Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്തി വാരണാസിയില്‍:

പ്രധാനമന്തി വാരണാസിയില്‍:

പ്രധാനമന്തി വാരണാസിയില്‍:

പ്രധാനമന്തി വാരണാസിയില്‍:


ഐ.ആര്‍.ആര്‍.ഐ. ക്യാംപസ് രാഷ്ട്രത്തിനു സമര്‍പ്പിച്ചു
‘ഒരു ജില്ല, ഒരു ഉല്‍പന്നം’ മേഖലാതല ഉച്ചകോടിയെ അഭിസംബോധന ചെയ്തു
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വാരണാസി സന്ദര്‍ശിച്ചു 
വാരണാസിയില്‍ അഖിലേന്ത്യാ നെല്ലു ഗവേഷണ കേന്ദ്രം അദ്ദേഹം രാഷ്ട്രത്തിനു സമര്‍പ്പിച്ചു. കേന്ദ്രത്തിലെ വിവിധ പരീക്ഷണശാലകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. 
ദീനദയാല്‍ ഹസ്തകല സങ്കുലില്‍ ഒരു ജില്ല, ഒരു ഉല്‍പന്നം (ഒ.ഡി.ഒ.പി.) പ്രദര്‍ശനം കാണാനും പ്രധാനമന്ത്രി എത്തി. 
സമഗ്ര പെന്‍ഷന്‍ മാനേജ്‌മൈന്റ് പദ്ധതിക്ക് അദ്ദേഹം തുടക്കമിട്ടു. വാരണാസിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. 
ജീവിതവും വ്യാപാരവും എളുപ്പമാക്കിത്തീര്‍ക്കുക എന്ന പൊതു ഉദ്ദേശ്യത്തോടു കൂടിയുള്ളവയാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന എല്ലാ പദ്ധതികളും എന്നു ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ അനുബന്ധമാണ് ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിന്റെ ഒരു ജില്ല, ഒരു ഉല്‍പന്നം പദ്ധതിയെന്ന് അദ്ദേഹം വിശദീകരിച്ചു. 
ഉത്തര്‍പ്രദേശില്‍ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ പാരമ്പര്യത്തിന്റെ ഭാഗമാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഭദോഹിയിലെ പരവതാനി വ്യവസായം, മീററ്റിലെ കായിക ഉല്‍പന്ന വ്യവസായം, വാരണാസിയിലെ പട്ടു വ്യവസായം തുടങ്ങിയവ അദ്ദേഹം ഉദാഹരിച്ചു. കരകൗശല വിദ്യയുടെയും കലയുടെയും കേന്ദ്രമാണ് വാരണാസിയും പൂര്‍വാഞ്ചലും എന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. വാരണാസിയിലെയും പ്രാന്തപ്രദേശങ്ങളിലെയും പത്ത് ഉല്‍പന്നങ്ങള്‍ക്കു ഭൗമശാസ്ത്ര സൂചികകള്‍ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നല്ല യന്ത്രങ്ങളും പരിശീലനവും വിപണനത്തിനു പിന്‍തുണയും ഉറപ്പാക്കുക വഴി ഒരു ജില്ല, ഒരു ഉല്‍പന്നം പദ്ധതി കലകളെ ലാഭകരമായ വ്യാപാരമാക്കി മാറ്റുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ ചടങ്ങിനോടനുബന്ധിച്ച് 2,000 കോടി രൂപയുടെ വായ്പകള്‍ നല്‍കുമെന്നാണു മനസ്സിലാക്കാന്‍ സാധിച്ചതെന്നും പ്രധാനമന്തി വെളിപ്പെടുത്തി. 
ഉല്‍പന്ന നിര്‍മാതാക്കളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും സമഗ്ര പരിഹാരം കാണുക എന്നതാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും ദീനദയാല്‍ ഹസ്തകല സങ്കുല്‍ അതിന്റെ പരമമായ ലക്ഷ്യം ഇപ്പോള്‍ നിറവേറ്റുകയാണെന്നും ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.
സാധാരണക്കാരുടെ ജീവിതം സുഗമമാക്കാനും വ്യാപാരം എളുപ്പമാക്കാനുമായി കേന്ദ്ര ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. 
ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട സമ്പന്ന് (ദ് സിസ്റ്റം ഫോര്‍ അതോറിറ്റി ആന്‍ഡ് മാനേജ്‌മെന്റ് ഓഫ് പെന്‍ഷന്‍) ടെലികോം വകുപ്പിലെ പെന്‍ഷന്‍ വിതരണത്തിനു വളരെയധികം സഹായകമാകുമെന്നും ഇതുവഴി യഥാസമയം പെന്‍ഷന്‍ വിതരണം ചെയ്യുക സാധ്യമാകുമെന്നും അദ്ദേഹം വെളിപ്പെടുത്തി. 
ജീവിതം സുഗമമാക്കാനും പൗരന്‍മാര്‍ക്കായുള്ള സേവനം എല്ലാവര്‍ക്കും ലഭ്യമാക്കാനും കേന്ദ്ര ഗവണ്‍മെന്റ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിവരികയാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. പോസ്റ്റ് ഓഫീസുകള്‍ വഴി ബാങ്കിങ് സേവനം വിപുലപ്പെടുത്താന്‍ ഇന്ത്യാ പോസ്റ്റ് പേമെന്റ്‌സ് ബാങ്ക് ഉപയോഗപ്പെടുത്തുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ക്കു പല സേവനങ്ങളും ഡിജിറ്റലായി ലഭ്യമാക്കാന്‍ മൂന്നു ലക്ഷത്തിലേറെ പൊതു സേവന കേന്ദ്രങ്ങളുടെ ശൃംഖല സഹായകമാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ഇന്റര്‍നെറ്റ് കണക്ഷനുകളുടെ എണ്ണം വളരെയധികം വര്‍ധിച്ചതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ ഒരു ലക്ഷത്തിലേറെ പഞ്ചായത്തുകള്‍ ബ്രോഡ്ബാന്‍ഡ് വഴി ബന്ധിപ്പിക്കപ്പട്ടിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ജനങ്ങള്‍ക്കു സേവനം ഉറപ്പാക്കുന്നതിനപ്പുറം ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനത്തില്‍ സുതാര്യത ഉറപ്പാക്കുകയും അഴിമതി ഇല്ലാതാക്കുകയും ചെയ്യുന്നുണ്ടെന്നു ശ്രീ. നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ് പ്ലേസ് അഥവാ ജെമ്മിനെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കു ജെം വളരെയധികം സഹായകമാവുമെന്നു പ്രധാനമന്ത്രി പറഞ്ഞു. 
കിഴക്കന്‍ ഇന്ത്യയില്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനും വ്യവസായത്തിനു പ്രോല്‍സാഹനം പകരുന്നതിനുമായി എല്‍.എന്‍.ജി. വഴി വലിയ ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഇതിന്റെ ഒരു നേട്ടം ഇപ്പോള്‍ വാരണാസിയില്‍ പാചക വാതകം ലഭ്യമാകുന്നു എന്നതാണെന്നും പ്രധാനമന്ത്രി തുടര്‍ന്നു പറഞ്ഞു. 
വാരണാസിയിലെ അന്താരാഷ്ട്ര നെല്ലു ഗവേഷണ കേന്ദ്രത്തെക്കുറിച്ചു പരാമര്‍ശിക്കവേ, ഈ കേന്ദ്രം യാഥാര്‍ഥ്യമായതു സാങ്കേതിക വിദ്യയുടെ സഹായത്താല്‍ കൃഷി കൂടുതല്‍ ലാഭകരമാക്കാനുള്ള നമ്മുടെ പ്രയത്‌നത്തിന്റെ ഫലമാണെന്നും അദ്ദേഹം വ്യക്തമാക്കി. 
കാശി മാറ്റത്തിനു വിധേയമാകുന്നു എന്നത് ഇപ്പോള്‍ പ്രകടമാണെന്നു പ്രധാനമന്ത്രി പറഞ്ഞു ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട വികസന പദ്ധതികള്‍ മാറ്റത്തെ മുന്നോട്ടു നയിക്കും. ഗംഗാനദി ശുചീകരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഈ ലക്ഷ്യത്തിലേക്കു നടന്നടുക്കാന്‍ സാധിക്കുന്നതു പൊതുജനങ്ങളുടെ പിന്‍തുണ കൊണ്ടാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 
ഈ മാസാവസാനം വാരണാസിയില്‍ നടക്കാന്‍ പോകുന്ന പ്രവാസി ഭാരതീയ ദിവസ് വിജയിക്കുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു.