Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുൻ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദിന്റെ ആത്മകഥ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രകാശനം ചെയ്തു

മുൻ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദിന്റെ ആത്മകഥ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രകാശനം ചെയ്തു


മുൻ ഇന്ത്യൻ രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദിന്റെ ആത്മകഥയായ “ട്രയംഫ് ഓഫ് ദി ഇന്ത്യൻ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിൾസ്” (Triumph of the Indian Republic: My Life, My Struggles) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ പ്രകാശനം ചെയ്തു. “ഇന്ന് ശ്രീ രാം നാഥ് കോവിന്ദ് ജിയുടെ ആത്മകഥ പ്രകാശനം ചെയ്യാൻ നമുക്ക് അവസരം ലഭിച്ചു. ഈ പരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്,” ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ ശ്രീ മോദി അഭിപ്രായപ്പെട്ടു.

മുൻ രാഷ്ട്രപതിയുമായുള്ള അ​ഗാധമായ വ്യക്തിബന്ധത്തെക്കുറിച്ച് ഓർത്തുകൊണ്ട്, വർഷങ്ങളായി കോവിന്ദ് ജി നൽകിയ മാർഗ്ഗനിർദ്ദേശങ്ങളോടും സ്നേഹവാത്സല്യത്തോടുമുള്ള തന്റെ ആഴമായ ആദരവ് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. “കോവിന്ദ് ജിയുമായുള്ള എന്റെ ദീർഘകാല ബന്ധം, അദ്ദേഹത്തെ അടുത്തറിയാനുള്ള ഭാഗ്യം, രാഷ്ട്രപതി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ മാർഗ്ഗനിർദ്ദേശം, എല്ലാറ്റിലുമുപരിയായി എന്നോടുള്ള അദ്ദേഹത്തിന്റെ പ്രത്യേക സ്നേഹവാത്സല്യവും ഊഷ്മളതയും ഇവയെല്ലാം എന്റെ ഏറ്റവും വലിയ സമ്പത്താണ്,” ശ്രീ മോദി ചൂണ്ടിക്കാട്ടി.

മുൻ രാഷ്ട്രപതിയുടെ വ്യക്തിത്വത്തിന്റെയും ശേഷിയുടെയും ആഴത്തെ പ്രശംസിച്ചുകൊണ്ട്, ഈ സാഹിത്യകൃതി രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളുടെ ഒരു അനശ്വര സാക്ഷ്യപത്രമായി വർത്തിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പിച്ചുപറഞ്ഞു. “രാം നാഥ് കോവിന്ദ് ജിയുടെ ആത്മകഥ ഇന്ത്യൻ ജനാധിപത്യത്തിനും ഇന്ത്യൻ സമൂഹത്തിനും ഒരു പൈതൃകമായി മാറുമെന്ന് എനിക്ക് പൂർണ്ണ ആത്മവിശ്വാസത്തോടെ പറയാൻ കഴിയും,” ശ്രീ മോദി വ്യക്തമാക്കി.

രാജ്യത്തിനായി കോവിന്ദ് ജി നൽകിയ ആജീവനാന്ത സംഭാവനകളുടെ വൈപുല്യം അംഗീകരിച്ചുകൊണ്ട്, കൂടുതൽ വിശദാംശങ്ങൾ നൽകുന്നതിൽ നിന്ന് മാറിനിന്ന പ്രധാനമന്ത്രി, ഈ കഥ നേരിട്ട് വായിച്ചറിയാൻ സദസ്സിനെ പ്രോത്സാഹിപ്പിച്ചു. “ഒരു പുസ്തക പ്രകാശന ചടങ്ങിൽ ഒരു ‘കർട്ടൻ റൈസർ’ (ചെറിയൊരു ആമുഖം) മാത്രമേ ഉണ്ടാകാവൂ, നിങ്ങളെല്ലാവരും പുസ്തകം വായിച്ചുതന്നെ അതിന്റെ പൂർണ്ണ പ്രയോജനം നേടുന്നതാണ് കൂടുതൽ നല്ലത്!” ശ്രീ മോദി അഭിപ്രായപ്പെട്ടു.

