Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിനു പ്രധാനമന്ത്രി മറുപടി നല്‍കി


പാര്‍ലമെന്റില്‍ രാഷ്ട്രപതി നടത്തിയ പ്രസംഗത്തിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കു ലോക്‌സഭയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മറുപടി നല്‍കി. ചര്‍ച്ചയില്‍ പങ്കെടുത്ത അംഗങ്ങളെ, വിശേഷിച്ച് ആദ്യമായി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവരെ, അദ്ദേഹം നന്ദി അറിയിച്ചു. ദശലക്ഷക്കണക്കിനു ഭാരതീയര്‍ സ്വപ്‌നം കാണുന്ന പുതിയ ഇന്ത്യയെ വിഭാവനം ചെയ്യുന്നതാണു രാഷ്ട്രപതിയുടെ പ്രസംഗമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ജനവിധിയെക്കുറിച്ചു പരാമര്‍ശിക്കവേ, മുന്‍ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം വിലയിരുത്തി ജനങ്ങള്‍ സുസ്ഥിര ഗവണ്‍മെന്റിനെ വീണ്ടും തെരഞ്ഞെടുത്തിരിക്കുകയാണെന്നു ശ്രീ. മോദി വിശദീകരിച്ചു.

‘ജനങ്ങള്‍ രാജ്യത്തിന്റെ നന്‍മയെക്കുറിച്ചാണു ചിന്തിക്കുന്നതെന്ന് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു വ്യക്തമാക്കുന്നു. ജനങ്ങളുടെ ആവേശം അദ്ഭുതകരമാണ്’, പ്രധാനമന്ത്രി പറഞ്ഞു. 130 കോടി ഇന്ത്യക്കാരെ സേവിക്കാന്‍ അവസരം നല്‍കിയതിലും പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ഉതകുന്ന പ്രവര്‍ത്തനം നടത്താന്‍ സാധിച്ചതിലും സന്തുഷ്ടിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ഗവണ്‍മെന്റിന്റെ വീക്ഷണം ഉയര്‍ത്തിപ്പിടിച്ച പ്രധാനമന്ത്രി, പൊതുജന ക്ഷേമത്തിലും നവീനമായ അടിസ്ഥാന സൗകര്യത്തിലും ഗവണ്‍മെന്റ് വിശ്വാസം അര്‍പ്പിക്കുന്നു എന്നു വ്യക്തമാക്കി. ഗവണ്‍മെന്റ് ഒരിക്കലും വികസനപാതയില്‍നിന്നു ദിശമാറി സഞ്ചരിച്ചിട്ടില്ലെന്നും വികസന അജണ്ടയില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘രാജ്യം വികസിക്കുന്നു എന്നതും ഓരോ ഇന്ത്യക്കാരനും ശാക്തീകരിക്കപ്പെടുന്നു എന്നതും രാജ്യത്തിന് ആധുനിക അടിസ്ഥാന സൗകര്യം ലഭിക്കുന്നു എന്നതും പ്രധാനമാണ്’, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഓരോ പൗരനും ഇന്ത്യയുടെ പുരോഗതിക്കു സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ടെന്നാണു ഗവണ്‍മെന്റ് വിശ്വസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഉണ്ടായ കറുത്ത നാളുകളെക്കുറിച്ചു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

മഹാത്മാ ഗാന്ധിയുടെ 150ാം ജന്‍മവാര്‍ഷികവും ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75ാം വാര്‍ഷികവും ഇന്ത്യയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളാണെന്നു വിശേഷിപ്പിച്ച അദ്ദേഹം, ആവേശത്തോടെ ഈ ആഘോഷങ്ങളില്‍ പങ്കാളികളാകാന്‍ എല്ലാവരോടും അഭ്യര്‍ഥിച്ചു. രാജ്യത്തെ പൗരന്‍മാര്‍ നമ്മുടെ സ്വാതന്ത്ര്യസമര സേനാനികള്‍ സ്വപ്‌നം കണ്ട ഇന്ത്യ സൃഷ്ടിക്കാന്‍ പരിശ്രമിക്കണമെന്നും രാജ്യത്തിനായി ജീവിക്കാന്‍ തയ്യാറാകണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.

അധികാരമേറ്റ് ആഴ്ചകള്‍ക്കകം കേന്ദ്ര ഗവണ്‍മെന്റ് ജനോപകാരപ്രദമായ ഒട്ടേറെ തീരുമാനങ്ങള്‍ കൈക്കൊണ്ടതായി അദ്ദേഹം പറഞ്ഞു. ഇത്തരം തീരുമാനങ്ങള്‍ കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും യുവാക്കള്‍ക്കും സമൂഹത്തിലെ മറ്റു വിഭാഗങ്ങള്‍ക്കും ഏറെ ഗുണകരമായിത്തീരുമെന്ന് ശ്രീ. മോദി വ്യക്തമാക്കി. രാജ്യത്തിനു നല്‍കിയ വാഗ്ദാനങ്ങള്‍ ഗവണ്‍മെന്റ് നടപ്പാക്കിവരികയാണെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി.

ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പരാമര്‍ശിക്കവേ, ജലശക്തി മന്ത്രാലയം ആരംഭിച്ചത് ഉള്‍പ്പെടെ കേന്ദ്ര ഗവണ്‍മെന്റ് കൈക്കൊണ്ട നടപടികള്‍ അദ്ദേഹം വിശദീകരിച്ചു. ജല സംരക്ഷണത്തിനായി മൂര്‍ത്തമായ ചുവടുകള്‍ ഉണ്ടാകണമെന്നു ജനങ്ങളോടു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ദരിദ്രരെയും സ്ത്രീകളെയുമാണു ജലദൗര്‍ലഭ്യം ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ വീടുകൡും വെള്ളമെത്തിക്കുന്നതിനു ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും ശ്രീ. മോദി പറഞ്ഞു.

ഇന്ത്യയെ ലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുന്നതിനു സംഘടിത ശ്രമം ഉണ്ടാവണമെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. വിനോദസഞ്ചാരം പ്രോല്‍സാഹിപ്പിക്കുന്നതും വിനോദ സഞ്ചാര മേഖലയിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതും സാമ്പത്തിക വളര്‍ച്ചയ്ക്ക് ഏറെ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’യുടെയും നൈപുണ്യവികസനത്തിന്റെയും പ്രാധാന്യവും ശ്രീ. മോദി ഉയര്‍ത്തിക്കാട്ടി.

രാജ്യത്ത് അഴിമതിക്ക് ഇടമില്ലെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരായ യുദ്ധം ഗവണ്‍മെന്റ് തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പൗരന്‍മാരുടെ ജീവിതം സുഖകരമാക്കുന്നതിനു ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, നവ ഇന്ത്യയുടെ സൃഷ്ടിക്കായി എല്ലാവരും യത്‌നിക്കണമെന്ന് ആഹ്വാനം ചെയ്തു.

****