Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2018 ജനുവരി 25ന് ഇന്ത്യ-ആസിയാന്‍ സ്മാരക ഉച്ചകോടിയുടെ സമ്പൂര്‍ണ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസ്താവന


ബഹുമാനപ്പെട്ട പ്രധാനമന്ത്രി ലീ സീന്‍ലൂങ്, ബഹുമാന്യ രാജാവേ, ബഹുമാന്യ വ്യക്തിത്വങ്ങളേ,
നിങ്ങളേവരെയും ആസിയാന്‍-ഇന്ത്യ സ്മാരക ഉച്ചകോടിയിലേക്കു സന്തോഷപൂര്‍വം സ്വാഗതം ചെയ്യട്ടെ.
നാം പങ്കുവെക്കുന്നതു പങ്കാളിത്തത്തിന്റെ 25 വര്‍ഷമാണെങ്കില്‍ നാം തമ്മിലുള്ള സഹകരണത്തിന് ആയിരക്കണക്കിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
അഞ്ചു വര്‍ഷത്തിനിടെ എല്ലാ ആസിയാന്‍ നേതാക്കള്‍ക്കും രണ്ടാം തവണ ആതിഥ്യമരുളാന്‍ സാധിച്ചത് ഒരു അംഗീകാരമായാണ് ഇന്ത്യ കാണുന്നത്. നാളെ നടക്കുന്ന ഞങ്ങളുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ആദരണീയരായ അതിഥികളായിരിക്കും നിങ്ങള്‍. എല്ലാ ആസിയാന്‍ രാഷ്ട്രങ്ങളില്‍നിന്നുമുള്ള എന്റെ സഹോദരീ സഹോദരന്‍മാരുടെ സാന്നിധ്യം ഈ ആഘോഷമൂഹൂര്‍ത്തത്തില്‍ ഉണ്ടാകുന്നത് ഇതാദ്യമാണ്.
നിങ്ങളെല്ലാം ഇവിടെ എത്തിച്ചേര്‍ന്നത് ഞങ്ങള്‍ 125 കോടി വരുന്ന ഇന്ത്യക്കാരുടെയും ഹൃദയത്തെ സ്പര്‍ശിച്ചിട്ടുണ്ട്.
ആസിയാനെ കേന്ദ്രസ്ഥാനത്തു കണ്ടുകൊണ്ടുള്ള ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് പോളിസിയിലൂടെ നാം തമ്മില്‍ നിലനില്‍ക്കുന്ന തന്ത്രപ്രധാനമായ പങ്കാളിത്തത്തിന്റെ പ്രാധാന്യമാണ് ഇത് ഉയര്‍ത്തിക്കാട്ടുന്നത്.
പൊതു സാംസ്‌കാരികവും നാഗരികവുമായ പാരമ്പര്യമാണു നമ്മുടെ സൗഹൃദത്തെ ഊട്ടിയുറപ്പിക്കുന്നത്. പുരാതനമായ ഇന്ത്യന്‍ ഇതിഹാസ കാവ്യമായ രാമായണം ആസിയാന്‍ രാഷ്ട്രങ്ങളുടെയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെയും പൊതു പൈതൃകമായി തുടരുന്നു.
ഈ മഹത്തായ ഇതിഹാസവുമായി ബന്ധപ്പെട്ടു നമുക്കുള്ള പൊതുവായ സാംസ്‌കാരിക മൂല്യം ഉയര്‍ത്തിക്കാട്ടുന്നതിനായി ആസിയാന്‍ രാഷ്ട്രങ്ങളിലെ ട്രൂപ്പുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള രാമായണോല്‍സവം നാം സംഘടിപ്പിച്ചിരുന്നു.
ബുദ്ധിസം ഉള്‍പ്പെടെയുള്ള പ്രമുഖ മതങ്ങളും നമ്മെ ചേര്‍ത്തുനിര്‍ത്തുന്നു. ദക്ഷിണ പൂര്‍വേഷ്യയില്‍ ഇസ്ലാം മതത്തിനു നൂറ്റാണ്ടുകളോളം പഴക്കമുള്ള വ്യക്തമായ ഇന്ത്യന്‍ ബന്ധങ്ങളുണ്ട്.
