Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഹാര്ട്ട് ഓഫ് ഏഷ്യ ഇസ്താന്ബൂനള്‍ പ്രോസസ് ഓണ്‍ അഫ്ഗാനിസ്ഥാന്റെ ആറാമത് മന്ത്രിതല സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ ഉദ്ഘാടനപ്രസംഗം

ഹാര്ട്ട്  ഓഫ് ഏഷ്യ ഇസ്താന്ബൂനള്‍ പ്രോസസ് ഓണ്‍ അഫ്ഗാനിസ്ഥാന്റെ ആറാമത് മന്ത്രിതല സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ ഉദ്ഘാടനപ്രസംഗം


ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ബഹുമാനപ്പെട്ട ഡോ. മുഹമ്മദ് അഷ്‌റഫ് ഘനി, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന്‍ വിദേശകാര്യമന്ത്രി ബഹുമാനപ്പെട്ട സലാഹുദ്ദീന്‍ റബ്ബാനി, എന്റെ സഹമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ജീ, വിദേശകാര്യ മന്ത്രിമാരേ, പ്രതിനിധിസംഘത്തലവന്‍മാരേ, മഹതികളേ, മഹാന്‍മാരേ,

 

നമസ്‌കാരം.

 

ഹാര്‍ട്ട് ഓഫ് ഏഷ്യ-ഇസ്താന്‍ബൂള്‍ പ്രോസസ് ഓണ്‍ അഫ്ഗാനിസ്ഥാന്‍ ആറാമതു മന്ത്രിതല സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കാന്‍ സാധിച്ചത് ഒരു അംഗീകാരമാണ്.

സുഹൃത്തും പങ്കാളിയുമായ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘനിയുമായി ചേര്‍ന്ന് ഈ സമ്മേളനം ഉദ്ഘാടനം ചെയ്യുക എന്നതു സന്തോഷകരവുമാണ്.

എന്റെ ക്ഷണം സ്വീകരിക്കാനും ഈ സമ്മേളനത്തെ സാന്നിധ്യംകൊണ്ട് അനുഗ്രഹിക്കാനും തയ്യാറായ ബഹുമാനപ്പെട്ട ഘനിയെ നന്ദി അറിയിക്കുന്നു. സിഖുകാരുടെ ഏറ്റവും പുണ്യകേന്ദ്രമായ സുവര്‍ണക്ഷേത്രം സ്ഥിതി ചെയ്യുന്നതും ലാളിത്യവും സൗന്ദര്യവും ആത്മീയതയുംകൊണ്ട് അനുഗൃഹീതവുമായ അമൃത്‌സറിലേക്ക് നിങ്ങളേവരെയും സ്വാഗതംചെയ്യാന്‍ സാധിച്ചതു വലിയ അംഗീകാരമായാണു ഞാന്‍ കാണുന്നത്.

ഇവിടെ ധ്യാനമിരുന്നിട്ടുള്ള സിഖ് ഗുരുക്കന്‍മാര്‍ വിശുദ്ധി പകര്‍ന്ന സ്ഥലമാണിത്. ശാന്തിയും മനുഷ്യത്വവും പ്രതിഫലിപ്പിക്കുന്ന ഈ പ്രദേശം എല്ലാവര്‍ക്കും എല്ലാ മതങ്ങള്‍ക്കുമായി തുറന്നുവെക്കപ്പെട്ടിരിക്കുന്നു. ഇവിടുത്തെ തെരുവുകള്‍ക്കും പാര്‍ക്കുകള്‍ക്കും പറയാനുള്ളതു ശൗര്യത്തിന്റെയും കടുത്ത ത്യാഗങ്ങളുടെയും കഥകളാണ്.

തദ്ദേശീയരുടെ ദേശസ്‌നേഹവും മനുഷ്യസ്‌നേഹവുമാണ് ഈ നഗരത്തിന്റെ സ്വഭാവം രൂപപ്പെടുത്തിയിരിക്കുന്നത്. അതിലുപരിയാണ് അവരുടെ സംരംഭകത്വശേഷിയും സര്‍ഗവൈഭവവും കഠിനാധ്വാനവും ഇക്കാര്യത്തില്‍ നല്‍കിയ സംഭാവന. അഫ്ഗാനിസ്ഥാനുമായി ഊഷ്മളബന്ധത്തിന്റെ ചരിത്രം കൂടിയുണ്ട് അമൃത്‌സറിന്.

