Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ദിന സംഗമത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ദിന സംഗമത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ദിന സംഗമത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ദിനത്തിന്റെ ഭാഗമായി ന്യൂഡെല്‍ഹിയില്‍ നടന്ന സംഗമത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രസംഗിച്ചു.

ചരക്കു സേവന നികുതി നടപ്പാക്കപ്പെട്ട ആദ്യ ദിനം നടത്തിയ പ്രസംഗം രാജ്യത്തിന്റെ പല ഭാഗത്തും തല്‍സമയം പ്രദര്‍ശിപ്പിക്കപ്പെട്ടു. സാമ്പത്തിക ആരോഗ്യവും സമൂഹത്തിന്റെ ക്ഷേമവും ഉറപ്പുവരുത്തേണ്ട വൈദ്യന്മാരാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെന്നു പ്രധാനമന്ത്രി പറഞ്ഞു. അവരെ സാമ്പത്തിക ലോകത്തിലെ മുനിമാരുമായാണ് അദ്ദേഹം താരതമ്യം ചെയ്തത്. സാമ്പത്തിക കാര്യങ്ങളിലെ നൈപുണ്യത്തില്‍ ലോകോത്തര നിലവാരമുള്ളവരായാണ് ഇന്ത്യയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ പരിഗണിക്കപ്പെട്ടു വരുന്നതെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

ഏതു തിരിച്ചടിയില്‍നിന്നും കരകയറാനുള്ള ശേഷി രാജ്യത്തിനുണ്ടെങ്കിലും ഒരു ചെറിയ വിഭാഗം അഴിമതി നടത്താന്‍ ശ്രമിച്ചാല്‍ അതു വികസന പ്രവര്‍ത്തനങ്ങള്‍ക്കു വന്‍ തിരിച്ചടി സൃഷ്ടിക്കുമെന്നു ശ്രീ. മോദി ഓര്‍മിപ്പിച്ചു.

അഴിമതിക്കാരെ കുടുക്കാനും കള്ളപ്പണം ഇല്ലാതാക്കാനും കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കിയ കറന്‍സി നോട്ട് അസാധുവാക്കല്‍ ഉള്‍പ്പെടെയുള്ള വിവിധ നടപടികള്‍ അദ്ദേഹം ഓര്‍മയില്‍പ്പെടുത്തി.

നോട്ട് അസാധുവാക്കലിനു ശേഷമുള്ള പരിശോധനകളില്‍ മൂന്നു ലക്ഷത്തോളം കമ്പനികള്‍ നിരീക്ഷണത്തിലാണെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി. നിയമം ലംഘിക്കുന്നു എന്നു വ്യക്തമായ ഒരു ലക്ഷം കമ്പനികളെ കമ്പനികളുടെ റജ്സ്റ്ററില്‍നിന്നു നീക്കം ചെയ്തതായും അദ്ദേഹം പറഞ്ഞു. ദേശീയ താല്‍പര്യത്തിനായി ധീരമായ തീരുമാനങ്ങളാണ് കേന്ദ്ര ഗവണ്‍മെന്റ് കൈക്കൊണ്ടതെന്നു പ്രധാനമന്ത്രി ആവര്‍ത്തിച്ചു.

ആത്മപരിശോധന നടത്താനും അഴിമതി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനും കൂട്ടത്തില്‍ അഴിമതിക്കാരുണ്ടെങ്കില്‍ അവരെ മാറ്റിനിര്‍ത്താനും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരോട് അദ്ദേഹം ആഹ്വാനം ചെയ്തു. റിട്ടേണുകള്‍ സമര്‍പ്പിക്കുന്ന സമയത്ത് ജനങ്ങള്‍ വെളിപ്പെടുത്തുന്ന വരുമാനത്തെ പരാമര്‍ശിക്കവേ, സേവനം തേടിയെത്തുന്നവര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ ഉപദേശം നല്‍കുന്നതു രാഷ്ട്രതാല്‍പര്യം മുന്‍നിര്‍ത്തി വേണമെന്നു പ്രധാനമന്ത്രി ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെ ഓര്‍മിപ്പിച്ചു. ചരക്കു സേവന നികുതി നടപ്പാക്കിയതോടെ സാമ്പത്തിക ഉദ്ഗ്രഥനത്തിന്റെ പുതിയ യുഗത്തിലേക്കു രാജ്യം കുതിക്കുമ്പോള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കാളികളായ അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ള വലിയ വിഭാഗം വിദഗ്ധരെ ഓര്‍ക്കണമെന്നും അവരുടെ പാത പിന്‍തുടര്‍ന്നു കക്ഷികളെ സത്യസന്ധമായ പാത പിന്‍തുടരാന്‍ ഉപദേശിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ സാക്ഷ്യപ്പെടുത്തലില്‍ രാജ്യം വിശ്വാസം അര്‍പ്പിക്കുന്നുവെന്നും ആ വിശ്വാസത്തിന് ഒരിക്കലും കോട്ടം വരുത്തരുതെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. നികുതിദായകര്‍ അടയ്ക്കുന്ന തുക സമൂഹത്തിന്റെ ക്ഷേമവും രാജ്യത്തിന്റെ വികസനവും യാഥാര്‍ഥ്യമാക്കുന്നതില്‍ എങ്ങനെ നിര്‍ണായകമാകുന്നു എന്ന് അദ്ദേഹം വിശദീകരിച്ചു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികമായ 2022 ആകുമ്പോഴേക്കും തങ്ങളുടെ പ്രവര്‍ത്തന രംഗത്തു യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുന്ന ലക്ഷ്യങ്ങളെക്കുറിച്ചു ചിന്തിക്കാന്‍ പ്രധാനമന്ത്രി ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരോട് ആഹ്വാനം ചെയ്തു. ലോകമാകെയുള്ള ബിഗ് 4 ഓഡിറ്റിങ് സ്ഥാപനങ്ങളെക്കുറിച്ചു പരാമര്‍ശിക്കവേ, അടുത്ത ബിഗ് 4 ആഗോള ഓഡിറ്റിങ് സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍ ഇന്ത്യയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ചാണക്യന്‍ വാക്കുകള്‍ ഉദ്ധരിച്ച പ്രധാനമന്ത്രി, ഈ അവസരം നഷ്ടപ്പെടുത്തരുതെന്നു ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെ ഓര്‍മിപ്പിച്ചു. രാഷ്ട്രനിര്‍മാണത്തിന്റെ മുഖ്യധാരയിലേക്ക് അദ്ദേഹം അവരെ ക്ഷണിക്കുകയും ചെയ്തു.