പിഎം ഇന്ത്യ
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്കാരം. ‘മൻ കി ബാത്തിൽ’ വീണ്ടും നിങ്ങളോടൊപ്പം ചേരുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നമ്മുടെ നാട്ടുകാർ രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന്മയ്ക്കായി അത്ഭുതകരമായ കാര്യങ്ങൾ ചെയ്യുന്നു, അവരെക്കുറിച്ച് കേൾക്കുമ്പോൾ നമുക്ക് പുതിയൊരു പ്രചോദനം ലഭിക്കും. അത്ലറ്റിക്സിൽ രാജ്യത്തിന്റെ അത്തരമൊരു നേട്ടത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് ഇന്നത്തെ ‘മൻ കി ബാത്ത്’ പരിപാടി ആരംഭിക്കാം. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ജാർഖണ്ഡിലെ റാഞ്ചിയിൽ നാഷണൽ സീനിയർ അത്ലറ്റിക്സ് ഫെഡറേഷൻ മത്സരം നടന്നു. ഏകദേശം 800 അത്ലറ്റുകൾ അതിൽ പങ്കെടുത്തു – അവർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വന്നവരായിരുന്നു. നാല് വ്യത്യസ്ത ഇനങ്ങളിലായി നാല് ദേശീയ റെക്കോർഡുകൾ അവിടെ തകർക്കപ്പെട്ടു. ഗുരിന്ദർവീർ സിംഗ്, വിശാൽ ടികെ, തേജസ്വിൻ ശങ്കർ, ദേവ് മീണ, കുൽദീപ് കുമാർ – ഇവർ വ്യത്യസ്ത വിഭാഗങ്ങളിലായി പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു. ആദ്യം തന്നെ ഞാൻ എല്ലാവരെയും അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ, രാജ്യമെമ്പാടും വളരെയധികം ചർച്ച ചെയ്യപ്പെടുന്ന ഒരു കായികയിനം 100 മീറ്റർ ഓട്ടമാണ്. വെറും രണ്ട് ദിവസത്തിനുള്ളിൽ, പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിലെ ദേശീയ റെക്കോർഡ് മൂന്ന് തവണ തകർന്നു. ഈ നേട്ടം കൈവരിച്ച രണ്ട് അത്ലറ്റുകൾ ഗുരിന്ദർവീർ സിംഗും അനിമേഷ് കുജൂറുമാണ്. ഇത്തവണ ‘മൻ കി ബാത്ത്’ എന്ന പരിപാടിയിൽ ഈ രണ്ട് അത്ലറ്റുകളുമായി സംസാരിക്കാമെന്ന് ഞാൻ കരുതുന്നു.
(ഫോൺ കോൾ)
പ്രധാനമന്ത്രി: ഹലോ അനിമേഷ്, ഹലോ ഗുരിന്ദർവീർ, നമസ്കാരം. സത്ശ്രീ അകാൽ.
അനിമേഷ്, ഗുരിന്ദർവീർ: നമസ്കാരം സർ, നമസ്കാരം സർ.
പ്രധാനമന്ത്രി: നിങ്ങൾ ഒരു മികച്ച നേട്ടമാണല്ലോ കൈവരിച്ചത്. നിങ്ങളുടെ കൂട്ടുകെട്ടും മികച്ച നേട്ടം കൈവരിച്ചു. സംഗീതത്തിൽ നമ്മൾ ജുഗൽബന്ദി കണ്ടിട്ടുണ്ട്, എന്നാൽ ഇപ്പോൾ കായിക മത്സരങ്ങളിലും ഇങ്ങനെ ജുഗൽബന്ദി കാണുന്നു. ഒരാൾ വെല്ലുവിളി ഉയർത്തുമ്പോൾ മറ്റെയാൾ അത് ഏറ്റെടുക്കുന്നു. അത് വീണ്ടും ആവർത്തിക്കുന്നു. നിങ്ങളുടെ വിഷയം വളരെ രസകരമായിരുന്നു. ‘മൻ കി ബാത്ത്’ ശ്രോതാക്കൾ നിങ്ങളെക്കുറിച്ചും നിങ്ങളുടെ നേട്ടങ്ങളെക്കുറിച്ചും അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
അനിമേഷ് : ഹലോ സർ, എന്റെ പേര് അനിമേഷ് കുജുർ. 200 മീറ്ററിലും 400 മീറ്ററിലും ഞാൻ ദേശീയ റെക്കോർഡ് ഉടമയാണ്. ഞാൻ ഛത്തീസ്ഗഢുകാരനാണ്, സർ. ഇപ്പോൾ ഞാൻ ഒഡീഷയ്ക്കുവേണ്ടി കളിക്കുന്നു. കഴിഞ്ഞ വർഷം ഞാൻ ഒരു ഏഷ്യൻ മെഡലും വേൾഡ് യൂണിവേഴ്സിറ്റി ഗെയിംസ് മെഡലും നേടി, 2021 ൽ സ്കൂളിൽ നിന്ന് പാസായപ്പോൾ ഞാൻ അത്ലറ്റിക്സ് ആരംഭിച്ചു. ഞാൻ അംബികാപൂരിലെ സൈനിക് സ്കൂളിൽ നിന്ന് പാസായ ആളാണ്, ഞാൻ നേരത്തെ ഫുട്ബോൾ കളിച്ചിരുന്നു, കോവിഡ് കാലഘട്ടത്തിൽ എന്റെ മാതാപിതാക്കൾ, എനിക്ക് പുറത്തുപോയി ഓടാനും കളിക്കാനും സ്വാതന്ത്ര്യം നൽകാറുണ്ടായിരുന്നു. കോവിഡ്കാലം കഴിയാറായപ്പോൾ, എന്റെ ഫുട്ബോൾ സുഹൃത്തുക്കൾ എന്നോട് ഒരു സംസ്ഥാന മീറ്റ് നടക്കാനിരിക്കുന്നെന്നും പോയി പങ്കെടുക്കണമെന്നും പറഞ്ഞു. ഞാൻ പങ്കെടുത്തു, അവിടെ നിന്ന് ദേശീയതല സെലക്ഷൻ ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ അവിടെ നിന്ന് ദേശീയ മത്സരത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു, ഇന്ന് ഞാൻ ഭാരതത്തെ അന്താരാഷ്ട്ര തലത്തിൽ പ്രതിനിധീകരിക്കുന്നു.
പ്രധാനമന്ത്രി: ഗുരിന്ദർവീർ പറയൂ?
