Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2026-ലെ പാർലമെന്റ് വ‍ർഷകാല സമ്മേളനത്തിന്റെ ആരംഭത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന

2026-ലെ പാർലമെന്റ് വ‍ർഷകാല സമ്മേളനത്തിന്റെ ആരംഭത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന


2026-ലെ പാർലമെന്റ് വ‍ർഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്ന് പാർലമെന്റ് പരിസരത്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. പുതിയ പാർലമെന്റ് സമ്മേളനത്തിലേക്ക് എത്തിയവരെ സ്വാഗതം ചെയ്തുകൊണ്ട്, സ്വാഭാവിക കാലാവസ്ഥാ രീതികളും നിയമനിർമ്മാണ സഭയുടെ ഉൽപ്പാദനക്ഷമതയും തമ്മിൽ ചിന്തോദ്ദീപകമായ ഒരു സാദൃശ്യം പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. സജീവവും ഭാവികാഴ്ചപ്പാടുമുള്ള പ്രവർത്തനങ്ങൾ രാജ്യത്തിന്റെ പൊതുവായ ക്ഷേമത്തിൽ ഉണ്ടാക്കുന്ന വലിയ സ്വാധീനത്തെ ഊന്നിപ്പറഞ്ഞുകൊണ്ട്, എല്ലാ ജീവജാലങ്ങൾക്കും ഒടുവിൽ പ്രയോജനം ചെയ്യുന്ന ഉയർന്ന നിർമ്മാണാത്മകമായ ഫലങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷ പ്രധാനമന്ത്രി പങ്കുവെച്ചു. “കാലവർഷം സജീവമായി തുടരുമെന്നും വർഷകാലം സമ്മേളനം ഫലപ്രദമായിരിക്കുമെന്നും നാം പ്രാർത്ഥിക്കുന്നു,” ശ്രീ മോദി നിരീക്ഷിച്ചു.

കഴിഞ്ഞ മാസത്തിൽ കൈവരിച്ച അസാധാരണമായ ദേശീയ, അന്തർദേശീയ നേട്ടങ്ങളുടെ തുടർച്ച എടുത്തുകാണിച്ചുകൊണ്ട്, രാജ്യത്തിന്റെ ഉയർന്നുവരുന്ന ആഗോള പദവിയിൽ പ്രധാനമന്ത്രി അളവറ്റ അഭിമാനം പ്രകടിപ്പിച്ചു. കഴിഞ്ഞ വർഷത്തെ സമ്മേളനത്തിന് തൊട്ടുമുമ്പ് ഒരു ഇന്ത്യൻ പൗരൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയത് ഓർമ്മിപ്പിച്ചുകൊണ്ട്, സ്വകാര്യ ബഹിരാകാശ സ്റ്റാർട്ടപ്പായ സ്കൈറൂട്ടിന്റെ സമീപകാല ചരിത്രപരമായ നാഴികക്കല്ലിനെ അദ്ദേഹം പ്രശംസിച്ചു. ശരാശരി 28 വയസ്സ് മാത്രം പ്രായമുള്ള ഒരു ടീം രാജ്യത്തെ സ്വകാര്യ ബഹിരാകാശ ഗവേഷണത്തിന്റെ ഒരു പുതിയ യുഗത്തിലേക്ക് വിജയകരമായി നയിച്ചു എന്ന അത്ഭുതകരമായ വസ്തുതയെ പ്രശംസിച്ചുകൊണ്ട്, ഇത്തരം നേട്ടങ്ങൾ ദേശീയ ആത്മവിശ്വാസത്തെ എത്രത്തോളം വർദ്ധിപ്പിക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. “നമ്മുടെ യുവത്വം നയിക്കുന്ന ഈ സ്റ്റാർട്ടപ്പുകൾ ബഹിരാകാശത്ത് ഇന്ത്യയുടെ പതാക ദൃഢമായി നാട്ടിയിരിക്കുകയാണ്, ഇത് നമ്മുടെ രാജ്യത്തിന്റെ പ്രതിച്ഛായ ലോകമെമ്പാടും സാർവത്രികവും സ്വീകാര്യവുമാക്കുന്നു,” ശ്രീ മോദി ചൂണ്ടിക്കാട്ടി.

ഈ അടുത്തകാലത്തെ സാങ്കേതികവിദ്യാ നാഴികക്കല്ലുകളെ അനന്ത സാധ്യതകളുടെ വ്യക്തമായ സൂചകങ്ങളായി ഉയർത്തിക്കാട്ടിക്കൊണ്ട്, പുതിയ തലമുറയുടെ കഴിവുകൾക്ക് യാതൊരു തടസ്സങ്ങളുമില്ലെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഈ ചരിത്രപരമായ വിജയങ്ങളാണ് വരുംകാലങ്ങളിൽ മുഴുവൻ രാജ്യത്തിനും മുന്നോട്ട് പോകാനുള്ള ഏറ്റവും വലിയ പ്രചോദനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “നമ്മുടെ യുവത്വത്തിന്റെ ശേഷിയും അഭിലാഷങ്ങളും ബഹിരാകാശം പോലെ അതിരുകളില്ലാത്തതാണെന്ന ശക്തമായ സന്ദേശമാണിത്,” ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.

