Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഹരിയാനയില്‍ റെയില്‍ കോച്ച് ഫാക്ടറിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം


 

ഞാന്‍ സര്‍ ഛോട്ടു റാം എന്നു പറയും
നിങ്ങള്‍ രണ്ടു പ്രാവശ്യം അമര്‍ രഹെ, അമര്‍ രഹെ എന്ന് ആവര്‍ത്തിക്കണം

സര്‍  ഛോട്ടു റാം അമര്‍ രഹെ, അമര്‍ രഹെ
സര്‍  ഛോട്ടു റാം അമര്‍ രഹെ, അമര്‍ രഹെ
സര്‍  ഛോട്ടു റാം അമര്‍ രഹെ, അമര്‍ രഹെ
സര്‍  ഛോട്ടു റാം അമര്‍ രഹെ, അമര്‍ രഹെ

ഹരിയാനയുടെ ഈ മണ്ണിനെ ഞാന്‍ ആഭിവാദ്യം ചെയ്യുന്നു. ഈ മണ്ണില്‍ നിന്നാണ് രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്നതിന് ഏറ്റവുമധികം ഭടന്മാര്‍ എത്തുന്നത്. രാജ്യത്തെ കോടിക്കണക്കിനാളുകളെ   തീറ്റിപ്പോറ്റുന്നത് ഇവിടുത്തെ കൃഷിക്കാരാണ്. കായിക മേളകളില്‍ മെഡലുകള്‍ കൊയ്യുന്ന മികച്ച കളിക്കാര്‍ ഇവിടെ നിന്നാണ്. ഈ രാജ്യത്തിന്റെ പേരും പ്രശ്‌സ്തിയും ഉയര്‍ത്തി പ്പിടിക്കുന്നതില്‍ ഹരിയാനയിലെ ആളുകള്‍ കഴിഞ്ഞേ ബാക്കി ആരും ഉള്ളു.
ഹരിയാന ഗവര്‍ണര്‍ ശ്രീ. സത്യദേവ് നാരായണ്‍ ജി, മന്ത്രിസഭിലെ എന്റെ സഹപ്രവര്‍ത്തകരായ ചൗധരി ബിരേന്ദ്ര സിംഗ് ജി, കൃഷ്ണ ലാല്‍ ഗുര്‍ജര്‍ജി, ഹരിയാനയുടെ ജനകീയ മുഖ്യമന്ത്രി ശ്രീ മനേഹര്‍ ലാല്‍ജി, ഈ മണ്ണിന്റെ മകന്‍ ആചാര്യ ദേവവ്രത് ജി,  ഹരിയാന മന്ത്രിസഭാംഗവും  എന്റെ പഴയ സഹപ്രവര്‍ത്തകനുമായ ഒ പി ധന്‍കാദ് ജി, എം എല്‍ എ ശ്രീ സുഭാഷ് ബര്‍ള ജി, ഹരിയാന പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് എത്തി ചേര്‍ന്നിട്ടുള്ള എന്റെ പ്രിയ സഹോദരീ സഹോദരന്മാരെ, 

ഇന്ന് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്   ദീനബന്ധു ഛോട്ടു റാമിന്റ  പ്രതിമ നിങ്ങള്‍ക്കു കൈമാറാനാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇതിലും വലിയ സന്തോഷം വേറെ എന്താണ്? 
സുഹൃത്തുക്കളെ, സാംപ്ലയിലെ കൃഷിക്കാരുടെ ശബ്ദവും രക്ഷകനുമായിരുന്നു റാബ്രെ അസം ദീനബന്ധു ചൗധരി ഛോട്ടു റാംജി. അദ്ദേഹത്തിന്റെ പ്രൗഢമായ ഈ പ്രതിമ ഇന്ന് അനാഛാദനം ചെയ്യാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവനാണ്. ഈ പരിപാടിയില്‍ സംബന്ധിക്കുന്നതിനു മുമ്പായി ഞാന്‍ ചൗധരി ഛോട്ടു റാംജിയുടെ സ്മാരകമായി നിര്‍മ്മിച്ചിരിക്കുന്ന കാഴ്ചബംഗ്ലാവ് സന്ദര്‍ശിക്കുകയുണ്ടായി. കാഴ്ച്ച ബംഗ്ലാവിനൊപ്പം ഹരിയാനയിലെ ഏറ്റവും ഉയരമുള്ള പ്രതിമയും സാംപ്ലയുടെ റോഥക്കിന്റെ മറ്റൊരു സവിശേഷതയായിരിക്കുന്നു.  ഹരിയാനയിലെ കൃഷിക്കാരുടെ രക്ഷകനായ സര്‍ ഛോട്ടു റാംജിയുടെ ഏറ്റവും ഉയരം കൂടിയ പ്രതിമ ഈ ഒക്ടോബര്‍ മാസത്തില്‍ അനാഛാദനം ചെയ്യാന്‍ അവസരം ലഭിച്ചതില്‍  ഞാന്‍ അതീവ ഭാഗ്യവാനാണ്. കാരണം  സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ ജന്മ വാര്‍ഷിക ദിനമായ ഈ ഒക്ടോബര്‍ 31 ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ ഞാന്‍ അനാഛാദനം ചെയ്യാന്‍ പോവുകയാണ്. ഈ രണ്ടു മഹത് വ്യക്തിത്വങ്ങളും കൃഷിക്കാരായിരുന്നു. അവര്‍ കൃഷിക്കാര്‍ക്കു വേണ്ടി അധ്വാനിച്ചു. കൃഷിക്കാരെ ഈ രാഷ്ട്രവുമായി ബന്ധിപ്പിക്കുന്നതിനു വേണ്ടി അധ്വാനിച്ചു. ഈ പ്രതിമയുടെ രണ്ടാമത്തെ പ്രത്യേകത, ഇതു നിര്‍മ്മിച്ചിരിക്കുന്നത് ശ്രീ. സുതര്‍ ജി ആണ് എന്നതത്രെ. അദ്ദേഹത്തിന് ഇപ്പോള്‍ തന്നെ 90 വയസ് കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഇപ്പോഴും ജോലി തുടരുന്നു. ഇതേ സുതര്‍ജിയാണ് സര്‍ദാര്‍ വല്ലഭ ഭായി പട്ടേലിന്റെ ലോകത്തിലെ ഏറ്റവും വലിയ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നതും.  നമ്മുടെ മൊത്തം രാജ്യത്തിന്റെയും പേരില്‍ ഹരിയാനയിലെ, രാജസ്ഥാനിലെ, പഞ്ചാബിലെ ജനങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു.

