Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2018 ഒക്ടോബര്‍ ഏഴിന് ഡെസ്റ്റിനേഷന്‍ ഉത്തരാഖണ്ഡ് നിക്ഷേപക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം.


ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ശ്രീമതി ബേബി റാണി മൗര്യ ജി, എന്റെ മുഴുവന്‍ മന്ത്രിസഭാ സഹപ്രവര്‍ത്തകര്‍, സംസ്ഥാന മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ജി, ഉത്തരാഖണ്ഡ് മന്ത്രിസഭാംഗങ്ങള്‍, സിംഗപ്പൂര്‍ വാര്‍ത്താവിനിമയ മന്ത്രി ശ്രീ എസ് ഈശ്വരന്‍, ജപ്പാനിലെയും ചെക് റിപ്പബ്ലിക്കിലെയും അംബാസിഡര്‍മാര്‍, ലോകമെമ്പാടു നിന്നുമുള്ള സംരംഭകര്‍, മഹതികളേ മാന്യരേ.

ഉത്തരാഖണ്ഡിലെ ബാബാ കേദാര്‍നാഥ് ജിയുടെയും ഛര്‍ ദാമിന്റെയും ഈ വിശുദ്ധ സ്ഥലത്ത് രാജ്യത്തും ലോകത്തുമെമ്പാടും നിന്ന് എത്തിച്ചേര്‍ന്ന മുഴുവന്‍ സുഹൃത്തുക്കളെയും ഞാന്‍ സ്വാഗതം ചെയ്യുകയും നന്മകള്‍ നേരുകയും ചെയ്യുന്നു. ഇന്ത്യയുടെ സാമ്പത്തിക പരിസ്ഥിതിക്കൊപ്പംതന്നെ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ള ഞങ്ങളുടെ സാംസ്‌കാരിക വൈവിധ്യവും നിങ്ങള്‍ അനുഭവിച്ചു ബോധ്യപ്പെട്ടെന്നും പുതിയൊരു അനുഭൂതിയോടെയാകും മടങ്ങുകയെന്നും ഞാന്‍ വിശ്വസിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ത്യയില്‍ ഒരേ സമയം സാമ്പത്തികവും സാമൂഹികവുമായ പരിവര്‍ത്തനം നടക്കുന്ന വേളയിലാണ് നാം ഇന്നിവിടെ ഉത്തരാഖണ്ഡിന്റെ മണ്ണില്‍ ഒത്തുചേര്‍ന്നിരിക്കുന്നത്. രാജ്യം സുപ്രധാനമായ ഒരു പരിവര്‍ത്തനത്തിലൂടെ കടന്നുപോവുകയാണ്. നാം പുതിയൊരു ഇന്ത്യയിലേക്ക് കുതിക്കുകയാണ്. വരുന്ന ദശാബ്ദങ്ങളില്‍ ലോകത്തിന്റെ വളര്‍ച്ചയുടെ പ്രധാന ചാലകശക്തിയായി ഇന്ത്യ മാറാന്‍ പോവുകയാണെന്ന് പ്രധാനപ്പെട്ട മുഴുവന്‍ അന്താരാഷ്ട്ര സംഘടനകളും പറയുന്നു. ഇപ്പോള്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച സുസ്ഥിരമാവുകയും സാമ്പത്തിക കമ്മി താഴേയ്ക്കു പോവുകയും പണപ്പെരുപ്പ നിരക്ക് നിയന്ത്രണ വിധേയമാവുകയും ചെയ്തു. മധ്യവര്‍ഗ്ഗം ദ്രുതഗതിയില്‍ വളരുന്നു. എണ്‍പത് കോടിയിലധികമുള്ള യുവജനശക്തി പൂര്‍ണമായും പ്രചോദനവും ശേഷിയുമുള്ളവരാണ്.

സുഹൃത്തുക്കളേ,

വേഗതയിലും നൈപുണ്യത്തിലും സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഇന്ത്യയെ മുമ്പില്ലാത്ത നിരക്കിലേക്ക് കൊണ്ടുപോവുകയാണ്. കഴിഞ്ഞ രണ്ടു വര്‍ഷംകൊണ്ട് കേന്ദ്ര ഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റുകളും കൂടി പതിനായിരത്തിലധികം സംരംഭങ്ങള്‍ ഏറ്റെടുത്തു. ഈ മുന്‍കൈ പ്രവര്‍ത്തനങ്ങള്‍കൊണ്ടു മാത്രം അനായാസ വ്യവസായം സാധ്യമാകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 42 പോയന്റുകളുടെ മെച്ചം നേടി. പരിഷ്‌കരണ പ്രക്രിയയുടെ ഭാഗമായി 1400ല്‍ അധികം നിയമങ്ങള്‍ പരിഷ്‌കരിച്ചു. ഇതിനു പുറമേ ഇന്ത്യയുടെ നികുതി സംവിധാനത്തിലും പരിഷ്‌കരണം വരുത്തി. ഈ യത്‌നങ്ങളുടെ ഫലമായി നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമായി മാറി.

