Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പത്രപ്രസ്താവന.

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പത്രപ്രസ്താവന.

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പത്രപ്രസ്താവന.


ഹിസ് എക്‌സലന്‍സി പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബള്‍,
മാധ്യമ പ്രതിനിധികളെ,

എക്‌സലന്‍സി,

താങ്കളുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനവേളയില്‍ താങ്കളെ സ്വാഗതം ചെയ്യുന്നതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്. കഴിഞ്ഞ മാസം അവസാനമാണ് നാം ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയുടെ വീറുറ്റ സമാപനത്തിന് സാക്ഷ്യം വഹിച്ചത്. 2014ല്‍ ഞാന്‍ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ ഇതിഹാസങ്ങളായ ബ്രാഡ്മാനേയും തെണ്ടുല്‍ക്കറേയും കുറിച്ച് സംസാരിച്ചിരുന്നു. ഇന്ന് ഇന്ത്യയില്‍ വിരാട്‌കോഹ്‌ലിയും ഓസ്‌ട്രേലിയയില്‍ സ്റ്റീവന്‍ സ്മിത്തും ക്രിക്കറ്റിലെ യുവ ബ്രിഗേഡുകളായി മാറിക്കൊണ്ടിരിക്കുകയാണ്. താങ്കളുടെ ഇന്ത്യന്‍ സന്ദര്‍ശനം ഓസ്‌ട്രേലിയയുടെ മറ്റൊരു നായകനായ സ്റ്റീവന്‍ സ്മിത്തിന്റെ ബാറ്റിംഗ് പോലെ ഏറ്റവും സൃഷ്ടിപരമായിരിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

എക്‌സലന്‍സി,

ജി-20യില്‍ നാം നടത്തിയ പ്രത്യേക കൂടിക്കാഴ്ചകളെക്കുറിച്ച് ഞാന്‍ ഇപ്പോള്‍ വ്യക്തമായി ഓര്‍ക്കുകയാണ്. നമ്മുടെ ഒന്നിച്ചുചേരലും ഉദ്ദേശ്യവും അതില്‍ വളരെ ശക്തമായി പ്രതിഫലിക്കുകയും ചെയ്തിട്ടുണ്ട്. നമ്മള്‍ അവിടെ എടുത്ത തീരുമാനങ്ങളുടെ അന്തസത്തകള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ താങ്കള്‍ കാട്ടിയ ശുഷ്‌ക്കാന്തിയേയും താല്‍പര്യത്തേയും ഞാന്‍ പ്രത്യേകിച്ചും അഭിനന്ദിക്കുകയാണ്. വളരെ ദൃഢതയോടെ നമ്മുടെ പരസ്പര സഹകരണത്തിന്റെ യാത്ര മുന്നോട്ടുമാണ്. താങ്കളുടെ നേതൃത്വത്തില്‍ നമ്മുടെ ബന്ധത്തില്‍ പുതിയ നാഴിക്കല്ലുകള്‍ രൂപം കൊള്ളുകയും ചെയ്യുന്നു. താങ്കളുടെ ഈ സന്ദര്‍ശനം നമ്മുടെ തന്ത്രപരമായ ബന്ധത്തില്‍ പുതിയ മുന്‍ഗണനകള്‍ രൂപപ്പെടുത്തിയെടുക്കുന്നതിന് സഹായകരവുമാകും.

