Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2017 ജൂലൈ 16നു നടന്ന സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ

2017 ജൂലൈ 16നു നടന്ന സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ

2017 ജൂലൈ 16നു നടന്ന സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ


വര്‍ഷകാല സമ്മേളനം: പാര്‍ലമെന്റിന്റെ സമയത്തിനും വിഭവങ്ങള്‍ക്കും അന്തസ്സിനും വില കല്‍പിക്കുക

 

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നാളെ ആരംഭിക്കുകയാണ്. ഈ സമ്മേളനത്തിലെ പരമാവധി സമയം നാം ഉപയോഗപ്പെടുത്തുന്നതിനാണു ശ്രമിക്കേണ്ടത്. ചുരുക്കം ചില കാര്യങ്ങളിലൊഴികെ, കഴിഞ്ഞ മൂന്നു വര്‍ഷമായി പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം സൃഷ്ടിപരമാണ്. ഇതിന് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ഒരുപാട് നന്ദി.

വര്‍ഷകാലസമ്മേളനത്തില്‍ സഭാനടത്തിപ്പിന് അനുവദിക്കപ്പെട്ടിട്ടുള്ള സമയം ഫലപ്രദമായി ഉപയോഗിക്കപ്പെടുകയും പാര്‍ലമെന്റിന്റെ ക്രിയാത്മക പ്രവര്‍ത്തനത്തില്‍ അതു പുതിയ റെക്കോഡ് സൃഷ്ടിക്കുകയും ചെയ്യുമെന്ന ശുഭപ്രതീക്ഷയിലാണു ഞാന്‍. ഇതിനായി എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും സഹകരിക്കണം.

സമയം, വിഭവങ്ങള്‍, സഭയുടെ അന്തസ്സ് എന്നിവ മനസ്സില്‍വെച്ചുകൊണ്ട് അര്‍ഥവത്തായ സംവാദങ്ങളിലൂടെ നമുക്ക് ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ സാധിക്കും.

 

ചരക്കുസേവന നികുതിക്കു നന്ദി

 

ചരക്കുസേവന നികുതി നടപ്പാക്കുന്നതിനായി സഹകരിച്ചതിന് നിങ്ങളെയെല്ലാം ഒരിക്കല്‍ക്കൂടി നന്ദി അറിയിക്കുന്നു.

ചരക്കുസേവന നികുതി പ്രാബല്യത്തില്‍ വന്നിട്ട് 15 ദിവസമായി. അതുകൊണ്ടുള്ള ഫലം ഗുണപ്രദമാണുതാനും. പല സംസ്ഥാനങ്ങളുടെയും അതിര്‍ത്തികളില്‍നിന്ന് ചെക്‌പോസ്റ്റുകള്‍ ഒഴിവാക്കിക്കഴിഞ്ഞു. ചരക്കുവാഹന ഗതാഗതം എളുപ്പമായിത്തീരുകയും ചെയ്തു.

നടപടിക്രമങ്ങള്‍ പരമാവധി വേഗം പൂര്‍ത്തിയാക്കുകവഴി ഇതുവരെ റജിസ്റ്റര്‍ ചെയ്യാത്ത വ്യാപാരികളെക്കൂടി ജി.എസ്.ടി. സംവിധാനത്തിലേക്കു കൊണ്ടുവരുന്നതിനായി സംസ്ഥാനങ്ങളുമായി ചേര്‍ന്നുകൊണ്ടു കേന്ദ്ര ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുകയാണ്.

 

ബജറ്റ് സമ്മേളനത്തിന്റെ ഫലം

 

മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ ഒരു മാസം മുമ്പാണു ബജറ്റ് സമ്മേളനം ഇത്തവണ നടത്തിയത്. ഇതിന് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും സഹകരിച്ചു. ബജറ്റ് സമ്മേളനം കൊണ്ടുണ്ടായ ഗുണപരമായ മാറ്റങ്ങള്‍ പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ബജറ്റ് നടപടിക്രമങ്ങള്‍ നേരത്തെയാക്കിയതുകൊണ്ടുള്ള വലിയ നേട്ടങ്ങളിലൊന്ന് വിവിധ വകുപ്പുകള്‍ക്കു പദ്ധതികള്‍ക്കായി അനുവദിക്കപ്പെട്ട ഫണ്ടുകള്‍ മഴക്കാലത്തിനു മുമ്പേ ലഭ്യമാക്കാന്‍ സാധിച്ചു എന്നുള്ളതാണ്. നേരത്തേ, രണ്ടും മൂന്നും മാസം എടുത്തിരുന്നു അനുവദിക്കപ്പെട്ട ഫണ്ട് വകുപ്പുകളിലെത്താന്‍. മഴക്കാലം നിമിത്തം പദ്ധതികള്‍ നടപ്പാക്കുന്നതു വൈകുകയും ചെയ്തിരുന്നു. ഇത്തവണ അതു സംഭവിച്ചില്ലെന്നു മാത്രമല്ല, മാര്‍ച്ചിനു ശേഷം പദ്ധതിപ്രവര്‍ത്തനങ്ങള്‍ ഇഴയുന്ന സാഹചര്യവും ഉണ്ടായില്ല. അടിസ്ഥാനസൗകര്യ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് മൂന്നു മാസം കൂടുതല്‍ സമയം അനുവദിക്കുകയും ചെയ്തു.

