Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീനഗറില്‍ കിഷന്‍ഗഞ്ച് ജല വൈദ്യുതി പദ്ധതി നാടിനു സമര്‍പ്പിച്ചു കൊണ്ട് പ്രധാന മന്ത്രി നടത്തിയ പ്രസംഗം

ശ്രീനഗറില്‍ കിഷന്‍ഗഞ്ച് ജല വൈദ്യുതി പദ്ധതി നാടിനു സമര്‍പ്പിച്ചു കൊണ്ട് പ്രധാന മന്ത്രി നടത്തിയ പ്രസംഗം


ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ ശ്രീ. എന്‍ എന്‍ വോറജി, മുഖ്യമന്ത്രി മെഹബൂബാ മുഫ്തിജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ. നിതിന്‍ ഗഡ്കരിജി, ഡോ. ജിതേന്ദ്ര സിംഗ്ജി, ആര്‍ കെ സിംഗ്ജി, ജമ്മു കാശ്മീര്‍ ഉപമുഖ്യമന്ത്രി ശ്രീ. കവീന്ദ്ര ഗുപ്താജി, ഊര്‍ജ്ജ മന്ത്രി ശ്രീ. സുനില്‍ കുമാര്‍ ശര്‍മാജി, നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ. നസീര്‍ അഹമ്മദ് ഖാന്‍ജി, രാജ്യത്തെ മുതിര്‍ന്ന നേതാവും എംപിയുമായ ഡോ. ഫറൂഖ് അബ്ദുള്ളജി, എം പി ശ്രീ. മുസാഫിര്‍ ഹുസൈന്‍ ബെഗ്ജി, ഇവിടെ സന്നിഹിതരായിരിക്കുന്ന മറ്റ് വിശിഷ്ട വ്യക്തികളെ, ജമ്മു കാശ്മീരിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരെ,
ജമ്മു കാശ്മീരില്‍ വന്ന് നിങ്ങളോടൊപ്പം എനിക്ക് ഒരിക്കല്‍ കൂടി അവസരം ലഭിച്ചിരിക്കുന്നു. നിങ്ങളുടെ സ്‌നേഹ വാത്സല്യങ്ങളാണ് വീണ്ടു വീണ്ടും എന്നെ ഇവിടെയ്ക്ക് എത്തിക്കുന്നത്. കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ ഞാന്‍ ഇവിടെ വരാത്ത ഒറ്റ വര്‍ഷം പോലും ഇല്ല. കഴിഞ്ഞ വെള്ളപ്പൊക്കത്തിനു ശേഷമുള്ള ദീപാവലി ആഘോഷ വേളയില്‍ ഞാന്‍ ദീപാവലി ആഘോഷിച്ചത് ഇവിടെ പ്രളയബാധിതര്‍ക്ക് ഒപ്പം ആയിരുന്നു. ഇതിനൊപ്പം അതിര്‍ത്തിയില്‍ കാവലിനു നിയുക്തരായിരിക്കുന്ന സൈനികര്‍ക്കൊപ്പവും ദീപാവലി ആഘോഷിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. പുണ്യമാസമായ റമദാനില്‍ ഞാന്‍ ഇതാ വീണ്ടും നിങ്ങളുടെ അടുത്ത് എത്തിയിരിക്കുന്നു. നബി പ്രവാചകനെയും അദ്ദേഹത്തിന്റെ ഉപദേശങ്ങളെയും നാം അനുസ്മരിക്കുന്ന അവസരമാണ് ഈ മാസം. രാജ്യത്തെയും ലോകത്തെയും തന്നെ മുന്നോട്ടു നയിക്കുവാന്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹം സ്വന്തം ജീവിതത്തിലൂടെ പഠിപ്പിച്ച സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം മാത്രം മതിയാവും.
പരിശുദ്ധ റമദാനിലെ ഈ പുണ്യമാസത്തില്‍ തന്നെ വലിയ ഒരു സ്വപ്‌നത്തിന്റെ സാക്ഷാത്ക്കാരത്തിനായി നാം ഇവിടെ സമ്മേളിച്ചിരിക്കുന്നു എന്നത് ആഹ്ലാദകരമായ ആകസ്മികതയാണ്. ഇന്ന് കിഷന്‍ഗഞ്ച് ജല വൈദ്യുത പദ്ധതി രാഷ്ട്രത്തിനു സമര്‍പ്പിക്കാന്‍ എനിക്ക് ഉത്തമമായ അവസരം കൈവന്നിരിക്കുകയാണ്. അനേകം പ്രതിസന്ധികളെ തരണം ചെയ്താണ് ഈ പദ്ധതി പൂര്‍ത്തിയാക്കി, ജമ്മു കാശ്മീരിന്റെ വികസന യാത്രയില്‍ പുതിയ മാനങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിന് ഇപ്പോള്‍ സജ്ജമാക്കിയിരിക്കുന്നത്. ഞാന്‍ നിങ്ങളെ എല്ലാവരെയും ഈ അവസരത്തില്‍ പ്രത്യേകം അഭിനന്ദിക്കുന്നു. ഇത് ഈ സംസ്ഥാനത്തിന് സൗജന്യമായി വൈദ്യുതി ലഭ്യമാക്കുമെന്നു മാത്രമല്ല, ആ വൈദ്യുതിക്ക് ചെലവും ഇല്ല. ഇപ്പോള്‍ ജമ്മു കാശ്മീരിന് ആവശ്യമുള്ള വൈദ്യുതിയുടെ സിംഹഭാഗവും രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്ന് എത്തിക്കുകയാണ് ചെയ്യുന്നത്. 330 മെഗാവാട്ട് ശേഷിയുള്ള ഈ വൈദ്യുതി പദ്ധതി പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ സംസ്ഥാത്തിന്റെ വൈദ്യുതി കമ്മി ഒരു പരിധി വരെ പരിഹരിക്കപ്പെടും.
