Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജസ്ഥാനിലെ ജയ്പൂരില്‍ ഗുണഭോക്താക്കളുമൊത്തുള്ള പൊതുയോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം


രാജസ്ഥാനെ സ്വന്തം നാടായി കാണുന്ന ഓരോരുത്തരും അതിന്റെ സംസ്‌ക്കാരവും പാരമ്പര്യവുമായി എത്രത്തോളം ചേര്‍ന്നുപോകുന്നുവെന്നത് എനിക്ക് അനുഭവേദ്യമാണ്. രാജസ്ഥാന്റെ തിളക്കവും ഊര്‍ജ്ജവും ഏതൊരാള്‍ക്കും കാണാവുന്നതുമാണ്. എന്റെ രാജസ്ഥാന്‍ അതിന്റെ സ്‌നേഹവും വാത്സല്യവും തുടര്‍ന്നും നാമെല്ലാവരിലേക്കും ചൊരിഞ്ഞുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ അനുഗ്രഹത്തില്‍ ഞാന്‍ അതീവ നന്ദിയുള്ളവനാണ്, ധീരന്മാരുടെ ഈ നാടിനെ ഞാന്‍ വന്ദിക്കുന്നു.

സുഹൃത്തുക്കളെ,
    രാജസ്ഥാനില്‍ മഹാറാണാ പ്രതാപിന്റെ ശൗര്യഗുണവും, സുരജ്മാളിന്റെ ധീരതയും ബ്രഹ്മഷായുടെ ആത്മാര്‍പ്പണവും പന്നാ ദായിയുടെ ത്യാഗവും, മീരാഭായിയുടെ ഭക്തിയും ഹാദിയ രാജ്ഞിയുടെ ത്യാഗവും അമൃതാദേവിയുടെ പരമപരിത്യാഗവും സംബന്ധിച്ച കഥകള്‍ ചേര്‍ന്നാണ് ഈ ഭാഗത്തെ ധര്‍മ്മചിന്തകള്‍ രൂപം കൊണ്ടിരിക്കുന്നത്.

    ആകാശം മുട്ടുന്ന കോട്ടകളും സുവര്‍ണ്ണ വസ്തുക്കളും വര്‍ണ്ണാഭമായ തലപ്പാവുകളും മധുരമായ ഭാഷയും സുന്ദരമായ ഗാനങ്ങളും മഹിതമായ പാരമ്പര്യവുമെല്ലാമാണ് രാജസ്ഥാന്റെ സ്വത്വം.  പ്രകൃതിയുടെ വെല്ലുവിളികള്‍ മറികടന്നുകൊണ്ടുള്ള ധാന്യോല്‍പ്പാദനത്തിലായാലും രാജ്യത്തെ സംരക്ഷിക്കുന്നതിലായാലും കാലങ്ങളായി രാജ്യത്തിന് മാതൃകയായി പ്രവര്‍ത്തിക്കുകയാണ് രാജസ്ഥാന്‍. സഹോദരീ, സഹോദരന്മാരെ,

    കഴിഞ്ഞ നാല് വര്‍ഷമായി ഇരട്ടിയിലേറെ ശക്തിയോടെ രാജ്‌സ്ഥാന്‍ വികസനത്തിന്റെ പാതയിലൂടെ സഞ്ചരിക്കുകയാണ്. ഇവിടുത്തെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനായി കേന്ദ്രത്തിലേയും സംസ്ഥാനത്തിലേയും ഗവണ്‍െമന്റുകള്‍ കൈയോട് കൈചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. ഉദയ്പൂര്‍, അജ്മീര്‍, കോട്ട, ധോല്‍പൂര്‍, നാഗോര്‍, ആല്‍വാര്‍, ജോധ്പൂര്‍, ചിത്തോര്‍ഗഢ്, സുജന്‍ ഗഢ്, ബിക്കാനീര്‍, ഭില്‍വാരാ, മൗണ്ട് അബു, ബൂന്ദി, ബേവാര്‍ എന്നിവിടങ്ങളിലായി 1ഃ പദ്ധതികള്‍ക്കായി 2,100 കോടി രൂപയുടെ പദ്ധതികള്‍ക്ക് തറക്കല്ലിടാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഈ പദ്ധതികളെല്ലാം രാജസ്ഥാനിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും വികസനവും മികച്ച സൗകര്യങ്ങളും ലഭ്യമാക്കുന്നതിന് ലക്ഷ്യം വച്ചുള്ളതാണ്. അത് ഗതാഗത തടസത്തിന്റെ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷനേടുന്നതിനും, മികച്ച മലിനീകരണനിര്‍ഗ്ഗമന പരിപാലനസൗകര്യത്തിനുമൊക്കെയുള്ള ഈ പദ്ധതികളെല്ലാം ഈ നഗരങ്ങളിലെ ജീവിതം മികച്ചതാക്കും.

