Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഋഷികേശിലെ വാർഷിക യോഗ സമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം (വീഡിയോ കോണ്‍ഫറന്‍സിലൂടെ)

ഋഷികേശിലെ വാർഷിക യോഗ സമ്മേളനത്തില്‍ പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം (വീഡിയോ കോണ്‍ഫറന്‍സിലൂടെ)


സ്വമി ചിദാനന്ദ സരസ്വതി ജി,
ശങ്കരാചാര്യ ദിവ്യാനന്ദ തീര്‍‌ത്ഥ ജി മഹാരാജ്,
സ്വാമി അസംഗാനന്ദ് സരസ്വതി ജി,
സാധ്വി ഭഗവതി സരസ്വതി ജി,
മഠാധിപതികളെ ആചാര്യന്‍മാരെ, സുഹൃത്തുക്കളെ,

വാര്‍ഷിക അന്താരാഷ്ട്ര യോഗാ ഉത്സവത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഇന്ന് നിങ്ങളോടൊപ്പം പങ്ക് ചേരാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്,

എന്നാല്‍ തുടങ്ങുന്നതിന് മുമ്പ് ഇന്ത്യയിലെ നമ്മുടെ ശാസ്ത്രജ്ഞര്‍ അടുത്തിടെ കൈവരിച്ച ചില അസാധാരണ നേട്ടങ്ങള്‍ നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

കഴിഞ്ഞ മാസം നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞര്‍ അനന്യമായ ഒരു റെക്കോഡ് സൃഷ്ടിച്ചു.

അവര്‍ ഒരൊറ്റ റോക്കറ്റ് വിക്ഷേപണത്തിലൂടെ 104 ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ചു.

ഇവയില്‍ 101 എണ്ണം അമേരിക്ക, ഇസ്രായേല്‍, സ്വിറ്റ്സര്‍ലന്‍റ്, നെതര്‍ലന്‍റ്സ്, കസാക്കിസ്ഥാന്‍, ഐക്യ അറബ് എമറേറ്റ് എന്നീ രാജ്യങ്ങളുടേതായിരുന്നു.

നമ്മുടെ പ്രതിരോധ ശാസ്ത്രജ്ഞരും ഇന്ത്യയ്ക്ക് അഭിമാനമുണ്ടാക്കി.

ഫെബ്രുവരി 11 ന് വളരെ ഉയരത്തില്‍ അവര്‍ ഒരു ബാലിസ്റ്റിക്ക് മിസൈല്‍ മറ അവര്‍ വിജയകരമായി പരീക്ഷിച്ചു. മിസൈല്‍ ആക്രമണങ്ങളില്‍ നിന്ന് നമ്മുടെ നഗരങ്ങള്‍ക്ക് ഫലപ്രദമായ സുരക്ഷാ കവചമൊരുക്കാന്‍ ഇവയ്ക്ക് കഴിയും.

ഇന്നലെ ഒരു ലോ ആള്‍ട്ടിറ്റ്യൂഡ് ഇന്‍റര്‍ സെക്ടര്‍ മിസൈല്‍ വിജയകരമായി പരീക്ഷിച്ചുകൊണ്ട് അവരുടെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടി തുന്നിച്ചേര്‍ത്തു.

മറ്റ് നാല് രാജ്യങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഈ ശേഷിയുള്ളത്.

നമ്മുടെ ബഹിരാകാശ പ്രതിരോധ ശാസ്ത്രജ്ഞരുടെ നേട്ടങ്ങളില്‍ ഞാന്‍ ഇവരെ അഭിനന്ദിക്കുന്നു.

മാന്യരേ, മഹതികളെ,

ശാസ്ത്ര സാങ്കേതിക മേഖലയിലെ ഗവേഷണത്തിലും നമ്മുടെ ആത്മാവിന്‍റെ ആഴങ്ങളിലെ ഗവേഷണത്തിലും, ശാസ്ത്രത്തിലും യോഗയിലും നാം ഇന്ത്യാക്കാര്‍ വിശ്വസിക്കുന്നു.

അന്താരാഷ്ട്ര യോഗാ ഉത്സവത്തിന് ആതിഥ്യം അരുളാന്‍ ഒരു പക്ഷേ ഋഷികേശിനെക്കാള്‍ മെച്ചപ്പെട്ട മറ്റൊരു സ്ഥലവുമില്ല.