പാപ്പരായി പ്രഖ്യാപിക്കലും കടക്കെണി ഒഴിവാക്കലും സംബന്ധിച്ച നിയമാവലി വ്യവസായങ്ങളെ കൂടുതല്‍ എളുപ്പമാക്കുകയും ബാങ്കിംഗ് സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്തു. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയില്‍ ഉണ്ടായ ഏറ്റവും മഹത്തായ നികുതി പരിഷ്‌കരണമാണ് ജി എസ് ടിയുടെ രൂപത്തിലുള്ളത്. ജി എസ് ടി രാജ്യത്തെ ഒരൊറ്റ വിപണിയാക്കി മാറ്റുകയും നികുതി അടിത്തറ വികസിപ്പിക്കാന്‍ സഹായിക്കുകയും ചെയ്തു.

ഞങ്ങളുടെ അടിസ്ഥാന സൗകര്യ മേഖലയും മുമ്പില്ലാത്തത്ര വേഗത്തില്‍ വളരുകയാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പതിനായിരം കിലോമീറ്റര്‍ നീളത്തില്‍ ദേശീയപാത നിര്‍മിച്ചു. അതായത് പ്രതിദിനം 27 കിലോമീറ്റര്‍ ദൂരം എന്ന നിരക്കിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്. മുന്‍ ഗവണ്‍മെന്റുകളുടെ കാലത്തേക്കാള്‍ ഇരട്ടിയാണ് ഈ വേഗത.

റെയില്‍പ്പാതകളും ഇരട്ടിവേഗത്തിലാണ് നിര്‍മിക്കുന്നത്. ഇതിനു പുറമേ, പുതിയ മെട്രോ, അതിവേഗ റെയില്‍ പദ്ധതികളും ചരക്കുനീക്ക ഇടനാഴികളും നിരവധി നഗരങ്ങളില്‍ നിര്‍മാണത്തിലാണ്. നാനൂറ് റെയില്‍വേ സ്റ്റേഷനുകളുടെ ആധുനികവല്‍ക്കരണത്തിലും ഗവണ്‍മെന്റ് മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നു.

ഇന്ത്യയുടെ വ്യോമയാന മേഖലയും അതിവേഗം വളരുകയാണ്. കൂടുതലായി ഈ പ്രക്രിയ വേഗത്തിലാക്കുന്നതിന് ഏകദേശം നൂറിലധികം വിമാനത്താവളങ്ങളും ഹെലിപ്പാഡുകളും നിര്‍മിച്ചു. ദ്വിതല, ത്രിതല നഗരങ്ങളില്‍ വ്യോമയാന ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ ഉഡാന്‍ പദ്ധതി വഴി നടക്കുന്നു. നൂറിലധികം ജലപാതകള്‍ സൃഷ്ടിക്കുന്നതിനുള്ള ജോലികളും നടന്നുകൊണ്ടിരിക്കുന്നു.

സുഹൃത്തുക്കളേ,

ഇതിനു പുറമേ, എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും വൈദ്യുതി, എല്ലാവര്‍ക്കും നല്ല ഇന്ധനം, എല്ലാവര്‍ക്കും ആരോഗ്യം, എല്ലാവര്‍ക്കും ബാങ്ക് ഇടപാടുകള്‍ തുടങ്ങിയ നിരവധി പദ്ധതികള്‍ ഉടനേതന്നെ ലക്ഷ്യത്തിലെത്തും. ചുരുക്കത്തില്‍, ഈ ബഹുതല മാറ്റം നിങ്ങള്‍ക്കും ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ക്കും അനുകൂലമായ പരിസ്ഥിതിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

