Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വാരണാസിയില്‍ വിവിധ വികസന പദ്ധതികള്‍ക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വാരണാസിയില്‍ 900 കോടി രൂപ മൂല്യം വരുന്ന വിവിധ വികസന പദ്ധതികളില്‍ ചിലത് ഉദ്ഘാടനം ചെയ്യുകയും ചിലതിനു തറക്കല്ലിടുകയും ചെയ്തു. വാരണാസി നഗര വാതക വിതരണ പദ്ധതി, വാരണാസി-ബല്ലിയ മെമു തീവണ്ടി എന്നിവ ഉദ്ഘാടനം ചെയ്ത പദ്ധതികളില്‍പ്പെടും. പഞ്ചകോശി പരിക്രമ മാര്‍ഗിനും ഒപ്പം സ്മാര്‍ട് സിറ്റിക്കും നമാമി ഗംഗേയ്ക്കും കീഴിലുള്ള വിവിധ പദ്ധതികള്‍ക്കും തറക്കല്ലിടുകയും ചെയ്തു. ഇതിനു പുറമേ, വാരണാസിയില്‍ രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്ററിനും തറക്കല്ലിട്ടു. 
ലോക അണ്ടര്‍ 20 അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 400 മീറ്ററില്‍ സ്വര്‍ണ മെഡല്‍ നേടിയ കായികതാരം ഹിമ ദാസിനെ അഭിനന്ദിച്ചുകൊണ്ടാണു പ്രധാനമന്ത്രി പൊതുയോഗത്തില്‍ തന്റെ പ്രസംഗത്തിനു തുടക്കമിട്ടത്. 
കാശി നഗരത്തിന്റെ പൗരാണികമൂല്യം നിലനിര്‍ത്തിക്കൊണ്ട് 21ാം നൂറ്റാണ്ടിന് ഉതകുംവിധം വികസനം യാഥാര്‍ഥ്യമാക്കാനാണു ശ്രമിച്ചുവരുന്നതെന്ന് അദ്ദേഹം തുടര്‍ന്നു വ്യക്തമാക്കി. പുതിയ ഇന്ത്യക്കായി ആധ്യാത്മികതയെയും ആധുനികതയെയും കൂട്ടിയിണക്കിയുള്ള പുതിയ ബനാറസ് ഒരുക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 
പുതിയ ബനാറസിന്റെ സൂചനകള്‍ ഇപ്പോള്‍ത്തന്നെ പ്രകടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ വാരണാസിയില്‍ കാര്യമായ തോതില്‍ നിക്ഷേപം നടന്നിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഇന്ന് ആയിരം കോടി രൂപ മൂല്യം വരുന്ന പദ്ധതികളില്‍ ചിലത് ഉദ്ഘാടനം ചെയ്യുകയും ചിലതിനു തറക്കല്ലിടുകയും ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ഗതാഗതത്തിലൂടെ പരിവര്‍ത്തനം എന്ന തന്റെ വീക്ഷണം വിശദീകരിച്ച പ്രധാനമന്ത്രി, ഈ പദ്ധതിയുടെ ഭാഗമായാണ് അസംഗഢില്‍ പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേക്കു തറക്കല്ലിട്ടതെന്നു വ്യക്തമാക്കി. 
മേഖലയിലെ വൈദ്യശാസ്ത്ര കേന്ദ്രമായി വാരണാസി വികസിച്ചുവരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എ.ഐ.ഐ.എം.എസ്സുമായി ചേര്‍ന്നു ബി.എച്ച്.യു. ആഗോള നിലവാരത്തിലുള്ള ആരോഗ്യപഠനകേന്ദ്രം ആരംഭിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. 