ശാന്തിയും യോഗയുടെ യഥാര്‍ത്ഥ സത്തയും അന്വേഷച്ചിറങ്ങിയ മഹര്‍ഷിമാര്‍, തീര്‍ത്ഥാടകര്‍, സാധാരണക്കാര്‍ തുടങ്ങിയവരെ ശതാബ്ദങ്ങളായി ആകര്‍ഷിച്ച് പോന്നിട്ടുള്ള സ്ഥലമാണിത്.

ഋഷികേശില്‍ പവിത്രമായ ഗംഗാ തീരത്ത് ലോകത്തിന്‍റെ നാനാ ദിക്കിലും നിന്നെത്തിയ വ്യത്യസ്ഥരായ വന്‍ ജനക്കൂട്ടത്തെ കാണുമ്പോള്‍ എന്‍റെ ചിന്തകള്‍ മഹാനായ ജര്‍മ്മന്‍ പണ്ഡിതന്‍ മാക്സ് മുള്ളറിലേയ്ക്ക് തിരിയുകയാണ്. അദ്ദേഹം പറഞ്ഞിട്ടുണ്ട്..

”ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളെ ആഴത്തില്‍ വിചിന്തനം ചെയ്ത് പരിഹാരം കണ്ടെത്തിയ മനുഷ്യമനസ്സുകള്‍ എവിടെയെങ്കിലും ഉണ്ടെന്ന് ചോദിച്ചാല്‍ ഞാന്‍ ഇന്ത്യയെ ചൂണ്ടിക്കാട്ടും. മാക്സ മുള്ളര്‍ മുതല്‍ ഋഷികേശില്‍ ഇന്ന് സന്നിഹിതരായിട്ടുള്ള നിങ്ങള്‍ വരെ തങ്ങളുടെതായ നിലയില്‍ വിജയം കൈവരിച്ചവരാണ്. തങ്ങളുടെ ആത്മാവിനെ കുറിച്ചറിയാനുള്ള ത്വര മാടിവിളിച്ചപ്പോഴൊക്കെ അവരുടെ ലക്ഷ്യ സ്ഥാനം ഇന്ത്യയായിരുന്നു. പലരേയും ഈ അന്വേഷണം എത്തിച്ചത് യോഗയിലാണ്.

ജനങ്ങളെ ജീവിതവുമായും ബന്ധിപ്പിക്കാനും മനുഷ്യരാശിയിലെ പ്രകൃതിയുമായി വീണ്ടും ഇണക്കാനുമുള്ള ഒരു ധര്‍മ്മസംഹിതയാണ് യോഗ. അഹത്തെ കുറിച്ചുള്ള നമ്മുടെ പരിമിതമായ അറിവിനെ വിപുലപ്പെടുത്തി നമ്മുടെ കുടുംബങ്ങളെയും, സമൂഹങ്ങളെയും മനുഷ്യ രാശിയെ തന്നെയും നമ്മുടെ ആത്മാവിന്‍റെ കൂട്ടിച്ചേര്‍ക്കലായി കാണാന്‍ സഹായിക്കും.

അതിനാലാണ് സ്വാമി വിവേകാന്ദന്‍ പറഞ്ഞത് ”വിപുലീകരണം ജീവിതമാണ്, സങ്കോചനം മരണം”. യോഗ പരിശീലിക്കുന്നതിലൂടെ ഒരുമയുടെ മനോഭാവം സൃഷ്ടിക്കപ്പെടുന്നു- മനസ്സിന്‍റെയും, ശരീരത്തിന്‍റെയും, ബുദ്ധിയുടെ ഒരുമ.

നമ്മുടെ കുടുംബങ്ങളുമായും നാം ജീവിക്കുന്ന സമൂഹവുമായും, നമ്മുടെ സഹജീവികളുമായും, ഈ മനോഹരമായ ഭൂമി നാം പങ്കിടുന്ന എല്ലാ പക്ഷികളും, മൃഗങ്ങളും, മരങ്ങളുമായുള്ള ഒരുമ…… ഇതാണ് ഈ ലോകം.

