Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഇറാന്‍ സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി പുറത്തിറക്കിയ മാധ്യമപ്രസ്താവന

ഇറാന്‍ സന്ദര്‍ശനവേളയില്‍  പ്രധാനമന്ത്രി പുറത്തിറക്കിയ മാധ്യമപ്രസ്താവന

ഇറാന്‍ സന്ദര്‍ശനവേളയില്‍  പ്രധാനമന്ത്രി പുറത്തിറക്കിയ മാധ്യമപ്രസ്താവന


ബഹുമാനപ്പെട്ട പ്രസിഡന്റ് റൗഹാനി,

സുഹൃത്തുക്കളേ,

നന്ദി, ഊഷ്മളവും വിവേകപൂര്‍ണവുമായ അങ്ങയുടെ വാക്കുകള്‍ക്ക്.

എന്നോടും ഒപ്പമുള്ള പ്രതിനിധിസംഘത്തോടും കാട്ടിയ ആതിഥ്യമര്യാദയ്ക്ക് ഞാന്‍ കടപ്പെട്ടിരിക്കുകയും ചെയ്യുന്നു. 125 കോടി ഭാരതീയരുടെ പേരില്‍ ഞാന്‍ ഇറാന്‍ ജനതയ്ക്ക് ഊഷ്മളമായ അഭിവാന്ദ്യങ്ങള്‍ അര്‍പ്പിക്കുന്നു. കാലങ്ങളായി, പേര്‍ഷ്യന്‍ പാരമ്പര്യത്തിന്റെ സൗന്ദര്യവും സമ്പത്തുമുള്ള ഇറാനിലേക്കു ലോകശ്രദ്ധ ആകര്‍ഷിക്കപ്പെടുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇറാന്‍ സന്ദര്‍ശനം ഒരു അംഗീകാരം തന്നെയാണ്.

വിശിഷ്ട വ്യക്തിത്വമേ,

ഇന്ത്യയും ഇറാനും തമ്മിലുള്ള സൗഹൃദം അടുത്ത കാലത്തുണ്ടായതല്ല. നമ്മുടെ സൗഹൃദം ചരിത്രത്തോളം പഴക്കമാര്‍ന്നതാണ്. കലയിലൂടെയും വാസ്തുശാസ്ത്രത്തിലൂടെയും ആശയങ്ങളിലൂടെയും പാരമ്പര്യങ്ങളിലൂടെയും സംസ്‌കാരത്തിലൂടെയും വാണിജ്യത്തിലൂടെയും നാം പരസ്പര ബന്ധം നിലനിര്‍ത്തി. സുഹൃത്തുക്കളും അയല്‍ക്കാരുമെന്ന നിലയില്‍ പരസ്പരമുള്ള വളര്‍ച്ചയിലും അഭിവൃദ്ധിയിലും മാത്രമല്ല, സന്തോഷങ്ങളിലും സങ്കടങ്ങൡും വരെ നാം പരസ്പരം പിന്തുണച്ചു. 2001ല്‍ ഗുജറാത്തില്‍ വന്‍ ഭൂകമ്പമുണ്ടായപ്പോള്‍ സഹായഹസ്തവുമായി രംഗത്തെത്തിയ ആദ്യ രാഷ്ട്രം ഇറാനായിരുന്നുവെന്നതു മറക്കാവുന്നതല്ല. അതുപോലെ തന്നെ, ഇറാനിയന്‍ ജനതയ്ക്കു കഷ്ടതകളുണ്ടായപ്പോള്‍ കൂടെനില്‍ക്കാന്‍ സാധിച്ചുവെന്നതില്‍ ഇന്ത്യ അഭിമാനിക്കുന്നു. ദീര്‍ഘദൃഷ്ടിയോടുകൂടിയ നയതന്ത്രജ്ഞതയ്ക്ക് ഇറാന്റെ നേതാക്കളെ ഞാന്‍ അഭിനന്ദിക്കുന്നു.