ഗുരിന്ദർവീർ: ഹലോ സർ, എന്റെ പേര് ഗുരിന്ദർവീർ, ഞാൻ ഇന്ത്യൻ നാവികസേനയിലെ ഒരു പെറ്റി ഓഫീസറാണ്, ഭാരത്തിലെ ഏറ്റവും വേഗതയേറിയ സ്പ്രിന്ററാണ് ഞാൻ. 100 മീറ്ററിൽ 10.09 എന്ന ദേശീയ റെക്കോർഡ് ഞാൻ ഇപ്പോൾ നേടി. 10.1 മീറ്റർ ബാരിയറിന് താഴെ ഓടിയ ആദ്യത്തെ ഭാരതീയനാണ് ഞാൻ. ട്രാക്കിലും യൂണിഫോമിലും എന്റെ രാജ്യത്തെ സേവിക്കാൻ ഞാൻ ശ്രമിക്കുന്നു. എന്റെ അച്ഛനും മുത്തച്ഛനും സ്പോർട്സിൽ സജീവമായിരുന്നു. ദീപാവലി, ന്യൂ ഇയർ തുടങ്ങിയ ആഘോഷങ്ങൾ വരുമ്പോഴെല്ലാം വീട് വൃത്തിയാക്കുന്നത് നമ്മുടെ ഭാരതീയ സംസ്കാരമാണല്ലോ. ഞാൻ എന്റെ അച്ഛന്റെ ട്രോഫികളും മെഡലുകളും കൂടി വൃത്തിയാക്കുമായിരുന്നു, എനിക്ക് അത് വളരെ ഇഷ്ടമായിരുന്നു, അതിൽ എനിക്ക് വളരെ സന്തോഷം തോന്നുമായിരുന്നു. ഏതെങ്കിലും ട്രോഫി വൃത്തിയാക്കുമ്പോൾ, അദ്ദേഹത്തോട്, ഈ ട്രോഫി എവിടെയാണ് നേടിയത്, ഈ മെഡൽ എവിടെയാണ് നേടിയത്, ഈ ഫോട്ടോ എപ്പോഴാണ് എടുത്തത്, എന്നൊക്കെ ഞാൻ ചോദിക്കും. അപ്പോൾ അദ്ദേഹം എന്നോട് അദ്ദേഹത്തിന്റെ കഥ പറയുമായിരുന്നു, ഞാൻ ഇവിടെ കളിക്കാൻ പോയി, ഞാൻ ഈ ദേശീയ മെഡൽ നേടി, എന്റെ ടീമിനെ ഞാൻ ജയിപ്പിച്ചു എന്നൊക്കെ. അപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു, എനിക്കും ഏതെങ്കിലും സ്പോർട്സിൽ പങ്കെടുക്കണമെന്ന്. അദ്ദേഹം രാവിലെ ഓടാൻ പോകുമായിരുന്നു, എന്നെയും കൂടെ കൂട്ടണമെന്ന് ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹം എന്നെ കൂടെ കൊണ്ടുപോകാൻ തുടങ്ങി, അദ്ദേഹം സ്പോർട്സിൽ പഠിച്ചതെല്ലാം എന്നെ പഠിപ്പിക്കാൻ തുടങ്ങി. അങ്ങനെ എന്റെ താൽപര്യം വളർന്നു. ലോക റെക്കോർഡ് തകർക്കുന്ന ഉസൈൻ ബോൾട്ടിന്റെ പ്രകടനം ഞാൻ കണ്ടു. അതിൽ ഒരു രസകരമായ കഥയുണ്ട്. ഞാൻ ടിവി കാണുമ്പോൾ എന്റെ അമ്മ മോനേ, പഠിക്കാൻ സമയമായി, നീ പഠിക്കണം എന്ന് പറഞ്ഞ് ടിവി ഓഫ് ചെയ്തു. അപ്പോൾ ഞാൻ പറഞ്ഞു, അമ്മ ഇന്ന് എന്നെ ടിവി കാണാൻ അനുവദിക്കുന്നില്ല, ഒരു ദിവസം വരും, അന്ന് അമ്മ എന്നെ ടിവിയിൽ നോക്കി ഗുരീന്ദർ ഓടുന്നുന്നത് കണ്ടോ എന്ന് പറയും. ഞാൻ ഓടുന്നത് ടിവിയിൽ കാണുമ്പോൾ ഇന്ന് എന്റെ അമ്മ സന്തോഷിക്കുന്നു, എനിക്കും സന്തോഷം തോന്നുന്നു.
പ്രധാനമന്ത്രി: വൗ, വൗ, വൗ. നിങ്ങൾ പറഞ്ഞത് വളരെ ഗംഭീരമായ കാര്യമാണ്.
ഗുരിന്ദർവീർ: അതെ, സർ. ഞാൻ ഒരു ഇടത്തരം കുടുംബത്തിൽ നിന്നാണ് വരുന്നത്. എന്റെ അച്ഛൻ വോളിബോൾ കളിക്കാറുണ്ടായിരുന്നു. കുടുംബ പ്രശ്നങ്ങൾ കാരണം അദ്ദേഹം കായിക വിനോദങ്ങൾ ഉപേക്ഷിച്ചു. അദ്ദേഹത്തിന്റെ സ്വപ്നം പൂർത്തീകരിക്കപ്പെടാതെ ശേഷിച്ചു. ആ സ്വപ്നം എന്നിലൂടെ സാക്ഷാത്കരിക്കുമെന്ന് അദ്ദേഹം കരുതി. ഞങ്ങൾ സംസാരിക്കുമ്പോൾ മിൽഖാ സിംഗിന്റെ കഠിനാധ്വാനത്തെക്കുറിച്ച് പറയുമായിരുന്നു. ഒരു ദിവസം ഞാൻ അച്ഛന്റെ സ്വപ്നം സാക്ഷാത്കരിക്കുമെന്ന് അദ്ദേഹത്തോട് പറയാറുണ്ടായിരുന്നു. അപ്പോൾ അദ്ദേഹം പറയുമായിരുന്നു സ്വപ്നങ്ങൾ വെറുതെ സാക്ഷാത്ക്കരിക്കപ്പെടില്ല, അതിനായി ഹാർഡ് വർക്ക് ചെയ്യണം, കഠിനാധ്വാനം ചെയ്യണം എന്ന്. മിൽഖാ സിംഗ് രാപകൽ പരിശീലിച്ചിരുന്നു, അദ്ദേഹം വെയിലത്ത് ഓടുമായിരുന്നു, രക്തം ഛർദ്ദിച്ചിരുന്നു, ആ കഠിനാദ്ധ്വാനം എനിക്ക് പ്രചോദനം നൽകി. ഞാൻ ഓട്ടക്കാരനാകുകയാണെങ്കിൽ എന്റെ രാജ്യത്തിനായി ഒരു മെഡൽ നേടണമെന്ന് അച്ഛൻ എന്നോടു പറഞ്ഞു. ഞാൻ 100 മീറ്റർ ഓട്ടം തിരഞ്ഞെടുക്കുമ്പോൾ, എല്ലാവരും എന്നോട് പറയുമായിരുന്നു 100 മീറ്റർ ചെയ്യരുതെന്ന്, 100 മീറ്റർ ഓട്ടം ഭാരതീയർക്ക് ഒരു മത്സരമല്ല. ഭാരതീയരുടെ ശരീരം 100 മീറ്റർ ഓട്ടത്തിനു വഴങ്ങുന്നതല്ല. അപ്പോഴൊക്കെ ഞാനും എന്റെ അച്ഛനും പറയുമായിരുന്നു, “ഗുരിന്ദർ, ഇത് തിരഞ്ഞെടുത്തു, ഞങ്ങൾ അതിൽ നിന്ന് പിന്നോട്ട് പോകില്ല.” ഞങ്ങൾക്ക് ചെയ്യാൻ കഴിയില്ലെന്ന് പറയുന്നവരോടൊക്കെ, ഞങ്ങൾ അത് ചെയ്ത് കാണിക്കും എന്ന് ഞങ്ങൾ പറയും. ‘നീ അത് ചെയ്യും’, ഞാൻ നിന്നെ വിശ്വസിക്കുന്നു, എന്ന് പറഞ്ഞ് എന്റെ അച്ഛൻ ആ വിശ്വാസം എന്നിൽ അർപ്പിച്ചപ്പോൾ, ഞാൻ ആ വിശ്വാസത്തെ എന്റെ ശക്തിയാക്കി മാറ്റി മുന്നോട്ട് പോയി. ഇന്ന് ഓരോ ഭാരതീയനും പറയുന്നു ഭാരതീയന് വേഗത്തിൽ ഓടാൻ കഴിയുമെന്ന്.
പ്രധാനമന്ത്രി: നോക്കൂ, നിങ്ങൾ രണ്ടുപേരും ഗംഭീരമാക്കി. വെറും രണ്ട് ദിവസത്തിനുള്ളിൽ, നിങ്ങൾ മൂന്ന് തവണ ദേശീയ റെക്കോർഡ് തകർത്തു. ഗുരിന്ദർവീർ പറഞ്ഞതുപോലെ, 100 മീറ്റർ ഓടുമ്പോൾ, ഭാരതീയർക്ക് ഇതിനുള്ള ശരീരമില്ലെന്ന് ആളുകൾ പറയുന്നു. ഇത്രയും ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നിട്ടും, നിങ്ങൾ വിജയിച്ചു, അതിനാൽ നിങ്ങൾ രണ്ടുപേരിൽ നിന്നും കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്തായിരുന്നു നിങ്ങളുടെ അഭിനിവേശം, എങ്ങനെയായിരുന്നു നിങ്ങളുടെ വാശി, നിങ്ങളുടെ മനസ്സിൽ എന്തായിരുന്നു, നിങ്ങൾ അത് എങ്ങനെ ചെയ്തു, അത് എത്ര ബുദ്ധിമുട്ടായിരുന്നു? “മൻ കി ബാത്ത്” ശ്രോതാക്കൾ കേൾക്കാൻ ആഗ്രഹിക്കുന്നു.
