Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സിക്കിമിലെ പാക്‌യോങ് വിമാനത്താവളം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

സിക്കിമിലെ പാക്‌യോങ് വിമാനത്താവളം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

സിക്കിമിലെ പാക്‌യോങ് വിമാനത്താവളം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

സിക്കിമിലെ പാക്‌യോങ് വിമാനത്താവളം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം


 

സിക്കിം ഗവര്‍ണര്‍ ശ്രീ ഗംഗാപ്രസാദ്ജി, മുഖ്യമന്ത്രി ശ്രീ പവന്‍ ചംലങ്ജി മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ സുരേഷ് പ്രഭു ജി, ഡോ. ജിതേന്ദ്ര സിംങ് ജി, എസ്എസ് അലുവാലിയ ജി, സംസ്ഥാന നിയമസഭാ സ്പീക്കര്‍ ശ്രീ കെഎന്‍ റായ് ജി, സംസ്ഥാന മന്ത്രി ശ്രീ ദോര്‍ജി ലെപാ ജി, ഇവിടെ സന്നിഹിതരായിരിക്കുന്ന വിശിഷ്ടാതിധികളെ, എന്റെ പ്രിയ സഹോദരീ സഹോദരന്മരെ, 

സുഹൃത്തുക്കളെ, 
കഴിഞ്ഞ മൂന്നു ദിവസമായി ഞാന്‍ ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കൂടി യാത്ര ചെയ്യുകയായിരുന്നു. ഈ അവസരത്തില്‍ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട മനുഷ്യരെ സേവിക്കാനുള്ള നിരവധി വന്‍ പദ്ധതികള്‍ രാജ്യത്തിനു സമര്‍പ്പിക്കാനുള്ള  ഭാഗ്യം എനിക്കു സിദ്ധിച്ചു. ഇന്നലെ,  ജാര്‍ഖണ്ടില്‍  പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (പിഎംജെഎവൈ)യും ആയൂഷ്മാന്‍ ഭാരത് മിഷനും  ഉദ്ഘാടനം ചെയ്ത് ശേഷം  വൈകുന്നേരമാണ് ഞാന്‍ സിക്കിമില്‍ എത്തിയത്. ഇന്ന്  ഞാന്‍ ഉണര്‍ന്നപ്പോള്‍, തണുത്ത അന്തരീക്ഷത്തില്‍ സിക്കിമിലെ ഉദയസൂര്യനെ കണ്ടു, മനോഹരങ്ങളായ പര്‍വതശിഖരങ്ങള്‍ കണ്ടു, അനാദിയായ പ്രകൃതി സൗന്ദര്യം കണ്ടു. ഞാന്‍ ആ ചിത്രങ്ങള്‍ എന്റെ ക്യാമറയില്‍ പകര്‍ത്തി.  ആരാണ് ആ സൗന്ദര്യത്തെയും അഴകിനെയും സ്‌നേഹിച്ചുപോകാത്തത്. എല്ലാവരും അതിനെ ആസ്വദിക്കും.  പ്രകൃതി നിങ്ങള്‍ക്ക് എല്ലാം നല്‍കിയിരിക്കുന്നു. എല്ലാവരും ഇങ്ങോട്ട് ഒഴുകുന്നു, ഇതിന്റെ ഭാഗമാകാനായി. 

