Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേല്‍ നടന്ന നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നല്‍കിയ മറുപടി.


ആദരണീയ സ്പീക്കര്‍ മാഡം,

ബഹുമാന്യനായ രാഷ്ട്രപതിയുടെ പ്രസംഗത്തിന് അദ്ദേഹത്തോടുള്ള നന്ദി അറിയിച്ചുകൊണ്ട്, അതിനു പിന്തുണ അറിയിച്ചുകൊണ്ട് ചില കാര്യങ്ങള്‍ സഭയില്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തോട് സ്വന്തം വീക്ഷണങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ട് ലോക്‌സഭയിലെ നിരവധി അംഗങ്ങള്‍ ഇന്നലെ സംസാരിക്കുകയുണ്ടായി. ശ്രീ മല്ലികാര്‍ജ്ജുന്‍ജി, ശ്രീ.മുഹമ്മദ് സലിം ജി, ശ്രീ.വിനോദ് കുമാര്‍ ജി, ശ്രീ.നരസിംഹം തോട്ടാ ജി, ശ്രീ. താരീഖ് അന്‍വര്‍ജി, ശ്രീ. പ്രേം സിംഗ് ജി, ശ്രീ. അന്‍വര്‍ ജി, ജയ്പ്രകാശ് നാരായണ്‍ യാദവ്, കല്യാണ്‍ ബാനര്‍ജി, ശ്രീ. പി വേണുഗോപാല്‍, അനന്ത്‌റാവു അഡ്‌സല്‍ജി, ആര്‍ കെ ഭാരതി മോഹന്‍ ജി എന്നിവരടക്കം ബഹുമാനപ്പെട്ട മുപ്പത്തിനാലോളം അംഗങ്ങള്‍ അവരുടെ വീക്ഷണങ്ങള്‍ പ്രകടിപ്പിച്ചു. വിശദമായ ചര്‍ച്ച തന്നെ നടന്നു. ചില അംഗങ്ങള്‍ അനുകൂലിക്കുകയും മറ്റുള്ളവര്‍ എതിര്‍ക്കുകയും ചെയ്തു. പക്ഷേ, അതൊരു അര്‍ത്ഥപൂര്‍ണമായ ചര്‍ച്ചയായിരുന്നു, രാഷ്ട്രപതിയുടെ പ്രസംഗം ഏതെങ്കിലും പാര്‍ട്ടിയുടേതുമായി ചേര്‍ന്നു നില്‍ക്കുന്നതല്ല.. രാജ്യത്തിന്റെ പ്രതീക്ഷയുടെയും അഭിലാഷത്തിന്റെയും പ്രകടനവും അത് സാക്ഷാത്കരിക്കാന്‍ നടത്തിയ ചുവടുവയ്പുകളും അടങ്ങിയതാണ് ഈ പ്രസംഗം. ആ പരിപ്രേക്ഷ്യത്തില്‍ രാഷ്ട്രപതിയുടെ പ്രസംഗം ബഹുമാനിക്കപ്പെടണം. എതിര്‍ക്കാന്‍ വേണ്ടി മാത്രം അതിനെ എതിര്‍ക്കുന്നത് ശരിയാണോ?

സ്പീക്കര്‍ മാഡം,

നമ്മുടെ രാജ്യത്തെ ചില സംസ്ഥാനങ്ങള്‍ ബഹുമാന്യനായ അടല്‍ബിഹാരി വാജ്‌പേയി ജി കൂടിയാണ് രൂപീകരിച്ചത്. മൂന്ന് പുതിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെട്ടു. ഉത്തര്‍പ്രദേശില്‍ നിന്ന് ഉത്തരാഖണ്ഡ് രൂപീകരിച്ചു, മധ്യപ്രദേശില്‍ നിന്ന് ഛത്തീസ്ഗഡും ബീഹാറില്‍ നിന്ന് ജാര്‍ഖണ്ഡും. പക്ഷേ, സംസ്ഥാനങ്ങളുടെ വിഭജനവും ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും ഉള്‍പ്പെടെ പ്രക്രിയ മുഴുവന്‍ സുഗമമായി നടക്കണം എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. നേതൃത്വത്തിന് ദീര്‍ഘവീക്ഷണമുണ്ടെങ്കില്‍ ശരിയായ തീരുമാനങ്ങളെടുക്കാന്‍ കഴിയും. രാഷ്ട്രീയ താല്‍പര്യങ്ങളുടെ കാഴ്ചപ്പാടിലായിരിക്കില്ല തിടുക്കത്തിലുള്ള തീരുമാനങ്ങള്‍ ഉണ്ടാവുക. അടല്‍ ബിഹാരി വാജ്‌പേയിജി മൂന്നു സംസ്ഥാനങ്ങള്‍ രൂപീകരിച്ചതാണ് രാജ്യം കണ്ട മഹത്തായ ഉദാഹരണങ്ങളിലൊന്ന്. നിങ്ങള്‍ രാജ്യത്തെ വിഭജിക്കുകയും വിഷവിത്തുകള്‍ വിതറുകയും ചെയ്തു. ഇന്ന്, സ്വാതന്ത്ര്യത്തിന്റെ എഴുപത് വര്‍ഷങ്ങള്‍ക്കു ശേഷവും 125 കോടി ഇന്ത്യക്കാര്‍ നിങ്ങളുടെ പാപത്തിന്റെ അനന്തരഫലങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.
നിങ്ങള്‍ ആ രാജ്യത്തെ ആ വിധം ഛിന്നഭിന്നമാക്കി. വരാനിരുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്, പാര്‍ലമെന്റിന്റെ സമേമളിക്കാത്ത സമയത്ത്, നിങ്ങള്‍ തിടുക്കത്തില്‍ തെലങ്കാന രൂപീകരിക്കാന്‍ നടപടികള്‍ സ്വീകരിച്ചു. ആന്ധ്രാപ്രദേശിലെ ജനങ്ങളുടെ വികാരങ്ങള്‍ നിങ്ങള്‍ പരിഗണയിലെടുത്തില്ല. ഞങ്ങള്‍ തെലങ്കാന രൂപീകരണത്തിന് അനുകൂലമായിരുന്നു, തെലങ്കാനയ്ക്ക് പുരോഗതിയുണ്ടാകണം എന്ന് ഇന്നും ഞങ്ങള്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. പക്ഷേ, ആന്ധ്രയില്‍ നിങ്ങള്‍ വിതച്ച വിത്തുകളും തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് നിങ്ങള്‍ തിടുക്കം കൂട്ടിയതും ഇന്നിപ്പോള്‍ നാല് വര്‍ഷങ്ങള്‍ക്കു ശേഷവും പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങളില്‍ നിന്ന് അത്തരം ചെയ്തികളൊന്നും പ്രതീക്ഷിക്കുന്നില്ല.

സ്പീക്കര്‍ മാഡം,

ഇന്നലെ കോണ്‍ഗ്രസ് നേതാവ് ഖാര്‍ഗെജിയുടെ പ്രസംഗം ഞാന്‍ ശ്രവിക്കുകയായിരുന്നു. ട്രഷറി ബെഞ്ചിനെയാണോ അതോ കര്‍ണാടകയിലെ ജനങ്ങളെയാണോ അഭിസംബോധന ചെയ്യുന്നതെന്ന്, അതുമല്ലെങ്കില്‍ സ്വന്തം പാര്‍ട്ടിയുടെ നയങ്ങള്‍ രൂപീകരിക്കുന്നവരെ സംപ്രീതനാക്കാനാണോ അദ്ദേഹം ശ്രമിച്ചതെന്ന് എനിക്കു മനസ്സിലാക്കാന്‍ സാധിച്ചില്ല. ഖാര്‍ഗേജി ബാഷിര്‍ ബാദ്‌റിന്റെ കവിത ഉദ്ധരിച്ചു. അദ്ദേഹം ചൊല്ലിയ കവിത കര്‍ണാടക മുഖ്യമന്ത്രിയും ഉറപ്പായും കേട്ടിട്ടുണ്ടാകും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ശത്രുതയ്ക്കിടയില്‍പ്പോലും വീണ്ടും സൗഹൃദം പൂവണിയാനുള്ള സാധ്യതയുണ്ട് എന്നാണ് അദ്ദേഹം ചൊല്ലിയ കവിതയുടെ ഏകദേശ അര്‍ത്ഥം.

ബാഷിര്‍ ബാദിര്‍ പിന്നീട് പറഞ്ഞതിന്റെ അര്‍ത്ഥം – സത്യം പറയാനുള്ള തന്റേടം സമാഹരിക്കാന്‍ അയാള്‍ പ്രാപ്തനല്ല എന്നാണ്.

ബാഷിര്‍ ബാദിര്‍ജിയുടെ കവിതയില്‍ നിന്ന് ഖാര്‍ഗേജി മറ്റു വരികള്‍ കൂടി ഉദ്ധരിച്ചിരുന്നെങ്കില്‍ നന്നാകുമായിരുന്നു എന്നു തോന്നുകയും ചെയ്തു. അതേ കവിതയില്‍ നിന്നുതന്നെ നിങ്ങളുടെ യഥാര്‍ത്ഥ നിലപാട് രാജ്യത്തിന് അറിയാന്‍ സാധിക്കുമായിരുന്നു. കര്‍ണാടക തെരഞ്ഞെടുപ്പിനു ശേഷവും ഖാര്‍ഗേജി ഇപ്പോഴത്തെ അതേ സ്ഥാനത്തുതന്നെ ഉണ്ടാകുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല. ആ നിലയില്‍ അത് അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പ്രസംഗം കൂടിയാവും. പൊതുവേ, ഏതെങ്കിലും ഒരു അംഗം സഭയില്‍ ആദ്യമായി പ്രസംഗിക്കുമ്പോള്‍ എല്ലാവരും അത് ആദരവോടെ നോക്കുന്നതുപോലെ തന്നെ വിടവാങ്ങല്‍ പ്രസംഗവും ബഹുമാനത്തോടെയാണാ കാണാറ്. ഇന്നലെ ബഹുമാനപ്പെട്ട ചില അംഗങ്ങള്‍ സ്വയം നിയന്ത്രിക്കുകയും ഖാര്‍ഗേജിയുടെ പ്രസംഗം അതേ ആദരവോടെ കേള്‍ക്കുകയും ചെയ്യുകയായിരുന്നു. നല്ലത്, ജനാധിപത്യത്തിന് അത് അനിവാര്യമാണ്. പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. പക്ഷേ, സഭയെ അനാദരിക്കാന്‍ ആര്‍ക്കും അവകാശമില്ല.

മാഡം സ്പീക്കര്‍,

പ്രതിപക്ഷത്തെ ചില ആളുകള്‍ ഞങ്ങളുടെ ചില നയങ്ങളെ വിമര്‍ശിച്ചപ്പോള്‍ അതിനാവശ്യമായ വസ്തുതകളും പശ്ചാത്തലവും അവരുടെ പക്കലുണ്ടായിരുന്നില്ല എന്ന് ഇന്നലെ ഞാന്‍ നിരീക്ഷിച്ചിരുന്നു. അതേസമയം അവര്‍ സ്വന്തം നേട്ടങ്ങളുടെ പഴയ റെക്കോര്‍ഡുകളില്‍ നിന്ന് തുടങ്ങുകയുമാണ് ചെയ്തത്. എന്നാല്‍ ഇന്ത്യ മോചിതയാവുകയും മറ്റു നിരവധി രാജ്യങ്ങളും നമുക്കു ശേഷം മോചിതമാവുകയും ചെയ്‌തെങ്കിലും ആ രാജ്യങ്ങള്‍ നമ്മേക്കാള്‍ വളരെ മുന്നേറിക്കഴിഞ്ഞു. നമുക്ക് ആ നിലയിലുള്ള പുരോഗതി ഉണ്ടായിട്ടില്ല എന്ന യാഥാര്‍ത്ഥ്യം നാം അംഗീകരിച്ചേ പറ്റൂ. മാത്രമല്ല, നിങ്ങള്‍ ഇന്ത്യാ മാതാവിനെ വെട്ടിമുറിച്ച ശേഷവും രാജ്യം നിങ്ങള്‍ക്കൊപ്പമാണ് നിന്നത്. അക്കാലത്ത് നിങ്ങളാണ് രാജ്യം ഭരിച്ചിരുന്നത്. തുടക്കത്തിലെ മൂന്ന്, നാല് ദശാബ്ദക്കാലം പ്രതിപക്ഷം പേരിനുമാത്രമേ ഉണ്ടായിരുന്നുള്ളു. മാധ്യമങ്ങളുടെ വികാസം കുറവായിരിക്കുകയും ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് ഗുണകരമാകും എന്ന പ്രതീക്ഷയില്‍ നിലവിലുള്ള മാധ്യമങ്ങള്‍ ഗവണ്‍മെന്റിന് പിന്തുണ നല്‍കുകയും ചെയ്ത ഒരു കാലമുണ്ടായിരുന്നു. റേഡിയോ ഉപയോഗിച്ചിരുന്നത് നിങ്ങളുടെ ഈണം കേള്‍പ്പിക്കാന്‍ മാത്രമായിരുന്നു. പിന്നീട് ടെലിവിഷന്‍ വന്നപ്പോഴും അതും പൂര്‍ണമായും നിങ്ങള്‍ക്കു സമര്‍പ്പിക്കപ്പെട്ടതായിരുന്നു. അക്കാലത്ത് നീതിപീഠത്തിലെ ഉന്നത സ്ഥാനങ്ങളിലും നിയമനം നടത്തിയിരുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയായിരുന്നു. നിങ്ങള്‍ക്ക് എല്ലാ ആഡംഭരങ്ങളുമുണ്ടായിരുന്നു. അക്കാലത്ത് കോടതികളില്‍ പൊതുതാല്‍പര്യ ഹര്‍ജികളുണ്ടായിരുന്നില്ല, അതിനു മതിയായ സന്നദ്ധ സംഘടനകളുമുണ്ടായിരുന്നില്ല. നിങ്ങള്‍ക്ക് വളരാന്‍ ഏറ്റവും പര്യാപ്തമായ പരിതസ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. സമരങ്ങളുണ്ടായിരുന്നില്ല. പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ നിങ്ങളുടെ പതാക പാറിക്കളിച്ചു. എന്നാല്‍ നിങ്ങള്‍ ഒരു കുടുംബത്തിന്റെ അപദാനങ്ങള്‍ വാഴ്ത്താന്‍ മാത്രമാണ് മുഴുവന്‍ സമയവും വിനിയോഗിച്ചത്. ഒരു കുടുംബത്തെ മാത്രം രാജ്യം ഓര്‍മിച്ചുകൊണ്ടിരിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ എല്ലാ ഊര്‍ജ്ജവും കേന്ദ്രീകരിക്കുകയും രാജ്യത്തെ ചരിത്രത്തെ അവഗണിക്കുകയും ചെയ്തു. സ്വാതന്ത്ര്യത്തിനു ശേഷം വ്യത്യസ്ഥമായ ഒരു ഉത്സാഹം രാജ്യവാസികള്‍ക്കുണ്ടായി. ഈ ഉത്സാഹമാണ് രാജ്യത്തെ മുന്നോട്ടു നയിച്ചത്. നിങ്ങള്‍ ചില ഉത്തരവാദിത്തങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിരുന്നുവെങ്കില്‍ രാജ്യത്തെ ജനങ്ങളുടെ കരുത്ത് രാജ്യത്തെ മഹത്തായ ഉന്നതങ്ങളില്‍ എത്തിക്കുമായിരുന്നു. പക്ഷേ, നിങ്ങള്‍, നിങ്ങളുടെ വ്യക്തിപരമായ കാര്യപരിപാടികളില്‍ തിരക്കിലായിരുന്നു. നിങ്ങള്‍ ശരിയായ പാതയിലായിരുന്നെങ്കില്‍, നിങ്ങളുടെ ഉദ്ദേശ്യങ്ങള്‍ സത്യസന്ധമായിരുന്നെങ്കില്‍, നിങ്ങള്‍ ഉത്തരവാദിത്തമുള്ള സംരംഭങ്ങളും നയങ്ങളും ഉണ്ടാക്കിയിരുന്നെങ്കില്‍ രാജ്യം ഏറെ മുന്നോട്ടു പോകുമായിരുന്നു എന്ന വസ്തുത നിങ്ങള്‍ക്ക് നിഷേധിക്കാനാകില്ല. നിങ്ങള്‍ക്കത് നിഷേധിക്കാനാകില്ല. ഇന്ത്യ എന്നു പേരുള്ള രാജ്യം ഉണ്ടായത് 1947 ആഗസ്റ്റ് 15നാണ് എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചിന്തിച്ചു പോയത് നിര്‍ഭാഗ്യകരമാണ്; അതിനു മുമ്പ് ഈ രാജ്യം ഉണ്ടായിരുന്നില്ലെന്നാണ് അവര്‍ കരുതിയിരുന്നത്. ഇന്നലെ ഞാന്‍ അമ്പരപ്പിക്കുന്ന ചില കാര്യങ്ങളും കേട്ടു! ഞാന്‍ അതിനെ അഹംഭാവമെന്നോ മണ്ടത്തരമെന്നോ മഴക്കാലത്തു സ്വന്തം കസേര സംരക്ഷിക്കാനുള്ള ശ്രമമെന്നോ വിളിക്കേണ്ടത്? നെഹ്‌റുവാണ് രാജ്യത്ത് ജനാധിപത്യം കൊണ്ടുവന്നതെന്ന് അവര്‍ പറയുന്നത് ഞാന്‍ കേട്ടു; കോണ്‍ഗ്രസാണ് രാജ്യത്തിന് ജനാധിപത്യം നല്‍കിയതെന്ന്. ഓ, ഖാര്‍ഗേ സാഹെബ്, ഇത് ശരിക്കും അമ്പരപ്പിക്കുന്നു. ബുദ്ധിസത്തിന്റെ കാലത്ത് ലിച്ചാവി ചക്രവര്‍ത്തിയുടെ ഭരണത്തില്‍ പോലും നമ്മുടെ രാജ്യത്ത് ജനാധിപത്യം നിലനിന്നിരുന്നുവെന്ന വസ്തുത നിങ്ങള്‍ ജനാധിപത്യത്തേക്കുറിച്ച് സംസാരിക്കുമ്പോള്‍ അറിഞ്ഞിരിക്കണമെന്ന് നിങ്ങളോട് ഞാന്‍ ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയും നെഹ്‌റുജിയുമല്ല ജനാധിപത്യം കൊണ്ടുവന്നത്.