നമ്മുടെ പൊതു പാരമ്പര്യം ആഘോഷിക്കുന്നതിനായി നാം സംയുക്തമായി ഒരു കൂട്ടം സ്റ്റാംപുകള്‍ പുറത്തിറക്കിയിരുന്നു.
ബഹുമാനപ്പെട്ട രാജാവേ, ബഹുമാന്യ വ്യക്തിത്വങ്ങളേ,
നമ്മുടെ ഇതുവരെയുള്ള യാത്ര പുനരവലോകനം ചെയ്യാനും ഭാവിപദ്ധതി ആസൂത്രണം ചെയ്യാനുമുള്ള വിലപ്പെട്ട അവസരം ലഭ്യമാക്കുന്നതും ഇന്ത്യയിലും ആസിയാന്‍ രാഷ്ട്രങ്ങളിലും നടന്നുവന്ന ഒരു വര്‍ഷം നീളുന്ന അനുസ്മരണ പരിപാടികളുടെ അന്ത്യം കുറിക്കുന്നതുമായ മഹത്തായ ഫൈനലാണ് ഈ ഉച്ചകോടി.
എനിക്കു തോന്നുന്നത് നാം തമ്മിലുള്ള സൗഹാര്‍ദപരമായതും തുറന്നതുമായ ചര്‍ച്ചയിലൂടെ ഈ ലക്ഷ്യം നിറവേറ്റപ്പെട്ടു കഴിഞ്ഞു എന്നാണ്.
ബഹുമാനപ്പെട്ട രാജാവേ, ബഹുമാന്യ വ്യക്തിത്വങ്ങളേ,
1992 മുതല്‍ ഇങ്ങോട്ടുള്ള കാലത്തിനിടെ നാം തമ്മിലുള്ള ബന്ധം വിവിധ മേഖലകളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍നിന്ന് തന്ത്രപ്രധാനമായ പങ്കാളിത്തത്തിലേക്കു വികസിച്ചു. ഇപ്പോള്‍ വാര്‍ഷിക ഉച്ചകോടികള്‍ക്കു പുറമേ നമുക്കു 32 മേഖലാതല ചര്‍ച്ചാസംവിധാനങ്ങളും ഏഴു മന്ത്രിതല ചര്‍ച്ചകളും ഉണ്ട്.
എന്റെ കാഴ്ചപ്പാടില്‍, ഈ ലക്ഷ്യം ഏറ്റവും നന്നായി നിറവേറ്റപ്പെടുന്നത് നാം തമ്മിലുള്ള സൗഹാര്‍ദപരമായ ചര്‍ച്ചയിലൂടെയാണ്.
പഞ്ചവല്‍സര കര്‍മപദ്ധതികളിലൂടെ സമാധാനത്തിനും പുരോഗതിക്കും പൊതുവായ അഭിവൃദ്ധിക്കുമായുള്ള ആസിയാന്‍-ഇന്ത്യ പങ്കാളിത്തത്തിന്റെ ലക്ഷ്യങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ നിര്‍ണായക പുരോഗതി നേടാന്‍ നമുക്കു സാധിച്ചു.
2016-2020 കാലത്തേക്കുള്ള നമ്മുടെ മൂന്നാമതു കര്‍മപദ്ധതി നടപ്പാക്കുന്നതില്‍ ഉണ്ടായിട്ടുള്ള പുരോഗതി അഭിനന്ദനാര്‍ഹമാണ്.
ശേഷിവര്‍ധനയ്ക്കുള്ള പദ്ധതികള്‍ ആസിയാന്‍-ഇന്ത്യ സഹകരണ ഫണ്ട്, ആസിയാന്‍-ഇന്ത്യ ഗ്രീന്‍ ഫണ്ട്, ആസിയാന്‍-ഇന്ത്യ ശാസ്ത്ര സാങ്കേതിക ഫണ്ട് എന്നിവയിലൂടെ നടപ്പാക്കിവരികയാണ്.