സമീപകാലത്ത് നടപ്പാക്കിയ ആയുഷ്മാന്‍ ഭാരത് യോജന ഇന്ത്യയിലെ വൈദ്യശാസ്ത്ര രംഗത്ത് നിക്ഷേപസാധ്യത വര്‍ധിപ്പിച്ചു. സമീപഭാവിയില്‍ത്തന്നെ ദ്വിതല, ത്രിതല നഗരങ്ങളില്‍ ഈ പദ്ധതിമൂലം പുതിയ ആശുപത്രികളും മെഡിക്കല്‍ കോളേജുകളും പാരാമെഡിക്കല്‍ മാനവിഭവശേഷി വികസന സ്ഥാപനങ്ങളും വരികയും പാരാമെഡിക്കല്‍ അടിസ്ഥാന സൗകര്യം ശക്തിപ്പെടുകയും ചെയ്യും. ആയുഷ്മാന്‍ ഭാരത് യോജനയ്ക്കു കീഴില്‍ അമ്പത് കോടിയിലധികം ഇന്ത്യക്കാര്‍ക്ക് അഞ്ചു ലക്ഷം രൂപ വരെയുള്ള ആരോഗ്യ പരിരക്ഷ ലഭിക്കുന്നതു നിങ്ങള്‍ക്കു സങ്കല്‍പ്പിച്ചു നോക്കാവുന്നതാണ്. അമേരിക്കയിലെയും കാനഡയിലെയും മെക്‌സിക്കോയിലെയും ആകെ ജനസംഖ്യയേക്കാള്‍ കൂടുതലാളുകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. യൂറോപ്പിലാകെയുള്ള ജനസംഖ്യയേക്കാള്‍ കൂടുതലാളുകള്‍ക്ക് ഈ നേട്ടം ലഭിക്കും. ഈ ആനൂകൂല്യങ്ങള്‍ നടപ്പാക്കുന്നതിന് ഞങ്ങള്‍ക്ക് നിരവധി ആശുപത്രികളും ഡോക്ടര്‍മാരും വേണം. ഇപ്പോള്‍ത്തന്നെ രോഗികളെ മുന്നില്‍ക്കിട്ടുന്ന നിക്ഷേപത്തിനും പണം മുടക്കലിനും അതിഗംഭീര സാധ്യതകളാണുള്ളത്. അതായത് നിക്ഷേപകര്‍ക്ക് മുടക്കിയ പണം തിരികെക്കിട്ടും എന്നുറപ്പാണ്. ദ്വിതല, ത്രിതല നഗരങ്ങളില്‍ മൂലധന നിക്ഷേപത്തിനും മികച്ച നിലവാരമുള്ള ആശുപത്രികള്‍ കെട്ടിപ്പടുക്കുന്നതിനും ഇത് സാധ്യത തുറന്നിരിക്കുകയാണ്.

സുഹൃത്തുക്കളേ,

അടിസ്ഥാനസൗകര്യങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ചെലവ് ഇന്നിപ്പോള്‍ മുമ്പൊരിക്കലും ഇല്ലാത്ത വിധം ഉയര്‍ന്നതാണ്. നിക്ഷേപത്തിനുള്ള വിശാല സാധ്യതകള്‍ ലക്ഷക്കണക്കിനു തൊഴിലവസരങ്ങള്‍ തുറക്കുകയും ചെയ്തിരിക്കുന്നു. നയങ്ങളും പ്രകടനവുമാണ് പുരോഗതിയുടെ ആന്തരികാര്‍ത്ഥം. പുതിയ ഇന്ത്യ നിക്ഷേപത്തിന് മികച്ച കേന്ദ്രമായിരിക്കും, ഡെസ്റ്റിനേഷന്‍ ഉത്തരാഖണ്ഡ് അതിന്റെ തിളങ്ങുന്ന ഭാഗവുമായിക്കും. പുതിയ ഇന്ത്യയെ പ്രതിനിധാനം ചെയ്യുകയും ഞങ്ങളുടെ ജനസംഖ്യാപരമായ മെച്ചത്തിന്റെ ഭാഗമായിരിക്കുകയും ചെയ്യുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഇന്നത്തെ ഉത്തരാഖണ്ഡ് യുവജനങ്ങളെയും അവരുടെ ബദ്ധശ്രദ്ധയെയും പ്രതിനിധാനം ചെയ്യുന്നു. ഈ മേഖലയുടെ വര്‍ണനാതീതമായ സാധ്യതകളെ അവസരങ്ങളാക്കി മാറ്റുന്നതിന് ത്രിവേന്ദ്ര റാവത്ത് ജിയുടെ ഗവണ്‍മെന്റ് ബൃഹത്തായ ശ്രമങ്ങള്‍ നടത്തുന്നുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഡെസ്റ്റിനേഷന്‍ ഉത്തരാഖണ്ഡിന്റെ വേദി ആ ശ്രമങ്ങളെ പ്രതിനിധീകരിക്കുന്നു. ഇപ്പോള്‍ ആത്മവിശ്വാസത്തോടെയും ആവേശത്തോടെയും പ്രസംഗിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന കാര്യങ്ങള്‍ എത്രയും വേഗം സാധ്യമാകുകയും അതുവഴി ഉത്തരാഖണ്ഡിലെ യുവജനങ്ങള്‍ക്ക് പരമാവധി തൊഴിലവരസങ്ങള്‍ കിട്ടുകയും ചെയ്യും.