സഹോദരി സഹോദരന്മാരെ, 
ഇടയ്ക്കിടെ ഇത്തരം മഹാത്മാക്കള്‍ നമ്മുടെ രാജ്യത്ത് ജന്മമെടുക്കുകയും  അവരുടെ ജീവിതം മുഴുവന്‍ സമൂഹത്തിന്റെ സേവനത്തിനായി സമര്‍പ്പിക്കുകയും, രാജ്യത്തിനു ദിശാബോധം നല്കുകയും ചെയ്യുന്നു.  ഇവിടെ ദാരിദ്ര്യമുണ്ട്, ഇല്ലായ്മയുണ്ട്, സംഘട്ടനങ്ങളും, പ്രശ്‌നങ്ങളും ഉണ്ട്. പക്ഷെ   എല്ലാ വെല്ലുവിളികളെയും മറികടന്നു കൊണ്ട് രാജ്യത്തിനു വേണ്ടി ജീവന്‍ തന്നെ ബലികഴിച്ചു കൊണ്ട് സമൂഹത്തെ ശക്തിപ്പെടുത്താന്‍ കഴിവുള്ളവരായിരുന്നു ഈ മഹാത്മാക്കള്‍.  ചൗധരി ഛോട്ടു റാംജി ജനിച്ചത് ഹരിയാനയുടെ മണ്ണിലാണ് എന്നത് നമുക്ക് ഏവര്‍ക്കും അഭിമാനമാണ്. രാജ്യത്തെ സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ ഒരാളായിരുന്നു ചൗധരി ഛോട്ടു റാംജി. ഇന്ത്യയുടെ പുനര്‍ നിര്‍മ്മാണത്തില്‍ അദ്ദേഹം നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. കൃഷിക്കാരുടെ, തൊഴിലാളികളുടെ, പാവങ്ങളുടെ,  സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ടവിഭാഗങ്ങളുടെ കരുത്തുള്ള ശബ്ദമായിരുന്നു അദ്ദേഹം. സമൂഹത്തെ ഭിന്നിപ്പിക്കുന്ന, വേര്‍തിരിക്കുന്ന ശക്തികള്‍ക്കെതിരെ അദ്ദേഹം നിര്‍ഭയം പോരാടി. കൃഷിയും കൃഷിക്കാരുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളെയും, ചെറുകിട വ്യാപാരികള്‍ നേരിട്ട വെല്ലുവിളികളെയും   അദ്ദേഹം വളരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആ വെല്ലുവിളികളെ നേരിടാന്‍ ശ്രമിക്കുകയും ചെയ്തു.
സുഹൃത്തുക്കളെ, 
 സോണെപ്പത്തില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയിട്ടുള്ള പുതിയ റെയില്‍ കോച്ച് ഫാക്ടറിയുടെ ശിലാസ്ഥാപനം ഇന്നു തന്നെ നടക്കുന്നു എന്നതില്‍  ഛോട്ടു റാംജി സന്തോഷിക്കുന്നുണ്ടാവും. 500 കോടി രൂപ മുതല്‍ മുടക്കിയാണ് ഈ ഫാക്ടറി ഇവിടെ സ്ഥാപിക്കപ്പെടുന്നത്.  എല്ലാ വര്‍ഷവും ഈ കോച്ച് ഫാക്ടറിയില്‍ 250 പാസഞ്ചര്‍ കോച്ചുകള്‍ ഈ ഫാക്ടറിയില്‍ കേടുപാടു പരിഹരിക്കുകയും പുതുക്കുകയും ചെയ്യും. ഈ ഫാക്ടറിയുടെ നിര്‍മ്മാണ് പൂര്‍ത്തിയാകുന്നതോടെ പാസഞ്ചര്‍ കോച്ചുകള്‍ ദൂരെയുള്ള ഫാക്ടറികളിലേയ്ക്ക് കൊണ്ടു പോയി കേടുകള്‍ പരിഹരിക്കുക എന്ന ശ്രമകരമായ ജോലി തീരും.  അതോടെ ഈ മേഖലയില്‍ സര്‍വീസ് നടത്തുന്ന പാസഞ്ചര്‍ കോച്ചുകളുടെ എണ്ണം വര്‍ധിക്കും,  സൗകര്യപ്രദമായ കോച്ചുകളില്‍ യാത്ര ചെയ്യാന്‍ ജനങ്ങള്‍ക്കു സാഹചര്യവും ലഭിക്കും.