സഹോദരീ സഹോദരന്മാരെ,
നമ്മുടെ എന്‍ജിനിയറിംങ് വൈഭവത്തിന്റെ തിളങ്ങുന്ന ഉദാഹരണമാണ് ഈ പദ്ധതി. ഇതിന്റെ പൂര്‍ത്തീകരണത്തിനായി അനേകം ആളുകള്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. കിഷന്‍ ഗംഞ്ചയിലെ വെള്ളം പര്‍വതത്തില്‍ തുരങ്കം നിര്‍മ്മിച്ച് അതിലൂടെ ബന്ദിപ്പോറയിലെ ബൊണാര്‍നുള്ളയില്‍ എത്തിക്കുകയാണ്. ഈ പദ്ധതിക്കായി അധ്വാനിച്ച ഓരോ തൊഴിലാളിയും ഓരോ എന്‍ജിനിയറും ഓരോ ജോലിക്കാരനും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.നിങ്ങളുടെ ആത്മധൈര്യത്തിന്റെ ഫലമായി മാത്രമാണ് ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.
ഈ സ്ഥലത്തു നിന്ന് ശ്രീനഗറിലേയ്ക്കുള്ള ഒരു റിംഗ് റോഡിനു ശിലാസ്ഥാപനം നിര്‍വഹിക്കുന്നതിനും എനിക്ക് ഇന്ന് അവസരം ലഭിച്ചിരിക്കുന്നു. ഏകദേശം 42 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റോഡിന് 500 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. ശ്രീനഗര്‍ നഗരത്തിന്റെ ഉള്ളിലുള്ള ഗതാഗത കുരുക്ക് ഒരു പരിധി പരിഹരിക്കാന്‍ ഈ റിംഗ് റോഡ് ഉപകരിക്കും.അപ്പോള്‍ ജനജീവിതം കുറെക്കൂടി സൗകര്യപ്രദമാകും.
സംസ്ഥാനത്തെ മൂന്നു മേഖലകളുടെയും കാശ്മീര്‍, ജമ്മു, ലഡാക്ക് വികസനം വികസനം സാധ്യമായാല്‍ മാത്രമെ ജമ്മു കാശ്മീരിലെ ജനങ്ങളുടെ ജീവിതത്തില്‍ പരിവര്‍ത്തനം ഉണ്ടാുകയുള്ളു. ഇതു മനസില്‍ കണ്ടുകൊണ്ട് 80,000 കോടി രൂപയുടെ ഒരു പാക്കേജ് അംഗീകരിച്ചിട്ടുണ്ട്. വളരെ കുറഞ്ഞ സമയം കൊണ്ട് 63000 കോടി രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്കി. അതില്‍ തന്നെ 20000 കോടി രൂപ ഇതിനോടകം ചെലവഴിക്കുകയും ചെയ്തിരിക്കുന്നു. ഈ ഫണ്ടില്‍ നിന്നുള്ള പണം ഉപയോഗിച്ചാണ്, ജമ്മു കാശ്മീരില്‍ ഐഐടിയുടെയും ഐഐഎം ന്റെയും നിര്‍മ്മാണവും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും ജില്ലാ ആശുപത്രികളുടെയും നവീകരണ പ്രവര്‍ത്തനങ്ങളും നടക്കുന്നത്.
പുതിയ ദേശീയ പാതകള്‍, എല്ലാ കാലാവസ്ഥയിലും ഉപയോഗ യോഗ്യമായ മികച്ച റോഡുകള്‍, പുതിയ തുരംഗങ്ങള്‍, ഊര്‍ജ്ജ വിതരണം, വിതരണ സജ്ജീകരണങ്ങള്‍, നദികളുടെയും തടാകങ്ങളുടെയും സംരക്ഷണം, കൃഷിക്കാര്‍ക്കുള്ള പദ്ധതികള്‍, ശീതികരണികള്‍, സംഭരണ ശാലകള്‍, യുവാക്കള്‍ക്കു പുതിയ തൊഴിലവസരങ്ങള്‍ തുടങ്ങി നിരവധി സംരഭങ്ങള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഈ നാട്ടിലെ ജനങ്ങളുടെ ആഗ്രഹാഭിലാഷങ്ങള്‍ക്കനുസൃതമായി 21-ാം നൂറ്റാണ്ടിലെ ജമ്മു കാശ്മീരിനെ ലക്ഷ്യം വച്ച് മുന്‍ഗമനാ ക്രമത്തില്‍ ഈ പ്രവൃത്തികള്‍ നടന്നു വരികയാണ്.
സുഹൃത്തുക്കളെ,
പര്‍വതങ്ങള്‍ സന്ദര്‍ശിക്കുമ്പോഴെല്ലാം ഞാന്‍ ഒരു പഴമൊഴി ഓര്‍മ്മിക്കും. മലമുകളിലുള്ള വെള്ളവും യുവജനങ്ങളും ഒരിക്കലും ഉപയോഗിക്കാന്‍ സാധിക്കില്ല എന്ന് പണ്ടുള്ളവര്‍ പറയുമായിരുന്നു. ഇത് പണ്ടു കാലത്തെ പഴമൊഴിയാണ്. അന്ന് ആധുനിക സാങ്കേതിക വിദ്യകള്‍ വ്യാപകമായിരുന്നില്ല. മനുഷ്യന്‍ പ്രകൃതി ശക്തികള്‍ക്കു മുന്നില്‍ അശക്തനുമായിരുന്നു. ഇപ്പോള്‍ കാലം മാറി. ഇപ്പോള്‍ നിങ്ങളെ പോലുള്ളവരുടെ സഹായത്തോടെ ഈ പഴമൊഴി തിരുത്താന്‍ നാം പ്രതിജ്ഞാബദ്ധരാണ്. ജമ്മു കാശ്മീരിലെ വെള്ളവും യുവജനങ്ങളും ഇതാ ഈ രാഷ്ട്രത്തിനു പ്രയോജനപ്പെടാന്‍ പോകുന്നു.
