Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശനവേളയില്‍ (2017 ജൂണ്‍ 27) പ്രധാനമന്ത്രി പുറപ്പെടുവിച്ച പത്രപ്രസ്താവന

നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശനവേളയില്‍ (2017 ജൂണ്‍ 27) പ്രധാനമന്ത്രി പുറപ്പെടുവിച്ച പത്രപ്രസ്താവന

നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശനവേളയില്‍ (2017 ജൂണ്‍ 27) പ്രധാനമന്ത്രി പുറപ്പെടുവിച്ച പത്രപ്രസ്താവന


യുവര്‍ എക്‌സലന്‍സി, പ്രധാനമന്ത്രി മാര്‍ക്ക് റൂട്ട്,

താങ്കളെ ഇന്ത്യയില്‍ സ്വാഗതം ചെയ്യാന്‍ എനിക്ക് അവസരമുണ്ടായത് 2015 ജൂണിലായിരുന്നു. ആ സമയത്ത് ഞാന്‍ പറഞ്ഞിരുന്നു ജൂണ്‍ എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം താപനില ഉയര്‍ന്നുനില്‍ക്കുന്ന സമയമാണ്. ചൂടു കൂടിയ സമയമായിട്ടുപോലും ആ മാസം ഇന്ത്യാ സന്ദര്‍ശനത്തിന് താങ്കള്‍ തെരഞ്ഞെടുത്തതിലൂടെ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ താങ്കള്‍ക്കുള്ള പ്രതിബന്ധതയാണ് വ്യക്തമാകുന്നത്.

രണ്ടുവര്‍ഷത്തിന് ശേഷം ഇന്ന്, അതേപോലെ ജൂണ്‍ മാസത്തിലാണ് ഞാനും നെതര്‍ലന്‍ഡ്‌സില്‍ എത്തിയിരിക്കുന്നത്. എന്നാല്‍ ഡല്‍ഹിയും ഹേഗുമായി താരതമ്യം ചെയ്താല്‍ താപനിലയുടെ കാര്യത്തില്‍ വലിയ വ്യത്യാസമുണ്ട്. അത് രാവും പകലും പോലെ വ്യത്യസ്തമാണ്. ഇവിടുത്തെ കാലാവസ്ഥ, എനിക്ക് കാണാന്‍ കഴിയുന്നതുപോലെ, വളരെ സുഖകരമായതാണ്.

ആദ്യമായി ഞാന്‍ എനിക്കും എന്നോടൊപ്പമുള്ള പ്രതിനിധി സംഘത്തിനും നിങ്ങള്‍ നല്‍കിയ ഊഷ്മളമായ സ്വീകരണത്തിനുള്ള നന്ദി രേഖപ്പെടുത്തുന്നു. ഈ ഉഷ്മളമായ സ്വീകരണത്തിലൂടെ ഇന്ത്യന്‍ ജനതയോടുള്ള നിങ്ങളുടെ സ്‌നേഹ വായ്പ്പാണ് പ്രകടിപ്പിച്ചിരിക്കുന്നത്.

എക്‌സലന്‍സി, നെതര്‍ലന്‍ഡ്‌സിലേക്കുള്ള എന്റെ ഈ സന്ദര്‍ശനം വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ആസൂത്രണം ചെയ്തതാണ്. എന്നിട്ടും ഈ സന്ദര്‍ശനത്തെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നതാക്കാന്‍ മികച്ച രീതിയിലുള്ള ആതിഥ്യമാണ് താങ്കള്‍ ഒരുക്കിയത്. വളരെപ്പെട്ടന്നുള്ള ഈ സന്ദര്‍ശനപരിപാടി അംഗീകരിക്കാന്‍ നിങ്ങള്‍ തയാറായി എന്ന് മാത്രമല്ല, വളരെ പ്രധാനപ്പെട്ടതും ഫലപ്രാപ്തി ഉളവാക്കിയതുമായ പരിപാടികള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. താങ്കളുടെ നേതൃപാടവത്തെ ഞാന്‍ ശ്ലാഘിക്കുന്നു. താങ്കളുടെ മികവുറ്റ നേതൃത്വമാണ് ഇത് സാക്ഷാത്കരിച്ചതെന്ന് ഞാന്‍ കരുതുന്നു.

എക്‌സലന്‍സി, ഇന്ത്യയും നെതര്‍ലന്‍ഡും തമ്മിലുള്ള ബന്ധം ദീര്‍ഘകാലമായുള്ളതാണെന്ന താങ്കളുടെ അഭിപ്രായം പൂര്‍ണ്ണമായും ശരിയാണ്. ഈ ബന്ധം കൂടുതല്‍ ആഴമുള്ളതും അടുപ്പമുള്ളതുമാക്കുന്നതിനുള്ള ആഗ്രഹമാണ് രണ്ടു രാജ്യങ്ങള്‍ക്കുമുള്ളത്. താങ്കള്‍ പറഞ്ഞതുപോലെ, ഈ വര്‍ഷം ഇന്ത്യയും നെതര്‍ലന്‍ഡ്‌സും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാര്‍ഷികമാണ്. അതുകൊണ്ടുതന്നെ നമ്മുടെ ഉഭയകക്ഷിബന്ധം കൂടുതല്‍ കരുത്തുറ്റതാക്കേണ്ടതിന് ഊന്നല്‍ നല്‍കുന്നതും സ്വാഭാവികമാണ്.

