Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇന്ത്യാ-തുര്‍ക്കി വ്യാപാര ഉച്ചകോടിയില്‍ (മേയ് 01,2017) പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ഇന്ത്യാ-തുര്‍ക്കി വ്യാപാര ഉച്ചകോടിയില്‍ (മേയ് 01,2017) പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ഇന്ത്യാ-തുര്‍ക്കി വ്യാപാര ഉച്ചകോടിയില്‍ (മേയ് 01,2017) പ്രധാനമന്ത്രി നടത്തിയ പ്രസംഗം


യുവര്‍ എക്‌സലന്‍സി റിപ്പബ്‌ളിക്ക് ഓഫ് ടര്‍ക്കി പ്രസിഡന്റ് റജിബ് തയ്യിപ് എര്‍ദോഗന്‍,
ബഹുമാനപ്പെട്ട മന്ത്രിമാരെ,

തുര്‍ക്കി പ്രതിനിധിസംഘത്തിലെ അംഗങ്ങളെ,

ഇന്ത്യന്‍ വ്യാപാരസമൂഹത്തിലെ സുഹൃത്തുക്കളെ,

മഹതികളെ മഹാന്മാരേ !

	വ്യാപാരസമൂഹത്തിലെ പ്രധാനപ്പെട്ട വ്യക്തിത്വങ്ങളുമായി ആശയവിനിമയം നടത്താന്‍ ഇന്ന് ഈ വേദിയില്‍ അവസരം ലഭിച്ചതില്‍ ഞാന്‍ അതീവ ആഹ്‌ളാദവാനാണ്. തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനും അദ്ദേഹത്തോടൊപ്പം തുര്‍ക്കിയില്‍ നിന്നും ഇവിടെ വന്നിട്ടുള്ള സുഹൃത്തുക്കള്‍ക്കും ഞാനീ അവസരത്തില്‍ സ്വാഗതം ആശംസിക്കുന്നു. പ്രസിഡന്റ് എര്‍ദോഗനോടൊപ്പം ഒരു വലിയ വ്യാപാരസംഘവും ഇവിടെ എത്തിയതില്‍ അതിയായ സന്തോഷമുണ്ട്. അതോടൊപ്പം ഇന്ത്യന്‍ വ്യാപാരസമൂഹത്തിലെ നിരവധി അംഗങ്ങളും ഇതില്‍ പങ്കെടുക്കുന്നതില്‍ സന്തോഷിക്കുന്നു.

സുഹൃത്തുക്കളെ,

	ഇന്ത്യയും തുര്‍ക്കിയും തമ്മില്‍ ചരിത്രപരവും സാംസ്‌ക്കാരികവുമായ വളരെ മികച്ച ബന്ധമാണുള്ളത്. ഇന്നത്തെ ലോക സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് നമുക്ക് ഒരേതരത്തിലുള്ള വീക്ഷണമാണുള്ളതും.
	രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ ഇന്ന് സാമ്പത്തിക സഹകരണം വളരെ പ്രധാനപ്പെട്ട ഒരു തൂണായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയും തുര്‍ക്കിയും തമ്മില്‍ വളരെ നല്ല സാമ്പത്തികബന്ധമാണുള്ളത്. വര്‍ഷങ്ങളായി ഈ രണ്ടു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ വളരെ മികച്ച വളര്‍ച്ചയാണുണ്ടായിട്ടുള്ളത്. പ്രസിഡന്റ് എര്‍ദോഗന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് ശേഷമാണ് പരസ്പരമുള്ള വ്യാപാരത്തില്‍ വളരെ വര്‍ദ്ധനയുണ്ടായതെന്ന് ഞാന്‍ മനസിലാക്കുന്നു. 2008ല്‍ 2.8 ബില്യണ്‍ യു.എസ് ഡോളറായിരുന്നത് 2016ല്‍ 6.4 ബില്യണ്‍ യു.എസ് ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഇത് പ്രതീക്ഷനല്‍കുന്നതാണെങ്കിലും നമ്മുടെ ശരിയായ ശേഷിക്കനുസരിച്ച് ഇന്നത്തെ സാമ്പത്തിക വ്യാപാര സാഹചര്യത്തില്‍ ഇത് പര്യാപ്തമല്ല.

