Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

”വികസിത ഭാരതത്തിനായുള്ള സാങ്കേതിക പരിഷ്കാരങ്ങളും ധനകാര്യവും” എന്ന വിഷയത്തിൽ നടന്ന ബജറ്റാനന്തര വെബിനാറിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

”വികസിത ഭാരതത്തിനായുള്ള സാങ്കേതിക പരിഷ്കാരങ്ങളും ധനകാര്യവും” എന്ന വിഷയത്തിൽ നടന്ന ബജറ്റാനന്തര വെബിനാറിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി


“വികസിത ഭാരതത്തിനായുള്ള സാങ്കേതിക പരിഷ്കാരങ്ങളും ധനകാര്യവും” എന്ന പ്രമേയത്തിൽ ഊന്നൽ നൽകിക്കൊണ്ട് 2026-27-ലെ ആദ്യത്തെ ബജറ്റാനന്തര വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. ദേശീയ ബജറ്റ് എന്നത് കേവലം ഒരു ഹ്രസ്വകാല വ്യാപാര രേഖയല്ല, മറിച്ച് ഒരു നയപരമായ രൂപരേഖയാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള കൂട്ടായ പരിശ്രമത്തിന് ശ്രീ മോദി ആഹ്വാനം ചെയ്തു.

അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, വായ്പ ലഭ്യമാക്കുന്ന പ്രക്രിയ ലളിതമാക്കുക, ബിസിനസ്സ് ചെയ്യാനുള്ള എളുപ്പം മെച്ചപ്പെടുത്തുക, ഭരണത്തിൽ സുതാര്യത വർദ്ധിപ്പിക്കുക, അതോടൊപ്പം പൗരന്മാരുടെ ജീവിതം എളുപ്പമാക്കുകയും അവർക്കായി പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക തുടങ്ങിയ വ്യക്തമായ മാനദണ്ഡങ്ങളിലൂടെ വേണം ബജറ്റിന്റെ ഫലപ്രാപ്തി വിലയിരുത്താനെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. “ഈ വീക്ഷണങ്ങളുമായി ബന്ധപ്പെട്ട ബജറ്റ് തീരുമാനങ്ങൾ സമ്പദ്‌വ്യവസ്ഥയ്ക്ക് ശാശ്വതമായ കരുത്ത് നൽകുന്നു”, പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

ഏറ്റവും പ്രധാനമായി, ഒരു ബജറ്റിനെയും ഒരു ഒറ്റപ്പെട്ട സംഭവമായി കാണരുതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി, കാരണം രാഷ്ട്രനിർമ്മാണമെന്നത് ഒരു നിരന്തര പ്രക്രിയയാണ്. “ഓരോ ബജറ്റും ഒരു വലിയ ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിനുള്ള ഒരു ഘട്ടമാണ്, ആ വലിയ ലക്ഷ്യം 2047-ഓടെ ഒരു വികസിത ഭാരതത്തിന്റെ നിർമ്മാണമാണ്. അതിനാൽ, ഓരോ പരിഷ്കരണവും ഓരോ വിഹിതവും ഓരോ മാറ്റവും ഈ ദീർഘയാത്രയുടെ അവിഭാജ്യ ഘടകമായി കാണണം”, ശ്രീ മോദി ഊന്നിപ്പറഞ്ഞു.