സുഹൃത്തുക്കളെ,
    നാലുവര്‍ഷത്തിന് മുമ്പുണ്ടായിരുന്ന സ്ഥിതിയെക്കുറിച്ച് നിങ്ങള്‍ മറന്നുകാണില്ലായിരിക്കും. നാലുവര്‍ഷത്തിന് മുമ്പ് വസുന്ധരാജിക്ക് ഏത് സാഹചര്യത്തിലാണ് അധികാരം ഏറ്റെടുക്കേണ്ടിവന്നതെന്നത് നിങ്ങള്‍ ഒരിക്കലും മറക്കരുത്. കഴിഞ്ഞ ഗവണ്‍മെന്റ് ഏത് സ്ഥിതിയിലാണ് സംസ്ഥാനത്തെ വിട്ടിട്ടുപോയതെന്ന് നിങ്ങള്‍ ഒരിക്കലും മറക്കാതിരുന്നാല്‍ മാത്രമേ ഇന്ന് ഏത് തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് നിങ്ങള്‍ക്ക് മനസിലാകുകയുള്ളു. രാഷ്ട്രീയനേതാക്കളുടെ പേരില്‍ ശിലാഫലകങ്ങള്‍ സ്ഥാപിക്കുന്നതിന് രാജസ്ഥാനില്‍ എന്ത് തിരക്കായിരുന്നു. ഈ കാലത്ത് ബാര്‍മറില്‍ നിര്‍മ്മിച്ച റിഫൈനറിക്ക് എന്ത് സംഭവിച്ചുവെന്നത് ഓരോകുട്ടികള്‍ക്കും അറിയാവുന്നതാണ്. ഇന്ന് വളരെ വേഗത്തിലാണ് ഈ റിഫൈനറിയില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇതാണ് ഈ ഗവണ്‍ശമന്റിന്റെ പ്രവര്‍ത്തനശൈലി, ഇവിടെ ഒരു പ്രവര്‍ത്തനവും വൈകുകയോ, തെറ്റായദിശയിലേക്ക് തിരിച്ചുവിടുകയോയില്ല. കേന്ദ്ര ഗവണ്‍മെന്റോ സംസ്ഥാനത്തിലെ ബി.ജെ.പി ഗവണ്‍മെന്റ ആയിക്കോട്ടെ, നമ്മുടെ ഏക അജണ്ടഎന്നത് വികസനമാണ്. അത് വികസനമാണ്, വികസനം മാത്രമാണ്.

    നമ്മുടെ രാജ്യത്തെ ഓരോ പൗരന്റേയും ജീവിതം ആരോഗ്യകരവും സുരക്ഷിതവും ഒരു പദ്ധതിയില്‍ നിന്നും മറ്റൊരു പദ്ധതിയിലേക്ക് സുഗമമായി പോകാന്‍ കഴിയുന്നതുമാക്കി തീര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഞങ്ങള്‍ തുടര്‍ന്നും നടത്തിക്കൊണ്ടിരിക്കുന്നത്. ഗവണ്‍മെന്റിന്റെ പദ്ധതികള്‍ ഏതളവുവരെ ജനങ്ങള്‍ക്ക് ഗുണകരമായി എന്ന് കണ്ടെത്തുന്നതിനും മനസിലാക്കുന്നതിനുമുള്ള നമ്മുടെ പ്രയത്‌നമാണിത്. പദ്ധതികള്‍ കൂടുതല്‍ മെച്ചമാക്കുന്നതിനുള്ള നിരന്തരപ്രയത്‌നവും നടത്തുന്നുണ്ട്. ഈ പദ്ധതികള്‍ തങ്ങളുടെ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നത് അല്‍പ്പം മുമ്പാണ് നിങ്ങളിലെ ചില ഗുണഭോക്താക്കള്‍ ചൂണ്ടിക്കാട്ടിയത്. കേന്ദ്ര ഗവണ്‍മെന്റ്  പദ്ധതികളുടെ ഗുണഭോക്താക്കള്‍ മാത്രമല്ല, സംസ്ഥാന ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളും ഇതേ വികാരമാണ് പങ്കുവച്ചത്. രാജ് ശ്രീ പദ്ധതിയുടെ കീഴില്‍ സ്‌കൂട്ടി ലഭിച്ച പഠനത്തില്‍ മിടുക്കികളായ പെണ്‍മക്കള്‍, പ്ലാന്‍ഹാര്‍ പദ്ധതിയില്‍ ഗുണമുണ്ടായ കുട്ടികള്‍, തീര്‍ത്ഥാടന പദ്ധതിയില്‍ ഗുണമുണ്ടായ മുതിര്‍ന്നപൗരന്മാര്‍, അവരുടെയൊക്കെ കണ്ണുകളിലെ വെളിച്ചം ആര്‍ക്കും മറക്കാനാവില്ല. ഈ ആശയത്തിന് ഞാന്‍ വസുന്ധരാജിയെ അഭിനന്ദിക്കുന്നു.