വാരണാസിയിലും പരിസരപ്രദേശങ്ങളിലും കണക്റ്റിവിറ്റി മെച്ചപ്പെടുത്താന്‍ നടപ്പാക്കുന്ന പദ്ധതികള്‍ അദ്ദേഹം വിശദീകരിച്ചു. കാശി പ്രമുഖ രാജ്യാന്തര വിനോദസഞ്ചാര കേന്ദ്രമായി വികസിച്ചുവരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്നു തറക്കല്ലിടപ്പെട്ട രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്ററിനെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. വാരണാസിയിലെ ജനങ്ങള്‍ക്കു സമ്മാനം നല്‍കിയ ജപ്പാന്‍ പ്രധാനമന്ത്രി ശ്രീ. ഷിന്‍സോ ആബേയ്ക്കു പ്രധാനമന്ത്രി നന്ദി പറഞ്ഞു. വിനോദസഞ്ചാര മേഖലയിലും സ്വച്ഛ് ഭാരത് അഭിയാനിലും മുന്‍കൈ എടുത്തതിന് ഉത്തര്‍പ്രദേശ് സംസ്ഥാന ഗവണ്‍മെന്റിനെയും ജനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. 
നാലു വര്‍ഷം മുമ്പു വരെ വാരണാസിയിലെ റോഡുകള്‍ ശോച്യാവസ്ഥയിലായിരുന്ന കാര്യം പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. നഗരത്തിലെ മാലിന്യം നിയന്ത്രണമില്ലാതെ ഗംഗാ നദിയിലേക്ക് ഒഴുക്കിവിടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇപ്പോള്‍, ഗംഗോത്രി മുതല്‍ സമുദ്രം വരെ ഗംഗ ശുചിയാക്കാന്‍ പ്രയത്‌നിച്ചുവരികയാണെന്നു പ്രധാനമന്ത്രി തുടര്‍ന്നു വ്യക്തമാക്കി. മാലിന്യനിര്‍മാര്‍ജനത്തിനുള്ള വിവിധ പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഈ പദ്ധതികളുടെയെല്ലാം ഫലം ഭാവിയില്‍ ലഭിക്കുമെന്നു ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. വാരണാസിയെ സ്മാര്‍ട്ട് സിറ്റിയാക്കാന്‍ ഉതകുന്ന ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിനുള്ള പ്രവര്‍ത്തനം അതിവേഗം നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ ഇന്ത്യയിലെ നഗരങ്ങളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനുള്ള പദ്ധതി മാത്രമല്ല, ഇന്ത്യക്കു പുതിയ മുഖം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സംസ്ഥാന ഗവണ്‍മെന്റിന്റെ വ്യാവസായിക നയത്തെയും നിക്ഷേപാനൂകൂല അന്തരീക്ഷത്തെയും അഭിനന്ദിച്ച അദ്ദേഹം, ഇവയുടെ ഫലം കണ്ടുതുടങ്ങിയിട്ടുണ്ടെന്നു നിരീക്ഷിക്കുകയും ചെയ്തു. നോയിഡയില്‍ അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ട സാംസങ് മൊബൈല്‍ ഉല്‍പാദന യൂണിറ്റിനെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. മൊബൈല്‍ ഉല്‍പാദന കേന്ദ്രങ്ങള്‍ ലക്ഷക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 
നഗര വാതക വിതരണ പദ്ധതിയെക്കുറിച്ചു പരാമര്‍ശിക്കവേ, വാരണാസിയിലെ എണ്ണായിരത്തിലേറെ വീടുകളില്‍ പൈപ്പുകളിലൂടെ പാചകവാതകം ലഭിക്കുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. നഗരത്തില്‍ പൊതുഗതാഗതത്തിനു ദ്രവീകൃത പ്രകൃതിവാതകം ഉപയോഗപ്പെടുത്തുന്ന കാര്യവും അദ്ദേഹം പരാമര്‍ശിച്ചു. 
വാരണാസി നഗരം ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയെയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെയും ഊഷ്മളതയോടെ സ്വീകരിച്ച അനുഭവങ്ങള്‍ പ്രധാനമന്ത്രി അനുസ്മരിച്ചു. 2019 ജനുവരിയില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് വാരണാസിക്ക് ആതിഥ്യമര്യാദ പ്രകടിപ്പിക്കാനുള്ള അടുത്ത അവസരമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.