Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആഗോള സംരംഭകത്വ ഉച്ചകോടി-2017ല്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം


അമേരിക്കന്‍ ഐക്യനാടുകളുമായി പങ്കാളിത്തത്തോടെ 2017ലെ ആഗോള സംരംഭകത്വ ഉച്ചകോടി നടത്താനായതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്.
ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി ഈ ഉച്ചകോടി നടന്നത്. ആഗോള സംരംഭകത്വ പരിസ്ഥിതിക്ക് ആക്കം കൂട്ടുന്നതിനായി നിക്ഷേപകര്‍, സംരംഭകര്‍, പണ്ഡിതര്‍, ആശയരൂപീകരണത്തിന് സഹായിക്കുന്ന വിദഗ്ധസംഗങ്ങള്‍ തുടങ്ങി മറ്റ് പല പങ്കാളികളെയും ഇത് ഒന്നിച്ചുകൊണ്ടുവന്നു.
ഈ സമ്മേളനം സിലിക്കോണ്‍ വാലിയെ ഹൈദരാബാദുമായി ബന്ധിപ്പിക്കുക മാത്രമല്ല, അതോടൊപ്പം ഇന്ത്യയും അമേരിക്കന്‍ ഐക്യനാടുകളുമായുള്ള വളരെ അടുത്ത ബന്ധം കാഴ്ച വയ്ക്കുകയും ചെയ്യുന്നു. ഇത് സംരംഭകത്വത്തേയും നൂതനാശയങ്ങളേയും പ്രോത്സാഹിപ്പിക്കുന്നതിന് ഞങ്ങള്‍ അന്യോനം പ്രകടിപ്പിക്കുന്ന പ്രതിബദ്ധത അടിവരയിടുന്നതുമാണ്.
ഇക്കൊല്ലം ഉച്ചകോടിക്ക് തെരഞ്ഞെടുത്ത വിഷയങ്ങളില്‍ ആരോഗ്യസംരക്ഷണവും ജീവ ശാസ്ത്രവും, ഡിജിറ്റല്‍ സമ്പദ്ഘടനയും സാമ്പത്തിക സാങ്കേതികത്വവും, ഊര്‍ജ്ജവും അടിസ്ഥാനസൗകര്യവും, മാധ്യമങ്ങളും വിനോദവും എന്നിവയൊക്കെ ഉള്‍പ്പെടുന്നുണ്ട്. മനുഷ്യരാശിയുടെ ക്ഷേമത്തിന് ഏറ്റവും അനിവാര്യമായ പ്രധാനപ്പെട്ട വിഷയങ്ങളാണ് ഇവയെല്ലാം.
”സ്ത്രീകള്‍ ആദ്യം, എല്ലാവര്‍ക്കും സൗഖ്യം” എന്ന ആശയമാണ് ഈ വര്‍ഷത്തെ ജി.ഇ.എസില്‍ മുഴച്ചുനില്‍ക്കുന്നത്. ഇന്ത്യന്‍ പുരാണങ്ങളില്‍ സ്ത്രീയെന്നത് ശക്തിയുടെ ദേവതയായ- ശക്തിയുടെ പ്രതിരൂപമാണ്. സ്ത്രീശാക്തീകരണം നമ്മുടെ വികസനത്തിന് അത്യന്താപേക്ഷിതമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
നമ്മുടെ ചരിത്രത്തിലും വളരെയധികം സവിശേഷമായ കഴിവും നിശ്ചയദാര്‍ഢ്യവുമുളള് സ്ത്രീകളെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. ക്രിസ്തുവിന് മുമ്പ് 17-ാം നൂറ്റാണ്ടില്‍ ഗാര്‍ഗിയെന്ന പ്രാചീന തത്വശാസ്ത്രജ്ഞ, ഒരു പുരുഷ സന്യാസിയെ തത്വശാസ്ത്ര തര്‍ക്കത്തിന് ക്ഷണിച്ചു. അന്നുവരെ കേട്ട് കേഴ്‌വി പോലും ഇല്ലാത്ത ഒന്നായിരുന്നു അത്. നമ്മുടെ വീരശൂര റാണിമാരായിരുന്ന റാണി അഹല്യാബായി ഹോള്‍ക്കറും റാണി ലക്ഷിമീബായിയും തങ്ങളുടെ രാജധാനികള്‍ സംരക്ഷിക്കുന്നതിനായി ധൈര്യപൂര്‍വം പോരാടി. നമ്മുടെ സ്വാതന്ത്ര്യസമര പോരാട്ടത്തിലും ഇത്തരം പ്രചോദനാത്മകമായ സംഭവങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്നുണ്ട്.