    ഭാരതീയ ജനതാപാര്‍ട്ടിയെക്കുറിച്ച് സൂചിപ്പിച്ചാല്‍പോലും ഉറക്കം നഷ്ടപ്പെടുന്ന ഒരു വിഭാഗമുണ്ടെന്നത് സത്യമാണ്. മോദിജി, വസുന്ധരാജി എന്ന പേരുകള്‍ കേള്‍ക്കുമ്പോള്‍ തന്നെ അവര്‍ക്ക് പനിപിടിക്കും. അവര്‍ ഇത്തരത്തിലുള്ള പദ്ധതികളെ വെറുക്കുകയാണ്. ഈ പരിപാടിയുടെ ഏറ്റവും വലിയ നേട്ടം എന്തെന്നാല്‍ രാജസ്ഥാനിലെ പൊതുജനങ്ങള്‍ ഇതേക്കുറിച്ച് ഗുണഭോക്താക്കളില്‍ നിന്നും നേരിട്ട് തന്നെ കാര്യങ്ങള്‍ കേള്‍ക്കാനാകും. അപ്പോള്‍ അവര്‍ക്കും ഈ പദ്ധതികളെക്കുറിച്ചും എങ്ങനെ ഈ പദ്ധതിയുടെ ഗുണഫലങ്ങള്‍ തങ്ങള്‍ക്കും നേടാനാകുമെന്നതിനെക്കുറിച്ചും അവര്‍ക്ക് ബോദ്ധ്യമുണ്ടാകും. മറ്റൊരു രീതിയില്‍ ഈ പദ്ധതികള്‍ വെറുതെ കടലാസുകളില്‍ മാത്രം കുടുങ്ങിക്കിടക്കാതെ പൊതുജനങ്ങളുടെ അടുത്ത് എത്തും. ഇതുമൂലം ഗവണ്‍മെന്റ് സംവിധാനത്തില്‍ ഒരു സമ്മര്‍ദ്ദം ഉണ്ടാകും. ഒരു പൊതുജനസമ്മര്‍ദ്ദം സൃഷ്ടിക്കപ്പെടുകയും ജനങ്ങള്‍ക്ക് ബോദ്ധ്യമുണ്ടാകുകയും ചെയ്യുമ്പോള്‍ ഏതെങ്കിലും മേഖലയില്‍ ഏതെങ്കിലുമൊരു ഉദ്യോഗസ്ഥന്‍ അയഞ്ഞ സമീപനം സ്വീകരിക്കുകയാണെങ്കില്‍ അദ്ദേഹവും വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതനാകും. അതാണ് ഈ പരിപാടി ഗവണ്‍മെന്റിുണ്ടാക്കുന്ന പ്രചരണത്തെക്കാളേറെ ഗുണഭോക്താക്കള്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാക്കുന്നത്. ഗുണഭോക്താക്കള്‍ ഇതിനെക്കുറിച്ച് വീണ്ടും വീണ്ടും സംസാരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇതില്‍ പിന്നോക്കം പോയവര്‍ നേട്ടത്തിനായി മുന്നോട്ടുവരണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു.

    സുഹൃത്തുക്കളെ, കഴിഞ്ഞ നാലുവര്‍ഷം ഉണ്ടാക്കിയ പദ്ധതികള്‍ എന്തൊക്കെയായിരുന്നാലും അവയെല്ലാം പാവപ്പെട്ടവരിലും, ചൂഷിതരിലും, പീഡിതരിലും അടിച്ചമര്‍ത്തപ്പെട്ടവരിലും ദളിതരിലും ഗ്രോത്രവര്‍ഗ്ഗക്കാരിലും കര്‍ഷകരിലും അമ്മമാരിലും പെണ്‍മക്കളിലും കേന്ദ്രീകരിച്ചവയായിരുന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം വരുന്ന 2022ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിന് വേണ്ടിയാണ് ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത്. ഈ മണ്ണിന്റെ പുത്രന്‍ എന്റെ സഹപ്രവര്‍ത്തകന്‍ ഗജേന്ദ്രസിംഗ് ഷെഖാവത്ത്, കൃഷി വകുപ്പിനെ മുന്നോട്ടുകൊണ്ടുപോകുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ ഉദ്ഘാടനം ചെയ്യാന്‍ ഒരു അവസരമുണ്ടായപ്പോള്‍ അത് രാജസ്ഥാനിലെ സൂരജ് ഗഢില്‍ വച്ചാണ് ഉദ്ഘാടനം ചെയ്തതെന്ന് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ആ സമയത്ത് ഈ കാലത്തിനിടയില്‍ 14 കോടി സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഒരു ലക്ഷ്യം ഗവണ്‍മെന്റ് നിശ്ചയിച്ചിരുന്നു. ഈ ലക്ഷ്യം പൂര്‍ത്തിയാക്കാനായിയെന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. 14.50 കോടിയിലധികം സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ ഇതിനകം നമ്മുടെ രാജ്യത്തെ കര്‍ഷകര്‍ക്ക് വിതരണം ചെയ്തുകഴിഞ്ഞു. രാജസ്ഥാനില്‍ ഏകദേശം 90 ലക്ഷം കര്‍ഷകര്‍ക്ക് ഈ കാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഈ കാര്‍ഡുകളുടെ സഹായത്തോടെ ശാസ്ത്രീയ കൃഷി കൂടുതല്‍ സുഗമമാകുകയും ഉല്‍പ്പാദനത്തില്‍ അതിന്റെ പ്രത്യക്ഷ നേട്ടം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്ത് ബമ്പര്‍ വിളവുണ്ടായത് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കും.

സുഹൃത്തുക്കളെ,
    ഉല്‍പ്പാദനചെലവിന്റെ ഒന്നരയിരട്ടി താങ്ങുവിലയാക്കുമെന്ന ഗവണ്‍മെന്റ് വാഗ്ദാനം പൂര്‍ത്തിയാക്കിയപ്പോള്‍ എന്റെ ആദ്യത്തെ പൊതുയോഗം നടത്താന്‍ അവസരം ലഭിച്ചത് രാജസ്ഥാനിലാണെന്നതും യാദൃശ്ചികമാണ്. തിനയോ, ചോളമോ, പയറുവര്‍ഗ്ഗമോ എന്തായാലും ഇക്കൊല്ലം നിങ്ങള്‍ കൃഷിചെയ്യുന്നവയ്ക്ക് നിങ്ങള്‍ക്ക് ഉല്‍പ്പാദനത്തിന്റെ ഒന്നരയിരട്ടി താങ്ങുവിലയായി ലഭിക്കും.