15ാം നൂറ്റാണ്ടില്‍ പ്രഥമ സിഖ് ഗുരുവായ ബാബ ഗുരു നാനാക് ദേവ് ജി കാബൂളില്‍ ധര്‍മോപദേശം നല്‍കിയിരുന്നത് ആദ്യകാല അനുയായികളായിരുന്ന അഫ്ഗാനികള്‍ക്കായിരുന്നു.

അഫ്ഗാന്‍ വംശജനായ സൂഫി സന്യാസി ബാബ ഹസ്‌റത് ഷെയ്ഖിന്റെ പഞ്ചാബിലുള്ള ആരാധനാലയത്തില്‍ അഫ്ഗാനിസ്ഥാനില്‍നിന്ന് ഉള്ളവര്‍ ഉള്‍പ്പെടെ വിവിധ മതവിശ്വാസികള്‍ ആരാധനയ്ക്ക് എത്തുന്നുണ്ട്.

വ്യാപാരബന്ധത്തിലും മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തിലും ആശയക്കൈമാറ്റത്തിലും ഏഷ്യയിലെ ഏറ്റവും പഴയതും ദൈര്‍ഘ്യമേറിയതുമായ പാതകളിലൊന്നായ ഗ്രാന്‍ഡ് ട്രങ്ക് റോഡ് കടന്നുപോകുന്ന പ്രദേശമായ അമൃത്‌സറിനുള്ള സ്ഥാനം നിര്‍ണായകമാണ്. അഫ്ഗാനിസ്ഥാന്റെ സമഗ്ര വളര്‍ച്ചയ്ക്കും സുസ്ഥിരതയ്ക്കും സാമ്പത്തിക പുരോഗതിക്കും അനിവാര്യമായ കണക്ടിവിറ്റി അമൃത്‌സര്‍ ഉറപ്പുവരുത്തുന്നു.

ബഹുമാനപ്പെട്ടവരേ, മഹതികളേ, മഹാന്‍മാരേ,

ഈ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ആഗോളസമൂഹം അഫ്ഗാനിസ്ഥാനില്‍ കാര്യമായി ഇടപെടുന്നുണ്ട്.

രാഷ്ട്രീയ, സാമൂഹ്യ, സൈനിക, സാമ്പത്തിക, വികസന പിന്തുണകള്‍ നല്‍കുന്നതിനുള്ള പദ്ധതികള്‍ വഴി വന്‍ശക്തികളും മേഖലയിലെ രാജ്യങ്ങളും മറ്റു രാജ്യങ്ങളും അഫ്ഗാനിസ്ഥാനുമായി സഹകരിച്ചിട്ടുണ്ട്.

അഫ്ഗാനിസ്ഥാനില്‍ ശാന്തിയും രാഷ്ട്രീയസ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള രാജ്യാന്തര സമൂഹത്തിന്റെ പ്രതിജ്ഞാബദ്ധതയുടെ തെളിവാണ് നാം ഇന്ന് ഇപ്പോള്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന ഈ സമ്മേളനം പോലും. നമ്മുടെ കാലത്തെ സംബന്ധിച്ചിടത്തോളം പ്രധാനവും എന്നാല്‍ പൂര്‍ണമായിട്ടില്ലാത്തതുമായ ദൗത്യം മുന്നോട്ടു കൊണ്ടുപോകുന്നതിനാണു നാം പ്രാധാന്യം കല്‍പിക്കുന്നത്.