ജീവിതത്തിന്റെ വിവിധ തുറകളില്‍ ഇന്ത്യന്‍ സ്ത്രീകള്‍ നായകത്വം വഹിക്കുന്നുണ്ട്. ചൊവ്വാ ഭ്രമണപഥ ദൗത്യം( മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍), പോലുള്ള നമ്മുടെ ബഹിരാകാശ പരിപാടികള്‍ക്ക് നമ്മുടെ വനിതാ ശാസ്ത്രജ്ഞകളില്‍ നിന്നും ഗണ്യമായ സംഭാവനകളാണ് ലഭിച്ചിട്ടുള്ളത്. ഇന്ത്യന്‍വംശജരായ കല്‍പ്പന ചൗളയും സുനിതാവില്യംസും യു.എസ്. ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗങ്ങളുമായിരുന്നു.
ഇന്ത്യയിലെ ഏറ്റവുംപുരാതനമായ നാലു ഹൈക്കോടതികളില്‍ മൂന്നെണ്ണത്തിന്റെയൂം അധിപര്‍ വനിതാ ജഡ്ജിമാരാണ്. നമ്മുടെ വനിതാ കായികതാരങ്ങള്‍ രാജ്യത്തെ അഭിമാനിതരാക്കി. ഇന്ത്യയ്ക്ക് പ്രശംസ നേടിത്തന്ന സൈന നേഹ്‌വാള്‍, പി.വി. സിന്ധു, സാനിയാ മിര്‍സ എന്നിവരുടെ വാസസ്ഥലമാണ് ഈ ഹൈദ്രാബാദ് നഗരം.
ഇന്ത്യയില്‍ ഗ്രാമീണ-നഗര തദ്ദേശ സ്ഥാപനങ്ങളില്‍ ഇന്ന് നാം മൂന്നിലൊന്നില്‍ കുറയാത്ത പ്രാതിനിധ്യം വനിതകള്‍ക്ക് നല്‍കുന്നുണ്ട്. ഏറ്റവും താഴേത്തട്ടില്‍പോലും തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം.
നമ്മുടെ കാര്‍ഷിക അനുബന്ധമേഖലകളിലെ 60 ശതമാനം തൊഴിലാളികളും വനിതകളാണ്. ഗുജറാത്തിലെ നമ്മുടെ ക്ഷീര സഹകരണ സംഘങ്ങളും ശ്രീ മഹിളാ ഗൃഹ ഉദ്യോഗ് ലിജ്ജത് പാപ്പടും ആഗോളതലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ളതും വിജയകരമായതുമായ സഹകരപ്രസ്ഥാനങ്ങളുടെ ഉത്തമ ഉദാഹരണങ്ങളാണ്.