സുഹൃത്തുക്കളെ,
    രാജസ്ഥാനിലെ കര്‍ഷകരുമായി പ്രത്യേകിച്ച് ഇക്കാര്യം വിശദമായി തന്നെ ചര്‍ച്ചചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒരു ക്വിന്റല്‍ തിനയുടെ ഉല്‍പ്പാദനചെലവ് ഏകദേശം 990 രൂപയായാണ് കണക്കാക്കിയിരിക്കുന്നത്. ഇപ്പോള്‍ അതിന്റെ താങ്ങുവില 1950 രൂപയായി വര്‍ദ്ധിപ്പിച്ചു. ചെലവിന്റെ രണ്ടിരട്ടി എന്നതാണ് ഇത് അര്‍ത്ഥമാക്കുന്നത്. അതുപോലെ ചോളത്തിന്റെ ഉല്‍പ്പാദനത്തിന് ഏകദേശം 1620 രൂപയാണ് കണക്കാക്കിയിരിക്കുന്നത്. അതിന്റെ താങ്ങുവില 2480 രൂപയാക്കി. അതുപോലെ ഗേതാമ്പിന്റെ ഉല്‍പ്പാദനത്തിന് ഒരു ക്വിന്റലിന് 1130 രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. അതിന്റെ താങ്ങുവില 1700 രൂപയായി വര്‍ദ്ധിപ്പിച്ചു. ചെറുപയറിന്റെ ഉല്‍പ്പാദനചെലവായി കണക്കാക്കിയിരിക്കുന്നത് 4650 രൂപയാണ്. അതിന്റെ താങ്ങുവില 7000 രൂപയ്ക്കടിപ്പിച്ച് വര്‍ദ്ധിപ്പിച്ചു. ഇതിനൊക്കെ പുറമെ തുവരപരിപ്പായിക്കൊട്ടേ, ഉഴുന്നായിക്കോട്ടേ, സോയാബീന്‍ ആയിക്കോട്ടെ, നെല്ല് ആയിക്കോട്ടെ ഇവയുടെയൊക്കെ ഉല്‍പ്പാദന ചെലവിന്റെ ഒന്നര ഇരട്ടി താങ്ങുവിലയായി ഗവണ്‍മെന്റ് നിശ്ചയിച്ചിട്ടുണ്ട്.

സുഹൃത്തുക്കളെ,
    വിത്തുമുതല്‍ വിപണിവരെ എല്ലാ സംവിധാനത്തിലും ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ നാലുവര്‍ഷമായി കര്‍ഷകര്‍ക്കായി രൂപീകരിച്ച പദ്ധതികള്‍ നടപ്പാക്കുന്നതിനായി തന്റെ എല്ലാ കഴിവും ഉപയോഗിച്ച് വസുന്ധരാജിയുടെ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നുണ്ട്. പ്രധാനമന്ത്രി ഫസല്‍ ബീമായോജന പ്രകാരം ഈ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് മാത്രമായി 2,500 കോടി രൂപ നഷ്ടപരിഹാരമായി നല്‍കിയിട്ടുണ്ട്.

സുഹൃത്തുക്കളെ,
    മുന്‍കാലരീതികളില്‍ നിന്നും വ്യതിചലിച്ചുകൊണ്ട് നിരവധി പാവപ്പെട്ട ജനങ്ങളെ ശാക്തീകരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുകയെന്ന പാതിയാണ് സ്വീകരിച്ചിട്ടുള്ളത്. അതിന്റെ ഫലം വ്യക്തമായി കാണാവുന്നതാണ്. വിശ്രുതമായ ഒരു  ആഗോള ഏജന്‍സി അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ഏകദേശം 5 കോടി ജനങ്ങള്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ദാരിദ്ര്യത്തിന്റെ ദൂഷിതവലയത്തില്‍ നിന്നും പുറത്തുവന്നിട്ടുണ്ട്. അഞ്ച് കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്നും പുറത്തുവന്നു. രാജ്യം ദാരിദ്ര്യത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നുവെന്നതിന് പിന്നിലെ കാരണം: ശരിയായ വികസനത്തിനുള്ള പൂര്‍ണ്ണ ഇച്ഛയാണ്. ഈ ഗവണ്‍മെന്റിന് നിങ്ങള്‍ ജനങ്ങളില്‍ നിന്നും ലഭിക്കുന്ന പിന്തുണ, രാജ്യത്തെ 125 കോടി ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്,  ആ പിന്തുണയുടെ ഫലം കൊണ്ടാണ് ക്ലീന്‍ ഇന്ത്യാ മിഷന്റെ കീഴില്‍ രാജസ്ഥാനില്‍ മാത്രം 80 ലക്ഷം ശൗചാലയങ്ങള്‍ നിര്‍മ്മിക്കാനായത്.
രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ 32 കോടി ജന്‍ധന്‍ അക്കൗണ്ടുകള്‍ തുറന്നപ്പോള്‍ ഈ കാലയളവില്‍  രാജസ്ഥാനില്‍ മാത്രം 2.5 കോടി അക്കൗണ്ടുകളാണ് ആരംഭിച്ചത്. രാജസ്ഥാനിലെ ആറു ലക്ഷത്തിലധികം പാവപ്പെട്ടവര്‍ക്ക് വീട് നല്‍കുകയെന്ന ലക്ഷ്യം പി.എം.എ.വൈയുടെ കീഴില്‍ പൂര്‍ത്തിയായി. മുന്‍കാല പദ്ധതികളും പൂര്‍ത്തീകരിക്കുകയാണ്. രാജസ്ഥാനിലെ 70 ലക്ഷത്തിലധികം ആളുകള്‍ക്ക് പ്രതിമാസം ഒരു രൂപയ്ക്കും പ്രതിദിനം 90 പൈസയ്ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷയും ലഭിച്ചിട്ടുണ്ട്.