ജലവൈദ്യുതി പദ്ധതികള്‍ക്കു ധാരാളം സാധ്യതയുള്ള നിരവധി നദികള്‍ ജമ്മു കാശ്മീരിലൂടെ ഒഴുകുന്നുണ്ട്. ഇന്ന് ഈ ഭൂവിഭാഗത്തിന്, ഇവിടേയ്ക്കുള്ള വൈദ്യുതി മാത്രമല്ല, രാജ്യത്തിന്റെ ഇതര ഭാഗങ്ങള്‍ക്കുള്ള വൈദ്യുതി കൂടി ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട്. ഇത് ഉള്‍ക്കൊണ്ടാണ് കഴിഞ്ഞ നാലു വര്‍ഷമായി വിവിധ പദ്ധതികളില്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വൈകാതെ കിഷ്ത്വാറില്‍ 8000 കോടി രൂപ മുതല്‍മുടക്കുള്ള താപ വൈദ്യുത നിലയത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കും.
ജമ്മുകാശ്മീരിലെ മുഴുവന്‍ വീടുകളിലും 24 മണിക്കൂറും തടസം കൂടാതെ വൈദ്യുതി വിതരണം ചെയ്യുന്നതിനുള്ള ശ്രമം നടന്നു വരികയാണ്. സ്മാര്‍ട് ഗ്രിഡ്, സ്മാര്‍ട്ട് മീറ്റര്‍ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകളാണ് ഇതിനായി ഉപയോഗിക്കുന്നത്. തെരുവു വിളക്കുകള്‍ ആധുനികമാക്കി. ജമ്മുകാശ്മീരിലെ നഗരങ്ങളില്‍ നിന്നു വൈദ്യുതി ഗ്രാമങ്ങളിലേയ്ക്ക് ലഭ്യമാക്കുന്നതിനും വൈദ്യുതി വിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതിനുമായി 4000 കോടി രൂപയാണ് ചെലവഴിക്കുന്നത്.
സുഹൃത്തുക്കളെ,
ഗ്രാമങ്ങളിലും വീടുകളിലും വൈദ്യുതി വിതരണം ചെയ്യുക മാത്രമല്ല നമ്മുടെ ലക്ഷ്യം, വൈദ്യുതി ലഭ്യമാക്കിയ വീടുകളിലെ വൈദ്യുതി ബില്ലിന്റെ ഭാരം ലഘൂകരിക്കുന്നതിനും നാം ശ്രമിച്ചു വരുന്നു. ഇതിനായി 78 ലക്ഷം എല്‍ ഇ ഡി ബള്‍ബുകളാണ് ഉജാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജമ്മു കാശ്മീരില്‍ വിതരണം ചെയ്തിരിക്കുന്നത്. ഇതുവഴി സംസ്ഥാനത്തെ ജനങ്ങളുടെ 400 കോടി രൂപയാണ് പ്രതിവര്‍ഷം വൈദ്യുതി ബില്ലിന്മേല്‍ ലാഭിക്കാന്‍ സാധിക്കുക. സംസ്ഥാനത്തെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുവാന്‍ ഈ ഗവണ്‍മെന്റ് തിരക്കിട്ടു പ്രവര്‍ത്തിക്കുന്നു. നിലവില്‍ വൈദ്യുതി ലഭിക്കാത്ത വീടുകളില്‍ സൗഭാഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൈദ്യുതി ലഭ്യമാക്കും.
സുഹൃത്തുക്കളെ,
ജമ്മു കാശ്മീരിന്റെ വികസനത്തിനുള്ള ഏറ്റവും വലിയ ഉപാധി വിനോദ സഞ്ചാരമാണ്. പതിറ്റാണ്ടുകളായി നാം ഇതു കണ്ടുവരുന്നതാണ്. വളരെ തുഛമായ നിക്ഷേപവും ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങളും ഈ മേഖലയിലാണ്. ജമ്മു കാശ്മീര്‍ സംസ്ഥാനത്തിന്റെ ഭാഗ്യമാണ് ഇത്. എന്നാല്‍ പഴയ ശൈലിയില്‍ ഈ മേഖല പ്രവര്‍ത്തിക്കില്ല. ആധുനിക വിനോദസഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ വേണം. ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേയ്ക്കു പോകാന്‍ മണിക്കൂറുകള്‍ കാത്തു നില്ക്കാന്‍ അവര്‍ക്ക് താല്പര്യമില്ല. ഇടുങ്ങിയ പാതകളില്‍ കുടങ്ങി കിടക്കാന്‍ അവര്‍ക്ക് താല്പര്യമില്ല. തടസമില്ലാതെ 24 മണിക്കൂറും അവര്‍ക്ക് വൈദ്യുതി വേണം. നല്ല വൃത്തിയാണ് അവര്‍ക്ക് വേണ്ടത്. നല്ല വിമാന സര്‍വീസുകളും വേണം.
വിനോദ സഞ്ചാര മേഖലയ്ക്ക് ആവശ്യമായ ആധുനിക സാഹചര്യങ്ങളും ആവശ്യങ്ങളും മുന്‍നിര്‍ത്തി വിവിധ പദ്ധതികള്‍ നമ്മുടെ ഗവണ്‍മെന്റ് നടപ്പാക്കി വരികയാണ്. ഈ സംവിധാനം എത്രത്തോളം ശക്തമാകുന്നുവോ അത്രയധികം വിനോദ സഞ്ചാരികള്‍ ജമ്മു കാശ്മീരില്‍ എത്തും. മാത്രവുമല്ല ജമ്മുകാശ്മീരിലെ യുവാക്കള്‍ക്ക് പുതിയ തൊഴിലവസര വാതായനങ്ങള്‍ തുറന്നു കിട്ടുകയും ചെയ്യും. അതിന് ആനുപാതികമായി നിങ്ങളുടെ വരുമാനത്തിലും വര്‍ധന ഉണ്ടാകും.