യുവതലമുറയ്ക്കായുള്ള ഈ ഓർമ്മക്കുറിപ്പിന്റെ വിദ്യാഭ്യാസ മൂല്യം എടുത്തുകാണിച്ചുകൊണ്ട്, മുൻ രാഷ്ട്രപതിയുടെ വാക്കുകളിൽ നിന്ന് ഭാവി തലമുറകൾ പ്രചോദനം ഉൾക്കൊള്ളണമെന്ന തന്റെ ആഗ്രഹം പ്രധാനമന്ത്രി പ്രകടിപ്പിച്ചു. “രാജ്യത്തിലെ പുതിയ തലമുറയും അദ്ദേഹത്തിന്റെ എഴുത്തുകളും അനുഭവങ്ങളും വായിക്കണം, അതിൽ നിന്ന് എല്ലാവർക്കും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിയും,” ശ്രീ മോദി പറഞ്ഞു.

“ട്രയംഫ് ഓഫ് ദി ഇന്ത്യൻ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിൾസ്” എന്ന പുസ്തകത്തിന്റെ പേര് വിശകലനം ചെയ്തുകൊണ്ട്, വ്യക്തിപരമായ കഷ്ടപ്പാടുകളും രാജ്യത്തിന്റെ ജനാധിപത്യ വിജയവും തമ്മിലുള്ള ഇരട്ടിപ്രാധാന്യത്തെ പ്രധാനമന്ത്രി വ്യാഖ്യാനിച്ചു. “അദ്ദേഹത്തിന്റെ ജീവിത പോരാട്ടങ്ങൾ വ്യക്തിപരമാണ്, എന്നാൽ ആ പോരാട്ടങ്ങളുടെ ഫലമായി നേടിയ വിജയം ഇന്ത്യൻ റിപ്പബ്ലിക്കിനും അതിന്റെ ജനാധിപത്യത്തിനും അവകാശപ്പെട്ടതാണ്,” ശ്രീ മോദി നിരീക്ഷിച്ചു.

സാധാരണ മനുഷ്യസഹജമായ പ്രവണതകളെ മുൻ രാഷ്ട്രപതിയുടെ ഉദാരമനസ്കതയുമായി താരതമ്യപ്പെടുത്തിക്കൊണ്ട്, പലരും തങ്ങളുടെ കഷ്ടപ്പാടുകൾക്ക് സമൂഹത്തെ കുറ്റപ്പെടുത്തുമ്പോൾ ഭാരതീയ മൂല്യങ്ങളിൽ ആഴത്തിൽ വേരൂന്നിയ കോവിന്ദ് ജിയുടെ ഉദാരമനസ്കത തന്റെ വിജയത്തിലെ തുല്യ പങ്കാളിയായി സമൂഹത്തെ കാണുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. “ഹൃദയം ഉദാരമായിരിക്കുകയും ഭാരതീയ മൂല്യങ്ങൾ ഉണ്ടാകുകയും ചെയ്യുമ്പോൾ ഒരു വ്യക്തി സമൂഹത്തിൽ തെറ്റുകൾ കണ്ടുപിടിക്കാൻ സമയം കളയാതെ, അതിന്റെ നല്ല വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു,” ശ്രീ മോദി ചൂണ്ടിക്കാട്ടി.

കാൺപൂർ ദേഹാതിൽ അവശ്യ വീട്ടുസാധനങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വീടിന് തീപിടിച്ച് കോവിന്ദ് ജിയുടെ അമ്മയ്ക്ക് ജീവൻ നഷ്ടപ്പെട്ട ഹൃദയഭേദകമായ കഥ ആത്മകഥയിലെ അതീവ ദുഃഖകരമായ ഒരു ബാല്യകാല സംഭവം അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി പങ്കുവെച്ചു. “ചെറുപ്പത്തിൽ ഇത്തരമൊരു അപകടമുണ്ടാകുന്നതും ഈ രീതിയിൽ അമ്മയെ നഷ്ടപ്പെടുന്നതും എത്രത്തോളം വേദനാജനകമായിരുന്നിരിക്കുമെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ!” ശ്രീ മോദി അഭിപ്രായപ്പെട്ടു.

ഈ ദുരന്തത്തിലൂടെ രൂപപ്പെട്ട പ്രതിരോധശേഷിയെ ഉയർത്തിക്കാട്ടി, കോവിന്ദ് ജിയെ വളർത്താൻ അയൽപക്കത്തെ ഒരു അമ്മ സഹായവുമായി മുന്നോട്ടുവന്നത് എങ്ങനെയെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു, ഈ പ്രവൃത്തി സാമൂഹിക ഐക്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണയെ ആഴത്തിൽ രൂപപ്പെടുത്തി. “ഇതിൽ നിന്ന് സമൂഹത്തിന്റെ ഐക്യത്തിന്റെയും സൗഹാർദ്ദത്തിന്റെയും ശക്തി അദ്ദേഹം മനസ്സിലാക്കി, ആ ബുദ്ധിമുട്ടുകൾ കോവിന്ദ് ജിയെ കൂടുതൽ ശക്തനാക്കി,” ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.