ബുദ്ധിസ്റ്റ് സംഘം വിധികള്‍ പുറപ്പെടുവിച്ചിരുന്നത് സംവാദങ്ങളുടെയും ചര്‍ച്ചകളുടെയും വോട്ടെടുപ്പിന്റെയും അടിസ്ഥാനത്തിലായിരുന്നു. ശ്രീ ഖാര്‍ഗേ താങ്കള്‍ കര്‍ണാടകത്തില്‍ നിന്നാണല്ലോ. താങ്കള്‍ക്ക് ഇവിടെ ഇരിപ്പിടം കിട്ടിയത് കര്‍ണാടകയിലെ തെരഞ്ഞെടുപ്പില്‍ ഒരേയൊരു കുടുംബത്തോടുള്ള താങ്കളുടെ കൂറുകൊണ്ടാണെങ്കിലും ജഗത് ഗുരു ബസവേശ്വര്‍ജിയെ നിന്ദിക്കാതിരിക്കുകയെങ്കിലും ചെയ്യണം. കര്‍ണാടകയില്‍ നിന്നുള്ള ആള്‍ എന്ന നിലയില്‍ താങ്കള്‍ക്കറിയാം, പന്ത്രണ്ടാം നൂറ്റാണ്ടിലും അനുഭവമണ്ഡപം എന്ന സംവിധാനമുണ്ടാക്കി ഗ്രാമത്തിലെ മുഴുവന്‍ തീരുമാനങ്ങളും ജനാധിപത്യപരമായി എടുത്തിരുന്നു ജഗത് ഗുരു ബസവേശ്വര. മാത്രമല്ല സ്ത്രീശാക്തീകരണത്തിനുള്ള നടപടികളും സ്വീകരിച്ചു. ആ സഭയില്‍ സ്ത്രീകളുടെ സാന്നിധ്യം നിര്‍ബന്ധമായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജഗത് ഗുരു ബസവേശ്വര്‍ജി ഈ രാജ്യത്തെ രക്ഷിച്ചിരുന്നത് ജനാധിപത്യത്തിലൂടെയാണ്. ജനാധിപത്യം നമ്മുടെ ഞരമ്പുകളിലും നമ്മുടെ പാരമ്പര്യത്തിലുമുണ്ട്. ബീഹാറിന്റെ ചരിത്രവും അതിനു സാക്ഷിയാണ്. ലിച്ചാവി ചക്രവര്‍ത്തിയുടെ പുരാതന ചരിത്രത്തിലേക്കു നാം നോക്കുകയാണെങ്കില്‍ 2500 വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മുടെ രാജ്യത്ത് റിപ്പബ്ലിക് സംവിധാനമുണ്ടായിരുന്നു. ഇതാണ് ജനാധിപത്യ സംവിധാനം. ജനങ്ങളുടെ യോജിപ്പിനും വിസമ്മതത്തിനും നാം പരിഗണന നല്‍കിയിരുന്നു.
നിങ്ങള്‍ ജനാധിപത്യത്തേക്കുറിച്ചാണോ സംസാരിക്കുന്നത്? ശ്രീ മന്‍മോഹന്‍ സിംഗിന്റെ ഗവണ്‍മെന്റില്‍ മന്ത്രിയായിരുന്ന നിങ്ങളുടെയൊരു നേതാവ് തെരഞ്ഞെടുപ്പു കാലത്ത് ചില കാര്യങ്ങള്‍ മാധ്യമങ്ങളോടു പറഞ്ഞു. ഭരണാധികാരികളെന്ന നിലയില്‍ ഷാജഹാന്‍ ജഹാംഗീറിനെ മാറ്റിയെന്നും ഔറംഗസീബ് ഷാജഹാനെ മാറ്റിയെന്നുമാണ് അദ്ദേഹം പറഞ്ഞത്. ആ കാലത്ത് ഏതെങ്കിലും തെരഞ്ഞെടുപ്പു നടന്നിട്ടുണ്ടോ? അതേ സ്ഥിതിയാണ് ഇവിടെയുമുള്ളത്. നിങ്ങള്‍ ജനാധിപത്യത്തേക്കുറിച്ചു സംസാരിക്കുകയാണോ? എന്തുതരം ജനാധിപത്യത്തേക്കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത് എന്ന് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഹൈദരാബാദ് വിമാനത്താവളത്തില്‍ തന്നെ സ്വീകരിക്കാന്‍ എത്തിയ പട്ടികജാതിക്കാരനായ ഒരു മുഖ്യമന്ത്രിയെ മുന്‍ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധി അപമാനിച്ചു. ഒരുവശത്ത് നിങ്ങള്‍ നെഹ്‌റുവിന്റെ പേരില്‍ ജനാധിപത്യത്തേക്കുറിച്ച് സംസാരിക്കുകയും അതേസമയം ശ്രീ രാജീവ് ഗാന്ധി ദളിത് മുഖ്യമന്ത്രി ടി അഞ്ജയ്യ എന്ന ജനപ്രതിനിധിയെ ഹൈദരാബാദ് വിമാനത്താവളത്തില്‍ അപമാനിക്കുകയും ചെയ്യുന്നു. ഒരു ദളിത് മുഖ്യമന്ത്രിക്കു നേരിട്ട ഈ അപമാനമാണ് ഇതിഹാസ അഭിനേതാവ് എന്‍ ടി രാമറാവുവിനെ സിനിമ വിട്ട് തെലുങ്കുദേശം പാര്‍ട്ടി ( ടിഡിപി) രൂപീകരിക്കാന്‍ പ്രേരിപ്പിച്ചത്.

നിങ്ങള്‍ ഞങ്ങളെ ജനാധിപത്യത്തേക്കുറിച്ചു പഠിപ്പിക്കുകയാണോ? ഈ രാജ്യത്ത് തൊണ്ണൂറ് തവണയിലധികം 356ാം വകുപ്പ് ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. ഓരോ സംസ്ഥാനങ്ങളിലും വളര്‍ന്നു വരുന്ന പാര്‍ട്ടികള്‍ രൂപീകരിച്ച ഗവണ്‍മെന്റുകള്‍ക്ക് നിങ്ങള്‍ പ്രഹരമേല്‍പ്പിച്ചു. പഞ്ചാബിലെ അകാലി ദളിനോട് നിങ്ങള്‍ എന്താണ് ചെയ്തത്? തമിഴ്‌നാട്ടില്‍ നിങ്ങള്‍ എന്താണ് ചെയ്തത്? കേരളത്തില്‍ നിങ്ങള്‍ എന്താണ് ചെയ്തത്? ഈ രാജ്യത്തെ ജനാധിപത്യത്തെ നിങ്ങള്‍ തഴച്ചു വളരാന്‍ അനുവദിച്ചില്ല. നിങ്ങളുടെ കുടുംബത്തിന്റെ ജനാധിപത്യത്തെയാണ് നിങ്ങള്‍ യഥാര്‍ത്ഥ ജനാധിപത്യമായി കണക്കാക്കിയത്. നിങ്ങള്‍ രാജ്യത്തെ തെറ്റായി നയിക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടി പിന്തുടര്‍ന്നത് എന്തു ജനാധിപത്യമാണ്? ആത്മാവിന്റെ ശബ്ദം ഉയരുമ്പോളെല്ലാം ജനാധിപത്യം അടിച്ചമര്‍ത്തപ്പെട്ടു. നീലം സഞ്ജീവ റെഡ്ഡിയെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പാര്‍ട്ടി നിശ്ചയിച്ചത് അറിയാമല്ലോ. ഒറ്റരാത്രികൊണ്ട് അദേദഹത്തെ പിന്നില്‍ നിന്ന് കുത്തി.. സ്ഥാനാര്‍ത്ഥി തോല്‍പ്പിക്കപ്പെട്ടു. അദ്ദേഹം ആന്ധ്രയില്‍ നിന്നായിരുന്നു എന്ന് അറിയുക. നിങ്ങള്‍ സഞ്ജീവറെഡ്ഡിയെയും ടി അഞ്ചയ്യയെയും അപമാനിച്ചു. നിങ്ങളെങ്ങനെയാണ് ജനാധിപത്യത്തേക്കുറിച്ചു സംസാരിക്കുക? അതു മാത്രമല്ല. ഈ രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ എടുത്ത ഒരു ഓര്‍ഡിനന്‍സ് സംബന്ധിച്ച തീരുമാനം നിങ്ങളുടെ പാര്‍ട്ടിയുടെ ഭാരവാഹികളിലൊരാള്‍ അട്ടിമറിച്ചു. നിങ്ങള്‍ പറയുന്ന ജനാധിപത്യം എന്ന വാക്ക് അത്ര നല്ലതല്ല. അതുകൊണ്ട് നിങ്ങള്‍ ജനാധിപത്യത്തിന്റെ പാഠങ്ങള്‍ ഞങ്ങളെ പഠിപ്പിക്കരുത്.