സുഹൃത്തുക്കളെ,
ഇവിടെ ഈ ജി.ഇ.എസില്‍ 50 ശതമാനം പ്രതിനിധികളും വനിതകളാണ്. അടുത്ത രണ്ടുദിവസങ്ങളില്‍ സ്വന്തം ജീവിതത്തില്‍ വ്യത്യസ്തപുലര്‍ത്താന്‍ ധൈര്യപ്പെട്ടിട്ടുളള നിരവധി സ്ത്രീകളെ നിങ്ങള്‍ ഇവിടെ കണ്ടുമുട്ടും. അവര്‍ ഇന്ന് പുതിയതലമുറയിലെ സ്ത്രീ സംരംഭകരെ പ്രചോദിപ്പിക്കുന്നു. സ്ത്രീ സംരംഭകത്വത്തിനെ എങ്ങനെ കൂടുതല്‍ പിന്തുണയ്ക്കാം എന്നുള്ളതിലായിരിക്കും ഉച്ചകോടിയിലെ ചര്‍ച്ചകള്‍ കേന്ദ്രീകരിക്കുകയെന്ന് ഞാന്‍ ആശിക്കുന്നു.
സഹോദരീ, സഹോദരന്മാരെ,
കാലങ്ങളായി നൂതനാശയങ്ങളുടെയും സംരംഭകത്വത്തിന്റെയും അടവിരിയിക്കുന്ന കേന്ദ്രമാണ് ഇന്ത്യ. പുരാതന ഇന്ത്യന്‍ ഗ്രന്ഥമായ ചരകസംഹിതയാണ് ലോകത്തിന് ആയുര്‍വേദത്തെ പരിചയപ്പെടുത്തിയത്. മറ്റൊരു പുരാതന ഇന്ത്യന്‍ നൂതനാശയമായിരുന്നു യോഗ. ഇന്ന് എല്ലാവര്‍ഷവും ജൂണ്‍ 21ന് അന്തര്‍ദ്ദേശീയ യോഗാദിനം ആഘോഷിക്കാന്‍ ലോകമാകെതന്നെ ഒന്നിക്കുകയാണ്. യോഗ ആത്മീയതയും പാരമ്പര്യ ആയുര്‍വേദ ഉല്‍പ്പന്നങ്ങളും പ്രോത്സാഹിപ്പിക്കുന്നതില്‍ നിരവധി സംരംഭകര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഇന്ന് നാം ജീവിക്കുന്ന ഡിജിറ്റല്‍ ലോകം ദ്വന്ദ സമ്പ്രദായത്തിലുള്ളതാണ്. ഈ ദ്വന്ദ സമ്പ്രദായത്തിന്റെ അടിസ്ഥാനമായ പൂജ്യത്തിന്റെ കണ്ടുപിടുത്തം ആര്യഭട്ടന്റെ പ്രവര്‍ത്തനത്തിലൂടെ ഇന്ത്യയിലാണ് നടന്നത്. അതുപോലെ ആധുനിക കാലത്തിലെ സാമ്പത്തിക നയം, നികുതി സമ്പ്രദായം, പൊതു സാമ്പത്തിക നയം എന്നിവയുടെ സൂക്ഷ്മഭേദഗങ്ങള്‍ നമ്മുടെ പുരാതന പ്രബന്ധമായ കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ വരച്ചുചേര്‍ത്തിട്ടുണ്ട്.
ലോഹസംസ്‌ക്കരണ ശാസ്ത്രത്തില്‍ പുരാതന ഇന്ത്യയുടെ വൈഗ്ദധ്യം വളരെ പ്രശസ്തമാണ്. നമ്മുടെ നിരവധി തുറമുഖങ്ങളും അഴിമുഖങ്ങളും ലോകത്തിലെ ഏറ്റവും പുരാതനമായ കപ്പല്‍ നിര്‍മ്മാണ ശാലയായ ലോതല്‍, എല്ലാം തന്നെ വളരെ സജീവമായ വ്യാപാര ബന്ധത്തിന്റെ തെളിവുകളാണ്. വിദേശ രാജ്യങ്ങളിലേക്ക് സഞ്ചരിച്ച ഇന്ത്യന്‍ യാത്രികരെക്കുറിച്ചുള്ള കഥകളില്‍ പ്രതിഫലിക്കുന്നത് തന്നെ നമ്മുടെ പൂര്‍വ്വപിതാക്കന്മാരുടെ സംരംഭകത്വവും ഉത്സാഹവുമാണ്.
