പിഎം ഇന്ത്യ
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജൂലൈ 17-നു ഹരിയാന, ചണ്ഡീഗഢ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കും. രാവിലെ പതിനൊന്നോടെ ജീന്ദ് റെയിൽവേ സ്റ്റേഷനിൽ, ജീന്ദിനും സോനീപത്തിനും ഇടയിലുള്ള ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് 11.30-ഓടെ ജീന്ദിലെ ഏകലവ്യ സ്റ്റേഡിയത്തിൽ, ഏകദേശം 14,700 കോടി രൂപയുടെ വിവിധ വികസനപദ്ധതികളുടെ തറക്കല്ലിടലും രാജ്യത്തിനു സമർപ്പിക്കലും പ്രധാനമന്ത്രി നിർവഹിക്കും. ചടങ്ങിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും.
തുടർന്ന് ചണ്ഡീഗഢിലേക്കു തിരിക്കുന്ന പ്രധാനമന്ത്രി, ഉച്ചയ്ക്ക് 1.45-ഓടെ 6,600 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിക്കും. ചടങ്ങിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും.
തുടർന്ന് ജലന്ധർ സന്ദർശിക്കുന്ന പ്രധാനമന്ത്രി, 5,470 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിക്കും.
പ്രധാനമന്ത്രി ജീന്ദിൽ
റെയിൽവേ മേഖലയിൽ സംശുദ്ധവും സുസ്ഥിരവുമായ ഗതാഗതസംവിധാനങ്ങൾ നടപ്പാക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവയ്പായി, ജീന്ദിനും സോനീപത്തിനും ഇടയിലുള്ള ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. ഇന്ത്യയിൽ തന്നെ രൂപകൽപ്പനയും നിർമാണവും നിർവഹിച്ച ഈ ട്രെയിൻ തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചാണു വികസിപ്പിച്ചെടുത്തത്. ഇത് അത്യാധുനിക റെയിൽവേ എൻജിനിയറിങ് രംഗത്ത്, രാജ്യത്തിന്റെ വളർന്നുവരുന്ന കരുത്തു പ്രതിഫലിപ്പിക്കുന്നു. ഈ ട്രെയിൻ യാഥാർഥ്യമാകുന്നതോടെ ഹൈഡ്രജൻ ട്രെയിനുകൾ സർവീസ് നടത്തുന്ന ലോകത്തിലെ അപൂർവം രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും കടക്കും.
ഹൈഡ്രജനെ വൈദ്യുതിയാക്കി മാറ്റുന്ന ഹൈഡ്രജൻ ഇന്ധനസെൽ സാങ്കേതികവിദ്യയിലാണ് ഈ ട്രെയിൻ പ്രവർത്തിക്കുന്നത്. ഈ പ്രക്രിയയിലൂടെ ജലബാഷ്പം മാത്രമാണ് ഉപോൽപ്പന്നമായി ഉണ്ടാകുന്നത്. ഇതു സർവീസിനിടയിൽ കാർബൺ പുറന്തള്ളൽ തീർത്തും ഇല്ലാതാക്കുന്നു.