എന്നില്‍ നിന്ന് നമ്മിലേയ്ക്കുള്ള യാത്രയാണ് യോഗ.

ഈ യാത്രയുടെ സ്വാഭാവിക ഉപോല്‍പ്പന്നമെന്നവണ്ണം ലഭിക്കുന്ന ഗുണഫലങ്ങളാണ് നല്ല ആരോഗ്യം, മനസമാധാനം, ജീവിതാഭിവൃദ്ധി എന്നിവ.

യോഗ ഒരു വ്യക്തിയെ അവന്‍റെ ചിന്തകളിലും, കര്‍മ്മത്തിലും, ജ്ഞാനത്തിലും, ഭക്തിയിലും കുറെകൂടി മെച്ചപ്പെട്ട വ്യക്തിയാക്കും.

ശരീരത്തെ ആരോഗ്യമുള്ളതായി നിലനിറര്‍ത്താനുള്ള ഒരു കൂട്ടം വ്യായാമ മുറകള്‍ മാത്രമായി യോഗയെ കാണുന്നത് തികച്ചും അന്യായമാണ്.

ആധുനിക ജീവിതത്തിന്‍റെ പിരിമുറുക്കങ്ങളില്‍ നിന്ന് സാന്ത്വനം തേടിയുള്ള അന്വേഷണം പലപ്പോഴും ജനങ്ങളെ പുകയിലയിലേയ്ക്കോ, മദ്യത്തിലേയ്ക്കോ, ലഹരി മരുന്നിലേയ്ക്ക്ക്കോ എത്തിക്കും.

കാലാതീതമായ, ലഘുവായതും, ആരോഗ്യകരവുമായ ഒരു ബദലാണ് യോഗ വാഗ്ദാനം ചെയ്യുന്നത്.

യോഗ പരിശീലിക്കുന്നത് പിരിമുറുക്കത്തെയും ജീവിത ശൈലി രോഗങ്ങളെയും നേരിടാന്‍ സഹായിക്കുമെന്നതിന് നിരവധി തെളിവുകളുണ്ട്.

ഇന്നത്തെ ലോകം ഭീകരത, കാലാവസ്ഥാവ്യതിയാനം എന്നീ ഇരട്ട വെല്ലുവിളിയുടെ ഭീഷണിയിലാണ്.

ഈ പ്രശ്നങ്ങള്‍ക്കുള്ള ഉറപ്പുള്ളതും, സ്ഥായിയായതുമായ ഉത്തരത്തിന് ലോകമിന്ന് ഇന്ത്യയിലേയ്ക്ക്, യോഗയിലേയ്ക്ക് നോക്കുകയാണ്.

ലോകസമാധാനത്തെ കുറിച്ച് നാം സംസാരിക്കുമ്പോള്‍ രാജ്യങ്ങള്‍ തമ്മില്‍ സമാധാനം ഉണ്ടാകണം. സമൂഹത്തില്‍ സമാധാനം ഉണ്ടായാല്‍ മാത്രമേ ഇത് സാധ്യമാകൂ. പൂര്‍ണ്ണസമാധാനമുള്ള കുടുംബങ്ങള്‍ക്ക് മാത്രമേ സമാധാനപൂര്‍ണ്ണമായ സമൂഹം സൃഷിടിക്കാനാവൂ. സമാധാനമുള്ള വ്യക്തികള്‍ക്ക് മാത്രമേ പൂര്‍ണ്ണസമാധാനമുള്ള കുടുംബങ്ങള്‍ കെട്ടിപടുക്കാനാവൂ. അത്തരത്തിലൊരു യോജിപ്പും സമാധാനവും വ്യക്തികള്‍ക്കുള്ളിലും, കുടുംബത്തിലും, സമൂഹത്തിലും, രാജ്യത്തിലും ഏറ്റവും അവസാനം ലോകത്തിലാകമാനവും സൃഷ്ടിക്കാനുള്ള ഒരു വഴിയാണ് യോഗ.

യോഗയിലൂടെ നമുക്ക് ഒരു പുതുയുഗം സൃഷ്ടിക്കാം ഒത്തൊരുമയുടെയും, യോജിപ്പിന്‍റെയും ഒരു യുഗം.