ഒരു സംരംഭകനെ വ്യതിരക്തനാക്കുന്ന ഏറ്റവും അടിസ്ഥാനമായ ഗുണങ്ങള്‍ എന്തൊക്കെയാണ്?
ഉദ്ദേശ്യം പൂര്‍ത്തീകരിക്കുന്നതിനായി ഒരു സംരംഭകന്‍ തന്റെ അറിവും കഴിവും ഉപയോഗിക്കും. ഏത് പ്രതികൂല സാഹചര്യത്തിലും ഒരു സംരംഭകന്‍ അവസരങ്ങള്‍ കണ്ടെത്തും. അവസാന ഉപയോക്താവിന് സൗകര്യപ്രദവും സുഖകരവുമായ തരത്തില്‍ ഉല്‍പ്പാദന പ്രക്രിയ മാറ്റണമെന്ന ആഗ്രഹം നടപ്പാക്കാന്‍ ശ്രമിക്കും. അവര്‍ ക്ഷമാശീലരും നിശ്ചയദാര്‍ഢ്യമുള്ളവരുമായിരിക്കും. അവഹേളനം, എതിര്‍പ്പ്, സ്വീകാര്യത എന്നീ മൂന്ന് ഘട്ടങ്ങളിലൂടെ എല്ലാ പ്രവര്‍ത്തിക്കും കടന്നുപോകേണ്ടതുണ്ടെന്ന് സ്വാമി വിവേകാനന്ദന്‍ തന്നെ പറഞ്ഞിട്ടുണ്ട്. തന്റെ കാലത്തിന് മുന്നില്‍ ചിന്തിക്കുന്നവര്‍ തീര്‍ച്ചയായും തെറ്റിദ്ധരിക്കപ്പെടും. മിക്കവാറും എല്ലാ സംരംഭകരും ഇക്കാര്യത്തില്‍ പരിചിതരുമാണ്.
മാനവരാശിക്ക് വേണ്ടി വ്യത്യസ്തമായും കാലത്തിനതീതമായും ചിന്തിക്കാനുള്ള ശക്തിയാണ് ഒരു സംരംഭകനെ മറ്റുള്ളവരില്‍ നിന്നും വ്യതിരിക്തനാക്കുന്നത്. ഇന്നത്തെ ഇന്ത്യന്‍ യുവതലമുറയുടെ ശക്തി ഞാന്‍ കാണുന്നു. ലോകത്തെ മികച്ച ഒരു കേന്ദ്രമാക്കി മാറ്റുന്നതിന് സാദ്ധ്യതയുള്ള 800 മില്യണ്‍ സംരംഭകത്വര്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും.
ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 2018 ഓടെ 500 മില്യണ്‍ ആയി വളരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എത്തിപ്പെടുന്നതിനും തൊഴില്‍ സൃഷ്ടിക്കുന്നതിനും അനുശ്രണനമായി ഇത് ഏതൊരു സംരംഭകത്തിനും വലിയ സാദ്ധ്യതകളാണ് നല്‍കുന്നത്.
സംരംഭകത്വത്തെ വളര്‍ത്തുന്നതിനും നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സമഗ്രമായ ഒരു കര്‍മ്മപദ്ധതിയാണ് നമ്മുടെ സ്റ്റാര്‍ട്ടപ്പ് ഇന്ത്യാ പരിപാടി. നിയമപരമായ ബാദ്ധ്യതകള്‍ കുറച്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നതിനാണ് ഇത് ലക്ഷ്യമാക്കുന്നത്. കാലഹരണപ്പെട്ട 1200 നിയമങ്ങള്‍ റദ്ദാക്കി, 21 മേഖലകളില്‍ നേരിട്ടുള്ള നിക്ഷേപവുമായി ബന്ധപ്പെട്ട 87 ചട്ടങ്ങള്‍ ഒഴിവാക്കി. ഗവണ്‍മെന്റിന്റെ മിക്കവാറും എല്ലാ പദ്ധതികളും ഓണ്‍ലൈനുമാക്കി.