എക്‌സലന്‍സി,

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ജലത്തിന് നമ്മുടെ കെട്ടുപിണഞ്ഞുകിടക്കുന്ന ചരിത്രത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കാന്‍ പലതുമുണ്ട്. നമ്മെ ബന്ധിപ്പിക്കുന്ന ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ചൂണ്ടുപലകയുമാണ് അവ. ജനാധിപത്യത്തിന്റെ മൂല്യങ്ങളും തത്വങ്ങളും നിയമവാഴ്ചയുമൊക്കെ നമ്മുടെ ഈ രണ്ടു രാജ്യങ്ങളും പൊതുവായി അംഗീകരിക്കുകയും ചെയ്യുന്നു. ഇന്ന് ഈ രണ്ടുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ നിര്‍വചനം ശക്തമായ സാമ്പത്തിക അഭിവൃദ്ധിക്കുള്ള ആഗ്രഹമെന്നതാണ്. സഹകരണം സൃഷ്ടിക്കുന്ന വിശാലമായ അവസരങ്ങള്‍ ഇന്ത്യയിലെ 1.25 ബില്യണ്‍ ജനങ്ങളും ഓസ്‌ട്രേലിയയിലെ ശേഷിയും ശക്തിയും ഉപയോഗിച്ച് അതിനുള്ളതാക്കണം.

സുഹൃത്തുക്കളെ,

പ്രധാനമന്ത്രിയും ഞാനും ഇന്ന് നടത്തിയ ചര്‍ച്ചകളില്‍ ഈ പരസ്പരബന്ധത്തിന്റെ സര്‍വവ്യാപ്തിയും അവലോകനം ചെയ്തു. ഈ പരസ്പര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് വേണ്ടി പല ഊര്‍ജ്ജസ്വലങ്ങളായ തീരുമാനങ്ങളും ഞങ്ങള്‍ കൈക്കൊണ്ടിട്ടുമുണ്ട്. നമ്മുടെ സമഗ്ര സാമ്പത്തിക സഹകരണ കരാറി( കോംപ്രഹെന്‍സിവ് ഇക്കണോമിക് എഗ്രിമെന്റ്) ന്റെ അടുത്തഘട്ട കൂടിയാലേചനകള്‍ എത്രയും വേഗം ആരംഭിക്കുന്നതിനുള്ള തീരുമാനം ഇതിലൊന്നാണ്. ലളിതവും രസകരവുമായി പറയുകയാണെങ്കില്‍, നമ്മുടെ ചര്‍ച്ചകള്‍ ഡി.ആര്‍.എസ് സംവിധാനത്തെ ആശ്രയിച്ചുള്ളതല്ലെന്ന് വ്യക്തമാക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.