മറ്റൊരു സംഭവം നിങ്ങളെയെല്ലാം ഓര്‍മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവിനെ നിശ്ചയിക്കാന്‍ തെരഞ്ഞെടുപ്പു നടന്നിട്ടുണ്ട് എന്നത് ശരിയാണോ? പതിനഞ്ചില്‍ പന്ത്രണ്ട് കമ്മിറ്റികള്‍ സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിനെ നിശ്ചയിച്ചു. മൂന്നു കമ്മിറ്റികള്‍ ആര്‍ക്കും വോട്ടു ചെയ്തില്ല- നോട്ട. പക്ഷേ, നേതൃത്വം സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിനു നല്‍കിയില്ല. അതെന്തുതരം ജനാധിപത്യമാണ്? പകരം പണ്ഡിറ്റ് നെഹ്‌റുവാണ് നേതാവായത്. സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ കശ്മീരിന്റെ ഒരു ഭാഗം ഇന്ന് പാക്കിസ്ഥാന്റെ നിയന്ത്രണത്തിനു കീഴിലാകുമായിരുന്നില്ല.
ഡിസംബറില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുകയുണ്ടായല്ലോ. അത് പട്ടാഭിഷേകമായിരുന്നോ, അതോ തെരഞ്ഞെടുപ്പായിരുന്നോ? നിങ്ങളുടെ പാര്‍ട്ടിയിലെ ഒരു യുവാവ് സ്ഥാനാര്‍ത്ഥിത്വത്തിനു വേണ്ടി അപേക്ഷിച്ച് ശബ്ദമുയര്‍ത്തി. അത് നിങ്ങള്‍ അനുവദിക്കാതിരുന്നിട്ട് നിങ്ങള്‍ ജനാധിപത്യത്തേക്കുറിച്ചു സംസാരിക്കുന്നു. ഈ ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളെല്ലാം പാഴാകുമെന്ന് എനിക്കു നന്നായി അറിയാം. വിമര്‍ശനങ്ങളെ നേരിടാനുള്ള ധൈര്യം ഉണ്ടാവണം. ആയതിനാല്‍ സ്പീക്കര്‍ മാഡം, വ്യത്യസ്ഥ തൊഴില്‍ സംസ്‌കാരമാണ് ഞങ്ങളുടെ ഗവണ്‍മെന്റിന്റെ പ്രത്യേകത. പുതിയ പദ്ധതികള്‍ വെറുതേ പ്രഖ്യാപിക്കുക മാത്രം ചെയ്ത് പത്രങ്ങളുടെ തലക്കെട്ടുകള്‍ നേടുകയും പൊതുജനത്തെ അങ്ങനെ ചതിക്കുകയും ചെയ്യുന്നതില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല. അതല്ല ഞങ്ങളുടെ പ്രവര്‍ത്തന സംസ്‌കാരം. നേടാന്‍ സാധിക്കുന്ന കാര്യങ്ങള്‍ മാത്രമേ ഞങ്ങള്‍ പ്രഖ്യാപിക്കുന്നുള്ളു. മുന്‍ ഗവണ്‍മെന്റുകള്‍ വേണ്ടെന്നുവച്ച നല്ല കാര്യങ്ങളെല്ലാം പൂര്‍ത്തിയാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. എന്തുകൊണ്ടെന്നാല്‍, ഗവണ്‍മെന്റുകള്‍ വരികയും പോവുകയും ചെയ്യുമെങ്കിലും രാജ്യം എന്നേക്കും നിലനില്‍ക്കും. ആ തത്വശാസ്ത്രത്തിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഇതെല്ലാം അതേ ഫയലുകളും അതേ ഉദ്യോഗസ്ഥരുമാണ് എന്ന് സത്യമല്ലേ? ഈ ഗവണ്‍മെന്റ് പ്രതിദിനം 22 കിലോമീറ്റര്‍ ദൂരത്തില്‍ ദേശീയപാത നിര്‍മിക്കുമ്പോള്‍ കഴിഞ്ഞ ഗവണ്‍മെന്റ് പ്രതിദിനം 11 കിലോമീറ്റര്‍ ദൂരത്തില്‍ മാത്രം ദേശീയപാത നിര്‍മിച്ചിരുന്നതിനു കാരണമെന്താണ്. റോഡുകള്‍ എല്ലാ ഗവണ്‍മെന്റുകളും നിര്‍മിക്കാറുണ്ട്. കഴിഞ്ഞ ഗവണ്‍മെന്റ് അവരുടെ അവസാന മൂന്ന് വര്‍ഷം എണ്‍പതിനായിരം കിലോമീറ്റര്‍ റോഡ് മാത്രമാണ് നിര്‍മിച്ചതെങ്കില്‍ ഈ ഗവണ്‍മെന്റ് മൂന്ന് വര്‍ഷംകൊണ്ട് ഒരു ലക്ഷത്തി ഇരുപതിനായിരം കിലോമീറ്റര്‍ റോഡാണ് നിര്‍മിച്ചത്. കഴിഞ്ഞ ഗവണ്‍മെന്റ് അവസാനത്തെ മൂന്നു വര്‍ഷം 1100 കിലോമീറ്റര്‍ റെയില്‍പ്പാത മാത്രമാണ് നിര്‍മിച്ചതെങ്കില്‍ ഞങ്ങളുടെ ഗവണ്‍മെന്റ് മൂന്നു വര്‍ഷംകൊണ്ട് 2100 കിലോമീറ്റര്‍ റെയില്‍പ്പാത നിര്‍മിച്ചു. കഴിഞ്ഞ ഗവണ്‍മെന്റ് അവരുടെ അവസാനത്തെ മൂന്നു വര്‍ഷംകൊണ്ട് 2500 കിലോമീറ്റര്‍ റെയില്‍പ്പാതയാണ് വൈദ്യുതീകരിച്ചത്; ഈ ഗവണ്‍മെന്റ് മൂന്നു വര്‍ഷംകൊണ്ട് 4300 കിലോമീറ്ററിലധികം റെയില്‍പ്പാത വൈദ്യുതീകരിച്ചു. ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്‌വര്‍ക്ക്- ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഞങ്ങളായിരുന്നുവെന്ന് നിങ്ങള്‍ പറയും, ഞങ്ങള്‍ക്ക് അതിന്റെ യശസ്സ് വേണമെന്നും പറയും. നിങ്ങള്‍ ഏറ്റെടുത്ത ജോലികളുടെ രീതി എന്തായിരുന്നു? നിങ്ങള്‍ വിശ്വസിക്കുന്നത് പാര്‍ട്ടി രാഷ്ട്രീയത്തില്‍ മാത്രമാണ്. 2011നും 2014നും ഇടയില്‍ 59 പഞ്ചായത്തുകളില്‍ മാത്രമാണ് നിങ്ങള്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്‌വര്‍ക്ക് വ്യാപിപ്പിച്ചത്. തെരഞ്ഞെടുക്കപ്പെട്ട ശേഷം കുറഞ്ഞ സമയംകൊണ്ടുതന്നെ ഞങ്ങള്‍ അത് ഒരു ലക്ഷത്തിലധികം പഞ്ചായത്തുകള്‍ക്ക് ലഭ്യമാക്കി. ഒരു വശത്ത് മൂന്നു വര്‍ഷംകൊണ്ട് 60ല്‍ താഴെ ഗ്രാമങ്ങളിലും മറുവശത്ത് അതേപോലെ മൂന്നു വര്‍ഷംകൊണ്ട് ലക്ഷം വില്ലേജുകളിലധികവും. ഈ കണക്കുകള്‍ താരതമ്യം ചെയ്യാവുന്നതിലും ഏറെ ദൂരത്തിലാണ്. മുന്‍ ഗവണ്‍മെന്റ് 939 നഗരങ്ങളില്‍ ഷഹരി ആവാസ് യോജന നടപ്പാക്കിയെങ്കില്‍ ഈ ഗവണ്‍മെന്റ് പ്രധാനമന്ത്രി ആവാസ് യോജന ( നഗരം) 4320 നഗരങ്ങളില്‍ നടപ്പാക്കി. നിങ്ങളുടെ കണക്കുകള്‍ ആയിരത്തിനു താഴെയായിരിക്കുമ്പോള്‍ ഞങ്ങളുടേത് നാലായിരത്തിനു മുകളിലാണ്. മുന്‍ ഗവണ്‍മെന്റ് അവസാന മൂന്നു വര്‍ഷംകൊണ്ട് പുതുക്കാവുന്ന ഊര്‍ജ്ജത്തിന്റെ 12000 മെഗാവാട്ട് ശേഷി മാത്രം വികസിപ്പിച്ചപ്പോള്‍ ഈ ഗവണ്‍മെന്റ് മൂന്നു വര്‍ഷംകൊണ്ട് 22000 മെഗാവാട്ട് വികസിപ്പിച്ചു. നെഗറ്റീവ് വളര്‍ച്ച കാണിച്ചിരുന്ന കപ്പല്‍ വ്യവസായത്തിലെ ചരക്ക് കൈകാര്യം ചെയ്യല്‍ മൂന്നു വര്‍ഷംകൊണ്ട് 11 ശതമാനത്തിലധികം വളര്‍ച്ച കാണിച്ചു. വസ്തുതകള്‍ പരിശോധിച്ചാല്‍ നിങ്ങള്‍ക്കു നില്‍ക്കക്കള്ളി ഇല്ലാതാകും. രണ്ടു കാര്യങ്ങള്‍ ഖാര്‍ഗേജി പരാമര്‍ശിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്- റെയില്‍വേയും കര്‍ണാടകയും. ബിദാര്‍ -ഗുല്‍ബര്‍ഗ റെയില്‍പ്പാതയേക്കുറിച്ചു താങ്കള്‍ പരാമര്‍ശിച്ചു. രാജ്യം സത്യം മനസ്സിലാക്കണം. ഉദ്ഘാടന സമ്മേളനത്തില്‍ പോലും കോണ്‍ഗ്രസ് പരാമര്‍ശിക്കപ്പെട്ടില്ല. ഈ 110 കിലോമീറ്റര്‍ റെയില്‍പ്പാതാ പദ്ധതി അംഗീകരിച്ചത് അടല്‍ബിഹാരി വാജ്‌പേയിജിയുടെ ഗവണ്‍മെന്റാണ് എന്ന യാഥാര്‍ത്ഥ്യം നിങ്ങള്‍ ഉള്‍ക്കൊള്ളണം. 2013 വരെ നിങ്ങളുടെ ഗവണ്‍മെന്റ് അധികാരത്തിലിരുന്നു. താങ്കള്‍ റെയില്‍വേ മന്ത്രിയായിട്ടുമുണ്ട്. ഇത് താങ്കളുടെ പാര്‍ലമെന്റ് മണ്ഡലത്തിലാണ്. അടല്‍ജിയുടെ ഗവണ്‍മെന്റിനുശേഷം നിരവധി വര്‍ഷങ്ങള്‍കൊണ്ട് നിര്‍മ്മിച്ചത് വെറും 37 കിലോമീറ്റര്‍! മാത്രമല്ല, ആ ചെറിയ ജോലിയാകട്ടെ മുഖ്യമന്ത്രി യെദിയൂരപ്പയുടെ ശ്രമഫലമായാണ് നടന്നത്. കേന്ദ്ര ഗവണ്‍മെന്റിനോട് അദ്ദേഹം ആവശ്യപ്പെട്ട് അനുമതി നേടുകയായിരുന്നു. അപ്പോള്‍ മാത്രമാണ് അടല്‍ജിയുടെ സ്വപ്നത്തിലേക്ക് നിങ്ങളുടെ ഗവണ്‍മെന്റ് നീങ്ങിയത്. അതാകട്ടെ തെരഞ്ഞെടുപ്പു കാലവുമായിരുന്നു. ആ റെയില്‍പ്പാതയുടെ നിര്‍മാണം ആരംഭിക്കുന്നത് തെരഞ്ഞെടുപ്പില്‍ ഗുണകരമാകും എന്ന് നിങ്ങള്‍ കരുതി. 110 കിലോമീറ്ററിനു പകരം 3.5 കിലോമീറ്റര്‍ റെയില്‍പ്പാത കൊണ്ട് നിങ്ങള്‍ സന്തോഷിച്ചു. ഞങ്ങള്‍ മുന്‍കൈയെടുക്കുകയും ഈ കുറഞ്ഞ സമയംകൊണ്ടുതന്നെ ബാക്കി 72 കിലോമീറ്റര്‍ റെയില്‍പ്പാത പൂര്‍ത്തീകരിക്കുകയും ചെയ്തു. പ്രതിപക്ഷ പാര്‍ട്ടിയുടെ ലോക്‌സഭാ മണ്ഡലത്തിലാണ് അതെന്ന് ചിന്തിച്ച് ഞങ്ങള്‍ അവഗണിച്ചതേയില്ല. അത് താങ്കളുടെ നിയോജക മണ്ഡലമാണ്; പക്ഷേ, പ്രവൃത്തി രാജ്യത്തിനു വേണ്ടിയാണ്. രാജ്യത്തിന്റെ ക്ഷേമത്തിനു വേണ്ടിയാണ് ഞങ്ങള്‍ ആ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഞാന്‍ ആ പാത ഉദ്ഘാടനം ചെയ്തു എന്ന യാഥാര്‍ത്ഥ്യമാണ് നിങ്ങളെ വേദനിപ്പിച്ചത്. ആ വേദനയ്ക്കുള്ള മരുന്ന് നേരത്തേതന്നെ ഈ രാജ്യത്തെ ജനങ്ങള്‍ നിങ്ങള്‍ക്കു നല്‍കിക്കഴിഞ്ഞതായി ഞാന്‍ വിശ്വസിക്കുന്നു.

സ്പീക്കര്‍ മാഡം,

ബാര്‍മറിലെ റിെൈഫെനറിയേക്കുറിച്ചും ചര്‍ച്ചയുണ്ടായി. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് തറക്കല്ലിട്ടാല്‍ അത് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സഹായിക്കും എന്നാണ് അവര്‍ കരുതിയത്. നിങ്ങള്‍ ബാര്‍മറില്‍ തറക്കല്ലിട്ടെങ്കിലും ഞങ്ങള്‍ വന്നു നോക്കിയപ്പോള്‍ മനസ്സിലായത് എല്ലാ കടലാസില്‍ തന്നെയാണ്, ഒന്നും ഭൂമിയിലേക്ക് എത്തിയിട്ടില്ല എന്നാണ്. അനുമതിയോ ഭൂമിയോ അന്തിമ കരാറോ കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നുണ്ടായിരുന്നില്ല. നിങ്ങളുടെ പിഴവുകള്‍ തിരുത്താന്‍ കേന്ദ്ര ഗവണ്‍മെന്റും രാജസ്ഥാന്‍ ഗവണ്‍മെന്റും നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയും ആ പദ്ധതിക്ക് ശരിയായ രൂപം നല്‍കുകയും ചെയ്തു. എല്ലാം ക്രമത്തിലാക്കിയ ശേഷം ഞങ്ങള്‍ ആ ജോലി ഇപ്പോള്‍ തുടങ്ങിയിരിക്കുന്നു.
അസമിലെ ധോലാസാദിയ പാലം ഉദ്ഘാടനം ചെയ്തത് ചില ആളുകള്‍ക്ക് ഇഷ്ടപ്പെട്ടില്ല. അത് തങ്ങളുടെ സംരംഭമാണെന്ന് അവര്‍ പറയാന്‍ തുടങ്ങി. വാജ്‌പേയി ഗവണ്‍മെന്റാണ് ആ പദ്ധതി കൊണ്ടുവന്നതും അനുമതി നല്‍കിയതും എന്ന യാഥാര്‍ത്ഥ്യം പരാമര്‍ശിക്കാനുള്ള സത്യസന്ധത അവര്‍ക്കുണ്ടായില്ല. വിശദമായ ഒരു പഠനത്തിനുശേഷം ഒരു ബിജെപി നേതാവ് അത് ആവശ്യപ്പെട്ടു. 2014ല്‍ ഞങ്ങള്‍ അധികാരത്തില്‍ എത്തിയ ശേഷം വടക്കു കിഴക്കന്‍ മേഖലയുടെ വികസനത്തിന് മുന്‍ഗണന നല്‍കുകയും ജോലികള്‍ വേഗത്തിലാക്കുകയും ചെയ്തു. അതിന്റെ ഫലമായി പാലം യാഥാര്‍ത്ഥ്യമായി. ഏറ്റവും നീളമുള്ള തുരങ്കം നിര്‍മിക്കാന്‍ മുന്‍കൈയെടുത്തതും ഏറ്റവും നീളമുള്ള പൈപ്പ് ലൈന്‍ നിര്‍മിച്ചതും സമുദ്രത്തിനു മുകളിലൂടെ ഏറ്റവും നീളമുള്ള പാലം നിര്‍മിച്ചതും ഏറ്റവും വേഗതയുള്ള ട്രെയിന്‍ കൊണ്ടുവന്നതും ഞങ്ങളാണ് എന്ന് പ്രഖ്യാപിക്കാന്‍ എനിക്ക് അഭിമാനമുണ്ട്. അത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ പ്രാപ്തിയുള്ളതും കൂടുതല്‍ ജോലികള്‍ സമയപരിധിക്കുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നതും ഈ ഗവണ്‍മെന്റിനു മാത്രമാണ്. 104 ഉപഗ്രഹങ്ങള്‍ ശൂന്യാകാശത്തേക്ക് വിക്ഷേപിക്കുക എന്ന റെക്കോര്‍ഡിനും ഈ കാലയളവ് സാക്ഷിയായി.

