Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

”വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റ്-2017”ലെ പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം

”വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റ്-2017”ലെ പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം

”വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റ്-2017”ലെ പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം

”വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റ്-2017”ലെ പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം


”വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റി”ല്‍ പങ്കെടുക്കാന്‍ വന്നിട്ടുള്ള നിങ്ങളെയൊക്കെ വളരെ സന്തോഷത്തോടെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഒപ്പം നിങ്ങള്‍ക്കേവര്‍ക്കും സന്തുഷ്ടവും സമ്പല്‍സമൃദ്ധവുമായ ഒരു പുതുവത്സരവും ആശംസിക്കുന്നു. 2003ല്‍ വളരെ ചെറിയ രീതിയില്‍ ആരംഭിച്ച ഈ സമ്മേളനത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഇപ്പോള്‍ എന്റെ മനസില്‍ കടന്നുവരികയാണ്. അന്നുമുതല്‍ ഈ ഉച്ചകോടി ഒരു വിജയയാത്രയിലാണ്.

ഇന്ന് ഇതിന്റെ പങ്കാളികളായി ഒപ്പമുള്ള ജപ്പാന്‍, കാനഡ, യു.എസ്.എ, യു.കെ, നെതര്‍ലാന്‍ഡ്‌സ്, ഓസ്‌ട്രേലിയ, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, പോളണ്ട്, സ്വീഡന്‍, സിംഗപ്പൂര്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളോടും മറ്റ് സ്ഥാപനങ്ങളോടുമുള്ള നന്ദി ഈ അവസരത്തില്‍ ഞാന്‍ രേഖപ്പെടുത്തുകയാണ്. അതിലും പ്രത്യേകിച്ച് ആരംഭകാലത്തുമുതല്‍ വൈബ്രന്റ് ഗുജറാത്തിന്റെ പങ്കാളികളായ ജപ്പാന്‍, കാനഡ എന്നീ രാജ്യങ്ങളോടുള്ള അകൈതവമായ കൃതജ്ഞതയും ഞാന്‍ അറിയിക്കുകയാണ്.

ലോകത്തിലെ പ്രമുഖവും അന്തസ്സുറ്റതുമായ പല സ്ഥാപനങ്ങളും നെറ്റ്‌വര്‍ക്കുകളും ഇന്ന് ഈ സംഭവത്തിന്റെ പങ്കാളികളാണ്. അവരോടും ഇത്തരുണത്തില്‍ എനിക്കുള്ള നന്ദി പ്രകാശിപ്പിക്കുകയാണ്. ഇവിടെ കൂടിയിരിക്കുന്ന വ്യാപാരമേഖലയിലെ പ്രമുഖര്‍ക്കും ഒപ്പം യുവ സംരംഭകര്‍ക്കും നിങ്ങളുടെ ഈ സാന്നിദ്ധ്യം വല്ലാത്ത പ്രേരണയാകുമെന്നത് ഉറപ്പാണ്. നിങ്ങളുടെ പിന്തുണയില്ലായിരുന്നെങ്കില്‍ രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഈ ഉച്ചകോടിയുടെ എട്ട് സമ്മേളനങ്ങള്‍ സാദ്ധ്യമാവില്ലായിരുന്നു. ഈ എട്ടുസമ്മേളനങ്ങളും പരിശോധിക്കുകയാണെങ്കില്‍ ഓരോന്നും മറ്റൊന്നിനെക്കാള്‍ വലുതും മികച്ചതുമായിരുന്നുവെന്നതും വ്യക്തമാണ്.

പ്രത്യേകിച്ചും കഴിഞ്ഞ മൂന്ന് സമ്മേളനങ്ങള്‍. നൂറിലേറെ രാജ്യങ്ങളില്‍ നിന്നുള്ള വ്യാപാര-രാഷ്ട്രീയ നേതൃത്വങ്ങളുടെയും ആഗോളതലത്തിലെതന്നെ മികച്ച സ്ഥാപനങ്ങളുടെയും സാന്നിദ്ധ്യം ഇവയെ അക്ഷരാര്‍ത്ഥത്തില്‍ ഒരു വലിയ സംഭവം തന്നെയാക്കി മാറ്റി.
ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്ന നിങ്ങള്‍ പരസ്പരം മനസിലാക്കുകയും അതിലൂടെ കൂടുതല്‍ നേട്ടങ്ങള്‍ കൈപ്പിടയിലൊതുക്കുകയും വേണമെന്നാണ് ഈ അവസരത്തില്‍ എനിക്ക് നിങ്ങളെ ഉദ്‌ബോധിപ്പിക്കാനുള്ളത്. അതോടൊപ്പം നൂറിലധികം കമ്പനികള്‍ അവരുടെ ഉല്‍പ്പന്നങ്ങളും നടപടിക്രമങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുള്ള വ്യാപാരമേളയും പ്രദര്‍ശനവും കൂടി കാണണം.

