ്ടപ്പെടുന്നു. അതെസമയം സ്റ്റെന്‍ഡുകളുടെയും കാല്‍മുട്ട് ക്യാപ്പുകളുടെയും വിലകളും ഗണ്യമായി കുറഞ്ഞു.

സുഹൃത്തുക്കളെ, പാവങ്ങളിലും പാവങ്ങള്‍ക്ക് ആരോഗ്യ പരിപാലനം ലഭ്യമായതോടെ ആരോഗ്യ പരിപാലനത്തി്‌നുള്ള ആവശ്യകതയും ഉയരുകയാണ്. ആവശ്യകത വര്‍ധിക്കുന്നതോടെ പുതിയ ആശുപത്രികള്‍,ക്ലനിക്കുകള്‍, നഴ്‌സിംങ് ഹോമുകള്‍ എന്നിവയ്ക്കുള്ള അവസരങ്ങളും തുന്നിരിക്കുന്നു.
മെഡിക്കല്‍ കോളജുകളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് സീറ്റുകളുടെ എണ്ണം റെക്കോഡിലേയ്ക്ക് ഉയര്‍ന്നു. ഈ വര്‍ഷം രാജ്യത്ത് 75 പുതിയ മെഡിക്കല്‍ കോളജുകള്‍ക്കു കൂടി അംഗീകാരം നല്കാന്‍ തീരുമാനിച്ചുട്ടുണ്ട്. ഓരോ മൂന്നു പാര്‍ലമെന്റ് മണ്ഡലത്തിലും ഒരു മെഡിക്കല്‍ കോളജ് സ്ഥാപിക്കുക എന്ന നമ്മുടെ കാഴ്ച്ചപ്പാട് മുന്നോട്ടു കൊണ്ടുപോകുന്നതില്‍ നാം വിജയിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഉത്തര്‍ പ്രദേശിന് വളരെ പ്രയോജനം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 2-3 വര്‍ഷത്തിനുള്ളില്‍ ഉത്തര്‍ പ്രദേശില്‍ തന്നെ രണ്ടു ഡസന്‍ പുതിയ മെഡിക്കല്‍ കോളജുകള്‍ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. അതില്‍ പലതും തുറന്നു കഴിഞ്ഞ, ബാക്കി നിര്‍മ്മാണ ഘട്ടത്തിലാണ്.

സുഹൃത്തുക്കളെ,
സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഗവണ്‍മെന്റ് ദൗത്യ മാതൃകയില്‍ ദേശീയ പോഷകാഹാര പ്രചാരണ പരിപാടി ഉള്‍പ്പെടെ പല പുതിയ പദ്ധതികളും നടപ്പാക്കി വരുന്നു. രാജ്യത്തു നിന്ന് 2025 ആകുമ്പോഴേയ്ക്കും ക്ഷയരോഗത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള ദേശീയ പ്രചാരണ പരിപാടിയും തയാറായി വരുന്നു. ഈ നാലു മാനങ്ങളും ചേര്‍ന്ന് രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും, ചികിത്സാ ചെലവു കുറയ്ക്കുന്നതിനും സുപ്രധാന പങ്കാണ് വഹിക്കുന്നത്.

സുഹൃത്തുക്കളെ,
പൊതുജനാരോഗ്യ മേഖലയിലെ അഭൂതപൂര്‍വമായ ഈ ജോലിയുടെ പ്രയോജനം യുപിയിലും ദൃശ്യമാണ്. മസ്തിഷ്‌കവീക്കം നിയന്ത്രിക്കുന്നതിന് യോഗിജിയും അദ്ദേഹത്തിന്റെ സംഘവും ജനങ്ങളും അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനമാണ് കാഴിച്ച വച്ചിരിക്കുന്നത്. അതിന് ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു. ഉത്തര്‍ പ്രദേശിലെ ഈ വിജയത്തെ അന്താരാഷ്ട്ര സംഘടനകളും സ്ഥാപനങ്ങളും പുകഴ്ത്തുകയുണ്ടായി.