ബഹുമാനപ്പെട്ട രാജാവേ, ബഹുമാന്യ വ്യക്തിത്വങ്ങളേ,
സമുദ്രങ്ങള്‍ക്കും കടലുകള്‍ക്കുമായുള്ള നിയമാധിഷ്ഠിത ക്രമത്തിലൂടെ ശാന്തിയും അഭിവൃദ്ധിയും നേടുകയെന്ന ആസിയാന്‍ വീക്ഷണം ഇന്ത്യയും അംഗീകരിക്കുന്നു. രാജ്യാന്തര നിയമങ്ങള്‍, വിശേഷിച്ച് യു.എന്‍.സി.എല്‍.ഒ.എസ്. അംഗീകരിക്കാന്‍ തയ്യാറാകുക എന്നത് ഇതില്‍ പ്രധാനമാണ്.
പൊതു സമുദ്രമേഖലയിലുള്ള സഹകരണവും സഹവര്‍ത്തിത്വവും പ്രായോഗികമായി വര്‍ധിപ്പിക്കാന്‍ ആസിയാനുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.
ഇന്‍ഡോ-പസഫിക് മേഖലയുടെ വളര്‍ച്ചയിലും വികാസത്തിലും നിര്‍ണായകമായ മേഖലയെന്ന നിലയില്‍ സമുദ്രമേഖലയില്‍ ഇന്ത്യ-ആസിയാന്‍ സഹകരണം എന്ന വിഷയത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ റിട്രീറ്റ് സെഷനില്‍ അവസരം ലഭിച്ചിരുന്നു.
അനുസ്മരണ പരിപാടികളില്‍ സ്ഥിരം ചര്‍ച്ചകളില്‍ നടക്കുന്നതിനു പുറമേ ആസിയാന്‍ ഇന്ത്യ കണക്റ്റിവിറ്റി ഉച്ചകോടിയിലും ബ്ലൂ ഇക്കോണമി ശില്‍പശാലയിലുമൊക്കെ നാം നടത്തിയ ചര്‍ച്ചകളില്‍ സമുദ്രമേഖലയിലെ സഹകരണം പ്രധാന വിഷയമായിരുന്നു.
ഈ രംഗത്തുള്ള സഹകരണത്തില്‍ ദുരിതാശ്വാസം, സുരക്ഷാസഹകരണം, കടല്‍യാത്രയ്ക്കുള്ള സ്വാതന്ത്ര്യം എന്നീ വിഷയങ്ങള്‍ക്കാണു പ്രാമുഖ്യം കല്‍പിക്കുന്നത്.
ആസിയാനും ഇന്ത്യയ്ക്കുമിടയില്‍ കര, വ്യോമ, കടല്‍, സാംസ്‌കാരിക, നാഗരിക തലങ്ങളില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന, ജനങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതുകൂടി ആയിരുന്നു കണക്റ്റിവിറ്റി ഉച്ചകോടി.
ബഹുമാനപ്പെട്ട രാജാവേ, ബഹുമാന്യ വ്യക്തിത്വങ്ങളേ,
വിവര സാങ്കേതിക വിദ്യയും ആശയവിനിമയ സാങ്കേതിക വിദ്യയും നാം തമ്മിലുള്ള ഡിജിറ്റല്‍ ബന്ധത്തെ പുതിയ സാധ്യതകളിലേക്കു നയിക്കും.
മേഖലാതലത്തില്‍ വര്‍ധിച്ച ശേഷിയുള്ള ഫൈബര്‍ ഒപ്റ്റിക് ശൃംഖല, വിദൂര സ്ഥലങ്ങളെ പരസ്പരം ബന്ധിപ്പിക്കാന്‍ ദേശീയ ഗ്രാമീണ ബ്രോഡ്ബാന്‍ഡ് ശൃംഖല എന്നീ മേഖലകളിലുള്ള സഹകരണം ഇതില്‍ ഉള്‍പ്പെടുന്നു.