മഹാത്മാഗാന്ധിയുടെയും സര്‍ദാര്‍ പട്ടേലിന്റെയും ഭൂമിയായ ഗുജറാത്തിന് ഇന്ത്യയുടെ വ്യാപാര ആത്മാവിന്റെ പ്രാതിനിധ്യം കൂടിയുണ്ട്. ചരിത്രകാലം മുതല്‍ തന്നെ വ്യാപാര വ്യവസായ മേഖലയില്‍ ഗുജറാത്ത് മുന്നിലാണ്. നുറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ഇവിടെ നിന്നും സപ്തസമുദ്രങ്ങളും കടന്ന് ആളുകള്‍ അവസരങ്ങള്‍ തേടി യാത്രകള്‍ നടത്തിയിരുന്നു. ഇന്നും ഈ നാടിന്റെ സന്തതികളാണ് വിദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ ജീവിക്കുന്നതും പണിയെടുക്കുന്നതെന്നും നമ്മള്‍ ആത്മപ്രശംസയും നടത്താറുണ്ട്.  എവിടെയൊക്കൊ എത്തിയിട്ടുണ്ടോ, അവിടെയൊക്കെ അവര്‍ ഒരു ചെറിയ ഗുജറാത്തും സൃഷ്ടിച്ചിട്ടുണ്ട്. ”ജയ്, ജയ് ബസേ ഗുജറാത്തി, ത്വയം ത്വയം സദാകാല്‍ ഗുജറാത്ത്.” (അതായത് എവിടെയാണോ ഒരു ഗുജറാത്തി താമസിക്കുന്നത്, അവിടെ എന്നന്നേയ്ക്കും ഗുജറാത്ത് നിലകൊള്ളാറുണ്ടെന്ന്) നാം അഭിമാനപുരസരം പറയാറുമുണ്ട്.

പട്ടം പറത്തല്‍ ഉത്സവത്തിന്റെ പടിവാതില്‍ക്കലിലാണ് ഇന്ന് ഗുജറാത്ത്. നമ്മള്‍ക്കെല്ലാം ഉയരത്തില്‍ പറക്കാന്‍ ആ പട്ടങ്ങള്‍ പ്രചോദനമാകട്ടെ.

സുഹൃത്തുക്കളെ !

ഇന്ത്യയുടെ ശക്തി അതിന്റെ ജനാധിപത്യം, ജനസംഖ്യ, ആവശ്യകത എന്നീ മൂന്ന് ഡി-കളിലധിഷ്ഠിതമാണെന്ന് ഞാന്‍ പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നമ്മുടെ ഏറ്റവും വലിയ ശക്തി അന്തര്‍ലീനമായിരിക്കുന്നത് നമ്മുടെ ജനാധിപത്യത്തില്‍ തന്നെയാണ്. ഫലപ്രദവും ചടുലവുമായ ഒരു ഭരണം കാഴ്ചവയ്ക്കാന്‍ ജനാധിപത്യത്തിന് കഴിയില്ലെന്ന് ചിലര്‍ അഭിപ്രായപെടാറുണ്ട്. എന്നാല്‍ ജനാധിപത്യ സംവിധാനത്തില്‍ തന്നെ വളരെ വേഗത്തിലുള്ള ഫലങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് കഴിഞ്ഞ രണ്ടരവര്‍ഷമായി നാം കണ്ടുവരുന്നതാണ്.

അതോടൊപ്പം കഴിഞ്ഞ രണ്ടരവര്‍ഷമായി സംസ്ഥാനങ്ങള്‍ തമ്മിലുള്ള ആരോഗ്യകരമായ മത്സരത്തിന്റെ ഒരു സംസ്‌ക്കാരം ഉരുത്തിരിയിക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. സദ്ഭരണത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ സംസ്ഥാനങ്ങളെയും വിലയിരുത്തുന്നുണ്ട്. ഇക്കാര്യത്തില്‍ നമുക്ക് ലോകബാങ്ക് സഹായവും  ലഭിക്കുന്നുണ്ട്.

ഇന്ത്യയുടെ ജനസംഖ്യയെക്കുറിച്ച് പറയുകയാണെങ്കില്‍ അത് ചടുലമായ യുവത്വത്തിന്റേതാണ്. അച്ചടക്കവും ആത്മസമര്‍പ്പണവും പ്രതിഭയുമുള്ള ഇന്ത്യയുടെ യുവത്വം ആഗോളതലത്തില്‍ തന്നെ സമാനതകളില്ലാത്ത തൊഴില്‍ ശക്തിയാണ്. മലാകത്ത് ഇംഗ്ലീഷ് സംസാരിക്കുന്ന രണ്ടാമത്തെ ഏറ്റവും വലിയ രാജ്യവുമാണ് ഇന്ത്യ. ഇന്ന് ഇന്ത്യയിലെ യുവത്വം വെറുതെ തൊഴിലന്വേഷിക്കുന്നത് മാറ്റി, എന്ത് സാഹസം നേരിട്ടും സ്വന്തമായ സംരംഭങ്ങളില്‍ ഏര്‍പ്പെടാനാണ് ശ്രമിക്കുന്നത്.