സുഹൃത്തുക്കളെ,
    രാജസ്ഥാനിലെ 44 ലക്ഷം സംരംഭകര്‍ക്ക് മുദ്രാ പദ്ധതിയുടെ അടിസ്ഥാനത്തില്‍ ഒരു ഈടുമില്ലാതെ വായ്പകള്‍ ബാങ്കുകള്‍ നല്‍കിയിട്ടുണ്ട്. അതിന് പുറമെ ഒരുവര്‍ഷം കൊണ്ടുമാത്രം സൗഭാഗ്യപദ്ധതിപ്രകാരം 3 ലക്ഷം പേര്‍ക്ക് സൗജന്യ വൈദ്യുതികണക്ഷനുകളും നല്‍കിയിട്ടുണ്ട്. ഉജ്ജ്വല പദ്ധതിയുടെ അടിസ്ഥാനത്തില്‍ 33.50 ലക്ഷം അമ്മമാര്‍ക്കും സഹോദരിമാര്‍ക്കുമായി സൗജന്യ പാചകവാതകകണക്ഷനുകളും ലഭ്യമാക്കി. ഉജ്ജ്വല പദ്ധതി സ്ത്രീകളുടെ ജീവിതം തന്നെ മാറ്റിമറിച്ചിട്ടുണ്ട്.

സഹോദരീ, സഹോദരന്മാരെ,
ഈ പദ്ധതിയുടെ ഗുണഭോക്താക്കളായ അമ്മമാരോടും സഹോദരിമാരോടും സംസാരിച്ചപ്പോള്‍ എനിക്ക് ഒരു പുതിയ കാര്യം അറിയാനായി. ഒരു സഹോദരി എന്നോട് പറഞ്ഞത് ഉജ്ജ്വല പദ്ധതിയുടെ ഫലമായി പുകയില്‍ നിന്നുള്ള മോചനം മാത്രമല്ല, ജലം സംരക്ഷിക്കുന്നതിനും അവര്‍ക്ക് കഴിയുന്നുവെന്നാണ്. പാചകവാതം ഉപയോഗിക്കുന്നതുമൂലം അടുക്കളപാത്രങ്ങളില്‍ കരിപിടിക്കാത്തതുകൊണ്ടാണ് ജലം സംരക്ഷിക്കപ്പെടുന്നത്. ഈ തരത്തില്‍ ഈ പദ്ധതി ഇരട്ട ആനുകൂല്യമാണ് രാജസ്ഥാനിലെ അമ്മമാര്‍ക്ക് നല്‍കുന്നത്.

സുഹൃത്തുക്കളെ,
രാജസ്ഥാനിലെ ജനങ്ങള്‍ അവരുടെ സമയത്തിന്റെ നല്ലൊരുഭാഗവും വെള്ളത്തിന്റെ ആവശ്യം നിറവേറ്റാനാണ് വിനിയോഗിക്കുന്നതെന്ന് എനിക്ക് ബോദ്ധ്യമുണ്ട്. ഈ ദിശയില്‍ വസുന്ധരാജിയുടെ ഗവണ്‍മെന്റ് അഭിനന്ദനാര്‍ഹമായ പരിശ്രമമങ്ങളാണ് നടത്തിയത്. മുഖ്യമന്ത്രിയുടെ ജല സ്വാശ്രയ ദൗത്യത്തിന്റെ കീഴില്‍ നഗരങ്ങളിലും ഗ്രാമങ്ങളിലുമായി 4000 കോടി രൂപയിലധികം വരുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കിയതായി എനിക്ക് അറിയാന്‍ കഴിഞ്ഞു. കുടത്തില്‍ വെള്ളം വിതരണംചെയ്യുന്നതിനുള്ള സൗകര്യം 12,500 ഗ്രാമങ്ങളില്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു.

സഹോദരി, സഹോദരന്മാരെ,
    പാര്‍വതി, കാലിസിന്ധ്, ചമ്പല്‍ ബന്ധിപ്പിക്കല്‍ പദ്ധതികള്‍ ദേശീയപദ്ധതികളായി പ്രഖ്യാപിക്കണമെന്ന് നിങ്ങളുടെ ജനകീയ മുഖ്യമന്ത്രിയും രാജസ്ഥാന്‍ ഗവണ്‍മെന്റും ബി.ജെ.പി എം.എല്‍.എമാരും ആവശ്യപ്പെടുന്നതായി എനിക്ക് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. വളരെ വിശദമായ ഒരു റിപ്പോര്‍ട്ട് ജലവിഭവ മന്ത്രാലത്തിന് അയച്ചുകൊടുക്കുമെന്നും ആ പദ്ധതി സാങ്കേതികമായി പരിശോധിക്കുമെന്നും എനിക്ക് അറിയാനായിട്ടുണ്ട്. ഈ പദ്ധതി രാജസ്ഥാനിലെ 2 ലക്ഷം ഹെക്ടറിലധികം ഭൂമിയില്‍ ജലസേചനസൗകര്യം ലഭ്യമാക്കും. അത് മാത്രമല്ല, ഈ പദ്ധതിയിലൂടെ ജയ്പൂര്‍, ആള്‍വാര്‍, ഭരത്പുര്‍, സവായി മാധേപൂര്‍, ജാല്‍വാഡ്, കോട്ട, ബുന്‍ധി, തുടങ്ങിയ 13 നഗരങ്ങളിലായുള്ള രാജസ്ഥാനിലെ 40% ലധികം ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാനും സാധിക്കും. 