രാഷ്ട്രപതി ഈ പ്രസംഗത്തില്‍ അവതരിപ്പിച്ച വസ്തുതകള്‍ നിഷേധിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല. ജനാധിപത്യം എന്താണെന്നും ഗവണ്‍മെന്റിലെ എല്ലാവരും ബഹുമാനിക്കപ്പെടുന്നത് എങ്ങനെയാണെന്നും വിശദമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ചെങ്കോട്ടയില്‍ എല്ലാ പ്രധാനമന്ത്രിമാരും നടത്താറുള്ള പ്രസംഗം നോക്കൂ. ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ എല്ലാ ഗവണ്‍മെന്റുകളും സംഭാവന ചെയ്തിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യം വരവുവയ്ക്കാന്‍ ആരെങ്കിലും തയ്യാറായിട്ടുണ്ടോ? ഏതെങ്കിലും കോണ്‍ഗ്രസ് നേതാവ് ഈ യാഥാര്‍ത്ഥ്യം എപ്പോഴെങ്കിലും കണക്കിലെടുത്തിട്ടുണ്ടോ? എല്ലാ മുന്‍കാല ഗവണ്‍മെന്റുകളും സംസ്ഥാന ഗവണ്‍മെന്റുകളും പൗരന്മാരും സംഭാവനകള്‍ ചെയ്തിട്ടുണ്ട് എന്ന് ഈ നരേന്ദ്ര മോദി പറഞ്ഞു. അത് തുറന്നു സമ്മതിക്കാനുള്ള തന്റേടം ഞങ്ങള്‍ക്കുണ്ട്. അതാണ് ഞങ്ങളുടെ രീതി.

ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഗുജറാത്തിന്റെ സുവര്‍ണ ജൂബിലി വര്‍ഷം ആഘോഷിച്ചിരുന്നു. ഗവര്‍ണറുടെ പ്രസംഗമായിരുന്നു ആഘോഷ പരിപാടികളിലെ ഒരിനം. എന്തൊക്കെയാണ് ഗവര്‍ണര്‍മാരുടെ പ്രസംഗത്തില്‍ ഉണ്ടാകാറുള്ളത്? രാഷ്ട്രപതിയെപ്പോലെതന്നെ ആ കാലത്ത് ഭരിക്കുന്ന ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളാണ് ഗവര്‍ണറുടെ പ്രസംഗത്തിലുമുണ്ടാവുക. ഗുജറാത്തിന്റെ രൂപീകരണത്തിനു ശേഷം 50 വര്‍ഷവും സംസ്ഥാനം ഭരിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. ആ കാലഘട്ടത്തിലെ എല്ലാ ഗവര്‍ണര്‍മാരുടെ പ്രസംഗങ്ങളും ഉയര്‍ത്തിക്കാണിക്കുകയും സൂക്ഷിക്കുകയും ചെയ്തു. ഇതിനാണ് ജനാധിപത്യം എന്ന് പറയുന്നത്! നിങ്ങളും ആ കുടുംബവുമാണ് എല്ലാം ചെയ്തത് എന്ന് നിങ്ങള്‍ അവകാശപ്പെടുന്നു! ഈ മനോഭാവംമൂലമാണ് ഇന്ന് അവിടെ ഇരിക്കാന്‍ നിങ്ങള്‍ നിര്‍ബന്ധിതരായത്. നിങ്ങള്‍ രാജ്യത്തെ കണക്കിലെടുത്തില്ല. ഇന്ന്, റെയില്‍പ്പാതകള്‍ അതിവേഗത്തില്‍ വികസിപ്പിക്കുന്നു, തുറമുഖ വികസനത്തിനു പ്രത്യേക ഊന്നല്‍, വാതക പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നു, പൂട്ടിക്കിടന്ന വളം ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി, കോടിക്കണക്കിനു വീടുകളില്‍ ശുചിമുറികള്‍ നിര്‍മിച്ചു, പുതിയ തൊഴിലവസരങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ എന്റെ സുഹൃത്തുക്കളോടും തൊഴിലിലും തൊഴിലില്ലായ്മയിലും ഉത്കണ്ഠയുള്ള ജനങ്ങളോടും ചോദിക്കാന്‍ ആഗ്രഹിക്കുന്നു. തൊഴിലിലാല്ലായമയുടെ കണക്കുകള്‍ പറയുമ്പോഴെല്ലാം നിങ്ങള്‍ അത് രാജ്യത്തിനാകെ നല്‍കുന്നു; എന്നാല്‍ തൊഴില്‍ ലഭിച്ചവരുടെ സ്ഥിതിവിവരക്കണക്കുകള്‍ രാജ്യത്തോടു മുഴുവന്‍ പറയാന്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണ്? നിങ്ങള്‍ എന്നെ ഇപ്പോള്‍ വിശ്വസിക്കുന്നില്ല. നിങ്ങളുടെ ദയാപൂര്‍ണമായ ശ്രദ്ധയിലേക്ക് ചില കാര്യങ്ങള്‍ കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് രേഖകള്‍ പരിശോധിക്കാം. മൂന്നു നാലു വര്‍ഷംകൊണ്ട് ഏകദേശം ഒരു കോടി ആളുകള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് പശ്ചിമ ബംഗാള്‍, കര്‍ണാടക, ഒഡീഷ, കേരള ഗവണ്‍മെന്റുകള്‍ അവകാശപ്പെടുന്നു. ഞങ്ങളുടെ പാര്‍ട്ടി ഇവിടങ്ങളിലൊന്നും ഗവണ്‍മെന്റ് രൂപീകരിച്ചിട്ടില്ല. അവിടൊന്നും എന്‍ഡിഎ പോലും ഇല്ല. ഈ യാഥാര്‍ത്ഥ്യം നിങ്ങള്‍ക്ക് നിഷേധിക്കാനാകുമോ? അത് തൊഴിലായി നിങ്ങള്‍ പരിഗണിക്കുന്നില്ലേ? ഞാനിവിടെ പറയുന്നത് രാജ്യത്തെ വികസിത സംസ്ഥാനങ്ങളെക്കുറിച്ചല്ല. ബിജെപിയോ എന്‍ഡിഎയോ ഭരിക്കുന്ന സംസ്ഥാനങ്ങളേക്കുറിച്ചല്ല ഞാന്‍ പറയുന്നത്. നിങ്ങളുടെ പാര്‍ട്ടിയോ, പാര്‍ട്ടികളോ സഖ്യകക്ഷികളോ ഭരിക്കുന്ന സംസ്ഥാനങ്ങളേക്കുറിച്ചാണ് ഞാന്‍ പറയുന്നത്. ആ സംസ്ഥാനങ്ങളിലെ വര്‍ധദ്ധിച്ചുവരുന്ന തൊഴിലുകളേക്കുറിച്ച് അവര്‍ അവകാശപ്പെടുന്നു. കര്‍ണാടക ഗവണ്‍മെന്റ് നല്‍കുന്ന കണക്കുകള്‍ നുണയാണെന്നു പറഞ്ഞ് താങ്കള്‍ നിഷേധിക്കുമോ ? പറയൂ.

ആയതിനാല്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കരുത്. തൊഴിലിനു വേണ്ടി കേന്ദ്ര ഗവണ്‍മെന്റ് നടത്തുന്ന ശ്രമങ്ങളുടെ ഫലമാണ് ഈ സംസ്ഥാനങ്ങളും രുചിക്കുന്നത്. 70 ലക്ഷം പുതിയ ഇപിഎഫ് അക്കൗണ്ടുകള്‍ ഒരു വര്‍ഷംകൊണ്ട് പുതിയതായി രജിസ്റ്റര്‍ ചെയ്യപ്പെട്ടു എന്ന് നിങ്ങള്‍ക്കറിയാം. 18 മുതല്‍ 25 വയസ് വരെയുള്ള യുവജനങ്ങളുടെ അക്കൗണ്ടുകളാണ് ഇവ. അത് തൊഴിലല്ലേ ? മാത്രമല്ല, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, അഭിഭാഷകര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുകള്‍ എന്നിവര്‍ അവരുടെ ബിസിനസിലും കമ്പനികളിലും പുതിയ തൊഴിലവസരങ്ങള്‍ നല്‍കിയിട്ടുണ്ട്. അവര്‍ തങ്ങളുടെ വ്യവസായവും വരുമാനവും വികസിപ്പിക്കുന്നു. നിങ്ങള്‍ക്ക് അത് അംഗീകരിക്കേണ്ട ആവശ്യമില്ല. ജനങ്ങളില്‍ പത്തു ശതമാനം മാത്രമാണ് ഔപചാരിക മേഖലയില്‍ ജോലി ചെയ്യുന്നതെന്നും ബാക്കി തൊണ്ണൂറ് ശതമാനം ആളുകളും അനൗപചാരിക മേഖലയിലാണ് ജോലി ചെയ്യുന്നത് എന്നും നിങ്ങള്‍ക്ക് വളരെ നന്നായി അറിയാം. അനൗപചാരിക മേഖലയെ ഔപചാരിക മേഖലയിലേക്കു മാറ്റുന്നതിന് പദ്ധതികളും ആനുകൂല്യങ്ങളും നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ഇന്ന് വിജയകരമായി ഞങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. മധ്യവര്‍ഗ്ഗ കുടുംബത്തിന് ഇന്ന് തൊഴിലിനു വേണ്ടി യാചിക്കേണ്ട സ്ഥിതിയില്ല. എങ്കിലും സ്വതന്ത്രമായി, അന്തസ്സോടെ ജീവിക്കാന്‍ കഴിയണം. നിങ്ങളുടെ മക്കള്‍ക്ക് എന്തു ചെയ്യാനാണ് ആഗ്രഹമെന്ന് പല ഐഎഎസ് ഉദ്യോഗസ്ഥരോടും ഞാന്‍ ചോദിച്ചിട്ടുണ്ട്. ഞാന്‍ കരുതിയത് പാരമ്പര്യം പിന്തുടര്‍ന്ന് ഗവണ്‍മെന്റില്‍ ചേരുമെന്ന് അവര്‍ പറയുമെന്നാണ്. പക്ഷേ, കാലം മാറി എന്നാണ് അവര്‍ ഇന്ന് എന്നോട് പറയുന്നത്. അവര്‍ പറഞ്ഞു, ‘സര്‍ ഞങ്ങള്‍, ഞങ്ങളുടെ പിതാക്കന്മാരുടെ പാരമ്പര്യം പിന്തുടര്‍ന്നു. പക്ഷേ, ഞങ്ങളുടെ മക്കള്‍ക്ക് ഗവണ്‍മെന്റ് സര്‍വീസില്‍ ചേരാന്‍ താല്‍പര്യമില്ല. അവര്‍ക്ക് സ്വന്തം സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനാണ് ആഗ്രഹം. എന്റെ കുട്ടികള്‍ വിദേശത്താണ് വിദ്യാഭ്യാസം നേടിയത്. ഇപ്പോള്‍ ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങാനാണ് ആഗ്രഹം.’ വിദേശത്തു നിന്ന് എത്തുന്ന യുവജനങ്ങളുടെ അഭിലാഷങ്ങള്‍ ഇതൊക്കെയാണ് ഇന്ന്. അതുകൊണ്ട് രാജ്യത്തെ മുഴുവന്‍ ഗവണ്‍മെന്റുകളും ഉല്‍സാഹഭരിതരായ മധ്യവര്‍ഗ്ഗ യുവജനങ്ങളുടെ അഭിലാഷങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ശ്രമിക്കണം. നാം അവരെ നിരാശപ്പെടുത്താന്‍ പാടില്ല. മുദ്രാ യോജന, നൈപുണ്യ വികസന പദ്ധതി, സംരംഭകത്വ പരിശീലനം തുടങ്ങിയവ ഈ ഉല്‍സാഹഭരിതരായ യുവജനങ്ങളുടെ അഭിലാഷങ്ങള്‍ക്ക് അനുസരിച്ചാണ് രൂപീകരിച്ചത്. ഇതിന്റെ ഫലമായി, പ്രധാനമന്ത്രി മുദ്രാ യോജനയ്ക്കു കീഴില്‍ പത്ത് ലക്ഷം കോടിയിലധികം രൂപയുടെ വായ്പകള്‍ അനുവദിച്ചിരിക്കുന്നു. ഇതൊരു ചെറിയ കണക്കല്ല. വായ്പയ്ക്കു വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് തടസ്സം നേരിടുന്നതായോ ഇടനിലക്കാര്‍ ഇടപെടുന്നതായോ ഇതുവരെ പരാതികളൊന്നുമില്ല. ഇതാണ് ഈ ഗവണ്‍മെന്റിന്റെ പ്രവൃത്തി സംസ്‌കാരത്തിന്റെ ഫലം. ഞങ്ങളുടെ ചട്ടങ്ങളുടെയും നയങ്ങളുടെയും ഫലമായി ആര്‍ക്കും ഗാരന്റികളൊന്നുമില്ലാതെ വായ്പകള്‍ക്കു വേണ്ടി ബാങ്കുകളെ സമീപിക്കാം. പത്ത് ലക്ഷം കോടി രൂപയുടെ വായ്പകള്‍ അനുവദിച്ചു! അതില്‍ നാല് ലക്ഷം കോടി രൂപ കൊടുക്കുകയും ചെയ്തു. വായ്പാ ആവശ്യക്കാരില്‍ മൂന്നു കോടിപ്പേര്‍ പുതിയ വ്യവസായികളാണ്. ഈ ആളുകളാണ് അവസരങ്ങള്‍ കാലങ്ങളായി നഷ്ടപ്പെടുത്തിയിരുന്നവര്‍. രാജ്യത്തെ തൊഴിലുകള്‍ വര്‍ധിപ്പിക്കാനുള്ള ശ്രമമല്ലേ ഇത്? നിങ്ങള്‍ നിങ്ങളുടെ കണ്ണുകള്‍ അടച്ചിരിക്കുകയാണ്. നിങ്ങള്‍ തുടര്‍ച്ചയായി സ്വയം പ്രശംസിച്ചുകൊണ്ടിരിക്കുകയാണ്. ഈ മനോഭാവം നിങ്ങളെ വളരാന്‍ അനുവദിക്കില്ല. അടല്‍ജി മനോഹരമായ ഒരു വരി പറഞ്ഞിട്ടുണ്ട് – ‘ ചെറിയ മനോഭാവംകൊണ്ട് ഒരാള്‍ക്കും വലിയ കാര്യങ്ങള്‍ ചെയ്യാനാകില്ല.’ മാത്രമല്ല ‘ ഒരാള്‍ക്കും തകര്‍ന്ന മനസ്സുമായി ഉയര്‍ന്നു നില്‍ക്കാനും സാധിക്കില്ല.’ ആയതിനാല്‍, നിങ്ങള്‍ക്ക് ഈ വിധം വളരാന്‍ കഴിയില്ല. എക്കാലത്തും നിങ്ങള്‍ ഇതേ ഇടത്ത് തുടരും.
നിങ്ങള്‍ ആത്മപ്രശംസ നടത്തിക്കൊണ്ടേയിരിക്കുകയാണ്. ചില കാര്യങ്ങള്‍ നിങ്ങളെ ഓര്‍മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 1980കളില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വരവിനേക്കുറിച്ചുള്ള പ്രസ്താവനകളുടെ പ്രതിധ്വനികള്‍ എല്ലായിടത്തും കേള്‍ക്കാമായിരുന്നു. അക്കാലത്ത് ഒരു കോണ്‍ഗ്രസ് നേതാവ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിനേക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ കാണിച്ചു. അദ്ദേഹം യുവാവായ പുതിയ നേതാവായിരുന്നു. യശശ്ശരീരനായ മുത്തഛനേക്കാള്‍ സീറ്റുകള്‍ അദ്ദേഹം നേടി. അക്കാലത്ത് വളരെ താല്‍പര്യം തോന്നിപ്പിക്കുന്ന ഒരു കാര്‍ട്ടൂണ്‍ ഞാന്‍ കണ്ടു. ഒരാള്‍ ഒരു റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുന്നു, ഒരു ട്രെയിന്‍ കടന്നുപോവുകയും ചെയ്യുന്നു. ട്രെയിനില്‍ എഴുതിയിരിക്കുന്നത് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ എന്നാണ്. ആ ആള്‍ അതില്‍ കയറാന്‍ ഓടുന്നു. അതുകണ്ട് പ്രായമായ ഒരാള്‍ പറയുന്നു, ”നില്‍ക്കൂ, ട്രെയിന്‍ ഒരിടത്തും പോകില്ല. നിങ്ങള്‍ ഒന്നും ചെയ്യേണ്ടതില്ല.”1980കളില്‍ത്തന്നെ ആളുകള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിനേക്കുറിച്ചുള്ള സ്വപ്‌നം കണ്ടിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനേക്കുറിച്ച് സംസാരിച്ചിരുന്ന ഗവണ്‍മെന്റ് ഒരു വ്യോമയാന നയം പോലും രൂപീകരിച്ചിരുന്നില്ല! ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഒരു വ്യോമയാന നയത്തിനു ശ്രമിച്ചില്ലെങ്കില്‍ പിന്നെന്താണ് അര്‍ത്ഥമാക്കിയത്? കാളവണ്ടി മതിയെന്നോ? നിങ്ങള്‍ വളരെ സാവധാനത്തിലാണ് ചലിച്ചിരുന്നത്.