സഹോദരീ സഹോദരന്മാരെ,
സോണപ്പെത്തിന്റെ മാത്രമല്ല മുഴുവന്‍ ഹരിയാനയുടെ കൂടി വ്യവസായ വികസനത്തിന് ഈ ഫാക്ടറി സഹായകരമാകും. അറ്റകുറ്റപ്പണികള്‍ക്കുള്ള ഉപകരണങ്ങള്‍ നിര്‍മ്മിച്ചു നല്കാന്‍ ഇവിടുത്തെ ചെറിയ വ്യവസായികള്‍ക്കു സാധിക്കും. അത് അവര്‍ക്കും പുതിയ തൊഴില്‍ അവസരമാകും. സീറ്റ് കവര്‍,  ഫാനുകള്‍, ഇലക്ട്രിക്കല്‍ ഫിറ്റിങ്ങുകള്‍ മറ്റുപകരണങ്ങള്‍ തുടങ്ങിയവയെല്ലാം നിര്‍മ്മിക്കാനുള്ള പുതിയ അവസരങ്ങള്‍ അവര്‍ക്കും ലഭിക്കും. 
ഇവിടെയുള്ള അനേകം ചെറുപ്പക്കാര്‍ക്ക് ഈ കോച്ച് ഫാക്ടറി തൊഴിലവസരങ്ങള്‍ ലഭ്യമാക്കും. ഈ ഫാക്ടറി വഴി മറ്റൊരു പ്രയോജനം കൂടി ഉണ്ട്.  എന്‍ജിനിയര്‍മാരും സാങ്കേതിക വിദഗ്ധരും റെയില്‍ കോച്ചുകളുടെ തകരാറുകള്‍ പരിഹരിക്കുന്നതില്‍ പ്രാദേശികമായ വൈദഗ്ധ്യം വികസിപ്പിക്കും. അതായത് ഇവിടെയുള്ള എന്‍ജിനിയര്‍മാരും സാങ്കേതിക വിദഗ്ധരും വ്യത്യസ്തമായ വൈദഗ്ധ്യം വികസിപ്പിക്കും എന്ന് ചുരുക്കം. ഭാവിയില്‍ ഈ പ്രദേശത്തെ വിദഗ്ധര്‍  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോയി സ്വന്തം വൈദഗ്ധ്യം ലഭ്യമാക്കി  രാജ്യത്തിനു തന്നെ ഉപകാരപ്പെടുന്നവരായി മാറും.
ഹരിയാനയില്‍ അനേകം വര്‍ഷം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. ഇവിടെ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ ദിവസവും ഒരാളില്‍ നിന്ന് അല്ലെങ്കില്‍ മറ്റൊരാളില്‍ നിന്ന് ഞാന്‍ സര്‍ ഛോട്ടു റാമിന്റെ മഹത്വത്തെ കുറിച്ച് കേള്‍ക്കുമായിരുന്നു.  സമൂഹത്തിന്റെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന, വെല്ലുവിളികളെ നേരിടാന്‍ ത്‌ലാപര്യമുള്ള ആര്‍ക്കും അദ്ദേഹത്തെ കുറിച്ച് കേട്ടതും വായിച്ചറിഞ്ഞതുമായ കാര്യങ്ങള്‍ തികച്ചും ആവേശജനകമായിരുന്നു. ചൗധരി സാഹിബ് ഒരിക്കല്‍ റോഥക്കില്‍ പ്രഖ്യാപിക്കുകയുണ്ടായി.- എന്നെ സംബന്ധിച്ചിടത്തോളം കൃഷിക്കാരന്‍ ദാരിദ്ര്യത്തിന്റെ മാത്രം പ്രതീകമല്ല, ബ്രിട്ടീഷ് പട്ടാളത്തിന്റെ അതിക്രമങ്ങള്‍ക്കെതിരെ പതാക വഹിച്ച് പോരാടിയവര്‍ കൂടിയായിരുന്നു,. ഇത് സര്‍  ചൗധരി യുടെ വാക്കുകളാണ്.