ദുരന്തത്തിന് ശേഷമുള്ള പിതാവിൻ്റെ നിർണായക പങ്ക് എടുത്തുപറഞ്ഞുകൊണ്ട്, കോവിന്ദ് ജിയുടെ പിതാവ് കുടുംബത്തെ പ്രശംസനീയമായ രീതിയിൽ മുന്നോട്ടുനയിക്കുകയും മക്കളിൽ ശക്തമായ മൂല്യങ്ങൾ വളർത്തുകയും ചെയ്തത് എങ്ങനെയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “അദ്ദേഹം തന്റെ കുടുംബത്തെ പരിപാലിച്ച രീതിയും കുട്ടികൾക്ക് മൂല്യങ്ങൾ നൽകിയതുമാണ് കോവിന്ദ് ജി തന്റെ പിതാവിനെ തന്റെ ഹീറോയായി കരുതാൻ കാരണം,” ശ്രീ മോദി നിരീക്ഷിച്ചു.

വിഭവങ്ങളുടെ കുറവ് പരിഹരിക്കാൻ കോവിന്ദ് ജി വിദ്യാഭ്യാസത്തെ ആശ്രയിച്ചതിനെക്കുറിച്ച് വിവരിച്ചുകൊണ്ട്, രാജ്യത്തെ പരമോന്നത പദവിയിലേക്കുള്ള അദ്ദേഹത്തിന്റെ അസാധാരണമായ വളർച്ചയെ പ്രധാനമന്ത്രി ഉയർത്തിക്കാട്ടി. “അദ്ദേഹം കഠിനാധ്വാനം ചെയ്യുകയും വിഭവങ്ങളുടെ കുറവ് ഒരു ബലഹീനതയാകാൻ അനുവദിക്കാതിരിക്കുകയും ചെയ്തു, അന്ന് ആളുകൾ സങ്കൽപ്പിച്ചിട്ടുപോലുമില്ലാത്ത ഒരു സ്ഥാനത്ത് അദ്ദേഹം എത്തിച്ചേർന്നു,” ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.

കോവിന്ദ് ജി തന്റെ ഗ്രാമമായ പരൗങ്കിലേക്ക് മടങ്ങിയെത്തിയപ്പോൾ മണ്ണിൽ വണങ്ങുകയും തന്റെ പഴയ അധ്യാപകരുടെ പാദങ്ങളിൽ തൊട്ട് വന്ദിക്കുകയും ചെയ്ത അതിവൈകാരികമായ ഒരു നിമിഷം, മുൻ രാഷ്ട്രപതിയുടെ എളിമയെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി അനുസ്മരിച്ചു. “അദ്ദേഹത്തിന്റെ പെരുമാറ്റം ഭാരതീയ മൂല്യങ്ങളുടെ അത്തരം ഒരു ചിത്രം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു, അതിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാൻ കഴിയും,” ശ്രീ മോദി ചൂണ്ടിക്കാട്ടി.

നൂറ്റാണ്ടുകളുടെ അടിമത്തം മൂലം ചരിത്രപരമായി ഉണ്ടായ സാമൂഹിക-സാമ്പത്തിക തിരിച്ചടികളെക്കുറിച്ച് പരാമർശിച്ചുകൊണ്ട് മഹാത്മാഗാന്ധി, ബാബാ സാഹേബ് അംബേദ്കർ, ജ്യോതിബ ഫൂലെ തുടങ്ങിയ ചരിത്രനേതാക്കളുടെ അശ്രാന്ത പരിശ്രമങ്ങളെയും ദൂരദർശിത്വമുള്ള സ്വപ്നങ്ങളെയും പ്രധാനമന്ത്രി വിലമതിച്ചു. “ഏറ്റവും പാവപ്പെട്ടവരിൽ പാവപ്പെട്ടവർക്ക് ഏറ്റവും ഉന്നതങ്ങളിൽ എത്താൻ അവസരം ലഭിക്കുന്ന ഒരു ഇന്ത്യയുടെ പുനർനിർമ്മാണത്തെക്കുറിച്ച് എത്രയെത്ര മഹദ്‌വ്യക്തികളാണ് സ്വപ്നം കണ്ടിരുന്നത്,” ശ്രീ മോദി നിരീക്ഷിച്ചു.

