പിഎം ഇന്ത്യ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന, തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി മാറുന്നതിന്റെ തലേന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ലോകനേതാക്കളുടെ ഊഷ്മളമായ ആശംസകൾ ലഭിച്ചു. പ്രധാനമന്ത്രിയുടെ പരിവർത്തനാത്മകമായ ഭരണത്തെയും, ഗ്ലോബൽ സൗത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ നിലപാടുകളെയും, എല്ലാവരെയും ഉൾക്കൊള്ളുന്നതും സാമ്പത്തികമായി ചലനാത്മകവുമായ ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെയും ലോകമെമ്പാടുമുള്ള നേതാക്കൾ പ്രകീർത്തിച്ചു.
ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ, പ്രധാനമന്ത്രിക്ക് 2026 ജൂൺ 8- ന് അയച്ചകത്തിൽ, ശ്രീലങ്കൻ ഗവൺമെന്റിന്റെയും ജനങ്ങളുടെയും ഹൃദയംഗമമായ ആശംസകൾ അറിയിച്ചു. കത്തിൽ അദ്ദേഹം ഇപ്രകാരം പറഞ്ഞു: “ഈ നാഴികക്കല്ല് താങ്കളുടെ ഭരണകാലത്തിന് മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ജനങ്ങൾക്ക് താങ്കളുടെ നേതൃത്വത്തിലുള്ള ആവർത്തിച്ചുള്ള വിശ്വാസത്തിന്റെ കൂടി തെളിവാണ്.” ഇന്ത്യയുടെ ശ്രദ്ധേയമായ സാമ്പത്തിക, സാമൂഹിക പരിവർത്തനത്തെ ഉയർത്തിക്കാട്ടിയ പ്രസിഡന്റ്, പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാട് ശ്രീലങ്ക ഉൾപ്പെടെ ഇന്ത്യയുടെ അതിർത്തികൾക്കപ്പുറമുള്ള പല രാജ്യങ്ങൾക്കും പ്രചോദനമായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി മോദി 2025 ഏപ്രിൽ 4 മുതൽ 6 വരെ ശ്രീലങ്ക സന്ദർശിച്ചിരുന്നു. ഈ ദ്വീപ് രാഷ്ട്രത്തിലേക്കുള്ള അദ്ദേഹത്തിന്റെ നാലാമത്തെ സന്ദർശനമായിരുന്നു അത്. സന്ദർശനവേളയിൽ വിദേശ പ്രമുഖർക്ക് ശ്രീലങ്ക നൽകുന്ന ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ‘മിത്ര വിഭൂഷൺ’ നൽകി അദ്ദേഹത്തെ ആദരിച്ചു. 2022-ൽ ശ്രീലങ്ക നേരിട്ട സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ നൽകിയ നിർണായക പിന്തുണ ഉൾപ്പെടെ, ഇന്ത്യയുടെ ഉറച്ച പങ്കാളിത്തത്തിന്റെ ഏറ്റവും അടുത്ത ഗുണഭോക്താക്കളിൽ ഒന്നായ ശ്രീലങ്കയുമായുള്ള ബന്ധത്തിലൂടെ, ഇന്ത്യയുടെ ‘അയൽപക്കത്തിന് മുൻഗണന’ എന്ന നയം ഈ സന്ദർശനം അടിവരയിട്ടുറപ്പിച്ചു.
പാപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപ്പെ, തന്റെ സ്വകാര്യ വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി മോദിയെ “മാതൃകയും നേതൃത്വത്തിന്റെ ഉദാഹരണവും” എന്ന് വിശേഷിപ്പിച്ചു. “200 ദശലക്ഷത്തിലധികം ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി നല്ലൊരു ജീവിതത്തിലേക്ക് നയിച്ചത് അത്ഭുതകരമായ നേട്ടമാണ്,” അദ്ദേഹം പറഞ്ഞു. പാപുവ ന്യൂ ഗിനിയയുടെ ഊഷ്മളമായ സൗഹൃദവും ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കാനുള്ള ആഗ്രഹവും പ്രധാനമന്ത്രി മറാപ്പെ പ്രകടിപ്പിച്ചു. മൂന്നാമത് ഫോറം ഫോർ ഇന്ത്യ-പസഫിക് ഐലൻഡ്സ് കോഓപ്പറേഷൻ (FIPIC-III) ഉച്ചകോടിക്കായി 2023 മെയ് മാസത്തിൽ പ്രധാനമന്ത്രി മോദി നടത്തിയ ചരിത്രപ്രസിദ്ധമായ പാപുവ ന്യൂ ഗിനിയ സന്ദർശനം, ഒരു ഇന്ത്യൻ പ്രധാനമന്ത്രി അവിടെ നടത്തുന്ന ആദ്യത്തെ സന്ദർശനമായിരുന്നു. പസഫിക് ദ്വീപ് രാഷ്ട്രങ്ങളുമായുള്ള ഇന്ത്യയുടെ ഇടപെടലിലെ സുപ്രധാന നാഴികക്കല്ലായിരുന്നു അത്. ഗ്ലോബൽ സൗത്തിന്റെ പ്രതിബദ്ധതയുള്ള പങ്കാളി എന്ന നിലയിലുള്ള ഇന്ത്യയുടെ പങ്കിനെ ഈ സന്ദർശനം അടിവരയിട്ടു.
ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രി കംല പെർസാദ്-ബിസേസർ ഈ അവസരത്തിൽ പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ചു. “പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ആഗോള കാര്യങ്ങളിൽ ഇന്ത്യ മുൻനിര ശബ്ദമായി മാറിയിരിക്കുന്നു,” അവർ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ എളിയ തുടക്കം മുതൽ മൂന്ന് തവണകളിലായി 140 കോടി ജനങ്ങളുള്ള ഒരു രാജ്യത്തെ നയിക്കുന്നതുവരെയുള്ള യാത്രയെ അവർ എടുത്തുകാട്ടുകയും വിദേശനയം, സാമ്പത്തിക വളർച്ച, അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക-സാമ്പത്തിക വികസനം എന്നിവയിൽ ഇന്ത്യ കൈവരിച്ച സുപ്രധാന നേട്ടങ്ങളെ പ്രശംസിക്കുകയും ചെയ്തു. 26 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലേക്ക് നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനമെന്ന ഖ്യാതിയോടെ, 2025 ജൂലൈ 3 മുതൽ 4 വരെ പ്രധാനമന്ത്രി മോദി അവിടം സന്ദർശിച്ചിരുന്നു. ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലേക്ക് ഇന്ത്യൻ കുടിയേറ്റക്കാർ എത്തിയതിന്റെ 180-ാം വാർഷികത്തോട് അനുബന്ധിച്ചായിരുന്നു ആ സന്ദർശനം.
-NK-