Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാർ ചട്ടക്കൂടിനെ പ്രധാനമന്ത്രി സ്വാഗതംചെയ്തു; ‘മെയ്ക്ക് ഇൻ ഇന്ത്യ’ക്കും തൊഴിലവസരങ്ങൾക്കും ഇതു കരുത്താകുമെന്നു പ്രധാനമന്ത്രി


ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാർ ചട്ടക്കൂടിലെ ധാരണയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു സ്വാഗതം ചെയ്തു. ഇത് ഇരുരാജ്യങ്ങൾക്കും സന്തോഷവാർത്തയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിനു കരുത്തേകുന്നതിൽ ഡോണൾഡ് ട്രംപ് കാട്ടുന്ന വ്യക്തിപരമായ താൽപ്പര്യത്തിനു പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഇന്ത്യ-അമേരിക്ക പങ്കാളിത്തത്തിന്റെ വർധിച്ചുവരുന്ന ആഴവും വിശ്വാസവും ചടുലതയുമാണ് ഈ ചട്ടക്കൂടു പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കർഷകർ, സംരംഭകർ, MSME-കൾ, സ്റ്റാർട്ടപ്പ് നൂതനാശയ ഉപജ്ഞാതാക്കൾ, മത്സ്യത്തൊഴിലാളികൾ എന്നിവർക്കു പുതിയ അവസരങ്ങൾ തുറന്നുനൽകുന്നതിലൂടെ ഈ കരാർ ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിക്കു കരുത്തേകുമെന്നു പ്രധാനമന്ത്രി കുറിച്ചു. അതോടൊപ്പം സ്ത്രീകൾക്കും യുവാക്കൾക്കും വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

നിക്ഷേപ-സാങ്കേതിക പങ്കാളിത്തം ആഴത്തിലാക്കാനും, വിശ്വസനീയവും കരുത്തുറ്റതുമായ വിതരണശൃംഖലകൾ ശക്തിപ്പെടുത്താനും, ആഗോള വളർച്ചയ്ക്കു സംഭാവന നൽകാനും ഈ ചട്ടക്കൂടു സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വികസിത ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് ആവർത്തിച്ച പ്രധാനമന്ത്രി, ജനങ്ങളെ ശാക്തീകരിക്കുന്നതിനും പൊതുവായ സമൃദ്ധി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഭാവി ലക്ഷ്യമിട്ടുള്ള ആഗോള പങ്കാളിത്തങ്ങളിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവിച്ചു.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള മേൽപ്പറഞ്ഞ ഇടക്കാല കരാറിനെക്കുറിച്ചു കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയൽ പങ്കുവച്ച എക്സ് പോസ്റ്റിനു മറുപടിയായി ശ്രീ മോദി എക്സിൽ ഇപ്രകാരം കുറിച്ചു:

“ഇന്ത്യക്കും അമേരിക്കയ്ക്കും സന്തോഷവാർത്ത!

നമ്മുടെ മഹത്തായ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ഇടക്കാല വ്യാപാര കരാറിനായുള്ള ചട്ടക്കൂടിൽ നാം ധാരണയിലെത്തിയിരിക്കുന്നു. നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള കരുത്തുറ്റ ബന്ധത്തോടുള്ള വ്യക്തിപരമായ പ്രതിജ്ഞാബദ്ധതയ്ക്കു പ്രസിഡന്റ് ട്രംപിനു ഞാൻ നന്ദി പറയുന്നു.

ഈ ചട്ടക്കൂട് നമ്മുടെ പങ്കാളിത്തത്തിന്റെ വർധിച്ചുവരുന്ന ആഴവും വിശ്വാസവും ചടുലതയുമാണു പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യയിലെ കഠിനാധ്വാനികളായ കർഷകർ, സംരംഭകർ, MSME-കൾ, സ്റ്റാർട്ടപ്പ് നൂതനാശയ ഉപജ്ഞാതാക്കൾ, മത്സ്യത്തൊഴിലാളികൾ എന്നിവർക്കും മറ്റും പുതിയ അവസരങ്ങൾ തുറന്നുനൽകുന്നതിലൂടെ ഇതു ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിക്കു കരുത്തേകുന്നു. ഇതു സ്ത്രീകൾക്കും യുവാക്കൾക്കും വൻതോതിൽ തൊഴിൽലഭ്യത ഉറപ്പാക്കും

നവീന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യയും അമേരിക്കയും സമാനമായ പ്രതിജ്ഞാബദ്ധത പങ്കിടുന്നു. ഈ ചട്ടക്കൂട്, നാം തമ്മിലുള്ള നിക്ഷേപ-സാങ്കേതിക പങ്കാളിത്തം കൂടുതൽ ആഴത്തിലുള്ളതാക്കും.

ഈ ചട്ടക്കൂട്, കരുത്തുറ്റതും വിശ്വസനീയവുമായ വിതരണശൃംഖലകളെ ശക്തിപ്പെടുത്തുകയും ആഗോള വളർച്ചയ്ക്കു സംഭാവന നൽകുകയും ചെയ്യും. വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിലേക്കു രാജ്യം മുന്നേറുമ്പോൾ, ജനങ്ങളെ ശാക്തീകരിക്കുന്നതിനും പൊതുവായ സമൃദ്ധിക്കു വഴിയൊരുക്കുന്നതിനുമുള്ള ഭാവിലക്ഷ്യമിട്ടുള്ള ആഗോള പങ്കാളിത്തങ്ങൾക്കായി ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

@POTUS

@realDonaldTrump”

 

-SK-