കംപ്‌ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സിന്റെ വിലയിരുത്തല്‍ പ്രകാരം ഈ വര്‍ഷം എപ്രില്‍-ജൂണ്‍ കാലയളവില്‍ ഫണ്ട് ചെലവിടല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 30 ശതമാനത്തോളം കൂടുതലാണ്.

അടിസ്ഥാനസൗകര്യ പദ്ധതികളിലെ മൂലധനച്ചെലവ് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 48 ശതമാനം കൂടുതലുമാണ്.

പദ്ധതിപ്രവര്‍ത്തനങ്ങള്‍ ഫണ്ട് വിനിയോഗിക്കപ്പെടുന്നതിന്റെ ഗതി സൂചിപ്പിക്കുന്നത്, അനുവദിക്കപ്പെട്ട ഫണ്ട് ഈ വര്‍ഷം സമീകൃതമായ രീതിയില്‍ വിനിയോഗിക്കപ്പെടുമെന്നാണ്. മുന്‍കാലങ്ങളില്‍ ഫണ്ട് വിനിയോഗിച്ചുതുടങ്ങിയിരുന്നതു മഴക്കാലത്തിനു ശേഷം മാത്രമാണെന്നല്ല, മാര്‍ച്ചിനകം ഉപയോഗിച്ചുതീര്‍ക്കാനുള്ള സമ്മര്‍ദവും ഉണ്ടായിരുന്നു. പദ്ധതിപ്രവര്‍ത്തനങ്ങള്‍ പരാജയപ്പെടാനുള്ള ഒരു കാരണം അതായിരുന്നു.

 

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കങ്ങള്‍

 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂണ്ടായ ഇടമുറിയാതുള്ള മഴയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായ വെള്ളപ്പൊക്കവും നമ്മെ അലട്ടുന്ന പ്രശ്‌നങ്ങളാണ്. സംസ്ഥാന ഗവണ്‍മെന്റുകളുമായി ചേര്‍ന്നു കേന്ദ്ര ഗവണ്‍മെന്റ് ഈ സാഹചര്യം സൂക്ഷ്മതയോടെ നിരീക്ഷിച്ചുവരുന്നുണ്ട്. ഏറെ കേന്ദ്ര ഗവണ്‍മെന്റ് ഏജന്‍സികള്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതമാണ്. അടിയന്തര സഹായം ആവശ്യമെങ്കില്‍ ബന്ധപ്പെടാന്‍ സംസ്ഥാന ഗവണ്‍മെന്റുകളോടു നിര്‍ദേശിച്ചിട്ടുണ്ട്.

 

ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട്

 

അമര്‍നാഥ് തീര്‍ഥാടകരെ ഭീകരവാദികള്‍ ആക്രമിച്ചതു രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ചിട്ടുണ്ട്. ആക്രമണത്തില്‍ തീര്‍ഥാടകര്‍ കൊല്ലപ്പെടാനിടയായതില്‍ അനുശോചിക്കുകയും അവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു. ഈ ആക്രമണത്തിനു പിന്നിലുള്ളവര്‍ പിടിയിലാകുന്നുവെന്ന് ഗവണ്‍മെന്റ് ഉറപ്പുവരുത്തും.

ജമ്മു കശ്മീരില്‍ സമാധാനം ഉറപ്പാക്കാന്‍ നാം പ്രതിജ്ഞാബദ്ധമാണെന്നു മാത്രമല്ല, അവിടെ സജീവമായിട്ടുള്ള ദേശവിരുദ്ധ ശക്തികളെ പുറത്താക്കുകയും ചെയ്യും. ഇക്കാര്യത്തില്‍ അടല്‍ ജി തുടക്കമിട്ട വഴിയിലൂടെയാണു ഗവണ്‍മെന്റ് മുന്നോട്ടുപോകുന്നത്.

 

ഗോസംരക്ഷണത്തിന്റെ പേരില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ സംസ്ഥാന ഗവണ്‍മെന്റുകള്‍ കര്‍ശന നടപടി കൈക്കൊള്ളണം

 

ചില ദേശവിരുദ്ധ ശക്തികള്‍ ഗോസംരക്ഷണത്തിന്റെ പേരില്‍ അക്രമം അഴിച്ചുവിടുന്നുണ്ട്. രാജ്യത്തു നിലനില്‍ക്കുന്ന സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കുന്നവര്‍ സ്വയം മുതലെടുപ്പിനായി ശ്രമിക്കുകയാണ്.