ഡീസൽ ട്രെയിനുകളുമായി താരതമ്യം ചെയ്യുമ്പോൾ, ഇവ പുകക്കുഴലിലൂടെയുള്ള പുറന്തള്ളൽ പൂർണമായും ഇല്ലാതാക്കുകയും ഫോസിൽ ഇന്ധനങ്ങളെയും അവയുടെ ഇറക്കുമതിയെയും ആശ്രയിക്കുന്നതു കുറയ്ക്കുകയും ചെയ്യുന്നു. വളരെ കുറഞ്ഞ ശബ്ദത്തിലാണ് ഇതിന്റെ സർവീസ് എന്ന പ്രത്യേകതയുമുണ്ട്. പരമ്പരാഗത വൈദ്യുതട്രെയിനുകളിൽനിന്നു വ്യത്യസ്തമായി, ഇവയ്ക്കു തുടർച്ചയായ ഓവർഹെഡ് വൈദ്യുതീകരണ അടിസ്ഥാനസൗകര്യങ്ങളുടെ ആവശ്യമില്ല. കാരണം ഹൈഡ്രജൻ ഇന്ധനസെല്ലുകൾവഴി ട്രെയിനിനുള്ളിൽതന്നെ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നു. ഇത് ഇവയെ സംശുദ്ധവും കാര്യക്ഷമവുമായ പ്രതിവിധിയാക്കി മാറ്റുന്നു. ഹരിത ഹൈഡ്രജന്റെ ഉപയോഗം ഫോസിൽ ഇന്ധന അധിഷ്ഠിത താപനിലയങ്ങളിൽനിന്ന് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയെ ആശ്രയിക്കുന്നതു കുറയ്ക്കുകയും, സുസ്ഥിര ഗതാഗതത്തിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
ഇന്ത്യയുടെ ഹൈഡ്രജൻ ട്രെയിൻ 10 കോച്ചുള്ള കോൺഫിഗറേഷനോടു കൂടിയതാണ്. ഇത് ഇതുവരെ വികസിപ്പിച്ചെടുത്തതിൽ ഏറ്റവും നീളം കൂടിയ ഹൈഡ്രജൻ യാത്രാട്രെയിനുകളിൽ ഒന്നാക്കി ഇതിനെ മാറ്റുന്നു. 3,200 HP പ്രൊപ്പൽഷൻ സിസ്റ്റത്തിലാണ് ഇതു പ്രവർത്തിക്കുന്നത്. സർവീസ് നടത്തുന്നതിൽ ഏറ്റവും കരുത്തുറ്റ ഹൈഡ്രജൻ ട്രെയിനുകളിൽ ഒന്നാക്കി ഇതിനെ മാറ്റാൻ ഈ സംവിധാനം സഹായിക്കുന്നു.
ഹരിയാനയിൽ 12,470 കോടിയിലധികം രൂപയുടെ ദേശീയപാതാപദ്ധതികളുടെ തറക്കല്ലിടലും രാജ്യത്തിനു സമർപ്പിക്കലും പ്രധാനമന്ത്രി നിർവഹിക്കും.
ഏകദേശം 9,680 കോടി രൂപ ചെലവിൽ വികസിപ്പിച്ച 157.92 കിലോമീറ്റർ നീളമുള്ള, പൂർണമായും പ്രവേശന നിയന്ത്രിതമായ നാലുവരി ഡൽഹി-അമൃത്സർ-കട്ര അതിവേഗപാത (പാക്കേജ് 1 മുതൽ 5 വരെ) പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കും. 667 കിലോമീറ്റർ നീളമുള്ള ഡൽഹി-അമൃത്സർ-കട്ര അതിവേഗപാതയുടെ ഭാഗമാണ് ഈ ഗ്രീൻഫീൽഡ് ഇടനാഴി. അതിവേഗപാത യാഥാർഥ്യമാകുന്നതോടെ ഡൽഹിക്കും കട്രയ്ക്കും ഇടയിലുള്ള യാത്രാസമയം 14 മണിക്കൂറിൽനിന്ന് ഏകദേശം 6 മണിക്കൂറായി കുറയും. കൂടാതെ ഡൽഹി-അമൃത്സർ യാത്ര 8 മണിക്കൂറിൽനിന്ന് ഏകദേശം 4 മണിക്കൂറായി ചുരുങ്ങുകയും ചെയ്യും. ഈ പദ്ധതി ദേശീയപാത 44-ലെ (GT റോഡ്) ഗതാഗതക്കുരുക്കു ഗണ്യമായി കുറയ്ക്കുമെന്നും ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള തീർഥാടകരുടെയും വിനോദസഞ്ചാരികളുടെയും യാത്രയ്ക്കു കരുത്തു പകരുമെന്നും പ്രതീക്ഷിക്കുന്നു. ഈ ഇടനാഴിയിലുടനീളം വ്യവസായ-ലോജിസ്റ്റിക്സ് വികസനത്തിന് ഇത് ആക്കം കൂട്ടുകയും ചെയ്യും.
