Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക വേളയില്‍ ലോകസഭയില്‍ നടന്ന പ്രത്യേക ചര്‍ച്ചയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം


ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ലോകസഭയില്‍ ഇന്ന് പ്രസംഗം നടത്തി.

ക്വിറ്റ് ഇന്ത്യ പോലുള്ള പ്രസ്ഥാനങ്ങളെ കുറിച്ച് സ്മരിക്കുന്നത് പ്രചോദനത്തിനുള്ള ഒരു ഉറവിടമാണെന്ന് അദ്ദേഹം പറഞ്ഞു. അത്തരം പ്രസ്ഥാനങ്ങളുടെ പൈതൃകം വരും തലമുറകള്‍ക്ക് കൈമാറേണ്ട ഉത്തരവാദിത്തം ഇന്നത്തെ തലമുറയ്ക്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ തുടക്കത്തില്‍ മഹാത്മാ ഗാന്ധിയെ പോലുള്ള എത്രയോ മുതിര്‍ന്ന നേതാക്കളെ ജയിലില്‍ അടച്ചുവെങ്കിലും ആ ശൂന്യത നികത്താനും പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കാനും ഒരു പുതിയ തലമുറയില്‍പ്പെട്ട നേതാക്കള്‍ ഉയര്‍ന്നു വന്നു.

സ്വാതന്ത്ര്യ സമരം നിരവധി ഘട്ടത്തിലൂടെ കടന്ന് പോന്നുവെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി 1857 ന് ശേഷം വ്യത്യസ്ഥ കാലങ്ങളില്‍ ഉയര്‍ന്നുവന്ന നേതാക്കളെയും പ്രസ്ഥാനങ്ങളെയും അനുസ്മരിച്ചു. 1942 ല്‍ ആരംഭിച്ച ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം നിര്‍ണ്ണായകമായ ഒരു പ്രസ്ഥാനമായിരുന്നു. മഹാത്മാ ഗാന്ധിയുടെ കാഹള ശബ്ദമായ ‘പ്രവര്‍ത്തിക്കൂ അല്ലെങ്കില്‍ മരിക്കൂ’ വിനോട് പ്രതികരിച്ചു കൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗത്തിലുംപ്പെട്ടവര്‍ അതില്‍ പങ്കെടുത്തതായി ഗാന്ധിജിയെ ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രത്തെ നേതാക്കള്‍തൊട്ട് സാധാരണക്കാര്‍ വരെ എല്ലാവരും ഈ ആവേശത്താല്‍ ഉത്തേജിതരായിരുന്നു. ഈ പൊതുവായ ദൃഢനിശ്ചയം രാജ്യമൊട്ടാകെ പങ്കിട്ടപ്പോള്‍ സ്വാതന്ത്ര്യം എന്ന ലക്ഷ്യം നേടാന്‍ അഞ്ച് വര്‍ഷം മാത്രമേ വേണ്ടി വന്നുള്ളൂവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ആ കാലത്ത് നിലനിന്നിരുന്ന വൈകാരിക ഭാവം വിവരിക്കാനായി പ്രധാനമന്ത്രി എഴുത്തുകാരനായ രാംവൃക്ഷ ബെനിപുരി, കവി സോഹന്‍ലാല്‍ ദ്വിവേദി എന്നിവരുടെ വരികള്‍ പ്രധാനമന്ത്രി ഉദ്ധരിച്ചു.