സുഹൃത്തുക്കളെ,

	ലോകത്തെ പ്രധാനപ്പെട്ട 20 സാമ്പത്തിക ശക്തികളില്‍പ്പെട്ടതാണ് ഇന്ത്യയും തുര്‍ക്കിയും. ഇതിനെല്ലാമുപരിയായി ലോക സമ്പദ്ഘടന അസ്ഥിരത പ്രകടിപ്പിച്ചപ്പോഴും ഈ രണ്ടു സമ്പദ്‌വ്യവസ്ഥകളും ശ്രദ്ധേയമായ സ്ഥിരതയാണ് പ്രകടിപ്പിച്ചത്. നമ്മുടെ സമ്പദ്‌വ്യവസ്ഥ ശക്തമായ അടിത്തറയുള്ളതാണ്. അതുകൊണ്ടുതന്നെ നമ്മുടെ സാമ്പത്തികവികസനത്തെക്കുറിച്ച് ശുഭാപ്തിവിശ്വാസമാണുള്ളതും.
	രണ്ടു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മില്‍ പരസ്പരം അപാരമായ മികച്ച ബന്ധമാണുള്ളത്. രാഷ്ട്രീയ ബന്ധം ശക്തിപ്പെടുത്താനുള്ള കഠിനശ്രമം നാം നടത്തുന്നതിനോടൊപ്പം തന്നെ നമ്മുടെ സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തിയാര്‍ന്നതും ആഴത്തിലുള്ളതുമാക്കുന്നതിനുള്ള അവസരം സമാഗതമായിരിക്കുന്നു. പരസ്പര വ്യാപാരത്തിന്റെ വളരെ നീണ്ട ചരിത്രമാണ് രണ്ടു രാജ്യങ്ങള്‍ക്കുമുള്ളത്. ആ പൈതൃകത്തില്‍ നിന്നുകൊണ്ട് ഈ ബന്ധം ശക്തിപ്പെടുത്തണം.
	രണ്ടുരാജ്യങ്ങളും തമ്മിലുള്ള പരസ്പരബന്ധം മികച്ചതാക്കുന്നതിനുള്ള മികച്ച അവസരവും സാദ്ധ്യതകളുമാണ് ഇപ്പോഴുള്ളത്. വ്യാപാരം, നേരിട്ടുള്ള നിക്ഷേപം(എഫ്.ഡി.ഐ) സാങ്കേതിക ബന്ധങ്ങള്‍, വിവിധ പദ്ധതികളിലുള്ള സഹകരണം എന്നിവയിലൂടെ ഇത് സാദ്ധ്യമാക്കാം. ഇന്ത്യയില്‍ തുര്‍ക്കിയില്‍ നിന്നുള്ള കമ്പനികളുടെ പങ്കാളിത്തം വര്‍ദ്ധിച്ചത് ഈ സാഹചര്യത്തില്‍ ഓര്‍ക്കുകയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബ്ലൂ ചിപ്പ് ഇന്ത്യന്‍ കമ്പനികളിലെ നിക്ഷേപങ്ങളായും നേരിട്ടുള്ള വിദേശ നിക്ഷേപമായുമായാണ് ഇവയൊക്കെ എത്തിയത്. എന്തായാലും ഇത്തരം സഹകരണം ചെറുകിട ഇടത്തരം സംരംഭങ്ങളിലേക്കുകൂടി വ്യാപിക്കണം. ആഗോള സമ്പദ്ഘടനയെക്കുറിച്ച് ഇന്നുള്ള അറിവുകള്‍ നിരന്തരം പുതിയ പല മേഖലകളും തുറന്നുതരികയാണ്. നമ്മുടെ സാമ്പത്തിക വ്യാപാര ചര്‍ച്ചകളില്‍ ഇവയെയേയും ഘടകങ്ങളാക്കണം.
 	രണ്ടു രാജ്യങ്ങളിലേയും ഗവണ്‍മെന്റുകള്‍ വ്യാപാര അനുകൂല സാഹചര്യം ഒരുക്കുന്നതിന് ബാദ്ധ്യസ്ഥരാണെന്ന് നിങ്ങള്‍ക്ക് കാണാവുന്നതാണ്. ദേശീയ ലക്ഷ്യങ്ങള്‍ എന്തായാലും നിങ്ങളെപ്പോലുള്ള വ്യാപാരസമൂഹമാണ് അത് രണ്ടു രാജ്യങ്ങള്‍ക്കും ഗുണകരമാകുന്ന തരത്തില്‍ യാഥാര്‍ത്ഥ്യമാക്കേണ്ടത്.