സഹോദരീ സഹോദരന്മാരെ, 
നമ്മുടെ പാരമ്പര്യത്തിലും സംസ്‌കാരത്തിലും പൗരസ്ത്യ നേതൃത്വം വഹിച്ച പങ്കിനെ കുറിച്ച് നിങ്ങള്‍ക്കെന്ന പോലെ  ഈ രാജ്യം മുഴുവനും നല്ല ബോധ്യമുണ്ട്.  പ്രത്യേകിച്ച് വടക്കു പടിഞ്ഞാറന്‍ മേഖലയുടെ പ്രാധാന്യം.  സുന്ദരമായ ഈ കിഴക്കന്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് എന്റെ ഊഷ്മളമായ സ്‌നേഹാദരവുകള്‍. ആദ്യമായി ഞാന്‍ നിങ്ങള്‍ക്കു തന്നെ നിങ്ങളുടെ പ്രഥമ വിമാനത്താവളം  – പാക്‌യോങ് ഞാന്‍ സമര്‍പ്പിക്കുന്നു.
നിങ്ങള്‍ക്കുമാത്രമല്ല രാഷ്ട്രത്തിനു മുഴുവന്‍ ഈ ദിനം ചരിത്രപരമായി വളരെ പ്രധാനപ്പെട്ടതാകുന്നു. പാക്‌യോങ് വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകുന്നതോടെ നിങ്ങള്‍ക്ക് അഭിമാനിക്കാം. 
ക്രിക്കറ്റ് കളിക്കാര്‍  ക്രിക്കറ്റ് ഗ്രൗണ്ടില്‍ സെഞ്ചുറി നേടുന്നതു പോലെ ഇന്ന് ഇന്ത്യ ഒരു സെഞ്ചുറി നേടിയിരിക്കുന്നു. ഈ വിമാനത്താവളം കൂടി ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ ഇന്ത്യയില്‍ ഇപ്പോള്‍ 100 വിമാനത്താവളങ്ങളായി. ആ അര്‍ത്ഥത്തില്‍ ഇന്ത്യ ഇന്ന് ഒരു സെഞ്ചുറി നേടിയിരിക്കുന്നു. നമ്മുടെ രാജ്യം മാറിക്കൊണ്ടിരിക്കുന്നു. ഫുട്‌ബോളിനു പ്രശസ്തമാണ് സിക്കിം. ഇവിടെ എല്ലാവരും ഫുട്‌ബോള്‍ കളിക്കുന്നു. പക്ഷെ, ഇപ്പോള്‍ അവര്‍ ക്രിക്കറ്റും പരീക്ഷിക്കുകയാണ്. 
സിക്കിം ക്യാപ്റ്റന്‍ നിലേഷ് ലമിച്ചനാനി ഇന്നലെ സെഞ്ചുറി നേടിയതായി ഞാന്‍ ഇന്നത്തെ പത്രത്തില്‍ വായിച്ചു. ആദ്യമായി  സിക്കിംകാരില്‍ നിലേഷ് പ്രഥമ ക്രിക്കറ്റ് സെഞ്ചുറി നേടിയപ്പോള്‍ മറുവശത്ത് രാജ്യത്തെ നൂറാമത്തെ വിമാനത്താവളം സിക്കിമില്‍ അടയാളപ്പെടുത്തുകയും ചെയ്തു. 

സഹോദരീ സഹോദരന്മാരെ,
ഈ വിമാനത്താവളം നിങ്ങളുടെ ജീവിതം കൂടുതല്‍ ആയാസരഹിതമാക്കുന്നതിന് സുപ്രധാന പങ്ക് വഹിക്കും. ഇന്നു വരെ രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളില്‍ നിന്നു സിക്കിം സന്ദര്‍ശിക്കാനോ സിക്കിം വഴി മറ്റു പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനോ വരുന്നവര്‍ വലിയ ക്ലേശങ്ങളാണ് നേരിട്ടുകൊണ്ടിരുന്നത്. സിക്കിമിലെ നിവാസികളും സിക്കിം സന്ദര്‍ശകരും ഒരു പോലെ ഈ സാഹചര്യം മനസിലാക്കിയിരുന്നു. 

മുമ്പ് ഇവിടെയ്ക്കു വരുന്നവര്‍ ആദ്യം ബഗ്‌ദോഗ്രയില്‍ വിമാനം ഇറങ്ങി ദുര്‍ഘടമായ 125 കിലോമീറ്റര്‍ ദൂരം 5-6 മണിക്കൂര്‍ കൊണ്ട് താണ്ടി ആദ്യം ഗാംങ്‌ടോക്കില്‍ എത്തണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പാക്‌യോങ് വിമാനത്താവളം സജ്ജമായതോടെ ഈ ദുര്‍ഘടയാത്ര അവസാനിച്ചിരിക്കുന്നു. ആ ദൂരം ഏതാനും മിനിറ്റുകളിലേയ്ക്ക് ചുരുങ്ങികയും ചെയ്തിരിക്കുന്നു.

