Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നാഗ്പൂര്‍ മെട്രോ പ്രധാനമന്ത്രി മോദി ഫ്‌ളാഗ് ഓഫ് ചെയ്തു


 

നാഗ്പൂര്‍ മെട്രോയുടെ ഫ്‌ളാഗ് ഓഫ് ന്യൂഡെല്‍ഹിയില്‍നിന്നു വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിര്‍വഹിച്ചു. ഫലകത്തിന്റെ ഡിജിറ്റല്‍ അനാച്ഛാദനത്തിലൂടെയാണ് നാഗ്പൂര്‍ മെട്രോയുടെ 13.5 കിലോമീറ്റര്‍ വരുന്ന ഖാപ്രി-സിതാബുല്‍ദി ഭാഗം ഉദ്ഘാടനം ചെയ്യപ്പെട്ടത്. 
ജനക്കൂട്ടത്തെ വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്യവേ, മഹാരാഷ്ട്രയിലെ രണ്ടാമത്തെ മെട്രോ യാഥാര്‍ഥ്യമാക്കിയതിന് നാഗ്പൂരിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. 2014ല്‍ താനാണ് നാഗ്പൂര്‍ മെട്രോയ്ക്കു തറക്കല്ലിട്ടത് എന്നതിനാല്‍ ഈ പദ്ധതി ഉദ്ഘാടനം തന്നെ സംബന്ധിച്ചു സവിശേഷമായ നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു. മെട്രോ, നാഗ്പൂരിലെ ജനങ്ങള്‍ക്കു മെച്ചമാര്‍ന്നതും ചെലവുകുറഞ്ഞതും പരിസ്ഥിതിസൗഹൃദ പൂര്‍ണവുമായ ഗതാഗത സൗകര്യം പ്രദാനം ചെയ്യുമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 
ഭാവികാലത്തെ ആവശ്യങ്ങള്‍ മനസ്സില്‍വെച്ചുകൊണ്ട് നാഗ്പൂരിന്റെ വികസനത്തിനായി കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചുവരികയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. നാഗ്പൂര്‍ മെട്രോ യുവാക്കള്‍ക്കു തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയും നഗരത്തിന്റെ വളര്‍ച്ച വര്‍ധിപ്പിക്കുകയും ചെയ്യുമെന്നു പ്രധാനമന്ത്രി വിശദീകരിച്ചു. 
രാജ്യത്താകമാനം ആധുനിക ഗതാഗത സംവിധാനം ഒരുക്കുന്നതിനുള്ള കേന്ദ്ര ഗവണ്‍മെന്റ് പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം, കഴിഞ്ഞ നാലര വര്‍ഷത്തിനിടെ 400 കിലോമീറ്റര്‍ മെട്രോ പാത പ്രവര്‍ത്തനക്ഷമമായെന്നു വ്യക്തമാക്കി. രാജ്യത്താകമാനം 800 കിലോമീറ്റര്‍ മെട്രോ പാത നിര്‍മാണത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 
അടുത്തിടെ പുറത്തിറക്കപ്പെട്ട ഒരു രാജ്യം-ഒരു കാര്‍ഡായ പൊതു സഞ്ചാര കാര്‍ഡിന്റെ നേട്ടങ്ങള്‍ ശ്രീ. നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. തദ്ദേശീയമായി നിര്‍മിക്കപ്പെട്ട കാര്‍ഡ്, ഡെബിറ്റ് കാര്‍ഡും സഞ്ചാര കാര്‍ഡുമായി ഉപയോഗിക്കാമെന്നും ഇത്തരം കാര്‍ഡുകള്‍ ഇന്ത്യയില്‍ത്തന്നെ നിര്‍മിക്കാവുന്ന നിലയിലേക്കു രാജ്യം വികസിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സാങ്കേതിക വിദ്യ ആര്‍ജിച്ചിട്ടുള്ള രാജ്യങ്ങള്‍ വളരെ കുറവാണെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി. 
പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു കേന്ദ്ര ഗവണ്‍മെന്റിനു സമഗ്ര സമീപനമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ പൗരന്‍മാരുടെയും ജീവിതം സുഗമമാക്കുന്നതിനു ഗവണ്‍മെന്റിനുള്ള പ്രതിജ്ഞാബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു.