Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സി.പി.എസ്.ഇ. സംഗമത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


ന്യൂഡെല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന സി.പി.എസ്.ഇ. സംഗമത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.
കോര്‍പറേറ്റ് ഭരണം, മനുഷ്യവിഭവശേഷി നടത്തിപ്പ്, സാമ്പത്തിക റീ-എന്‍ജിനീയറിങ്, പുതിയ കണ്ടുപിടിത്തങ്ങളും സാങ്കേതികവിദ്യയും, പുതിയ ഇന്ത്യക്കായുള്ള ‘വിഷന്‍ 2022’ തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ചു പ്രധാനമന്ത്രിക്കു മുന്നില്‍ അവതരണങ്ങള്‍ നടത്തപ്പെട്ടു.
പൊതുമേഖലാ മണ്ഡലത്തില്‍ ഒരു പുതിയ തുടക്കമാണ് ഈ സംഗമമെന്നു സദസ്സിനെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി വിശദീകരിച്ചു.
അവതരണങ്ങളെ അഭിനന്ദിച്ച അദ്ദേഹം, പ്രകടനം മെച്ചപ്പെടുത്തുന്നതിനായി പൊതുമേഖലാ സംരംഭങ്ങള്‍ക്കു പ്രവര്‍ത്തനസ്വാതന്ത്ര്യം നല്‍കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തയ്യാറായിട്ടുണ്ടെന്നു വ്യക്തമാക്കി. സ്വാതന്ത്ര്യം ലഭിച്ചതു മുതല്‍ രാഷ്ട്രനിര്‍മാണത്തിനും രാഷ്ട്രത്തിന്റെ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും പൊതുമേഖല നിര്‍ണായകമായ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു.
പൊതുമേഖലയെ സംബന്ധിച്ചിടത്തോളം ലാഭവും സാമൂഹികനന്മയും പ്രധാനമാണെന്നു ശ്രീ. മോദി വ്യക്തമാക്കി. പൊതുമേഖലാ സംരംഭങ്ങളിലെ ജീവനക്കാര്‍ നല്‍കിയ സംഭാവനകളെ അനുമോദിച്ച പ്രധാനമന്ത്രി, വൈദ്യുതി എത്തിയിട്ടില്ലാത്ത എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിക്കുക, ദരിദ്രര്‍ക്കു പാചകവാതക കണക്ഷന്‍ ലഭ്യമാക്കുക, തുടങ്ങിയ ഗവണ്‍മെന്റിന്റെ പ്രധാന ലക്ഷ്യങ്ങള്‍ പൊതുമേഖലാ സംരംഭങ്ങളിലെ ജീവനക്കാരുടെ കഠിനാധ്വാനമില്ലായിരുന്നെങ്കില്‍ സാധ്യമാകില്ലായിരുന്നുവെന്ന് ഓര്‍മിപ്പിച്ചു.
അതേസമയം, പഴയകാലത്തെ കീര്‍ത്തി പറഞ്ഞിരുന്നതുകൊണ്ടു കാര്യമില്ലെന്നും ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ നേരിടാന്‍ സജ്ജമാകുക എന്നതു പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംരംഭകത്വവും നൂതനത്വവുമായിരിക്കണം 21ാം നൂറ്റാണ്ടില്‍ മുന്നോട്ടുനയിക്കുന്ന ആദര്‍ശങ്ങളെന്നു പ്രധാനമന്ത്രി പറഞ്ഞു. പ്രോല്‍സാഹനവും സര്‍ഗാത്മകതയും സ്ഥാപനം കെട്ടിപ്പടുക്കലുമാണ് വിജയം നേടുന്നതില്‍ പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാങ്കേതികവിദ്യയും പ്രവര്‍ത്തനരീതിയും പരിഷ്‌കരിക്കുക വഴി പുതിയ ഇന്ത്യ സൃഷ്ടിക്കുന്നതിനായി സഹായിക്കണമെന്നു പൊതുമേഖലാ സംരംഭങ്ങളോടു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇതിനായി 5-പി ഫോര്‍മുലയായ പെര്‍ഫോമന്‍സ് (പ്രകടനം), പ്രോസസ് (പ്രവര്‍ത്തനരീതി), പേഴ്‌സോണ (രൂപം), പ്രോക്വര്‍മെന്റ് (സംഭരണം), പ്രിപ്പെയര്‍ (സജ്ജമാകല്‍) പൊതുമേഖലാ സംരംഭങ്ങള്‍ക്ക് ആവശ്യമാണെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
ഈ ആശയം വിശദമാക്കവേ, നടത്തിപ്പും സാമ്പത്തിക പ്രകടനവും മെച്ചപ്പെടുത്തുകയും പ്രവര്‍ത്തനത്തില്‍ സുതാര്യതയും ഉത്തരവാദിത്തബോധവും ഉറപ്പാക്കുകയും ജെമ്മിലൂടെയും ചെറുകിട-ഇടത്തരം സംരംഭങ്ങളിലൂടെയും സംഭരണം നടത്തുകയും കൃത്രിമ ബുദ്ധി, ക്വാണ്ടം കംപ്യൂട്ടിങ്, റോബോട്ടിക്‌സ് തുടങ്ങിയ സാങ്കേതിക മാറ്റങ്ങള്‍ക്കായുള്ള തയ്യാറെടുപ്പ് നടത്തുകയും ചെയ്യേണ്ടതിനെക്കുറിച്ചു പ്രധാനമന്ത്രി പരാമര്‍ശിച്ചു.