അത് സാമൂഹികവും രാഷ്ട്രീയപരവുമായ ഘടകങ്ങള്‍ നിര്‍മിച്ചു ഭദ്രമാക്കുന്നതിനും പൗരന്മാരെയും ഭൂപ്രദേശത്തെയും പുറത്തുനിന്നുള്ള ഭീഷണികളില്‍നിന്നു സംരക്ഷിക്കുന്നതിനും സാമ്പത്തിക, വികസനപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ജനങ്ങള്‍ക്കു സുരക്ഷിതവും അഭിവൃദ്ധി പകരുന്നതുമായ ഭാവി സൃഷ്ടിക്കുന്നതിനും അഫ്ഗാനിസ്ഥാനെ സഹായിക്കുക എന്നതാണത്.

‘വെല്ലുവിളികളെ അഭിസംബോധന ചെയ്യുക; പുരോഗതി നേടിയെടുക്കുക’ എന്ന പ്രമേയത്തോടെ സംഘടിപ്പിക്കപ്പെടുന്ന ഈ സമ്മേളനത്തിന്റെ ഉദ്ദേശ്യവും അതു തന്നെ.

വെല്ലുവിളിയുടെ ഗൗരവത്തെക്കുറിച്ചു നമുക്കേതും സംശയമില്ല. പക്ഷേ, അതിനെ മറികടക്കാനുള്ള നിശ്ചയദാര്‍ഢ്യം നമുക്കുണ്ട്.

സംഘടിച്ചു നാം ഇതുവരെ നേട്ടമുണ്ടാക്കിയതു കഠിന പ്രയത്‌നത്തിലൂടെയാണ്. ശ്രദ്ധേയമായ വിജയങ്ങള്‍ നേടാന്‍ സാധിക്കുകയും ചെയ്തു. എന്നാല്‍ ഇനിയും ഏറെ ചെയ്യാനുണ്ടുതാനും.

നിലപാടില്‍ ഉറച്ചുനിന്നുകൊണ്ടു ശ്രമങ്ങള്‍ തുടരുകയെന്നതാണ് ഇപ്പോഴത്തെ ആവശ്യം. കഴിഞ്ഞ 15 വര്‍ഷംകൊണ്ട് ഉണ്ടാക്കാന്‍ സാധിച്ച നേട്ടങ്ങള്‍ സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുകുതിക്കാന്‍ നമുക്കു സാധിക്കണം.

കാരണം, ചോദ്യംചെയ്യപ്പെടുന്നതു കേവലം വികസനത്തിനും ജനാധിപത്യത്തിനും ബഹുസ്വരതയ്ക്കുമായി ശ്രമിക്കുന്ന അഫ്ഗാനിസ്ഥാന്റെ ഭാവി മാത്രമല്ല. മറിച്ച് ഈ മേഖലയുടെയും അതിനപ്പുറവും ഉള്ള പ്രദേശങ്ങളുടെ ഭാവിയാണ്.

അഫ്ഗാന്‍ ജനതയ്ക്കു സമാധാനവും സാമ്പത്തിക വളര്‍ച്ചയും നേടിക്കൊടുക്കാന്‍ എന്തൊക്കെ ചെയ്യണമെന്നും എന്തൊക്കെ ചെയ്യരുതെന്നും അടിയന്തരമായി ആലോചിക്കേണ്ടിയിരിക്കുന്നു. എന്നാല്‍, ഇതിനുള്ള ഉത്തരം ലഭ്യമാണ്. നിശ്ചയദാര്‍ഢ്യവും കര്‍മപദ്ധതിയും ഉണ്ടാകണമെന്നേയുള്ളൂ. അതിനപ്പുറം, അഫ്ഗാനിസ്ഥാനും അവിടത്തെ ജനതയ്ക്കും പ്രാധാന്യം നല്‍കുകയും വേണം.

ഇതിന് ഏറ്റവും ആവശ്യം അഫ്ഗാന്‍ നയിക്കുന്നതും അഫ്ഗാന്റെ ഉടമസ്ഥതയിലുള്ളതും അഫ്ഗാന്‍ നിയന്ത്രിതവുമായ പ്രവര്‍ത്തനപദ്ധതിയാണ്. ഇതു മാത്രമായിരിക്കും പ്രശ്‌നപരിഹാരം ദീര്‍ഘകാല അടിസ്ഥാനത്തിലാകുമോ എന്നു നിര്‍ണയിക്കുക. രണ്ടാമതായി, രക്തച്ചൊരിച്ചില്‍ നടത്തുകയും ഭയം വിതറുകയും ചെയ്യുന്ന തീവ്രവാദ ശൃംഖലകളെ പരാജയപ്പെടുത്താനുള്ള സംയുക്ത ശ്രമം നാം നടത്തണം.

