Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പോഷകാഹാരക്കുറവ് കുറയ്ക്കാന്‍ കൈക്കൊണ്ട നടപടികള്‍ പ്രധാനമന്ത്രി വിലയിരുത്തി


ഇന്ത്യയിലെ പോഷകാഹാരക്കുറവ് ഇല്ലാതാക്കുന്നതു സംബന്ധിച്ചും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുമുള്ള ശ്രമങ്ങളിലെ പുരോഗതി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിലയിരുത്തി. ഇതിനായി ചേര്‍ന്ന ഉന്നതതലയോഗത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെയും നിതി ആയോഗിലെയും ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെയും ഉന്നതോദ്യോഗസ്ഥര്‍ പങ്കെടുത്തു.

പോഷകക്കുറവും അതുമായി ബന്ധപ്പെട്ടുള്ളതുമായ പ്രശ്‌നങ്ങളുടെ നിജസ്ഥിതി യോഗം വിലയിരുത്തി. പോഷകക്കുറവു പരിഹരിക്കാനായി മറ്റു ചില വികസ്വര രാഷ്ട്രങ്ങളില്‍ നടത്തിവരുന്ന പദ്ധതികള്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

വളര്‍ച്ച മുരടിക്കല്‍, പോഷകാഹാരക്കുറവ്, നവജാതശിശുക്കളുടെ ഭാരം കുറയല്‍, വിളര്‍ച്ച തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്ന വ്യക്തമായ ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന 2022 ആകുമ്പോഴേക്കും പ്രകടമായ രീതിയില്‍ ഫലം നേടിയെടുക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനായി സ്ഥിതി ഏറ്റവും ഗുരുതരമായ ജില്ലകള്‍ക്കു പ്രത്യേക പ്രാധാന്യം നല്‍കി പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി അതാതു സമയത്തു നിരീക്ഷിക്കാന്‍ തീരുമാനിച്ചു.

കേന്ദ്ര ഗവണ്‍മെന്റിന്റെ പദ്ധതികളായ സ്വച്ഛ് ഭാരത് അഭിയാന്‍, മിഷന്‍ ഇന്ദ്രധനുഷ്, ബേഠി ബചാവോ-ബേഠി പഠാവോ, പ്രധാനമന്ത്രി മാതൃവന്ദന യോജന തുടങ്ങിയവ പോഷകാഹാരക്കുറവ് ഇല്ലാതാക്കാന്‍ സഹായകമാകുന്നുണ്ടെന്നു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. പോഷകാഹാര പ്രശ്‌നം പരിഹരിക്കുന്നതില്‍ പ്രത്യക്ഷമായോ പരോക്ഷമായോ സ്ഥാനമുള്ള കേന്ദ്ര, സംസ്ഥാന പദ്ധതികളുടെ ഏകീകരണം ഇക്കാര്യത്തില്‍ പ്രസക്തമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കുന്നതിന് പോഷകാഹാരത്തെ സംബന്ധിക്കുന്ന നല്ല സാമൂഹിക അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈ അവബോധം വളര്‍ത്തുന്നതിനായി അനൗദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.