ഓരോ ഗ്രാമങ്ങളിലും ആരോഗ്യ ശുചീകരണ സൗകര്യങ്ങള്‍ പ്രാപ്യമാക്കുന്നതിന് ഗവണ്‍മെന്റ് ആരംഭിച്ച പ്രചാരണ പരിപാടി യുപിയിലെ ജനങ്ങളുടെ ജീവിതം കൂടുതല്‍ എളുപ്പമാക്കുന്നതിനുള്ള പ്രധാന നടപടിയാണ്.
യുപിയിലെ ഓരോ കുട്ടിയും സുരക്ഷിതനും, ഓരോ പൗരനും ആരോഗ്യവാനുമാകുന്നതിന് ദേശീയ പോഷകാഹാര ദൗത്യവും ഇന്ദ്രധനുഷ് ദൗത്യവും കൂടുതല്‍ ത്വരിതപ്പെടുത്തിയിട്ടുണ്ട്.
ഈ പ്രചാരണ പരിപാടി പ്രാപ്യമാക്കുന്നതിലൂടെ, യുപിയിലെ ജനങ്ങളുടെ ജീവിതം കൂടുതല്‍ എളുപ്പമുള്ളതാക്കുന്നതിനുള്ള വലിയ ചുവടുവയ്പാണ് നഗവണ്‍മെന്റ് നടപ്പാക്കിയത്.
യുപിയിലെ ഓരോ കുട്ടിയും സുരക്ഷിതനും, ഓരോ പൗരനും ആരോഗ്യവാനുമാകുന്നതിന് ദേശീയ പോഷകാഹാര ദൗത്യവും ഇന്ദ്രധനുഷ് ദൗത്യവും കൂടുതല്‍ ത്വരിതപ്പെടുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.
സുഹൃത്തുക്കളെ,
ഇന്ന് സദ്ഭരണദിനമാണ്. ഒപ്പം നാം ഒരു പുതുയ പതിറ്റാണ്ടിലേയ്ക്കും ദശകത്തിലേയ്ക്കു പ്രവേശിക്കാന്‍ പോവകയുമാണ്. ഈ വേളയില്‍ അടല്‍ജി പറഞ്ഞ ഒരു കാര്യം കൂടി നാം ഓര്‍മ്മിക്കേണ്ടതുണ്ട്. ഇന്ത്യയുടെ പുരോഗതിക്കായി ഓരോ തലമുറയും നല്കുന്ന സംഭാവനകള്‍ രണ്ടു തലങ്ങളില്‍ മൂല്യനിര്‍ണയം ചെയ്യപ്പടും എന്ന് അടല്‍ജി പറയുമായിരുന്നു. ഈ രണ്ടു മാനദണ്ഡങ്ങളും ഓരോ പൗരനും ഉള്ളതാണ്. ഈ രണ്ടു മാനദണ്ഡങ്ങളും മുന്നില് വച്ചുവേണം നാം എല്ലാ കാര്യങ്ങളും ചെയ്യാന്‍. അടല്‍ജി നമുക്ക് മാര്‍ഗം കാണിച്ചു തന്നിട്ടുണ്ട്. രണ്ടു മാനദണ്ഡങ്ങളില്‍ ആദ്യത്തെത് – നമുക്ക് പാരമ്പര്യമായി ലഭിച്ച എത്ര പ്രശ്‌നങ്ങള്‍ നാം പരിഹരിച്ചു. ശരിയാണ് പാരമ്പര്യമായി പ്രശ്‌നങ്ങളും നമുക്കുണ്ട്. ഇവയില്‍ എത്രയെണ്ണം നാം പരിഹരിച്ചു. രണ്ടാമത്തെത്, നമ്മുടെ ശ്രമഫലമായി രാജ്യവികസനത്തിനു വേണ്ടി നാം സ്ഥാപിച്ച അടിസ്ഥാന ശില എത്രത്തോളം ബലവത്താണ്.