വ്യാപാരാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് ഞങ്ങളുടെ ഗവണ്‍മെന്റ് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ലോകബാങ്കിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ റാങ്ക് കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ 142ല്‍ നിന്നും 100ല്‍ എത്തിയത് ഇതിന്റെ ഭാഗമായിട്ടാണ്.
നിര്‍മ്മാണാനുമതി, വായ്പയുടെ ലഭ്യത, ന്യനപക്ഷ നിക്ഷേപകരെ സംരക്ഷിക്കുക, നികുതി അടയ്ക്കല്‍, കരാറുകള്‍ നടപ്പിലാക്കല്‍, പാപ്പരത്വംപരിഹരിക്കല്‍ എന്നീവ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട സൂചികകളിലും മികവുണ്ടാക്കാനായിട്ടുണ്ട്.
ഈ പ്രക്രിയകള്‍ ഇതുവരെ സമാപിച്ചിട്ടില്ല. ഈ മേഖലയില്‍ നാം നൂറാമത്തെ റാങ്കുകൊണ്ട് തൃപ്തരല്ല. നമുക്ക് അന്‍പതാം, റാങ്കിലേക്ക് കുതിക്കേണ്ടതുണ്ട്.
സംരംഭകര്‍ക്ക് ഒരു ദശലക്ഷം രൂപ വരെ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് നാം മുദ്രാ പദ്ധതി നടപ്പാക്കി. 2015ല്‍ ഇത് ആരംഭിച്ചതുമുതല്‍ ഇതിനകം 4.28 ട്രില്യണ്‍ രൂപ വരുന്ന 90 മില്യണ്‍ വായ്പകള്‍ ഇതിനകം ലഭ്യമാക്കി കഴിഞ്ഞു. ഇതില്‍ 70 ദശലക്ഷത്തിലേറെ വായ്പകള്‍ നല്‍കിയിട്ടുള്ളത് വനിതാ സംരംഭകര്‍ക്കാണ്.
എന്റെ ഗവണ്‍മെന്റ് ‘ അടല്‍ ഇന്നോവേഷന്‍ മിഷന്” തുടക്കം കുറിച്ചു. കുട്ടികളില്‍ സംരംഭകത്വത്തിന്റെയും നൂതനാശയങ്ങളുടെയും സംസ്‌ക്കാരം വളര്‍ത്തിയെടുക്കുന്നതിനായി 900 സ്‌കൂളുകളില്‍ ടിങ്കറിംഗ് ലാബുകള്‍ തുറക്കുകയാണ്. നമ്മുടെ ”മെന്റര്‍ ഇന്ത്യ” മുന്‍കൈയിലൂടെ ഈ ടിങ്കറിംഗ് ലാബുകളിലൂടെ കുട്ടികള്‍ക്ക് വഴികാട്ടുകയും മാര്‍ഗ്ഗദര്‍ശകത്വം നല്‍കുകയുംചെയ്യും. ഇതിന് പുറമെ വിവിധ സര്‍വകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലുമായി 19 ഇന്‍ക്യുബേഷന്‍ കേന്ദ്രങ്ങള്‍ സൃഷ്ടിച്ചുകഴിഞ്ഞു. നൂനതാശയങ്ങളുളള സ്റ്റാര്‍ട്ട് അപ്പ് വ്യാപാരത്തെ അളവും തൂക്കവും മാറ്റാന്‍ കഴിയുന്നതും സുസ്ഥിരവുമായി ഇവ വളര്‍ത്തിയെടുക്കും.