സ്പീക്കര്‍ മാഡം, ഞങ്ങള്‍ ഒരു വ്യോമയാന നയത്തിന് രൂപം കൊടുക്കുകയും ചെറുനഗരങ്ങളില്‍ ചെറിയ റണ്‍വേകള്‍ ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തു. നമുക്കിന്ന് 16 പുതിയ വിമാനത്താവളങ്ങളുണ്ട്. വ്യോമയാന മേഖലയില്‍ നിരവധി സാധ്യതകളുണ്ട്, നാം ആ ദിശയിലാണ് പ്രവര്‍ത്തിക്കുന്നത്. ത്രീ ടയര്‍, ടൂ ടയര്‍ നഗരങ്ങളിലും വിമാനങ്ങള്‍ ഇറങ്ങും. ഏകദേശം 450 വിമാനങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തനസജ്ജമാണ്. ഇതിനൊപ്പം 900ല്‍ അധികം പുതിയ വിമാനങ്ങള്‍ കൂടി ഈ വര്‍ഷം വാങ്ങാന്‍ പോകുന്നുവെന്ന് അറിയുന്നത് നിങ്ങള്‍ക്ക് സന്തോഷകരമായിരിക്കും. ഞങ്ങളുടെ ഉറച്ച തീരുമാനംകൊണ്ടു മാത്രമല്ല ഇത് സാധ്യമാകുന്നത്, ഞങ്ങള്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതുകൊണ്ടും പ്രവൃത്തികള്‍ക്ക് സ്ഥിരമായ മേല്‍നോട്ടം ഉള്ളതുകൊണ്ടും കൂടിയാണ്. ഡ്രോണുകളുടെ സഹായത്തോടെ ഞങ്ങള്‍ റോഡുകളുടെയും റെയില്‍പ്പാതകളുടെയും ജോലികളും നിരീക്ഷിക്കുന്നു. ഉപഗ്രഹ സാങ്കേതികവിദ്യ ഉപയോഗിച്ച് ഞങ്ങള്‍ ഭൗമ ജോലികള്‍ ബന്ധിപ്പിക്കുന്നു. അതിനുമപ്പുറം, ശുചിമുറികള്‍ നിര്‍മിച്ച് അവയെ മൊബൈല്‍ ഫോണ്‍ ക്ലിക്കുമായി ബന്ധിപ്പിക്കുന്നു, ടാഗ് ചെയ്യുന്നു. ഇതെല്ലാം സുതാര്യത കൊണ്ടുവരുന്നു.

ഞങ്ങള്‍ തെരഞ്ഞെടുപ്പ് ജയിച്ചപ്പോള്‍ മോഡി നിങ്ങളുടെ ആധാര്‍ പദ്ധതി നിര്‍ത്തിക്കളയുമോ എന്ന സംശയം നിങ്ങള്‍ ഉയര്‍ത്തിയത് എന്നെ അമ്പരപ്പിച്ചിരുന്നു. മോദി ആധാര്‍ ഇല്ലാതാക്കുമെന്ന് വിശ്വസിച്ച് മോദിയെ ആക്രമിക്കാന്‍ നിങ്ങള്‍ ആധാര്‍ ഉപയോഗിച്ചു. എന്നാല്‍ മോദി ആധാറിനെ സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കും എന്ന് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ സാധിച്ചില്ല. മോദി അതൊരു പുതിയ ദിശയില്‍ ഉപയോഗിക്കും എന്നത് നിങ്ങളുടെ സങ്കല്‍പ്പത്തിനും അപ്പുറമായിരുന്നു. പാവങ്ങളില്‍ പാവപ്പെട്ടര്‍ക്ക് പദ്ധതിയില്‍ നിന്ന് നേട്ടം ലഭിച്ചു തുടങ്ങിയപ്പോള്‍ നിങ്ങള്‍ക്ക് അത് മോശമായിത്തോന്നി. ഇപ്പോള്‍ 115 കോടി ആളുകള്‍ക്ക് ആധാര്‍ കാര്‍ഡുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെ 450 പദ്ധതികളുടെ ആനുകൂല്യങ്ങള്‍ പാവപ്പെട്ടവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിക്കുന്നു. നിരവധി വര്‍ഷങ്ങളായി നിങ്ങള്‍ വിധവാ പെന്‍ഷന്‍ നല്‍കുന്നുണ്ടെങ്കിലും ആ വിധവകള്‍ യഥാര്‍ത്ഥ വിധവകളല്ല, ആ പെണ്‍കുട്ടികള്‍ ജനിച്ചിട്ടു പോലുമില്ല. ഇടനിലക്കാരിലേക്കാണ് ആ പണമത്രയും പോയത്. ആനുകൂല്യങ്ങള്‍ നേരിട്ടു കൈമാറുന്നതിന് ആധാര്‍ ഉപയോഗിക്കുകയും ഇടനിലക്കാര്‍ക്ക് അവരുടെ കച്ചവടം നഷ്ടപ്പെടുകയും ചെയ്തതില്‍ നിങ്ങള്‍ ഇന്ന് അസന്തുഷ്ടരാണ്. മനസ്സിലാക്കൂ, രാജ്യത്തെ കൊള്ളയടിക്കുന്ന തട്ടിപ്പുകാര്‍ക്കു മാത്രമേ സ്വന്തം വരുമാനങ്ങള്‍ നഷ്ടപ്പെടുകയുള്ളു.

സ്പീക്കര്‍ മാഡം,

പാവപ്പെട്ടവരും ഇടത്തരം വരുമാനക്കാരുമായ നാലു കോടി കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന് ഞങ്ങള്‍ സൗഭാഗ്യ പദ്ധതി കൊണ്ടുവന്നു. നിങ്ങളും അതുപൊലെ ഒരു പദ്ധതി തുടങ്ങിയിരുന്നു എന്ന് ഇപ്പോള്‍ നിങ്ങള്‍ പറയും. പദ്ധതി ഉണ്ടായിരുന്നുവെന്ന് ഞാന്‍ സമ്മതിക്കുന്നു, പക്ഷേ, ജനങ്ങള്‍ക്ക് വൈദ്യുതി കിട്ടിയോ? ആവശ്യത്തിന് സംപ്രേഷണ ലൈനുകള്‍ ഉണ്ടായോ? പോസ്റ്റുകാലുകള്‍ പോലും നേരേ നില്‍ക്കുന്നില്ല. പതിനെട്ടാം നൂറ്റാണ്ടിലെ സ്ഥിതിയില്‍ ജീവിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായി, നിങ്ങളാകട്ടെ അത് നിങ്ങളുടെ പദ്ധതിയാണെന്ന് ആത്മപ്രശംസ നടത്തുകയും ചെയ്യുന്നു. ഒറ്റപ്പെടലില്‍ നമുക്ക് വികസനം കാണാന്‍ സാധിക്കില്ല. നാം പിന്തുടരുന്നത് സമര്‍പ്പിതവും സമഗ്രവുമായ സമീപനവും ദീര്‍ഘവീക്ഷണത്തോടെയുള്ളതുമായ കാഴ്ചപ്പാടുമാണ്. വൈദ്യുതി കണക്ഷന്റെ കാര്യം പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഗവണ്‍മെന്റിന്റെ പ്രവര്‍ത്തന രീതി നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കും. രാജ്യത്തെ 25 കോടി കുടുംബങ്ങളില്‍ നാലു കോടി കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ പ്രാപ്യമല്ല. ഇതിന്റെ അര്‍ത്ഥം ജനസംഖ്യയുടെ നാല് ശതമാനത്തോളം ഇപ്പോഴും ഇരുട്ടിലാണ് ജീവിക്കുന്നത് എന്നാണ്. ഇത് നിങ്ങള്‍ക്ക് അഭിമാനകരമായ ഒരു കാര്യമല്ല. നിങ്ങള്‍ ഞങ്ങള്‍ക്കിത് ഇഷ്ടദാനമായി തന്നതാണ്, ഈ ദൗത്യം പൂര്‍ത്തീകരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുകയും ചെയ്യുന്നു. പക്ഷേ, ഞങ്ങള്‍ എങ്ങനെയാണ് അത് ചെയ്യുക? ഞങ്ങള്‍ ഈ ദൗത്യം നാല് ഭാഗങ്ങളായി വിഭജിച്ചു. വൈദ്യുതി ഉല്‍പ്പാദനം, പ്രസരണം, വിതരണം, കണക്ഷന്‍. ഇതെല്ലാം ഒന്നിച്ചു ഞങ്ങള്‍ വികസിപ്പിക്കുന്നു. ആദ്യമായി, സൗരോര്‍ജ്ജത്തിലൂടെയും ജലവൈദ്യുതിയിലൂടെയും താപവൈദ്യുതിയിലൂടെയും ആണവോര്‍ജ്ജത്തിലൂടെയും മറ്റും വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പാക്കാനാണ് ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നത്. പ്രസരണ ശൃംഖല അതിവേഗം വികസിപ്പിക്കും. ഈ മൂന്നു വര്‍ഷംകൊണ്ട് ഒന്നര ലക്ഷം കോടിയിലധികം രൂപയുടെ പദ്ധതികളുണ്ടാക്കി. മുന്‍ ഗവണ്‍മെന്റ് അവരുടെ അവസാന മൂന്നു വര്‍ഷത്തില്‍ ചെയ്തതിനേക്കാള്‍ 83 ശതമാനം അധികമാണിത്. 2014ല്‍ ഈ ഗവണ്‍മെന്റ് വന്നശേഷം പ്രസരണ ലൈനുകളില്‍ 31 ശതമാനം വര്‍ധനവുണ്ടായി. കഴിഞ്ഞ മൂന്നു വര്‍ഷംകൊണ്ട് ട്രാന്‍സ്‌ഫോര്‍മര്‍ ശേഷി ഞങ്ങള്‍ 49 ശതമാനം വര്‍ധിപ്പിച്ചു. വൈദ്യുതി പ്രസരണത്തിനു വേണ്ടിയുള്ള ഈ ജോലി കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും കച്ച് മുതല്‍ കാംരൂപ് വരെയുമുള്ള മുഴുവന്‍ ശൃംഖലയിലും നടപ്പാക്കും. വൈദ്യുതി വിതരണ സംവിധാനം ശക്തിപ്പെടുത്തുന്നതിന് ഉജ്വല്‍ ഡിസ്‌കോം അഷ്വറന്‍സ് യോജന അഥവാ ഉദയ് പദ്ധതി കൊണ്ടുവരികയും സംസ്ഥാനങ്ങളുമായി ധാരണാപത്രം ഒപ്പുവയ്ക്കുകയും ചെയ്തു. വൈദ്യുതി വിതരണ കമ്പനികളുടെ മികച്ച പ്രവര്‍ത്തനത്തിലും ധനകാര്യ മാനെജ്മന്റിലും ഞങ്ങള്‍ ഊന്നുന്നു. വീടുകളില്‍ വൈദ്യുതിയെത്തിക്കുന്നതിന് ഞങ്ങള്‍ സൗഭാഗ്യ പദ്ധതി നടപ്പാക്കി. ഒരു വശത്ത് ഞങ്ങള്‍ വൈദ്യുതി കണക്ഷനുകളുടെ കാര്യത്തില്‍ ഊന്നല്‍ നല്‍കുമ്പോള്‍ത്തന്നെ മറുവശത്ത് വൈദ്യുതി ലാഭിക്കുന്നതിലും ശ്രദ്ധിക്കുന്നു. 28 കോടി എല്‍ഇഡി ബള്‍ബുകള്‍ ഞങ്ങള്‍ വിതരണം ചെയ്തു. വൈദ്യുതി ബില്ലുകളുടെ കാര്യത്തില്‍ ഏകദേശം പതിനയ്യായിരം കോടി രൂപ ലാഭിച്ചു. സമയനഷ്ടം ഒഴിവാക്കാനും സാമ്പത്തിക നഷ്ടം തടയാനും ഒരുപോലെ സത്യസന്ധമായി ഞങ്ങള്‍ ശ്രമിക്കുന്നു.