സഹോദരീ സഹോദരന്മാരെ, 
ഇപ്പോള്‍ പാക്‌യോങ് വിമാനത്താവളം ഇവിടേയ്ക്കുള്ള യാത്ര എളുപ്പവും ഹ്രസ്വവുമാക്കിയിരിക്കുന്നു. ഇവിടെ നിന്ന് സാധാരണക്കാരനും യാത്ര ചെയ്യാനുള്ള സൗകര്യം കൂടി ഗവണ്‍മെന്റ് ഒരുക്കിയിരിക്കുന്നു. അതുകൊണ്ട് ഈ വിമാനത്താവളം ഉഡ്ഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ പദ്ധതി പ്രകാരം ഒരാള്‍ക്ക് 2500 -2600 രൂപ മതിയാവും യാത്രയ്ക്ക്. 
ഈ ഗവണ്‍മെന്റിന്റെ പരിശ്രമവും കാഴ്ച്ചപ്പാടും മൂലം, ഇന്ന് രാജ്യത്തെ വിമാന യാത്ര എയര്‍കണ്ടീഷന്‍ ട്രെയിന്‍ യാത്ര പോലെ ചെലവു കുറഞ്ഞതായി മാറിയിരിക്കുന്നു. സമയമാണ് പണം എന്നൊരു ചൊല്ലുണ്ട്.  വിമാന യാത്ര സമയം ലാഭിക്കുന്നു. അതുകൊണ്ട് അതു പണവും ലാഭിക്കുന്നു. രാജ്യത്തെ ലക്ഷക്കണക്കിന് ഇടത്തരക്കാര്‍ക്ക്  ഇപ്പോള്‍ വിമാനയാത്ര സാധ്യമായിരിക്കുന്നത് ഇതുകൊണ്ടാണ്. 
സുഹൃത്തുക്കളെ,
വിമാനത്താവളം ഇപ്പോള്‍ ഉദ്ഘാടനം ചെയ്തതേയുള്ളു.  ഒരു രണ്ടാഴ്ച്ചയ്ക്കകം ഗുവാഹത്തിയിലേയ്ക്കും കൊല്‍ക്കത്തയിലേയ്ക്കും സ്ഥിരം ഫ്‌ളൈറ്റുകള്‍ തുടങ്ങും. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും അയല്‍ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്ര വിമാനങ്ങളുമായി ഇവയെ ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. 
സുഹൃത്തുക്കളെ,
പാക്‌യോങ് വിമാനത്താവളം സൗന്ദര്യത്തിന്റെ മാത്രമല്ല നിര്‍മ്മാണ വൈദഗ്ധ്യത്തിന്റെ കൂടി പ്രതീകമാണ്. സാമൂഹ്യമാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ ഇതിനോടകം വിമാനത്താവളത്തിന്റെയും പ്രകൃതിയുടെ മടിയിലേയ്ക്ക് എന്നപോലെ വിമാനം താഴുന്നതിന്റെയും ഫോട്ടോകള്‍ കണ്ടിരിക്കും. നിങ്ങള്‍ ആ ഫോട്ടോകള്‍ കാണേണ്ടതാണ്. സാമൂഹ്യമാധ്യമങ്ങളില്‍ ആ ഫോട്ടോകള്‍ വൈറലായിട്ടുണ്ട്.  വിമാനത്താവളം ഇന്നാണ് ഉദ്ഘാടനം ചെയ്തത് എങ്കിലും ജനം നേരത്തെ തന്നെ അതിനെ ആശീര്‍വദിച്ചു കഴിഞ്ഞു.

ഈ വിമാനത്താവളത്തിന്റെ നിര്‍മ്മാണ ചെലവ് 550 കോടി രൂപയാണ്. നമ്മുടെ എന്‍ജിനിയര്‍മാരുടെയും വിദഗ്ധ ജോലിക്കാരുടെയും ശേഷിയെയും അഭിമാനത്തെയും കൂടി ഇത് അടയാളപ്പെടുത്തുന്നു. കുന്നുകള്‍ ചെത്തിയെടുത്തു. അവശിഷ്ടങ്ങള്‍ കൊണ്ട് മലയിടുക്കുകള്‍ നികത്തിയെടുത്തു. കനത്ത മഴയുടെ വെല്ലുവിളികള്‍ അവര്‍ നേരിട്ടു. ഇവിടെ ഉണ്ടായിരുന്ന നീര്‍ച്ചാലുകള്‍ വിമാനത്താവളത്തിന്റെ അടിയില്‍ കൂടി നിര്‍ബാധം ഒഴുകുന്നതിനുള്ള സംവിധാനം ഉണ്ടാക്കി. ഇതെല്ലാം അനിതരസാധാരണമായ എന്‍ജിനിയറിംങ് വൈഭവമാണ്. 