സുഹൃത്തുക്കളെ, 
ഹരിയാനയിലെ ഓരോ വീട്ടില്‍ നിന്നും ഇന്ത്യന്‍ കരസേനയില്‍ അംഗങ്ങള്‍ ഉണ്ട്. ഇത്തരത്തില്‍ ദേശസേവനത്തിനുള്ള ഒരു വികാരം വളര്‍ത്തിയെടുത്ത് , സൈനിക സേവനത്തിന് ചേരാന്‍ ഇവിടെയുള്ളവരെ പ്രേരിപ്പിച്ചത് ഒരു പരിധി വരെ ദീന്‍ബന്ധു ഛോട്ടു റാം മോഹനാണ്. രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത അനേകര്‍ ഈ മേഖലയില്‍ നിന്നുള്ളവരാണ്.

സുഹൃത്തുക്കളെ,
പക്ഷെ സ്വതന്ത്ര ഇന്ത്യയെ കാണാനുള്ള ഭാഗ്യം മാത്രം അദ്ദേഹത്തിനു സിദ്ധിച്ചില്ല.  എന്നാല്‍ ഇന്ത്യയുടെ ആവശ്യങ്ങള്‍, ആഗ്രഹങ്ങള്‍, പ്രതീക്ഷകള്‍, വെല്ലുവിളികള്‍ എന്നിവ അദ്ദേഹം നന്നായി ആഗ്രഹിച്ചിരുന്നു. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് നയത്തിനെതിരെ അദ്ദേഹം ശബ്ദമുയര്‍ത്തി. അദ്ദേഹത്തിന്റെ ആശയങ്ങളുടെ പേരില്‍ എല്ലാ രാഷ്ട്രീയ ധാരകളിലും സര്‍ ഛോട്ടു റാംജി ആദരിക്കപ്പെട്ടു. ഒരിക്കല്‍ സര്‍ദാര്‍ പട്ടേല്‍ സര്‍ ഛോട്ടു റാം ജി യെക്കുറിച്ച് പറഞ്ഞു.  എല്ലാ ഹരിയാനക്കാരും അതെക്കുറിച്ച്   അഭിമാനിക്കേണ്ടതാണ്. ഇന്ന് ചൗധരി  ഛോട്ടു റാംജി ജീവിച്ചിരുന്നുവെങ്കില്‍ ഇന്ത്യയില്‍ നിന്നു പഞ്ചാബ് വിഭജിക്കപ്പെട്ടു പോയതു സംബന്ധിച്ച് ദുഖിക്കുമായിരുന്നു. ഇന്ത്യ അത് ശ്രദ്ധിക്കുമായിരുന്നു. ഇങ്ങനെയാണ് സര്‍ദാര്‍ പട്ടേല്‍ സര്‍ ഛോട്ടു റാം ജി യുടെ ശേഷിയും ശക്തിയും വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ സ്വാധീനം വടക്കു പടിഞ്ഞാറന്‍ ഇന്ത്യയിലെമ്പാടും വ്യാപിച്ചിരുന്നു. അതിനാല്‍ ബ്രിട്ടീഷ് അധികാരികള്‍ പോലും അദ്ദേഹത്തെ ധിക്കരിക്കും മുമ്പ് നൂറുവട്ടം ചിന്തിച്ചിരുന്നു.സഹുക്കറിനെയും ചൗധരി ഛോട്ടു റാംജിയെയും സംബന്ധിച്ചുള്ള ഒരു സംഭവം ഞാന്‍ 100 തവണയെങ്കിലും കേട്ടിട്ടുണ്ട്. നിങ്ങളും അതെക്കുറിച്ച് അറിയണം. സഹുക്കര്‍ വായ്പ തിരിച്ചടയ്ക്കാതെ പട്‌വാരിയാകുന്നതിന് തയാറായി.  എന്നാല്‍ തനിക്ക് പട്‌വാരിയാകണം എന്നു പറഞ്ഞു സഹുക്കര്‍ സമീപിച്ചയാള്‍ ഒരു ദിവസം പഞ്ചാബിലെ മുഴുവന്‍ പട്‌വാരികളുടെയും വിധി നിശ്ചയിക്കുന്ന ആള്‍ ആയിരുന്നു എന്ന് സഹുക്കറിന് അറിയില്ലായിരുന്നു. തന്റെ കഴിവുകള്‍ കൊണ്ടു മാത്രമാണ് വളരെ ക്ലേശിച്ച് ചൗധരി സാഹിബ് പഞ്ചാബിലെ റവന്യൂ മന്ത്രി ആയത്. 