ഗുരിന്ദർവീർ: സർ, ഞാൻ ഗുരിന്ദർ. ആദ്യകാലത്ത്, എനിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഞാൻ ചെയ്യുന്നത് ശരിയാണോ, ഞാൻ തെരഞ്ഞെടുത്തത് ശരിയാണോ, എനിക്ക് പലപ്പോഴും സംശയമുണ്ടായിരുന്നു, കാരണം നമ്മൾ എല്ലായ്പ്പോഴും വിജയിക്കാറില്ല. ഞാൻ തോറ്റപ്പോൾ, ഞാൻ നന്നായി പ്രകടനം നടത്താത്തപ്പോൾ, എനിക്ക് പരിക്കേറ്റപ്പോൾ ഒക്കെ എന്റെ കുടുംബം എന്നെ പിന്തുണച്ചു, “ഒരു ദിവസം മോശമായിയെന്നുവച്ച്, ഒരു വർഷം മോശമായിയെന്നുവച്ച്, അത് നമ്മുടെ ജീവിതം ആകെ നശിപ്പിക്കുകയൊന്നുമില്ല. സ്വപ്നം കാണുന്നത് നിർത്തരുത്.” നീ അത് ചെയ്തില്ലെങ്കിൽ, മറ്റാരും അത് ചെയ്യില്ലെന്ന് എന്റെ പരിശീലകനും എന്നെ പഠിപ്പിച്ചു. അതിനാൽ, നമ്മുടെ ചുറ്റുമുള്ള ആളുകൾ നമ്മെ പ്രോത്സാഹിപ്പിക്കുമ്പോൾ, നമ്മുടെ മോട്ടിവേഷൻ ഒരിക്കലും തകരില്ല.
പ്രധാനമന്ത്രി: അനിമേഷ് …
അനിമേഷ്: സർ, 2021ൽ ഞാൻ അത്ലറ്റിക്സ് ആരംഭിച്ചപ്പോൾ, എല്ലാവരും എന്നോട് പറയുമായിരുന്നു, “നോക്കൂ, ഇതൊരു പുതിയ മേഖലയാണ്, നിനക്ക് അത് ചെയ്യാൻ കഴിയുമോ?” അപ്പോൾ, ഞാൻ പറഞ്ഞു, “ഇപ്പോൾ ഞാൻ ഈ മേഖലയിലേക്ക് വന്നു, ഞാൻ തീർച്ചയായും അത് ചെയ്യും.” എന്റെ അച്ഛൻ എപ്പോഴും എന്നോട് പറയുമായിരുന്നു, “നീ ഈ മേഖലയിലേക്ക് കടന്നുവന്നിട്ടുണ്ടെങ്കിൽ ഒരിക്കലും തിരിഞ്ഞു നോക്കരുത്, കാരണം, എല്ലാവരും അത് ചെയ്യണം, ഇത് ചെയ്യണമെന്നൊക്കെ ചിന്തിക്കും, പക്ഷേ വളരെ കുറച്ചുപേർ മാത്രമേ അത് ചെയ്തു കാണിക്കൂ. നീ ഈ മേഖലയിലേക്ക് വന്നല്ലോ, ഇതിൽ ഉറച്ചുനിൽക്കുക, ഇതിൽ മുന്നേറുക. നിനക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ലഭിക്കും, എല്ലാറ്റിലും ഞങ്ങൾ നിന്നെ പിന്തുണയ്ക്കും. കുടുംബത്തിൻ്റെ പിന്തുണ, സാമ്പത്തിക പിന്തുണ, എല്ലാം നിനക്ക് ഉറപ്പുവരുത്തും, നീ കഠിനാധ്വാനം ചെയ്യുക, ഭാരതീയർക്കും ഓടാൻ കഴിയുമെന്ന് നാട്ടുകാരെ കാണിക്കുക. കാരണം ഭാരതീയരുടെ ജീനുകൾ സബ് 10 അല്ലെങ്കിൽ സബ് 10.1 ൽ ഓടാൻ കഴിയുന്ന തരത്തിലല്ല എന്ന്, ഭാരതീയർക്ക് സ്പ്രിന്റ് ചെയ്യാൻ കഴിയുമോ എന്ന്, ഒക്കെ ആളുകൾ എന്നോട് പറയാറുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ഭാരതീയർക്കും അത് ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾ രണ്ടുപേരും തെളിയിച്ചിരിക്കുന്നു. നമുക്ക് ചെയ്യാൻ കഴിയാത്തതായി ഒന്നുമില്ല, വിചാരിച്ചാൽ നമുക്ക് എല്ലാം ചെയ്യാൻ കഴിയും. അതിനാൽ സർ, ഇതെല്ലാം എന്നെ വളരെയധികം പ്രചോദിപ്പിക്കുന്നു, ഞങ്ങൾ പരിശീലനം നടത്തുമ്പോൾ, ഞങ്ങൾ തന്നെ ഞങ്ങളുടെ ടൈമിംഗ് മറികടക്കുന്നു. മറ്റ് ഭാരതീയരും ഇത് കാണുന്നു. ഭാരതീയർക്കും ഇത് ചെയ്യാൻ കഴിയും. ഞങ്ങൾ ഇനിയും ചെയ്യും സർ. ഇപ്പോൾ ഞങ്ങൾ രണ്ടുപേരും കോമൺവെൽത്ത് ഗെയിംസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു, വരാനിരിക്കുന്ന മത്സരത്തിൽ ഞങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കും.
പ്രധാനമന്ത്രി: ശരി, നോക്കൂ, എനിക്ക് കൗതുകകരമായ ഒരു കാര്യം പറയാനുണ്ട്. ആളുകൾക്കും അത് ഇഷ്ടപ്പെടും. നിങ്ങൾ രണ്ടുപേരും നല്ല സുഹൃത്തുക്കളാണെന്ന് ഞാൻ കേട്ടു. നീ എന്റെ റെക്കോർഡ് തകർത്താൽ ഞാൻ നിന്റെ റെക്കോർഡ് തകർക്കുമെന്ന് നിങ്ങൾ രണ്ടുപേരും തീരുമാനിച്ചിരുന്നോ? ആദ്യം അനിമേഷ്, എന്നോട് പറയൂ.
അനിമേഷ്: സർ, ആദ്യത്തെ റെക്കോർഡ് 10.18 ആയിരുന്നു, അത് എന്റേതായിരുന്നു, തുടർന്ന് സെമിഫൈനലിൽ ഗുരിന്ദർവീർ ഭയ്യ 10.17 ചെയ്തുകൊണ്ട് അത് തകർത്തു, രണ്ടാമത്തെ സെമിഫൈനലിൽ 10.15 ചെയ്തുകൊണ്ട് ഞാൻ വീണ്ടും അത് തകർത്തു. എന്റെ സെമിഫൈനൽ നടന്നപ്പോൾ, ഞാൻ കരുതി കുഴപ്പമില്ല, ഞങ്ങൾ രണ്ടുപേരും ഇന്ന് റെക്കോർഡുകൾ തകർത്തു, മത്സരത്തിൽ ഈ പോര് പതിവാണ്. മുമ്പ്, ഞങ്ങൾ സൗദി അറേബ്യയിലും മത്സരിക്കാൻ പോയിരുന്നു. ഞങ്ങൾ രണ്ടുപേരും അവിടെ റൂംമേറ്റുകളായിരുന്നു. ഭാരതത്തിന്റെ കുതിപ്പ് മുന്നോട്ട് കൊണ്ടുപോകണമെന്ന് ഞങ്ങൾ രണ്ടുപേരും അവിടെ, ദൃഢനിശ്ചയം ചെയ്തിരുന്നു. അത് നമ്മുടെ കൈകളിലാണ്, നമ്മൾ ചെയ്യുന്നതെന്തും മറ്റുള്ളവരെ പ്രചോദിപ്പിക്കും.
പ്രധാനമന്ത്രി: ഗുരിന്ദർവീർ, നിങ്ങൾക്ക് എന്താണ് പറയാനുള്ളത്?