സുഹൃത്തുക്കളെ,

നമ്മുടെ സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും അഭിവൃദ്ധിക്കും വേണ്ട കേന്ദ്ര മൂല്യങ്ങളായ വിദ്യാഭ്യാസത്തിന്റെയും നൂതനാശങ്ങള്‍ വികസിപ്പിക്കേണ്ടതിന്റെയും ആവശ്യകതകളെക്കുറിച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും വ്യക്തമായി തിരിച്ചറിയുന്നുണ്ട്. അതില്‍ ആശ്ചര്യകരമായി ഒന്നുമില്ല, അതുകൊണ്ടുതന്നെ ഈ കൂടിക്കാഴ്ചകളുടെ ഏറ്റവും പ്രധാനപ്പെട്ട വീക്ഷണങ്ങളില്‍ ഒന്ന് വിദ്യാഭ്യാസ ഗവേഷണമേഖലകളില്‍ കുടുതല്‍ സഹകരണം ഉറപ്പാക്കുക എന്നതുതന്നെയാണ്. ഞാനും പ്രധാനമന്ത്രിയും ചേര്‍ന്ന് ടെറി-ദേകിന്‍ റിസര്‍ച്ച് സെന്റര്‍ ഓണ്‍ നാനോ ആന്റ ബയോ ടെക്‌നോളജി ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. ശാസ്ത്ര-സാങ്കേതിക രംഗങ്ങളില്‍ എത്രത്തോളം മുന്‍നിര സഹകരണമാണ് ഈ രണ്ടു രാജ്യങ്ങളും തമ്മില്‍ നടത്തുന്നതെന്നതിന്റെ ഏറ്റവും കൃത്യമായ ഉദാഹരണമാണിത്. ഏകദേശം 100 മില്യണ്‍ ഡോളര്‍ വരുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ഗവേഷണ ഫണ്ട് നാനോ-ടെക്‌നോളജി, സ്മാര്‍ട്ട് സിറ്റികള്‍, പശ്ചാത്തല സൗകര്യ, കാര്‍ഷികമേഖലകള്‍, രോഗനിയന്ത്രണം എന്നിവയ്ക്കുവേണ്ട സംയുക്ത ഗവേഷണ പദ്ധതികള്‍ക്കായാണ് മാറ്റിവച്ചിരിക്കുന്നത്. ജീവകം-എ കുടുതലുള്ള വാഴപ്പഴം വികസിപ്പിക്കുന്നതിനുള്ള നമ്മുടെ സംയുക്ത പദ്ധതി പരിശോധനാ ഘട്ടത്തിലെത്തിയിട്ടുണ്ട്( ഫീല്‍ഡ് ട്രയല്‍). നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ കൂടുതല്‍ പോഷകാംശങ്ങളും മികച്ച പോകഷഗുണങ്ങളുള്ള പയര്‍വര്‍ഗ്ഗങ്ങളും വികസിപ്പിച്ചെടുക്കുന്നതിനും യോജിച്ച പ്രവര്‍ത്തനം നടത്തുന്നുണ്ട്. ഇത് നമ്മുടെ ശാസ്ത്രീയ സഹകരണത്തിന്റെ ശ്രദ്ധേയമായ രണ്ടു ഉദാഹരണങ്ങള്‍ മാത്രമാണ്. ഈ സഹകരണത്തിലൂടെ കൃഷിക്കാരുടേതുള്‍പ്പെടെ ലക്ഷക്കണക്കിന് ജീവിതങ്ങളെ മികവുറ്റതാക്കാന്‍ കഴിയുമെന്ന വസ്തുതയിലാണ് ഈ സഹകരണത്തിന്റെ വേരുകള്‍ ആഴത്തില്‍ ഊന്നിയിരിക്കുന്നത്. പ്രധാനമന്ത്രിയെ അനുഗമിച്ചിരിക്കുന്ന വൈസ് ചാന്‍സിലര്‍മാരും തൊഴിലധിഷ്ഠിത ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ തലവന്മാരും അടങ്ങുന്ന പ്രതിനിധിസംഘത്തിനും ഇ അവസരത്തില്‍ ഞാന്‍ ഊഷ്മളമായ സ്വാഗതം ആശംസിക്കുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ തമ്മിലുള്ള നിരവധി കരാറുകള്‍ ഈ സന്ദര്‍ശന സമയത്ത് ഉണ്ടായിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ കൈമാറ്റമാണ് വിദ്യഭ്യാസരംഗത്തെ പരസ്പര സഹകരണത്തിലെ പ്രധാന ഘടകം. 60,000ലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വീടാണ് ഇന്ന് ഓസ്‌ട്രേലിയ. ഇന്ത്യയില്‍ പഠിക്കാന്‍ എത്തുന്ന ഓസ്‌ട്രേലിയന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും നല്ല വര്‍ദ്ധനവാണുള്ളത്. ഇന്ത്യന്‍ യുവത്വത്തിന്റെ അഭിലാഷമായ ലോക നിലവാരമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇവിടെ സ്ഥാപിക്കുകയെന്നത് എന്റെ സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഈ ലക്ഷ്യവുമായി ഓസ്‌ട്രേലിയന്‍ സര്‍വകലാശാലകളെ ബന്ധിപ്പിക്കുകയും അവരുടെ സംഭാവനകള്‍ ലഭ്യമാക്കുകയും ചെയ്യുന്നതിനെക്കുറിച്ച് ഞാനും പ്രധാനമന്ത്രി ടേണ്‍ബള്ളുമായി സംസാരിച്ചിട്ടുണ്ട്.