സഹോദരി സഹോദരന്മാരെ,
മന്ത്രിയായിരുന്ന കാലഘട്ടം മുഴുവന്‍ അദ്ദേഹം പഞ്ചാബിലെ മാത്രമല്ല, രാജ്യത്തെ മുഴുവന്‍ കൃഷിക്കാരുടെയും  കര്‍ഷക തൊഴിലാളികളുടെയും ക്ഷേമത്തിനു വേണ്ടി പ്രയത്‌നിച്ചു. ചൗധരി സാഹിബ് ആണ് രാജ്യത്ത് ആദ്യമായി റവന്യൂ സമ്പ്രദായം കൊണ്ടുവന്നത്. ഇന്നും നമമ്മുടെ രാജ്യത്ത് നിലവിലുള്ള വിള വിപണന നിയമം കൊണ്ടുവന്നതും അദ്ദേഹമാണ്. അതുപോലെ കാര്‍ഷിക വായ്പകള്‍ ലഭ്യമാക്കുന്നതിനുള്ള നിയമങ്ങള്‍ താങ്ങുവില, മണ്ടികള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങളും അദ്ദേഹത്തിന്റെ സംഭാവനകളാണ്.

നാം ബ്രിട്ടീഷ് ഭരണത്തിനു കീഴില്‍ ആയിരിക്കുമ്പോഴാണ്  ഇതെല്ലാം നടപ്പാക്കിയത് എന്ന കാര്യം കൂടി നാം ഓര്‍മ്മിക്കണം. നിയന്ത്രണങ്ങളുടെ ബാഹുല്യങ്ങള്‍ക്ക് മദ്ധ്യേയും ചൗധരി സാഹിബ് കൃഷിക്കാരുടെ ക്ഷേമത്തെ കുറിച്ചു ചിന്തിക്കുക മാത്രമല്ല അതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. കാര്‍ഷിക വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുവാന്‍ അദ്ദേഹം തായ്പര്യം കാണിച്ചിരുന്നു. ആ കാലഘട്ടത്തില്‍ കുടില്‍ വ്യവസായങ്ങളും ചെറുകിട വ്യവസായങ്ങളും ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം ഊന്നല്‍ നല്കി.  കൃഷിക്കാരുമായി ബന്ധപ്പെടണം എന്ന് വ്യവസായികളെ അദ്ദേഹം നിരന്തരം ബോധവത്ക്കരിച്ചിരുന്നു. എല്ലാവരും കാര്‍ഷിക മേഖലയുമായി സഹകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സുഹൃത്തുക്കളെ
ഛോട്ടു റാംജിയുടെ ഈ കാഴ്ച്ചപ്പാടിന്റെ പശ്ചാത്തലത്തില്‍ സി. രാജഗോപാലാചാരി ജി പറയുകയുണ്ടായി – ചൗധരി ഛോട്ടു റാം ജിക്ക് ഉന്നതമായ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. എന്നു മാത്രമല്ല ആ ലക്ഷ്യങ്ങള്‍ എങ്ങനെ നേടണമെന്നു നന്നായി അറിയുകയും ചെയ്തിരുന്നു.

സഹോദരി സഹോദരന്മാരെ,
ഭക്രാനങ്കല്‍ അണക്കെട്ടിന്റെ ആശയം ആദ്യം മുന്നോട്ടു വച്ചത് ചൗധരി സാഹിബ് ആണെന്ന് ഇന്നും പലര്‍ക്കും അറിയില്ല. അദ്ദേഹവും ബിലാസ്പൂര്‍ രാജയും ചേര്‍ന്നാണ് ഭക്രാ നങ്കല്‍ അണക്കെട്ടിന്റെ രേഖകളില്‍ ഒപ്പു വച്ചത്. ഇന്ന് പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ മുഴുവന്‍ അദ്ദേഹം അന്ന് എടുത്ത ആ തീരുമാനത്തിന്റെ സദ് ഫലങ്ങള്‍ അനുഭവിക്കുന്നത് നാം വ്യക്തമായി കാണുന്നു. അദ്ദേഹത്തിന്റെ ആ മഹത്തായ കാഴ്ച്ചപ്പാടിനെ കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കുക.