തീവ്രവാദവും പുറത്തുനിന്നു പ്രോത്സാഹിപ്പിക്കപ്പെടുന്ന അസ്ഥിരതയും അഫ്ഗാനിസ്ഥാന്റെ സമാധാനത്തിനും സ്ഥിരതയ്ക്കും പുരോഗതിക്കും വെല്ലുവിളി ഉയര്‍ത്തുന്നു. വര്‍ധിച്ചുവരുന്ന തീവ്രവാദ ഹിംസകള്‍ നമ്മുടെ മേഖലയെ ആകെ അപകടത്തിലാഴ്ത്തുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ അഫ്ഗാനിസ്ഥാനില്‍ സമാധാനം സൃഷ്ടിക്കുന്നതിനു പിന്തുണയേകിയാല്‍ മാത്രം പോരാ.

അതിനു ഫലപ്രദമായ പ്രവര്‍ത്തനം നടത്തുകകൂടി വേണം. തീവ്രവാദ ശക്തികള്‍ക്ക് എതിരെയുള്ള പ്രവര്‍ത്തനം മാത്രം പോരാ, തീവ്രവാദികളെ പിന്‍തുണയ്ക്കുകയും സംരക്ഷിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുകയും തീവ്രവാദ പ്രവര്‍ത്തനത്തിനു പണം നല്‍കുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടിയുണ്ടാകണം.

അഫ്ഗാനിസ്ഥാനിലും നമ്മുടെ മേഖലയിലും നടക്കുന്ന തീവ്രവാദത്തിനെതിരെ മൗനം പാലിക്കുന്നത് തീവ്രവാദികളെയും അവരെ നയിക്കുന്നവരെയും ശക്തിപ്പെടുത്തുകയേ ഉള്ളൂ. മൂന്നാമതായി, മേഖലാതലത്തില്‍ ഉഭയകക്ഷി സമ്മതപ്രകാരം അഫ്ഗാനിസ്ഥാന്റെ വികസനത്തിനും മാനുഷികമായ ആവശ്യങ്ങള്‍ക്കുമായി നല്‍കാമെന്നേറ്റ വിഭവങ്ങള്‍ നല്‍കുന്നതു തുടരുകയും അതിന്റെ അളവു വര്‍ധിപ്പിക്കുകയും വേണം.

അടിസ്ഥാന സൗകര്യവികസനവും ശേഷി വര്‍ധിപ്പിക്കുകയും വഴി വളര്‍ച്ചയ്ക്കു ജീവന്‍ പകരാന്‍ നാം സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സഹായകമാകണം.

നാലാമതായി, അഫ്ഗാനിസ്ഥാനും മേഖലയിലെ മറ്റു രാഷ്ട്രങ്ങളുമായി നല്ല രീതിയിലുള്ള ബന്ധം വികസിപ്പിച്ചെടുക്കാനായി നാം ഒന്നിച്ചു പ്രവര്‍ത്തിക്കണം.

നമുക്കിടയിലുള്ള പരസ്പര ബന്ധത്തിന്റെ കേന്ദ്രസ്ഥാനത്തായിരിക്കണം അഫ്ഗാനിസ്ഥാന്‍. അല്ലാതെ ബാഹ്യസ്ഥാനത്തുണ്ടായാല്‍ പോരാ. ദക്ഷിണേഷ്യയും മധ്യേഷ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള കേന്ദ്രമായാണു ഞങ്ങള്‍ അഫ്ഗാനിസ്ഥാനെ കാണുന്നത്.