ഗുരിന്ദർവീർ: നന്നായി ഓടുമെന്ന് ഞങ്ങൾ രണ്ടുപേരും തീരുമാനിച്ചിരുന്നു. പരസ്പരം ആവശ്യമുള്ളപ്പോഴെല്ലാം, ഞങ്ങൾ ഒരുമിച്ച് നിൽക്കുന്നു. ഇപ്പോൾ റെക്കോർഡ് നേടുന്നതിന് മുമ്പ്, ഞാൻ റെക്കോർഡിട്ടു, പിന്നീട് അനിമേഷ് റെക്കോഡിട്ടു. ഞങ്ങൾ വാം അപ്പ് ചെയ്യുമ്പോൾ, ഞാൻ അനിമേഷിനോട് പറയുകയായിരുന്നു, അനിമേഷ്, ആ ബ്ലോക്ക് നല്ലതാണ്, പോയി അതിൽ സ്ട്രൈഡ് ചെയ്യൂ, നമുക്ക് ഇവിടെ വാം അപ്പ് ചെയ്യാം, വാം അപ്പ് ഇവിടെയാണെങ്കിൽ, നമുക്ക് പരസ്പരം സഹായിക്കാൻ പറ്റും, നമ്മൾ പരസ്പരം സഹായിച്ചാൽ, ഇരുവരും മെച്ചപ്പെടും, നമ്മൾ മെച്ചപ്പെടും. അതിനാൽ സൗഹൃദം ആവശ്യമാണ്, പക്ഷേ സർ, അത് ഗ്രൗണ്ടിന് പുറത്താണ്, മത്സരത്തിന് പുറത്താണ്, അവിടെ ഞങ്ങൾ സുഹൃത്തുക്കളാണ്. ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ, ഞങ്ങൾ മത്സരാർത്ഥികളായി മാറുന്നു. അതിനാൽ ഞാൻ അവനെക്കാൾ വേഗത്തിൽ ഓടും എന്ന് ഇരുവരും ചിന്തിക്കും.
പ്രധാനമന്ത്രി: നോക്കൂ, നിങ്ങൾ പങ്കെടുത്ത മത്സരങ്ങൾ രാജ്യത്തിന്റെ അഭിമാനം വർദ്ധിപ്പിച്ചു, ഭാവിയിൽ രാജ്യത്തെ ഈ മേഖലയിൽ മുന്നോട്ട് കൊണ്ടുപോകുന്ന തരത്തിൽ എത്രമാത്രം പോസിറ്റീവ് മനോഭാവത്തോടെയാണ് നിങ്ങൾ പ്രവർത്തിച്ചത്. നിങ്ങളുടെ ഈ സ്പോർട്സ്മാൻ സ്പിരിറ്റ്; കളിക്കാനും, പരസ്പരം വെല്ലുവിളിക്കാനും, മുന്നോട്ട് പോകാൻ പരിശ്രമിക്കാനും, വീണ്ടും പരസ്പരം മുന്നോട്ട് പോകാൻ സഹായിക്കാനുമുള്ള അത്ഭുതകരമായ ഒരു ജോലിയാണ് നിങ്ങൾ ചെയ്തതെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾക്ക് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ, എന്റെ ആശംസകൾ, നിങ്ങൾ രാജ്യത്തിന്റെ കീർത്തി വർദ്ധിപ്പിക്കും. നിങ്ങൾ ഇതുപോലെ കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുക. പുരോഗതി ഉണ്ടാകും, എനിക്ക് ഉറപ്പുണ്ട്, എന്റെ ആശംസകൾ.
ഗുരിന്ദർവീർ/അനിമേഷ്: നന്ദി സർ, നന്ദി.
പ്രധാനമന്ത്രി: വളരെ നന്ദി.
#####
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഇപ്പോൾ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും കൊടും ചൂടാണ്. ശക്തമായ വെയിൽ, ചൂടുള്ള കാറ്റ്, അത്തരം കാലാവസ്ഥയിൽ സ്വയം ശ്രദ്ധിക്കേണ്ടത് നിർണായകമാണ്. വെള്ളം കുടിക്കുന്നത് തുടരുക. നിങ്ങൾ വെയിലത്ത് പോകേണ്ടിവന്നാൽ, ജാഗ്രത പാലിക്കുക. ഇക്കാര്യത്തിൽ വിവിധ സർക്കാർ വകുപ്പുകൾ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ മറക്കരുത്.
സുഹൃത്തുക്കളേ, ഇവിടെ, ചൂടിനെ ചെറുക്കാനുള്ള മാർഗം പലപ്പോഴും അടുക്കളയിലാണ്. ചൂട് കൂടുന്നതിനനുസരിച്ച് അടുക്കളയിലെ രുചികൾ മാറുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ചില സ്ഥലങ്ങളിൽ, കൂജയിൽ നിന്നുള്ള വെള്ളമാണെങ്കിൽ, ചിലയിടത്ത് തൈര്, പച്ചമാങ്ങ പാനീയം ഉണ്ടാക്കുന്നു – അങ്ങനെയങ്ങനെ നാടൻ പാനീയങ്ങളുടെ കാലം ആരംഭിക്കുന്നു. നിങ്ങൾക്ക് ഭാരതീയ പാനീയങ്ങൾ പരിചിതമാണ്. നിങ്ങൾ വടക്കേ ഇന്ത്യ സന്ദർശിക്കുകയാണെങ്കിൽ, പല സ്ഥലങ്ങളിലും പച്ചമാങ്ങയുടെ രുചി പകരുന്ന ‘ആം പന്ന’യും അതുവഴി ചൂടിൽ നിന്ന് ആശ്വാസവും ലഭിക്കും. പഞ്ചാബിലേക്കും ഹരിയാനയിലേക്കും പോകുമ്പോൾ ഒരു വലിയ ഗ്ലാസിൽ ലസ്സി കാണാം. രാജസ്ഥാനിലും ഗുജറാത്തിലും, എല്ലാ ഭക്ഷണത്തിനും മോര് ഒരു കൂട്ടായി മാറുന്നു. മാത്രമല്ല, ബിഹാർ, ഝാർഖണ്ഡ്, കിഴക്കൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ, സത്തു സർബത്ത് ഗംഭീരമാണ് – അത് വയറു നിറയ്ക്കുകയും ശക്തി നൽകുകയും ചെയ്യുന്നു. കൊങ്കണിലെയും ഗോവയിലെയും കോകം സർബത്തും സോൾ കഢിയും. ദക്ഷിണേന്ത്യയിലെ പാനകം, മോര്, സംഭാരം, ഒഡീഷയിലെ ബേൽ പന എന്നിവയും വെറും പാനീയങ്ങളല്ല, ഭാരതത്തിലെ വിവിധ പ്രദേശങ്ങളുടെ പാരമ്പര്യങ്ങളുടെ ഭാഗമാണ്, അവ ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ എന്നതിന്റെ സത്തയെയും പ്രതിഫലിപ്പിക്കുന്നു. ഒരു കാര്യം മനസ്സിൽ സൂക്ഷിക്കണം, ഇവയിൽ മിക്കതും നമ്മുടെ സ്വന്തം അടുക്കളകളിൽ നിന്നും, നമ്മുടെ കൃഷിയിടങ്ങളിൽ നിന്നും, കളപ്പുരകളിൽ നിന്നും വന്നതാണ്. ബ്രാൻഡിംഗ് ഇല്ല, പക്ഷേ അവ തലമുറകളുടെ അനുഭവം പേറുന്നു. വേനൽക്കാലത്ത് നിങ്ങളും, ഈ നാടൻ പാനീയങ്ങൾ ആസ്വദിക്കണം.