കംബോഡിയ, ലാവോ പി.ഡി.ആര്‍., മ്യാന്‍മര്‍, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ ഡിജിറ്റല്‍ ഗ്രാമങ്ങള്‍ യാഥാര്‍ഥ്യമാക്കുന്ന ഗ്രാമീണ മേഖലയിലെ കണക്റ്റിവിറ്റിക്കായുള്ള പ്രാരംഭപദ്ധതി ഏറ്റെടുക്കാമെന്ന് ഇന്ത്യ വാഗ്ദാനം ചെയ്യുന്നു. ഈ പദ്ധതി വിജയപ്രദമാകുന്നതോടെ മറ്റ് ആസിയാന്‍ രാഷ്ട്രങ്ങളിലും നടപ്പാക്കാന്‍ സാധിക്കും.
ആസിയാന്‍ രാഷ്ട്രങ്ങളിലെ വിവരസാങ്കേതികവിദ്യ, ആശയവിനിമയ സാങ്കേതികവിദ്യാ രംഗത്തെ മികച്ച നയങ്ങളും നിയന്ത്രണങ്ങളും സാങ്കേതിക വികാസവും പങ്കുവെക്കുന്നതിനായി ടെലികോം ആന്‍ഡ് നെറ്റ്‌വര്‍ക്കിങ് സാങ്കേതികവിദ്യയില്‍ പരിശീലന പദ്ധതിയും വാഗ്ദാനം ചെയ്യുകയാണ്.
സാമ്പത്തിക രംഗത്തെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഡിജിറ്റല്‍ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍, നിക്ഷേപം പ്രോത്സാഹിപ്പിക്കല്‍, അടിസ്ഥാനസൗകര്യം എന്നീ മേഖലകള്‍ സംബന്ധിച്ചു ചര്‍ച്ച നടത്തണമെന്ന നിര്‍ദേശം ഞാന്‍ മുന്നോട്ടുവെക്കുകയാണ്.
ഭീകരപ്രവര്‍ത്തനത്തിനു പണം നല്‍കുന്നതു തടയുക എന്നതാണു നമുക്കു സഹകരിച്ചുപ്രവര്‍ത്തിക്കാവുന്ന മറ്റൊരു പ്രധാന മേഖല.
ബഹുമാനപ്പെട്ട രാജാവേ, ബഹുമാന്യ വ്യക്തിത്വങ്ങളേ,
നമുക്കിടയിലുള്ള 7,000 കോടി ഡോളറിന്റെ വ്യാപാരം കഴിഞ്ഞ 25 വര്‍ഷത്തിനിടെ 25 തവണ വര്‍ധിച്ചിട്ടുണ്ട്. ആസിയാനില്‍നിന്നും ഇന്ത്യയില്‍നിന്നുമുള്ള നിക്ഷേപങ്ങള്‍ കരുത്തുറ്റതായി നിലകൊള്ളുകയും വര്‍ധിച്ചുകൊണ്ടിരിക്കുകയും ആണ്.
വ്യാപാരബന്ധം മെച്ചപ്പെടുത്താനും വാണിജ്യസമൂഹങ്ങള്‍ തമ്മിലുള്ള ആശയവിനിമയം സാധ്യമാക്കാനുമായി ആസിയാനുമായി സഹകരിച്ചു നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ നാം തുടരും. ബിസിനസ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് മീറ്റും പ്രദര്‍ശനവും, ദ് ആസിയാന്‍ ഇന്ത്യ ബിസിനസ് കൗണ്‍സില്‍ മീറ്റിങ്, ദ് ബിസ്‌നെറ്റ് കോണ്‍ഫറന്‍സ്, ദ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലും ഹാക്കത്തോണും, ഐ.സി.ടി. പ്രദര്‍ശനം തുടങ്ങിയ പരിപാടികളുടെ വിജയം പ്രോത്സാഹജനകമാണ്.