മേഖലാതലത്തിലുള്ള വ്യാപാരം, മൂലധനം, വിപണി എന്നിവയുമായി അഫ്ഗാനിസ്ഥാനുള്ള ബന്ധം എത്രത്തോളം വര്‍ധിക്കുന്നുവോ അത്രത്തോളം ആ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും പുരോഗതിക്കും സഹായകമാകുമെന്ന വസ്തുത നിഷേധിക്കാവുന്നതല്ല. മേഖലയിലെ മറ്റു പങ്കാളികളുമായുള്ള വ്യാപാര, ഗതാഗതബന്ധം മെച്ചപ്പെടുത്തുന്നതിനു മുന്‍ഗണന നല്‍കണമെന്ന പൊതു അഭിപ്രായമാണ് പ്രസിഡന്റ് ഘനിക്കും എനിക്കും ഉള്ളത്.

ബഹുമാനപ്പട്ടവരേ, മഹതികളേ, മഹാന്‍മാരേ,

ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഫ്ഗാനിലെ സഹോദരീസഹോദരന്മാരെ സഹായിക്കുന്നതിനുള്ള നിശ്ചയദാര്‍ഢ്യം സമ്പൂര്‍ണവും സുനിശ്ചിതവുമാണ്. അഫ്ഗാനിസ്ഥാന്റെയും അവിടുത്തെ ജനതയുടെയും ക്ഷേമമെന്ന സ്വപ്‌നം ഞങ്ങള്‍ ഹൃദയത്തോടു ചേര്‍ത്തുവെക്കുന്നു.

നമ്മുടെ കൂട്ടായ യത്‌നത്തിലൂടെ അഫ്ഗാനിസ്ഥാനിലെ യുവാക്കളെ പഠിപ്പിക്കാനും അവരുടെ നൈപുണ്യവികസനം യാഥാര്‍ഥ്യമാക്കാനും ആരോഗ്യസംരംക്ഷണം ഉറപ്പുവരുത്താനും കൃഷി മെച്ചപ്പെടുത്താനും അടിസ്ഥാനസൗകര്യവിസനം നടത്താനും സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കാനും മാത്രമല്ല, അഫ്ഗാനിസ്ഥാനിലെ ചെറുതും വലുതുമായ ബിസിനസുകള്‍ക്ക് ഇന്ത്യയിലുള്ള വിശാലമായ വാണിജ്യ, സാമ്പത്തിക സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ അവസരമൊരുക്കാനും സാധിക്കും.

അത്തരം പ്രയത്‌നങ്ങളുടെ ഫലം അഫ്ഗാനിസ്ഥാന്റെ എല്ലാ ഭാഗത്തും എത്തും. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഉദ്ഘാടനം ചെയ്യപ്പെട്ട ഹെറാത്തിലെ സല്‍മ അണക്കെട്ട് എന്നറിയപ്പെടുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ സൗഹൃദ അണക്കെട്ട് അവിടെയുള്ള ജനങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടാന്‍ സഹായിക്കും.

അഫ്ഗാനിസ്ഥാന്റെ ജനാധിപത്യ ഭാവിയോടുള്ള ഞങ്ങളുടെ കരുതലിന്റെ പ്രതീകമാണ് കാബൂളിലെ പാര്‍ലമെന്റ് കൊട്ടാരം. സെറാഞ്ച്-ദേലേരം ഹൈവേയും ഛഹബാറിലെ ഇന്ത്യ-അഫ്ഗാനിസ്ഥാന്‍-ഇറാന്‍ സഹകരണവും ദക്ഷിണേഷ്യയിലും പുറമെയുമുള്ള സാമ്പത്തിക വളര്‍ച്ചാ കേന്ദ്രങ്ങളുമായുള്ള അഫ്ഗാനിസ്ഥാന്റെ ബന്ധം മെച്ചപ്പെടാന്‍ കാരണമാകും.

വ്യോമഗതാഗത ഇടനാഴിയിലൂടെയും അഫ്ഗാനിസ്ഥാനെ ഇന്ത്യയുമായി ബന്ധിപ്പിക്കാന്‍ നമുക്കു പദ്ധതിയുണ്ട്.

ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മറ്റു വഴികളെക്കുറിച്ചും പ്രസിഡന്റ് ഘനിയും ഞാനും ചര്‍ച്ച ചെയ്തിട്ടുണ്ട്. അഫ്ഗാനിസ്ഥാന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനായി ഇന്ത്യ നീക്കിവെച്ചിട്ടുള്ള നൂറു കോടി യു.എസ്. ഡോളര്‍ ഉപയോഗപ്പെടുത്തുന്നതിനു പദ്ധതി തയ്യാറാക്കുന്നതില്‍ പുരോഗതിയുണ്ട്.

ജലവിനിയോഗം, ആരോഗ്യസംരക്ഷണം, അടിസ്ഥാനസൗകര്യം, ഊര്‍ജം, നൈപുണ്യവികസനം തുടങ്ങിയ മേഖലകളിലേക്കു കൂടി അതു വികസിപ്പിക്കും. മറ്റു വാഗ്ദാനങ്ങള്‍ കൂടി പാലിക്കാന്‍ ഇന്ത്യ തയ്യാറാകുമ്പോള്‍ അഫ്ഗാനിസ്ഥാന്റെ വികസനത്തിനായി പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്ന മറ്റ് ഏജന്‍സികളുമായി സഹകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.

ഒക്ടോബറില്‍ നടന്ന ബ്രസല്‍സ് സമ്മേളനത്തിലും ജൂലൈയില്‍ നടന്ന നാറ്റോയുടെ വാഴ്‌സാ ഉച്ചകോടിയിലും ആഗോളതലത്തില്‍ ലഭിക്കപ്പെട്ട ഉറപ്പുകള്‍ ഞങ്ങളെ സന്തുഷ്ടരാക്കുന്നു. അഫ്ഗാനിസ്ഥാനുള്ള സഹായം വര്‍ധപ്പിക്കാനായിരിക്കും ഞങ്ങള്‍ ശ്രമിക്കുക.

ഇതിനായി പദ്ധതികള്‍ നടപ്പാക്കാനായി നാം സഹകരിച്ചു പ്രവര്‍ത്തിച്ചതില്‍നിന്നുള്ള അനുഭവങ്ങളില്‍നിന്നു പാഠങ്ങള്‍ ഉള്‍ക്കൊള്ളും.

ബഹുമാനപ്പെട്ടവരേ, മഹതികളേ, മഹാന്‍മാരേ,

ഫലപ്രദമായി രാഷ്ട്രീയ, സുരക്ഷാ, സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കാന്‍ അഫ്ഗാനിസ്ഥാനെ സഹായിക്കുന്ന ഓരോ ദിവസവും നാം യത്‌നിക്കുന്നതു നമ്മുടെ മേഖലയെ സമാധാനപൂര്‍ണമാക്കാനും സമാധാനം നിറഞ്ഞ ലോകം കെട്ടിപ്പടുക്കാനും ആണെന്നു തിരിച്ചറിയണം.

നിങ്ങളുടെ ചര്‍ച്ചകള്‍ ഏറ്റമുട്ടലിനു പകരം സഹകരണത്തെ പ്രോത്സാഹിപ്പിക്കുന്നതും ആവശ്യത്തിന്റെ സ്ഥാനത്തു വികസനവും ഭീകരവാദത്തിന്റെ സ്ഥാനത്തു സുരക്ഷയും സാധ്യമാക്കുന്നതുമായ സൃഷ്ടിപരവും ഭാവിയെ മുന്നില്‍ കാണുന്നതുമായ പാതയിലേക്കു നയിക്കുമെന്നാണു ഞാന്‍ പ്രതീക്ഷിക്കുന്നത്.

അഫ്ഗാനിസ്ഥാനെ സമാധാനം നിറഞ്ഞ ഭൂപ്രദേശമാക്കി മാറ്റാന്‍ നമുക്കു സ്വയം പുനരര്‍പ്പണം നടത്താം. യുക്തിയും സമാധാനവും വിജയിക്കുന്ന, പുരോഗതിയും അഭിവൃദ്ധിയും ജനാധിപത്യവും ബഹുസ്വരതയും നിലകൊള്ളുന്ന ഇടമായി ആ രാജ്യം തീരട്ടെ.

നന്ദി.