സുഹൃത്തുക്കളേ, വേനൽക്കാലം വരുമ്പോൾ, എല്ലാ വീട്ടിലും മറ്റൊരു ചർച്ചാ വിഷയം ആരംഭിക്കുന്നു: മാമ്പഴം. മാമ്പഴം ഒരു സാധാരണ ചർച്ചാ വിഷയമാണ്; വേനൽക്കാലത്ത് മാമ്പഴം ചർച്ച ചെയ്യപ്പെടാത്ത ഒരു വീടും ഭാരതത്തിൽ ഇല്ല. ഓരോ പ്രദേശത്തിനും അതിന്റേതായ മാമ്പഴം, സ്വന്തം രുചി, സ്വന്തം സുഗന്ധം എന്നിവയുണ്ട്. മഹാരാഷ്ട്രയിലും കൊങ്കണിലും ഹാപ്പുസ്, അൽഫോൻസോ, ഗുജറാത്തിൽ കേസർ – ഇവയാണ് ഏറ്റവും മികച്ച മാമ്പഴയിനങ്ങൾ: ഉത്തർപ്രദേശിലെ ദസഹരി, എന്റെ കാശിയിലെ ലാംഗ്ര. ലാംഗ്ര മാമ്പഴത്തിന് ഒരു പ്രത്യേക ഗുണമുണ്ട് – പഴുത്തതിനുശേഷവും അതിന്റെ നിറം പലപ്പോഴും പച്ചയായി തന്നെ തുടരും. ദൂരെ നിന്നുപോലും സുഗന്ധം തിരിച്ചറിയാൻ കഴിയുന്ന ബിഹാറിലെ ജർദാലു. ചൗസ, മാൾഡ – ആളുകൾക്ക് ഓരോരോ പേരുമായി ബന്ധപ്പെട്ട ഓർമ്മകളുണ്ട്. ദക്ഷിണഭാരതത്തിലേക്ക് പോയാൽ, ബംഗനപ്പള്ളി, തോതാപുരി, നീലം, മാൽഗോവ, ബംഗാളിലെ ഹിംസാഗർ, ഒഡീഷയിലെ, ആന്ധ്രാപ്രദേശിലെ സുവർണരേഖ എന്നിവയുമുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സ്ഥലം മാറുന്നതിനനുസരിച്ച്, മാമ്പഴത്തിന്റെ രൂപവും നിറവും രുചിയും മാറുന്നു.
സുഹൃത്തുക്കളേ, മാമ്പഴത്തിന്റെ ഈ യാത്ര ഇപ്പോൾ ഗ്രാമത്തിൽ നിന്ന് ആഗോള വിപണിയിലേക്ക് എത്തുകയാണ്. ഇന്ന്, ‘മൻ കി ബാത്ത്’ വഴി, മാമ്പഴ ഉൽപാദനത്തിൽ ഏർപ്പെട്ടിരിക്കുന്ന എന്റെ കർഷക സഹോദരീ സഹോദരന്മാരെ ഞാൻ പ്രശംസിക്കുന്നു. നിങ്ങൾ സാധാരണ കർഷകർ മാത്രമല്ല, രാജ്യത്തിന്റെ കാർഷിക സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നിങ്ങൾ വളരെ പ്രത്യേകതയുള്ളവരാണ്. നിങ്ങൾ ഇതുപോലെ ജനപ്രിയരായിരിക്കട്ടെ.
സുഹൃത്തുക്കളേ, ഈ വേനൽക്കാല ദിവസങ്ങളിൽ, സ്കൂളുകൾക്ക് അവധിയുള്ളപ്പോൾ, നിങ്ങൾ ചേരാൻ ആഗ്രഹിക്കുന്ന ഒരു ക്ലാസിനെക്കുറിച്ച് ഞാൻ സംസാരിക്കാം. സുഹൃത്തുക്കളേ, ഒരു സാഹചര്യം സങ്കൽപ്പിക്കുക: കുട്ടികളും പ്രായമായവരും ഒരുപോലെ പഠിക്കുന്ന ഒരു സ്കൂൾ, അവിടെ ഫീസില്ല, വലിയ കെട്ടിടങ്ങളില്ല, ക്ലാസ് മുറികളില്ല, ഏറ്റവും രസകരമെന്നു പറയട്ടെ, നദിയിൽ ക്ലാസുകൾ നടക്കുന്നു. സുഹൃത്തുക്കളേ, ഇതൊരു കെട്ടുകഥയല്ല. ഇത് യഥാർത്ഥമായ ഒരു സംരംഭമാണ്. കേരളത്തിലെ ആലുവയിൽ, സജി വാലശേരിൽ ഒരു നീന്തൽ ക്ലബ് നടത്തുന്നു. ഇതുവരെ, 15,000-ത്തിലധികം ആളുകൾ ഇവിടെ നീന്തൽ പഠിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളെപ്പോലും സജി നീന്തൽ പഠിപ്പിച്ചിട്ടുണ്ട്. ഈ ശ്രമത്തിന് പിന്നിൽ ആഴത്തിലുള്ള നൊമ്പരം ഒളിഞ്ഞിരിക്കുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, നിരവധി വിദ്യാർത്ഥികൾ ബോട്ടപകടത്തിൽ മരണപ്പെട്ടു. ആ സംഭവം സജിയെ വല്ലാതെ ഉലച്ചു. കുട്ടികൾക്ക് നീന്താൻ അറിയാമായിരുന്നെങ്കിൽ, ഒരുപക്ഷേ പലരും രക്ഷപ്പെടുമായിരുന്നുവെന്ന് അദ്ദേഹം കരുതി – അവിടെ നിന്നാണ് തന്റെ ദൗത്യം ആരംഭിച്ചത്.
സുഹൃത്തുക്കളേ, സജി വാലശേരിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത് വലിയൊരു പാഠമാണ്. സേവനത്തിന് വലിയ വിഭവങ്ങൾ ആവശ്യമില്ല – വേണ്ടത് നല്ല ഉദ്ദേശ്യവും സ്ഥിരമായ പരിശ്രമവുമാണ്. ഇവ ഉപയോഗിച്ച് ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തെ പരിവർത്തനം ചെയ്യാൻ കഴിയും.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, അടുത്തിടെ എനിക്ക് യൂറോപ്പിലെ നെതർലാൻഡ്സ് സന്ദർശിക്കാൻ അവസരം ലഭിച്ചു. ഞാൻ അവിടെ നിരവധി യോഗങ്ങളിൽ പങ്കെടുത്തു. ഈ സമയത്ത്, ഓരോ ഭാരതീയനും അഭിമാനം തോന്നുന്ന ഒരു നിമിഷം ഉണ്ടായി. നെതർലൻഡ്സിൽ നടന്ന ഒരു പ്രത്യേക ചടങ്ങിൽ, ചോള കാലഘട്ടത്തിലെ പുരാതന ചെമ്പ് തകിടുകൾ ഭാരതത്തിന് അവർ തിരികെ തന്നു. നെതർലൻഡ്സിന്റെ പ്രധാനമന്ത്രിയും ആ പരിപാടിയിൽ പങ്കെടുത്തു. ഈ ചെമ്പ് തകിടുകളെക്കുറിച്ച് ഭാരതത്തിൽ നിന്നും വിദേശത്തുനിന്നും എനിക്ക് തുടർച്ചയായ സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. ആളുകൾ സന്തോഷവും അഭിമാനവും പ്രകടിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള തമിഴർ അവയെ പ്രതി ഉത്സാഹഭരിതരാണ്.
സുഹൃത്തുക്കളേ, ഈ ചെമ്പ് തകിടുകളെക്കുറിച്ച് ആളുകൾക്കിടയിൽ വളരെയധികം ജിജ്ഞാസയുണ്ട്. അതിനാൽ, ഇന്ന് അവയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ഞാൻ നിങ്ങളുമായി പങ്കിടാൻ ആഗ്രഹിക്കുന്നു. 21 വലുതും, മൂന്ന് ചെറുതുമായ ചെമ്പ് തകിടുകൾ ഉണ്ട്. ഇവ പ്രധാനമായും രാജേന്ദ്ര ചോളൻ ഒന്നാമൻ രാജാവ്, തന്റെ പിതാവായ രാജരാജ ചോളൻ നൽകിയ വാഗ്ദാനം നിറവേറ്റുന്നതുമായി, ബന്ധപ്പെട്ടതാണ്. ആനൈമംഗലം ഗ്രാമം ഒരു ബുദ്ധവിഹാരത്തിന് ദാനം ചെയ്തതിനെക്കുറിച്ചും ഇതിൽ പരാമർശിക്കുന്നു. ഈ ചെമ്പ് തകിടുകൾ ചോള രാജവംശത്തിന്റെ നേട്ടങ്ങളെയും വിവരിക്കുന്നു. ചോള സാമ്രാജ്യത്തിന്റെ ശക്തമായ നാവികശക്തിയെ ഇവ വെളിപ്പെടുത്തുന്നു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായുള്ള അവരുടെ ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങളും ഇതിൽ നിന്നും ലഭിക്കുന്നു
ചോള സാമ്രാജ്യത്തിന്റെ സമ്പന്നമായ ചരിത്രത്തിലും സംസ്കാരത്തിലും നാമെല്ലാവരും വളരെയധികം അഭിമാനിക്കുന്നു. സുഹൃത്തുക്കളേ, ഭാരതത്തിന്റെ ഇത്തരം അമൂല്യമായ പൈതൃകങ്ങൾ സംരക്ഷിക്കാൻ നമ്മുടെ സർക്കാർ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ‘ഗ്യാൻ ഭാരതം’ എന്ന ദൌത്യത്തിന് കീഴിൽ ഛത്തീസ്ഗഡിലെ മൽഹാറിൽ ഒരു പ്രധാന കണ്ടെത്തൽ നടന്നിട്ടുണ്ട്. ഇവിടെ നിന്ന് അപൂർവമായ മൂന്ന് ചെമ്പ് തകിടുകൾ കിട്ടിയിട്ടുണ്ട്. ഇവ പാണ്ഡുവംശി രാജവംശത്തിലെ മഹർഷി ബാലാർജുനന്റെ ഭരണകാലവുമായി ബന്ധപ്പെട്ടതാണെന്ന് കരുതുന്നു. ഈ ലിഖിതങ്ങൾ ആറ്-ഏഴ് നൂറ്റാണ്ടുകളിലെതാണെന്ന് വിദഗ്ദ്ധർ വിശ്വസിക്കുന്നു, ആയിരത്തി അഞ്ഞൂറ് വർഷം പഴക്കമുള്ള ഈ ചെമ്പ് തകിടുകൾ പുരാതന ബ്രാഹ്മി ലിപിയിലും പാലി ഭാഷയിലുമാണ് എഴുതിയിരിക്കുന്നത്. ഇവയിൽ നിന്ന് അക്കാലത്തെ ഭരണസംവിധാനത്തെക്കുറിച്ചും, മതത്തെയും, സംസ്കാരത്തെയും കുറിച്ചും സുപ്രധാന വിവരങ്ങൾ ലഭിക്കുന്നുണ്ട്.