സുഹൃത്തുക്കളെ,

	ഇന്ത്യന്‍ രാഷ്ട്രീയ സംവിധാനം അതിന്റെ ഊര്‍ജ്ജസ്വലതയിലും തുറന്ന പങ്കാളിത്ത ജനാധിപത്യത്തിനും പ്രശസ്തമാണ്. രാഷ്ട്രീയ-ഭരണസംവിധാനത്തിലുള്ള സ്ഥിരതയും നിയമവാഴ്ചയും നമ്മുടെ സംവിധാനത്തിന്റെ മുഖമുദ്രകളുമാണ്. ഏതൊരു ദീര്‍ഘകാല സാമ്പത്തിക ബന്ധത്തിനും ഇതൊക്കെ പ്രധാന പരിഗണനാവിഷയങ്ങളുമായിരിക്കും.
	മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ മാസമാണ് എന്റെ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നത്. അന്നുമുതല്‍ സാമ്പത്തിക-ഭരണപരിഷ്‌ക്കരണങ്ങള്‍ക്കായി ഞങ്ങള്‍ നിരവധി പരിപാടികള്‍ ആരംഭിക്കുന്നതിന് മുന്‍കൈയെടുത്തിട്ടുണ്ട്. 'മെയ്ക്ക് ഇന്‍ ഇന്ത്യ', 'സ്റ്റാര്‍ട്ടപ്പ് ഇന്ത്യ', 'ഡിജിറ്റല്‍ ഇന്ത്യ' പോലുള്ള നിരവധി കൊടിയടയാള പദ്ധതികള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്. ഇന്ത്യന്‍ സാമ്പത്തികരംഗത്തിന്റെ തിരിച്ചുവരവില്‍ ഇവ ഇതിനകമുണ്ടാക്കിയ ഫലം തന്നെ വ്യക്തമാണ്. ഇന്ന് ലോകത്ത് വളരെ വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയാണ് ഇന്ത്യയുടേത്. ഈ വേഗത നിലനിര്‍ത്തുന്നതിനോടെപ്പം വ്യവസ്ഥയിലുള്ള കാര്യക്ഷമതയില്ലായ്മയെ ഒഴിവാക്കുകയെന്ന അധിക ലക്ഷ്യവും ഞങ്ങള്‍ക്കുണ്ട്. പുതിയ ഇന്ത്യ നിര്‍മ്മിക്കുന്നതിനുള്ള കര്‍മ്മപഥത്തിലാണ് ഞങ്ങള്‍. അതുകൊണ്ട് ഞങ്ങളുടെ പ്രധാനലക്ഷ്യം ബുദ്ധിമുട്ടില്ലാത്ത പ്രവര്‍ത്തനത്തിന് പ്രത്യേകിച്ചും  വ്യാപാരത്തിന് അവസരമൊരുക്കുകയെന്നതാണ്. നയങ്ങളുടെയും നടപടിക്രമങ്ങളുടെയും മറ്റ് പ്രക്രിയകളുടെ നവീകരണവും ഇതില്‍ ഉള്‍പ്പെടും. ആഭ്യന്തരവും വിദേശീയവുമായ നിക്ഷേപങ്ങള്‍ വരുന്നതിന് വേണ്ട അവസരം സൃഷ്ടിക്കലും ഇതിലുണ്ടാകും.
	ഈ മേഖലയില്‍ ഞങ്ങള്‍ക്ക് വലിയ വിജയങ്ങളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. പല ഘടകങ്ങളിലും ആഗോളതലത്തില്‍ നമ്മുടെ റാങ്കിംഗ് ഉയര്‍ന്നിട്ടുണ്ട്.  