ലോകത്ത് ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ഏറ്റവും വലിയ ഡിജിറ്റല്‍ ഡാറ്റാ ബേസ് ആയ ആധാര്‍ ഞങ്ങള്‍ സൃഷ്ടിച്ചു. നിലവില്‍ ഇതില്‍ 1.15 ബില്യണ്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ദിനംപ്രതി ഡിജിറ്റലായി പ്രമാണീകരിച്ച 40 ദശലക്ഷം ഇടപാടുകള്‍ നടത്തുന്നുമുണ്ട്. ഇന്ന് നാം ഗവണ്‍മെന്റിന്റെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ ആധാര്‍ ഉപയോഗിച്ച് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ പദ്ധതിപ്രകാരം ഡിജിറ്റലായി നല്‍കുകയാണ്.
ജന്‍ധന്‍ യോജനയിലൂടെ ഏകദേശം 685 ബില്യണ്‍ രൂപയുടെയോ അല്ലെങ്കില്‍ 10 ബില്യണ്‍ ഡോളറിന്റേയോ നിക്ഷേപം വരുന്ന ഏകദേശം 300 ദശലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ തുറന്നുകഴിഞ്ഞു. മുമ്പ് ബാങ്കുകളുമായി ബന്ധപ്പെടുത്താതിരുന്ന വിഭാഗങ്ങളെയും ഇതിലൂടെ ഔപചാരിക സമ്പദ്ഘടനയിലേക്ക് കൊണ്ടുവന്നു. ഇതില്‍ 53 ശതമാനം അക്കൗണ്ടുകളും വനിതകളുടേതുമാണ്.
പണം കുറച്ച് വിനിയോഗിക്കുന്ന ഒരു സമ്പദ്ഘടന രൂപീകരിക്കുന്നതിനായി ഞങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനായി യൂണിഫൈഡ് പേയ്‌മെന്റ്ഇന്റര്‍ഫെയ്‌സ് ആപ്പായ ഭീം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഒരുവര്‍ഷം പോലുമാകുന്നതിന് മുമ്പ് ഈ വേദിയിലൂടെ പ്രതിദിനം 280 ആയിരം ഇടപാടുകള്‍ നടക്കുന്നുണ്ട്.
എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി ബന്ധം ലഭ്യമാക്കുകയെന്ന പരിപാടി ഏകദേശം പൂര്‍ത്തിയായി വരുന്നതിനിടയില്‍ നമ്മള്‍ സൗഭാഗ്യ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. 2018 ഡിസംബറോടെ ഈ പദ്ധതിപ്രകാരം എല്ലാവര്‍ക്കും വൈദ്യുതി ലഭ്യമാക്കും.
എല്ലാ ഗ്രാമീണ മേഖലകളിലും 2019 മാര്‍ച്ചോടെ അതിവേഗ ബ്രോഡ്ബാന്‍ഡ് സംവിധാനം ഉറപ്പാക്കുന്നതിന് ഒരു പദ്ധതി ആരംഭിച്ചിട്ടുണ്ട്.
ശുദ്ധ ഊര്‍ജ്ജ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ പുനരുപയോഗ ഊര്‍ജ്ജത്തിന്റെ ശേഷി നേരത്തെയുണ്ടായിരുന്ന 30,000 മെഗവാട്ടില്‍ നിന്നും 60,000 മെഗാവാട്ടായി ഇരട്ടിയാക്കി. കഴിഞ്ഞ വര്‍ഷം സൗരോര്‍ജ്ജ ഉല്‍പ്പാദനത്തില്‍ 80 ശതമാനത്തിന് മേല്‍ വര്‍ദ്ധിച്ചു. ഒരു ദേശീയ ഗ്യാസ് ഗ്രിഡ് രൂപീകരിക്കുന്നതിന് ഞങ്ങള്‍ ശ്രമിച്ചുവരികയാണ്. സമഗ്രമായ ഒരു ദേശീയ ഊര്‍ജ്ജ നയത്തിനും രൂപം നല്‍കിക്കൊണ്ടിരിക്കുകയാണ്. ശുചീകരണം, വൃത്തി, ഗ്രാമീണ, നഗര മേഖലകളിലെ പാര്‍പ്പിട ദൗത്യം എന്നിവ മാന്യതയോടെയുള്ള ജീവിതം ഉറപ്പാക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണ്.