വർഷം തോറും നടത്തുന്ന ഈ ബജറ്റാനന്തര വെബിനാറുകൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ സെഷനുകൾ വെറും ആശയവിനിമയത്തിൽ മാത്രം ഒതുങ്ങാതെ ഫലപ്രദമായ ഒരു മസ്തിഷ്കപ്രക്ഷാളന പരിശീലനമായി മാറണമെന്ന് അദ്ദേഹം ആ​ഗ്രഹം പ്രകടിപ്പിച്ചു. “ഓഹരിപങ്കാളികളുടെ അനുഭവങ്ങളെയും പ്രായോഗിക വെല്ലുവിളികളെയും അടിസ്ഥാനമാക്കിയുള്ള നിർദ്ദേശങ്ങൾ സാമ്പത്തിക തന്ത്രങ്ങൾ കൂടുതൽ പരിഷ്കരിക്കുന്നതിനും പരിഹാരങ്ങൾ കണ്ടെത്തുന്നതിനും തീർച്ചയായും സഹായിക്കും”, ശ്രീ മോദി ചൂണ്ടിക്കാട്ടി. കൂടാതെ, വ്യവസായ, അക്കാദമിക മേഖലയിൽ നിന്നുള്ളവരും വിശകലന വിദഗ്ധരും നയരൂപകർത്താക്കളുമെല്ലാം ഒരുമിച്ച് ചിന്തിക്കുമ്പോൾ പദ്ധതികളുടെ നടപ്പാക്കൽ മെച്ചപ്പെടുമെന്നും ഫലങ്ങൾ കൂടുതൽ കൃത്യമാകുമെന്നും അതാണ് ഈ വെബിനാർ പരമ്പരയ്ക്ക് പിന്നിലെ പ്രധാന വികാരമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ നാലിലൊന്ന് ഭാഗം കടന്നുപോയതായും സേവനരംഗത്തുള്ളവരുടെ ജീവിതത്തിൽ ഇത് ഒരു സുപ്രധാന കാലഘട്ടമാണെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു. രാജ്യം ഇപ്പോൾ അതിന്റെ വികസന യാത്രയുടെ നിർണ്ണായക ഘട്ടത്തിലാണെന്നും സമ്പദ്‌വ്യവസ്ഥ അതിവേഗം മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം പ്രസ്താവിച്ചു. കഴിഞ്ഞ പതിറ്റാണ്ടുകളിൽ ഇന്ത്യ പ്രകടിപ്പിച്ച അസാധാരണ പ്രതിരോധശേഷി എടുത്തുപറഞ്ഞുകൊണ്ട്, ഈ പുരോഗതി യാദൃശ്ചികമായി സംഭവിച്ചതല്ലെന്നും ദൃഢനിശ്ചയത്തോടെയുള്ള പരിഷ്കാരങ്ങളുടെ ഫലമാണെന്നും ശ്രീ മോദി കുറിച്ചു. “​ഗവൺമെന്റ് നടപടിക്രമങ്ങൾ ലളിതമാക്കുകയും ബിസിനസ്സ് ചെയ്യാനുള്ള എളുപ്പം മെച്ചപ്പെടുത്തുകയും സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഭരണം വിപുലീകരിക്കുകയും സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്തു. ഇന്നും രാജ്യം ‘പരിഷ്കരണ എക്സ്പ്രസ്സിൽ’ സഞ്ചരിക്കുന്നത് തുടരുകയാണ്”, ശ്രീ മോദി അടിവരയിട്ടു പറഞ്ഞു.

നയപരമായ ഉദ്ദേശ്യം നിർണ്ണായകമാണെങ്കിലും ഇന്ത്യയുടെ വികസനത്തിന്റെ നിലവിലെ ഘട്ടത്തിന് സേവന കാര്യക്ഷമതയിലെ വിട്ടുവീഴ്ചയില്ലാത്ത ശ്രദ്ധ ആവശ്യമാണെന്ന് പ്രധാനമന്ത്രി കുറിച്ചു. “പരിഷ്കാരങ്ങളുടെ മൂല്യനിർണ്ണയം അവയുടെ പ്രഖ്യാപനത്തിലല്ല, മറിച്ച് താഴെത്തട്ടിലുള്ള അവയുടെ സ്വാധീനത്തിലായിരിക്കണം വേണ്ടത്. പൊതുസേവന വിതരണത്തിൽ ഉത്തരവാദിത്തവും വേഗതയും സുതാര്യതയും വർദ്ധിപ്പിക്കുന്നതിന് AI, ബ്ലോക്ക്ചെയിൻ, ഡാറ്റ അനലിറ്റിക്സ് എന്നിവ സംയോജിപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, പരാതി പരിഹാര സംവിധാനങ്ങളിലൂടെ സ്വാധീനം നിരീക്ഷിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ദീർഘകാലാടിസ്ഥാനത്തിലുള്ള ഉൽപ്പാദനക്ഷമമായ ആസ്തികൾ നിർമ്മിക്കാനുള്ള ​ഗവൺമെന്റിന്റെ പ്രതിബദ്ധത ചൂണ്ടിക്കാട്ടിക്കൊണ്ട്, പൊതു മൂലധനച്ചെലവിലെ ഗണ്യമായ വർദ്ധന പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “കഴിഞ്ഞ 11 വർഷത്തിനിടയിൽ ഈ വിഹിതം ഏകദേശം 2 ലക്ഷം കോടി രൂപയിൽ നിന്ന് നിലവിലെ ബജറ്റിൽ 12 ലക്ഷം കോടി രൂപയിലധികമായി വളർന്നു. ഈ നിക്ഷേപം അടിസ്ഥാന സൗകര്യ വികസനത്തിലും നവീകരണത്തിലും സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള വ്യക്തമായ സൂചനയായി വർത്തിക്കുന്നു”, ശ്രീ മോദി ഊന്നിപ്പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനത്തിൽ കൂടുതൽ പങ്കാളിത്തം, ധനസഹായ മാതൃകകളിൽ കൂടുതൽ നൂതനത്വം, വളർന്നുവരുന്ന മേഖലകളിൽ ശക്തമായ സഹകരണം എന്നിവയുടെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, വ്യവസായ മേഖലയോടും ധനകാര്യ സ്ഥാപനങ്ങളോടും പുതിയ ഊർജ്ജത്തോടെ മുന്നോട്ട് വരാൻ ആഹ്വാനം ചെയ്തു. ദുർവ്യയവും കാലതാമസവും ഇല്ലാതാക്കുന്നതിന് വരവ്-ചെലവ് വിശകലനത്തിനും ലൈഫ് സൈക്കിൾ കോസ്റ്റിംഗിനും മുഖ്യപ്രാധാന്യം നൽകിക്കൊണ്ട് പ്രോജക്ട് അനുമതി രീതികളും മൂല്യനിർണ്ണയ ഗുണനിലവാരവും ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