ഇതു രാഷ്ട്രത്തിന്റെ യശസ്സിനു കോട്ടം സൃഷ്ടിക്കും. അത്തരം സാമൂഹ്യവിരുദ്ധ ശക്തികള്‍ക്കെതിരെ സംസ്ഥാന ഗവണ്‍മെന്റുകള്‍ ശക്തമായ നടപടി കൈക്കൊള്ളണം.

പശുവിനെ അമ്മ ആയാണു നമ്മുടെ രാജ്യത്തു ബഹുമാനിച്ചുവരുന്നത്. പശുവിന് അനുകൂലമായി പൊതുവികാരമുണ്ട്. എന്നാല്‍, പശുവിനെ സംരക്ഷിക്കാന്‍ നിയമം ഉണ്ടെന്നും നിയമലംഘനമല്ല പരിഹാരമെന്നും ജനങ്ങള്‍ മനസ്സിലാക്കണം.

ക്രമസമാധാനം സംസ്ഥാന ഗവണ്‍മെന്റുകളുടെ ഉത്തരവാദിത്തമാണെന്നതിനാല്‍ എവിടെയൊക്കെ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നുവോ അവിടെയൊക്കെ ശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ തയ്യാറാകണം. ഗോസംരക്ഷണത്തിന്റെ പേരില്‍ ചിലര്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്നും സംസ്ഥാന ഗവണ്‍മെന്റുകള്‍ തിരിച്ചറിയണം.

ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന ഗുണ്ടായിസത്തെ ശക്തമായി അപലപിക്കാന്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും തയ്യാറാകണം.

 

അഴിമതിക്കെതിരെയുള്ള പ്രവര്‍ത്തനം

നമ്മുടെ ഇടയിലുള്ള ചില നേതാക്കളുടെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നിമിത്തം ഏതാനും ദശാബ്ദങ്ങളായി രാഷ്ട്രീയനേതൃത്വങ്ങളുടെ പ്രതിച്ഛായ ചോദ്യംചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. എല്ലാ നേതാക്കളും കളങ്കിതരല്ലെന്നും എല്ലാ നേതാക്കളും പണത്തിനു പിറകെ പായുന്നവരല്ലെന്നും ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്.

പൊതുജീവിതത്തില്‍ സുതാര്യത പുലര്‍ത്താന്‍ നമുക്കു സാധിക്കുന്നതിനൊപ്പം അഴിമതിക്കാരായ നേതാക്കള്‍ക്കെതിരെ നടപടി ഉണ്ടാവുകയും വേണം.

അഴിമതിക്കാരായ നേതാക്കളെ തിരിച്ചറിഞ്ഞ് അവരെ രാഷ്ട്രീയത്തില്‍നിന്നു മാറ്റിനിര്‍ത്തേണ്ട ഉത്തരവാദിത്തം പാര്‍ട്ടികള്‍ക്ക് ഉണ്ട്.

നിയമസംവിധാനം നിലനില്‍ക്കുന്നുവെങ്കില്‍, രാഷ്ട്രീയ ഗൂഢാലോചനയെന്ന വാദമുയര്‍ത്തി സ്വയരക്ഷ തീര്‍ക്കുന്നവര്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ ഇല്ലാതാക്കുന്നതിനായി കൈകോര്‍ക്കാന്‍ നമുക്കു സാധിക്കണം.

രാജ്യത്തെ കൊള്ളടിച്ചവര്‍ക്കൊപ്പം നിന്നതുകൊണ്ടു രാജ്യത്തിന് ഒരു നേട്ടവും ഉണ്ടാക്കാന്‍ സാധിക്കില്ല.

ഈ വര്‍ഷം ഓഗസ്റ്റ് ഒന്‍പതിന് ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 75ാം വാര്‍ഷികമാണ്. ഇതു പാര്‍ലമെന്റ് ചര്‍ച്ച ചെയ്യണം.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമവായത്തിലൂടെ നടത്താന്‍ സാധിച്ചാല്‍ നല്ലതായിരിക്കും. എന്നാല്‍, തെരഞ്ഞെടുപ്പു പ്രചരണം അന്തസ്സാര്‍ന്നതായിരുന്നു എന്നത് അഭിമാനവും സംതൃപ്തിയും പകരുന്നു. ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും അഭിനന്ദനം അര്‍ഹിക്കുന്നു. എല്ലാ പാര്‍ട്ടികളും തങ്ങളുടെ എം.പിമാരെയും എം.എല്‍.എമാരെയും വോട്ട് ചെയ്യാന്‍ പരിശീലിപ്പിക്കുകവഴി ഒറ്റ വോട്ടും നഷ്ടമാകുന്നില്ലെന്ന് ഉറപ്പുവരുത്തണം.