ദേശീയപാത 7, ദേശീയപാത 344 എന്നിവയിലായി സ്ഥിതിചെയ്യുന്ന, 33.81 കിലോമീറ്റർ നീളമുള്ള, ഭാഗികമായി പ്രവേശന നിയന്ത്രിതമായ നാലുവരി അംബാല-കാല അംബ് ഹൈവേയും പ്രധാനമന്ത്രി സമർപ്പിക്കും. ഈ ഹൈവേ അംബാല നഗരമേഖലയും കാല അംബ് വ്യാവസായികമേഖലയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കും. കൂടാതെ ഹരിയാനയും ഹിമാചൽ പ്രദേശും തമ്മിലുള്ള റോഡ് ബന്ധം മെച്ചപ്പെടുത്താനും മലയോര മേഖലകളിലേക്കുള്ള വിനോദസഞ്ചാരികളുടെ യാത്ര സുഗമമാക്കാനും കാല അംബ് മേഖലയിലെ വ്യവസായങ്ങളുടെ ലോജിസ്റ്റിക്സ് ചെലവുകൾ കുറയ്ക്കാനും ഇതു സഹായിക്കും.
സമർപ്പിക്കാനിരിക്കുന്ന മറ്റൊരു പ്രധാന പദ്ധതി, ദേശീയപാത 352A-യിലുള്ള 40.60 കിലോമീറ്റർ നീളമുള്ള ജീന്ദ്-ഗോഹാന ഗ്രീൻഫീൽഡ് ഹൈവേയാണ്. പുതിയ ഹൈവേ ജീന്ദിനും ഗോഹാനയ്ക്കും ഇടയിലുള്ള യാത്രാസമയം ഏകദേശം രണ്ടുമണിക്കൂറിൽനിന്ന് വെറും 40 മിനിറ്റായി കുറയ്ക്കും. ഇതു യാത്രക്കാർക്കും ചരക്കുഗതാഗതത്തിനും കാർഷിക പ്രാധാന്യമുള്ള ജീന്ദ്-ഗോഹാന മേഖലയ്ക്കും പ്രയോജനംചെയ്യും. ഒപ്പം റോഹ്തക്, പാനീപ്പത്ത്, ഡൽഹി-NCR എന്നിവടങ്ങളിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും ചെയ്യും.
പ്രധാനമന്ത്രി ഹാംസി-ബർവാല ബ്രൗൺഫീൽഡ് ഹൈവേ പദ്ധതിക്കും തറക്കല്ലിടും. 24.27 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതിയുടെ ഭാഗമായി നിലവിലുള്ള റോഡ് 2/4 വരിപ്പാതകളുള്ള ഹൈവേയായി വികസിപ്പിക്കും. ഇരുവശങ്ങളിലും യാത്രയ്ക്കുതകുംവിധം സജ്ജമാക്കിയ ഭാഗങ്ങൾ നിർമിക്കുകയും ചെയ്യും.
നഗരത്തിലെ റെയിൽവേ ക്രോസിങ്ങുകളിലെ ദീർഘനാളത്തെ ഗതാഗതക്കുരുക്ക് ഇല്ലാതാക്കുന്ന പ്രധാന നഗര അടിസ്ഥാനസൗകര്യപദ്ധതിയായ കുരുക്ഷേത്രയിലെ റെയിൽവേ ഉയരപ്പാത പ്രധാനമന്ത്രി സമർപ്പിക്കും. ഈ പദ്ധതി സുഗമമായ വാഹനഗതാഗതം ഉറപ്പാക്കുകയും റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയും റെയിൽ-റോഡ് ഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുകയും ചെയ്യും.
ഭിവാനിയിലെ പണ്ഡിറ്റ് നെകി റാം ശർമ ഗവൺമെന്റ് മെഡിക്കൽ കോളജ്, നർനൗളിലെ കോരിയാവാസിലുള്ള മഹർഷി ച്യവന മെഡിക്കൽ കോളജ് ആൻഡ് റാവു തുലാ റാം ഹോസ്പിറ്റൽ എന്നീ പ്രമുഖ മെഡിക്കൽ സ്ഥാപനങ്ങളും പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിക്കും. ഈ സ്ഥാപനങ്ങൾ ഹരിയാനയിലെ ഗുണനിലവാരമുള്ള മെഡിക്കൽ വിദ്യാഭ്യാസത്തിലേക്കുള്ള അവസരങ്ങൾ വിപുലമാക്കുകയും MBBS സീറ്റുകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്യും. ഒപ്പം വിദഗ്ധരായ ആരോഗ്യപ്രവർത്തകരുടെ ലഭ്യത മെച്ചപ്പെടുത്താനും ജനങ്ങൾക്ക് അവരുടെ വീടുകൾക്കു സമീപം മികച്ച മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കാനും ഇതു സഹായിക്കും. ഇതിലൂടെ സംസ്ഥാനത്തിന്റെ ആരോഗ്യസംരക്ഷണ മേഖല കൂടുതൽ കരുത്താർജിക്കും.