സുഹൃത്തുക്കളെ,
ഈ രണ്ടു ചോദ്യങ്ങളുടെയും വെളിച്ചത്തില്‍ ഇന്നു നമുക്കു പറയാന്‍ സാധിക്കും 2020 ല്‍ ഇന്ത്യ പണ്ടുസംഭവിക്കാത്ത നേട്ടങ്ങളിലേയ്ക്കു കടക്കുകയാണ്. സാമൂഹിക, സാമ്പത്തിക, രാഷ്ട്രിയ പ്രശനങ്ങളും വെല്ലുവിളികളും നമുക്ക് പാരമ്പര്യമായി കിട്ടിയിട്ടുണ്ട്, അവ പരിഹരിക്കാന്‍ നാം എന്നും ശ്രമിക്കുകയുമാണ്.
370-ാം വകുപ്പിന്റെ അസ്വാസ്ഥ്യത്തിന് എത്ര പഴക്കമുണ്ട്. എത്രത്തോളം ബുദ്ധിമുട്ടാണ് അത്. നമുക്ക് പാരമ്പര്യമായി ലഭിച്ചതാണത്. ഇതുപോലെ ബുദ്ധിമുട്ടുള്ള പ്രശ്‌നം പരിഹരിക്കാന്‍ സാധ്യമായത് ചെയ്യുക എന്നതായിരുന്നു നമ്മുടെ ഉത്തരവാദിത്വം. അത് വളരെ എളുപ്പത്തില്‍ ചെയ്തു. എല്ലാവരുടെയും വിശ്വാസം ചിതറിപ്പോയി.
രാമജന്മഭൂമി പോലുള്ള ഒരു പഴയ കേസിന് വളരെ സമാധാനപരമായ പരിഹാരം കൊണ്ടുവന്നു. ഇന്ത്യയെ സ്വതന്ത്രമാക്കി, വിഭജിച്ചു അന്നു മുതല്‍ ലക്ഷക്കണക്കിനു ദരിദ്രര്‍, ദലിതുകള്‍, പാര്‍ശ്വവത്കൃതര്‍, ചൂഷിതര്‍ പാക്കിസ്ഥാനില്‍ നിന്നും ബംഗളാദേശില്‍ നിന്നും അഫഗാനിസ്ഥാനില്‍ നിന്നും അവരുടെ മതവിശ്വാസം സംരക്ഷിക്കാനും അവരുടെ പെണ്‍മക്കളുടെ മാനം സംരക്ഷിക്കാനും ഇന്ത്യയില്‍ അഭയം തേടാന്‍ നിര്‍ബന്ധിതരായി. ഇത്തരം അഭയാര്‍ത്ഥികള്‍ക്ക് പൗരത്വ നിയമം മാന്യത നല്കി. 130 കോടി ഇന്ത്യക്കാര്‍ ഇത്തരം ധാരാളം പ്രശ്‌നങ്ങള്‍ പരിഹരിച്ചു.
ആത്മവിശ്വാസമുള്ള ഈ ഇന്ത്യയാണ് പുതിയ ദശാബ്ദത്തെ വരവേറ്റുകൊണ്ട്, 2020 ലേയ്ക്ക് പദമൂന്നുന്നത്. ബാക്കി പ്രശ്‌നങ്ങള്‍ കൂടി ഓരോ പാവപ്പെട്ടവനും വീട് ലഭ്യമാക്കുന്നതാകട്ടെ, അല്ലെങ്കില്‍ ഓരോ വീടുകളിലും കുടിവെള്ളം ലഭ്യമാക്കുന്നതാകട്ടെ അതു പരിഹരിക്കാന്‍ ഓരോ ഇന്ത്യക്കാരനും കഠിനമായി അധ്വാനിക്കുകയാണ്.
വെല്ലുവിളികള്‍ എത്രത്തോളം വലുതാകട്ടെ, നാം വെല്ലുവിളിച്ചു, വെല്ലുവിളികളെ അഭിമുഖീകരിച്ചും മുന്നോട്ടു തന്നെ പോകുന്നു.
സുഹൃത്തുക്കളെ 2014- 2018 വരെ വെല്ലുവിളികളെ വെല്ലുവിളിക്കാന്‍ ലഭിച്ച ഒരവസരവും നാം പാഴാക്കിയില്ല. 2014 നു മുമ്പ് രാജ്യത്തെ പകുതി ജനസംഖ്യയ്ക്കു പോലും ശുചിമുറികള്‍ ഇല്ലായിരുന്നു, എന്നാല്‍ ഇന്ന് ശുചിമുറികള്‍ അവരിലേയ്ക്ക് എത്തിയിരിക്കുന്നു.