ഇത് ഒരു തുടര്‍ പ്രക്രിയയാണ്, അതുകൊണ്ട് തുടരുകതന്നെ ചെയ്യും. ഇത് മനോഭാവത്തിലും സമീപനത്തിലുമുളള അടിസ്ഥാനപരമായ മാറ്റമാണ്. ജനങ്ങള്‍ക്ക് അവരുടെ സാദ്ധ്യതകള്‍ മനസിലാക്കാന്‍ കഴിയുന്ന തരത്തില്‍ ഇന്ത്യയെ മികച്ചതാക്കി മാറ്റുകയാണ് ലക്ഷ്യം. നമ്മുടെ യുവാക്കള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിനും അവര്‍ക്ക് സ്വയം തൊഴിലുള്ള സാഹചര്യം ഒരുക്കുന്നതിനുമാണ് ഇത് ഏറ്റവും ആവശ്യം. സമീപകാലത്ത് പാസ്സാക്കിയ ജി.എസ്.ടി നിയമം എന്റെ ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ അത്തരത്തിലുള്ള മറ്റൊരു മുന്‍കൈ മാത്രമാണ്. രാജ്യത്താകമാനം ഏകീകൃതവും ശക്തമായതുമായതുമായ ഒരു വ്യാപാരസാഹചര്യം സൃഷ്ടിക്കണമെന്നത് വളരെകാലമായ ആവശ്യമായിരുന്നു.
	തുര്‍ക്കിയിലെ നിര്‍മ്മാണകമ്പനികള്‍ പലതും മറ്റു രാജ്യങ്ങളില്‍ വളരെ വിജയകരമായി പശ്ചാത്തലമേഖലയിലും അല്ലാതെയും നിരവധി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് എനിക്കറിയാം. മര്‍മ്മപ്രധാനമുള്ളതും സാമുഹിക-വ്യാപാരാവശ്യങ്ങള്‍ക്കുമായി അടിസ്ഥാനസൗകര്യമേഖലയില്‍ നമ്മുടെ ആവശ്യങ്ങള്‍ വളരെ വലുതാണ്. ശക്തമായും എറ്റവും വേഗത്തിലും അവ നിര്‍മ്മിക്കണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധവുമുണ്ട്. തുര്‍ക്കി കമ്പനികള്‍ക്ക് ഇക്കാര്യത്തില്‍ നമ്മളുമായി വളരെ കാര്യമായി സഹകരിക്കാനാകും. ചില ഉദാഹരണങ്ങള്‍ ഞാന്‍ മുന്നോട്ടുവയ്ക്കാം:
2022 ഓടെ 50 ദശലക്ഷം വീടുകള്‍ നിര്‍മ്മിക്കാന്‍ ഞങ്ങള്‍ ആസൂത്രണം നടത്തുകയാണ്. ഇതിനായി നിര്‍മ്മാണമേഖലയിലെ നേരിട്ടുള്ള നിക്ഷേപ നയത്തില്‍ ഞങ്ങള്‍ പല പ്രാവശ്യം പുനര്‍വ്യാഖ്യാനങ്ങള്‍ വരുത്തിയിട്ടുണ്ട്.
	അഞ്ചു നഗരങ്ങളില്‍ മെട്രോ റെയിലുകളും പല ദേശീയ ഇടനാഴികളിലും അതിവേഗ തീവണ്ടിയും ആസൂത്രണം ചെയ്യുന്നുണ്ട്.
	അടുത്ത ഏതാനും വര്‍ഷം കൊണ്ട് 175 ജിഗാ വാട്ട് പാരമ്പര്യേതര ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടിട്ടുണ്ട്.
	വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതു പോലെത്തന്നെ അവയുടെ വിതരണവും പ്രസരണവും സംഭരണവും ഞങ്ങള്‍ക്ക് പ്രധാനമാണ്.
	നമ്മുടെ റെയില്‍വേയെ ആധുനികവല്‍ക്കരിക്കുകയും ദേശീയപാതകളെ നവീകരിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ മേഖലയില്‍ പരമാവധി വിഹിതം നല്‍കുന്നുമുണ്ട്.