സഹോദരീ, സഹോദരന്മാരെ,
    ഈ ആവശ്യം സകാരാത്മകമായി തന്നെ പരിഗണിക്കുമെന്ന് നിങ്ങള്‍ക്ക് ഉറപ്പുനല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. രാജസ്ഥാന്റെ വികസനത്തിന് വേണ്ടിയും സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് സുഗമമായി വെള്ളം ലഭ്യമാക്കുന്നതിനായും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കുടിവെള്ളം വിതരം ചെയ്യുന്നതിനുമായും വേണ്ട ഒരു തീരുമാനം എല്ലാ സംവേദനക്ഷമതയോടെയും എടുക്കും.

സുഹൃത്തുക്കളെ,
    പാവപ്പെട്ടവരുടെ ശാക്തീകരണത്തിനായി ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ഗവണ്‍മെന്റ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. കഴിഞ്ഞ തവണ ജൂന്‍ജുന്നില്‍ വന്നപ്പോള്‍ ദേശീയ പോഷകാഹാര ദൗത്യം(നാഷണല്‍ ന്യുട്രീഷന്‍ മിഷന്‍) എന്ന ബ്രഹത്തായ ഒരു പദ്ധതി ഞാന്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാജ്യത്താകമാനം വളരെ കാര്യക്ഷമമായി തന്നെ ആ പദ്ധതി നടപ്പാക്കിക്കഴിഞ്ഞു. ഇതിന് പുറമെ കുട്ടികളുടെ ജനനവും മാതാക്കള്‍ക്കും കുട്ടികള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതും  വിദഗ്ധരായ മേല്‍നോട്ടത്തിലാക്കുകയും ചെയ്തു. ഇത് മാതൃമരണനിരക്കില്‍ വലിയ കുറവുണ്ടാക്കുന്നതിനും സഹായിച്ചിട്ടുണ്ട്. ഈ ദിശയിലേക്ക് രാജസ്ഥാനിലെ ഗവണ്‍മെന്റം ഇവിടുത്തെ അമ്മമാരും പെണ്‍മക്കളും കൈക്കൊണ്ട പ്രയത്‌നങ്ങള്‍ താഴേത്തട്ടുമുതല്‍ പ്രകടമാണ്. അതിന് പ്രത്യേകിച്ചും ഇവിടുത്തെ അമ്മമാരെയും പെണ്‍മക്കളേയും രാജസ്ഥാനിലെ ഗവണ്‍മെന്റിനെയും ഞാന്‍ അഭിനന്ദിക്കുന്നു. തീര്‍ച്ചയായും രാജസ്ഥാന്‍ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതിയെ വളരെ ഉയര്‍ന്ന തലത്തിലേക്ക് കൊണ്ടുപോകുന്നുണ്ട്. പാവപ്പെട്ട ജനങ്ങളില്‍ രോഗം സംബന്ധിച്ചുള്ള ആശങ്കകള്‍ കണക്കിലെടുത്തുകൊണ്ടുതന്നെയാണ് ആയുഷ്മാന്‍ ഭാരത് എന്ന ബ്രഹത് പ്രതിജ്ഞയെടുത്തത്. പദ്ധതിയുടെ അടിസ്ഥാനത്തില്‍ 50 കോടിയോളം ജനങ്ങള്‍ക്ക് ഗുരുതരമായ അസുഖങ്ങള്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ ചികിത്സ ഉറപ്പാക്കും. ഈ പദ്ധതിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം അതിവേഗത്തില്‍ നടന്നുവരികയാണ്, അധികം വൈകാതെ തന്നെ ഇതിന് തുടക്കവും കുറിയ്ക്കും.