കേവലമായ കഠിനാധ്വാനത്തിലൂടെ സമത്വസുന്ദരമായ ഒരു സമൂഹത്തെക്കുറിച്ചുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ദർശനം സജീവമായി സാക്ഷാത്കരിച്ചതിന് കോവിന്ദ് ജിയെപ്പോലുള്ള വ്യക്തികൾക്ക് ഈ ചരിത്രാഭിലാഷങ്ങളെ ആധുനിക നേട്ടങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ക്രെഡിറ്റ് നൽകി. “കോവിന്ദ് ജിയെപ്പോലുള്ള വ്യക്തിത്വങ്ങൾ തങ്ങളുടെ കഠിനാധ്വാനവും ശേഷിയും കൊണ്ട് സ്വന്തം ജീവിതം മാറ്റുക മാത്രമല്ല ചെയ്തത്, നൂറ്റാണ്ടുകളുടെ ആ സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ ഒരു പങ്ക് വഹിക്കുകയും ചെയ്തു,” ശ്രീ മോദി ഊന്നിപറഞ്ഞു.

ഈ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതിന് അർപ്പണബോധമുള്ള യുവാക്കളുടെ നിരന്തരമായ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട്, തടസ്സങ്ങളിൽ പതറാത്തവരും ദേശീയ സ്വാശ്രയത്വത്തിലേക്ക് വഴികൾ വെട്ടിത്തെളിക്കാനുള്ള ധൈര്യം നിലനിർത്തുന്നതുമായ ഒരു തലമുറയ്ക്കായി പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. “ഈ മാറ്റത്തിലൂടെ ശാക്തീകരിക്കപ്പെട്ട ഒരു ഇന്ത്യ കെട്ടിപ്പടുക്കുക എന്ന പ്രമേയം പൂർത്തീകരിക്കപ്പെടുകയും സ്വാശ്രയത്വമുള്ളതും വികസിതവുമായ ഒരു ഇന്ത്യയിലേക്കുള്ള വഴി തെളിയുകയും ചെയ്യും,” ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.

യുവശക്തിയെ രൂപപ്പെടുത്തുന്നതിനുള്ള കൃത്യമായ മാർഗ്ഗനിർദ്ദേശമായി കോവിന്ദ് ജിയുടെ ജീവിതത്തിന്റെ വിശദ വിവരണം വർത്തിക്കുമെന്ന് ഈ ആത്മകഥയെ ഒരു നിർണായക പ്രചോദനാത്മക ഉപാധിയായി ഉയർത്തിക്കാട്ടിക്കൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. “ഇത്തരം യുവശക്തിയുടെ സൃഷ്ടിക്ക് ആവശ്യമായ പ്രചോദനത്തിന്റെ സുപ്രധാന സ്രോതസ്സായി കോവിന്ദ് ജിയുടെ ഈ ആത്മകഥയ്ക്ക് മാറാൻ കഴിയും,” ശ്രീ മോദി നിരീക്ഷിച്ചു.

മൊറാർജി ദേശായിക്കൊപ്പം പ്രവർത്തിച്ചത് ദേശീയ സേവനത്തിനായുള്ള അദ്ദേഹത്തിന്റെ അന്തർലീനമായ ആഗ്രഹത്തെ സമർപ്പിത രാഷ്ട്രീയ ജീവിതത്തിലേക്ക് നയിച്ചത് എങ്ങനെയെന്ന് കോവിന്ദ് ജിയുടെ രാഷ്ട്രീയ രൂപീകരണത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “കോവിന്ദ് ജിയുടെ ഉള്ളിലുണ്ടായിരുന്ന ദേശീയ സേവന മനോഭാവത്തിന് മൊറാർജിയോടൊപ്പം പ്രവർത്തിച്ചതിലൂടെ ഒരു വഴി തെളിഞ്ഞു,” ശ്രീ മോദി നിരീക്ഷിച്ചു.

പാർലമെന്റിലും ഗവർണർ പദവിയിലും ഒടുവിൽ രാഷ്ട്രപതി പദവിയിലും താൻ വഹിച്ച വിവിധ ചുമതലകളിലുടനീളം കോവിന്ദ് ജി കാണിച്ച അചഞ്ചലമായ അർപ്പണബോധം ആ സേവനത്തിന്റെ നിരന്തര പാത എടുത്തുകാണിച്ചുകൊണ്ട് പ്രധാനമന്ത്രി പ്രശംസിച്ചു. “സേവനത്തെ തന്റെ ലക്ഷ്യമാക്കി മാറ്റിക്കൊണ്ടാണ് അദ്ദേഹം പ്രവർത്തിച്ചത്, അദ്ദേഹത്തിന്റെ പാർലമെന്റ് കാലയളവ് ഇതിന് സാക്ഷിയാണ്,” ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.