ഇന്ന് ഈ അവസരത്തില്‍ ഈ വിമാനത്താവളത്തിന്റെ വിസ്മയകരമായ നിര്‍മ്മാണവും ആസൂത്രണവുമായി ബന്ധപ്പെട്ട എല്ലാ എന്‍ജിനിയര്‍മാരെയും ജോലിക്കാരെയും ഞാന്‍ അഭിനന്ദിക്കുന്നു. അവിശ്വസനീയമായ പ്രവൃത്തിയാണ് നിങ്ങള്‍ ചെയ്തിരിക്കുന്നത്.
സഹോദരീ സഹോദരന്മാരെ, 
സിക്കിമിന്റെയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെയും അടിസ്ഥാന സൗകര്യ വ്യാപന പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. കഴിഞ്ഞ നാലുവര്‍ഷമായി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുമായി,  അവരുടെ അനുഗ്രഹങ്ങള്‍ തേടാനും ജോലിയുടെ പുരോഗതി അന്വേഷിക്കാനുമായി ഞാന്‍ മിക്കവാറും സമ്പര്‍ക്കം പുലര്‍ത്താറുണ്ട്.
അതിനുമുപരി മിക്കവാറും ഒന്നും രണ്ടും ആഴ്ച്ച കൂടുമ്പോള്‍ കേന്ദ്ര മന്ത്രിമാര്‍ ഏതെങ്കിലും വടക്കു കിഴക്കന്‍ സംസ്ഥാനം സന്ദര്‍ശിക്കുകയും പ്രവര്‍ത്തന പുരോഗതി വിലയിരുത്തുകയും ചെയ്യുന്നുണ്ട്. ഈ സംവിധാനത്തിന്റെ ഫലം ഇന്ന് നിങ്ങള്‍ക്ക്  കൃത്യമായി കാണാന്‍ സാധിക്കുന്നു.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ സിക്കിം അരുണാചല്‍ പ്രദേശ്, മേഖലായ, മണിപ്പൂര്‍, നാഗാലാന്റ്, അസാം, ത്രിപുര, മിസോറാം എന്നിവിടങ്ങളിലെല്ലാം സ്വാതന്ത്ര്യത്തിനു ശേഷം  ഇതാദ്യമായിട്ടാണ് വിവിധ സംരംഭങ്ങള്‍ തുടങ്ങിയിരിക്കുന്നത്. തീവണ്ടിയും വിമാനവും ആദ്യമായിട്ടാണ് ഇവിടെ എത്തുന്നത്.  ചില സ്ഥലങ്ങളില്‍ വൈദ്യുതി പോലും ആദ്യമായിട്ടാണ്. 
വീതിയുള്ള ദേശീയ പാതകളും ഗ്രാമപാതകളും നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. നദികള്‍ക്കു കുറുകെ വലിയ പാലങ്ങളും പൂര്‍ത്തിയായി. ഡിജിറ്റല്‍ ഇന്ത്യ വ്യാപകമായി.  പ്രാദേശികമായ അസമത്വം ലഘൂകരിക്കുന്നതിനായി സബ്കാ സാത്, സബ്കാ വികാസ് എന്ന മുദ്രാവാക്യവുമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും കിഴക്കന്‍ സംസ്ഥാനങ്ങളെയും ഇന്ത്യയുടെ വികസന കഥയിലെ ഉപകരണങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ ഗവണ്‍മെന്റ് ആവേശത്തോടെയും ഉത്സാഹത്തോടെയും മുന്നേറുകയാണ്. ഞങ്ങള്‍ അതിനു പ്രതിജ്ഞാബദ്ധമാണ്. 
ഈ കാഴ്ച്ചപ്പാടോടെയാണ് ഞങ്ങള്‍ സിക്കിം വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തിയത്. നിങ്ങളുടെ സ്വ്പനം സാക്ഷാത്ക്കരിക്കുന്നതിനായി എല്ലാ പ്രതിബന്ധങ്ങളും ഞങ്ങള്‍ മറികടന്നു. നിങ്ങള്‍ ആറു ദശകങ്ങള്‍ക്കു മുമ്പുള്ള അവസ്ഥ നിങ്ങള്‍ ഓര്‍ക്കണം. ഒരു ചെറുവിമാനമാണ് ഇവിടെ നിന്നു പറന്നുയര്‍ന്നത്. അതിനു ശേഷം ആറു പതിറ്റാണ്ടുകള്‍ ഒരു വിമാനത്താവളത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് നിങ്ങള്‍  തുടരുകയായിരുന്നു.