സുഹൃത്തുക്കളെ,
ലോകത്തില്‍ പല ഭാഗങ്ങളിലും നിരവധി രാജ്യങ്ങളുടെ മുഴുവന്‍ സമ്പദ് വ്യവസ്ഥയും വിനോദ സഞ്ചാരത്തെ മാത്രം കേന്ദ്രീകരിച്ചാണ് മുന്നേറുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കൂടുതല്‍ ഉയര്‍ത്താന്‍ ശേഷിയുള്ള ഏക സംസ്ഥാനം ഇന്ത്യയില്‍ ജമ്മുകാശ്മീര്‍ മാത്രമാണ്. വിനോദസഞ്ചാരത്തെ കുറിച്ചു മാത്രം പറഞ്ഞാല്‍ 12 വികസന അതോറിറ്റികളുടെ പ്രവര്‍ത്തനം, മൂന്നു വിനോദ സഞ്ചാര സര്‍ക്യൂട്ടുകള്‍, 50 വിനോദ സഞ്ചാര ഗ്രാമങ്ങള്‍ എന്നിവയില്‍ തന്നെ 2000 കോടി രൂപ ഇതിനോടകം നിക്ഷേപിച്ചു കഴിഞ്ഞു. ഞാന്‍ നേരത്തെ സൂചിപ്പിച്ചതു പോലെ വിനോദ സഞ്ചാര മേഖലയെ മാത്രമല്ല, വിനോദ സഞ്ചാര പരിസരത്തെ സമഗ്രമായി ശാക്തീകരിക്കേണ്ടത് അത്യാവശ്യമാണ്.
ഈ പരിസരത്തിന്റെ ഏറ്റവും വലിയ അടിസ്ഥാനം സമ്പര്‍ക്കമാണ്. ജമ്മു കാശ്മീരിലെ ഗതാഗത സംവിധാനം മെച്ചപ്പെടുത്താനുള്ള പരിശ്രമങ്ങള്‍ വന്‍ തോതില്‍ നടക്കുന്നതിന്റെ കാരണം അതാണ്. സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ള മൊത്തം പദ്ധതികളില്‍ പകുതിയും റോഡുകളുടെ നവീകരണത്തിനാണ് ഉപയോഗിക്കുന്നത്. ദേശീയപാതകളുടെ ഒരു ശൃംഖല തന്നെ ജമ്മു കാശ്മീരില്‍ സ്ഥാപിച്ചിട്ടുണ്ട്.
ഇവിടെ വരുന്നതിന് അല്പം മുമ്പ് രാജ്യത്തെ ഏറ്റവും വലിയ തുരങ്കത്തിന്റെ – സോജില്ല തുരങ്കം – നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഞാന്‍ ഉദ്ഘാടനം ചെയ്യുകയുണ്ടായി. ജമ്മു കാശ്മീരിന്റെ വികസന പാതയില്‍ ഈ തുരങ്കും ഒരു പുതിയ കഥ എഴുതി ചേര്‍ക്കാന്‍ പോവുകയാണ്. വെറുതെ ഒന്നു ചിന്തിച്ചു നോക്കൂ, ഗതാഗത സംവിധാനം മെച്ചപ്പെട്ടാല്‍ നിങ്ങള്‍ക്ക് പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. നിങ്ങള്‍ പഠിക്കാന്‍ പോകുന്നു, അല്ലെങ്കില്‍ ബന്ധു സന്ദര്‍ശനത്തിനു പോകുന്നു, അല്ലെങ്കില്‍ ചികിത്സക്ക്, അല്ലെങ്കില്‍ എന്തെങ്കിലും സാധനം വില്‍ക്കാനോ വാങ്ങാനോ പോകുന്നു എന്നു വിചാരിക്കുക. ഈ മേഖലയിലെ കൃഷിക്കാരുടെ നഷ്ടം വലിയ ഒരളവു വരെ നമുക്കു ലഘൂകരിക്കാന്‍ സാധിക്കും. നിങ്ങള്‍ ഉത്പാദിപ്പിക്കുന്ന ആപ്പിളിന്റെയും പച്ചക്കറികളുടെയും അതുപോലുള്ള മറ്റുത്പ്പന്നങ്ങളുടെയും ചരക്കു നീക്കം വൈകുന്നതു മൂലം സംഭവിക്കുന്ന നഷ്ടം വലിയ ഒരളവു വരെ നമുക്കു കുറയ്ക്കാന്‍ സാധിക്കും.
ശ്രീനഗറില്‍ നിര്‍മ്മിക്കുന്ന റിംഗ് റോഡാകട്ടെ, ശ്രീനഗര്‍ -ഷോപ്പിയാന്‍ – കാശിഗുണ്ട് ദേശീയ പാതയാകട്ടെ, അല്ലെങ്കില്‍ ചെങ്കണി- സുധാമഹാദേവ് – ഗോഹ റോഡാകട്ടെ, അവയുടെ പൂര്‍ത്തീകരണം നിങ്ങളുടെ സമയം വളരെ അധികം ലാഭിച്ചു തരും. നിങ്ങളുടെ ഉത്പ്പന്നങ്ങളുടെ നഷ്ടവും അത് കുറയ്ക്കും. മഞ്ഞുവീഴ്ച്ച കാലത്ത് എത്തിപ്പെടാന്‍ ദുസാധ്യമായമേഖലകളെ തമ്മിലും മുഖ്യധാരയുമായി ബന്ധിപ്പിക്കും. ആ മേഖലകള്‍ക്കായി പ്രത്യേക ഹെലികോപ്റ്റര്‍ സര്‍വീസുകള്‍ ആരംഭിക്കും. ശ്രീനഗറിനെയും ജമ്മുവിനെയും സ്മാര്‍ട് നഗരങ്ങളാക്കി മാറ്റാന്‍ ഈ ഗവണ്‍മെന്റ് ശ്രമിക്കുന്ന കാര്യം നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ.