പാവപ്പെട്ട കോടിക്കണക്കിനു കുടുംബങ്ങള്‍, നമ്മുടെ അമ്മമാര്‍, സഹോദരിമാര്‍ അടുക്കളയിലെ പുകയില്‍ അവരുടെ ജീവിതം മുഴുവന്‍ ചെലവഴിച്ചു. എന്നാല്‍ ഇന്ന് എല്ലാ വീട്ടിലും ഗ്യാസ് എത്തിയിരിക്കുന്നു.
ആയിരക്കണക്കിനു ഗ്രാമങ്ങള്‍, ആയിരക്കണക്കിനു കുടുംബങ്ങള്‍ ഇരുട്ടില്‍ ജീവിക്കുവാന്‍ നിര്‍ബന്ധിതരായിരുന്നു. ഇന്ന് അവരുടെ വീടുകളില്‍ വൈദ്യുതി എത്തിയിരിക്കുന്നു.
സമൂഹത്തിലെ പകുതി ജനങ്ങള്‍ ബാങ്കുകളുമായി ഒരു ബന്ധവുമില്ലാത്തവരായിരുന്നു, ഇന്ന് അവര്‍ക്കു മുന്നില്‍ ബാങ്കുളുടെ വാതിലുകള്‍ തുറന്നു കിടക്കുന്നു.
കോടിക്കണക്കിനു കുടുംബങ്ങള്‍ക്ക് സ്വന്തമായി ഒരു വീട് ഇല്ലായിരുന്നു. ഇന്ന് അവരില്‍ രണ്ടു കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സ്വന്തമായി വീട് ലഭിച്ചിരിക്കുന്നു. ഭവനരഹിതരായ എല്ലാവര്‍ക്കും 2022 ല്‍ വീട് എന്ന സ്വപ്‌നത്തിലേയ്ക്ക് നാം അതിവേഗത്തില്‍ മുന്നേറുകയാണ്.
എല്ലാ ഗ്രാമങ്ങളുമായി റോഡ് റെയില്‍ ബന്ധം ലഭ്യമാക്കുന്ന ജോലികളും വേഗത്തില്‍ നടക്കുന്നു. എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തിക്കാനുള്ള വാഗ്ദാനവും നിറവേറ്റാന്‍ ഞങ്ങള്‍ പൂര്‍ണ സജ്ജരായിരിക്കുന്നു. ഈ പരിഹാരങ്ങള്‍ പുതിയ ഇന്ത്യയുടെ പുരോഗതിയിലേയ്ക്കുള്ള ഉറപ്പുള്ള അടിസ്ഥാനശില പാകുകയാണ്. ദൃഢമായ ഈ അടിസ്ഥാന ശിലയിലാണ് നാം അഞ്ചു ട്രില്യണ്‍ കോടി ഡോളര്‍ സമ്പദ് വ്യവസ്ഥ എന്ന പ്രതിജ്ഞ യാഥാര്‍ത്ഥ്യമാക്കാനും രാജ്യ്തതെ മുന്നോട്ടു നയിക്കാനും കഠിനമായി പരിശ്രമിക്കുന്നത്. അതുവഴി ഇന്ത്യയിലെ കോടിക്കണക്കിനു ജനങ്ങളുടെയും പാവപ്പെട്ടവരില്‍ പാവപ്പെട്ടവരുടെയും ജീവിത നിലവാരം ഉയരുകയും അവര്‍ക്ക് മാന്യതയോടെയും ആദരവോടെയും ജീവിക്കാന്‍ സാധിക്കുകയും ചെയ്യും.