സുഹൃത്തുക്കളേ, ഭാരതത്തിൽ നമുക്ക് ജ്യോതിശാസ്ത്രത്തോട് അതായത് ആസ്ട്രോണമിയോട് എപ്പോഴും ഒരു പ്രത്യേക ആകർഷകത്വം ഉണ്ടായിട്ടുണ്ട്. നമ്മുടെ രാജ്യത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള നിരീക്ഷണശാലകൾ നിലവിലുണ്ട്. ഇവിടെ അത്ഭുതകരമായ ഗണിതശാസ്ത്ര കണ്ടെത്തലുകൾ നടന്നിട്ടുണ്ട്. നാവിഗേഷൻ ആയാലും, പഞ്ചാംഗം ആയാലും, നമ്മുടെ ഉത്സവങ്ങളായാലും, ഇവയ്ക്കെല്ലാം ആകാശവുമായും നക്ഷത്രങ്ങളുമായും ബന്ധമുണ്ടായിരുന്നു. ജ്യോതിശാസ്ത്രം ഓരോ തലമുറയിലും കൌതുകം ഉണർത്തിയിട്ടുണ്ട്. അത് പര്യവേഷണത്തിന് അവരെ പ്രേരിപ്പിച്ചിട്ടുണ്ട്. ഇന്നത്തെ യുവാക്കളിലും ഇതിനെക്കുറിച്ച് വലിയ ഉത്സാഹം കാണുന്നു. ഇപ്പോൾ നിങ്ങളും കാണുന്നുണ്ടാകുമല്ലോ. രാജ്യത്തുടനീളം ജ്യോതിശാസ്ത്ര കൂട്ടായ്മകൾ അതിവേഗം പ്രചാരം നേടുന്നു. വലിയ നഗരങ്ങൾ മുതൽ ചെറിയ പട്ടണങ്ങൾ വരെയും, വിദ്യാലയങ്ങൾ മുതൽ ഉദ്യാനങ്ങൾ വരെയും ഇവരുടെ പ്രവർത്തനങ്ങൾ കാണാൻ സാധിക്കുന്നു. എനിക്ക് ബാംഗ്ലൂർ ആസ്ട്രോണോമിക്കൽ സൊസൈറ്റിയെക്കുറിച്ച് വിവരം ലഭിച്ചു. ഇവിടെ നിരീക്ഷണ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഈ സ്ഥാപനം ഗ്രാമപ്രദേശങ്ങളിൽ ജ്യോതിശാസ്ത്രത്തിന് പ്രചാരം നൽകാനുള്ള ഒരു ദൗത്യവും ആരംഭിച്ചിട്ടുണ്ട്. ‘ഖഗോൾ മണ്ഡൽ’ എന്ന സംഘം 30 മണിക്കൂർ ദൈർഘ്യമുള്ള വളരെ പുതുമയുള്ള ഒരു പഠനപരിപാടി തുടങ്ങിയിട്ടുണ്ട്.
സുഹൃത്തുക്കളേ, രാത്രിയിൽ നക്ഷത്രങ്ങളെ നോക്കിയിരിക്കുന്നത് തന്നെ ഒരു അത്ഭുതകരമായ അനുഭവമാണ്. ആസ്ട്രോ കേരള എന്നു പേരുള്ള ഒരു സ്ഥാപനം രാത്രികാല നിരീക്ഷണ ക്യാമ്പുകളും പരിശീലനകളരികളും സംഘടിപ്പിക്കുന്നു. ഇവിടെ, യുവസുഹൃത്തുക്കൾ ദൂരദർശിനി നിർമ്മിക്കാനും നക്ഷത്ര ഭൂപടങ്ങൾ ഉപയോഗിക്കാനും പഠിക്കുന്നു. രാജ്കോട്ടിലെ ബിഗ് ബാംഗ് അസ്ട്രോണമി ക്ലബ് Big Bang Astronomy Club, ഗിർ വനങ്ങൾ മുതൽ കച്ചിലെ റാൻ വരെ നിരവധി ‘ജ്യോതിർവിദ്യ പരിസംസ്ഥ’ വാനനിരീക്ഷണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇത് വാനനിരീക്ഷണ രംഗത്തെ ഏറ്റവും പഴയ സ്ഥാപനങ്ങളിൽ ഒന്നാണ്. ഇവിടെ നിരീക്ഷണ സൗകര്യങ്ങൾക്കൊപ്പം, പുസ്തകങ്ങൾ, ഗ്രന്ഥശാല, ദൂരദർശിനി ഗ്രന്ഥശാല എന്നിവയും ഉണ്ട്. ഐഎസ്എഎസിയെക്കുറിച്ചും ഞാൻ പറയാൻ ആഗ്രഹിക്കുന്നു. ഇത് വിദ്യാർത്ഥികൾ നയിക്കുന്ന രാജ്യവ്യാപക ശ്യംഖലയാണ്. അത് വാനനിരീക്ഷണത്തെയും ജ്യോതിർഭൌതികത്തെയും പരസ്പരം ബന്ധിപ്പിക്കുന്നു.
സുഹൃത്തുക്കളേ, നമ്മളുടെ ഇഷ്ടങ്ങൾക്കായി സമയം കണ്ടെത്തുകയും തുടർച്ചയായി പുതിയ കാര്യങ്ങൾ പഠിക്കുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ഏതെങ്കിലും ഒരു വാനനിരീക്ഷണ സംഘത്തിൽ തീർച്ചയായും ചേരണമെന്നും ഈ അവധിക്കാലത്ത് ഏതെങ്കിലും ഒരു നക്ഷത്ര ബംഗ്ലാവ് കൂടി തീർച്ചയായും സന്ദർശിക്കണമെന്നും ഞാൻ യുവാക്കളോട് അഭ്യർത്ഥിക്കുന്നു.