ഈ നഗരങ്ങളിലെ ശുദ്ധജല വിതരണവും മലിനജല നിര്‍മ്മാര്‍ജ്ജന സംവിധാനവും മെച്ചപ്പെടുത്തുന്നതിന് 550 കോടി രൂപയോളം ചെലവാക്കി. ആധുനിക പാതകളും, സൗകര്യങ്ങളും ഉണ്ടാകുമ്പോള്‍ അതു നിങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്തുക മാത്രമല്ല ജമ്മുകാശ്മീരിന്റെ സൗന്ദര്യത്തെയും വര്‍ധിപ്പിക്കും.
സഹോദരീ സഹോദരന്മാരെ,
നാം ഗ്രാമങ്ങളെയും നഗരങ്ങളെയും സ്മാര്‍ട്ടാക്കുന്നതിനെ കുറിച്ച് സംസാരിക്കുമ്പോള്‍ അതില്‍ മുന്നില്‍ നില്ക്കുന്ന പ്രധാന ഘടകം ശുചിത്വമാണ്. ജമ്മു കാശ്മീരിലെ ജനങ്ങള്‍ അവരുടെ സര്‍വ ശക്തിയുമെടുത്ത് ഈ ദൗത്യത്തെ മുന്നോട്ടു കൊണ്ടുപോകുന്നു എന്നു കാണുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അടുത്ത നാളില്‍ ഒരു കാശ്മീരി പെണ്‍കുട്ടിയുടെ വിഡിയോ ഞാന്‍ സാമൂഹ്യ മാധ്യമത്തില്‍ കാണുകയുണ്ടായി. അഞ്ചു വയസ് മാത്രം പ്രായമുള്ള ജഹന്നാത് ദാല്‍ തടാകം വൃത്തിയാക്കുകയായിരുന്നു. ഒരു കൊച്ചു കുട്ടി ഈ രാജ്യത്തിന്റെ ഭാവിയെ ഇത്ര വിശുദ്ധവും സത്യസന്ധവുമായി കാണുമ്പോള്‍ ഈ ദൗത്യത്തിലെ അംഗമെന്ന നിലയില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്. സുഹൃത്തുക്കളെ, ഇതുപോലെ അനേകം ആളുകള്‍ തങ്ങളാല്‍ ആവുന്ന തരത്തില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്.
സഹോദരീ സഹോദരന്മാരെ,
അടുത്ത കാലത്ത് ഉണ്ടായ വന്‍ പ്രളയത്തില്‍ സംസ്ഥാനത്തിനു സംഭവിച്ച നാശനഷ്ടങ്ങള്‍ അടിസ്ഥാനപരമായി നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയതായി ഞാന്‍ മനസിലാക്കുന്നു. വിവിധ സ്ഥലങ്ങളില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും ഞങ്ങള്‍ നടത്തി വരികയാണ്. ഇതിനായി സംസ്ഥാന ഗവണ്‍മെന്റിന് കൃത്യമായ സഹായങ്ങള്‍ ലഭ്യമാക്കുന്നുമുണ്ട്.
സുഹൃത്തുക്കളെ,
സംസ്ഥാനത്ത് പിഡിപി – ബിജെപി മുന്നണി ഗവണ്‍മെന്റും കേന്ദ്ര ഗവണ്‍മെന്റും യോജിച്ച് പ്രവര്‍ത്തിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു വിഷയം കൂടി ഉണ്ട്. അത് നാടും വീടും നഷ്ടപ്പെട്ടവരുടെ വിഷയമാണ്. അതിര്‍ത്തിക്കപ്പുറത്തു നിന്ന് എത്തിയവരുടെ അവസ്ഥ വളരെ മോശമാണ്. പ്രാദേശിക പ്രശ്‌നങ്ങള്‍ നിമിത്തം വീടും നാടും ഉപേക്ഷിച്ച് പോരേണ്ടി വന്നവരുടെയും. വിവിധ സ്ഥലങ്ങളില്‍ ഇവരെ പുനരധിവസിപ്പിക്കുന്നതിനായി 3500 കോടി രൂപ ഇതിനോടകം ചെലവഴിച്ചു കഴിഞ്ഞു.
സുഹൃത്തുക്കളെ,
ഇന്ന് ജമ്മു കാശ്മീരിലെ യുവജനങ്ങള്‍ ഇതര സംസ്ഥാനങ്ങളിലെ യുവാക്കള്‍ക്കു മാതൃകയായി മാറുകയാണ്. ഈ സംസ്ഥാനത്തെ യുവാക്കളുടെ പേരുകള്‍ സിവില്‍ സര്‍വീസ് പട്ടികയില്‍ കാണുമ്പോള്‍, അവരെ നേരില്‍ കാണുമ്പോള്‍ എനിക്ക് വലിയ സന്തോഷമാണ്. ബന്ദിപ്പോറയില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി ബോക്‌സിങ്ങില്‍ കിരീടം നേടിയപ്പോള്‍ രാജ്യം അവളുടെ പേരില്‍ അഭിമാനം കൊണ്ടു. താജാമുല്‍ ഇസ്ലാമിനെ പോലുള്ള ഒരു പ്രതിഭയുടെ കഴിവുകള്‍ നഷ്ടപ്പെടുത്തുവാന്‍ രാജ്യത്തിനു സാധ്യമല്ല. അതുകൊണ്ടാണ് കേന്ദ്ര ഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റും ചേര്‍ന്ന് സംസ്ഥാനത്തെ കായിക പ്രതിഭകളെ വളര്‍ത്തിയെടുക്കാന്‍ സംയുക്തമായി പരിശ്രമിക്കുന്നത്. അതേ മനോഭാവത്തോടെ തന്നെയാണ് സംസ്ഥാനത്തെ കായിക മേഖലയ്ക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് എല്ലാ ശ്രമങ്ങള്‍ നടത്തുന്നതും.