മാഡം സ്പീക്കര്‍,

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമമുണ്ടായി. സ്വാതന്ത്ര്യത്തിന്റെ എഴുപത് വര്‍ഷങ്ങള്‍ക്കു ശേഷവും പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും പൂക്കളും ഉള്‍പ്പെടെ ഒരു ലക്ഷം കോടി രൂപ മൂല്യം വരുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍, ശരിയായി സൂക്ഷിക്കുകയും വിപണിയില്‍ എത്തിക്കുകയും ചെയ്യുന്നതിനുള്ള കാര്യക്ഷമമായ ശൃംഖലയുടെ അഭാവത്തില്‍ പാഴായിപ്പോകുന്നു. ഈ അടിസ്ഥാനസൗകര്യം വര്‍ധിപ്പിക്കുന്നതിന് ഞങ്ങള്‍ പ്രധാനമന്ത്രി കിസാന്‍ സമ്പാദ യോജന നടപ്പാക്കുകയും അതുവഴി കര്‍ഷകര്‍ക്ക് ശരിയായ സംഭരണ സംവിധാനങ്ങള്‍ കുറഞ്ഞ ചെലവില്‍ ലഭിക്കുകയും ചെയ്തു. അവരുടെ ഉല്‍പ്പന്നങ്ങള്‍ നശിക്കില്ലെന്നുറപ്പാക്കി.
വിതരണ ശൃംഖല അടിസ്ഥാനസൗകര്യം വര്‍ധിപ്പിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. ഭക്ഷണ സംസ്‌കരണ മേഖലയില്‍ മധ്യവര്‍ഗ യുവജനങ്ങള്‍ക്ക് അവസരം നല്‍കിയതിലൂടെ ഭാവിയില്‍ ഒരു ലക്ഷം കോടി രൂപയുടെ ലാഭമാണ് ഉണ്ടാവുക. മൃഗസംരക്ഷണവും കാര്‍ഷിക മേഖല പോലെ നമ്മുടെ രാജ്യത്ത് പ്രധാനമാണ്. രണ്ടും പരസ്പരം ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ്. മൃഗസംരക്ഷണ മേഖലയില്‍ മതിയായ സൗകര്യങ്ങള്‍ ഇല്ലാത്തതുമൂലം എല്ലാ വര്‍ഷവും ഏകദേശം നാല്‍പ്പതിനായിരം രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്. കാമധേനു പദ്ധതി ശക്തമായി നടപ്പാക്കിക്കൊണ്ട് ഈ മേഖലയില്‍ ഞങ്ങള്‍ ശ്രദ്ധ പതിപ്പിച്ചു തുടങ്ങിയിരിക്കുന്നു.
മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാമധേനു പദ്ധതി വന്‍തോതിലുള്ള ആശ്വാസമാണ് നല്‍കുന്നത്. 2022 ആകുന്നതോടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനേക്കുറിച്ചാണ് ഞങ്ങള്‍ സംസാരിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനേക്കുറിച്ച് 1980കളില്‍ സംസാരിക്കുന്നത് നിങ്ങള്‍ക്കു നന്നായിരുന്നു. പക്ഷേ, മോദി 2022 നെക്കുറിച്ചു സംസാരിക്കുന്നത് 2018 ലാണ്. നിങ്ങള്‍ക്കിത് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരിക്കും. നിങ്ങള്‍ 1980കളില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിനേക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ കാണിച്ചു. എന്നാല്‍ എന്റെ ഗവണ്‍മെന്റ് 2022ല്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം അടയാളപ്പെടുത്തുന്നതിനു ജനങ്ങളെ പ്രചോദിപ്പിക്കാന്‍ വ്യക്തമായ ലക്ഷ്യത്തോടെ സമയബന്ധിതമായി പ്രവര്‍ത്തിക്കുമ്പോള്‍ നിങ്ങള്‍ പ്രശ്‌നത്തിലാകുന്നു. 2022ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനുള്ള ഞങ്ങളുടെ ലക്ഷ്യത്തേക്കുറിച്ചു നിങ്ങള്‍ക്ക് സംശയമാണ്, എന്തുകൊണ്ടെന്നാല്‍ നിങ്ങളൊരിക്കലും വലിയ സ്വപ്‌നങ്ങള്‍ കാണാറില്ല. ഇടുങ്ങിയ മനസ്സുകൊണ്ട് ഒന്നും നേടാനാകില്ല. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിന് അവരുടെ ചെലവ് നമുക്ക് കുറച്ചുകൂടെ? മണ്ണ് ആരോഗ്യ കാര്‍ഡ്, സൗരോര്‍ജ്ജ പമ്പുകള്‍, വേപ്പധിഷ്ഠിത യൂറിയ തുടങ്ങിയവയിലൂടെ കര്‍ഷകരുടെ ചെലവ് കുറയ്ക്കുന്നതിനു സഹായിക്കാനാകും. സമാനമായി വരുമാന അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് കര്‍ഷകരെ അവരുടെ കൃഷിയിടത്തിന്റെ അതിരുകളില്‍ മുള വച്ചുപിടിപ്പിക്കാനും ഞങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നു. മുളയ്ക്ക് ഉറപ്പുള്ള ഒരു വിപണിയുണ്ട്. നിങ്ങളുടെ ഒരു തെറ്റായ നയത്തിന്റെ പേരില്‍ ആയിരക്കണക്കിനു കോടി രൂപയുടെ മുളയാണ് രാജ്യം ഇന്ന് ഇറക്കുമതി ചെയ്യുന്നത്. മുളയെ നിങ്ങളൊരു മരം എന്ന പരിഗണനയില്‍ ഉള്‍പ്പെടുത്തിയതുകൊണ്ട് ആരും മുള വെട്ടിയില്ല. വടക്കു കിഴക്കു നിന്നുള്ള എന്റെ ജനങ്ങള്‍ ശരിക്കും ബുദ്ധിമുട്ടുകയാണ്. മുളയെ പുല്ലിന്റെ പട്ടികയില്‍പ്പെടുത്താനുള്ള ധൈര്യം ഞങ്ങള്‍ക്കുണ്ട്. ഇത് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കും. അവര്‍ കൃഷിയിടത്തിന്റെ മൂലകളില്‍ മുള വച്ചു പിടിപ്പിച്ചാല്‍ അതിന്റെ തണല്‍ കൃഷിയെ ബാധിക്കില്ല. അതുവഴി വരുമാനം വര്‍ധിപ്പിക്കാനും പറ്റും. നമുക്ക് പാല്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കണം. തേനിച്ച വളര്‍ത്തല്‍ നമുക്ക് പ്രോല്‍സാഹിപ്പിക്കണം. തേനീച്ച വളര്‍ത്തലില്‍ 40 ശതമാനം വര്‍ധനവുണ്ട് എന്ന് അറിയുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെടും. ഈ വസ്തുതയേക്കുറിച്ച് വളരെക്കുറച്ച് ആളുകള്‍ക്കു മാത്രമേ അറിയുകയുള്ളു. ലോകത്ത് തേന്‍ മെഴുകിന് വലിയ വിപണിയാണ് ഇന്നുള്ളത്. കൃഷിക്കൊപ്പം തേനീച്ച വളര്‍ത്തലിലും മുഴുകാന്‍ നമ്മുടെ കര്‍ഷകര്‍ക്ക് അറിയാം. തേന്‍ മെഴുകിലൂടെ അവരുടെ വരുമാനം വര്‍ധിക്കും. വിളകളുടെ വളര്‍ച്ചയ്ക്ക് തേനീച്ച സഹായിയാണ് എന്ന് നമുക്ക് നന്നായി അറിയാം. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്ന നിരവധി മേഖലകളുണ്ട്. പാല്‍ ഉല്‍പ്പാദനം, കോഴി വളര്‍ത്തല്‍, മല്‍സ്യ മേഖല, മുള തുടങ്ങിയവ.
ആധാര്‍ നടപ്പാക്കില്ല എന്ന് വിചാരിച്ചവര്‍ ജിഎസ്ടി നടപ്പാക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും വിശ്വസിച്ചു. ഗവണ്‍മെന്റ് മുങ്ങണം എന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇപ്പോള്‍ ആധാറും ജിഎസ്ടിയും നടപ്പായിരിക്കുന്നു. ഗവണ്‍മെന്റിനെ വിമര്‍ശിക്കാനും ഗവണ്‍മെന്റിനു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും അവര്‍ പുതിയ മേഖലകള്‍ നോക്കുകയാണ്. അവര്‍ ഈ കളി കളിക്കുന്നു. രാജ്യത്തെ നിരാശാഭരിതമാക്കാന്‍ സാധ്യതയുള്ള ഏതു കാര്യവും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒഴിവാക്കും. എന്നാല്‍ ഒരു വിഭാഗം ആളുകള്‍ ജനങ്ങളെ നിരാശയിലാഴ്ത്തുന്ന വഴി ഉപയോഗിച്ചുകൊണ്ടിരിക്കും. ഇന്ന് ജിഎസ്ടിയുടെ ഗുണഫലം വന്‍തോതില്‍ ഉണ്ടായിരിക്കുന്നു. നേരത്തേ സാധനങ്ങള്‍ കൊണ്ടുപോകുമ്പോള്‍ ഗതാഗതക്കുരുക്കും ടോള്‍ നികുതിയും മറ്റും മൂലം വലിയ നഷ്ടം ഉണ്ടായിരുന്നു. ഇന്ന് ഇത് തടയപ്പെട്ടിരിക്കുന്നു. നമ്മുടെ ഗതാഗത ശേഷി 60 ശതമാനം വര്‍ധിച്ചിരിക്കുന്നു. ഒരു ട്രക്കിന് അഞ്ചോ ആറോ ദിവസങ്ങള്‍കൊണ്ട് ചെയ്യാമായിരുന്ന ജോലി ഇപ്പോള്‍ രണ്ടരയോ മൂന്നോ ദിവസങ്ങള്‍കൊണ്ട് ചെയ്യാനാകും. ഇത് രാജ്യത്തിനു വന്‍തോതിലുള്ള നേട്ടമാണ് ഉണ്ടാക്കുന്നത്. രാജ്യത്തിന്റെ പുരോഗതിയില്‍ മധ്യവര്‍ഗ്ഗത്തിനു സുപ്രധാന പങ്കാണുള്ളത്. ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് മധ്യവര്‍ഗ്ഗത്തെ നിരാശാഭരിതരാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. രാജ്യത്തെ മധ്യവര്‍ഗ്ഗത്തിന് ആവശ്യം സദ്ഭരണവും മികച്ച സൗകര്യങ്ങളുമാണ്. ഒരാള്‍ ഒരു ട്രെയിന്‍ ടിക്കറ്റ് വാങ്ങിയാല്‍ ട്രെയിനിലെ മുഴുവന്‍ സൗകര്യങ്ങളും അയാളുടെ അവകാശമാണ്. തന്റെ ആശ്രിതരെ അയാള്‍ സ്‌കൂളില്‍ അയച്ചാല്‍ അവര്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം അവകാശമാണ്. അയാള്‍ ഒരു ഭക്ഷണ സാധനം വാങ്ങിയാല്‍ മികച്ച ഗുണനിലവാരമുള്ളത് ലഭിക്കണം. നല്ല സ്ഥാപനത്തില്‍ നല്ല വിദ്യാഭ്യാസവും കുറഞ്ഞതും ന്യായവുമായ വിലയ്ക്കും വീടും നല്ല റോഡുകളും മികച്ച ഗതാഗത സൗകര്യങ്ങളും നഗര അടിസ്ഥാന സൗകര്യങ്ങളും മറ്റും നല്‍കുക എന്നത് ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തമാണ്. മധ്യവര്‍ഗ്ഗത്തിന്റെ ജീവിതം സുഗമമാക്കുന്നതിന് അവരുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി അനുകൂല നടപടികള്‍ ഗവണ്‍മെന്റ് സ്വീകരിച്ചുവരികയാണ്. വരുമാനനികുതിയുടെ കാര്യത്തില്‍ ഇന്ത്യ താഴ്ന്ന തലങ്ങളിലാണെന്നും പ്രവേശന തലത്തില്‍ ലോകത്തില്‍ അഞ്ചു ശതമാനമാണെന്നും അറിയുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെടും. വികസിത രാജ്യങ്ങളില്‍ ഇല്ലാത്തൊരു സ്ഥിതിയാണിതെങ്കിലും ഇന്ത്യയില്‍ അങ്ങനെയാണ്. 2000ലെ ബഡ്ജറ്റിനു മുമ്പ് നികുതി ഒഴിവാക്കല്‍ പരിധി 50,000ല്‍ നിന്ന് രണ്ടര ലക്ഷം രൂപയായി വര്‍ധിപ്പിച്ചു..ഈ വര്‍ഷം ബഡ്ജറ്റില്‍ ഞങ്ങള്‍ നാല്‍പതിനായിരം രൂപയുടെ ഇളവ് അംഗീകരിച്ചു. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നികുതി ഒഴിവാക്കലുമുണ്ട്. മധ്യവര്‍ഗ്ഗത്തിനു ലഭിക്കുന്ന ആനുകൂല്യം എല്ലാ വര്‍ഷവും 12000 കോടി രൂപയാകുന്ന വിധം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമം ഞങ്ങള്‍ നടത്തി. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് (നഗരം) 31000 കോടിയിലധികം രൂപ ഞങ്ങള്‍ വകയിരുത്തി. ഇതാദ്യമായി മധ്യവര്‍ഗ്ഗ ജനതയ്ക്ക് വായ്പാ ആനുകൂല്യങ്ങള്‍ ലഭിച്ചു. ഇത് ഞങ്ങളുടെ ഗവണ്‍മെന്റാണ് ചെയ്തത്. ഞങ്ങള്‍ പുതിയ ഐഐടികളും ഐഐഎമ്മുകളും എയിംസുകളും തുടങ്ങുകയും 11 പുതിയ വന്‍നഗരങ്ങളില്‍ മെട്രോകള്‍ ആരംഭിക്കുകയും 32 ലക്ഷത്തിലധികം എല്‍ഇഡി തെരുവുവിളക്കുകള്‍ ഇടുകയും ചെയ്തു. ഇത് പുതിയ വ്യവസായങ്ങള്‍ക്കും എംഎസ്എംഇകള്‍ക്കും പ്രോല്‍സാഹനമായി എന്നത് ആര്‍ക്കും നിഷേധിക്കാനാകില്ല. മധ്യവര്‍ഗത്തിലും ഉയര്‍ന്ന മധ്യവര്‍ഗത്തില്‍ നിന്നുമുള്ളവര്‍ എംഎസ്എംഇകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. മധ്യവര്‍ഗ ക്ഷേമം ലക്ഷ്യമിട്ട് രണ്ടര ലക്ഷം രൂപ വിറ്റുവരവിന്റെ 30 ശതമാനത്തില്‍ നിന്ന് 25 ലക്ഷമായി ഞങ്ങള്‍ നികുതി നിരക്ക് കുറച്ചു. രണ്ടു കോടി വരെയുള്ള വ്യാപാര ഇടപാടുകള്‍ വ്യാപാരികള്‍ ബാങ്ക് മുഖേന യാണ് നടത്തുന്നത്. അവരുടെ ലാഭം വിറ്റുവരവിന്റെ ആറു ശതമാനത്തില്‍ നിന്ന് എട്ടു ശതമാനമായി കണക്കാക്കുന്നത് ഗവണ്‍മെന്റ് പരിഗണിക്കുകയാണ്. നികുതിയില്‍ അവര്‍ക്ക് രണ്ടു ശതമാനം ആനുകൂല്യം ലഭിക്കും എന്നാണ് ഇതിന്റെ അര്‍ത്ഥം. ജിഎസ്ടിക്കു കീഴില്‍, ഒന്നര കോടി രൂപയുടെ വിറ്റുവരവ് വരെ സംഗ്രഥന പദ്ധതിക്കു കീഴില്‍ വരികയും അവര്‍ വിറ്റുവരവിന്റെ ഒരു ശതമാനം മാത്രം നല്‍കിയാല്‍ മതിയാവുകയും ചെയ്യും. ഇത് ലോകത്തില്‍ത്തന്നെ ഏറ്റവും കുറവാണ്.