മൂന്നാമത്തെ ഘടകമായ ആവശ്യകതയെക്കുറിച്ച് പരിശോധിച്ചാല്‍ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന മദ്ധ്യവര്‍ഗ്ഗം നമ്മുടെ ആഭ്യന്തര വിപണിക്ക് വന്‍ സാദ്ധ്യതകള്‍ തുറന്നുകൊടുക്കുന്നുണ്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ ചുറ്റിക്കിടക്കുന്ന സമുദ്രങ്ങള്‍ ആഫ്രിക്ക, മദ്ധ്യ- പൂര്‍വ ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ വിവിധ രാജ്യങ്ങളിലെ ലോകത്തെ പല വലിയ വിപണികളുമായി നമ്മെ ബന്ധിപ്പിക്കുന്നുണ്ട്.
ഇതിന് പുറമെ പ്രകൃതിയുടെ സംഭാവനയും നമുക്ക്  ഏറെ ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് നമുക്ക് കാര്‍ഷികമേഖലയില്‍ മൂന്ന് വിള സീസണ്‍ നമുക്ക് സാധിക്കുന്നത്. പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവ ഇതുമൂലം വന്‍തോതില്‍ നമുക്ക് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നുണ്ട്.

നമ്മുടെ രാജ്യത്തെ സസ്യ ജീവജാലങ്ങളുടെ വൈവിദ്ധ്യങ്ങള്‍ സമാനതകളില്ലാത്തതാണ്. നമ്മുടെ സംസ്‌ക്കാരവും ജീവിതരീതിയും സമാനതകളില്ലാത്തതാണ്. നമ്മുടെ സ്ഥാപനങ്ങളും അറിവാളികളും ആഗോളതലത്തില്‍ തന്നെ ഇന്ന് അംഗീകാരം നേടുന്നുണ്ട്. ഗവേഷണ-വികസന രഗഗത്ത് ഇന്ത്യ ഇന്ന്  ഉയര്‍ന്നുവരുന്ന ഒരു പ്രമുഖ കേന്ദ്രമാണ്. ശാസ്ത്രജ്ഞരേയും എഞ്ചിനീയര്‍മാരെയും സൃഷ്ടിക്കുന്നതില്‍ ഇന്ന് നമുക്ക് ലോകത്ത് രണ്ടാം സ്ഥാനമാണുള്ളതും.
അതോടൊപ്പം നമ്മുടെ വിനോദ വ്യവസായ മേഖല ലോകത്താകമാനം തന്നെ അലയൊലികള്‍ സൃഷ്ടിക്കുന്നുമുണ്ട്. ഇതെല്ലാം താരതമേന്യ കുറഞ്ഞ ചെലവില്‍ മികച്ച ഗുണനിലവാരമുള്ള ജീവിതം ഉറപ്പാക്കാന്‍ കഴിയുന്നതാണ്.

സുഹൃത്തുക്കളെ,

ഇവിടെ നിലനിന്ന അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ ഭരണത്തിന് അറുതിവരുത്തി സത്യസന്ധവും സംശുദ്ധവുമായ ഭരണമെന്ന വാഗ്ദാനമാണ് ഈ സര്‍ക്കാരിനെ തെരഞ്ഞെടുക്കുന്നതിന് പ്രധാനകാരണമായത്. നിലവിലുള്ള രാഷ്ട്രീയ-സാമ്പത്തിക രംഗത്തെ മാതൃകകളില്‍ മാറ്റം കൊണ്ടുവരികയെന്നതാണ് നമ്മുടെ പ്രധാന വീക്ഷണവും ദൗത്യവും.ഇതിനകം തന്നെ  ഈ മേഖലയില്‍ പല നടപടികളും സ്വീകരിക്കുകയും ചെയ്തുകഴിഞ്ഞു. ഇതില്‍ ചില ഉദാഹരണങ്ങള്‍ പറയുകയാണെങ്കില്‍

-ഭരണത്തെ ബന്ധങ്ങളിലധിഷ്ഠിതമായതില്‍ നിന്നും വ്യവസ്ഥകളിലധിഷ്ഠിതമാക്കി  മാറ്റി.
– കാര്യനിര്‍വഹണം വിവേചനപരത്തില്‍ നിന്ന് നയത്തിലധിഷ്ഠിതമായതാക്കി മാറ്റി.
-സാങ്കേതിക കാര്യങ്ങളില്‍ നിരന്തരമുള്ള ഇടപെടല്‍.
-പക്ഷപാതത്തില്‍ നിന്നും സമത്വത്തിലേക്ക്.
– അനൗപചാരിക സമ്പദ്ഘടനയില്‍ നിന്നും ഔപചാരിക സമ്പദ്ഘടനയിലേക്കുള്ള മാറ്റം.