സഹോദരീ സഹോദരന്മാരെ,
ജമ്മു കാശ്മീരിലെ ചെറുപ്പക്കാര്‍ക്കു വിദ്യാഭ്യാസവും തൊഴില്‍ അവസരങ്ങളും ലഭ്യമാക്കുന്നതിന് വളരെ ഗൗരവപൂര്‍ണമായ ശ്രമങ്ങളാണ് നടക്കുന്നത്. സംസ്ഥാന ഗവണ്‍മെന്റിന്റെ സഹകരണത്തോടെ നിരവധി പദ്ധതികള്‍ ഈ മേഖലിയില്‍ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നു. ഹിമായത് പദ്ധതിയില്‍ സംസ്ഥാനത്തെ ഒരു ലക്ഷം ചെറുപ്പക്കാര്‍ക്ക് പരിശീലനം നല്‍കി വരുന്നു. സംസ്ഥാനത്തെ 16000 ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാന മന്ത്രിയുടെ പ്രത്യേക സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ഇതിനോടകം ലഭിച്ചു കഴിഞ്ഞു. രാജ്യത്തെ മികച്ച കോളജുകളിലും സര്‍വകലാശാലകളിലും ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനുള്ള അവസരമാണ് അവര്‍ക്കു ലഭിച്ചിരിക്കുന്നത്. വിവിധ കാരണങ്ങളാല്‍ ഇടയ്ക്കു വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്നവരെ മറ്റു മേഖലകളിലേയ്ക്കു തെരഞ്ഞെടുത്തിട്ടുമുണ്ട്.
സംസ്ഥാനത്തെ യുവാക്കള്‍ സംസ്ഥാനത്തെയും രാജ്യത്തെയും പൗരന്മാര്‍ക്കു സുരക്ഷയ്ക്കുപകരിക്കുന്നവരാകാനുളള പുതിയ അവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ജമ്മുകാശ്മീരിലെ പോലീസിനെ ശക്തിപ്പെടുത്തുന്നതിനായി അഞ്ചു ബറ്റാലിയന്‍ ഇന്ത്യ റിസര്‍വ് ഫോഴ്‌സിനെയാണ് അനുവദിച്ചിരിക്കുന്നത്. അതിലേയ്ക്കുള്ള റിക്രൂട്ട്‌മെന്റ് നടപടികള്‍ ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. അതിനു ശേഷം സംസ്ഥാനത്തെ 5000 ചെറുപ്പക്കാര്‍ സുരക്ഷാ മേഖലയില്‍ നിയമിക്കപ്പെടും.
സഹോദരീ സഹോദരന്മാരെ
രാജ്യത്തിന്റെയും അതിലെ പൗരന്മാരുടെയും സുരക്ഷയും സുരക്ഷിതത്വവുമാണ് നമ്മുടെ ഗവണ്‍മെന്റിന്റെ ഏറ്റവും വലിയ മുന്‍ഗണന. ഈ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ പൂര്‍ണമായി സമര്‍പ്പിച്ചിട്ടുള്ളവരാണ് നമ്മുടെ സുരക്ഷാ സൈനികര്‍. ജമ്മു കാശ്മീര്‍ പൊലീസ്, അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍, ഇന്ത്യന്‍ പട്ടാളം എന്നിവര്‍ വളരെ ക്ലേശപൂര്‍ണമായ സാഹചര്യങ്ങളിലും അത്ഭുതകരമായ പ്രവര്‍ത്തനമാണ് കാഴ്ച വയ്ക്കുന്നത് എന്ന് നിങ്ങളോടു പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. നിങ്ങളുടെ പരസ്പര ഏകോപനത്തിനും കൂട്ടായ പ്രവര്‍ത്തനത്തിനും നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
എപ്പോള്‍ വേണമെങ്കിലും
ആകസ്മികമായി വെള്ളപ്പൊക്കമോ, കൊടുങ്കോറ്റോ, കാട്ടുതീയോ പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ള ജമ്മു കാഷ്മീരിലെ ഓരോ വീട്ടുകാര്‍ക്കും നമ്മുടെ സുരക്ഷാ സൈനികര്‍ നല്കുന്ന സേവനം പ്രകീര്‍ത്തിക്കപ്പെടേണ്ടതാണ്. ജമ്മു കാശ്മീരിലെ ജനങ്ങള്‍ക്കു വേണ്ടി അവര്‍ നേരിടുന്ന പ്രതിസന്ധികളുടെ ചിത്രം ഈ രാജ്യത്തെ ജനങ്ങളുടെ മനസില്‍ നിന്നു മായില്ല.
സഹോദരീ സഹോദരന്മാരെ,
ഇന്ന് ഈ രാജ്യത്തെ 125 കോടി ജനങ്ങള്‍ പുതിയ ഇന്ത്യയുടെ സൃഷ്ടിക്കായി പ്രതിജ്ഞയെടുത്ത് പരിശ്രമിക്കുകയാണ്. ഈ പുതിയ ഇന്ത്യയിലെ തിളങ്ങുന്ന താരകമാകാന്‍ ജമ്മു കാശ്മീരിനു സാധിക്കും. രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, റോഡുകള്‍, അത്യാധുനിക വിമാന താവളങ്ങള്‍ തുടങ്ങിയവ കാശ്മീരില്‍ ആകാതിരിക്കാന്‍ ഒരു കാരണവും കാണുന്നില്ല. അതുപോലെ ഈ സംസ്ഥാനത്തെ കുട്ടികള്‍ പഠിച്ച് സമര്‍ത്ഥരായ ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും പ്രഫസര്‍മാരും, ഓഫീസര്‍മാരും ആകാതിരിക്കാനും കാരണം കാണുന്നില്ല.
എന്നാല്‍ സുഹൃത്തുക്കളെ,
ജമ്മു കാശ്മീരിന്റെ വികസനം, ജനങ്ങളുടെ സന്തോഷം ആഗ്രഹിക്കാത്ത അനേകം ശക്തികള്‍ ഉണ്ട്. ആ വൈദേശിക ശക്തികള്‍ക്ക് ഉചിതമായ മറുപടികള്‍ നല്കി കൊണ്ട് നമുക്കു മുന്നേറേണ്ടതുണ്ട്.
