Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ചു നടത്തിയ ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രി ആന്ധ്രാപ്രദേശിലെ വരള്‍ച്ചയും ജലക്ഷാമവും വിലയിരുത്തി

മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ചു നടത്തിയ ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രി ആന്ധ്രാപ്രദേശിലെ വരള്‍ച്ചയും ജലക്ഷാമവും വിലയിരുത്തി


ആന്ധ്രാപ്രദേശിന്റെ വിവിധ ഭാഗങ്ങളിലെ വരള്‍ച്ചയും ജലക്ഷാമവും വിലയിരുത്താന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം നടന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ശ്രീ. എന്‍.ചന്ദ്രബാബു നായിഡുവും ഉയര്‍ന്ന കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

ദേശീയ ദുരിതാശ്വാസ നിധിയില്‍നിന്ന് 315.95 കോടി രൂപ സംസ്ഥാനത്തിനു കൈമാറി. സംസ്ഥാന ദുരിതാശ്വാസനിധിയിലേക്കുള്ള 2015-16ലെ കേന്ദ്രവിഹിതമായ 330 കോടി രൂപയ്ക്കു പുറമെയാണിത്. ഇതിലേക്കുള്ള 2016-17ലെ ആദ്യവിഹിതമായി 173.25 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

വരള്‍ച്ച നേരിടാനുള്ള ശ്രമങ്ങളുടെ ഭാഗമായി സംസ്ഥാനത്തു ചെക്ക് ഡാമുകള്‍ നിര്‍മിക്കാനും ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കാനും മൊബൈല്‍ സ്പ്രിങ്ക്‌ളര്‍ യൂണിറ്റുകള്‍ സ്ഥാപിക്കാനും നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. മൈക്രോ-ഇറിഗേഷനില്‍ ഉണ്ടായ പുരോഗതിയും അദ്ദേഹം പരാമര്‍ശിച്ചു. 2022 ആകുമ്പോഴേക്കും 20 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് മൈക്രോ ഇറിഗേഷന്‍ നടപ്പാക്കാനാണു പദ്ധതി. ആഗോലതലത്തിലെ ഉത്തമ മാതൃകകളെക്കുറിച്ചും ഈ രംഗത്തു നടക്കുന്ന ഗവേഷണങ്ങളെ കുറിച്ചുമൊക്കെ ചര്‍ച്ച ചെയ്യപ്പെട്ടു. മൈക്രോ ഇറിഗേഷന്‍ രംഗത്തുണ്ടാക്കിയ നേട്ടങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ഡ്രിപ് ഇറിഗേഷന്‍ സാമ്പത്തികമായി എന്തു മാറ്റത്തിനു വഴിവെച്ചു എന്നു പഠിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. ജലം ലാഭിക്കല്‍, വര്‍ധിച്ച ഉല്‍പാദനക്ഷമത, ഒപ്പം വളം, കീടനാശിനി, പണി എന്നിവയിലുണ്ടായ നേട്ടം തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കി പഠിക്കാനാണു നിര്‍ദേശിച്ചത്.

യൂറിയ ദുരുപയോഗം തടയാന്‍ വേപ്പെണ്ണ ഉപയോഗിക്കാനും നഗരങ്ങളിലെ ഖരമാലിന്യങ്ങളില്‍നിന്നുണ്ടാക്കുന്ന കംപോസ്റ്റിന് ടണ്ണിന് 1,500 രൂപ പ്രകാരം പ്രതിഫലം നല്‍കാനുമുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ പ്രകീര്‍ത്തിച്ച മുഖ്യമന്ത്രി, ഇതു മണ്ണിന്റെ ഫലഭൂയിഷ്ഠത നിലനിര്‍ത്താനും യൂറിയ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതു തടയാനും സഹായകമാകുമെന്നു ചൂണ്ടിക്കാട്ടി.
കൃഷിയിടങ്ങളിലെ ജലലഭ്യതയെക്കുറിച്ചും കൃഷിയെക്കുറിച്ചും അറിയാന്‍ എങ്ങനെയാണു സംസ്ഥാന ഗവണ്‍മെന്റ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതെന്നു മുഖ്യമന്ത്രി വിശദീകരിച്ചു. ഈ പരിഷ്‌കാരങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി, വിള ഇന്‍ഷുറന്‍സ് ഫലപ്രദമാക്കാന്‍ സാങ്കേതികവിദ്യ എങ്ങനെ ഉപയോഗപ്പെടുത്താമെന്നു പഠിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ദൗത്യസേന രൂപീകരിക്കാന്‍ നീതി ആയോഗിനോട് ആഹ്വാനം ചെയ്തു.

കേന്ദ്രവും സംസ്ഥാനവും യോജിച്ചുപ്രവര്‍ത്തിക്കാനുള്ള തീരുമാനത്തോടെയാണു യോഗം അവസാനിച്ചത്.