സുഹൃത്തുക്കളെ, ഇതാണ് സദ്ഭരണം. ഇതാണ് സ്വരാജ്, ഇതാണ് വാജ്‌പെയ്ജിയും മഹാമാന മാളവ്യാജിയും ഉള്‍പ്പെടെയുള്ള രാഷ്ട്രശില്പികള്‍ സ്വപ്‌നം കണ്ട ഇന്ത്യ. സദ്ഭരണം എന്നതു കൊണ്ട് ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നത്- എല്ലാ പരാതികള്‍ക്കും പരിഹാരം, എല്ലാ പൗരന്മാര്‍ക്കും പ്രയോജനങ്ങള്‍, എല്ലാ ഇന്ത്യക്കാരിലേയ്ക്കും അവസരങ്ങള്‍, എല്ലാ ഇന്ത്യക്കാര്‍ക്കും സുരക്ഷയും സംലഭ്യതയും, ഗവണ്‍മെന്റിന്റെ എല്ലാ സംവിധാനങ്ങളും ഈക്കാര്യങ്ങള്‍ ഉറപ്പാക്കണം.
നമുക്ക് സദ്ഭരണത്തിന് ഒരു മുദ്രാവാക്യമെയുള്ളു. അത് സബ്കാ സാത്, സബ്കാ വികാസ്, സബ്കാവിശ്വാസ്. എന്നതാണ്. ഈ പ്രകൃതിയിലും സത്തയിലും നാം എല്ലാവരും ഒന്നായിരിക്കുന്നു.
സുഹൃത്തുക്കളെ, അധികാര സ്‌നേഹത്തില്‍ നിന്ന് ദൂരെയായിരിക്കാന്‍ നാം എപ്പോഴും പരിശ്രമിക്കുന്നു. പകരം നമ്മുടെ ശ്രദ്ധ മൂല്യങ്ങളിലും ജനസേവനത്തിലുമാണ്. സാധാരണ പൗരന്മാരുടെ ജീവിതത്തില്‍ എത്രത്തോളം താഴെ തട്ടില്‍ മുതല്‍ ഗവണ്‍മെന്റിന്റെ ഇടപെടല്‍ ഉണ്ടാകുകുന്നുവോ അപ്പോള്‍ മാത്രമാണ് ഇത് സാധ്യമാകുന്നത്. ചിന്താക്കുഴപ്പവും പ്രതിബന്ധങ്ങളും സൃഷ്ടിക്കുന്നതിനു പകരം അനുരഞ്ജനത്തിനുള്ള മാര്‍ഗ്ഗമാകുന്നു ഗവണ്‍മെന്റ് എന്ന് ഉറപ്പാക്കാന്‍ നാം ശ്രമിക്കുകയാണ്. ഈ ഗവണ്‍മെന്റ് സ്വീകരിച്ചിരിക്കുന്ന നടപടികള്‍ പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് അതു ബോധ്യമാകും.
പരിശോധനയ്ക്കായി രേഖകള്‍ സാക്ഷ്യപ്പെടുത്തുന്ന കാലത്തു നിന്ന് രാജ്യം വിമുക്തമായിരിക്കുന്നു. നിങ്ങള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ ഉത്തരവാദിത്വം ഏറ്റെടുത്താല്‍ ഗവണ്‍മെന്റിന് അതു മതി.
ഇന്ന് മിക്കവാറും ഗവണ്‍മെന്റ് സേവനങ്ങള്‍ എല്ലാം ഡിജിറ്റലും ഓണ്‍ലൈനുമാണ്. ജനന സര്‍ട്ടിഫിക്കറ്റുകള്‍ മുതല്‍ പെന്‍ഷന് ആവശ്യപ്പെടുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ വരെ ഓണ്‍ലൈനാണ്. മുമ്പ് സാധാരണ പൗരന്മാര്‍ രേഖകളുമായി ഗവണ്‍മെന്റ് ഓഫീസുകളില്‍ ചുറ്റിത്തിരിയുകയായിരുന്നു. ഇന്നു ജീവിതം കൂടുതല്‍ എളുപ്പമുള്ളതായി.
സുഹൃത്തുക്കളെ,
നാം ഇപ്പോള്‍ സദ്ഭരണത്തിന്റെ ആ ഘട്ടത്തിലേയ്ക്കാണ് കടന്നു പോകുന്നത്. പൊതു ജനങ്ങള്‍ക്ക് അപേക്ഷ അയക്കേണ്ടതില്ല. പകരം ഗവണ്‍മെന്റ് അവരുടെ വീടുകളിലേയ്ക്ക് പോകുന്നു, അവിടെ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ എന്ന് അന്വേഷിക്കുന്നു. ഇന്ന് നടപ്പിലാക്കുന്ന പൊതു താല്പര്യ പദ്ധതികളിലെല്ലാം പദ്ധതിയുടെ ആനുകൂല്യങ്ങള്‍ക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുപ്പു മുതല്‍ അതിന്റെ വിതരണത്തില്‍ വരെ സാങ്കേതിക വിദ്യയും ഡേറ്റാ സയന്‍സും ഉപയോഗിക്കപ്പെടുന്നതും നിങ്ങള്‍ക്കു കാണാന്‍ സാധിക്കും. ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ട് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാനും അത് കഴിയുന്നത്ര വേഗത്തിലാക്കാനും ഞങ്ങള്‍ ശ്രമിക്കുന്നു, അതാണ് ഈ ഗവണ്‍മെന്റിന്റെ തൊഴില്‍ സംസ്‌കാരം. . പൊതു ജനങ്ങള്‍ക്കുള്ള സേവനവിതരണത്തില്‍ ഇത് സുതാര്യത കൊണ്ടുവരുന്നു. സത്യസന്ധരായ നികുതി ദായകരുടെ പണം ലാഭിക്കപ്പെടുകയും ചെയ്യുന്നു.
സുഹൃത്തുക്കളെ, ഇന്ന് ഈ മണ്ണില്‍ നിന്നുകൊണ്ട് യുപിയിലെ താമസക്കാരായ ഓരോ യുവ സുഹൃത്തുക്കളോടും ഒരു അഭ്യര്‍ത്ഥന കൂടി നടത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
സ്വാതന്ത്ര്യത്തിനു ശേഷം വന്ന വര്‍ഷങ്ങളില്‍ അവകാശങ്ങള്‍ക്കാണ് നാം കൂടുതല്‍ ഊന്നല്‍ കൊടുത്തത്. എന്നാല്‍ ഇപ്പോള്‍ നാം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തിലേയ്ക്ക് നീങ്ങുകയാണ്. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികള്‍ കണ്ട സ്വപ്‌നങ്ങളെ നോക്കുകയാണ്. ഇപ്പോള്‍ നമ്മുടെ ആവശ്യം കടമകള്‍ക്കും ചുമതലകള്‍ക്കും ഒരുപോലെ പ്രാധാന്യം നല്കുക എന്നതാണ്.
ഞാന്‍ ഇതു പറയുവാന്‍ കാരണം യുപിയില്‍ പ്രതിഷേധത്തിന്റെ പേരില്‍ ചിലര്‍ അക്രമം നടത്തി, പൊതു മുതല്‍ നശിപ്പിച്ചു. അവര്‍ സ്വന്തം വീട്ടില്‍ ഇരുന്ന് സ്വയം ചോദിക്കണം – ഈ മാര്‍ഗ്ഗം ശരിയായിരുന്നോ. ഈ ചോദന ഉചിതമായിരുന്നോ, അഗ്നിക്ക് ഇരയാക്കിയതും പാഴാക്കിയതും അവരുടെ കുട്ടികള്‍ക്ക് ആവശ്യമില്ലാത്തതായിരുന്നുവോ.
അക്രമത്തില്‍ മരിച്ചവരെ ഒരു നിമിഷം നമുക്ക് ഓര്‍മ്മിക്കാം. പരിക്കേറ്റ സാധാരണ പൗരന്മാരെ ഓര്‍ക്കാം, മുറിവേറ്റ പോലീസുകാരെ ഓര്‍മ്മിക്കാം, അവരുടെയെല്ലാം കുടുംബാംഗങ്ങളെ ഓര്‍ക്കാം. അതുകൊണ്ട് കിംവദന്തികള്‍ കേട്ട് വന്ന് അക്രമങ്ഹള്‍ നടത്തിയവരോടും ഗവണ്‍മെന്റ് മുതല്‍ നശിപ്പിച്ചവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നത് നല്ല റോഡുകള്‍ ലഭ്യമാണഎങ്കില്‍ നല്ല ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉണ്ടെങ്കില്‍, നല്ല മാലിന്യ നിര്‍മ്മാര്‍ജന സംവിധാനം ഉണ്ടെങ്കില്‍ സുരക്ഷിതരായിരിക്കുക എന്നത് പൗരന്മാരുടെ അവകാശമല്ലേ, വൃത്തിയും വെടിപ്പും പൗരന്മാരുടെ ഉത്തരവാദിത്വമല്ലേ.