സുഹൃത്തുക്കളേ, “മാൻ കി ബാത്ത്” പരിപാടി ടെലിവിഷനിൽ കാണുന്നവരോട് എനിക്ക് പറയാനുള്ളത്, ഒരു ദൃശ്യം തീർച്ചയായും കാണമെന്നാണ്. ഈ ദൃശ്യം കഴിഞ്ഞദിവസങ്ങളിൽ ഒരു വലിയ ചർച്ചയായി. അതിൽ, കുറച്ചുപേർ വളരെ ക്ഷമയോടെയും ശ്രദ്ധയോടെയും ഒരു ഗംഗാ ഡോൾഫിനെ രക്ഷിക്കാൻ ശ്രമിക്കുകയാണ്. ഈ ശ്രമത്തിന് ഏകദേശം 13 മണിക്കൂർ എടുത്തുവെന്നറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും. ഒടുവിൽ ആ ഡോൾഫിൻ രക്ഷപ്പെട്ടു. സുഹൃത്തുക്കളേ, ഇതിൽ, ഭാരതത്തിലെ ആദ്യത്തെ ഗംഗാ ഡോൾഫിൻ രക്ഷാപ്രവർത്തനത്തിനുള്ള ആംബുലൻസിന് വലിയൊരു പങ്കുണ്ട്. ഈ സംഭവം ഉത്തർപ്രദേശിലാണ് നടന്നത്. അവിടെ ഒരു ഗംഗാ ഡോൾഫിൻ, കനാലിൽ കുടുങ്ങിപ്പോയിരുന്നു. അങ്ങനെയൊരു സമയത്ത്, “നമാമി ഗംഗേ പദ്ധതി”യുടെ ഭാഗമായി നിർമ്മിച്ച ഈ ആംബുലൻസ്, അതിന് ഒരു പ്രതീക്ഷയായി എത്തി. പിന്നീട് വളരെ ശ്രദ്ധയോടെ അതിനെ പുറത്തെടുത്തു. അതിനെ പരിശോധിക്കുകയും, ചികിത്സിക്കുകയും ചെയ്തു. അതിനുശേഷം അതിനെ സുരക്ഷിതമായി, റാപ്തി നദിയിലേക്ക് വിട്ടു. ഒരു തരത്തിൽ പറഞ്ഞാൽ, ഒരു ജീവൻ അതിന്റെ വീട്ടിലേക്ക് തിരികെ പോയി.
സുഹൃത്തുക്കളേ, ഈ ഡോൾഫിൻ രക്ഷാപ്രവർത്തനത്തിനുള്ള ആംബുലൻസ് വളരെ സവിശേഷമാണ്. ഇത് ഒരു സഞ്ചരിക്കുന്ന ആശുപത്രിപോലെയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ ഡോൾഫിനുകളെ സുരക്ഷിതമായി വയ്ക്കാനുള്ള സംവിധാനമുണ്ട്. ശ്വാസമെടുക്കാനുള്ള സൗകര്യമുണ്ട്. പ്രത്യേക സ്ട്രെച്ചറുണ്ട്, രക്ഷാപ്രവർത്തനത്തിനുള്ള ഉപകരണങ്ങൾ ഉണ്ട്. അതായത്, ഏതെങ്കിലും ഡോൾഫിന് പരിക്കേൽക്കുകയോ, കനാലിൽ കുടുങ്ങുകയോ ചെയ്താൽ, അല്ലെങ്കിൽ പുഴയിൽ നിന്ന് വഴിതെറ്റിപ്പോയാൽ, ഉടൻതന്നെ, അതിനെ സഹായിക്കാൻ കഴിയും.
സുഹൃത്തുക്കളേ, നമ്മൾ ഗംഗാ ഡോൾഫിനുകളെ രക്ഷിക്കുമ്പോൾ, ഒരു ജീവിവർഗത്തെ മാത്രമല്ല രക്ഷിക്കുന്നത്; ഗംഗയുടെ ജൈവവൈവിധ്യത്തെയാണ് രക്ഷിക്കുന്നത്. പുഴയുടെ മുഴുവൻ ആവാസവ്യവസ്ഥയെയും രക്ഷിക്കുന്നു, ഒപ്പം നമ്മുടെ വരും തലമുറകൾക്കായി പ്രകൃതിയുടെ വിലമതിക്കാനാകാത്ത പൈതൃകവും നമ്മൾ സംരക്ഷിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നിങ്ങളിൽ പലർക്കും പുഴ, കുളം, കിണർ എന്നിവയുടെ വെള്ളവുമായി ബന്ധപ്പെട്ട ഓർമ്മകൾ തീർച്ചയായും ഉണ്ടാകും. ചിലർക്ക് കുളത്തിൽ നീന്തിയത് ഓർമ്മയുണ്ടാകും, ചിലർക്ക് കൂട്ടുകാരുമായി കുളക്കരയിൽ കളിച്ചത്, ചിലർക്ക് ആ മണ്ണിന്റെ മണം ഒക്കെ ഓർമ്മയുണ്ടാകും. കുട്ടിക്കാലത്തെ ഇത്തരം ഓർമ്മകൾ ജീവിതകാലം മുഴുവൻ മനസ്സിൽ തങ്ങിനിൽക്കും.
സുഹൃത്തുക്കളേ, അത്തരം ഓർമ്മകളെ സംരക്ഷിക്കുന്നതിനായുള്ള പ്രചോദനാത്മകമായ ഒരു കഥ ഉത്തർപ്രദേശിലെ ബസ്തി ജില്ലയിൽ നിന്ന് വന്നിട്ടുണ്ട്. ബസ്തിയിലെ ആകാശ് ഗുപ്ത, തന്റെ ഗ്രാമത്തിലെ മനോരമ നദിയെ കാണുമ്പോൾ, വളരെ ദുഃഖിതനായിരുന്നു. കാരണം, താൻ കുട്ടിക്കാലത്ത് തെളിഞ്ഞതും ജീവസ്സുറ്റതുമായി കണ്ടിരുന്ന ആ നദിയിൽ കാലക്രമേണ പ്ലാസ്റ്റിക് അടിഞ്ഞുകൂടാൻ തുടങ്ങി, മാലിന്യം വർദ്ധിച്ചുകൊണ്ടിരുന്നു. പരാതിപ്പെടേണ്ടതില്ല, പുതിയൊരു തുടക്കം കുറിക്കുമെന്ന് ആകാശ് തീരുമാനിച്ചു. “പരാതികളില്ല, തുടങ്ങാം” എന്നത് അദ്ദേഹത്തിന്റെ മന്ത്രമായി. അദ്ദേഹം തന്റെ കൂട്ടുകാരെയും കൂടെ കൂട്ടി. അവരുടെ കൈയിൽ ഉണ്ടായിരുന്നത് ഒരു വലയും, മൺവെട്ടിയും, കുട്ടയും, പിന്നെ എന്തെങ്കിലും മാറ്റം വരുത്തണമെന്ന ദൃഢനിശ്ചയവുമായിരുന്നു. ഈ ചെറുപ്പക്കാർ നദിയിലേക്ക് ഇറങ്ങി, കുളവാഴകൾ നീക്കം ചെയ്ത്, പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും പുറത്തെടുത്തു. പലപ്പോഴും, ഒരു ദിവസം കൊണ്ട് 50-60 കിലോഗ്രാം വരെ മാലിന്യം നദിയിൽ നിന്ന് നീക്കം ചെയ്തു. ക്രമേണ, മനോരമ നദിയുടെ ആ ഭാഗം വീണ്ടും വൃത്തിയായി. ഈ പ്രവൃത്തി ചുറ്റുമുള്ള ആളുകളുടെ ശ്രദ്ധ ആകർഷിച്ചു, ജനങ്ങൾക്കിടയിൽ ശുചിത്വത്തെക്കുറിച്ചുള്ള അവബോധം വർദ്ധിച്ചു.
സുഹൃത്തുക്കളേ, സമാനമായ ഒരു പ്രചോദനാത്മക കഥ ഗോവയിൽ നിന്ന് ഉയർന്നുവന്നിട്ടുണ്ട്. ഗോവയിലെ ബാലകൃഷ്ണ അയ്യ, വിരമിച്ച അധ്യാപകനാണ്. എന്നാൽ സമൂഹത്തിനുവേണ്ടി പ്രവർത്തിക്കാനുള്ള അദ്ദേഹത്തിന്റെ ആവേശം, അതേപടി തുടരുന്നു. മഡ്ഡി-തോലാപ് പ്രദേശത്തെ ജലപ്രശ്നം അദ്ദേഹത്തെ വളരെയധികം വിഷമിപ്പിച്ചു. പരിഹാരത്തിനായി അദ്ദേഹവും പ്രവർത്തിക്കാൻ തുടങ്ങി. പൈപ്പ്ലൈനുകൾ സ്ഥാപിക്കുന്നതിൽ ബാലകൃഷ്ണ, പ്രധാന പങ്ക് വഹിച്ചു. ഇത് നിരവധി വീടുകളിലേക്ക് വെള്ളം എത്തിച്ചു. വെള്ളത്തിനായി ദിവസവും കഷ്ടപ്പെടേണ്ടി വന്ന കുടുംബങ്ങൾക്ക് ഇത് വലിയൊരു ആശ്വാസമായിരുന്നു.