സുഹൃത്തുക്കളെ,
രാജ്യത്ത് ഇത്രയധികം പരിഷ്‌കാരങ്ങള്‍ നടപ്പാക്കുകയും വ്യത്യസ്തമായ കാഴ്ച്ചപ്പാടുകള്‍ മുന്നോട്ടു വയ്ക്കുകയും ചെയ്ത വ്യക്തിയെ കുറിച്ച് അറിയാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട്.  എന്തുകൊണ്ടാണ് ഇത്ര മഹത്തായ ഒരു വ്യക്തിത്വത്തെ കുറിച്ചുള്ള അറിവ് ഒരു പ്രദേശത്തു മാത്രമായി ഒതുങ്ങി പോയി എന്നു ഞാന്‍ പലപ്പോഴും അത്ഭുതപ്പെടുകയും അമ്പരക്കുകയും ചെയ്തിട്ടുണ്ട്. ചൗധരി സാഹിബിന്റെ മഹത്വം രാജ്യത്തെ പിന്‍ തലമുറകളെ സ്വാധീനിച്ചില്ല എന്നു മാത്രമല്ല അദ്ദേഹത്തിന്റെ ജീവിതപാഠങ്ങളില്‍ നിന്ന് അവര്‍ അന്യവത്ക്കരിക്കപ്പെടുക കൂടി ചെയ്തു എന്നു ഞാന്‍ വിശ്വസിക്കുന്നു.

സഹോദരീ സഹോദരന്മാരെ,
രാജ്യത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച ഓരോ വ്യക്തിയുടെയും മഹത്വം പുനരുജ്ജീവിപ്പിക്കുന്നതിന് നമ്മുടെ ഗവണ്‍മെന്റ് പരിശ്രമിച്ചു വരികയാണ്. കഴിഞ്ഞ നാലു വര്‍ഷമായി ആ മഹത് വ്യക്തിത്വങ്ങളെ നാം പ്രകീര്‍ത്തിക്കുക മാത്രമല്ല, അവര്‍ കാണിച്ചു തന്ന വഴികളിലൂടെ നടക്കാന്‍ ശ്രമിക്കുകയുമാണ്. ഇന്നു ബാങ്കുകള്‍ രാജ്യത്തെ കൃഷിക്കാര്‍ക്കും ചെറുകിട വ്യവസായികള്‍ക്കും എളുപ്പത്തില്‍ പ്രാപ്യമാണ്. അതുകൊണ്ട് അവര്‍ക്ക് ഹുണ്ടികവ്യാപാരികളെ സമീപിക്കേണ്ടി വരുന്നില്ല. ജന്‍ ധന്‍ യോജനയ്ക്കു കീഴില്‍ ഹരിയാനയില്‍ മാത്രം 66.5 ലക്ഷം ബാങ്ക അക്കൗണ്ടുകള്‍ പുതിയതായി നമ്മുടെ സഹോദരി സഹോദരന്മാര്‍ തുറന്നിട്ടുണ്ട്.  സഹകരണ സംഘങ്ങളില്‍നിന്നു വായ്പ  എടുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഈ ഗവണ്‍മെന്റ് ലഘൂകരിച്ചു. അടുത്ത കാലത്തായി ഇന്ത്യന്‍ തപാലും ബാങ്ക് ആരംഭിച്ചു. അതുവഴി ബാങ്കിംങ് സേവനങ്ങള്‍ പോസ്റ്റ് മാന്‍ നിങ്ങളുടെ വീട്ടു പടിക്കല്‍ എത്തിക്കുന്നു.