സുഹൃത്തുക്കളെ,
സിക്കിമില്‍ മാത്രമല്ല അരുണാചല്‍ പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും വിമാനത്താവളങ്ങള്‍ തുറന്നിട്ടുണ്ട്. ഞാന്‍ പറഞ്ഞതുപോലെ 100 വിമാനത്തവളങ്ങളാണ് ഇന്നു രാജ്യത്തു പ്രവര്‍ത്തിക്കുന്നത്. ഒരു പക്ഷെ നിങ്ങള്‍  അത്ഭുതപ്പെട്ടേക്കാം ഇവയില്‍ 35 എണ്ണവും കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ നിര്‍മ്മിച്ചവയാണ്. അതിവേഗത്തിലുള്ള ഈ നിര്‍മ്മാണത്തിന്റെ അര്‍ത്ഥം എന്താണ്. എല്ലാ ദിശകളിലുമുള്ള ഈ പ്രവര്‍ത്തനത്തിന്റെ അര്‍ത്ഥം എന്താണ്. കാഴ്ച്ചപ്പാടോടെയുള്ള  പ്രവര്‍ത്തനം എന്താണ്. വളരെ ചെറിയ ഉദാഹരണം കൊണ്ട് നിങ്ങള്‍ക്ക് അതു മനസിലാകും. സ്വാതന്ത്ര്യത്തിനു ശേഷം 2014 വരെ അതായത് 67 വര്‍ഷങ്ങള്‍ കൊണ്ട് 65 വിമാനത്താവളങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിനര്‍ത്ഥം ഒരു വര്‍ഷം ഒരു വിമാനത്താവളം നിര്‍മ്മിച്ചു. നിങ്ങള്‍ക്കു മനസിലാകുന്നുണ്ടോ. ഒരു വര്‍ഷം ഒരു വിമാനത്താവളം. അതായിരുന്നു അവരുടെ വേഗത. അതായിരുന്നു അവരുടെ ചിന്താഗതിയും. കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് ഒന്‍പതു വിമാനത്താവളങ്ങള്‍ വീതം നിര്‍മ്മിച്ചു. അതായത് 9 ഇരട്ടി മെച്ചപ്പെട്ട വേഗം. നമ്മള്‍ ഈ നാലു വര്‍ഷം കൊണ്ടു നടത്തിയ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ അവര്‍ 40 വര്‍ഷം കൂടി എടുക്കുമായിരുന്നു. 
സഹോദരീ സഹോദരന്മാരെ, 
ഇന്ന് ലോകത്തില്‍ ഏറ്റവുമധികം ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ഇവിടെ എയര്‍ലൈന്‍ കമ്പനികള്‍ക്കു സര്‍വീസ് നടത്താന്‍ വേണ്ടത്ര വിമാനങ്ങള്‍ ഇല്ലാത്തതിനാല്‍ പുതിയവയ്ക്ക് ഓര്‍ഡറുകള്‍ നല്കിയിരിക്കുന്നു. ഞാന്‍ കുറെ കണക്കുകള്‍ പറയാം. നിങ്ങള്‍ വീണ്ടും അമ്പരന്നേക്കാം. സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷം കഴിഞ്ഞപ്പോള്‍ നമുക്ക് 400 വിമാനങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ വിമാനകമ്പനികള്‍ പുതിയ 1000 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നു. 70 വര്‍ഷം കൊണ്ട് 400 വിമാനങ്ങള്‍. ഒരു വര്‍ഷം കൊണ്ട് പുതിയ 1000 വിമാനങ്ങള്‍. അതായത് രാജ്യത്തെ സാധാരണക്കാരന്റെ വിമാനയാത്ര എന്ന സ്വപ്‌നത്തെ അതിവേഗത്തിലാണ് നാം സാക്ഷാത്ക്കരിക്കുന്നത് .
സഹോദരീ സഹോദരന്മാരെ, 
ഈ വിമാനത്താവളം മറ്റു സ്ഥലങ്ങളിലേയ്ക്കുള്ള നിങ്ങളുടെ യാത്രയ്ക്കു മാത്രമല്ല ഉപകരിക്കുക, മറിച്ച് ഇതു നിങ്ങളുടെ വരുമാനം  വര്‍ധിപ്പിക്കാന്‍ കൂടി സഹായിക്കും. സിക്കിം എന്നും ആഭ്യന്തരവും രാജ്യാന്തരവുമായ വിനോദസഞ്ചാര കേന്ദ്രമായിരുന്നു. ഒരു വിമാനത്താവളം ഇല്ലാതിരുന്നപ്പോള്‍ പോലും സംസ്ഥാനത്തെ  ജനസംഖ്യയുടെ 1.5 ഇരട്ടിയായിരുന്നു ഇവിടെ എത്തിയിരുന്ന വിനോദ സഞ്ചാരികളുടെ എണ്ണം. ഇനി വിമാനത്താവളം കൂടി പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ വിനോദ സഞ്ചാരികളുടെ എണ്ണം ഇവിടെയെങ്ങും നില്‍ക്കില്ല.  ദീപാവലിക്കും ദുര്‍ഗാ പൂജയ്ക്കും തന്നെ വരുന്ന വിനോദസഞ്ചാരികളുടെ വര്‍ധന നിങ്ങള്‍ കാണും.