ഇ-ഗവേര്‍ണന്‍സ് ഇതൊക്കെ സാദ്ധ്യമാക്കുന്നതിന് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഏറ്റവും മികച്ചതും ഫലപ്രദവുമായ ഭരണത്തിന്  ഇ-ഗവേര്‍ണന്‍സ് വളരെ ഗുണകരമാണെന്ന് ഞാന്‍ പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. അതുപോലെ നയത്തിലധിഷ്ഠിതമായ ഭരണത്തിനാണ് ഞാന്‍ എന്നും ഊന്നല്‍ നല്‍കിയിട്ടുള്ളതും. ഭരണത്തിന് വേഗതയും ആര്‍ജ്ജവും  നല്‍കുന്നതിന് ഓണ്‍ലൈന്‍ ഇടപാടുകള്‍ വളരെയേറെ സഹായകരമാണ്. സുതാര്യതയും വിവേചനരഹിതമായ ഭരണവും ഉറപ്പാക്കാനുമുള്ള ലക്ഷ്യത്തിനായി പുതിയ സാങ്കേതികവിദ്യകള്‍ സ്വാംശീകരിക്കാനും ഉള്‍ക്കൊള്ളാനുമുള്ള പ്രവര്‍ത്തനങ്ങളാണ് നാം നടത്തിക്കൊണ്ടിരിക്കുന്നത്.  നാം ലോകത്തെ ഏറ്റവും മികച്ച ഡിജിറ്റലൈസ്ഡ് സമ്പദ്ഘടനയാകുന്നതിന്റെ പടിവാതില്‍ക്കലില്‍ എത്തിനില്‍ക്കുകയാണെന്ന് ഞാന്‍ പറയുമ്പോള്‍, നിങ്ങള്‍ക്ക് എന്നെ പൂര്‍ണ്ണമായും വിശ്വസിക്കാം. ഇന്ത്യയില്‍ ഇത്തരമൊരു മാറ്റം നിങ്ങളില്‍ പലരും ആഗ്രഹിച്ചിരുന്നതുമാണ്. നിങ്ങളുടെ മുന്നില്‍ തന്നെ അത് സാദ്ധ്യമാകുന്നുവെന്ന് എനിക്കിപ്പോള്‍ അഭിമാനത്തോടെ പറയാനാകും.

കഴിഞ്ഞ രണ്ടരവര്‍ഷമായി ഇന്ത്യയുടെ സാദ്ധ്യതകളെ കണ്ടെത്തുന്നതിനും ശരിയായ സമ്പദ്ഘടന സൃഷ്ടിക്കുന്നതിനുമുള്ള കഠിനപ്രയത്‌നത്തിലായിരുന്നു ഞങ്ങള്‍. അതിന്റെ ഫലം ഉത്തേജനം നല്‍കുന്നതാണ്. സമ്പദ്ഘടനയുടെ പ്രധാന സുചകങ്ങളായ ആഭ്യന്തരവളര്‍ച്ചാ നിരക്ക്, വിലക്കയറ്റം, ധനകമ്മി, കറന്റ് അക്കൗണ്ട് കമ്മി അതോടൊപ്പം വിദേശ നിക്ഷേപം എന്നിവയിലൊക്കെ വളരെ അഭിവൃദ്ധി പ്രകടമാണ്.

ലോകത്ത് അതിവേഗം വളരുന്ന സാമ്പത്തികശക്തിയായി ഇന്ത്യ മാറിക്കഴിഞ്ഞു. ആഗോളമാന്ദ്യത്തിന്റെ കാലത്തുപോലും നമുക്ക്  ഏറ്റവും മികച്ച വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ കഴിഞ്ഞു. ആഗോള സമ്പദ്ഘടനയില്‍ ഏറ്റവും പ്രകാശമാനമായ കേന്ദ്രമാണ് ഇന്ന് ഇന്ത്യ. ഇന്ത്യ ഇന്ന്  ആഗോളവളര്‍ച്ചയുടെ എഞ്ചിനാണ്.

വരും കാലത്ത് ഇതിനെക്കാളും മികച്ച വളര്‍ച്ചാനിരക്കാണ് ഇന്ത്യയ്ക്ക് ലോകബാങ്ക്, ഐ.എം.എഫ് ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളും പ്രവചിച്ചിരിക്കുന്നത്. 2014-15 കാലഘട്ടത്തില്‍ ആഗോളവളര്‍ച്ചയുടെ 12.5 ശതമാനം സംഭാവന ഇന്ത്യയുടേതായിരുന്നു. ലോക സമ്പദ്ഘടന ഇതിന് നല്‍കിയ ഓഹരിയെക്കാളും 68 ശതമാനം അധികമാണ് ആഗോളവളര്‍ച്ചയ്ക്കായി ഇന്ത്യയുടെ സംഭാവന.