	അതീവ പ്രാധാന്യം നല്‍കുന്ന പദ്ധതിയായ സാഗര്‍മാലയില്‍ ഉള്‍പ്പെടുത്തി പുതിയ തുറമുഖങ്ങള്‍ നിര്‍മ്മിക്കുകയും പഴയവ നവീകരിക്കുകയും ചെയ്യുന്നുണ്ട്.
	ഇതേ ശ്രദ്ധതന്നെ നിലവിലെ വിമാനത്താവളങ്ങളുടെ നവീകരണത്തിനും ചെലുത്തുന്നുണ്ട്. പോരാത്തതിന് സാമ്പത്തികമായും ടൂറിസവുമായി പ്രാധാന്യമുള്ള സ്ഥലങ്ങളുമായി ബന്ധപ്പിക്കുന്നതിനായി പ്രാദേശിക വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കുന്നുമുണ്ട്.
	തുര്‍ക്കിയിലെ ടൂറിസം മേഖല ആഗോള പ്രശസ്തമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തുര്‍ക്കിയിലേക്ക് പോകുന്ന ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ടായിട്ടുണ്ട്. ഇന്ത്യന്‍ ചലച്ചിത്രങ്ങളുടെ ഷൂട്ടിംഗിനുള്ള ഇഷ്ട ലൊക്കേഷനായി തുര്‍ക്കി മാറിയിട്ടുണ്ട്. അതുപോലെത്തന്നെ ടി.വി. മേഖലയുടെയും. ഈ സമയത്ത് രണ്ടുമേഖലകളുടെയും കൂടുതല്‍ സാദ്ധ്യതകള്‍ കണ്ടെത്തുന്നതിന് സഹായകരമാകുന്ന തരത്തില്‍ പരസ്പരമുള്ള ടുറിസത്തെ പ്രോത്സാഹിപ്പിക്കണം. അതിനുള്ള ഒരു മികച്ച ഉദാഹരണമാണ് ഊര്‍ജ്ജസ്വലത ഒട്ടും കുറവല്ലാത്ത നമ്മുടെ പ്രാദേശിക ചലച്ചിത്ര വ്യവസായത്തിലേക്കുകൂടി ഈ സാദ്ധ്യത എത്തിച്ചേരണം.
	ഇന്ത്യയും തുര്‍ക്കിയും ഒരുപോലെത്തന്നെ ഊര്‍ജ്ജ കുറവ് നേരിടുന്ന രാജ്യങ്ങളാണെന്ന് ഞങ്ങള്‍ക്കറിയാം. അതേസമയം നമ്മുടെ ഊര്‍ജ്ജാവശ്യങ്ങള്‍ ദിനംപ്രതിവര്‍ദ്ധിക്കുകയുമാണ്. ഹൈഡ്രോ കാര്‍ബണ്‍ മേഖല അതുകൊണ്ടുതന്നെ രണ്ടു രാജ്യങ്ങള്‍ക്കും പൊതുവായി താല്‍പര്യമുള്ള മേഖലയുമാണ്. സോളാര്‍, പവന ഊര്‍ജ്ജങ്ങളുടെ കാര്യത്തിലും ഇത് ബാധകമാണ്.
	അതുകൊണ്ടുതന്നെ നമ്മുടെ രണ്ടു രാജ്യങ്ങളും തമ്മിലുള്ള പരസ്പരബന്ധത്തില്‍ ഊര്‍ജ്ജമേഖല നെടുന്തൂണുമാണ്. ഖനനവും ഭക്ഷ്യസംസ്‌ക്കരണവുമാണ് കുടുതല്‍ ആശ നല്‍കുന്ന മറ്റ് രണ്ട് മേഖലകള്‍. അതോടൊപ്പം നമ്മുക്ക് ഒന്നിച്ച് നമ്മുടെ ശക്തി മുഴുവന്‍ ടെക്‌സ്‌റൈല്‍ ഓട്ടോ മേഖലയില്‍ ഉപയോഗിക്കാം. തുര്‍ക്കിക്ക് വളരെ ശക്തമായ ഒരു ഉല്‍പ്പാദനമേഖലയുണ്ട്. ഇന്ത്യയാണെങ്കില്‍ കുറഞ്ഞ ചെലവില്‍ ഉല്‍പ്പാദനം നടത്താന്‍ കഴിയുന്ന കേന്ദ്രവുമാണ്. ചെലവിന് പുറമെ നമുക്ക് വളരെ വിശാലമായ അതിവിദഗ്ധതൊഴിലാളികളും അര്‍ദ്ധ - വിദഗ്ധതൊഴിലാളി സമൂഹവുമുണ്ട്. കൂടാതെ ഗവേഷണ വികസനത്തിന്റെ ശക്തമായ കഴിവുമുണ്ട്.