സുഹൃത്തുക്കളേ,

അടല്‍ ബിഹാരി വാജ്‌പേയി ജി ഉത്തരാഖണ്ഡ് സൃഷ്ടിക്കാന്‍ തീരുമാനിച്ചപ്പോള്‍ സാഹചര്യങ്ങള്‍ അനുകൂലമായിരുന്നില്ല. രാഷ്ട്രീയ അസ്ഥിരതയ്ക്കു പുറമേ മികച്ച ഭാവി നേടിക്കൊടുക്കുക എന്ന വലിയ കടമയും നമുക്കു മുന്നില്‍ ഉണ്ടായിരുന്നു. ഏതായാലും ഇന്നിപ്പോള്‍ ഉത്തരാഖണ്ഡ് ദ്രുതഗതിയില്‍ മുന്നോട്ടു വികസന പാതയില്‍ കുതിക്കുകയാണ്.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ( എംഎസ്എംഇ)കളെ പ്രോല്‍സാഹിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നതിന് നിരവധി നടപടികളെടുത്തു. ചെറുകിട സംരംഭങ്ങള്‍ക്ക് ഉയര്‍ന്ന വായ്പാ സൗകര്യവും പിന്തുണ മൂലധനവും പലിശ ഇളവും കുറഞ്ഞ നികുതി സൗകര്യവും നവീനാശയങ്ങളും ലഭ്യമാക്കുക എന്നതിനാണ് ഊന്നല്‍ നല്‍കിയത്. ഒരു കോടി രൂപ വരെ എംഎസ്എംഇകള്‍ക്കുള്ള വായ്പകള്‍ വളരെക്കുറഞ്ഞ സമയത്തിനുള്ളില്‍ അനുവദിക്കാന്‍ അടുത്തയിടെ തീരുമാനമെടുത്തു.

പദ്ധതികള്‍ക്ക് അനുമതി തേടി നിക്ഷേപകര്‍ ഗവണ്‍മെന്റ് ഓഫീസുകളില്‍ എത്തേണ്ടതില്ലാത്ത നിരവധി സൗകര്യങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. ഓണ്‍ലൈനില്‍ പാരിസ്ഥിതികാനുമതി നല്‍കാനുള്ള ‘പരിവേഷ്’ എന്ന വെബ്‌സൈറ്റ് പ്രക്രിയകള്‍ ലളിതമാക്കുക മാത്രമല്ല വേഗത്തിലാക്കുകയും ചെയ്യുന്നു.

കഴിഞ്ഞ നാലു വര്‍ഷംകൊണ്ട് സാധ്യമാകുന്ന വിധത്തിലെല്ലാം ഉത്തരാഖണ്ഡില്‍ ഇന്റര്‍നെറ്റ് ബന്ധം വ്യാപകമാക്കുന്നതിന് നിരവധി ചുവടുവയ്പുകള്‍ നടത്തി. ദേശീയപാതകള്‍, റെയില്‍പ്പാതകള്‍, വ്യോമപാതകള്‍ എന്നിവിടങ്ങളിലൂടെയല്ലാം ഉത്തരാഖണ്ഡിനെ പരസ്പരം ബന്ധപ്പെടുത്തിക്കഴിഞ്ഞു. എല്ലാ ഗ്രാമങ്ങളിലും ഇപ്പോള്‍ മെറ്റലിട്ട റോഡുകള്‍ ലഭിക്കുകയാണ്. അതിലുമധികമായി, ഛാര്‍ ധാമിലെ എല്ലാക്കാലാവസ്ഥയ്ക്കും യോജിച്ച റോഡ്, ഋഷികേശ്-കര്‍ണപ്രയാഗ് റെയില്‍പ്പാത എന്നിവയുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു.

സുഹൃത്തുക്കളേ,

വിനോദസഞ്ചാര മേഖല പ്രത്യേകമായി മികച്ച പരസ്പര ബന്ധത്തിന്റെ നേട്ടം കൊയ്യാന്‍ പോവുകയാണ്. ഈ സംസ്ഥാനത്തെ പ്രകൃതി സമൃദ്ധികൊണ്ടു മാത്രമല്ല മതപരമായ വിശ്വാസം കൊണ്ടും സംസ്‌കാരംകൊണ്ടും കൂടി അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഉത്തരാഖണ്ഡ് വിനോദസഞ്ചാരം പ്രകൃതി, സാഹസികത, സംസ്‌കാരം, യോഗ, ധ്യാനം എന്നിവയുടെ സമ്പൂര്‍ണ പാക്കേജാണ്. ഇതൊരു മാതൃകാ കേന്ദ്രമാണ്. വേറിട്ട ഒരു വിനോദസഞ്ചാര നയത്തിലൂടെ ഉത്തരാഖണ്ഡ് ഗവണ്‍മെന്റ് വിനോദസഞ്ചാരത്തിന് വ്യവസായ പദവി നല്‍കി. പതിനെട്ടു വര്‍ഷത്തിനിടെ ആദ്യമായി പതിമൂന്നു ജില്ലകളിലായി 13 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിനായി തെരഞ്ഞെടുത്തു. ഇത് നിശ്ചയമായും സംസ്ഥാനത്തെ യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ തുറന്നുകൊടുക്കും.