വൈദേശിക ശക്തികളുടെ കുപ്രചരണത്തില്‍ പ്രേരിതരായി സ്വന്തം പുണ്യഭൂമിയെ ആക്രമിക്കുന്ന ഈ ചെറുപ്പക്കാരെ മുഖ്യധാരയിലേയ്ക്കു തിരികെ എത്തിക്കാന്‍ മെഹബൂബ മുഫ്തി ജിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ പിഡിപി – ബിജെപി മുന്നണി ഗവണ്‍മെന്റും കേന്ദ്രത്തിലെ എന്‍ഡിഎ ഗവണ്‍മെന്റും വളരെ കൃത്യതയോടെ പ്രവര്‍ത്തിച്ചു വരികയാണ്.

സുഹൃത്തുക്കളെ
സമാധാനത്തിനും സുസ്ഥിരതയ്ക്കും മറ്റു വഴികള്‍ ഇല്ല. തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്ന ചെറുപ്പക്കാരോട് മുഖ്യധാരയിലേയ്ക്കു മടങ്ങി വരാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ഈ മുഖ്യധാര അവരുടെ കുടുംബവും മാതാപിതാക്കളുമാണ്. ജമ്മു കാശ്മീരിന്റെ വികസനത്തിനായുള്ള അവരുടെ സംഭാവനയാണ് ഈ മുഖ്യധാര. ജമ്മു കാശ്മീരിന്റെ അഭിമാനം ഉയര്‍ത്തുക എന്നതാണ് ഈ ചെറുപ്പക്കാരുടെ കടമ. അതിനു ധാരാളം മാര്‍ഗ്ഗങ്ങളുണ്ട്, സാധ്യതകളുണ്ട്, വിഭവങ്ങളുമുണ്ട്. ഇന്ത്യയുടെ ഇതര ഭാഗമങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജമ്മു കാശ്മീരിന് പിന്നോട്ടു പോകേണ്ട ഒരു കാരണവും കാണുന്നില്ല. ഓര്‍ക്കുക, ചതിക്കപ്പെട്ട ഓരോ യുവാവും എറിയുന്ന കല്ലും കൈയിലെടുക്കുന്ന ആയുധവും അവരുടെ സ്വന്തം ജമ്മു കാശ്മീരിനെയാണ് അസ്ഥിരപ്പെടുത്തുന്നത്.

സംസ്ഥാനം ഈ അസ്ഥിരതയുടെ അന്തരീക്ഷത്തില്‍ നിന്നു പുറത്തു കടന്നേ പറ്റൂ. ഇന്ത്യയുടെ വികസനത്തിനു വേണ്ടി, അവരുടെ ഭാവിക്കു വേണ്ടി, ഭാവി തലമുറകള്‍ക്കു വേണ്ടി, അവര്‍ മുഖ്യധാരയില്‍ എത്തണം. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ നാമെല്ലാവരും ഇന്ത്യയെന്ന മാതൃഭൂമിയുടെ മക്കളായി ജീവിച്ചവരാണ്. സഹോദരങ്ങള്‍ക്കു മധ്യേ വേര്‍തിരിവിന്റെ ആപ്പ് അടിച്ചു കയറ്റാന്‍ ഒരു ശക്തിക്കും സാധിക്കില്ല. അതിനായി പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന ആളുകള്‍ ശിഥിലീകരണത്തിന്റെ വക്കിലാണ്.

സഹോദരീ സഹോദരന്മാരെ,

ഞാന്‍ ഒരിക്കല്‍ കൂടി ഇക്കാര്യം പറയട്ടെ, കഴിഞ്ഞ വര്‍ഷം ഞാന്‍ ദീപാവലി ആഘോഷിച്ചത് നമ്മുടെ ജവാന്മാര്‍ക്കൊപ്പം ഗുരെസില്‍ ആയിരുന്നു. ഈ വര്‍ഷം റംസാന്റെ അവസരത്തില്‍ ഞാന്‍ നിങ്ങള്‍ക്കൊപ്പമാണ്. ഇതാണ് കാശ്മീരിന്റെ വികാരം. ഇതാണ് ലോകത്തിന് ഈ നാടിന്റെ സമ്മാനം. ഇവിടെ എല്ലാവരും സ്വാഗതം ചെയ്യപ്പെടുന്നു. ആദരിക്കപ്പെടുന്നു. ഇതാണ് ഈ നാടിന്റെ പാരമ്പര്യം. ഇത് ലോകത്തില്‍ മറ്റൊരിടത്തും കാണാനാവില്ല. ഈ നാടിന്റെ സമ്പത്ത് വ്യത്യസ്ത വിഭാഗങ്ങളും സമൂഹങ്ങളും അല്ല, ഈ പാരമ്പര്യങ്ങളാണ്. ഈ കാശ്മീരിയാത്തിന്റെ ആരാധകനായിരുന്നു അടല്‍ജി. അതുപോലെ തന്നെ മോദിയും. ഇക്കാര്യം ചുവപ്പു കോട്ടയില്‍ നിന്ന് ഞാന്‍ പറഞ്ഞിട്ടുള്ളതാണ്.

ദുഷിച്ച ഭാഷ ഉപയോഗിച്ചോ വെടിയുണ്ടകള്‍ കൊണ്ടോ ഇന്നത്തെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം സാധ്യമല്ല. ഓരോ കാശ്മീരിയെയും ഉള്‍ക്കൊണ്ടു കൊണ്ടു മാത്രമെ ഈ പ്രശ്‌നം പരിഹൃതമാവുകയുള്ളു. കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് കാശ്മീരിന്റെ വികസനത്തിനായി നയങ്ങള്‍ ഉണ്ട്. തീരുമാനങ്ങള്‍ സ്വീകരിക്കുന്നതില്‍ ഞങ്ങള്‍ ഒരിക്കലും വീഴ്ച വരുത്തിയിട്ടില്ല. വിദ്യാര്‍ത്ഥികളുടെ കേസുകള്‍ പിന്‍വലിക്കുന്നതാകട്ടെ, റംസാന്‍ മാസത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിലാകട്ടെ, ഇവയുടെയെല്ലാം പിന്നിലുള്ള തീരുമാനം കാശ്മീരിലെ ഓരോ ചെറുപ്പക്കാരനും ഓരോ വ്യക്തിക്കും വികസനത്തിന്റെയും സുസ്ഥിരതയുടെയും പ്രയോജനം ലഭിക്കണം എന്നതാണ്.

