Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ന്യൂഡൽഹിയിൽ നടന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നൈജീരിയൻ വൈസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി


ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫെഡറൽ റിപ്പബ്ലിക് ഓഫ് നൈജീരിയ വൈസ് പ്രസിഡന്റ്  ജിസിഓഎൻ, കാഷിം ഷെട്ടിമ മുസ്തഫ യുമായികൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിലേക്ക് നൈജീരിയൻ പ്രതിനിധി സംഘത്തെ നയിച്ചത് വൈസ് പ്രസിഡന്റ് കാഷിം ഷെട്ടിമ മുസ്തഫയാണ്. വിദേശകാര്യം, വ്യവസായം-വ്യാപാരം-നിക്ഷേപം, വിവരവിനിമയം നൂതനാശയം & ഡിജിറ്റൽ സാങ്കേതികവിദ്യ, മാനുഷിക കാര്യ -ദാരിദ്ര്യ നിർമ്മാർജ്ജനം, വനിതാ ക്ഷേമം, ശാസ്ത്ര സാങ്കേതികം  എന്നീ മന്ത്രാലയങ്ങളിലെ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുന്നു.

ഇന്ത്യ-നൈജീരിയ ബന്ധത്തിന്റെ വിവിധ വശങ്ങൾ ഇരു നേതാക്കളും അവലോകനം ചെയ്യുകയും വിവിധ മേഖലകളിൽ കൈവരിച്ച സ്ഥായിയായ  പുരോഗതിയിൽ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. വ്യാപാരവും നിക്ഷേപവും, പ്രതിരോധവും സുരക്ഷയും, ഊർജ്ജ പങ്കാളിത്തം, കൃഷി, ആരോഗ്യം, ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നീ പ്രധാന മേഖലകളിലായിരുന്നു ചർച്ച കേന്ദ്രീകരിച്ചത്. ഇന്ത്യ-നൈജീരിയ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത ഇരുനേതാക്കളും ആവർത്തിച്ചു.

ഗ്ലോബൽ സൗത്തിന്റെ മുൻഗണനകളും ആശങ്കകളും ഉൾപ്പെടെ പരസ്പര താല്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളിൽ പ്രധാനമന്ത്രി മോദിയും വൈസ് പ്രസിഡന്റ് ഷെട്ടിമ മുസ്തഫയും വീക്ഷണങ്ങൾ പങ്കുവെച്ചു. ബഹുരാഷ്ട്ര വേദികളിൽ സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെയും കൂടുതൽ പ്രാതിനിധ്യമുള്ളതും സമഗ്രവും ബഹുധ്രുവപരവുമായ അന്താരാഷ്ട്ര ക്രമത്തിനായി ഒന്നിച്ചു പ്രവർത്തിക്കേണ്ടതിന്റെയും പ്രാധാന്യം അവർ എടുത്തുപറഞ്ഞു.

നൈജീരിയയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ആഫ്രിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ വ്യാപിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ തുടർച്ചയായ പ്രതിബദ്ധത പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ഇന്ത്യയുടെ വികസന അനുഭവങ്ങളെയും നൈജീരിയയിലെ ശേഷി വികസനത്തിലും സാമ്പത്തിക വികസനത്തിലും ഇന്ത്യ നൽകിയ സംഭാവനകളെയും വൈസ് പ്രസിഡന്റ് ഷെട്ടിമ മുസ്തഫ പ്രകീർത്തിച്ചു.

ഇരുരാജ്യങ്ങളിലും വിശാലമായ ഗ്ലോബൽ സൗത്തിലും സമാധാനം, പുരോഗതി, വികസനം എന്നിവയ്ക്ക് സംഭാവന നൽകുന്ന, ശക്തവും ഭാവികേന്ദ്രീകൃതവുമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുള്ള ഇന്ത്യയുടെയും നൈജീരിയയുടെയും പ്രതിബദ്ധത ഈ കൂടിക്കാഴ്ച ആവർത്തിച്ചുറപ്പിച്ചു.

 

-SK-