എപ്പോഴും നമ്മുടെ അവകാശങ്ങളും കടമകളും ഒരേ സമയത്തു തന്നെ നാം ഓര്‍ക്കണം.
നല്ല ഗുണനിലവാരമുള്ള വിദ്യാഭ്യാസവും അത് ലഭിക്കാനുള്ള മാര്‍ഗ്ഗങ്ങളും നമ്മുടെ അവകാശമാണ്. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷയും ആധ്യാപകരോടുള്ള ആദരവും നമ്മുടെ കടമയാണ്.
വൈദ്യസഹായം നമ്മുടെ അവകാശമാണ്. എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് വേണ്ട സഹായവും ആദരവും നല്കുക എന്നത് നമ്മുടെ കടമയാണ്.
സുരക്ഷിതമായ പരിസ്ഥിതി നമ്മുടെ അവകാശമാണ്, സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യേഗസ്ഥരുടെ കൃത്യനിര്‍വഹണത്തെ ആദരിക്കുക എന്നത് എല്ലാ പൗരന്മാരുടെയും കടമായാണ്. നമ്മുടെ അവകാശങ്ങള്‍ക്ക് അതിര്‍ത്തി വരമ്പുണ്ട്. എന്നാല്‍ ചുമതടയുടെയും കടമയുടെയും അവബോധം വളരെ വിശാലമാണ്.
സുഹൃത്തുക്കളെ,
പൗരന്മാര്‍ക്ക് എന്ന പോലെ ഗവണ്‍മെന്റിനും തുല്യ പ്രാധാന്യമുള്ളതാണ് ഈ വികാരം. അഞ്ചു വര്‍ഷത്തേയ്ക്കല്ല അഞ്ചു തലമുറകളെ മനസില്‍ കണ്ടുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ഉറപ്പാക്കുക ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വമാണ്. ഉത്തര്‍ പ്രദേശ് ഗവണ്‍മെന്റ് ഈ ഉത്തരവാദിത്വം പൂര്‍ത്തിയാക്കാന്‍ കഴിയുന്നത്ര ശ്രമിക്കുന്നു എന്നതില്‍ ഞാന്‍ സംതൃപ്തനാണ്.
അടല്‍ജിയെ അനുസ്മരിക്കുമ്പോള്‍ ഇന്നത്തെ നമ്മുടെ പ്രതിജ്ഞ നമുക്ക് ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തിയാക്കാം, ലക്ഷ്യങ്ങള്‍ നേടാം, സദ്ഭരണം നടപ്പിലാക്കാം എന്നതാവട്ടെ.ഇതാണ് ജനങ്ങളുടെയും പ്രതീക്ഷ. അടല്‍ ബിഹാരി വാജ്‌പോയി നല്കുന്ന പാഠവും ഇതാണ്.
ഒരിക്കല്‍ കൂടി മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പേരില്‍ ഉത്തര്‍ പ്രദേശിലെ ജനങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. ഒപ്പം എല്ലാവര്‍ക്കും ഉടന്‍ സമാഗതമാകുന്ന നവ വത്സരത്തിന്റെ ആശംസകളും നേരുന്നു. ഉത്തര്‍ പ്രദേശിലെ എല്ലാ ജനങ്ങള്‍ക്കും 2020 നല്ല വര്‍ഷമാകട്ടെ. കാരണം രണ്ടാഴ്ചയ്ക്കുള്ളില്‍ പുതിയ വര്‍ഷം എത്തുകയാണല്ലോ.
വളരെ നന്ദി.