മേഖലയിലെ സാംസ്കാരിക അടിസ്ഥാനസൗകര്യങ്ങൾ കൂടുതൽ സമ്പന്നമാക്കി, കുരുക്ഷേത്രയിലെ സിഖ് മ്യൂസിയത്തിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സിഖ് മതത്തിന്റെ ചരിത്രം, സിഖ് ഗുരുക്കന്മാരുടെ ഉപദേശങ്ങൾ, അവരുടെ ധീരതയും ത്യാഗങ്ങളും, ഇന്ത്യയുടെ നാഗരികതയ്ക്കും സംസ്കാരത്തിനും സിഖ് സമൂഹം നൽകിയ വിലമതിക്കാനാകാത്ത സംഭാവനകൾ എന്നിവ ഈ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും.
പ്രധാനമന്ത്രി ചണ്ഡീഗഢിൽ
ആരോഗ്യം, വിദ്യാഭ്യാസം, റോഡ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിലായി 6,600 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവ്വഹിക്കും.
ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആന്റ് റിസർച്ച് (PGIMER)-ൽ ആധുനിക മാതൃ-ശിശു കേന്ദ്രവും അത്യാധുനിക ന്യൂറോ സയൻസസ് കേന്ദ്രവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
ഉയർന്ന അപകടസാധ്യതയുള്ള ഗർഭധാരണങ്ങൾ, ഗുരുതരാവസ്ഥയിലുള്ള നവജാതശിശുക്കൾ, പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികൾ എന്നിവർക്കായി സമഗ്രമായ തൃതീയതല ആരോഗ്യ സേവനങ്ങൾ നൽകുന്നതിനാണ് ആധുനിക മാതൃ-ശിശു കേന്ദ്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 300 കിടക്കകളും അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമുള്ള ഈ കേന്ദ്രം മാതൃ-ശിശു ആരോഗ്യ സേവനങ്ങളെ ഗണ്യമായി ശക്തിപ്പെടുത്തുകയും മേഖലയിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് പ്രയോജനം ചെയ്യുകയും ചെയ്യും.
അഡ്വാൻസ്ഡ് ന്യൂറോ സയൻസസ് സെന്ററിലൂടെ ന്യൂറോളജി, ന്യൂറോ സർജറി, ന്യൂറോ ക്രിട്ടിക്കൽ കെയർ, അത്യാധുനിക രോഗനിർണ്ണയ സൗകര്യങ്ങൾ എന്നിവ ഒരൊറ്റ മേൽക്കൂരക്കുകീഴിൽ സംയോജിതമായി ലഭ്യമാക്കും. ഇത് സങ്കീർണ്ണമായ ന്യൂറോളജിക്കൽ തകരാറുകൾ അനുഭവിക്കുന്ന രോഗികൾക്ക് സമയബന്ധിതവും ലോകോത്തര നിലവാരമുള്ളതുമായ ചികിത്സ ഉറപ്പാക്കുന്നതോടൊപ്പം, ന്യൂറോ സയൻസിലെ മെഡിക്കൽ ഗവേഷണം, വിദ്യാഭ്യാസം, പരിശീലനം എന്നിവ ശക്തിപ്പെടുത്തുകയും ചെയ്യും.
പ്രധാൻ മന്ത്രി ആയുഷ്മാൻ ഭാരത് അടിസ്ഥാനസൗകര്യ ദൗത്യത്തിനു (പ്രധാൻ മന്ത്രി ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ- PM-ABHIM) കീഴിൽ ചണ്ഡീഗഢ് PGIMER-ൽ 150 കിടക്കകളുള്ള അത്യാധുനിക തീവ്രപരിചരണ വിഭാഗത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവ്വഹിക്കും. ഈ സൗകര്യം അടിയന്തര ഘട്ടങ്ങളിലെ തയ്യാറെടുപ്പ്, തീവ്രപരിചരണ സേവനങ്ങൾ, ദുരന്ത പ്രതികരണ ശേഷി എന്നിവ ഗണ്യമായി വർദ്ധിപ്പിക്കുകയും മേഖലയിലെ മൊത്തത്തിലുള്ള ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യും.
