Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബാങ്കോക്കില്‍ ‘സ്വസ്ദീ പി.എം. മോദി’ സാമൂദായിക സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ ‘സ്വസ്ദീ പി.എം. മോദി’ ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. തായ്‌ലന്‍ഡിലുള്ള ആയിരക്കണക്കിന് ഇന്ത്യന്‍ വംശജര്‍ പങ്കെടുത്തു.

ചരിത്രപരമായ ഇന്ത്യ-തായ്‌ലന്‍ഡ് ബന്ധങ്ങള്‍

തായ്‌ലന്‍ഡിലെ ഇന്ത്യന്‍ വംശജരുടെ വൈവിധ്യം പ്രതിഫലിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി കാണികളെ പല ഇന്ത്യന്‍ ഭാഷകളില്‍ സ്വാഗതം ചെയ്തു. ഇതാദ്യമായാണ് താന്‍ തായ്‌ലന്‍ഡില്‍ എത്തുന്നതെന്നും ഇന്ത്യ-ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ തീരപ്രദേശങ്ങളും ദക്ഷിണ-കിഴക്കന്‍ ഏഷ്യയും തമ്മില്‍ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് ആരംഭിച്ചതാണ് ഇന്ത്യയും തായ്‌ലന്‍ഡും തമ്മിലുള്ള ചരിത്രപരമായ ബന്ധമെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ഈ ബന്ധം തുടര്‍ന്നു ശക്തി പ്രാപിച്ചിട്ടേയുള്ളൂ എന്നും ഇത് ഇരു രാജ്യങ്ങളുടെയും സാംസ്‌കാരികതയിലും ജീവിതശൈലിയിലും ഉള്ള സാമ്യത്തിലൂടെ പ്രതിഫലിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സന്ദര്‍ശിക്കുന്ന രാജ്യങ്ങളിലെല്ലാം ഇന്ത്യന്‍ വംശജരെ കാണാന്‍ താന്‍ ശ്രമിക്കാറുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അംബാസഡര്‍മാരാണു ചടങ്ങിനെത്തിയ ഓരോരുത്തരുമെന്നു പറഞ്ഞ അദ്ദേഹം എല്ലാവരെയും പ്രശംസിക്കുകയും ചെയ്തു.

‘തിരുക്കുറളി’ന്റെ തായ് തര്‍ജമയും ഗുരുനാനാക്കിന്റെ 550ാമതു ജന്‍മവാര്‍ഷിക സ്മാരക നാണയങ്ങളും പ്രധാനമന്ത്രി പ്രകാശിപ്പിച്ചു

തമിഴ് ക്ലാസിക് കൃതിയായ തിരുവള്ളുവരുടെ ‘തിരുക്കുറളി’ന്റെ തായ് തര്‍ജമ പ്രധാനമന്ത്രി പ്രകാശിപ്പിച്ചു. ജീവിക്കാനുള്ള മാര്‍ഗദര്‍ശക ഗ്രന്ഥമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. ഗുരു നാനാക്ക് പകര്‍ന്നുനല്‍കിയ പാഠങ്ങള്‍ മനുഷ്യരാശിക്കാകെയുള്ള പൈതൃകമാണെന്ന് ഗുരു നാനാക്കിന്റെ 550ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചു പുറത്തിറക്കുന്ന നാണയങ്ങള്‍ പ്രകാശിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. നവംബര്‍ ഒന്‍പതു മുതല്‍ കതര്‍പൂര്‍ സാഹിബുമായി കതര്‍പൂര്‍ ഇടനാഴി വഴി നേരിട്ടുള്ള കണക്റ്റിവിറ്റി യാഥാര്‍ഥ്യമാകുമെന്നു പറഞ്ഞ അദ്ദേഹം, സന്ദര്‍ശിക്കാനായി എല്ലാവരെയും സ്വാഗതം ചെയ്തു.

വിനോദസഞ്ചാരം പ്രോല്‍സാഹിപ്പിക്കലും ആക്റ്റ് ഈസ്റ്റ് പോളിസിയോടുള്ള പ്രതിബദ്ധതയും

വിനോദസഞ്ചാരം പ്രോല്‍സാഹിപ്പിക്കുന്നതിനായി ബുദ്ധ സര്‍ക്യൂട്ട് വികസിപ്പിക്കുന്നതിനു കൈക്കൊണ്ടുവരുന്ന നടപടികള്‍ പ്രധാനമന്തി വിശദീകരിച്ചു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ആഗോള വിനോദസഞ്ചാര സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 18 റാങ്ക് മെച്ചപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. പാരമ്പര്യ, ആത്മീയ, ചികില്‍സാ വിനോദസഞ്ചാരത്തിലാണു ഗവണ്‍മെന്റ് ശ്രദ്ധയര്‍പ്പിച്ചതെന്നും വിനോദസഞ്ചാരം പ്രോല്‍സാഹിപ്പിക്കുന്നതിനായി കണക്റ്റിവിറ്റി അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തിയെന്നും ശ്രീ. മോദി വ്യക്തമാക്കി.

ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയത്തെക്കുറിച്ചു പരാമര്‍ശിക്കവേ, തായ്‌ലന്‍ഡുമായുള്ള വടക്കുകിഴക്കന്‍ മേഖലയുടെ ബന്ധം മെച്ചപ്പടുത്തുന്നതിനാണ് ഇന്ത്യ ശ്രദ്ധ കല്‍പിക്കുന്നതെന്നു വ്യക്തമാക്കി. മേഖലയെ ദക്ഷിണ-കിഴക്കന്‍ ഏഷ്യയുടെ കവാടമായി വികസിപ്പിക്കാനാണു ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ-മ്യാന്‍മര്‍-തായ്‌ലന്‍ഡ് ത്രിരാഷ്ട്ര ഹൈവേ കണക്റ്റിവിറ്റി മേഖലയുടെ വികസനത്തിന് ഊര്‍ജമേകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗവണ്‍മെന്റ് ജനക്ഷേമത്തിനായി പ്രതിജ്ഞാബദ്ധം

ജനാധിപത്യത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഊന്നിപ്പറയവേ, തന്റെ ഗവണ്‍മെന്റ് 2019ലെ പൊതു തെരഞ്ഞെടുപ്പില്‍ വര്‍ധിച്ച ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹം വിശദീകരിച്ചു.

370ാം വകുപ്പ് റദ്ദാക്കിയത് ഉള്‍പ്പെടെ ഗവണ്‍മെന്റ് കൈക്കൊണ്ട പ്രധാന നടപടികളും കൈവരിച്ച നേട്ടങ്ങളും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ എട്ടു കോടി വീടുകളില്‍ എല്‍.പി.ജി. കണക്ഷന്‍ നല്‍കിയെന്നും നേട്ടം ലഭിച്ചവര്‍ തായ്‌ലന്‍ഡിലെ ജനസംഖ്യയിലുമേറെ വരുമെന്നും അദ്ദേഹം പറഞ്ഞു. 50 കോടിയിലേറെ ഇന്ത്യക്കാര്‍ക്ക് ആരോഗ്യ സംരക്ഷണം നല്‍കുന്നതിനായി ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പാക്കി. 2022 ആകുമ്പോഴേക്കും എല്ലാ വീടുകളിലും ജലം ലഭ്യമാക്കാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.