സുഹൃത്തുക്കളെ,

ഇത് ഒരു വെറും വെടിനിര്‍ത്തലല്ല. മറിച്ച് ഇസ്ലാമിന്റെ പേരില്‍ ഭീകരത പരത്തുന്നവരെ തുറന്നു കാണിക്കാനുള്ള മാര്‍ഗ്ഗമാണ്. മിഥ്യാബോധത്തിനുള്ളില്‍ തങ്ങളെ തളച്ചിടാനുള്ള പരിശ്രമങ്ങളെ ജമ്മു കാഷ്മീരിലെ ജനങ്ങള്‍ തിരിച്ചറിയും എന്നു ഞാന്‍ കരുതുന്നു. ഭരണ സ്ഥിരതാ പ്രക്രിയയുമായി മുന്നോട്ടു പോകുന്നതിന് ഗവണ്‍മെന്റ് സംവാദകനെ നിയമിച്ചിട്ടുണ്ട്. അദ്ദേഹം സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ സന്ദര്‍ശിക്കും. ജനങ്ങള്‍ അദ്ദഹവുമായി അവരുടെ പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. എല്ലാവരോടും സംസാരിച്ച് സമാധാനാന്തരീക്ഷം ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം ശ്രമിച്ചുവരികയാണ്.

സഹോദരീ സഹോദരന്മാരെ,
ഇക്കാര്യത്തില്‍ ഗവണ്‍മെന്റ് സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്തിരിക്കും. ജമ്മു കാശ്മീരിലെ എല്ലാ പൗരന്മാരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്, ഈ ജനാധിപത്യ സഖ്യവും ഈ കാശ്മീരിയാത്തും നിലനിര്‍ത്തണം. അതിനുള്ള ഉത്തരവാദിത്വം ഈ സംസ്ഥാനത്തെ മാതാപിതാക്കള്‍ക്കാണ്, ചെറുപ്പക്കാര്‍ക്കാണ്, ബുദ്ധിജീവികള്‍ക്കാണ്, മത നേതാക്കള്‍ക്കാണ്.

ജമ്മു കാശ്മീരിന്റെ വികസനം എന്ന ഒറ്റ കാര്യത്തിനായി മാത്രം നമ്മുടെ സമസ്ത ഊര്‍ജ്ജവും കേന്ദ്രീകരിക്കപ്പെടട്ടെ. എല്ലാ പ്രശ്‌നങ്ങള്‍ക്കും എല്ലാ തര്‍ക്കങ്ങള്‍ക്കും എല്ലാ അഭിപ്രായ വ്യത്യാസങ്ങള്‍ക്കും ഒരേ ഒരു പരിഹാരമേയുള്ളു, അതു വികസനമാണ്, വികസനം മാത്രം.

പുതിയ ഇന്ത്യയുടെ, പുതിയ ജമ്മു കാശ്മീരിന്റെ ഉദയത്തോടെ, സമാധാന പൂര്‍ണവും ഐശ്വര്യപൂര്‍ണവുമായ ആ ജമ്മുകാശ്മീര്‍ ഇന്ത്യയുടെ വികസന ചരിത്രത്തെ കൂടുതല്‍ ശക്തിപ്പെടുത്തും എന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. ഈ ആത്മവിശ്വാസം കൊണ്ടു മാത്രമാണ് എന്റെ വികാരങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കു വച്ചത്. എന്റെ ഹൃദയം തുറന്നത്. ലോകത്തിലെ സകല രാജ്യങ്ങളോടും സകല ജനങ്ങളോടും ഞാന്‍ പറയുന്നു, ഈ മാര്‍ഗ്ഗം, ഭീകരതയുടെ ഈ മാര്‍ഗ്ഗം പിന്തുടര്‍ന്നവര്‍ ഇന്ന് അതെ കുറിച്ച് പശ്ചാത്തപിക്കുകയാണ്. എല്ലാവരും മടങ്ങുകയാണ്. വഴി തേടി അവര്‍ ചുറ്റിലും തിരയുകയാണ്. അതിനാലാണ് നാം നമ്മുടെ ശാന്തിയുടെ, സമാധാനത്തിന്റെ, സാഹോദര്യത്തിന്റെ, ഐശ്വര്യത്തിന്റെ, സന്തുഷ്ടിയുടെ, ആത്മവിശ്വാസത്തിന്റെ ഈ ജീവിത പാരമ്പര്യം മുന്നോട്ടു വയ്ക്കുന്നത്. അതിനാല്‍ ആവശ്യമുള്ള നടപടികള്‍ കേന്ദ്ര ഗവണ്‍മെന്റ് അപ്പപ്പോള്‍ സ്വീകരിച്ചു കൊണ്ടിരിക്കും. ഇക്കാര്യത്തില്‍ നിങ്ങളുടെ പിന്തുണ ഞങ്ങള്‍ക്കൊപ്പമുണ്ട്. നമ്മുടെ ലക്ഷ്യം നേടാന്‍ നമുക്ക് സാധിക്കും. അതിനാണ് നാം ഒരുമിച്ച് ഈ യാത്ര തുടങ്ങിയത്. ഒരിക്കല്‍ കൂടി മുഴുവന്‍ ജമ്മു കാശ്മീരിനും ജമ്മു കാശ്മീരിലെ മുഴുവന്‍ ആളുകളെയും പഴയതു പോലെ സ്‌നേഹത്തോടെ, വാത്സല്യത്തോടെ ആശ്ലേഷിക്കുവാന്‍ അവസരം ലഭിക്കട്ടെ
നന്ദി