പിഎം ഇന്ത്യ
കർണാടക മുഖ്യമന്ത്രി ശ്രീ. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർവ്വകക്ഷി പ്രതിനിധി സംഘം ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദർശിച്ചു. കർണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെ ബാധിക്കുന്ന മഹാദയി നദീജല വിഷയത്തിൽ ട്രിബ്യൂണലിന് പുറത്തുള്ള പ്രശ്നപരിഹാരത്തിനായി പ്രധാനമന്ത്രി ഇടപെടണമെന്ന് പ്രതിനിധി സംഘം ആവശ്യപ്പെട്ടു. വിഷയം നിലവിൽ ട്രിബ്യൂണലിന്റെ മുന്നിലാണ്. ട്രിബ്യൂണലിന് പുറത്ത് വിഷയം പരിഹരിക്കുന്നതിന് മൂന്ന് സംസ്ഥനങ്ങളിലെയും രാഷ്ട്രീയ കക്ഷികൾക്കിടയിൽ സമവായമുണ്ടാക്കണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു.
കർണാടകത്തിൽ പ്രത്യേകിച്ച് വടക്കൻ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന ഗുരുതരമായ വരൾച്ചയെക്കുറിച്ച് പ്രതിനിധി സംഘം പ്രധാനമന്ത്രിയോട് വിശദീകരിച്ചു. സ്ഥിതിഗതികൾ മനസ്സിലാക്കാൻ കേന്ദ്രസംഘത്തെ ഉടൻ കർണാടകത്തിലേയ്ക്ക് അയയ്ക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കരിമ്പിന്റെ വിലതകർച്ച മൂലം കരിമ്പുകർഷകർ നേരിടുന്ന പ്രതിസന്ധിയും പ്രതിനിധി സംഘം പ്രധാനമന്തിയുടെ ശ്രദ്ധയിൽപ്പെടുത്തി. കരിമ്പുകർഷകർ രാജ്യമെങ്ങും ഇത്തരം പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും അവ പരിഹരിക്കാനായി കേന്ദ്രഗവൺമെന്റ് നിരവധി നടപടികൾ കൈക്കൊണ്ട് വരികയാണെന്നും പ്രധാമന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ മൾബറി കർഷകരുടെ താൽപര്യം സംരക്ഷിക്കുന്നതിന് പട്ടിന്റെ ഇറക്കുമതി തീരുവ 30 ശതമാനമാക്കി ഉയർത്തണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിമാരായ ശ്രീ. വെങ്കയ്യ നായിഡു, ശ്രീ. അനന്ത് കുമാർ, ശ്രീ. സദാനന്ദ ഗൗഡ, ലോക്സഭാ പ്രതിപക്ഷ നേതാവ് ശ്രീ. മല്ലികാർജ്ജുൻ ഖർഗ്ഗെ എന്നിവരും സന്നിഹിതരായിരുന്നു.
Met an All Party Delegation from Karnataka. http://t.co/V68b265Y7E pic.twitter.com/Y7bQ20AQIc
— Narendra Modi (@narendramodi) August 24, 2015