വ്യാപാരത്തിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിച്ച് നിക്ഷേപങ്ങളെ ആകര്‍ഷിക്കുകയെന്നതിനാണ് ഞാന്‍ മുന്‍ഗണ നല്‍കുന്നത്. നമ്മുടെ യുവാക്കള്‍ക്ക് വേണ്ട തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി ഇത് ചെയ്‌തേ മതിയാകു. ഈ ലക്ഷ്യത്തിനായി വളരെ ചരിത്രപരമായ ചില നടപടികള്‍ നടപ്പാക്കാനായി നമ്മള്‍ മുന്നിട്ടിറങ്ങുകയാണ്. ചരക്ക് സേവന നികുതി അതില്‍ ഉള്‍പ്പെടുന്നതാണ്.

ദി ഇന്‍സോള്‍വെന്‍സി ആന്റ് ബാങ്ക്‌റപ്റ്റ്‌സി കോഡ്, നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍, എന്നിവയോടൊപ്പം ഐ.പി.ആര്‍ സംവിധാനത്തിന് വേണ്ട പുതിയ മാദ്ധ്യസ്ഥ ഘടന എന്നിവയൊക്കെ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. അതോടൊപ്പം പുതിയ വാണിജ്യകോടതികളും നിലവില്‍ വരും. നാം ഏത് ദിശയിലേക്കാണ് സഞ്ചരിക്കുന്നത് എന്നതിനുള്ള ചില ഉദാഹരണങ്ങള്‍ മാത്രമാണിത്. ഇന്ത്യ സമ്പദ്ഘടന പരിഷ്‌ക്കരിക്കുകയെന്ന ദൃഢനിശ്ചയത്തിലാണ് എന്റെ സര്‍ക്കാര്‍.

സുഹൃത്തുക്കളെ,

വളരെ സുഗമമായി വ്യാപാരം നടത്തുന്നതിനാണ് നാം കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ലൈസന്‍സിംഗ് നടപടിള്‍ ലഘൂകരിക്കുന്നതിനും തടസം നീക്കല്‍, വരവ് ചെലവ് കണക്കുകള്‍ നല്‍കല്‍, പരിശോധന എന്നിവയ്ക്കുള്ള വ്യവസ്ഥകളും നടപടിക്രമങ്ങളും യുക്തിസഹമായി മാറ്റുന്നതിനും വേണ്ട നടപടികളും നാം സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ട്. നിയമവ്യവ്‌സഥ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വിവിധ മേഖലയില്‍ നടപ്പാക്കിയ നൂറുക്കണക്കിന് പ്രവര്‍ത്തനപദ്ധതികള്‍ ഇപ്പോള്‍ നിരീക്ഷണത്തിലുമാണ്. സംശുദ്ധഭരണം  എന്ന ഞങ്ങളുടെ വാഗ്ദാനത്തിന്റെ ഭാഗമാണ് ഈ നടപടികളും.

ആഗോളതലത്തില്‍ ഇന്ത്യയെ വിലയിരുത്തുന്നതിനുള്ള വിവിധ സൂചകങ്ങളിലുണ്ടായിട്ടുള്ള മാറ്റങ്ങളില്‍ ഇത് പ്രകടമാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി പുറത്തുവന്ന വിവിധ ആഗോള റിപ്പോര്‍ട്ടുകളില്‍ നിന്ന് ഇന്ത്യയുടെ നയങ്ങളിലും അതിന്റെ നടപ്പാക്കലിലും വലിയ മികവുവന്നിട്ടുള്ളതായി ചൂണ്ടിക്കാട്ടുന്നു. അതിലൂടെ സാമ്പത്തിക വളര്‍ച്ചയും മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്.
ലോകബാങ്കിന്റെ ഡൂയിംഗ് ബിസിനസ് റിപ്പോര്‍ട്ടില്‍  ഇന്ത്യയുടെ സ്ഥാനം വളരെ മികച്ചതാണ്.

യു.എന്‍.സി.ടി.എ.ഡി പുറത്തിറക്കിയ 2016ലെ ആഗോള നിക്ഷേപ റിപ്പോര്‍ട്ടില്‍ 2016-18 വര്‍ഷങ്ങളില്‍ ലോകത്ത് നിക്ഷേപിക്കാന്‍ കഴിയുന്ന ഏറ്റവും സമ്പുഷ്ടമായ മൂന്നാമത്തെ സാമ്പത്തിക ശക്തി ഇന്ത്യയാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
ലോക സാമ്പത്തിക ഫോറത്തിന്റെ 2015-16, 2016-17 വര്‍ഷങ്ങളിലെ ” ഗ്ലോബല്‍ കോംപറ്റീവ്‌നസ് റിപ്പോര്‍ട്ടി”ല്‍ ഇന്ത്യ 32 സ്ഥാനം മെച്ചപ്പെടുത്തി. അതുപോലെ വിപോയും മറ്റു സ്ഥാപനങ്ങളും ചേര്‍ന്ന് പുറത്തിറക്കിയ ” ഗ്ലോബല്‍ ഇന്നോവേഷന്‍ ഇന്‍ഡക്‌സ്-2016”ല്‍ ഇന്ത്യയുടെ സ്ഥാനം പതിനാറമതാണ്.