പുതിയ ഇന്ത്യക്കായി അഞ്ചു വെല്ലുവിളികളെ നേരിടാന്‍ പൊതുമേഖലാ സംരംഭങ്ങള്‍ തയ്യാറാകണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
1. 2022 ആകുമ്പോഴേക്കും ഇന്ത്യന്‍ പൊതുമേഖലാ സംരംഭങ്ങള്‍ ഭൗമതന്ത്രപരിധി എങ്ങനെ വര്‍ധിപ്പിക്കും?
2. 2022 ആകുമ്പോഴേക്കും രാജ്യത്തിന്റെ ഇറക്കുമതിച്ചെലവു കുറച്ചുകൊണ്ടുവരാന്‍ ഇന്ത്യന്‍ പൊതുമേഖലാ സംരംഭങ്ങള്‍ക്ക് എന്തു ചെയ്യാന്‍ സാധിക്കും?
3. 2022 ആകുമ്പോഴേക്കും പുതിയ കണ്ടുപിടിത്തങ്ങളെയും ഗവേഷണത്തെയും ഏകോപിപ്പിക്കാന്‍ ഇന്ത്യന്‍ പൊതുമേഖലാ സംരംഭങ്ങള്‍ക്ക് എന്തു ചെയ്യാന്‍ സാധിക്കും?
4. 2022 ആകുമ്പോഴേക്കും സി.എസ്.ആര്‍. ഫണ്ട് ഉപയോഗപ്പെടുത്തുന്നതിനുള്ള ഇന്ത്യന്‍ പൊതുമേഖലാ സംരംഭങ്ങളുടെ പദ്ധതി എന്തായിരിക്കും?
5. 2022 ആകുമ്പോഴേക്കും എന്തു പുതിയ വികസന മാതൃക രാജ്യത്തിനായി പ്രദാനം ചെയ്യാന്‍ ഇന്ത്യന്‍ പൊതുമേഖലാ സംരംഭങ്ങള്‍ക്കു സാധിക്കും?
ലോകത്തിലെ ഏറ്റവും വലിപ്പമേറിയ 500 കമ്പനികളില്‍ നാലിലൊന്നും ചില രാജ്യങ്ങളിലെ പൊതുമേഖലാ സംരംഭങ്ങളാണെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി. ഇന്ത്യന്‍ പൊതുമേഖലാ സംരംഭങ്ങള്‍ക്കു വിദേശനിക്ഷേപത്തിനായി മറ്റു രാഷ്ട്രങ്ങളിലെ പൊതുമേഖലാ സംരംഭങ്ങളുമായി സഹകരിച്ചു സമഗ്ര നയം വികസിപ്പിച്ചെടുക്കാവുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ഇറക്കുമതിച്ചെലവു ഗണ്യമായി കുറച്ചുകൊണ്ടുവരുന്നതില്‍ പൊതുമേഖലാ സംരംഭങ്ങള്‍ക്കു നിര്‍ണായമായ പങ്കുവഹിക്കാന്‍ സാധിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. സി.എസ്.ഐ.ആര്‍., ഐ.സി.എ.ആര്‍. തുടങ്ങിയവയിലുള്ളതിനു പുറമേ കേന്ദ്ര പൊതുമേഖലാ സംരംഭങ്ങളില്‍ ഗവേഷണ, വികസന കാര്യങ്ങള്‍ക്കായുള്ള അടിസ്ഥാന സൗകര്യം ഉണ്ടെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, പുതിയ കണ്ടുപിടിത്തങ്ങളും ഗവേഷണവും ഏകീകരിക്കേണ്ടതുണ്ടെന്നു വ്യക്തമാക്കി. ഇതിനായി കേന്ദ്ര പൊതുമേഖലാ സംരംഭങ്ങളും ഗവണ്‍മെന്റ് വകുപ്പുകളും തമ്മില്‍ നല്ല രീതിയില്‍ വിവരങ്ങള്‍ കൈമാറുന്ന സാഹചര്യമുണ്ടാകണമെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര പൊതുമേഖലാ സംരംഭങ്ങളുടെ സി.എസ്.ആര്‍. ഓരോ വര്‍ഷവും വിനിയോഗിക്കുന്നത് ഓരോ പ്രമേയത്തിന് അനുസൃതമായിട്ടായിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാലയങ്ങളില്‍ ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ സി.എസ്.ആര്‍. ഉപയോഗപ്പെടുത്തിയപ്പോള്‍ ഉണ്ടായ വിജയം അദ്ദേഹം അനുസ്മരിച്ചു. വികസനം കാംക്ഷിക്കുന്ന ജില്ലകള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനം ഒരു നല്ല ആശയമായി പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. സി.എസ്.ആറിന്റെ ഭാഗമായി നൈപുണ്യവികസന പദ്ധതികള്‍ ഏറ്റെടുക്കുന്ന കാര്യവും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു ചിന്തിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
പേപ്പര്‍ ഉപയോഗിക്കാതെയുള്ള തൊഴില്‍സംസ്‌കാരം, പണമിടപാടില്ലാതെയുള്ള വിനിമയം, മാലിന്യം കൈകാര്യം ചെയ്യല്‍ തുടങ്ങി പല മേഖലകൡും മാതൃകയായി നിലകൊള്ളുംവിധം പ്രവര്‍ത്തിക്കാന്‍ സി.പി.എസ്.ഇകള്‍ക്കു സാധിക്കുമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പുതിയ ഇന്ത്യ എന്ന ലക്ഷ്യം സുസാധ്യമാക്കുന്നതില്‍ വലിയ തോതില്‍ പങ്കാളികളാകാന്‍ കേന്ദ്ര പൊതുമേഖലാ സംരംഭങ്ങള്‍ക്കു സാധിക്കുമെന്ന പ്രതീക്ഷ അദ്ദേഹം പങ്കുവെച്ചു.