സുഹൃത്തുക്കളെ,

സാമ്പത്തികവളര്‍ച്ചയും അഭിവൃദ്ധിയും പരിസ്ഥിതിതിക്കിണങ്ങുന്നതാകണമെന്ന ദൃഢവിശ്വാസമാണ് ഞാനും പ്രധാനമന്ത്രിയും പങ്കുവച്ചത്. പാരമ്പര്യേതര ഊര്‍ജ്ജം ഉള്‍പ്പെടെ മറ്റ് തരത്തിലുള്ള ഊര്‍ജ്ജ മാതൃകയുമായി ബന്ധപ്പെട്ട് ചര്‍ച്ചകളും സഹകരണ നീക്കങ്ങളും അതിവേഗത്തില്‍ നീങ്ങുകയാണെന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. അന്താരാഷ്ട്ര സോളാര്‍ കൂട്ടായ്മയില്‍ ചേരാനുള്ള തീരുമാനത്തിന് ഞാന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയോട് നന്ദിപ്രകടിപ്പിക്കുകയാണ്. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിന് വേണ്ട നിയമനിര്‍മ്മാണം കൂടി ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് നടത്തുന്നതോടെ ഓസ്‌ട്രേലിയ ഇന്ത്യയ്ക്ക് യുറേനിയം കയറ്റി അയക്കുന്നതിന് സജ്ജമാകും.

സുഹൃത്തുക്കളെ,

ഇന്ത്യാ-പസഫിക് മേഖലയിലെ ശാന്തതയിലും സ്ഥിരതയിലുമാണ് നമ്മുടെ ഭാവി കെട്ടുപിണഞ്ഞുകിടക്കുന്നതെന്ന് പ്രധാനമന്ത്രിയും ഞാനും പൂര്‍ണ്ണമായും തിരിച്ചറിയുന്നു. ഈ ആഗോളവല്‍ക്കരണ ലോകത്തില്‍ തീവ്രവാദം, സൈബര്‍ സുരക്ഷ എന്നിവ അതിര്‍ത്തികള്‍ കടന്ന് നമ്മുടെ മേഖലകളിലേക്കും എത്തുമെന്നതിനെക്കുറിച്ചും ഞങ്ങള്‍ക്ക് വ്യക്തമായ ബോദ്ധ്യമുണ്ട്. അതുകൊണ്ട് ആഗോളതലത്തിലുള്ള തന്ത്രങ്ങളും പരിഹാരങ്ങളുമാണ് ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടത്. പ്രധാനമന്ത്രിക്ക് പ്രാദേശികവും ആഗോളവുമായുള്ള വിഷയങ്ങളിലുള്ള ഉള്‍ക്കാഴ്ച നമ്മള്‍ ഇരുകൂട്ടരെയും അലട്ടുന്ന പ്രശ്‌നങ്ങളിലെ സഹകരണത്തിന് പുതിയ മാനങ്ങള്‍ നല്‍കും. പ്രതിരോധ-സുരക്ഷാമേഖലകളിലെ നമ്മുടെ സഹകരണം പുതിയ ഉയരങ്ങളില്‍ എത്തിനില്‍ക്കുകയാണ്. നമ്മുടെ നാവിക അഭ്യാസവും കൈമാറ്റവും വളരെ സൃഷ്ടിപരമായി മാറിയിട്ടുണ്ട്. തീവ്രവാദത്തെയും രാജ്യാതിര്‍ത്തികള്‍ കടന്നുളള കുറ്റകൃത്യങ്ങളെയും തടയുന്നതിനായി രണ്ടു രാജ്യങ്ങളും ചേര്‍ന്നുള്ള കൂട്ടായശ്രമം നല്ലരീതിയില്‍ തന്നെ മുന്നോട്ടുപോകുന്നുണ്ട്. ഈ സന്ദര്‍ശനവേളയില്‍ സുരക്ഷാ-സഹകരണത്തിന്റെ കാര്യത്തില്‍ ഒരു ധാരണാപത്രത്തില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞുവെന്നത് എന്നെ അതീവ സന്തുഷ്ടനാക്കുന്നു. നമ്മുടെ മേഖലയിലെ സമാധാനവും സുരക്ഷയും അഭിവൃദ്ധിയും സന്തുലിതാവസ്ഥയും നിലനിര്‍ത്താന്‍ പ്രാദേശികതലത്തില്‍ ശക്തമായ ഒരു സ്ഥാപനത്തിന്റെ അനിവാര്യത ഞങ്ങള്‍ തിരിച്ചറിയുന്നു. അതുകൊണ്ട് നമ്മുടെ പൊതുതാല്‍പര്യം സംരക്ഷിക്കുന്നതിനായി നാം ഈസ്റ്റ് ഏഷ്യ സമ്മിറ്റിലെ അംഗ രാജ്യങ്ങളുമായും ഇന്ത്യന്‍ ഓഷ്യന്‍ റിം രാജ്യങ്ങളുമായും ശക്തമായി സഹകരിച്ചും കൂടുതല്‍ അടുത്തും പ്രവര്‍ത്തിക്കും