നമ്മുടെ അടിസ്ഥാന സൗകര്യ-പരസ്പര ബന്ധിപ്പിക്കല്‍ പദ്ധതികളായ സാഗര്‍മാലയും ഭാരത് മാലയും സംരംഭകര്‍ക്ക് നിക്ഷേപത്തിനുള്ള നിരവധി വ്യാപാര സന്ദര്‍ഭങ്ങള്‍ തുറന്നുവച്ചിട്ടുണ്ട്.
സമീപകാലത്തായി നാം നടത്തിയ ലോക ഭക്ഷ്യ സംരംഭം ഭക്ഷ്യസംസ്‌ക്കരണമേഖലയിലെയും കാര്‍ഷിക പാഴ്‌വസ്തു മേഖലയിലേയും നിരവധി സംരംഭകരുമായി ബന്ധപ്പെടാനുള്ള അവസരമൊരുക്കിയിരുന്നു.
സുതാര്യമായ നയങ്ങളുടെ ഒരു അന്തരീക്ഷവും എല്ലാവര്‍ക്കും തുല്യമായ പ്രവര്‍ത്തനത്തിന് സാഹചര്യമൊരുക്കുന്നതിനായുള്ള നിയമവാഴ്ചയും സംരംഭകത്വം പുഷ്ടിപ്പെടുന്നതിന് ആവശ്യമാണ്.
രാജ്യത്താകമാനം ചരക്ക് സേവന നികുതി കൊണ്ടുവന്ന് നികുതി സമ്പ്രദായത്തില്‍ ചരിത്രപരമായ ഒരു അഴിച്ചപണി ഈ അടുത്തസമയത്താണ് നടത്തിയത്. സമ്മര്‍ദ്ദത്തിലായിരിക്കുന്ന സംരംഭകന്റെ പ്രശ്‌നത്തിന് സമയബന്ധിതമായ പരിഹാരത്തിനാണ് 2016ല്‍ ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്റ്റന്‍സി കോഡ് അവതരിപ്പിച്ചത്. ഇത്തരത്തില്‍ സമ്മര്‍ദ്ദത്തിലായ ആസ്തികളുടെ ലേലത്തില്‍പങ്കെടുക്കുന്നതില്‍ നിന്ന് മനപൂര്‍വ്വം വീഴ്ചവരുത്തിയ ഒഴിവാക്കികൊണ്ട് ഈ നിയമം അടുത്തിടെ കൂടുതല്‍ മെച്ചമാക്കി.
സമാന്തര സമ്പദ്ഘടനയെ കൈകാര്യം ചെയ്യുക, നികുതി വെട്ടിപ്പ് പരിശോധിക്കല്‍, കള്ളപ്പണ നിയന്ത്രണം എന്നിവയ്ക്കായി കടുത്ത ചില നടപടികള്‍ തന്നെ സ്വീകരിച്ചു..
അടുത്തിടെ വന്ന മൂഡീസിന്റെ റേറ്റിംഗ് നമ്മുടെ ഈ പരിശ്രമമാകെ അംഗീകരിച്ചു. ഇന്ത്യാ ഗവണ്‍മെന്റിന്റെ ബോണ്ടി റേറ്റിംഗിന്റെ നിലവാരമുയര്‍ന്നു. ഏകദേശം 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ റേറ്റിംഗ് ഉയരുന്നത്.