ബഹുമാനപ്പെട്ട സ്പീക്കര്‍ മാഡം,

ജന്‍ധന്‍ യോജനയ്ക്കു കീഴില്‍ 31 കോടിയിലധികം ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു. പ്രതിദിനം വെറും 90 പൈസയോ, മാസം ഒരു രൂപയോ പ്രീമിയം നിരക്കില്‍ 18 കോടിയിലേറെ ആളുകള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും. ദുരിതമനുഭവിക്കുന്ന, പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 2000 കോടി രൂപ ഈ പദ്ധതിക്കു കീഴില്‍ ലഭിച്ചു എന്ന് അറിയുമ്പോള്‍ നിങ്ങള്‍ക്ക് സന്തോഷമുണ്ടാകും. അത്തരം അസാധാരണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
മൂന്നു കോടി 30 ലക്ഷം പാവപ്പെട്ട അമ്മമാര്‍ക്കും പെണ്‍മക്കള്‍ക്കും ഉജ്വല യോജനയില്‍ നിന്നു നേട്ടം ലഭിക്കും. മുമ്പ് പാചകവാതക കണക്ഷന്‍ കിട്ടാന്‍ ആളുകള്‍ എംപിയുടെ പിന്നാലെ പോകണമായിരുന്നെങ്കില്‍ ഞങ്ങള്‍ പാചകവാതക കണക്ഷന്‍ അവരുടെ വീട്ടുപടിക്കല്‍ എത്തിച്ചു. ഇത് എട്ടു കോടിയാക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു.
ആയുഷ്മാന്‍ ഭാരത് യോജന – നമുക്ക് പാവപ്പെട്ടവരുടെ ആരോഗ്യ പരിരക്ഷയില്‍ ശ്രദ്ധ ഊന്നേണ്ടേ? പണമില്ലാത്തതുകൊണ്ട് പാവപ്പെട്ടവര്‍ ചികില്‍സ നേടാതിരിക്കുകയും മരണം തെരഞ്ഞെടുക്കുകയും ചെയ്യുന്നു. മക്കളെ കടത്തിലാക്കാന്‍ അവര്‍ക്ക് ആഗ്രഹമില്ല. ഈ തീരുമാനം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് തെറ്റായ വിധം ഉപകരിക്കുമോ? പദ്ധതി നവീകരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ നിങ്ങള്‍ക്ക് നല്ല മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞേക്കും. നിര്‍ദേശങ്ങള്‍ ഉറപ്പായും ഞാന്‍ ശ്രദ്ധയോടെ പരിശോധിക്കും. അഞ്ച് ലക്ഷം രൂവ വരെ പ്രതിവര്‍ഷം ചികില്‍സയ്ക്ക് ചെലവഴിക്കുന്ന പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കാന്‍ ഗവണ്‍മെന്റിനു കഴിയുകയും ചെയ്യും. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അവര്‍ക്കു വേണ്ടി നിങ്ങള്‍ ചില പ്രസ്താവനകള്‍ നടത്തുന്നുണ്ട്! നിങ്ങള്‍ക്ക് നല്ല പരിപാടി ഉണ്ടെങ്കില്‍ അത് എന്നോട് പറയൂ, നമുക്കത് നടപ്പാക്കാം.

സ്പീക്കര്‍ മാഡം,

ഗവണ്‍മെന്റ് സ്വീകരിക്കുന്ന നടപടികള്‍ ജനങ്ങളുടെ ചിന്തയിലും മാറ്റമുണ്ടാക്കുന്നു. ജന്‍ധന്‍ യോജന പാവപ്പെട്ടവരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുന്നു. സ്വന്തം അക്കൗണ്ടില്‍ അവര്‍ പണം നിക്ഷേപിക്കുകയും റുപെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുകയും ചെയ്യുന്നു. ഇന്ന്, അവര്‍ തങ്ങളെ പരിഗണിക്കുന്നത് സമ്പന്ന കുടുംബങ്ങളായാണ്. ശുചിത്വഭാരത് അഭിയാന്‍ സ്ത്രീകളുടെ ആത്മവിശ്വാസം ഉയര്‍ത്തി. അവരെ വലിയ വേദനയില്‍ നിന്ന് മോചിപ്പിക്കുന്ന കാരണങ്ങളിലൊന്നായി അത് മാറി. ലഭിക്കുന്ന പണം പോരാത്തതുകൊണ്ട് തൊഴിലാളികള്‍ മുമ്പ് അവരുടെ പഴയ ജോലി വിട്ട് നല്ല ജോലി തേടിയിരുന്നു. പൊതുവായ അക്കൗണ്ട് നമ്പറിന്റെ സഹായത്തോടെ അവകാശികളില്ലാത്ത 27 കോടി രൂപ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിക്കൊടുത്തു. ഇപ്പോള്‍ പാവപ്പെട്ട തൊഴിലാളികള്‍ക്ക് ആ ബാങ്ക് അക്കൗണ്ട് സ്വന്തമായി കൈകാര്യം ചെയ്യാം.

അഴിമതിയും കള്ളപ്പണവും – നിങ്ങള്‍ക്ക് ഉറക്കം നഷ്ടപ്പെട്ടുവെന്ന് എനിക്കറിയാം. നിങ്ങളുടെ വേവലാതിയുടെ കാരണം എനിക്ക് മനസ്സിലാകും. അഴിമതിക്കേസുകളിലെ പ്രതികളെ സ്വതന്ത്രമായി വിഹരിക്കാന്‍ വിടില്ല. ഒരാള്‍ക്കും രക്ഷപ്പെടാനാകില്ല! ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി നാല് മുന്‍ മുഖ്യമന്ത്രിമാരെ അഴിമതിക്കേസുകളില്‍ കോടതി കുറ്റക്കാരായി പ്രഖ്യാപിച്ചിരിക്കുന്നു. അവര്‍ ഇപ്പോള്‍ ജയിലില്‍ ജീവിതം ചെലവഴിക്കുകയാണ്. ഇതാണ് ഞങ്ങളുടെ പ്രതിബദ്ധത. രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ചവരില്‍ നിന്ന് അത് തിരിച്ചുപിടിക്കുന്നതു വരെ ഈ ശ്രമങ്ങളില്‍ നിന്ന് ഞാന്‍ പിന്നോട്ടു പോകില്ല. ഞാനൊരു പോരാളിയാണ്. ഏതായാലും രാജ്യത്ത് ഇന്ന് സത്യസന്ധതയുടെ ഒരു അന്തരീക്ഷമുണ്ട്. ഞങ്ങള്‍ സത്യസന്ധതയുടെ ഉല്‍സവം ആഘോഷിക്കുകയാണ്. വളരെക്കൂടുതല്‍ ആളുകള്‍ വരുമാന നികുതി നല്‍കാന്‍ മുന്നോട്ടു വരുന്നു. സ്വന്തം പണം ശരിയായ ഉപയോഗത്തിനു ട്രഷറിയിലേക്ക് പോകുന്നതില്‍ അവര്‍ ഗവണ്‍മെന്റിനെ വിശ്വസിക്കുന്നു.

വിഷയം വിശദീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. തുടര്‍ച്ചയായി ചില ആളുകള്‍ നുണ പറയുക എന്നത് ഒരു രീതിയാണ്. യഥാര്‍ത്ഥ സ്ഥിതി എന്റെ ധനകാര്യമന്ത്രി പറയുകയും ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചിലയാളുകള്‍ സത്യം മൂടിവയ്ക്കുകയും നുണപ്രചാരകര്‍ നുണകള്‍ പരസ്യമായും ഉച്ചത്തിലും പറയുകയും ചെയ്തു. നിഷ്‌ക്രിയ ആസ്തികളെ (എന്‍പിഎ) സംബന്ധിച്ചാണ് പ്രശ്‌നം. വേറെ ഒരു ശതമാനം ആളുകള്‍ പോലും ഇതിന് ഉത്തവാദികളല്ല. ബാങ്കുകളെ സമ്മര്‍ദത്തിലാക്കാന്‍ ഉപയോഗിക്കുന്ന അത്തരം നയങ്ങള്‍ അവര്‍ രൂപപ്പെടുത്തി. വായ്പകള്‍ അവരുടെ ആളുകള്‍ക്കു മാത്രം നല്‍കി. ആ ആളുകള്‍ വായ്പകള്‍ തിരിച്ചടച്ചില്ല. ബാങ്കുകളും രാഷ്ട്രീയക്കാരും ഇടനിലക്കാരും അവരെ സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു. പുറത്തേക്കു പോകുന്ന പണം ബാങ്കുകളില്‍ ഒരിക്കലും തിരിച്ചെത്തിയില്ല. ഇടപാടുകള്‍ കടലാസുകളില്‍ മാത്രമായിരുന്നു. രാജ്യം കൊള്ളയടിക്കപ്പെട്ടു. അവര്‍ക്ക് ഇവര്‍ ദശലക്ഷക്കണക്കിന് രൂപ നല്‍കി. ഞങ്ങള്‍ അധികാരത്തിലെത്തിയപ്പോള്‍ ഇത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. വിഷയം രാഷ്ട്രീയവല്‍ക്കരിക്കണമായിരുന്നുവെങ്കില്‍ ആദ്യ ദിവസം തന്നെ എല്ലാ വസ്തുതളും രാജ്യത്തിനു മുന്നില്‍ കൊണ്ടുവരാന്‍ എനിക്കു സാധിക്കുമായിരുന്നു. എന്നാല്‍ ആ സമയത്ത് ബാങ്കുകളുടെ മോശം സ്ഥിതി ഉയര്‍ത്തിക്കാട്ടുന്നത് സമ്പദ്ഘടനയെ തകര്‍ക്കുമായിരുന്നു. നിങ്ങളുടെ തെറ്റുകളെക്കുറിച്ച് തെളിവുകള്‍ ഉണ്ടായിട്ടും സമ്പദ്ഘടനയ്ക്ക് കുഴപ്പം ഉണ്ടാകാതിരിക്കാന്‍ ഞാന്‍ മൗനം പാലിച്ചു. അത് രാജ്യത്തിന്റെ ക്ഷേമത്തിനു വേണ്ടിയായിരുന്നു. രാജ്യത്തിന്റെ ക്ഷേമത്തിനു വേണ്ടി നിങ്ങളുടെ പിഴവുകള്‍ ഞാന്‍ സഹിച്ചു. എന്നാല്‍ ബാങ്കിംഗ് ഘടന ഇപ്പോള്‍ ഞങ്ങള്‍ മുകളിലേക്ക് കൊണ്ടുവന്നിരിക്കുന്നു, സത്യം രാഷ്ട്രത്തിനു മുന്നില്‍ വെളിപ്പെടുത്തേണ്ട സമയമായിരിക്കുന്നു. ഇന്ന് ഈ സഭയില്‍ നില്‍ക്കുമ്പോള്‍, നിഷ്‌ക്രിയ ആസ്തികള്‍ നിങ്ങളുടെ മോശം ചെയ്തികളുടെ ഫലമാണെന്ന് പ്രഖ്യാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജനാധിപത്യത്തിന്റെ ക്ഷേത്രത്തില്‍ നിന്നാണ് ഞാനിത് പറയുന്നത്. നിഷ്‌ക്രിയ ആസ്തിയായി മാറാവുന്ന ഒരൊറ്റ വായ്പയും ഞങ്ങളുടെ ഗവണ്‍മെന്റ് നല്‍കിയില്ല. നിങ്ങളാകട്ടെ വസ്തുതകള്‍ മറച്ചുവയ്ക്കുകയായിരുന്നു. ശരിയായ കണക്കുകള്‍ നിങ്ങള്‍ വെളിപ്പെടുത്തിയില്ല. നിഷ്‌ക്രിയ ആസ്തികള്‍ 36 ശതമാനമാണെന്നാണ് നിങ്ങള്‍ പറഞ്ഞത്. ശരിയായ കണക്കുകള്‍ പറയണമെന്ന് 2014ല്‍ ഞങ്ങള്‍ നിങ്ങളോട് ആവശ്യപ്പെട്ടു. നുണ പറയരുത്. തെരഞ്ഞെടുക്കപ്പെടുകയും കടലാസുകള്‍ പരിശോധിക്കുകയും ചെയ്തപ്പോള്‍ യഥാര്‍ത്ഥത്തിലുള്ളത് 82%. 2008 മാര്‍ച്ചില്‍ ബാങ്കുകള്‍ ആകെ നല്‍കിയ മുന്‍കൂര്‍ തുക 18 ലക്ഷം കോടി. 2014ല്‍ എത്തിയപ്പോള്‍ അത് 52 ലക്ഷം കോടിയായി ഉയര്‍ന്നു! ബാങ്കുകള്‍ കൊടുത്ത മുന്‍കൂര്‍ തുക 18 ലക്ഷം കോടിയില്‍ നിന്ന് 52 ലക്ഷം കോടിയായി ഉയര്‍ന്നു. ആറു വര്‍ഷംകൊണ്ട് വന്‍ വ്യത്യാസം! നിങ്ങള്‍ രാജ്യത്തെ കൊള്ളയടിച്ചു. ശരിക്കും വായ്പകള്‍ നല്‍കുകയും തിരിച്ചടയ്ക്കുകയും ചെയ്തപ്പോള്‍ ഞങ്ങള്‍ കടലാസുകളിലെ പുനസ്സംഘടനയും മേല്‍നോട്ടവും നിലനിര്‍ത്തി. നിങ്ങള്‍ ഇടനിലക്കാരെ സംരക്ഷിക്കുന്നതു തുടര്‍ന്നു, എന്തുകൊണ്ടെന്നാല്‍ അവര്‍ നിങ്ങള്‍ക്കു വേണ്ടപ്പെട്ടവരാണ്. നിങ്ങള്‍ക്ക് അതില്‍ വ്യക്തിപരമായ നേട്ടമുണ്ട്. ഈ കളിയില്‍ നിങ്ങള്‍ രസിക്കുന്നതിന്റെ കാരണം ഇതാണ്. ഈ രാജ്യം വൃത്തിയാക്കാന്‍ ഏതു വേദനയും ഞങ്ങള്‍ സഹിക്കും. വൃത്തിയാക്കല്‍ പരിപാടി ഈ സ്ഥലത്തു മാത്രമായി ഒതുങ്ങില്ല. ഈ പ്രചാരണപരിപാടി എന്റെ രാജ്യത്തെ ജനങ്ങളുടെ അവകാശത്തിനു വേണ്ടിയാണ്, അത് അവരുടെ മനസ്സിലുണ്ടാവുകയും ചെയ്യും. ആയതിനാല്‍ ഞങ്ങളിതു ചെയ്യുന്നു.