ഇന്നത്തെ ലോകം പരസ്പരാശ്രിതവും പരസ്പര ബന്ധിതവുമാണ്. അതുകൊണ്ടുതന്നെ നമ്മുടെ ചര്‍ച്ചകളില്‍ ഉഭയകക്ഷി വിഷയങ്ങള്‍ മാത്രമല്ല, അന്തര്‍ദ്ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളും കൂടി ഉള്‍പ്പെടുമെന്നത് തീര്‍ത്തും സ്വാഭാവികമാണ്.

അന്തര്‍ദ്ദേശീയ വിഷയങ്ങള്‍ സംബന്ധിച്ച് നമ്മുടെ ഇരു രാജ്യങ്ങളുടെയും വീക്ഷണങ്ങള്‍ പലപ്പോഴും ഒരേ സ്ഥാനത്ത് കേന്ദ്രീകരിക്കും. നെതര്‍ലന്‍ഡ്‌സിന്റെ സഹായത്തോടെയാണ് ഇന്ത്യയ്ക്ക് കഴിഞ്ഞവര്‍ഷം ആണവ നിയന്ത്രണ ഭരണ സംവിധാനത്തില്‍ (എം.ടി.സി.ആര്‍) അംഗത്വം ലഭിച്ചത്. അതിന് ഞാന്‍ എന്റെ ഹൃദയംഗമായ നന്ദി അറിയിക്കുന്നു.

ഉഭയകക്ഷി നിക്ഷേപങ്ങളെക്കുറിച്ച് പറയുകയാണെങ്കില്‍ ഇതുവരെ നെതര്‍ലന്‍ഡ്‌സ് നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ അഞ്ചാം സ്ഥാനത്തായിരുന്നു. യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി നെതര്‍ലന്‍ഡ്‌സാണ് നേരിട്ടുള്ള വിദേശ നിക്ഷേപത്തിലെ മൂന്നാമത്തെ പ്രധാന സ്രോതസ്.

ഇന്ത്യയുടെ സാമ്പത്തിക വികസനത്തെക്കുറിച്ച് ആവര്‍ത്തിക്കേണ്ടതില്ലെന്നാണ് ഞാന്‍ കരുതുന്നത്. നമ്മുടെ വികസന മുന്‍ഗണനകളില്‍ നെതര്‍ലന്‍ഡ്‌സ് സ്വാഭാവിക പങ്കാളിയാണ്.

ഇന്ന് ഡച്ച് കമ്പനികളുടെ സി.ഇ.ഒ മാരുമായി കൂടിക്കാഴ്ച നടത്തുന്നതിന് നമുക്ക് അവസരം ലഭിച്ചു. ഇന്ത്യയെ സംബന്ധിച്ച് അവര്‍ തങ്ങളുടെ അനുകൂല കാഴ്ചപ്പാട് തുടുരുമെന്നാണ് എന്റെ പ്രതീക്ഷ. അവരുടെ വീക്ഷണങ്ങളെക്കുറിച്ച് അറിയാന്‍ ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയുമാണ്.

നെതര്‍ലന്‍ഡില്‍ താമസിക്കുന്ന ഇന്ത്യന്‍വംശജരായ ജനവിഭാഗങ്ങളുമായി കൂടിക്കാഴ്ചയ്ക്കും എനിക്ക് ഇന്ന് അവസരം ലഭിച്ചു. ഇന്ത്യവിട്ട് ഇവിടെ താമസിക്കുന്ന നമ്മുടെ നാട്ടുകാരാണ് ഈ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പാലമായി വര്‍ത്തിക്കുന്നത്. ജനങ്ങള്‍ തമ്മിലുള്ള ഈ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള കഠിനാദ്ധ്വാനത്തിലുമാണ് നമ്മള്‍.

ബഹുമാന്യരായ രാജാവ്, രാജ്ഞി എന്നിവരില്‍ നിന്ന് കൂടിക്കാഴ്ചയ്ക്ക് ക്ഷണം ലഭിച്ചത് എന്നെ സംബന്ധിച്ചിടത്തോളം ഭാഗ്യമായാണ് കരുതുന്നത്. അവരുമായുള്ള കൂടിക്കാഴ്ചയെ ഞാന്‍ ഉറ്റുനോക്കുകയാണ്. പ്രധാനമന്ത്രി റൂട്ടിനോടും ഗവണ്‍മെന്റിനോടും നെതര്‍ലന്‍ഡ്‌സിലെ ജനങ്ങളോടുമുള്ള എന്റെ ഹൃദയംഗമമായ നന്ദി ഒരിക്കല്‍ കൂടി ഞാന്‍ പ്രകടിപ്പിക്കുന്നു.

നന്ദി