വ്യവസ്ഥയെ കൂടുതൽ പ്രവചനാത്മകവും നിക്ഷേപ സൗഹൃദവുമാക്കുന്നതിന് വിദേശ നിക്ഷേപ ചട്ടക്കൂട് ​ഗവൺമെന്റ് കൂടുതൽ ലളിതമാക്കുകയാണെന്ന് സാമ്പത്തിക ചട്ടക്കൂടിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പ്രസ്താവിച്ചു. ബോണ്ട് വിപണികളെ കൂടുതൽ സജീവമാക്കുന്നതിനും ബോണ്ടുകളുടെ വാങ്ങലും വിൽക്കലും ലളിതമാക്കുന്നതിനും സ്വീകരിക്കുന്ന നടപടികൾ അദ്ദേഹം എടുത്തുപറഞ്ഞു. ഈ പരിഷ്കാരങ്ങളെ ദീർഘകാല വളർച്ചയുടെ അനിവാര്യമായ ഘടകങ്ങളായാണ് അദ്ദേഹം കാണുന്നത്. “പ്രവചനാത്മകത ഉറപ്പാക്കുകയും പണലഭ്യത വർദ്ധിപ്പിക്കുകയും അപകടസാധ്യതകൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും സുസ്ഥിരമായ വിദേശ മൂലധനം ആകർഷിക്കുന്നതിനുമായി പുതിയ ഉപകരണങ്ങൾ അവതരിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്”, ശ്രീ മോദി അഭിപ്രായപ്പെട്ടു. ബോണ്ട് വിപണിയെയും വിദേശ നിക്ഷേപ ചട്ടക്കൂടിനെയും ശക്തിപ്പെടുത്താൻ സഹായിക്കുന്നതിന് ആഗോളതലത്തിലെ മികച്ച മാതൃകകളിൽ നിന്ന് പഠിക്കാൻ അദ്ദേഹം പങ്കാളികളോട് അഭ്യർത്ഥിച്ചു.

സുസ്ഥിരമായ വിദേശ മൂലധനം ആകർഷിക്കുന്നതിനും ദീർഘകാല ധനസഹായം മെച്ചപ്പെടുത്തുന്നതിനുമായി വിദേശ നിക്ഷേപ ചട്ടക്കൂടിൽ കൂടുതൽ ലളിതവൽക്കരണങ്ങൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കൂടുതൽ സജീവമായ ബോണ്ട് വിപണികൾ വികസിപ്പിക്കുക, ബോണ്ട് വ്യാപാര പ്രക്രിയകൾ ലളിതമാക്കുക, കർശനമായ വരവ്-ചെലവ് വിശകലനത്തിലൂടെയും ലൈഫ് സൈക്കിൾ കോസ്റ്റിംഗിലൂടെയും പ്രോജക്ട് അനുമതി രീതികൾ ശക്തിപ്പെടുത്തുക എന്നിവ ഈ തന്ത്രത്തിൽ ഉൾപ്പെടുന്നു. “അപകടസാധ്യതകൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതോടൊപ്പം സംവിധാനത്തെ കൂടുതൽ പ്രവചനാത്മകവും നിക്ഷേപ സൗഹൃദവുമാക്കാൻ ഈ നടപടികൾ ലക്ഷ്യമിടുന്നു” ശ്രീ മോദി അഭിപ്രായപ്പെട്ടു. 