സഹോദരീ, സഹോദരന്മാരെ,
ബി.ജെ.പി ഗവണ്‍മെന്റിന്റെ ഓരോ പദ്ധതിയും രാജ്യത്തിന്റെ സന്തുലിതവികസനവും ഓരോ വ്യക്തിക്കും അന്തസും സുരക്ഷയും സ്വാഭിമാനവും നല്‍കുന്നതുമാണ് ലക്ഷ്യമാക്കുന്നത്. ഇന്ന് ഇതുവരെയില്ലാത്ത തരത്തിലുള്ള ഒരു ജനകീയ മുന്നേറ്റം രാജ്യത്ത് നടക്കുന്നുണ്ട്, അതിന്റെ പേരാണ് ദേശീയ ഗ്രാമീണ സയംഭരണ ദൗത്യം (നാഷണല്‍ വില്ലേജ് സെല്‍ഫ്‌റൂള്‍ മിഷന്‍). ഗ്രാമങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന വികസന ഘടകങ്ങള്‍ പരിഗണിച്ചുകൊണ്ട് ഒരു പുതിയ ഊര്‍ജ്ജത്തോടെ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. ഗ്രാമങ്ങളിലെ എല്ലാ വ്യക്തികള്‍ക്കും ബാങ്ക് അക്കൗണ്ടുകളും, എല്ലാ വീടുകള്‍ക്കും പാചകവാതക-വൈദ്യുതികണക്ഷനുകളും ലഭ്യമാക്കുക, എല്ലാ വ്യക്തികളേയൂം പ്രതിരോധ കുത്തിവയ്പ്പിന് വിധേയരാക്കുക, ഓരോരേയൂം സുരക്ഷാപരിധിയില്‍ കൊണ്ടുവരിക, എല്ലാവീടുകളിലും എല്‍.ഇ.ഡി ബള്‍ബുകള്‍ ഉണ്ടായിരിക്കുക എന്നിവ ഇവയിലൂടെ ഉറപ്പാക്കുന്നു. ഈ പദ്ധതിയുടെ കീഴില്‍ ഈ വര്‍ഷം ഓഗസ്റ്റ് 15നകം രാജസ്ഥാനിലെ 1,500 ഗ്രാമങ്ങളില്‍ ഈ നേട്ടങ്ങള്‍ പൂര്‍ണ്ണമായി എത്തിച്ചിരിക്കും.

സുഹൃത്തുക്കളെ,
    ഗ്രാമങ്ങളോ, നഗരങ്ങളോ ആയിക്കോട്ടേ, രാജ്യത്തിന്റെ ഓരോ ഭാഗത്തിന്റെയും വികസനം എല്ലാവര്‍ക്കുമൊപ്പം-എല്ലാവരുടെയും വികാസം(സബ്‌കേ സാത്ത-സബ്കാവികാസ്) എന്ന മുദ്രാവാക്യത്തോടെ അതിവേഗത്തില്‍ നടന്നുവരികയാണ്. രാജ്യത്തെ 100 വലിയ നഗരങ്ങളില്‍ കാര്യക്ഷമമായ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നത് ധ്രുതഗതിയില്‍  നടന്നുവരികയാണ്. ഗതാഗതം, വൈദ്യുതി, വെള്ളം ഭരണത്തിന്റെ മറ്റ് ഘടകങ്ങള്‍ തുടങ്ങി ഈ നഗരങ്ങളുടെ വിവിധ മാനങ്ങളെ കാര്യക്ഷമമാക്കുന്നതിന്(സ്മാര്‍ട്ട്) കേന്ദ്ര ഗവണ്‍മെന്റ് 7000 കോടി രൂപയിലധികം വരുന്ന പദ്ധതിക്കാണ് അംഗീകാരം നല്‍കിയത്. ഈ പദ്ധതിയില്‍ വളരെ വേഗത്തില്‍ തന്നെ രാജസ്ഥാന്‍ ഗവണ്‍മെന്റും പ്രവര്‍ത്തിക്കുന്നുണ്ട്.

സുഹൃത്തുക്കളെ,
    ഇന്ന് നടപ്പാക്കുന്ന കര്‍ത്തവ്യങ്ങള്‍ മുമ്പും ചെയ്യാമായിരുന്നതാണ്. എന്നാല്‍ മുന്‍കാല ഗവണ്‍മെന്റുകള്‍ എന്ത് ഉദ്ദേശത്തോടെയാണ്  പ്രവര്‍ത്തിച്ചിരുന്നതെന്ന് നിങ്ങള്‍ക്കെല്ലാം നല്ലതുപോലെ അറിയാവുന്നതാണ്. ആ ഉദ്ദേശത്തിന്റെ ഫലമായാണ് ഇന്ന് ജനങ്ങള്‍ കോണ്‍ഗ്രസിനെ കാളവണ്ടി (ബൈല്‍ ഗാഡി) എന്ന് വിളിക്കുന്നത്. അത് ഒരു കാളവണ്ടിയല്ല, എന്നാല്‍ ജാമ്യം കിട്ടുന്നതിനുള്ള ഒരു ഉപകരണം മാത്രമാണ്. എന്തെന്നാല്‍ ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നിരവധി ഉന്നതനേതാക്കളും നിരവധി മുഖ്യമന്ത്രിമാരും ഇന്ന് ജാമ്യത്തിലാണ്. എന്നാല്‍ ഇന്ന് ബി.ജെ.പി ഗവണ്‍മെന്റുകള്‍ നിങ്ങള്‍ കോണ്‍ഗ്രസ് സംസ്‌ക്കാരത്തെ തള്ളിക്കളഞ്ഞുകൊണ്ട് ബി.ജെ.പിക്ക് നല്‍കിയ ജനാധികാരത്തിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കാന്‍ രാവും പകലും പ്രവര്‍ത്തിക്കുകയാണ്. ഒരു നവ ഇന്ത്യ സൃഷ്ടിക്കുമെന്ന പ്രതിജ്ഞയുമായാണ് ഞങ്ങള്‍ മുന്നോട്ടുപോകുന്നത്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം 2022ല്‍ പൂര്‍ത്തിയാക്കുകയാണ്. എന്നാല്‍ അതിനും മുമ്പായി അടുത്തവര്‍ഷം മാര്‍ച്ചില്‍ രാജസ്ഥാന്‍ രൂപീകരണത്തിന്റെ 70വര്‍ഷം പൂര്‍ത്തിയാകും. ഒരു നവ രാജസ്ഥാന്‍ ഇല്ലാതെ നവ ഇന്ത്യ സാദ്ധ്യമല്ല. ആ അവസരത്തില്‍ ഈ സംസ്ഥാനത്തെ നമ്മുടെ സഹോദരീ സഹോദരന്മാര്‍ക്ക് രാജ്യനിര്‍മ്മിതിയ്ക്കും രാജസ്ഥാന്റെ വികസനത്തിനുമുള്ള സുവര്‍ണ്ണാവസരമാണ് ലഭ്യമായിരിക്കുന്നത്.