പ്രോജക്ട് ഡെവലപ്‌മെന്റ് ഫണ്ടും ക്വിക്ക് ഇംപാക്റ്റ് പ്രോജക്ടുകളും മേഖലാതല മൂല്യശൃംഖലകള്‍, വിശേഷിച്ചും വസ്ത്രനിര്‍മാണം, ഔഷധം, കാര്‍ഷിക സംസ്‌കരണം, ഇലക്ട്രോണിക്‌സ് എന്നീ മേഖലകളില്‍, വികസിച്ചുവരാന്‍ സഹായകമാകുമെന്നു നാം പ്രതീക്ഷിക്കുന്നു.
ബഹുമാനപ്പെട്ട രാജാവേ, ബഹുമാന്യ വ്യക്തിത്വങ്ങളേ,
നൂറുകണക്കിനു വര്‍ഷങ്ങളായി നാം തമ്മില്‍ നിലനില്‍ക്കുന്ന ബന്ധത്തിന് അടിസ്ഥാനം ജനങ്ങള്‍ക്കിടയിലുള്ള ബന്ധമാണ്. ഇന്ത്യന്‍ വംശജര്‍ ദക്ഷിണ പൂര്‍വേഷ്യയിലേക്കു വ്യാപകമായി കുടിയേറിയിട്ടുണ്ട്. പ്രാദേശിക ജനസമൂഹങ്ങളാകട്ടെ, അവരെ ഊഷ്മളതയോടെയാണു സ്വീകരിച്ചിട്ടുള്ളത്.
നമുക്കിടയിലുള്ള ബന്ധം സുദൃഢമാക്കുന്നതില്‍ അവര്‍ക്കുള്ള പങ്കിന് ഈ മാസമാദ്യം സിംഗപ്പൂരിലെ ദിവാസില്‍ നടന്ന ആസിയാന്‍-ഇന്ത്യ പ്രവാസി ഭാരത് ദിവസില്‍ അംഗീകാരം നല്‍കുകയുണ്ടായി.
അതേ സമയത്ത് ന്യൂഡെല്‍ഹിയില്‍വെച്ചു നടത്തിയ ഇന്ത്യന്‍ പാരമ്പര്യമുള്ള പാര്‍ലമെന്റ് അംഗങ്ങളുടെയും മേയര്‍മാരുടെയും ആദ്യ യോഗത്തില്‍ ആസിയാന്‍ രാഷ്ട്രങ്ങളുടെ ശ്രദ്ധേയമായ പ്രാതിനിധ്യം ഉണ്ടായിരുന്നു.
നാം തമ്മിലുള്ള ചരിത്രപരമായ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി 2019 ആസിയാന്‍-ഇന്ത്യ ടൂറിസം വര്‍ഷമായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശം ഞാന്‍ മുന്നോട്ടുവെക്കുകയാണ്. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രകടമായതും അല്ലാത്തതുമായ സാംസ്‌കാരിക പാരമ്പര്യ പാതകള്‍ നമുക്ക് ഒരുക്കാവുന്നതാണ്.
ഇവിടേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി ബൗദ്ധ വിനോദസഞ്ചാര പാത ഒരു പ്രധാന ഘടകമായി മാറിയേക്കാം.
നമ്മുടെ ദീര്‍ഘകാല സംസ്‌കാരിക ബന്ധങ്ങളെ സാക്ഷീകരിക്കുന്ന ചരിത്രഘടകങ്ങളിലേക്കുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ പങ്കാളിയായിട്ടുണ്ട്.
കമ്പോഡിയ, മ്യാന്‍മര്‍, ലാവോ പിഡിആര്‍, വിയറ്റ്‌നാം എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കു വഹിക്കാന്‍ അവസരം ലഭിച്ചത് ഇന്ത്യക്ക് അഭിമാനകരമായ ഒന്നാണ്.