ചണ്ഡീഗഢിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിരവധി അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവ്വഹിക്കും. പഞ്ചാബ് എഞ്ചിനീയറിംഗ് കോളേജിലെ കുരുക്ഷേത്ര ബോയ്സ് ഹോസ്റ്റൽ & മെസ്, സെക്ടർ 46-ലുള്ള ഗവൺമെന്റ് കോളേജിലെ ഹോസ്റ്റൽ ബ്ലോക്ക് എന്നിവയുടെ ഉദ്ഘാടനവും, പഞ്ചാബ് എഞ്ചിനീയറിംഗ് കോളേജിലെ ഗവേഷക വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റലിന്റെ തറക്കല്ലിടലും ഇതിൽ ഉൾപ്പെടുന്നു. ഈ സൗകര്യങ്ങൾ അക്കാദമിക് അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും, വിദ്യാർത്ഥികൾക്കും ഗവേഷകർക്കും വേണ്ടിയുള്ള താമസസൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും, ഉന്നത വിദ്യാഭ്യാസത്തിന് മികച്ച അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും.
മേഖലയിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പ്രമുഖ റോഡ് അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവ്വഹിക്കും. മൊഹാലി ജില്ലയിലെ ഐടി സിറ്റി മുതൽ കുരാലി വരെയുള്ള 6 വരി ഗ്രീൻഫീൽഡ് ഹൈവേ അദ്ദേഹം ഉദ്ഘാടനം ചെയ്യും; ഇത് മേഖലയിലെ ഒരു പ്രധാന അടിസ്ഥാന സൗകര്യ പദ്ധതിയാണ്. ഈ ഹൈവേ മൊഹാലി, ഖരാർ, കുരാലി എന്നിവയ്ക്കിടയിലുള്ള യാത്രാസമയം കുറയ്ക്കുന്നതിനൊപ്പം പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവയ്ക്കിടയിൽ മെച്ചപ്പെട്ട കണക്റ്റിവിറ്റി ലഭ്യമാക്കുകയും ചെയ്യും.
6 വരി സിരാക്പൂർ ഗ്രീൻഫീൽഡ് ബൈപ്പാസിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവ്വഹിക്കും. ഈ പദ്ധതി സിരാക്പൂർ-പഞ്ച്കുല പാതയിലെ യാത്രാസമയം കുറയ്ക്കുമെന്നും യാത്രക്കാർക്ക് സുഗമവും വേഗതയേറിയതും സുരക്ഷിതവുമായ യാത്ര പ്രദാനം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. അംബാല-ചണ്ഡീഗഢ് ഗ്രീൻഫീൽഡ് ഹൈവേയുടെ (NH-205A) 10.3 കിലോമീറ്റർ ദൈർഘ്യമുള്ള ഗ്രീൻഫീൽഡ് ഇടനാഴിയായ PR-7 സ്പറിന്റെ തറക്കല്ലിടലും അദ്ദേഹം നിർവ്വഹിക്കും. ഇത് ദീർഘദൂര വാഹനങ്ങൾക്ക് സിരാക്പൂരിലെ നഗരപ്രദേശങ്ങൾ ഒഴിവാക്കാനും സിരാക്പൂർ ബൈപ്പാസിനെ ചണ്ഡീഗഢ് എയ്റോസിറ്റിയുമായി നേരിട്ട് ബന്ധിപ്പിക്കാനും സഹായിക്കും.
പ്രധാനമന്ത്രി ജലന്ധറിൽ
മേഖലയിലെ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുക, യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്തുക, സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ട് 5,470 കോടിയിലധികം രൂപയുടെ റെയിൽ, റോഡ് അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവ്വഹിക്കും.