സുഹൃത്തുക്കളേ,

ഒരു ജൈവ സംസ്ഥാനമാകാനുള്ള ശേഷി ഉത്തരാഖണ്ഡിനുണ്ട്. ഇതിനെ ഒരു ജൈവ സംസ്ഥാനമാക്കുന്നതിന് കൂട്ടായ ജൈവകൃഷി നടപ്പാക്കാനുള്ള ശ്രമങ്ങളില്‍ എനിക്ക് സന്തോഷമുണ്ട്. ജൈവ കൃഷിക്ക് ഒരു വിപണി ലഭ്യമാക്കുന്നതിനു കേന്ദ്ര ഗവണ്‍മെന്റും ശ്രമിക്കുകയാണ്.

ഭക്ഷ്യ സംസ്‌കരണത്തിനു ഇതിനൊപ്പം ഊന്നല്‍ നല്‍കുന്നു. ഭക്ഷ്യ സംസ്‌കരണ മേഖലയെ ശക്തിപ്പെടുത്തുന്നതിന് ആ മേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് ഗവണ്‍മെന്റ് അനുമതി നല്‍കി. ഭക്ഷ്യ സംസ്‌കരണ രംഗത്ത് അഗ്രഗാമിയായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഭക്ഷ്യ ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍ എന്നിവയുടെ ഉല്‍പ്പാദനവും അതില്‍പ്പെടുന്നു. ഈ മേഖലകളിലെല്ലാം ഇന്ത്യ ആദ്യത്തെ മൂന്നു സ്ഥാനങ്ങളിലുണ്ട്. കര്‍ഷകരുടെ ഉല്‍പ്പാദനം പാഴായിപ്പോകില്ല എന്നുറപ്പ് വരുത്താനും അവര്‍ക്ക് അതിന്റെ പരമാവധി മെച്ചം ലഭിക്കാനും ഞങ്ങളുടെ ഊന്നല്‍ ഭക്ഷ്യ സംസ്‌കരണത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡിന് പ്രദീപ്തമായ ഒരു ഭാവിയുണ്ട്.

കൃഷിയിലും കാര്‍ഷിക വ്യവസായത്തിലും വന്‍തോതില്‍ നിക്ഷേപം നടത്തണമെന്ന് നിങ്ങളെല്ലാവരോടും ഞാന്‍ പ്രത്യേകമായി അഭിനന്ദിക്കുന്നു. കാര്‍ഷിക മേഖലയിലെ മൂല്യവര്‍ധന കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കും. കാര്‍ഷിക മേഖല, ഭക്ഷ്യ സംസ്‌കരണം, മൂല്യവര്‍ധന, ശീതീകരിണി, വെയര്‍ഹൗസിംഗ്, പ്രത്യേകതരം വാഹനങ്ങള്‍ മുഖേനയുള്ള ഗതാഗതസൗകര്യം, ഗ്രാമീണ സമ്പദ്ഘടനയുടെ ശേഷി വിനിയോഗിക്കല്‍ എന്നിവയിലെ വന്‍തോതിലുള്ള സ്വകാര്യ നിക്ഷേപം ഇന്ത്യയുടെ സാമ്പത്തിക ശേഷിക്ക് പുതിയൊരു മാനം നല്‍കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ന് നവീകരിക്കാവുന്ന ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഒരു ലോക നേതാവായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. 2030 ആകുമ്പോഴേയ്ക്കും വൈദ്യുതോല്‍പ്പാദനത്തിന്റെ 40 ശതമാനം പരമ്പരാഗതമല്ലാത്ത ഇന്ധനത്തെ അടിസ്ഥാനമാക്കിയുള്ള സ്രോതസ്സുകളില്‍ നിന്നാകണം എന്ന് ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. അതിലുമുപരി, സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികമായ 2022ല്‍ നവീകരിക്കാവുന്ന 175 ജിഗാവാട്ട് ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുക എന്ന ലക്ഷ്യവുമുണ്ട്. സൗരോര്‍ജ്ജമാണ് ഈ ലക്ഷ്യത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗം. അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യത്തിന്റെ (ഐഎസ്എ) ആശയം ഇതാണ്. ലോകത്തിന്റെ ഊര്‍ജ്ജ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുകയും പരിസ്ഥിതി സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ നമുക്കൊരു മന്ത്രമേയുള്ളു-‘ഒരു ലോകം, ഒരു സൂര്യന്‍, ഒരു വിതരണ ശൃംഖല). നവീകരിക്കാവുന്ന ഊര്‍ജ്ജം ഉത്തരാഖണ്ഡിലും പ്രോല്‍സാഹിപ്പിക്കുന്നതിന് സംസ്ഥാന ഗവണ്മെന്റും ശ്രമങ്ങള്‍ നടത്തുന്നു. ജലവൈദ്യുതിയാണ് ഈ സംസ്ഥാനത്തിന്റെ ശക്തി. സൗരോര്‍ജ്ജം പോലെയുള്ള വൈദ്യുതി മിച്ചമുള്ള സംസ്ഥാനമായി മാറാനുള്ള ശേഷി ഉത്തരാഖണ്ഡിനുണ്ട്. ഊര്‍ജ്ജവും ഇന്ത്യയെ വൈദ്യുതി സമ്പന്ന സംസ്ഥാനമാക്കി മാറ്റാനുള്ള ശേഷിയും ഉത്തരാഖണ്ഡിനുണ്ട്.