2016ലെ ലോകബാങ്കിന്റെ ” ലോജിസ്റ്റിക്ക് പെര്‍ഫോമന്‍സ് ഇന്‍ഡക്‌സി”ല്‍ നാം പത്തൊന്‍പതാം സ്ഥാനത്ത് എത്തുകയും ചെയ്തിട്ടുണ്ട്..
ഇതില്‍ നിന്നെല്ലാം ലോകത്ത് മികച്ച പ്രകടനം നടത്തുന്ന രാജ്യങ്ങളിലൊന്നായി നാം മാറിക്കൊണ്ടിരിക്കുകയാണെന്ന് വ്യക്തമാണ്. ഓരോ ദിവസവും നാം ലോകവുമായി കൂടുതല്‍ സമന്വയപ്പെട്ടുകൊണ്ടിരിക്കുകയാണ്. പുതിയ നയങ്ങളും അവയുടെ നടപ്പാക്കലും നല്‍കുന്ന സദ്ഫലങ്ങള്‍ നമ്മുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇത് നടപടിക്രമങ്ങള്‍ കൂടുതല്‍ ലഘൂകരിക്കുന്നതിനും വ്യാപാരത്തിന് ഏറ്റവും എളുപ്പമുള്ള രാജ്യമാക്കി ഇന്ത്യയെ മാറ്റാനും നമുക്ക് കൂടുതല്‍ പ്രചോദം നല്‍കുന്നു.

വളര്‍ച്ചയ്ക്ക് സാദ്ധ്യമാകുന്ന തരത്തില്‍ വ്യാപാരം കൂടുതല്‍ സുഗമമാക്കുന്നതുനുതകുന്ന തരത്തില്‍ ദിനംപ്രതി നമ്മുടെ നടപടിക്രമങ്ങള്‍ യുക്തിസഹമായി പരിഷ്‌ക്കരിച്ചുവരികയാണ്.

വിവിധ മേഖലകളില്‍ നേരിട്ടുള്ള വിദേശനിക്ഷേപം സാദ്ധ്യമാക്കുന്നതിന് വളരെ ഉദാരമായ സമീപനം പല വിധത്തില്‍ സ്വീകരിച്ചിട്ടുണ്ട്. ഇന്ന് ലോകത്ത് ഏറ്റവും തുറന്ന സമ്പദ്ഘടനകളില്‍ ഒന്ന് ഇന്ത്യയുടേതാണ്.

ഈ മാറ്റത്തെ ആഭ്യന്തര-വിദേശ നിക്ഷേപകര്‍ ശരിയായി തന്നെ ഉള്‍ക്കൊണ്ടിട്ടുമുണ്ട്. വളരെ പ്രോത്സാഹനജനമായ ഒരു  സ്റ്റാര്‍ട്ട് അപ്പ് സാമ്പത്തിക ഘടന ഇപ്പോള്‍ നമ്മുടെ രാജ്യത്ത് രൂപീകൃതമായി വരുന്നുമുണ്ട്. സ്വതന്ത്രമാക്കപ്പെട്ട ഈ യുവശക്തി വളരെ ഉത്സാഹജനകമായ രീതിയിലാണ് മുന്നോട്ടുപേകുന്നത്.

കഴിഞ്ഞ രണ്ടരവര്‍ഷം രാജ്യത്തുണ്ടായ നേരിട്ടുള്ള വിദേശ നിക്ഷേപം നൂറ്റി മുപ്പത് ബില്യണ്‍ യു.എസ്. ഡോളറായിട്ടുണ്ട്. കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നേരിട്ടുള്ള നിക്ഷേപ വിദേശ നിക്ഷേപങ്ങളുടെ ഓഹരി ഒഴുക്കില്‍ 60 ശതമാനം വര്‍ദ്ധനയുണ്ടായിട്ടുണ്ട്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണ് കഴിഞ്ഞ വര്‍ഷം ലഭിച്ചതും.

കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി വിദേശ നിക്ഷേപം വരുന്ന രാജ്യങ്ങളും അതേസമയം അതിന് പരാജയപ്പെടുന്ന മേഖലകളും വ്യത്യസ്ഥങ്ങളാണ്. ഏഷ്യ-പസഫിക് മേഖലകളില്‍ ഇന്ന്  മൂലധന നിക്ഷേപ ലഭ്യതയില്‍ മുമ്പന്തിയില്‍ നില്‍ക്കുന്ന രാജ്യം ഇന്ത്യയാണ്. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ ലോകത്ത് തന്നെ ആദ്യ പത്തുരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ തുടരുകയുമാണ്.