കഴിഞ്ഞ നാല് വര്‍ഷമായി ഞങ്ങള്‍ ഈ പദ്ധതി രൂപപ്പെടുത്തുകയും അതിനു പിന്നാലെ ഓടുകയുമായിരുന്നു. ഞങ്ങള്‍ റീ കാപിറ്റലെസേഷനു വേണ്ടി പ്രവര്‍ത്തിച്ചു. മറ്റു രാജ്യങ്ങളുടെ അനുഭവങ്ങള്‍ വിശകലനം ചെയ്ത് ഞങ്ങള്‍ രാജ്യത്തിന്റെ ബാങ്കിംഗ് മേഖലയെ പ്രോല്‍സാഹിപ്പിക്കുന്നു. അത് ശക്തമാക്കിയതിനു ശേഷം പോലും ഞാന്‍ നിങ്ങളുടെ നുണകള്‍ സഹിക്കേണ്ടി വരും. നിങ്ങള്‍ രാജ്യത്തെ കൊള്ളയടിച്ചുവെന്ന് ഞാനിന്നു രാജ്യത്തെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു – 18 ലക്ഷം കോടി മുതല്‍ 52 ലക്ഷം കോടി വരെ. ഇന്ന്, അതിന്റെ പലിശയും ചേര്‍ന്നുള്ള തുക വളരെ വലുതാണ്. ഇതാണ് നിങ്ങളുടെ കുറ്റങ്ങള്‍. ഇത് ഞങ്ങളുടെ ഗവണ്മെന്റ് കൊടുത്ത പണമല്ല. ഈ പാപത്തിന് നിങ്ങളോട് രാജ്യം ഒരിക്കലും പൊറുക്കില്ല. നിങ്ങളുടെ തെറ്റുകള്‍ക്ക് ഒരിക്കല്‍ നിങ്ങള്‍ വില നല്‍കേണ്ടി വരും.

ഇത് ഒരു രാഷ്ട്രീയമാണ്. ചെളി വാരിയെറിഞ്ഞിട്ട് ഓടിപ്പോവുക. നിങ്ങള്‍ക്കു ചെയ്യാവുന്നതൊക്കെ ചെയ്യൂ. നിങ്ങള്‍ ചെളി വാരി എറിയുന്തോറും താമര കൂടുതല്‍ വിടരും. ആരെയും പ്രതിയാക്കാതെ ചില വെളിപ്പെടുത്തലുകള്‍ എനിക്കിന്നു നടത്താനുണ്ട്. രാജ്യം തീരുമാനിക്കട്ടെ. ഖത്തറുമായി നിങ്ങള്‍ ഇരുപത് വര്‍ഷത്തെ ഒരു കരാര്‍ ഒപ്പിട്ടു. ഞങ്ങള്‍ ഖത്തറുമായി സംസാരിക്കുകയും ഞങ്ങളുടെ നിലപാട് മുന്നോട്ടു വയ്ക്കുകയും ചെയ്തു. ഇന്ത്യ പ്രതിജ്ഞാബദ്ധമായതിനാല്‍ നിങ്ങള്‍ തുടങ്ങിവച്ചത് ഞങ്ങള്‍ തീര്‍ക്കും. ഇത് എല്ലാ ഗവണ്‍മെന്റുകളുടെയും ഒരു നിര്‍ബന്ധിതാവസ്ഥയാണ്. ഖത്തറുമായി ഞങ്ങള്‍ വീണ്ടും വിലപേശുകയും വാതകം വാങ്ങിയതില്‍ 8000 കോടി രൂപ ലാഭിക്കുകയും ചെയ്തതായി ഈ മഹത്തായ സഭയില്‍ നിന്നുകൊണ്ട് എന്റെ രാജ്യവാസികളെ അറിയിക്കുന്നതില്‍ ഞാന്‍ സംതൃപ്തനാണ്.
നിങ്ങള്‍ 8000 കോടി രൂപ അധികം നല്‍കി. എന്തിന്, എങ്ങനെ കൊടുത്തുവെന്ന ചോദ്യങ്ങള്‍ ഉയര്‍ന്നേക്കാം. രാജ്യമാണ് അത് തീരുമാനിക്കുക. അതുസംബന്ധിച്ച് കൂടുതല്‍ എന്തെങ്കിലും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒപ്പംതന്നെ, ആസ്‌ട്രേലിയയുമായി ഇന്ത്യാ ഗവണ്‍മെന്റ് ഒരു കരാര്‍ ഒപ്പുവച്ചതായി ഞാന്‍ പറയുകയും ചെയ്യുന്നു. അവരില്‍ നിന്ന് നാം വാതകം വാങ്ങിത്തുടങ്ങി. അവരുമായും ഞങ്ങള്‍ വീണ്ടും വിലപേശി. ഞങ്ങള്‍ കാലപരിധി നീട്ടുകയും ആ പ്രക്രിയയില്‍ നാലായിരം കോടി രൂപ ലാഭിക്കുകയും ചെയ്തു. ഈ പൊതുപണം എന്തുകൊണ്ട്, എങ്ങനെ, എവിടെ, എപ്പോള്‍ ചെലവഴിച്ചുവെന്ന് രാജ്യം നിങ്ങളോടു ചോദിക്കും. ഈ ചോദ്യങ്ങള്‍ക്ക് അവര്‍ ഉത്തരങ്ങള്‍ ആവശ്യപ്പെടും.
എല്‍ഇഡി ബള്‍ബ്- നിങ്ങളുടെ കാലത്ത് ഒരു എല്‍ഇഡി ബള്‍ബ് 300- 350 രൂപയ്ക്ക് വിറ്റതിന്റെ കാരണം എന്താണ്? 300-350 രൂപയ്ക്കാണ് ഇന്ത്യാ ഗവണ്മെന്റ് വാങ്ങിയത്. അതേ സാങ്കേതികവിദ്യയിലുള്ള ബള്‍ബ് തന്നെ, അതേ ഗുണനിവാരത്തില്‍, അതേ കമ്പനി നാല്‍പ്പത് രൂപയ്ക്ക് ഇപ്പോള്‍ വില്‍ക്കുന്നതിന്റെ കാരണം എന്താണ്? നിങ്ങളിതിന് മറുപടി പറയണം. നിങ്ങളുടെ കാലത്ത് സൗരോര്‍ജ്ജം യൂണിറ്റിന് 13 രൂപയും 14 രൂപയും 15 രൂപയുമായതിനു കാരണം എന്താണ്? നിങ്ങള്‍ രാജ്യത്തെ കൊള്ളയടിച്ചു. രാജ്യത്തെ കൊള്ളയടിച്ച് നേട്ടമുണ്ടാക്കാന്‍ നിങ്ങള്‍ ആഗ്രഹിച്ചു. നിങ്ങള്‍ പിന്തുടര്‍ന്ന മന്ത്രം അതായിരുന്നു. ഇപ്പോള്‍ സൗരോര്‍ജ്ജം രണ്ട് രൂപയ്ക്കും മൂന്ന് രൂപയ്ക്കും ലഭിക്കാന്‍ കാരണം എന്താണ്. ഇതുവരെ ഞങ്ങള്‍ അഴിമതി ആരോപണം ഉന്നയിച്ചില്ല. രാജ്യത്തിന് ആവശ്യമെങ്കില്‍ രാജ്യം നിങ്ങളെ പ്രതികളാക്കട്ടെ. പരിധികള്‍ ലംഘിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, ഇതാണു സത്യം, അതുകൊണ്ട് നമ്മുടെ രാജ്യത്തിന്റെ അഭിമാനം വര്‍ധിച്ചു.

ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ ശക്തി ലോകത്ത് ബൃഹത്താണ് ഇന്ന്. വിദേശത്തുവച്ച് ആരെയെങ്കിലും പരിചയപ്പെടുമ്പോള്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് വഹിക്കുന്നവര്‍ക്ക് അഭിമാനമാണ്. രാജ്യത്തിന്റെ ദോഷങ്ങളെ വിദേശത്ത് തെറ്റായ ഒരു വഴിയില്‍ അവതരിപ്പിച്ചു എന്ന വസ്തുതയില്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ? ദോക്‌ലം വെടിനിര്‍ത്തലിന്റെ കാലത്ത് നിങ്ങള്‍ ചൈനക്കാരുമായി സംസാരിച്ചു. ജനാധിപത്യത്തിന്റെ ചട്ടങ്ങള്‍ നിങ്ങള്‍ മറന്നുകൂടാ, പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം എന്താണെന്ന് നിങ്ങള്‍ അറിയുകയും വേണം. ഇന്ദിരാ ഗാന്ധി ജി ബേനസീര്‍ ഭൂട്ടോയുമായി സിംല കരാര്‍ ഒപ്പുവയ്ക്കുമ്പോള്‍ ഞങ്ങളുടെ പാര്‍ട്ടിയായിരുന്നു പ്രധാനപ്പെട്ട ഒരേയൊരു പ്രതിപക്ഷം. അടല്‍ ബിഹാരി വാജ്‌പേയി ജി ഇന്ദിരാ ഗാന്ധി ജിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടുകയും അവരെ കാണാന്‍ പോവുകയും ചെയ്തു. തീരുമാനം തെറ്റായ ദിശയിലാണ് പോകുന്നതെന്ന് അദ്ദേഹം അവരെ താക്കീതു ചെയ്തു. അങ്ങനെ രാജ്യത്തെ എന്തെങ്കിലും തരത്തിലുള്ള കേടുപാടില്‍ നിന്ന് ഞങ്ങള്‍ രക്ഷിച്ചു. ഇത് രാജ്യക്ഷേമത്തിനു വേണ്ടിയുള്ള ഞങ്ങളുടെ കടമയാണ്. നമ്മുടെ സൈന്യം ഒരു മിന്നല്‍ ആക്രമണം നടത്തിയപ്പോള്‍ നിങ്ങള്‍ ചോദ്യം ചെയ്തു മുന്നോട്ടുവന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിനേക്കുറിച്ച് ഇപ്പോള്‍പ്പോലും ജനങ്ങളുടെ മനസ്സില്‍ നിരവധി ചോദ്യങ്ങളുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ ഗവണ്‍മെന്റ് 54 രാജ്യങ്ങളുമായി ഇന്ത്യാ- ആഫ്രിക്ക ഉച്ചകോടി സംഘടിപ്പിച്ചു. ബ്രിക്‌സ് ഉച്ചകോടിയും 17 വയസ്സിനു താഴെയുള്ളവരുടെ ഫിഫ ലോക കപ്പും സംഘടിപ്പിച്ചു. നിരവധി വലിയ കാര്യങ്ങള്‍ ഏറ്റെടുത്തു നടത്തി. ജനുവരി 26ന് പത്ത് ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ നമ്മുടെ രാജ്യം സന്ദര്‍ശിക്കുകയും എന്റെ ത്രിവര്‍ണ്ണ പതാക വാനില്‍ പാറുകയും ചെയ്തു. എന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സാര്‍ക് രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍ ക്ഷണിക്കപ്പെട്ടു. നിങ്ങള്‍ക്കെന്തുകൊണ്ടാണ് അങ്ങനെ ചിന്തിക്കാന്‍ കഴിയാതിരുന്നത് എന്ന് അപ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെട്ടില്ലേ? ഒരു ചെറിയ മനസ്സിന് വലിയ കാര്യങ്ങള്‍ ആലോചിക്കാനാകില്ല.

മാഡം സ്പീക്കര്‍,

പുതിയ ഒരു ഇന്ത്യ എന്ന ഞങ്ങളുടെ ആശയത്തിനൊപ്പിച്ച് ഞങ്ങള്‍ക്ക് രാജ്യത്തെ വികസിപ്പിക്കണം. മഹാത്മാ ഗാന്ധി ഒരു ‘യുവ ഇന്ത്യ’യേക്കുറിച്ചു സംസാരിച്ചിരുന്നു. സ്വാമി വിവേകാനന്ദ ജി ‘പുതിയ ഇന്ത്യ’യേക്കുറിച്ച് സംസാരിച്ചു, നമ്മുടെ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ജിയും ഒരു ‘ പുതിയ ഇന്ത്യ’യേക്കുറിച്ചു സംസാരിച്ചു. വരൂ, നമ്മുടെ രാജ്യത്തെ ഒരു ‘പുതിയ ഇന്ത്യ’യാക്കി നിര്‍മിക്കുന്നതിനുള്ള പ്രതിജ്ഞ നമുക്ക് പൂര്‍ത്തീകരിക്കാം. വിമര്‍ശനം എന്നത് ജനാധിപ്യത്തിന്റെ കരുത്താണ്. നമുക്ക് അതില്‍ നിന്ന് തേന്‍ കടഞ്ഞെടുക്കാനാകുമ്പോള്‍ അത് പ്രധാനപ്പെട്ടതുതന്നെയാണ്. തെറ്റായ കുറ്റാരോപണങ്ങള്‍ ജനാധിപത്യം അനുവദിക്കില്ല. രാഷ്ട്രീയ നേട്ടങ്ങള്‍ ലക്ഷ്യമാക്കി രാജ്യത്തെ ജനങ്ങളെ അധാര്‍മികവല്‍കരിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ല. അതുകൊണ്ട് രാഷ്ട്രപതിയുടെ പ്രസംഗത്തെ വിമര്‍ശിച്ചവര്‍ അത് ഒന്നുകൂടി വായിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. ആദ്യ വായനയില്‍ നിങ്ങള്‍ക്കത് മനസ്സിലായില്ലെങ്കില്‍ ദയവായി ഒന്നുകൂടി വായിക്കുക. ഭാഷ വ്യക്തമല്ലെങ്കില്‍ മറ്റൊരുടെയെങ്കിലും സഹായം തേടുക. പക്ഷേ, എഴുതിയതെല്ലാം സത്യം തന്നെയാണ്. നിങ്ങള്‍ക്ക് അത് നിഷേധിക്കാനാകില്ല. രാഷ്ട്രപതിയുടെ പ്രസംഗത്തോടുള്ള തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച എല്ലാ ബഹുമാന്യ അംഗങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു. രാഷ്ട്രപതിയുടെ പ്രസംഗം ഏകകണ്ഠമായി ഞങ്ങള്‍ സ്വീകരിക്കുന്നുവെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ വിലപ്പെട്ട സമയത്തിന് വളരെയധികം നന്ദി. ആ പ്രതീക്ഷയോടെ, നന്ദി!

……………………