സുഹൃത്തുക്കളേ,

കഴിഞ്ഞ നാലു വര്‍ഷമായി ഇന്ത്യയില്‍ നിര്‍മിക്കൂ എന്നത് സുപ്രധാനമായ ഒരു ശാഖയായി മാറിക്കഴിഞ്ഞു. ഇന്ത്യയ്ക്കു വേണ്ടി മാത്രമല്ല മുഴുവന്‍ ലോകത്തിനും വേണ്ടി ഇന്ത്യയില്‍ നിര്‍മിക്കൂ എന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ഞങ്ങളുടെ ക്ഷണം ലോകം സ്വീകരിക്കുകയും വിവര സാങ്കേതികവിദ്യയുടെ മാത്രമല്ല ഇലക്ട്രോണിക് നിര്‍മാണത്തിന്റെയും കേന്ദ്രമായി ഇന്ത്യ ഇപ്പോള്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദന യൂണിറ്റ് 120ല്‍ അധികം ഫാക്ടറികളുമായി ഇന്ത്യയിലാണ് പ്രവര്‍ത്തിക്കുന്നത്. ലോകത്തിലെ പ്രധാനപ്പെട്ട പലരും ഇന്ന് ഇന്ത്യയില്‍ നിര്‍മിക്കൂ പദ്ധതിയുടെ ഭാഗമാണ്.

ഇതേസമയം തന്നെ, ഓട്ടോമൊബൈല്‍ മേഖലയില്‍ ഇന്ത്യ മഹത്തായ കുതിച്ചുചാട്ടങ്ങള്‍ നടത്തുകയാണ്. ഇതില്‍ ജപ്പാന്‍ ഉത്തരാഖണ്ഡിന്റെ പങ്കാളിയാണ്. സുഹൃത്തുക്കളേ, ജപ്പാന്റെ ഉല്‍പ്പന്നങ്ങള്‍, ജപ്പാന്റെ കാര്‍ ഇന്ന് ഇന്ത്യയില്‍ നിര്‍മിക്കുകയും ജപ്പാന്‍ ആ കാറുകള്‍ ഇറക്കുമതി ചെയ്യുകയുമാണ് എന്ന് അറിയുന്നതില്‍ നിങ്ങള്‍ സന്തോഷിക്കും.

സുഹൃത്തുക്കളേ,

വ്യത്യസ്ഥ മേഖലകളില്‍ നിക്ഷേപം നടത്താനും ഉത്തരാഖണ്ഡിന്റെയും പുതിയ ഇന്ത്യയുടെയും വളര്‍ച്ചാ ഗാഥയില്‍ പങ്കാളികളാകാനും ഈ പരിപാടിയിലൂടെ നിങ്ങളെല്ലാവരെയും ഞാന്‍ ക്ഷണിക്കുകയാണ്.

അടുത്ത രണ്ടു ദിവസങ്ങളില്‍ ഒപ്പുവയ്ക്കുന്ന ധാരണാപത്രങ്ങള്‍ വളരെ വേഗം യാഥാര്‍ത്ഥ്യമാകുമെന്നു ഞാന്‍ വിശ്വസിക്കുന്നു. സംസ്ഥാനത്തിന്റെ ശേഷിയെ പരമാവധി വിനിയോഗിക്കാന്‍ നാം ശ്രമിച്ചാല്‍ ഇന്ത്യയുടെ പുരോഗതിയെയും വളര്‍ച്ചാ ഗാഥയെയും ആര്‍ക്കും തടയാന്‍ കഴിയില്ല. ഇന്നിപ്പോള്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ ആരോഗ്യകരമായ ഒരു മല്‍സരം തുടങ്ങിയിരിക്കുന്നു എന്നത് മനോഹരമാണ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും മറ്റേതിനെ പ്രഹരിക്കുകയും കൂടുതല്‍ നവീനാശയപരമാവുകയും വേണം. എല്ലാ സംസ്ഥാനങ്ങള്‍ക്കും സ്വന്തം ശേഷിയ്ക്കനുസരിച്ച് അതു ചെയ്യണം. ഒരു സംസ്ഥാനം അതിന്റെ ശേഷിക്കൊത്ത് പുരോഗമിക്കുകയാണെങ്കില്‍ മറ്റൊന്നിനു പിന്നില്‍ ദീര്‍ഘകാലം ഇഴയില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.