സുഹൃത്തുക്കളെ,

നമ്മുടെ സമൂഹങ്ങള്‍ തമ്മിലുള്ള ബന്ധമാണ് രണ്ടു രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്ന പ്രധാന തൂണ്. അഞ്ച് ലക്ഷത്തിലധികം വരുന്ന ഇന്ത്യന്‍വംശജരുടെ താമസ സ്ഥലം കൂടിയാണ് ഓസ്‌ട്രേലിയ. അവരുടെ അഭിവൃദ്ധിയും ചടുലമായ സംസ്‌ക്കാരങ്ങളും നമ്മുടെ ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. ഇന്ത്യന്‍ ഉത്സവമായ ”കോണ്‍ഫ്‌ളുവന്‍സ്” കഴിഞ്ഞവര്‍ഷം ഓസ്‌ട്രേലിയയുടെ പല നഗരങ്ങളിലും വിജയകരമായി ആഘോഷിച്ചിരുന്നു. ആ ഉത്സവത്തിന് വേണ്ട എല്ലാ സഹായവും പിന്തുണയും നല്‍കിയതിന് ഞാന്‍ പ്രധാനമന്ത്രിയോട് കൃതജ്ഞത രേഖപ്പെടുത്തുന്നു.

എക്‌സലന്‍സി,

സമീപകാലത്തില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തങ്ങളുടെ ഉഭയകക്ഷി ബന്ധത്തില്‍ വളരെ സുപ്രധാനമായ ചില കാലടികള്‍ എടുത്തുവച്ചിട്ടുണ്ട്. വരാനിരിക്കുന്ന മാസങ്ങളിലും വര്‍ഷങ്ങളിലും ആശകളും അവസരങ്ങളുമാണ് നാം രണ്ടുരാജ്യങ്ങള്‍ക്കു മുന്നിലും കാണുന്നത്. ശക്തവും ചടുലവുമായ ഈ തന്ത്രപ്രധാനമായ പങ്കാളിത്തം നമ്മുടെ സമൂഹത്തിന്റെ സുരക്ഷയ്ക്കും നന്മയ്ക്കും അനിവാര്യവുമാണ്. നമ്മുടെ മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയ്ക്കും സുരക്ഷയ്ക്കും ഇത് ഒരു പ്രധാന ഘടകമാണ്. ഈ വാക്കുകളോടെ, എക്‌സലന്‍സി, ഞാന്‍ ഒരിക്കല്‍ കൂടി അങ്ങയെ ഇന്ത്യയിലേക്ക് സ്വാഗതംചെയ്യുന്നു. അതോടൊപ്പം അങ്ങേയ്ക്ക് ഇവിടെ ഏറ്റവും ഫലപ്രദവും സന്തുഷ്ടവും സൃഷ്ടിപരവുമായ സന്ദര്‍ശനവും ആശംസിക്കുന്നു.

നന്ദി

വളരെയധികം നന്ദി