സിക്കിമിലെ ചെറുപ്പക്കാര്‍ക്ക് തൊഴിലവസരങ്ങളിലേയ്ക്കുള്ള കവാടമായിരിക്കും ഈ വിമാനത്താവളം. ഇതിനോടനുബന്ധിച്ച് എത്രയെത്ര തൊഴില്‍ അവസരങ്ങളാണ് തുറക്കാന്‍ പോകുന്നത്, ഹോട്ടലുകള്‍ മോട്ടലുകള്‍, അതിഥി മന്ദിരങ്ങള്‍, ക്യാമ്പ് സൈറ്റുകള്‍, ഹോം സ്‌റ്റേകള്‍, ടൂറിസ്റ്റ് ഗൈഡുകള്‍, റസ്‌റ്റോറന്റുകള്‍ അങ്ങിനെ എത്ര എത്ര മേഖലകളാണ് പുതുതായി ഇവിടെ തുറക്കുക. ടൂറിസം മേഖലയില്‍ പാവങ്ങള്‍ക്കു പോലും പണം സമ്പാദിക്കാനാവും.  ചായക്കച്ചവടം, കടല വില്‍പന, പൂക്കച്ചവടം തുടങ്ങിയവയിലൂടെ ആര്‍ക്കും ആദായം നേടാം.  ഓട്ടോ റിക്ഷാ ഡ്രൈവര്‍മാര്‍ക്കും അതിഥി മന്ദിരം നടത്തിപ്പുകാര്‍ക്കും നല്ല അവസരങ്ങള്‍ ലഭിക്കും.
സുഹൃത്തുക്കളെ,
ഗതാഗതത്തെയും വിനോദസഞ്ചാരത്തെയും മാറ്റത്തിനുള്ള മാര്‍ഗ്ഗമായി ഗവണ്‍മെന്റ്  സ്വീകരിച്ചിരിക്കുകയാണ്. ഇതില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത് മതവും ഗോത്രവര്‍ഗവുമായി ബന്ധപ്പെട്ട മേഖലകള്‍ക്കാണ്. ഈ സ്ഥലങ്ങളില്‍ ഭക്തര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും വേണ്ട സൗകര്യങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഉയര്‍ന്ന കൊടുമുടിയായ കാഞ്ചന്‍ ഗംഗ ഈ മേഖലയിലാണ്. കൈലാസ മാനസ സരോവര്‍ യാത്രയ്ക്കായി നമ്മുടെ ഗവണ്‍മെന്റ് തുറന്നിരിക്കുന്ന നഥുലാ ചുരവും ഇവിടെയാണ്.  ഇവിടെ ഭക്തര്‍ക്കുള്ള സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി 40 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാന ഗവണ്‍മെന്റുമായി സഹകരിച്ച്  സിക്കിമിന്റെ പരിസ്ഥിതിയെ സുരക്ഷിതവും ഹരിതവുമാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ നടപ്പാക്കി വരുന്നു.
ദേശീയ നദീ സംരക്ഷണ പദ്ധതി പ്രകാരം 350 കോടി രൂപയാണ് കേന്ദ്ര ഗവണ്‍മെന്റ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ തന്നെ ഒന്‍പതില്‍ എട്ടും ഗാംങ്‌ടോക്ക്, സിംങ്തം എന്നിവയ്ക്കാണ്.  റാണി ചു നദി മലിനമാകാതെ സംരക്ഷിക്കാന്‍ 150 കോടി രൂപയുടെ പദ്ധതിയാണ് അനുവദിച്ചിരിക്കുന്നത്.  വടക്കു കിഴക്കന്‍ മേഖലയുടെ മൊത്തം പരിസ്ഥിതി സംരക്ഷണത്തിനായി 125 കോടി അനുവദിച്ചതില്‍ 50 കോടി ലഭ്യമാക്കി കഴിഞ്ഞു.
സുഹൃത്തുക്കളെ, 
ഗതാഗതം, പരിസ്ഥിത, വിനോദ സഞ്ചാരം എന്നീ മേഖലകള്‍ തമ്മില്‍ ഗാഢമായ ബന്ധമുണ്ട്. അതിനാല്‍ ഊന്നല്‍ വ്യോമ ഗതാഗതത്തിനു മാത്രമല്ല ഇതര മാര്‍ഗ്ഗങ്ങല്‍ കൂടി ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു. ദേശീയ പാതകളില്‍ 1500 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ചെറിയ റോഡുകള്‍ നിര്‍മ്മിക്കുന്നതിനും വീതി കൂട്ടുന്നതിനുമായി 150 കോടി ചെലവഴിച്ചു കഴിഞ്ഞു.
റോഡുകള്‍ക്കൊപ്പം സിക്കിമിലേയ്ക്കുള്ള റെയില്‍ ഗതാഗതവും ശക്തിപ്പെടുത്തിയിട്ടുണ്ട്.  ഗാംങ്‌ടോക്കുമായി ബന്ധിപ്പിക്കുന്ന ബ്രോഡ് ഗേജ് ലൈന്‍ നിര്‍മ്മാണം വളരെ വേഗത്തില്‍ മുന്നേറുന്നുണ്ട്.
വൈദ്യുതി വിതരണം മെച്ചപ്പെടുത്തുന്നതിനും വിതരണ സംവിധാനത്തിന്റെ അറ്റകുറ്റ പണികള്‍ പൂര്‍ത്തീകരിക്കുന്നതിനുമായി 1500 കോടി രൂപ സംസ്ഥാന  ഗവണ്‍മെന്റിനു നല്‍കി കഴിഞ്ഞു. ഈ വര്‍ഷം ഡിസംബറോടെ ഈ ജോലികള്‍ പൂര്‍ത്തിയാകുമെന്നാണ് അറിയാന്‍ സാധിച്ചത്. 
  രാജ്യത്തെ മുന്‍നിര വൈദ്യുതി ഉത്പാദക സംസ്ഥാനങ്ങളുടെ പട്ടികയില്‍ സിക്കിമിനെ കൂടി ഉള്‍പ്പെടുത്തിയാണ് നമ്മുടെ മുന്നേറ്റം. ഇവിടെ ഏതാണ്ട് 14000 കോടിയുടെ ആറ് ജല വൈദ്യുത പദ്ധതികള്‍ ഇപ്പോള്‍ നിര്‍മ്മാണത്തിലാണ്.