ഏതൊരു നയത്തിനും ഒരു ചട്ടക്കൂട് സൃഷ്ടിക്കാൻ കഴിയുമെങ്കിലും അതിന്റെ ആത്യന്തിക വിജയം എല്ലാ ഓഹരിപങ്കാളികളുടെയും സജീവമായ പങ്കാളിത്തത്തെ ആശ്രയിച്ചിരിക്കുമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പുതിയ നിക്ഷേപങ്ങളുമായും നൂതനാശയങ്ങളുമായും മുന്നോട്ട് വരാൻ അദ്ദേഹം വ്യവസായ മേഖലയോട് ആഹ്വാനം ചെയ്തു. ഒപ്പം പ്രായോഗിക പരിഹാരങ്ങൾ തയ്യാറാക്കുന്നതിനും വിപണിയിലെ ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതിനും സഹായിക്കാൻ ധനകാര്യ സ്ഥാപനങ്ങളോടും വിശകലന വിദഗ്ധരോടും അദ്ദേഹം അഭ്യർത്ഥിച്ചു. “​ഗവൺമെന്റും വ്യവസായവും വിജ്ഞാന പങ്കാളികളും ഒരേപോലെ മുന്നോട്ട് പോകുമ്പോൾ പരിഷ്കാരങ്ങൾ വിജയകരമായി ഫലങ്ങളായി മാറുന്നു. ഇത്തരമൊരു കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ ബജറ്റ് പ്രഖ്യാപനങ്ങൾ താഴെത്തട്ടിൽ വ്യക്തമായ ഫലങ്ങളായി മാറൂ”, ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.

ഗവൺമെന്റും വ്യവസായവും ധനകാര്യ സ്ഥാപനങ്ങളും അക്കാദമിക് മേഖലയും തമ്മിലുള്ള പങ്കിട്ട തീരുമാനമായ ഒരു “പരിഷ്കരണ പങ്കാളിത്ത ചാർട്ടർ” വികസിപ്പിക്കാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചു. ബജറ്റ് ഉള്ളടക്കങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനല്ല, മറിച്ച് അതിന്റെ വേഗത്തിലുള്ളതും ലളിതവുമായ നടപ്പാക്കൽ താഴെത്തട്ടിൽ ഉറപ്പാക്കാനാണ് ബജറ്റാനന്തര വെബിനാറുകൾ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ധനകാര്യ സ്ഥാപനങ്ങൾ, വിപണികൾ, വ്യവസായം, പ്രൊഫഷണലുകൾ, നൂതനാശയകർത്താക്കൾ എന്നിവരുൾപ്പെടെയുള്ള എല്ലാ ഓഹരിപങ്കാളികളോടും ഈ ബജറ്റ് നൽകുന്ന പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ പ്രധാനമന്ത്രി ഉദ്ബോധിപ്പിച്ചു. ഈ സാധ്യതകളിൽ ആഴത്തിൽ ഏർപ്പെടാൻ അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു. അവരുടെ സജീവ പങ്കാളിത്തം പദ്ധതികളുടെ നടപ്പാക്കൽ മെച്ചപ്പെടുത്തുമെന്നും അവരുടെ പ്രതികരണങ്ങളും സഹകരണവും മികച്ച ഫലങ്ങൾ നൽകുമെന്നും അദ്ദേഹം കുറിച്ചു. വികസിത ഇന്ത്യ എന്ന സ്വപ്നം എത്രയും വേഗം യാഥാർത്ഥ്യമാകുന്ന ഒരു ഭാവി സൃഷ്ടിക്കാൻ ഒരുമിച്ച് പരിഷ്കരിക്കാനും വളരാനും അദ്ദേഹം എല്ലാവരോടും ആഹ്വാനം ചെയ്തു.

ഇന്നത്തെ ചർച്ചകളിൽ പൂർണ്ണ ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി, നടപടിക്രമങ്ങൾ ലളിതമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ഊന്നിപ്പറഞ്ഞു. ബജറ്റിന് മുമ്പ് ബജറ്റ് കുറ്റമറ്റതാക്കുന്നതിനായി കൂടിയാലോചനകൾ നടത്തുമ്പോൾ, ബജറ്റാനന്തര വെബിനാറുകൾ ബജറ്റിനെ ഏറ്റവും ലളിതമായ മാർഗ്ഗങ്ങളിലൂടെ എത്രയും വേഗം താഴെത്തട്ടിൽ എത്തിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. പങ്കാളികൾ കൂട്ടായ നേട്ടം മനസ്സിൽ വെച്ചുകൊണ്ട് ആലോചനകൾ നടത്തിയാൽ ഈ വെബിനാറുകൾ ഊർജ്ജസ്വലമായ ഒരു സമ്പദ്‌വ്യവസ്ഥയിലേക്കുള്ള വാതിലുകൾ ആത്മാർത്ഥമായി തുറക്കുമെന്ന് പ്രസ്താവിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉപസംഹരിച്ചു.

 

 

***

NK