നമ്മുടെ സംസ്ഥാനങ്ങളുടെ കരുത്ത് ലോകത്തെ മറ്റു രാജ്യങ്ങളിലേക്കാള്‍ മഹത്തരമാണ്. നമ്മുടെ സംസ്ഥാനങ്ങളുടെ ശേഷി ലോകത്തെ ചെറു രാജ്യങ്ങളുടേതുമായി താരതമ്യം ചെയ്യാവുന്ന വിധമാണ്.

എല്ലാ സംസ്ഥാനങ്ങളും വലിയ സ്വപ്‌നങ്ങള്‍ കാണണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായതിനേക്കുറിച്ച് ഇപ്പോഴും ഓര്‍മിക്കുന്നു. അത് ഒക്ടോബര്‍ ഏഴ് ആയിരുന്നുവെന്നു പോലും ഓര്‍ക്കുന്നു. വര്‍ഷം 2001. എനിക്ക് അനുഭവ പരിചയമുണ്ടായിരുന്നില്ല. ഒരു ഗവണ്‍മെന്റ് എങ്ങനെയാണ് പ്രവര്‍ത്തിക്കുക എന്ന് എനിക്ക് അറിയുമായിരുന്നില്ല. ഞാനൊരിക്കലും ഏതെങ്കിലും ഓഫീസ് കണ്ടിട്ടുമുണ്ടായിരുന്നില്ല. ഞാന്‍ പൂര്‍ണമായും പുതിയ ആളായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ വരികയും ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. ഞാനൊരു തെറ്റ് വരുത്തുകയും എന്റെ ഔദ്യോഗിക ജീവിതത്തിന്റെ ആദ്യഘട്ടം നല്ലതല്ലാതാക്കുന്നതിനും അവര്‍ കഠിനാധ്വാനം ചെയ്തു. ഗുജറാത്ത് കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെങ്കില്‍ ആരാണ് എന്റെ മാതൃക എന്ന് ഒരാള്‍ ചോദിച്ചു. ഗുജറാത്ത് കെട്ടിപ്പടുക്കാന്‍ ആരെയാണ് ഞാന്‍ പിന്തുടരുക എന്ന്. ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമ്പോള്‍ അമേരിക്കയെയോ ഇംഗ്ലണ്ടിനെയോ മാതൃകയാക്കും എന്ന് പറയും എന്നാണ് ആളുകള്‍ കരുതുക. ഞാനൊരു വ്യത്യസ്ഥമായ ഉത്തരമാണ് നല്‍കിയത്. ദക്ഷിണ കൊറിയയെപ്പോലെ കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് ഞാന്‍ പറഞ്ഞത്. അവര്‍ ആശയക്കുഴപ്പത്തിലായി. ഞാന്‍ പറഞ്ഞു, ” ദയവായി നിങ്ങളുടെ ക്യാമറകള്‍ ഓഫ് ചെയ്യൂ. അത് വിശദീകരിക്കാന്‍ എന്നെ അനുവദിക്കൂ. നിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും അഭിമുഖീകരിക്കേണ്ടി വരില്ല”. ഗുജറാത്തിലെ ജനസംഖ്യ ഏകദേശ ദക്ഷിണ കൊറിയയ്ക്കു തുല്യമാണെന്ന് ഞാന്‍ പറഞ്ഞു. രണ്ടിടത്തും സമുദ്രാതിര്‍ത്തികളുണ്ട്; തങ്ങളുടെ വികസന യാത്രകളും സമാനമാണ്. ഞാന്‍ പറഞ്ഞു, ” ഞാനിത് വിശദമായിത്തന്നെ പഠിച്ചിട്ടുണ്ട്, നാമത് പിന്തുടരുകയാണെങ്കില്‍ തീര്‍ച്ചയായും മുന്നോട്ടു കുതിക്കാന്‍ സാധിക്കും; നാമൊരിക്കലും നിര്‍ത്തുകയുമില്ല’.

ഓരോ സംസ്ഥാനത്തിനും തങ്ങളുടേതായ ശേഷിയുണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് പൂര്‍ത്തീകരിക്കാനും അത്തരം നിരവധി രാജ്യങ്ങളെ പിന്നിലാക്കാനും സാധിക്കും. നമ്മുടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഈ ശേഷിയ്‌ക്കൊപ്പം കുതിക്കാനാകും. നമ്മുടെ യുവജനങ്ങള്‍ക്ക് ആ കരുത്തുണ്ട്, ശേഷിയും പ്രാപ്തിയുമുണ്ട്.

കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്റ് ഇവിടെയുണ്ടായിരുന്നു. എല്ലാത്തിനുമുപരിയായി, വളരെ വ്യത്യസ്ഥമായ ഒരു പരിപാടിയിലാണ് ഞങ്ങള്‍ പങ്കെടുത്തത്. റഷ്യയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തോട് അദ്ദേഹത്തിനു വളരെ പ്രിയമുണ്ട്. ഒരിക്കല്‍ അദ്ദേഹം എന്നെ അവിടെ കൊണ്ടുപോയി. ആ കുട്ടികളെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് ഞാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. ഇന്ത്യയിലെ ചില വിദ്യാര്‍ത്ഥികളെ നിങ്ങളുടെ സ്ഥലത്തേക്കും വിടാമെന്ന് ഞാന്‍ പറഞ്ഞു. അതുകൊണ്ട് ഇത്തവണ അദ്ദേഹത്തിനൊപ്പം ഇരുപത് വിദ്യാര്‍ത്ഥികളെയും കൊണ്ടുവന്നു. ഇരുപത് റഷ്യന്‍ വിദ്യാര്‍ത്ഥികള്‍ ഇരുപത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അഞ്ചാറു ദിവസങ്ങള്‍ പ്രവര്‍ത്തിച്ചു. ഞാനും റഷ്യന്‍ പ്രസിഡന്റും ആശ്ചര്യപ്പെടുന്ന വിധം മനോഹരമായ ദൗത്യമാണ് ആ കുട്ടികള്‍ ഒന്നിച്ചു നിര്‍വഹിച്ചത്. നമ്മുടെ കുട്ടികള്‍ക്ക് ഗംഭീരമായ കഴിവുണ്ട്. അവര്‍ക്ക് ശരിയായ അവസരങ്ങളും പ്രശസ്തിയും ലഭിക്കുകതന്നെ വേണം. ആ ദിശയില്‍ ഉത്തരാഖണ്ഡ് ഇനന്ന് ഒരു ചുവടു വയ്ക്കുകയാണ്. പതിനെട്ടു വയസ്സ് വളരെ പ്രധാനമാണ്. ഉത്തരാഖണ്ഡിനു പ്രായമുണ്ടെങ്കിലും ഉത്തരാഖണ്ഡ് ഗവണ്‍മെന്റിന് പതിനെട്ടു വയസ്സേയുള്ള. പതിനെട്ടു വയസ്സിന്റെ സ്വപ്‌നങ്ങളും ആവേശവും പതിനെട്ടിന്റെ ലക്ഷ്യങ്ങളും പുതിയതും വിസ്മയകരവുമായ പലതും ചെയ്യാനുതകുന്നതാണ്! ഈ പതിനെട്ട് വയസ്സ് നഷ്ടപ്പെടുത്താതിരിക്കുന്നതിന് ഉത്തരാഖണ്ഡ് ശ്രദ്ധാലുവായിരിക്കണം. ഇത് വളരെയധികം മൂല്യവത്തായ കാലമാണ്.

സാമ്പത്തിക വികസനത്തിനായുള്ള പ്രത്യേക സാമ്പത്തിക മേഖലകളെ ( എസ്ഇസെഡ്)ക്കുറിച്ച് കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി നാം കേള്‍ക്കുന്നു. എന്നാല്‍ ഉത്തരാഖണ്ഡിന്റേത് വ്യത്യസ്ഥമായ ഒരു സെസ് ആണ്. ഋഷിവര്യന്മാരുടെയും യോഗികളുടെയും തപസ്സും ഗംഗാ മാതാവും ദേവാദി ദേവന്‍ ഹിമാലയവും കാരണമായി നൂറ്റാണ്ടുകളായി അതിവിടെയുണ്ട്. ഇത് ആത്മീയമായ ഒരു പ്രതിധ്വനി മേഖലയാണ്. ആത്മീയ പ്രതിധ്വനി മേഖല എന്നത് പ്രത്യേക സാമ്പത്തിക മേഖലയേക്കാള്‍ ദശലക്ഷക്കണക്കിനു മഹത്തരമാണ്. ഉത്തരാഖണ്ഡ് നിര്‍ബന്ധമായും അതിന്റെ വികസന പദ്ധതികള്‍ ഇതില്‍ കേന്ദ്രീകരിക്കണം.

റാവത്ത് ജിയുടെ നേതൃത്വത്തിനു കീഴില്‍ ഈ പതിനെട്ടു വയസ്സിന്റെ ആവേശമുള്ള ഗവണ്‍മെന്റ് നിങ്ങള്‍ക്ക് 25 വയസ്സാകുന്ന 2025 ല്‍ സംസ്ഥാനത്തെ പുതിയ ഉയരങ്ങളില്‍ എത്തിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങളുടെ നിരവധി സ്വപ്‌നങ്ങള്‍ ഇപ്പോള്‍ത്തന്നെ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. മഹത്തായ ഈ ശ്രമം ശുഭകരമായ ഒരു തുടക്കം നല്‍കിയിരിക്കുന്നു. ഞാന്‍ പൂര്‍ണമായും ആഹ്ലാദവാനാണ്, കേന്ദ്ര ഗവണ്‍മെന്റിന്റെ പരിപൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്കു ലഭിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്യുന്നു.

വളരയധികം നന്ദി!