സഹോദരീ സഹോദരന്മാരെ,
ജൈവകൃഷി നടത്തിപ്പില്‍ രാജ്യത്തിനു തന്നെ മാതൃകയായി മാറിയതിന് ഇവിടുത്തെ കൃഷിക്കാരെയും സിക്കിം ഗവണ്‍മെന്റിനെയും ജനങ്ങളെയും ഞാന്‍ അഭിനന്ദിക്കുകയാണ്. രാജ്യത്തെ 100 ശതമാനം ജൈവകൃഷി ചെയ്യുന്ന ആദ്യ സംസ്ഥാനമാണ് സിക്കിം.
രാജ്യത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ ഗവണ്‍മെന്റ് വിവിധ നടപടികളാണ് സ്വീകരിച്ചു വരുന്നത്.  പരമ്പരാഗത് കൃഷി വികാസ് യോജനയ്ക്കു കീഴില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
ജൈവകൃഷി മാത്രമല്ല, മൂല്യ വര്‍ധനവും വിപണന സംവിധാനവും  കൂടി നാം വികസിപ്പിക്കുന്നുണ്ട്.  ഇന്ന് ഈ വിമാനത്താവളം യാത്രക്കാര്‍ക്കു വേണ്ടിയാണ് ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ ഇവിടെ നിന്നുള്ള പഴങ്ങളും പൂക്കളും മണിക്കൂറുകള്‍ക്കുള്ളില്‍ ഈ വിമാനത്താവളം വഴി ഡല്‍ഹിയിലെ വിപണിയില്‍ എത്തുന്ന ദിനങ്ങള്‍ വിദൂരമല്ല.
സിക്കിമില്‍ വിടരുന്ന പൂക്കള്‍ ഇന്നു രാജ്യത്തെ നൂറുകണക്കിനു ദേവീദേവന്മാരുടെ പാദപൂജയ്ക്ക് എത്തുന്നുണ്ട്.  വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗവണ്‍മെന്റ്ുകള്‍ ചേര്‍ന്ന്  മിഷന്‍ ഓര്‍ഗാനിക് വാല്യൂ ഡവലപ്‌മെന്റ്  ഫോര്‍ നോര്‍ത്ത് ഈസ്‌റ്റേണ്‍ റീജിയണ്‍ എന്ന പദ്ധതി കൂടി ആരംഭിച്ചിട്ടുണ്ട്. നാലായിരം കോടിയാണ് ഇതിനു വകയിരുത്തിയിരിക്കുന്നത്.
സുഹൃത്തുക്കളെ,
ജൈവ ഉത്പ്പന്നങ്ങള്‍ പരിസ്ഥിതിക്കും മണ്ണിനും സുരക്ഷിതം മാത്രമല്ല അവ നമ്മില്‍ നിന്നു രോഗങ്ങളെ അകറ്റുകയും ചെയ്യുന്നു. രാജ്യത്തെ പൗരന്മാര്‍ നല്ല ആരോഗ്യത്തോടെ ജീവിക്കുക എന്നതാണ് ഗവണ്‍മെന്റിന്റ് പ്രാഥമിക പരിഗണന. കഴിഞ്ഞ 10 വര്‍ഷമായി ജൈവ കൃഷിയും ഉത്പ്പന്നങ്ങളും വിജയകരമായതിന്റെ  പ്രത്യക്ഷഫലങ്ങള്‍ കാണാനുണ്ട് എന്ന് മുഖ്യമന്ത്രി എന്നോടു പറയുകയുണ്ടായി. ജനങ്ങളുടെ ആയുസ് കൂടി വരികയാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്്രതീകളുടെ ആയുസാണ് ഇപ്പോള്‍ വര്‍ധിക്കുന്നത്.  രാസവളങ്ങള്‍ ഉപേക്ഷിക്കാനും ആരോഗ്യകരവും ആഹ്ലാദകരവുമായ ജീവിതം നയിക്കുവാനും മറ്റു സംസ്ഥാനങ്ങള്‍ കൂടി ഇനി സിക്കിമിനെ കണ്ടു പഠിക്കും എന്നു ഞാന്‍ കരുതുന്നു.
ശുചിത്വം തന്നെ സേവനം എന്ന കാഴ്ച്ചപ്പാടിന്റെ ലക്ഷ്യങ്ങളെ സിക്കിമിലെ ജനങ്ങള്‍ പുണരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്. നിങ്ങളുടെ എല്ലാവരുടെയും പരിശ്രമങ്ങളും ബോധവത്ക്കരണവും മൂലം 2016 ല്‍ സിക്കിമിനെ ആദ്യ വെളിയിട വിസര്‍ജ്യ വിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതാണ്. മാത്രവുമല്ല പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാക്കാന്‍ നിങ്ങല്‍ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വച്ചിട്ടുമുണ്ട്. 
സഹോദരീ സഹോദരന്മാരെ, 
ഇന്നലെ ഞാന്‍ പറഞ്ഞതുപോലെ, ആയൂഷ്മാന്‍ ഭാരത് എന്ന പേരില്‍ രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ പദ്ധതി ആരംഭിച്ചിരിക്കുകയാണ്. സിക്കിമും അതുമായി സഹകരിക്കുന്നുണ്ട്. ഇനി,  ഗുരുതരമായ രോഗങ്ങള്‍ ചികിത്സിക്കുന്നതിന് സിക്കിമിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വര്‍ഷം തോറും  5 ലക്ഷം രൂപ വീതം ഗവണ്‍മെന്റ് ചെലവഴിക്കും. ഇവിടെയുള്ള ഒരാള്‍ രാജ്യത്ത് ഏത് ആശുപത്രിയില്‍ പോയി വിദഗ്ധ ചികിത്സ നടത്തിയാലും അയാള്‍ക്ക് ആ പണം അവിടെ ലഭ്യമാക്കും. രോഗി പോകുന്ന എവിടെയും ആയൂഷ്മാന്‍ ഭാരതിന്റെ പരിരക്ഷ അയാളെ പിന്തുടരും. 
സുഹൃത്തുക്കളെ, 
രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനായി ഗവണ്‍മെന്റ് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്നുണ്ട്.  സിക്കിമിനും അതില്‍ നിന്നെല്ലാം പ്രയോജനം ലഭിക്കുന്നു.  ജന്‍ ധന്‍ യോജനയുിടെ കീഴില്‍ സിക്കിമില്‍ ജനങ്ങള്‍ തുറന്നിരിക്കുന്നത്  ഒരു ലക്ഷം ബാങ്ക് അക്കൗണ്ടുകളാണ്. ഏകദേശം 80 ലക്ഷം സഹോദരീ സഹോദരന്മാര്‍  മാസം ഒരു രൂപയും ദിവസം 90 പൈസയും അടയ്ക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേര്‍ന്നിട്ടുണ്ട്. ഉജ്വല പദ്ധതിയില്‍ 38000 പാവപ്പെട്ട കുടുംബങ്ങളുടെ അടുക്കളകളില്‍ സൗജന്യമായി പാചക വാതകം ലഭ്യമാക്കുന്നു.
സുഹൃത്തുക്കളെ,
ഉത്തര പൂര്‍വ സംസ്ഥാനങ്ങളിലെയും കിഴക്കന്‍ സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ ജീവിതം കൂടുതല്‍ സുഗമമാക്കുന്നതിനും ഉറപ്പാക്കുന്നതിനുമുള്ള പ്രതിജ്ഞയുമായിട്ടാണ് ദേശീയ ജനാധിപത്യ സഖ്യ ഗവണ്‍മെന്റ് മുന്നോട്ടു പോകുന്നത്. ആധുനിക വികസന കാലഘട്ടവുമായി ഈ മേഖലയെ ബന്ധിപ്പിക്കുന്നതിനും  പുതിയ ഇന്ത്യയുടെ പുതിയ കേന്ദ്രസ്ഥാനമാക്കി മാറ്റാനും  ഞങ്ങള്‍ ആഗ്രഹിക്കുന്നു.  വികസനത്തിന്റെ നിരവധി സൗകര്യങ്ങള്‍ നല്‍കി സിക്കിമിനെ പുതിയ ഉയരങ്ങളില്‍ എത്തിക്കുന്നതിന് ഈ പുതിയ വിമാനത്താവളം സഹായിക്കും. നിങ്ങളുടെ പ്രഥമ വിമാന താവളത്തിന്റെ പേരില്‍ ഞാന്‍ നിങ്ങളെ ഒരിക്കല്‍ കൂടി ഹൃദയംഗമമായി അഭിനന്ദിക്കുന്നു. 