ലോകബാങ്കിന്റെ ലോജിസ്റ്റിക്ക് പെര്‍ഫോമന്‍സ് ഇന്‍ഡക്‌സില്‍ ഇന്ത്യയുടെ റാങ്ക് 2014ലെ 54 ല്‍ നിന്നും 2016ല്‍ 36 ആയി. ഒരു ഉല്‍പ്പന്നം രാജ്യത്തിനുള്ളിലേക്കും പുറത്തേക്കും നീങ്ങുന്നത് എത്ര എളുപ്പമാണെന്നതിലുള്ള കാര്യക്ഷമതയാണ് ഇത് വ്യക്തമാക്കുന്നത്.
സ്ഥൂല സാമ്പത്തിക വീക്ഷണത്തില്‍ നിക്ഷേപസൗഹൃദ അന്തരീക്ഷം എപ്പോഴും സ്ഥായിയായിരിക്കണം. ധന-കറണ്ട് അക്കൗണ്ട് കമ്മികള്‍ കുറച്ചുകൊണ്ടുവരുന്നതിലും നാണ്യപെരുപ്പം നിയന്ത്രിക്കുന്നതിനും ഞങ്ങള്‍ വിജയിച്ചു. നമ്മുടെ വിദേശ നാണ്യശേഖരം 400 ബില്യണ്‍ ഡോളര്‍ കവിഞ്ഞു, ഇപ്പോഴും നാം വിദേശ മൂലധന ഒഴുക്കിനെ ആകര്‍ഷിക്കുകയുമാണ്.
ഇന്ത്യയില്‍ നിന്നുള്ള എന്റെ യുവ സംരംഭക സുഹൃത്തുക്കളെ, നിങ്ങളോട് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്: 2022ല്‍ നവ ഇന്ത്യ സൃഷ്ടിക്കുന്നതിന് നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ചില മൂല്യവത്തായ സംഭാവനകള്‍ നല്‍കാന്‍ കഴിയും. നിങ്ങള്‍ മാറ്റത്തിന്റെ വാഹകരും ഇന്ത്യയുടെ പരിവര്‍ത്തനത്തിന്റെ ഉപകരണങ്ങളുമാണ്.!
ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നും വന്നിരിക്കുന്ന എന്റെ സംരംഭകത്വ സുഹൃത്തുക്കളോട് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്: ഇന്ത്യയ്ക്ക് വേണ്ടി, ലോകത്തിന് വേണ്ടി-ഇന്ത്യയില്‍ നിര്‍മ്മിക്കു; ഇന്ത്യയില്‍ നിക്ഷേപിക്കു (മേക്ക് ഇന്‍ ഇന്ത്യ, ഇന്‍വെസ്റ്റ് ഇന്‍ ഇന്ത്യ). ഇന്ത്യയുടെ വളര്‍ച്ചയുടെ കഥയിലെ പങ്കാളികളാകാന്‍ നിങ്ങളെ ഓരോരുത്തരേയും ഞാന്‍ ക്ഷണിക്കുന്നു. തുറന്ന മനസോടെ എല്ലാ പിന്തുണയും ഒരിക്കല്‍ കൂടി ഉറപ്പുനല്‍കുന്നു.
പ്രസിഡന്റ് ട്രംപ് 2017 നവംബര്‍ ദേശീയ സംരംഭകത്വ മാസമായി പ്രഖ്യാപിച്ചതായി എനിക്ക് അറിയാന്‍ കഴിഞ്ഞു. നവംബര്‍ 21 ദേശീയ സംരംഭകത്വദിനമായി അമേരിക്ക ആചരിക്കുന്നുമുണ്ട്. ഈ ഉച്ചകോടി ആ ആശയങ്ങളും പ്രതിധ്വനിപ്പിക്കും. വളരെ ഫലപ്രദവും, ഹൃദയാകര്‍ഷകമായതും പ്രതിഫലദായകവുമായ ചര്‍ച്ചകള്‍ ഈ ഉച്ചകോടിയില്‍ നടക്കുമെന്ന് ആശിച്ചുകൊണ്ട് ഞാന്‍ അവസാനിപ്പിക്കട്ടെ!

നന്ദി!