സമാനതകളില്ലാത്ത ഈ സംരംഭകത്വ വിജയങ്ങളുടെ മൂലകാരണം ചൂണ്ടിക്കാണിച്ചുകൊണ്ട്, ​ഗവൺമെന്റിൻ്റെ വേഗത്തിലുള്ളതും പരിവർത്തനാത്മകവുമായ നയപരമായ മാറ്റങ്ങളാണ് ഇതിന് കാരണമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇത്തരം പുരോഗമനപരമായ അന്തരീക്ഷം യുവ ഉപജ്ഞാതാക്കളെ വലിയ റിസ്കുകൾ ഏറ്റെടുക്കാനും വഴിത്തിരിവാകുന്ന വിജയങ്ങൾ കൈവരിക്കാനും നേരിട്ട് പ്രാപ്തരാക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. “രാജ്യം ഇന്ന് ആരംഭിച്ച പരിഷ്കരണ എക്സ്പ്രസിന്റെ ഫലമാണിത്, ഇത് നമ്മുടെ ചെറുപ്പക്കാർക്ക് ഇത്തരം വലിയ ധൈര്യം കാണിക്കാനും വിജയിക്കാനും പ്രാപ്തി നൽകുന്നു,” ശ്രീ മോദി വ്യക്തമാക്കി.

വൻകിട ഇൻഫ്രാസ്ട്രക്ചർ, സാങ്കേതിക ഉദ്ഘാടനങ്ങളുടെ നിര എടുത്തുപറഞ്ഞുകൊണ്ട്, രാജസ്ഥാനിലെ വലിയ എണ്ണശുദ്ധീകരണ ശാല, രാജ്യത്തെ മൂന്നാമത്തെ സെമികണ്ടക്ടർ പ്ലാന്റ്, ലോകത്തിലെ ഏറ്റവും നീളമേറിയതും ശക്തവുമായ ഗ്രീൻ ഹൈഡ്രജൻ ട്രെയിനിന്റെ ആരംഭം എന്നിവ പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. ഈ അത്യാധുനിക ദേശീയ ആസ്തികൾ, രാജ്യത്തിലെ മിടുക്കരായ ശാസ്ത്രജ്ഞരുടെയും എഞ്ചിനീയർമാരുടെയും തൊഴിലാളികളുടെയും ഏകോപിതമായ അർപ്പണബോധത്തിന്റെയും നിരന്തരമായ കഠിനാധ്വാനത്തിന്റെയും ഫലമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “ഏകീകൃതമായ ഒറ്റ ലക്ഷ്യത്തോടെ രാജ്യത്തിനായി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന നമ്മുടെ ഉപജ്ഞാതാക്കളുടെയും സംരംഭകരുടെയും തൊഴിലാളികളുടെയും നേരിട്ടുള്ള ഫലമാണിത്,” ശ്രീ മോദി നിരീക്ഷിച്ചു.

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളിൽ നിന്ന് ഉടലെടുക്കുന്ന കടുത്ത ആഗോള ആശങ്കകളെ അംഗീകരിച്ചുകൊണ്ട്, പെട്രോൾ, ഡീസൽ, എൽ.പി.ജി, രാസവളം, രാസവസ്തുക്കൾ എന്നിവയുടെ വിതരണ ശൃംഖലയിലുണ്ടായ വലിയ തടസ്സങ്ങൾ ഊർജ്ജ ആവശ്യങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിക്കുന്ന രാജ്യത്തിന് എത്രത്തോളം ഗുരുതരമായ ഭീഷണിയാണ് ഉയർത്തിയതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. അന്താരാഷ്ട്ര തലത്തിലുള്ള ഈ കടുത്ത പ്രതിസന്ധികൾക്കിടയിലും രാജ്യത്തിന്റെ പ്രതിരോധശേഷിക്കും കഴിവിനും തെളിവായി രാജ്യത്തിന്റെ 7.7 ശതമാനം എന്ന ശ്രദ്ധേയ വളർച്ചാ നിരക്ക് അദ്ദേഹം അഭിമാനത്തോടെ എടുത്തുപറഞ്ഞു. നിയമനിർമ്മാണ അജണ്ടയിലേക്ക് കടന്നുകൊണ്ട്, ഈ വേഗത്തിലുള്ള ദേശീയ മുന്നേറ്റത്തെ പ്രയോജനപ്പെടുത്താൻ അനുഭവസമ്പന്നരായ എല്ലാ പാർലമെന്റ് അംഗങ്ങളോടും അദ്ദേഹം അഭ്യർത്ഥിച്ചു. രാജ്യസ്നേഹത്തിന് മുൻഗണന നൽകുന്നതും ഓരോ ശബ്ദത്തിനും ചിന്തയ്ക്കും ആദരവ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതുമായ ക്രിയാത്മകവും വസ്തുതാധിഷ്ഠിതവുമായ ആഴത്തിലുള്ള ചർച്ചകൾക്കായി അദ്ദേഹം അഭ്യർത്ഥിച്ചു. പാർലമെന്റ് അംഗങ്ങൾക്ക് സ്പീക്കർ ഇന്ന് രാവിലെ സോഷ്യൽ മീഡിയയിലൂടെ നൽകിയ സ്വാഗതത്തെ ഓർമ്മിപ്പിച്ചുകൊണ്ട്, തടസ്സങ്ങളുടെ കൊടുങ്കാറ്റുകളില്ലാത്ത അർത്ഥവത്തായ ചർച്ചകൾക്ക് അദ്ദേഹം ആഹ്വാനം ചെയ്തു. “ശക്തമായ വസ്തുതകളും യുക്തിയും ഉള്ളിടത്ത് തടസ്സങ്ങൾക്ക് തീർത്തും സ്ഥാനമില്ല; രാജ്യത്തെ ആത്മവിശ്വാസത്തോടെ മുന്നോട്ട് നയിക്കാൻ ശാന്തമായ മനസ്സോടെ പോലും കരുത്തുറ്റ ശബ്ദമുയർത്താൻ സാധിക്കും,” ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.

 

 

***

NK