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ ജലന്ധർ കന്റോൺമെന്റ് ഉൾപ്പെടെ പുനർവികസിപ്പിച്ച 75 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റേഷൻ പുനർവികസന പരിപാടികളിലൊന്നായ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ 20 സംസ്ഥാനങ്ങളിലായി 75 അമൃത് സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്യുന്നത് മറ്റൊരു സുപ്രധാന നാഴികക്കല്ലാണ്. ഏകദേശം ₹1,570 കോടി ചെലവിൽ വികസിപ്പിച്ച ഈ സ്റ്റേഷനുകളിൽ അത്യാധുനികവും യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങളും സജ്ജമാക്കിയിരിക്കുന്നു. ‘വിരാസത് ഭി, വികാസ് ഭി’ (പൈതൃകവും ഒപ്പം വികസനവും) എന്ന ആശയത്തിൽ പുനർവികസിപ്പിച്ച ഈ സ്റ്റേഷനുകളിൽ പ്രാദേശിക സംസ്കാരം, പൈതൃകം, വാസ്തുവിദ്യ എന്നിവ പ്രതിഫലിപ്പിക്കുന്ന ഘടകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
നംഗൽ ഡാം-തൽവാര-മുകേരിയൻ പുതിയ റെയിൽവേ ലൈൻ പദ്ധതിയുടെ ഭാഗമായി ഏകദേശം ₹830 കോടി ചെലവിൽ നിർമ്മിച്ച ദൗലത്പൂർ ചൗക്ക്-കർത്തോലി പുതിയ റെയിൽവേ ലൈനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇത് പഞ്ചാബും ഹിമാചൽ പ്രദേശും തമ്മിലുള്ള റെയിൽ കണക്റ്റിവിറ്റിയെ ഗണ്യമായി ശക്തിപ്പെടുത്തുകയും ഹോഷിയാർപൂർ, ഉന ജില്ലകൾക്ക് പ്രയോജനം ചെയ്യുകയും ചെയ്യും. പുതിയ റെയിൽവേ ലൈൻ ശ്രീ ആനന്ദ്പൂർ സാഹിബ്, മാ ചിന്ത്പൂർണി ക്ഷേത്രം തുടങ്ങിയ സുപ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് കണക്റ്റിവിറ്റി നൽകുന്നതോടൊപ്പം, യാത്രക്കാർക്ക് വേഗതയേറിയതും സുരക്ഷിതവും കൂടുതൽ വിശ്വസനീയവുമായ ഗതാഗത മാർഗ്ഗം നൽകിക്കൊണ്ട് വിദൂര പ്രദേശങ്ങളിലേക്കുള്ള പ്രവേശനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യും.
പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലുടനീളമുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്ന കർത്തോലി-അംബാല ട്രെയിൻ സർവീസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. ഇന്ത്യയിലെ ഏറ്റവും ആദരിക്കപ്പെടുന്ന രണ്ട് ആത്മീയ-സാംസ്കാരിക കേന്ദ്രങ്ങൾ തമ്മിൽ നേരിട്ടുള്ള റെയിൽ ബന്ധം സ്ഥാപിച്ചുകൊണ്ട് അമൃത്സർ (ഛെഹാർത്ത)-വാരണാസി ട്രെയിൻ സർവീസും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.
സംസ്ഥാനത്തെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് 3,070 കോടിയിലധികം രൂപയുടെ ദേശീയ പാത പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവ്വഹിക്കും.
നാലുവരി ഗ്രീൻഫീൽഡ് ഡൽഹി-അമൃത്സർ-കത്ര എക്സ്പ്രസ് വേയുടെ 30.9 കിലോമീറ്റർ നീളമുള്ള പാക്കേജ്-6 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഈ ഭാഗം ഇന്ധന ഉപഭോഗവും വാഹന പ്രവർത്തനച്ചെലവും കുറയ്ക്കുന്നതോടൊപ്പം, പ്രത്യേകിച്ച് വലിയ വാഹനങ്ങൾക്ക് എളുപ്പത്തിലുള്ളതും വേഗതയേറിയതുമായ യാത്ര സുഗമമാക്കും.
25.2 കിലോമീറ്റർ നീളമുള്ള ആറുവരി ഗ്രീൻഫീൽഡ് സതേൺ ലുധിയാന ബൈപ്പാസിന്റെ വികസനത്തിനായുള്ള തറക്കല്ലിടലും പ്രധാനമന്ത്രി നിർവ്വഹിക്കും. ഈ പദ്ധതി ലുധിയാനയും ബട്ടിൻഡയും തമ്മിലുള്ള യാത്രാദൂരവും സമയവും കുറയ്ക്കുകയും മറ്റ് പ്രധാന സാമ്പത്തിക കേന്ദ്രങ്ങളിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും ചെയ്യും.
-NK-