	സാമ്പത്തിക സാങ്കേതിക സഹകരണത്തിനുള്ള ഇന്ത്യാ-തുര്‍ക്കി സംയുക്ത കമ്മിറ്റി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നത് എനിക്ക് സന്തോഷം നല്‍കുന്നുണ്ട്. ഇരു വശങ്ങളിലുമുള്ള വ്യാപാര-നിക്ഷേപ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളെക്കുറിച്ചുള്ള വിശകലനം ഈ കമ്മിറ്റിയുടെ അടുത്ത യോഗത്തില്‍ നടത്തണം.
അതോടൊപ്പം ഇരു ഭാഗത്തുമുള്ള വാണിജ്യ വ്യവസായ ചേമ്പറുകളോട് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത് ഗുണകരമായ രീതിയിലുള്ള ഇടപെടലുകള്‍ നടത്താനാണ്. നമ്മുടെ നടപടിക്രമങ്ങള്‍ ഗവണ്‍മെന്റ് തലത്തില്‍ മാത്രമല്ല, ബി-2ബി തലത്തിലും വളരെ യോജിച്ച് തന്നെ പ്രവര്‍ത്തിക്കും.
	ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തതിന് പ്രസിഡന്റ് എര്‍ദേഗന്‍ പ്രതിനിധി സംഘത്തിലെ അംഗങ്ങള്‍,  ഇന്ത്യാ-തുര്‍ക്കി ബിസിനസ് ചേമ്പറിലെ അംഗങ്ങള്‍ എന്നിവര്‍ക്ക് നന്ദി രേഖപ്പെടുത്താന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്. ഇന്ത്യന്‍- തുര്‍ക്കി വ്യാപാര സമുഹത്തിനെ ഒന്നിച്ചുകൊണ്ടുവരികയെന്ന അസുലഭ സന്ദര്‍ഭമാണിത്.

സുഹൃത്തുക്കളെ,


	നമ്മുടെ ജനങ്ങളുടെ ക്ഷേമത്തിനും സമ്പദ് വ്യവസ്ഥയുടെ സ്ഥിതി ഉയര്‍ത്തുന്നതിനുമായി നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാം. ഇന്ത്യയുടെ ഭാഗത്തുനിന്നും തുറന്ന കൈകളുമായി ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു.
	മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഇന്ന് ഇന്ത്യ ഏറ്റവും ആശാവഹമായ മികച്ച ലക്ഷ്യകേന്ദ്രങ്ങളിലൊന്നാണെന്ന് എനിക്ക് പരിപൂര്‍ണ്ണ വിശ്വാസത്തോടെ പറയാനാകും.
	അത് കൂടുതല്‍ മികവുറ്റതാകാന്‍ എന്റെ വ്യക്തിപരമായ ശ്രദ്ധയും സഹകരണവുമുണ്ടാകുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു.

നന്ദി