സുഹൃത്തുക്കളെ,
ചൗധരി സാഹിബ് കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും ക്ഷേമത്തെ സമഗ്രമായി കണ്ടതുപോലെ നമ്മുടെ ഗവണ്‍മെന്റും വിത്തു മുതല്‍ വിപണി വരെയുള്ള ശക്തമായ ഒരു സംവിധാനം നടപ്പിലാക്കുന്നതിനു പരിശ്രമിച്ചു വരികയാണ്. കൃഷിക്കാര്‍ക്ക് അവരുടെ ഉത്പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കണം, കാലാവസ്ഥയുടെ പീഢനങ്ങളില്‍ നിന്ന് നമ്മുടെ കൃഷിക്കാര്‍ സംരക്ഷിക്കപ്പെടണം, അവര്‍ക്ക് പുതിയ ഇനം വിത്തുകളും ആവശ്യത്തിനു യൂറിയയും കൃത്യമായ ജലസേചന സൗകര്യങ്ങളും ലഭിക്കണം. അവരുടെ മണ്ണിന് നല്ല ആരോഗ്യം കൈവരണം. ഹരിയാനയ്ക്ക് ആനുകൂല്യങ്ങല്‍ ലഭിക്കുന്നതില്‍ എനിക്കു സന്തോഷമുണ്ട്. ഏകദേശം 50 ലക്ഷം കര്‍ഷക കുടുംബങ്ങള്‍ക്ക് ഇതിനോടകം സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ ലഭിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ 6.5 ലക്ഷം കൃഷിക്കാര്‍ വിള ഇന്‍ഷുറന്‍സുമായി സഹകരിക്കുന്നു. ഏകദേശം 350 കോടി രൂപ ഇതിനോടകം അവര്‍ക്ക് നഷ്ടപരിഹാരമായി ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 30 -40 വര്‍ഷമായി തരിശായി കിടന്ന മേഖലകളില്‍ പോലും വെള്ളം എത്തിയിരിക്കുന്നു. ലക്വാര്‍ അണക്കെട്ടില്‍നിന്നും വെള്ളം പങ്കിടുന്നതു സംബന്ധിച്ച് ആറു സംസ്ഥാനങ്ങള്‍ തമ്മില്‍ ചരിത്രപരമായ സമ്മത പത്രത്തില്‍ ഒപ്പിട്ടു. ഇത് ഹരിയാനയ്ക്കും വളരെ പ്രയോജനപ്പെടും. കൃഷിക്കാരുടെ ഉത്പ്പന്നങ്ങള്‍ക്കു ന്യായ വില ലഭിക്കുന്നതിന് എട്ടു പത്ത് പതിറ്റാണ്ടുകള്‍ക്കു മുമ്പേ  ചൗധരി സാഹിബ് കാര്‍ഷികോത്പ്പന്ന വിപണന നിയമം രൂപീകരിച്ചതാണ്. നമ്മുടെ ഗവണ്‍മെന്റ് ഇതിനായി ആരംഭിച്ചിരിക്കുന്ന പദ്ധതിയാണ് പ്രധാന്‍ മന്ത്രി അന്നദാതാ ഐ സംരക്ഷണ്‍ അഭിയാന്‍. ഈ പദ്ധതിയുടെ കീഴില്‍ കൃഷിക്കാര്‍ക്ക് താങ്ങുവിലയെക്കാള്‍ കുറഞ്ഞ വിലയാണ് അവരുടെ ഉത്പ്പന്നങ്ങള്‍ക്ക്ക വിപണിയില്‍ ലഭിക്കുന്നതെങ്കില്‍ പോലും ബാക്കി തുക സംസ്ഥാന ഗവണ്‍മെന്റ് നല്കും. മാത്രവുമല്ല കൃഷിക്കാര്‍ക്ക് ഉത്പാദന ചെലവിന്റെ 50 ശതമാനമെങ്കിലും കൂടുതല്‍ ആദായം എന്ന ഞങ്ങളുടെ വാഗ്ദാനവും പൂര്‍ത്തികരിച്ചിട്ടുണ്ട്. 

സുഹൃത്തുക്കളെ,
നെല്ല്, ഗോതമ്പ്, കരിമ്പ് ഉള്‍പ്പെടെ 21 ഇനം വിളകളുടെ താങ്ങുവില ഈ ഗവണ്‍മെന്റ് വര്‍ധിപ്പിച്ചിട്ടുണ്ട്.  നെല്ലിന് ക്വിന്റലിനു 200 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ നെല്ലിന്റെ വില ക്വിന്റലിന് 1550 ല്‍ നിന്ന് 1750 രൂപയായി ഉയര്‍ന്നു.  അതുപോലെ സൂര്യകാന്തിയുടെ വില 275 രൂപ വര്‍ധിപ്പിച്ച് 1300 രൂപയാക്കി.  ബജറയ്ക്ക് 500 രൂപയാണ് ക്വിന്റലിന് കൂട്ടിയിരിക്കുന്നത്.

സഹോദരി സഹോദരന്മാരെ,
നിങ്ങള്‍ ഓര്‍മ്മിക്കണം എത്രയോ നാളുകളായി നമ്മുടെ കൃഷിക്കാര്‍ ഇത് ആവശ്യപ്പെടുന്നു. നമ്മുടെ ഗവണ്‍മെന്റാണ് അത് നിറവേറ്റിയിരിക്കുന്നത്.
സുഹൃത്തുക്കളെ,
ഒരു വശത്ത് ഹരിയാനയിലെ ഗ്രാമങ്ങളുടെയും കൃഷിക്കാരുടെയും വരുമാന വര്‍ധന ഉറപ്പാക്കുന്നു. അതേ സമയം ആ വരുമാനം ചികിത്സാ ചെലവുകള്‍ക്കായി വകമാറ്റുന്നില്ല എന്നു നമ്മുടെ സര്‍ക്കാര്‍ ഉറപ്പാക്കുകയും ചെയ്യുന്നു. അതിനുള്ള നടപടികള്‍ നാം സ്വീകരിച്ചു കഴിഞ്ഞു. ആയൂഷ്മാന്‍ ഭാരത് യോജന നിങ്ങളുടെ സംസ്ഥാനത്തിന്റെ പുത്രിയാണ്. അതിന്റെ ആദ്യ ഗുണഭോക്താക്കള്‍ ഹരിയാനയിലെ ജനങ്ങള്‍ തന്നെ. അതിനു ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു. പദ്ധതിയാരംഭിച്ച് രണ്ട് ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ ഈ സംസ്ഥാനത്തെ 50000 പാവപ്പെട്ട സഹോദരി സഹോദരന്മാര്‍ ഇതിന്റെ പ്രയോജനം നേടി ചികിത്സ ആരംഭിച്ചു എന്ന് അറിയുന്നതില്‍ വലിയ സംതൃപ്തി ഉണ്ട്. 
വെളിയിട വിസര്‍ജ്ജന വിമുക്ത സംസ്ഥാനമായി ഹരിയാന സ്വയം പ്രഖ്യാപിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.  റോത്തക്കിനെ ഞാന്‍ എന്റ് പ്രത്യേക നന്ദി അറിയിക്കുന്നു. അവിടുത്തെ മഹര്‍ഷി ദയാനന്ദ സര്‍വകലാശാലയാണ് സ്വഛതാ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.

