Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രഗതിയിലൂടെ പ്രധാനമന്ത്രി ആശയവിനിമയം നടത്തി

പ്രഗതിയിലൂടെ പ്രധാനമന്ത്രി ആശയവിനിമയം നടത്തി


‘പ്രഗതി’യിലൂടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തന്റെ പതിനാലാമത് ആശയവിനിമയം നടത്തി. പ്രതികരണാത്മകമായ ഭരണത്തിനും സമയബന്ധിതമായ നടത്തിപ്പിനുമായി വിവിധ രീതികളില്‍ പ്രവര്‍ത്തിക്കുന്നതും ഐ.സി.ടി. അടിസ്ഥാനപ്പെടുത്തിയുള്ളതുമായ വേദിയാണു ‘പ്രഗതി’.

സ്‌കൂള്‍ വിദ്യാഭ്യാസവും സാക്ഷരതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയും പരാതികള്‍ പരിഹരിക്കുകയും ചെയ്യുന്നതിലെ പുരോഗതി പ്രധാനമന്ത്രി വിലയിരുത്തി. ഇത്തരം പരാതികള്‍ പരിഹരിക്കാന്‍ ഗവണ്‍മെന്റിനു സാധിക്കുമെന്ന പ്രതീക്ഷ ഇപ്പോള്‍ ജനങ്ങള്‍ക്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കുട്ടികളുടെ പരാതികള്‍ പരിഹരിക്കുന്നതിനു കൈക്കൊള്ളുന്ന നടപടികള്‍ വ്യവസ്ഥാപിതമാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടു നേരിടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ലഭ്യമായ എല്ലാ സാങ്കേതിക ഉപകരണങ്ങളും ഉപയോഗപ്പെടുത്താനും നിര്‍ദേശിച്ചു. ബഹിരാകാശ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താന്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും നേരത്തേ താന്‍ നല്‍കിയ നിര്‍ദേശം ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. പരീക്ഷാകേന്ദ്രങ്ങള്‍ കൃത്യമായി കണ്ടെത്താനും സമാനമായ ആവശ്യങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്ക് ഇത് ഏറെ സഹായകമാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു.

സുഗമ്യ ഭാരത് അഭിയാന്റെ പുരോഗതി വിലയിരുത്തവേ, സ്‌കൂളുകളും പൊതു കെട്ടിടങ്ങളും റെയില്‍വേ സ്റ്റേഷനുകളും പോലെയുള്ള ഇടങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിലെ പുരോഗതി പ്രധാനമന്ത്രിക്കു മുന്നില്‍ വിശദീകരിക്കപ്പെട്ടു. ഇക്കാര്യത്തില്‍ വിവിധ കേന്ദ്ര, സംസ്ഥാന വകുപ്പുകള്‍ കാട്ടുന്ന ശുഷ്‌കാന്തിയെ അദ്ദേഹം അഭിനന്ദിച്ചു.

ആധാര്‍ പദ്ധതിയുടെ പുരോഗതിയും വിലയിരുത്തി. ആകെ 105 കോടിയോളം പേര്‍ റജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തി. ഇക്കാര്യത്തില്‍ പിന്നിലായിരുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നതായി വിലയിരുത്തലില്‍ തെളിഞ്ഞു. അഞ്ചു മുതല്‍ 18 വരെ വയസ്സുള്ള കുട്ടികളുടെ ആധാര്‍ റജിസ്‌ട്രേഷന്‍ വേഗം നടത്തണമെന്നും ഇതു ചെയ്താല്‍ സ്‌കോളര്‍ഷിപ്പുകളും മറ്റു വിദ്യാഭ്യാസ ആനുകൂല്യങ്ങളും അവര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, പശ്ചിമ ബംഗാള്‍, ജമ്മു കശ്മീര്‍, ഉത്തര്‍ പ്രദേശ്, ആന്ധ്രാപ്രദേശ്, സിക്കിം, മഹാരാഷ്ട്ര എന്നിവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ റോഡ്, റെയില്‍വേ, ഊര്‍ജ മേഖലകളിലെ സുപ്രധാന അടിസ്ഥാനസൗകര്യ വികസന പദ്ധതികളും പ്രധാനമന്ത്രി വിലയിരുത്തി. 1981-82ല്‍ അനുവദിക്കപ്പെട്ടെങ്കിലും അന്നു മുതല്‍ നടപ്പാകാതെ കിടക്കുകയായിരുന്ന നങ്കല്‍ ഡാം-തല്‍വാര റയില്‍പ്പാതയും അവലോകനം ചെയ്യപ്പെട്ട പദ്ധതികളില്‍ പെടും. ഈ പദ്ധതി ഇനിയും വൈകുന്നത് ഒഴിവാക്കാന്‍ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഹിമാചല്‍ പ്രദേശ്, പഞ്ചാബ് ചീഫ് സെക്രട്ടറിമാരോടു പ്രധാനമന്ത്രി ആവശ്യപ്പെട്ടു.