എന്നാല്‍ കഥ ഇവകൊണ്ടുമാത്രം അവസാനിക്കുന്നില്ല. നിക്ഷേപത്തിന് അനുസൃതമായ ലാഭം ലഭ്യമാക്കുന്നതിന് ലോകത്തെ മറ്റ് എല്ലാ രാജ്യങ്ങളെയും പിന്തള്ളാനും ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ബേസ്‌ലൈന്‍ പ്രോഫിറ്റബിലിറ്റി ഇന്‍ഡക്‌സില്‍ 2015ല്‍ ഇന്ത്യ ഒന്നാം സ്ഥാനത്തുമാണ്.

സുഹൃത്തുക്കളെ,

ഇന്ത്യയ്ക്ക് ഇന്നുവരെയുണ്ടായിട്ടുള്ളതില്‍ ഏറ്റവും മികച്ചതും വലുതുമായ വാണിജ്യമുദ്രയാണ് മെയ്ക്ക് ഇന്‍ ഇന്ത്യ. ഉല്‍പ്പാദനം, രൂപകല്‍പ്പന, നൂതന ആശയങ്ങള്‍ എന്നിവയുടെ ആഗോളകേന്ദ്രമാക്കി ഇന്ത്യയെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യ അടുത്തകാലത്താണ് അതിന്റെ രണ്ടാംവാര്‍ഷികം ആഘോഷിച്ചതും.
ഉല്‍പ്പാദകരാജ്യങ്ങളുടെ ഇടയില്‍ നേരത്തെ ഒന്‍പതാം സ്ഥാനത്തായിരുന്ന നാം ഇന്ന്  ആറാമതായി ഉയര്‍ന്നുവെന്ന് പറയുന്നതില്‍ എനിക്ക് അതിയായ ആഹ്‌ളാദമുണ്ട്. 2015-26ല്‍ ഉല്‍പ്പാദനമേഖലയില്‍ നമ്മുക്ക് മൊത്തമൂല്യത്തില്‍ ഒന്‍പത് ശതമാനം വളര്‍ച്ചയാണുണ്ടായത്. കഴിഞ്ഞ മൂന്നുവര്‍ഷം ഇത്  അഞ്ചുമുതല്‍ ആറുവരെ ശതമാനമായിരുന്നു. അതിനെക്കാളും വളരെ കൂടുതലാണ ഇപ്പോഴത്തെ വളര്‍ച്ച.
ഇതെല്ലാം നമ്മുടെ തൊഴില്‍ വിപണിയെ കൂടുല്‍ വിശാലമാക്കുകയും നമ്മുടെ ജനങ്ങളുടെ വാങ്ങല്‍ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിന് സഹായകരമാകും. എന്നാല്‍ യഥാര്‍ത്ഥശേഷി ഇതിനെക്കാളുമൊക്കെ വളരെ ഉയരത്തിലാണ്.

ഇതിന്റെ ചില ഉദാഹരണങ്ങള്‍ എടുത്തുകാട്ടുകയാണെങ്കില്‍, ഇന്ത്യയുടെ ഭക്ഷ്യ സംസ്‌ക്കരണ വ്യവസായമേഖലയുടെ ശേഷി അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ അഞ്ചിരട്ടി വര്‍ദ്ധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയില്‍ വാഹനവ്യാപ്തി കുറവായതുകൊണ്ട് ലോകത്തെ ഏറ്റവും മികച്ച ഓട്ടോ വിപണികളില്‍ ഒന്നുകൂടിയാണ് നമ്മുടെ രാജ്യം.
സര്‍ക്കാര്‍ തലത്തില്‍ നമുക്ക് നമ്മുടെ വളര്‍ച്ചയുടെ പ്രകിയ സമഗ്രവും നഗര-ഗ്രാമസമൂഹങ്ങളെ ഒരുപോലെ ആലിംഗനം ചെയ്യുന്നതുമാകണം.

-മികച്ച തൊഴില്‍ സാദ്ധ്യത
-മികച്ച വരുമാനം
-മികച്ച വാങ്ങല്‍ ശേഷി
-മെച്ചപ്പെട്ട ജീവിത നിലവാരം
-മികച്ച ജീവിത സാഹചര്യങ്ങള്‍.-എന്നിവയില്‍ ദൃഡനിശ്ചയമുള്ള ഒരു ഇന്ത്യക്കാരനായിരിക്കും നമ്മള്‍