സുഹൃത്തുക്കളെ, 
ഹരിയാനയില്‍ ബേട്ടി ബചാവോ, ബേട്ടി പഠാവോ പദ്ധതിയുടെ വന്‍ വിജയം കണ്ട് ചൗധരി സാഹിബിന്റെ ആത്മാവ് ആനന്ദിക്കുന്നുണ്ടാവും. പരിഷ്‌കാരങ്ങള്‍ക്കായി മുറവിളി കൂട്ടി എന്നു മാത്രമല്ല ജനങ്ങളുടെ മനോഭാവം മാറ്റുന്നതിനുള്ള പ്രചാരണം അദ്ദേഹം തന്റെ വീട്ടില്‍ നിന്നു തന്നെ ആരംഭിക്കുകയും ചെയ്തു. പെണ്‍കുഞ്ഞുങ്ങളോടുള്ള സമൂഹത്തിന്റെ  നിലപാടിനെ അദ്ദേഹം എതിര്‍ത്തു. സമൂഹത്തിന്റെ സമ്മര്‍ദ്ദത്തെ അവഗണിച്ചും അദ്ദേഹം തന്റെ രണ്ടു പെണ്‍മക്കള്‍ക്കൊപ്പം നിലകൊണ്ടത് അതുകൊണ്ടാണ്.

സഹോദരി സഹോദരന്മാരെ, 
ഇന്ന് അന്താരാഷ്ട്ര വേദികളില്‍ ഹരിയാനയിലെ കുഗ്രാമങ്ങളില്‍ നിന്നുള്ള നമ്മുടെ പുത്രിമാര്‍ രാജ്യത്തിനു ബഹുമതി നേടുന്നത് കാണുമ്പോള്‍, കായികമേളകളില്‍ ഹരിയാനയിലെ കൗമാര യൗവനങ്ങള്‍ ഇന്ത്യയെ ലോക ശക്തിയാക്കുന്നതിന്  പരിശ്രമിക്കുന്നതു കാണുമ്പോള്‍, രാജ്യത്തെ പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ വീടുകളില്‍ നിന്നുള്ള ചെറുപ്പക്കാര്‍ മുന്നേറ്റങ്ങള്‍ നടത്തുമ്പോള്‍  ചൗധരി സാഹിബിന്റെ സ്വ്പനങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതിനായി നാം അതിവേഗം മുന്നോട്ടു കുതിക്കുകയാണ് എന്ന് നാം മനസിലാക്കുന്നു.

സുഹൃത്തുക്കളെ,
രാജ്യത്തിന്റെ വികസനത്തിനായി ഹരിയാന വലിയ ആവേശമാണ് പകരുന്നത്. ഈ ആവേശം ചോരുന്നില്ല എന്നുറപ്പാക്കി മുന്നോട്ടു പോകാന്‍ നാം യത്‌നിക്കണം. ചൗധരി ഛോട്ടു റാം ജി നമുക്കു നല്കുന്ന സന്ദേശവും ഇതു തന്നെ. അദ്ദേഹത്തിന്റെ സ്വപ്‌നത്തിലുള്ള  ഇന്ത്യയെ, ഒരു പുതിയ ഇന്ത്യയെ പുനസൃഷ്ടിക്കുമ്പോള്‍ മാത്രമേ ദേശീയ ഐക്യം, സാമൂഹിക മൈത്രി എന്നിവയില്‍ അധിഷ്ഠിതമായ ദേശീയതയ്ക്കു  യഥാര്‍ത്ഥ അഭിവാദ്യം അര്‍പ്പിക്കാന്‍ നമുക്കു സാധിക്കുകയുള്ളു.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നാം ഹരിയാന ദിനം ആഘോഷിക്കും. ഹരിയാനയിലെ ജനങ്ങള്‍ക്ക് ഞാന്‍ മുന്‍കൂട്ടി ആശംസകള്‍ നേരുന്നു. ഇവിടെ വന്നതിനും സര്‍ ഛോട്ടു റാം ജിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചതിനും നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ നന്ദി. 
വളരെ നന്ദി.