സുഹൃത്തുക്കളെ,
    രാജ്യത്തിന് വേണ്ടി പരമമായ ത്യാഗം അനുഷ്ഠിച്ച പരമവിര്‍ ചക്ര പുരസ്‌ക്കാരജേതാവ് ഷഹീദ് പിരു സിംഗ് ഷെഖാവത്തിന്റെ ജന്മശതാബ്ദി വര്‍ഷം ഇക്കൊല്ലമാണ് വരുന്നത്.  അദ്ദേഹത്തിന്റെ ത്യാഗത്തിന്റെ ഏഴുപത് വര്‍ഷം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും. തന്റെ ജീവിതം ത്യാഗം ചെയ്ത ആ മഹദ് ആത്മാവിന് മുന്നില്‍ ഞാന്‍ പ്രണമിക്കുന്നു. അത്തരത്തിലുള്ള മഹദ് ആമ്താക്കളുടെ ധൈര്യവും ശൗര്യവൂം ദേശസ്‌നേഹവുമൊക്കെ കൊണ്ട് ഇന്ന് നമ്മുടെ രാജ്യത്തിന് ലോകത്തെ ആത്മവിശ്വാസത്തോടെ നേരിടാനാകും. എന്നാല്‍ നമ്മുടെ രാഷ്ട്രീയ എതിരാളികള്‍ സൈന്യത്തെപ്പോലും വിടുന്നില്ലെന്നത് നിര്‍ഭാഗ്യകരമാണ്. ഗവണ്‍മെന്റിനെതിരെ ചോദ്യം ഉന്നയിക്കുന്നത് സമ്മതിക്കാം, എന്നാല്‍ അവര്‍ സൈന്യത്തിന്റെ കാര്യശേഷിക്കെതിരെയും ചോദ്യങ്ങള്‍ ഉന്നയിക്കുകയെന്ന തെറ്റാണ് ചെയ്യുന്നത്. ഇത് മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. രാജസ്ഥാനിലെയും രാജ്യത്തിലേയും ജനങ്ങള്‍ ഇത്തരം രാഷ്ട്രീയം അവലംബിക്കുന്നവര്‍ക്ക് ഒരിക്കലും മാപ്പ് നല്‍കില്ല.

സുഹൃത്തുക്കളെ,
    രാജ്യപാരമ്പര്യ രാഷ്ട്രീയം വേണമെന്നുള്ളവര്‍ക്ക് അത് ചെയ്യാം. എന്നാല്‍ ഞങ്ങളുടെ നിശ്ചയദാര്‍ഡ്യം രാജ്യത്തിന്റെയും സുരക്ഷയും സ്വാഭിമാനവും ഏറ്റവും ഉന്നതയില്‍ എത്തിക്കുകയെന്നതാണ്. അത് നമ്മുടെ നയങ്ങളേയും സുതാര്യതയേയും മാറ്റുന്നില്ല. അതാണ് വര്‍ഷങ്ങളായി സ്തംഭിച്ചുനിന്നിരുന്ന വണ്‍ റാങ്ക്-വണ്‍ പെന്‍ഷന്‍ പദ്ധതിപ്രശ്‌നം ഈ ഗവണ്‍മെന്റ് പരിഹരിച്ചത്.

സഹോദരി, സഹോദരന്മാരെ,
    ഇന്ന് നമ്മുടെ രാജ്യം ഒരു നിര്‍ണ്ണായകഘട്ടത്തിലാണ്. നാം ഒരു പുതിയ ദിശയിലേക്ക് നിങ്ങിക്കൊണ്ടിരിക്കുകയാണ്. നിരവധി കഠിനലക്ഷ്യങ്ങള്‍ നേടിക്കഴിഞ്ഞു. പുതിയ നിരവധി ലക്ഷ്യങ്ങള്‍ നിശ്ചയിച്ചുകൊണ്ട് നാം മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. നിങ്ങളുടെയെല്ലാം സജീവ പങ്കാളിത്തമുള്ളതുകൊണ്ട് എല്ലാ പ്രതിജ്ഞകളും സാക്ഷാത്കരിക്കുന്നതില്‍ ഗവണ്‍മെന്റ് വിജയിക്കുമെന്നതില്‍ എനിക്ക് പൂര്‍ണ്ണവിശ്വാസമുണ്ട്. ഇന്ന് ആരംഭിച്ച പദ്ധതികളില്‍ ഒരിക്കല്‍ കൂടി രാജസ്ഥാനിലെ ജനങ്ങളെ അഭിനന്ദിച്ചുകൊണ്ട് ഞാന്‍ എന്റെ പ്രസംഗം അവസാനിപ്പിക്കുന്നു.

നിങ്ങള്‍ എല്ലാവരും എന്നോടൊപ്പം ചേര്‍ന്ന് പറയുക:
ഭാരത് മാതാവ് ജയിക്കട്ടെ
ഭാരത് മാതാവ് ജയിക്കട്ടെ

വളരെയധികം നന്ദി