സുഹൃത്തുക്കളെ,

നമ്മുടെ വികസനാവശ്യങ്ങള്‍ വലുതാണ്. നമ്മുടെ വികസന അജണ്ട അതിമോഹത്തിലധിഷ്ഠിതവുമാണ്. അത ്‌നേടാന്‍
-എല്ലാ തലയ്ക്കുമുകളിലും നമ്മള്‍ക്ക് കുരകള്‍ ഉറപ്പാക്കാനാകണം.
– എല്ലാ കൈകള്‍ക്കും തൊഴിലുകള്‍  ലഭ്യമാക്കാനാകണം.
-നമുക്ക് വൃത്തിയും ഗുണമേന്മയുമുള്ള ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കണം.
-അതിവേഗത്തില്‍ റോഡുകളും റെയില്‍വേകളും ഉണ്ടാക്കണം.
-ഹരിതാഭമാകുന്നതിന് ധാതു പര്യവേക്ഷണം നമുക്ക് നടത്തേണ്ടതുണ്ട്.
-ദൃഡവും ഉറപ്പുള്ളതുമായ നഗര സൗകര്യങ്ങള്‍ സൃഷ്ടിക്കേണ്ടത് നമ്മുടെ ആവശ്യമാണ്.
-നമ്മുടെ ജീവിതം മെച്ചപ്പെട്ട് വരുന്നത് നമുക്ക് കാണേണ്ടതുണ്ട്.

അടിസ്ഥാന-സാമൂഹികമേഖലകളില്‍ അടുത്തതലമുറ വികസനത്തിലേക്കുള്ള കുതിച്ചുചാട്ടത്തിനാണ് നാം ഒരുങ്ങുന്നത്. ചരക്ക് ഇടനാഴി, വ്യാവസായിക ഇടനാഴി, അതിവേഗ മെട്രോ റെയില്‍ പദ്ധതികള്‍, ലോജിസ്റ്റിക്ക്  പാര്‍ക്കുകള്‍, സ്മാര്‍ട്ട് സിറ്റികള്‍, കോസ്റ്റല്‍ സോണുകള്‍, പ്രാദേശിക വിമാനത്താവളങ്ങള്‍, വെള്ളം, ശുചീകരണ സംവിധാനങ്ങള്‍, ഊര്‍ജ്ജ സംരംഭങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. നമ്മുടെ ആളോഹരി വൈദ്യുതി ഉപഭോഗം വര്‍ദ്ധിക്കണം. അതിനായി ഇപ്പോള്‍ ചെയ്യുന്നതുപോലെ അതിനായി പാരമ്പേര്യതര ഊര്‍ജ്ജം കൂടുതല്‍ പ്രചരിപ്പിക്കേണ്ടതുമുണ്ട്.

വിനോദസഞ്ചാരത്തെ വലിയ രീതിയില്‍ പ്രോത്സാഹിപ്പിക്കുന്നതിനും നമ്മള്‍ പ്രതിജ്ഞാബദ്ധരാണ്. അതിനായി വിനോദസഞ്ചാരമേഖലയിലെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ഇന്നുള്ളതില്‍ പലമടങ്ങ് റോഡുകളും റെയില്‍വേ ലൈനുകളും നിര്‍മ്മിക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. ദശലക്ഷക്കണക്കിന് വീടുകള്‍ നിര്‍മ്മിക്കുന്നതോടെ ലോകത്തെ ഏറ്റവും വലിയ നിര്‍മ്മാണ വിപണിയായി ഇന്ത്യ മാറും. ഇതെല്ലാം കൂടി ചേരുമ്പോള്‍ നിക്ഷേപക സമൂഹത്തിന് മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത തരത്തിലുള്ള സാദ്ധ്യതകളാണ് ഇവിടെ തുറക്കാന്‍ പോകുന്നത്. നിങ്ങളില്‍ പലര്‍ക്കും

-ഹാര്‍ഡ്‌വെയര്‍ മുതല്‍ സോഫ്റ്റ്‌വെയര്‍വരെ.
-അനൗദ്യോഗിക നൈപുണ്യം മുതല്‍ ശാസ്ത്രീയ അപഗ്രഥനം വരെ.
-പ്രതിരോധ സംവിധാനം മുതല്‍ സൈബര്‍ സുരക്ഷവരെ
-മെഡിസിന്‍ മുതല്‍ ടൂറിസം വരെയുള്ള മേഖലകളില്‍  ഞങ്ങളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയും.

ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു.

-പാരമ്പര്യത്തിന്റേയും ശാന്തിയുടെയും ഭൂമിയിലേക്ക്;
– സഹാനുഭൂതിയുടെയും പ്രചോദത്തിന്റെയും ഭൂമിയിലേക്ക്;
-പരീക്ഷണത്തിന്റെയും സംരംഭകത്വത്തിന്റെയും ഭൂമിയിലേക്ക്;
– സാദ്ധ്യതകളുടെയും അവസരങ്ങളുടേയും ഭൂമിയിലേക്ക്;

ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു;
ഇന്നത്തെ ഇന്ത്യയുടെ; നാളത്തെ ഇന്ത്യയുടെ ഭാഗമാകാന്‍
നിങ്ങള്‍ക്ക് എപ്പോഴൊക്കെ ആവശ്യം വരുന്നുവോ അപ്പോഴൊക്കെ നിങ്ങള്‍ക്ക് കൈത്താങ്ങായി ഞാനുണ്ടാകുമെന്ന് ഉറപ്പും നല്‍കുന്നു.

നന്ദി