മുഖ്യമന്ത്രി നിരവധി പ്രശ്‌നങ്ങള്‍ സൂചിപ്പിക്കുകയുണ്ടായി.  ഈ വിഷയങ്ങള്‍  ഞങ്ങള്‍ പരസ്പരം ഇനിയും ചര്‍ച്ച ചെയ്യുന്നതാണ്.അതിനാല്‍ അവ വീണ്ടും പൊതുവായി സംസാരിക്കേണ്ടതില്ല എന്നു ഞാന്‍ കരുതുന്നു. എന്നിരുന്നാലും ഒരു കാര്യം ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു, അതായത് നമ്മുടെ രാജ്യത്തെ പുതിയ ഉയരങ്ങളില്‍ എത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ അതിനു യോജിച്ച വിധത്തില്‍ സിക്കിമിനെ മുന്നോട്ടു നയിക്കണം. അതിനാല്‍ സിക്കിമിലെ ഓരോ സമൂഹത്തിന്റെയും വ്യക്തിയുടെയും ചെറുപ്പക്കാരുടെയും സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ എല്ലാ പരിശ്രമങ്ങളും നടത്തുന്നതാണ്. 

ഈ വിശ്വാസത്തോടെ ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുകയും എല്ലാവര്‍ക്കും ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു. 

നിങ്ങള്‍ക്കു നന്ദി.