അഴിമതി, ദാരിദ്ര്യം, നിരക്ഷരത പോഷകാഹാര കുറവ് തുടങ്ങിയവയാണ് ഇന്ത്യ ഇന്ന് പരാജയപ്പെടുത്തേണ്ട വെല്ലുവിളകളെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇതിനായി പൊതുവായ ദൃഢനിശ്ചയവും പുരോഗമനപരമായ പരിവര്‍ത്തനവും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമരത്തില്‍ വനിതകള്‍ വഹിച്ച പങ്കിനെ കുറിച്ച് പരാമര്‍ശിച്ചു കൊണ്ട് ഇന്നത്തെ കാലത്തും നമ്മുടെ പൊതുവായ ലക്ഷ്യങ്ങള്‍ക്ക് ബൃഹത്തായ കരുത്തേകാന്‍ വനിതകള്‍ക്കാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അവകാശങ്ങളെയും കടമകളെയും കുറിച്ച് സംസാരിക്കാവെ, നമ്മുടെ അവകാശങ്ങളെ കുറിച്ച് നാമെല്ലാം ബോധവാന്മാരാണെന്നിരിക്കെ നമ്മുടെ കടമകളെ കുറിച്ച് ബോധവാന്‍മാരായിരിക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രി അത് ജീവിത ചര്യയുടെ ഭാഗമാക്കണമെന്നും ആവശ്യപ്പെട്ടു.

കോളനി മേല്‍ക്കൊയ്മ ഇന്ത്യയിലാണ് തുടങ്ങിയതെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിയോടെ അതിന്റെ അവസാനത്തിനും ഇന്ത്യയില്‍ തുടക്കം കുറിച്ചതായി ചൂണ്ടിക്കാട്ടി.

1942 ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് അനുകൂലമായ സാഹചര്യങ്ങളാണ് അന്താരാഷ്ട്രതലത്തില്‍ ഉണ്ടായിരുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇന്ന് വീണ്ടും ആഗോള സാഹചര്യങ്ങള്‍ ഇന്ത്യയ്ക്ക് അനുകൂലമാണെന്ന് ചൂണ്ടിക്കാട്ടി. 1857 മുതല്‍ 1942 വരെ സ്വാതന്ത്ര്യത്തിലേയ്ക്കുള്ള നീക്കത്തിന് വര്‍ദ്ധനവുണ്ടായി. 1942 മുതല്‍ 1947 വരെയുള്ള വര്‍ഷങ്ങള്‍ പരിവര്‍ത്തനാത്മകവും ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നവയുമായി.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികവുമായി യോജിക്കുന്ന തരത്തില്‍ 2017 മുതല്‍ 2022 വരെയുള്ള അടുത്ത അഞ്ച് വര്‍ഷം കൊണ്ട്, സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങളിലുണ്ടായ ഒരു ഇന്ത്യയെ സൃഷ്ടിക്കുന്നതിന് ഭിന്നതകള്‍ക്കുപരിയായി ഉയര്‍ന്നുകൊണ്ട് പൊതുവായി ഒരു യത്‌നം നടത്താന്‍ പ്രധാനമന്ത്രി പാര്‍ലമെന്റ് അംഗങ്ങളെ ആഹ്വാനം ചെയ്തു.

1942 ലെ കാഹള ശബ്ദം ‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക’ എന്നതായിരുന്നുവെങ്കില്‍ ‘പ്രവര്‍ത്തിക്കും, പ്രവര്‍ത്തിച്ച് കാണിക്കും’ എന്നതാണ് ഇന്നത്തെ ശബ്ദമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മെ വിജയത്തിലേയ്ക്ക് നയിക്കേണ്ടത് അടുത്ത അഞ്ച് വര്‍ഷം ‘ദൃഢനിശ്ചയത്തില്‍ നിന്ന് സാക്ഷാത്ക്കാരത്തിലേയ്ക്ക്’ എന്നതായിരിക്കണം.

അഴിമതിയെ പരാജയപ്പെടുത്തുമെന്നും, പാവപ്പെട്ടവര്‍ക്ക് അവരുടെ അവകാശങ്ങള്‍ നല്‍കുമെന്നും, യുവജനങ്ങള്‍ക്ക് സ്വയം തൊഴില്‍ നല്‍കുമെന്നും, പോഷകാഹാര കുറവ് ഇല്ലാതാക്കുമെന്നും, സ്ത്രീ ശാക്തീകരണത്തിനുള്ള തടസങ്ങള്‍ നീക്കുമെന്നും, നിരക്ഷരത അവസാനിപ്പിക്കുമെന്നുമുള്ള ദൃഢനിശ്ചയത്തോടെയാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

****