കാലാവസ്ഥ വ്യതിയാനത്തെ നേരിടുന്നതിനെ കുറിച്ച് നാം സംസാരിക്കുമ്പോള്‍ ഭക്ഷണശൈലിയില്‍ നിന്ന് അഥവാ ഭോഗത്തില്‍ നിന്ന് യോഗയിലേയ്ക്ക് നാം നീങ്ങുകയാണ്.

അച്ചടക്കമുള്ള ഒരു ജീവിതം നയിക്കുന്നതിനും വികസനത്തിനും വേണ്ട കരുത്തുറ്റ ഒരു തൂണാകാന്‍ യോഗയ്ക്ക് കഴിയും.

വ്യക്തിപരമായ നേട്ടങ്ങളിലും ഏതൊരു ശ്രമത്തിലും എന്ത് കിട്ടുമെന്ന ചിന്തയും ഊന്നല്‍ കൊടുക്കുന്ന ഈ കാലത്ത് തികച്ചും ചൈതന്യവത്തായ വ്യത്യസ്ഥ സമീപനമാണ് യോഗ വാഗ്ദാനം ചെയ്യുന്നത്.

യോഗ എന്നാല്‍ അതില്‍ നിന്ന് എന്ത് ലഭിക്കും എന്നതല്ല. മറിച്ച് എന്ത് ഉപേക്ഷിക്കാന്‍ കഴിയും എന്നതാണ്.

അതിനാല്‍ നേടുന്നതിലുള്ള വിജയത്തെക്കാള്‍ യോഗ കാണിച്ച് തരുന്നത് മുക്തിയുടെ പാതയാണ്.

സ്വാമി ചിദാനന്ദ സരസ്വതി ജി തന്‍റെ പരമാര്‍ത്ഥ നികേതന്‍ എന്ന തന്‍റെ കൃതിയിലൂടെ ഈ കുലീനമായ ആശയങ്ങളോടൊപ്പം ജീവിക്കാനുള്ള മാര്‍ഗ്ഗം കാണിച്ചിട്ടുണ്ട്.

ലോകമെമ്പാടുമുള്ള ജനങ്ങളില്‍ യോഗയെ എത്തിക്കുന്നതില്‍ പരമാര്‍ത്ഥ നികേതന്‍ വഹിച്ച പങ്കിനെ ഞാന്‍ അഭിനന്ദിക്കുന്നു.

ഹിന്ദു മതത്തിന്‍റെ വിശ്വ വിജ്ഞാന കോശത്തിന്‍റെ 11 വാല്യങ്ങള്‍ ക്രോഡീകരിക്കുന്നതില്‍ സ്വാമിജി വഹിച്ച സജീവപങ്കിനെ ഞാന്‍ അനുസ്മരിക്കുന്നു.

സ്വാമിജിയും കൂട്ടരും കാല്‍ നൂറ്റാണ്ടില്‍ കുറഞ്ഞ സമയം കൊണ്ടാണ് ഈ ദൗത്യം പൂര്‍ത്തിയാക്കിയെന്നത് സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നു.

അവരുടെ യത്നങ്ങളുടെ ആഴം ആശ്ചര്യജനകമാണ്.

ഹിന്ദുമതത്തിന്‍റെ എല്ലാ ലക്ഷ്യങ്ങളും 11 വാല്യങ്ങളില്‍ ഉള്‍പ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞു.

ഓരോ ആദ്ധ്യാത്മിക അന്വേഷിക്കും, യോഗിക്കും, എന്തിന് സാധാരണക്കാരനുപോലും ഇത് കൈവശംവച്ചാല്‍ ഗുണം ലഭിക്കും.

ഹിന്ദു മതത്തിന്‍റെ വിശ്വവിജ്ഞാന കോശം വിവിധ ഭാഷകളില്‍ ലഭ്യമാക്കിയാല്‍ മറ്റ് സംസ്കാരങ്ങളെയും ആചാരങ്ങളെയും കുറിച്ചുള്ള ബോധം രാജ്യത്തിനകത്ത് തന്നെ വര്‍ദ്ധിപ്പിക്കാന്‍ കഴിയും.