സുഹൃത്തുക്കളേ, കഴിഞ്ഞ മാസം എനിക്ക് വളരെ നല്ല ഒരു അനുഭവം ഉണ്ടായി. ഇതിന് ‘മൻ കി ബാത്ത്’മായി ബന്ധമുണ്ട്. അതിനാൽ, ഇന്ന് നിങ്ങളുമായി ഇതിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. തമിഴ്നാട്ടിലെ നാഗർകോവിലിൽ വച്ച് ഒരു അധ്യാപികയെ ഞാൻ കണ്ടുമുട്ടി. ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ഞാൻ അവരെ കണ്ടിട്ടുണ്ട്. ഞാൻ സംസാരിക്കുന്നത് ഗിരിജ അമ്മയെക്കുറിച്ചാണ്. ഈ കൂടിക്കാഴ്ചയിൽ ചില യുവ വിദ്യാർത്ഥികളും അവരോടൊപ്പം ഉണ്ടായിരുന്നു.
സുഹൃത്തുക്കളേ, ഗിരിജാമ്മ ഏകദേശം 15 സ്കൂളുകൾ നടത്തുന്നു. ഇതിൽ, ചെന്നൈയിലെ ജയ്ഗോപാൽ ഗരോഡിയ ഹിന്ദു വിദ്യാലയം വളരെ പ്രമുഖമാണ്. അവരുടെ രാജ്യസ്നേഹം ഓരോ ഭാരതീയനെയും പ്രചോദിപ്പിക്കുന്നു. “മൻ കി ബാത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, രാജ്യത്തെ നിരവധി സൈനികർക്ക് സംഭാവന നൽകാൻ അവർ തീരുമാനിച്ചു. ഇതിനോട്, അവരുടെ എല്ലാ സ്കൂളുകളിലെയും വിദ്യാർത്ഥികൾക്ക് താൽപര്യമായി. ധീരരായ സൈനികർക്കായി എല്ലാ ദിവസവും ഒരു രൂപ സംഭാവന ചെയ്യാൻ അവർ കുട്ടികളോട് ആവശ്യപ്പെട്ടു. അതായത്, ഓരോ വിദ്യാർത്ഥിയും ഒരു വർഷത്തിൽ 365 രൂപ ശേഖരിച്ചു. ചെറിയ സംഭാവനകളിലൂടെ ഏകദേശം 40 ലക്ഷം രൂപ അവർ സമാഹരിച്ചു. ഈ മുഴുവൻ തുകയുടെയും ഒരു ചെക്ക് ഗിരിജ അമ്മ എനിക്ക് കൈമാറി. ഞങ്ങളുടെ സംഭാഷണത്തിനിടയിൽ, ഭാരതമാതാവിനോടുള്ള അവരുടെ സമർപ്പണം എത്ര ആഴത്തിലുള്ളതാണെന്ന് ഞാൻ മനസ്സിലാക്കി. കഴിഞ്ഞ വർഷം, ചെന്നൈയിലെ ആദ്യത്തെ ഹിന്ദു വിദ്യാലയം അതിന്റെ 50-ാം വാർഷികം പൂർത്തിയാക്കി. രാജ്യത്തിന്റെ വിദ്യാഭ്യാസവും സാംസ്കാരിക പൈതൃകവും മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഈ സ്കൂൾ ശൃംഖലയുടെ പങ്ക് വളരെ പ്രശംസനീയമാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു, നമ്മുടെ ധീരരായ സൈനികർക്ക് വേണ്ടി സംഭാവന നൽകിയ വിദ്യാർത്ഥികളെ ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ, ഭാരതത്തിലെ ഓരോ ഗ്രാമത്തിലും നഗരത്തിലും, നമ്മെ പ്രചോദിപ്പിക്കുന്ന എന്തെങ്കിലും സംഭവിക്കുന്നുണ്ട്. പലപ്പോഴും, ഈ ശ്രമങ്ങളെക്കുറിച്ച് അധികം ചർച്ചകൾ ഉണ്ടാകാറില്ല, പക്ഷേ നമ്മൾ അവയെക്കുറിച്ച് ബോധവാന്മാരാകുമ്പോൾ, നമ്മുടെ രാജ്യം അതിന്റെ ജനങ്ങളുടെ ശക്തിയാൽ മുന്നോട്ട് പോകുകയാണെന്ന നമ്മുടെ വിശ്വാസം കൂടുതൽ ദൃഢമാകുന്നു. എന്റെയൊരു അഭ്യർത്ഥനയാണ്, നിങ്ങളുടെ ചുറ്റുമുള്ള ഇത്തരം ശ്രമങ്ങൾ തീർച്ചയായും നിങ്ങൾ കാണണം എന്നത്. സമൂഹത്തിന് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്നവരെ തിരിച്ചറിയുക, അവരെ അഭിനന്ദിക്കുക, അവരിൽ നിന്ന് പഠിക്കുക, സാധ്യമെങ്കിൽ, നിങ്ങൾ സ്വയം, എന്തെങ്കിലും നല്ല പ്രവർത്തനങ്ങളിൽ ഏർപ്പെടുക. അടുത്ത മാസം ‘മൻ കി ബാത്ത്’ ൽ കൂടുതൽ പ്രോത്സാഹജനകമായ കഥകളുമായി ഞാൻ വീണ്ടും നിങ്ങളോടൊപ്പം ചേരും. വളരെ നന്ദി. നമസ്കാരം.
***
SK
Sharing this month's #MannKiBaat. Do tune in! https://t.co/FhoBe0Hp6L
— Narendra Modi (@narendramodi) May 31, 2026
Just a few days ago, at the National Senior Athletics Federation Competition in Ranchi, four national records were broken across different events.
— PMO India (@PMOIndia) May 31, 2026
One achievement that caught the nation's attention was the Men's 100-metre race, where the national record was broken three times in… pic.twitter.com/TrBsr855U1
With temperatures soaring across much of the country, it is important to take extra care.
— PMO India (@PMOIndia) May 31, 2026
Stay hydrated.
If you need to step out in the sun, do so cautiously and take necessary precautions.#MannKiBaat pic.twitter.com/G1y6iKYaHp
The world loves Indian mangoes!#MannKiBaat pic.twitter.com/KmgQYf3yFb
— PMO India (@PMOIndia) May 31, 2026
In Keralam, Saji Valasseril Ji runs a unique swimming club.#MannKiBaat pic.twitter.com/jEOJPPFLdw
— PMO India (@PMOIndia) May 31, 2026
The Netherlands has returned ancient Chola-era copper plates that chronicle the achievements, maritime strength and global connections of the Chola empire.#MannKiBaat pic.twitter.com/ehHvuwKpl7
— PMO India (@PMOIndia) May 31, 2026
Under the Gyan Bharatam Abhiyan, rare copper plates dating back nearly 1,400 to 1,500 years have been discovered in Chhattisgarh. #MannKiBaat pic.twitter.com/S0wKVWrPbd
— PMO India (@PMOIndia) May 31, 2026
Astronomy has fascinated generations of Indians, sparking curiosity and a spirit of exploration. Today, that same enthusiasm is inspiring a new generation.#MannKiBaat pic.twitter.com/CdtHx38Xn7
— PMO India (@PMOIndia) May 31, 2026
Several astronomy clubs are becoming increasingly popular across the country. #MannKiBaat pic.twitter.com/Z1rbpLd61P
— PMO India (@PMOIndia) May 31, 2026
A remarkable rescue operation in Uttar Pradesh saw a Gangetic dolphin saved after hours of patient effort. The Ganga dolphin rescue ambulance played a crucial role.#MannKiBaat pic.twitter.com/MWjKU2pOP7
— PMO India (@PMOIndia) May 31, 2026
An inspiring effort from Uttar Pradesh's Basti district...#MannKiBaat pic.twitter.com/GXAdzkbwvb
— PMO India (@PMOIndia) May 31, 2026
In Goa, a retired teacher has shown how age is no barrier to service.#MannKiBaat pic.twitter.com/n9PesSPjEu
— PMO India (@PMOIndia) May 31, 2026
Small acts of patriotism and collective effort can inspire a deep sense of service and nation-building among the younger generation. Here is one such example from Tamil Nadu...#MannKiBaat pic.twitter.com/NChjgo0V5W
— PMO India (@PMOIndia) May 31, 2026