രാഷ്ട്രപതി സ്ഥാനമൊഴിഞ്ഞ ശേഷവും കോവിന്ദ് ജി നടത്തുന്ന അശ്രാന്ത സംഭാവനകളെ ചൂണ്ടിക്കാണിച്ചുകൊണ്ട്, രാജ്യത്തിന്റെ ജനാധിപത്യ ചട്ടക്കൂടിൽ വിപ്ലവാത്മക മാറ്റങ്ങൾ വരുത്താൻ ശേഷിയുള്ള ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ പോലുള്ള നിർണായക ദേശീയ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ തുടർച്ചയായ നേതൃത്വത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. “കോവിന്ദ് ജിയുടെ ഈ അർപ്പണബോധത്തിൽ നിന്നും സേവന മനോഭാവത്തിൽ നിന്നും രാജ്യത്തെ ജനങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു,” ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.

പൊതുജീവിതത്തിൽ സജീവമായിരിക്കുമ്പോൾ തന്നെ ഒരു ആത്മകഥ രചിക്കുന്നതിലുള്ള വലിയ ബുദ്ധിമുട്ടുകൾ അംഗീകരിച്ചുകൊണ്ട് സമൂഹത്തിന് വേണ്ടിയുള്ള ഈ സുപ്രധാന സംഭാവന പൂർത്തിയാക്കിയതിന് പ്രധാനമന്ത്രി കോവിന്ദ് ജിയോട് നന്ദി പറഞ്ഞു. “കോവിന്ദ് ജി നമുക്കെല്ലാവർക്കും വേണ്ടിയാണ് ഈ പ്രവൃത്തി ചെയ്തത്, കാരണം പാവപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളിൽ നിന്ന് വരുന്ന എല്ലാ ആളുകൾക്കും സ്വന്തം ജീവിതത്തിന്റെ പ്രതിഫലനം കാണാൻ കഴിയുന്ന നിരവധി കാര്യങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ട്,” ശ്രീ മോദി നിരീക്ഷിച്ചു.

ഏറ്റവും പ്രയാസമേറിയ ഘട്ടങ്ങളിലും വിശുദ്ധിയും സത്യസന്ധതയും നിലനിർത്തുന്നതിന്റെ കാലകാല ശക്തിയെ മുൻ രാഷ്ട്രപതിയുടെ ജീവിതകഥ എങ്ങനെ വ്യക്തമാക്കുന്നുവെന്ന് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിശാലമായ ധാർമ്മിക പാഠങ്ങൾ വിശദീകരിച്ചുകൊണ്ട് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. “വ്യത്യസ്ത പദവികളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുമ്പോൾ തന്നെ ഈ വിശുദ്ധി നമുക്ക് എങ്ങനെ ദേശീയ സേവനത്തിനുള്ള ശക്തി നൽകുന്നുവെന്നതിന്റെ നിരന്തര പ്രചോദനം കോവിന്ദ് ജി സമൂഹത്തിന് നൽകിയിട്ടുണ്ട്,” ശ്രീ മോദി ചൂണ്ടിക്കാട്ടി.

പ്രസംഗം ഉപസംഹരിക്കവെ ഈ സാഹിത്യകൃതി വ്യക്തിപരവും ദേശീയവുമായ നാഴികക്കല്ലുകളുടെ ഒരു അത്യന്താപേക്ഷിത ശേഖരമായി വർത്തിക്കുമെന്ന് ഈ പുസ്തകത്തിന്റെ ചരിത്രപരമായ മൂല്യത്തിന് ശക്തമായ പിന്തുണ നൽകിക്കൊണ്ട് പ്രധാനമന്ത്രി പൂർണ്ണ ആത്മവിശ്വാസം പ്രകടിപ്പിച്ചു. “കോവിന്ദ് ജിയുടെ ആത്മകഥ അദ്ദേഹത്തിന്റെ ജീവിതത്തിലെ മാത്രമല്ല, നമ്മുടെ ജനാധിപത്യത്തിലെയും സുപ്രധാന ഓർമ്മകളെ ഭദ്രമായി സംരക്ഷിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.

***

SK