ഈ മനസിലാക്കല്‍ സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം, തെറ്റിദ്ധാരണ എന്നിവ കുറയ്ക്കാനും സഹകരണം, സമാധാനം, ഐക്യം എന്നിവ വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

വൃത്തിയുള്ള ഇന്ത്യ ലക്ഷ്യമിട്ടുള്ള ബഹുജനപ്രസ്ഥാനമായ ശുചിത്വ ഭാരത യജ്ഞത്തില്‍ വഹിച്ച സജീവ പങ്കിന് പരമാര്‍ത്ഥ് നികേതിനെ അനുസ്മരിക്കാന്‍ ഞാന്‍ ഈ അവസരത്തെ വിനിയോഗിക്കുന്നു. ഇന്ത്യയുടെ പാരമ്പര്യം വ്യക്തി സുരക്ഷയ്ക്ക് ശക്തമായ ഊന്നല്‍ നല്‍കുന്നു. ഒരു വ്യക്തിയുടെ ശരീരം വൃത്തിയായും, ശുദ്ധിയോടും സൂക്ഷിക്കുക എന്നതിലുപരി വീട്, ജോലിസ്ഥലം, ആരാധനാലയം എന്നിവിടങ്ങളിലും വൃത്തിക്ക് മുന്തിയ പരിഗണനയാണ് നല്‍കുന്നത്.

ഈ സ്ഥലങ്ങളിലെ നാല് മതിലുകള്‍ക്കുള്ളില്‍ അഴുക്കോ, മാലിന്യങ്ങളോ അടിഞ്ഞ് കൂടുന്നത് അശുദ്ധിയായി കണക്കാക്കുന്നു.

നമ്മുടെ പുരാതന വിശുദ്ധ ഗ്രന്ഥങ്ങളിലും വ്യക്തി ശുചിത്വത്തിന് വളരെ പ്രാധാന്യം നല്‍കിയിട്ടുണ്ട്.

എന്നാല്‍ തുറസായ സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കാന്‍ ഒരു പ്രവണതയുണ്ട്.

സാമൂഹിക ശുചിത്വത്തിനും പൊതുജനങ്ങളുടെ ആരോഗ്യത്തിനുമിടയിലുള്ള ബന്ധം കൂടുതല്‍ വ്യക്തതയോടെ മനസിലാക്കിയ പാശ്ചാത്യരാജ്യങ്ങളിലും മറ്റ് വികസിത രാജ്യങ്ങളിലും ഇതല്ല സ്ഥിതി.

പൊതു ഇടങ്ങളായ ഭൂമി, ജലാശയങ്ങള്‍, വായു എന്നിവിടങ്ങളില്‍ ശുചിത്വം പാലിക്കുന്നതും അവയെ കുറിച്ചുള്ള ബോധവല്‍ക്കരണം വ്യാപിപ്പിക്കുന്നതും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

അതിനാല്‍ വ്യക്തിഗതമായ ക്ഷേമത്തിന്‍റെയും, പാരിസ്ഥിതിക ക്ഷേമത്തിന്‍റെയും കൂട്ടായ ശ്രമമാണ് നല്ല ആരോഗ്യമെന്നത്.

ശുചിത്വഭാരത യജ്ഞത്തിലൂടെ സാമൂഹിക – വ്യക്തി ശുചിത്വങ്ങള്‍ തമ്മിലുള്ള ബന്ധം സ്ഥാപിക്കാനാണ് ശുചിത്വ ഭാരത യജ്ഞത്തിലൂടെ നമ്മള്‍ ശ്രമിക്കുന്നത്.

നമ്മുടെ സമൂഹങ്ങളില്‍ ക്ഷേത്രങ്ങള്‍ ചരിത്രപരമായി ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

സാധാരണയായി പാര്‍പ്പിട മേഖലകളില്‍ നിന്നും ദുരെ മാറി വിശാലമായ സ്ഥലങ്ങളിലാണ് അവ പണിയാറുള്ളത്.

കാലംചെന്നതോടെ അവയ്ക്ക് ചുറ്റും ചന്തകളും പാര്‍പ്പിടങ്ങളും ഉണ്ടായി. അതിന്‍റെ ഫലമായി വൃത്തിഹീനമായ പരിസരങ്ങള്‍ അവ നേരിടുന്ന പ്രധാന വെല്ലുവിളിയായി അവ മാറി.

ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ശുചിത്വ ഭാരത യജ്ഞത്തില്‍ ഇപ്പോള്‍ ”വൃത്തിയുള്ള ആരാധനാ സ്ഥലങ്ങള്‍” എന്ന പദ്ധതി കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

ഇതിന്‍റെ ആദ്യ ഘട്ടത്തില്‍ കാമാഖ്യ ക്ഷേത്രം, ജഗന്നാഥ് പുരി, മീനാക്ഷി ക്ഷേത്രം, തിരുപ്പതി, സുവര്‍ണ്ണ ക്ഷേത്രം, വൈഷ്ണവ ദേവി ക്ഷേത്രം എന്നിവയുടെ പരിസരങ്ങള്‍ വൃത്തിയാക്കും.

അതിനാല്‍ വൃത്തിയുള്ള ഇന്ത്യ ലക്ഷ്യമിട്ടുള്ള ശുചിത്വ ഭാരത യജ്ഞം രാജ്യത്തെ വിശ്വാസങ്ങളും ആദ്ധ്യാത്മികതയുമായി ബന്ധപ്പെട്ടിരിക്കുകയാണ്.

ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭാ യോഗത്തില്‍ 2014 സെപ്റ്റംബറിനെ അന്താരാഷ്ട്ര യോഗാ ദിനമായി ഞാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ ആഗോളതലത്തില്‍ തന്നെ യോഗയ്ക്കുണ്ടായ വന്‍ കുതിച്ച് കയറ്റത്തിന് നാമൊക്കെ സാക്ഷിയായവരാണ്.

തുടര്‍ന്ന് അതിന് ലഭിച്ച പിന്‍തുണ സത്യത്തില്‍ ഞാന്‍ പോലും വിചാരിച്ചിരുന്നില്ല.

ലോകമെമ്പാടുമുള്ള ഒട്ടനവധി രാജ്യങ്ങള്‍ നാമുമായി കൈകോര്‍ത്തു.

ഇപ്പോള്‍ എല്ലാവര്‍ഷവും ജൂണ്‍ 21 ന് യോഗയ്ക്ക് വേണ്ടി ലോകം ഒത്തുചേരുകയാണ്.

അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കാന്‍ ഇത്രയും അധികം രാജ്യങ്ങള്‍ ഒന്നിച്ചുവരുന്നത് യോഗയുടെ യഥാര്‍ത്ഥ സത്തയായ ഒത്തൊരുമ വരച്ച് കാട്ടുന്നു.

പുതിയൊരു യുഗത്തിലേയ്ക്ക് കൂട്ടികൊണ്ട് പോകാനുള്ള ശേഷി യോഗയ്ക്കുണ്ട് – സമാധാനത്തിന്‍റെയും, സഹാനുഭൂതിയുടെയും, സാഹോദര്യത്തിന്‍റെയും മാനവരാശിയുടെ സര്‍വ്വതോമുഖമായ പുരോഗതിയുടെയും ഒരു യുഗം.

മാന്യരേ, മഹതികളേ,

പ്രതാപിയായ ഹിമാലയത്തിന്‍റെ ആശിര്‍വാദം നിങ്ങള്‍ക്കുണ്ടാകട്ടെ.

നമ്മുടെ ഋഷിവര്യന്‍മാര്‍ നൂറ്റാണ്ടുകളോളം തപസ് അനുഷ്ടിച്ച ഈ ഗംഗാ നദികരയില്‍ യോഗയുടെ ഈ മഹത്തായ ഉത്സവത്തിലൂടെ നിങ്ങള്‍ക്ക് സഫലീകരണവും, നിര്‍വൃതിയും ഉണ്ടാകട്ടെ

ആദ്ധ്യാത്മിക നഗരമായ ഋഷികേശിലെ നിങ്ങളുടെ താമസവും പരമാര്‍ത്ഥ നികേതിന്‍റെ ദിവ്യമായ പരിസരവും നിങ്ങള്‍ക്ക് ആനന്ദം പകരട്ടെ.

നിങ്ങള്‍ക്കോരോരുത്തര്‍ക്കും യോഗ ഉപകാരപ്രദമാകട്ടെ.

അന്താരാഷ്ട്ര യോഗാ ഉത്സവം ഒരു വന്‍ വിജയമാകട്ടെയെന്ന് ഞാന്‍ ആശംസിക്കുന്നു.