Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിനുള്ള ബൃഹദ്പദ്ധതിയായ ഇന്ത്യ പോസ്റ്റ് പേമെന്റ്‌സ ബാങ്ക് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


ന്യൂഡെല്‍ഹിയിലെ താല്‍ക്കത്തോറ സ്‌റ്റേഡിയിത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യ പോസ്റ്റ് പേമെന്റ്‌സ് ബാങ്കി(ഐ.പി.പി.ബി.)ന്റെ ഉദ്ഘാടനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിര്‍വഹിച്ചു. ഡെല്‍ഹിയില്‍ നടന്ന പ്രധാന ചടങ്ങ് ഇതുമായി ബന്ധപ്പെട്ടു 3000 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടികളുടെ വേദികളില്‍ വീക്ഷിക്കപ്പെട്ടു.
ഇന്ത്യ പോസ്റ്റ് പേമെന്റ്‌സ് ബാങ്ക് വഴി ബാങ്കിങ് സേവനം രാജ്യത്തിന്റെ വിദൂരകോണുകളില്‍ കഴിയുന്നവരിലേക്കു പോലും എത്തിച്ചേരുമെന്നു പ്രധാനമന്ത്രി പറഞ്ഞു.

സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ ലക്ഷ്യമിട്ടു കേന്ദ്ര ഗവണ്‍മെന്റ് നേരത്തേ ജന്‍ധന്‍ യോജനയ്ക്കു തുടക്കമിട്ട കാര്യം അദ്ദേഹം ഓര്‍മിപ്പിച്ചു. ഈ ലക്ഷ്യത്തിലേക്കുള്ള അടുത്ത ചുവടാണ് ഐ.പി.പി.ബിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 650 നഗരങ്ങളില്‍ ഐ.പി.പി.ബി. ശാഖകല്‍ ഇന്നു തുറക്കപ്പെട്ടുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗ്രാമങ്ങളില്‍ കാലാകാലങ്ങളിലായി ആദരിക്കപ്പെടുന്ന വ്യക്തിയാണു തപാല്‍ശിപായി എന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ആധുനിക സാങ്കേതിക വിദ്യകള്‍ വികസിച്ച ശേഷവും പോസ്റ്റ്മാനുള്ള വിശ്വാസ്യത നിലനില്‍ക്കുന്നുവെന്നും ശ്രീ. നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. നിലവിലുള്ള ചട്ടക്കൂടുകളും സംവിധാനവും കാലികമായി പരിഷ്‌കരിക്കാനാണ് ഗവണ്‍മെന്റിന്റെ ശ്രമമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ജനങ്ങളുമായി ബന്ധം പുലര്‍ത്തുന്ന ഒന്നരലക്ഷത്തിലേറെ തപാലാപ്പീസുകളും മൂന്നു ലക്ഷത്തിലേറെ പോസ്റ്റ്മാന്‍മാരും ഉണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സ്മാര്‍ട്ട് ഫോണുകളും ഡിജിറ്റല്‍ സങ്കേതങ്ങളും ലഭ്യമാക്കി ഇവരെ ശാക്തീകരിക്കും.

ഐ.പി.പി.ബി. കൊണ്ടുള്ള ഗുണങ്ങള്‍ ചൂണ്ടിക്കാട്ടവേ, ഇതു വഴി പണം കൈമാറാനും ഗവണ്‍മെന്റ് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാനും ബില്ലുകള്‍ അടയ്ക്കാനും നിക്ഷേപം, ഇന്‍ഷുറന്‍സ് തുടങ്ങിയ സേവനങ്ങള്‍ സാധ്യമാക്കാനും കഴിയുമെന്നു പ്രധാനമന്ത്രി വിശദീകരിച്ചു. ഈ സേവനങ്ങള്‍ പോസ്റ്റ്മാന്‍മാര്‍ വീട്ടുപടിക്കല്‍ എത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഐ.പി.പി.ബി. ഡിജിറ്റല്‍ ഇടപാടുകള്‍ സാധ്യമാക്കുകയും കര്‍ഷകര്‍ക്കു സഹായമേകുന്ന പ്രധാനമന്ത്രി ഫസല്‍ ബീമ യോജന പോലുള്ള പദ്ധതികളുടെ നേട്ടങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

തത്വദീക്ഷയില്ലാതെ വായ്പകള്‍ അനുവദിക്കുക വഴി ഇന്ത്യയുടെ ബാങ്കിങ് മേഖലയില്‍ ഉണ്ടായിത്തീര്‍ന്ന പ്രശ്‌നങ്ങളെ 2014 മുതല്‍ ഗവണ്‍മെന്റ് കണിശമായി നേരിട്ടുവരികയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. നിലവിലുള്ള വായ്പകള്‍ പുനരവലോകനം ചെയ്യുക, ബാങ്കിങ് മേഖലയെ വൈദഗ്ധ്യപൂര്‍വം കൈകാര്യം ചെയ്യുക എന്നീ മാറ്റങ്ങള്‍ സാധ്യമാക്കിയിട്ടുണ്ട്. തെറ്റു ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താന്‍ ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫെന്‍ഡേഴ്‌സ് ബില്ലിനു രൂപം നല്‍കിയതുപോലുള്ള കാര്യങ്ങളും പ്രധാനമന്ത്രി വിശദീകരിച്ചു.
പാവപ്പെട്ടവര്‍ക്കും മധ്യവര്‍ഗക്കാര്‍ക്കും സ്വയംതൊഴില്‍ അവസരങ്ങള്‍ നേടിയെടുക്കുന്നതിനായി 13 ലക്ഷം കോടി രൂപയുടെ മുദ്ര വായ്പകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചതിനാലും സമ്പദ്‌വ്യവസ്ഥ നന്നായി വളരുന്നതിനാലും രാജ്യത്തിന്റെ ആത്മവിശ്വാസം ഉയര്‍ന്നിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം നേട്ടങ്ങള്‍ ജനങ്ങളുടെ ഒരുമിച്ചുള്ള യത്‌നത്തിലൂടെയാണു യാഥാര്‍ഥ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ഇന്ത്യ ലോകത്തില്‍ ഏറ്റവും വേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ മാത്രമല്ല, ഏറ്റവും വേഗത്തില്‍ ദാരിദ്ര്യം ഇല്ലാതാക്കുന്ന രാജ്യം കൂടിയാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഗ്രാമങ്ങളിലെ എല്ലാ വീടുകളിലും കര്‍ഷകരിലും ചെറു സംരംഭങ്ങളിലും സാമ്പത്തിക സേവനം എത്തിക്കുന്നതു കാര്യമായും 13 ലക്ഷം പോസ്റ്റ്മാന്‍മാര്‍ ആയിരിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. പോസ്റ്റ്മാന്‍മാരുടെ ക്ഷേമത്തിനായും ദീര്‍ഘകാലമായി അവര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ക്കു പരിഹാരം കാണാനായും പല നടപടികളും കഴിഞ്ഞ മാസങ്ങളില്‍ കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതു വഴി അവരുടെ ശമ്പളം ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അടുത്ത ഏതാനും മാസങ്ങള്‍ക്കകം ഐ.പി.പി.ബി. സേവനം രാജ്യത്തെ ഒന്നര ലക്ഷത്തിലേറെ തപാലാപ്പീസുകളില്‍ ലഭ്യമാകുമെന്നു പ്രധാനമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു.

***