ആസിയാന്‍ ഇന്‍ഡ്യന്‍ മ്യൂസിയം ശൃംഖലയുടെ വിര്‍ച്വല്‍ നോളജ് പോര്‍ട്ടലിന് ഈ പൊതുപൈതൃകം സംരക്ഷിക്കാന്‍ സാധിച്ചു.
സ്മാരക പരിപാടികളില്‍ ഏറ്റവും പ്രാധാന്യം നല്‍കിവരുന്ന ഒന്ന് നമ്മുടെ ഭാവിയായ യൂവാക്കളിലുള്ള ഊര്‍ജത്തിന്റെ ആഘോഷമാണ്.
യൂത്ത് സമ്മിറ്റ്, ആര്‍ട്ടിസ്റ്റ് റെസിഡന്‍സി, മ്യൂസിക് ഫെസ്റ്റിവല്‍, ഡിജിറ്റല്‍ വാണിജ്യത്തിനുള്ള സ്റ്റാര്‍ട്ട്അപ് ഫെസ്റ്റിവല്‍ എന്നിവ ഇതിനായി ഉദ്ദേശിച്ചുള്ളതായിരുന്നു. ജനുവരി 24ന് യൂത്ത് അവാര്‍ഡുകള്‍ വിതരണം ചെയ്യുകവഴി അവരുടെ ഊര്‍ജത്തെ ഉത്തേജിപ്പിക്കുകയാണു നാം ചെയ്തത്.
നമ്മുടെ മേഖലയിലെ യുവാക്കളെ കൂടുതല്‍ ശാക്തീകരിക്കുന്നതിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ സംയോജിത പി.എച്ച്.ഡി പരിപാടികള്‍ പഠിക്കുന്നതിനായി ആസിയാന്‍ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും 1000 ഫെലോഷിപ്പുകള്‍ പ്രഖ്യാപിക്കുന്നതില്‍ എനിക്ക് ആനന്ദമുണ്ട്.
ആസിയാന്‍ ഹൈവേ പ്രൊഫഷണലുകള്‍ക്കായി ഇന്ത്യന്‍ അക്കാദമി ഓഫ് ഹൈവേ എന്‍ജിനീയേഴ്‌സില്‍ പ്രത്യേക പരിശീലന കോഴ്‌സുകള്‍ നടത്താനും ഞങ്ങള്‍ ആഗ്രഹിക്കുന്നു.
സര്‍വകലാശാകള്‍ തമ്മിലുള്ള കൈമാറ്റം പ്രോല്‍സാഹിപ്പിക്കുന്നതിന് സര്‍വ്വകലാശാലകളുടെ ഒരു ശൃംഖല സ്ഥാപിക്കണമെന്നു ഞാന്‍ നിര്‍ദ്ദേശിക്കുന്നു.
ബഹുമാനപ്പെട്ട രാജാവേ, ബഹുമാന്യ വ്യക്തിത്വങ്ങളേ,
അവസാനമായി, എന്റെ ക്ഷണം സ്വീകരിച്ച് ഈ സ്മാരക ഉച്ചകോടിയില്‍ ഞങ്ങളോടൊപ്പം ചേര്‍ന്നതിനു നിങ്ങള്‍ ഓരോരുത്തരോടും എന്റെയും ഇന്ത്യന്‍ ജനതയുടെയും അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ.
അടുത്തതായി പ്രസംഗിക്കുന്നതിനായി, 2018ലെ ആസിയാന്‍ അധ്യക്ഷപദവിക്കൊപ്പം ഈ സമ്പൂര്‍ണസമ്മേളനത്തിന്റെ സഹ അധ്യക്ഷപദവികൂടി അലങ്കരിക്കുന്ന സിംഗപ്പൂരിന്റെ പ്രധാനമന്ത്രി ബഹുമാനപ്പെട്ട ലീ സീന്‍ ലൂങ്ങിനെ ഞാന്‍ ക്ഷണിക്കുന്നു.