വിശിഷ്ട വ്യക്തിത്വമേ,

നാം അവസാനം കണ്ടുമുട്ടിയതു 2015ല്‍ യു.എഫ്.എ. വേളയിലാണ്. താങ്കളുടെ നേതൃപാടവവും വീക്ഷണത്തിലെ കൃത്യതയും എന്നെ ആഴത്തില്‍ സ്പര്‍ശിച്ചിരുന്നു. ഇന്നത്തെ കൂടിക്കാഴ്ചയില്‍ നാം ഊന്നല്‍ നല്‍കിയത് ഉഭയകക്ഷി കരാറിലാണ്. മാറിവരുന്ന മേഖലാതല സാഹചര്യവും പൊതുവായി ബാധിക്കുന്ന ആഗോള പ്രശ്‌നങ്ങളും സംബന്ധിച്ചുള്ള വീക്ഷണങ്ങള്‍ കൈമാറി. നമ്മുടെ പരസ്പരസഹകരണം ഗുണം ചെയ്യുമെന്നുറപ്പാണ്. ഇന്ന് ഒപ്പുവെക്കപ്പെട്ട കരാറുകളും കൈക്കൊണ്ട തീരുമാനങ്ങളും നാം തമ്മിലുള്ള തന്ത്രപരമായ ബന്ധത്തില്‍ ഒരു പുതിയ അധ്യായം കുറിക്കും. വിശാലാടിസ്ഥാനത്തിലുള്ള സാമ്പത്തിക സഹകരണത്തിന് അടിസ്ഥാനം ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമമാണ്. വികസിതമായ വ്യാപാരബന്ധങ്ങളും റെയില്‍വേയില്‍ ഉള്‍പ്പെടെ കൂടുതല്‍ കണക്ടിവിറ്റി, എണ്ണ, പ്രകൃതിവാതകം, വളം, വിദ്യാഭ്യാസം, സംസ്‌കാരം തുടങ്ങിയ മേഖലകളിലുള്ള സഹകരണവുമാണ് ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള സാമ്പത്തികബന്ധത്തിന്റെ അടിത്തറ. ഛഹബാര്‍ തുറമുഖവും അനുബന്ധ അടിസ്ഥാനസൗകര്യവും വികസിപ്പിക്കാനുള്ള ഉഭയകക്ഷി കരാറും ഇന്ത്യയില്‍നിന്ന് ഇതിന് 50 കോടി ഡോളര്‍ ലഭ്യമാക്കിയതും ഒരു പ്രധാന നാഴികക്കല്ലാണ്. മേഖലയിലെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഈ ശ്രമം ഊര്‍ജം പകരും. ഇന്ന് ഒപ്പുവെക്കപ്പെട്ട കരാറുകള്‍ നടപ്പാക്കുന്നതിനു നടപടികള്‍ കൈക്കൊള്ളാന്‍ നാം ബാധ്യസ്ഥരാണ്.

സുഹൃത്തുക്കളേ,

ഇന്നു തന്നെ ഇറാനും ഇന്ത്യയും അഫ്ഗാനിസ്ഥാനും ചേര്‍ന്ന് ത്രികക്ഷി ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ട്രാന്‍സിറ്റ് എഗ്രിമെന്റ് ഒപ്പിടാന്‍ പോകുകയാണ്. അതൊരു ചരിത്രനിമിഷമായിരിക്കും. പരസ്പരം ബന്ധിപ്പിക്കുന്നതിനായി ഇന്ത്യയിലും ഇറാനിലും അഫ്ഗാനിസ്ഥാനിലും പുതിയ പാതകള്‍ യാഥാര്‍ഥ്യമാകാന്‍ ഇതു സഹായിക്കും. ഇരു രാജ്യങ്ങളും ഉള്‍പ്പെടുന്ന മേഖലയില്‍ സമാധാനവും സ്ഥിരതയും അഭിവൃദ്ധിയും ഉറപ്പാക്കുന്നതില്‍ ഇന്ത്യക്കും ഇറാനും നിര്‍ണായമായ ഉത്തരവാദിത്തമുണ്ട്. മേഖലയില്‍ തീവ്രവാദത്തിന്റെയും അസ്ഥിരതയുടെയും ഭീകരതയുടെയും ശക്തികള്‍ പ്രചരിക്കുന്നതില്‍ ഇരു രാജ്യങ്ങള്‍ക്കും ഒരുപോലെ ആശങ്കയുണ്ട്. ഭീകരവാദം, തീവ്രവാദം, മയക്കുമരുന്നു കച്ചവടം, സൈബര്‍ കുറ്റങ്ങള്‍ എന്നിവയെ നേരിടാന്‍ യോജിച്ചു പ്രവര്‍ത്തിക്കാനും പരസ്പരം നിത്യേന ചര്‍ച്ചകള്‍ നടത്താനും നാം തീരുമാനമെടുത്തുകഴിഞ്ഞു. മേഖലാതലത്തിലും സമുദ്രഭാഗങ്ങളിലും സുരക്ഷ ഉറപ്പാക്കാന്‍ പ്രതിരോധ, സുരക്ഷാ ഏജന്‍സികളില്‍ തമ്മിലുള്ള ഇടപഴകല്‍ വര്‍ധിപ്പക്കാനും തീരുമാനിച്ചു.

സുഹൃത്തുക്കളേ,

പരസ്പരബന്ധത്തിന്റെ നമ്മുടെ ചരിത്രം സമ്പന്നമായിരുന്നു. തിളക്കമാര്‍ന്ന ഭാവിക്കായി ഒരു വീഴ്ചയും കൂടാതെ പ്രവര്‍ത്തിക്കാന്‍ ഞാനും പ്രസിഡന്റ് റൗഹാനിയും തയ്യാറാകും. നമ്മുടെ സൗഹൃദം മേഖലയ്ക്കു സ്ഥിരത പകരും. ഇന്നു വൈകിട്ട്, ബഹുമാനപ്പെട്ട സുപ്രീം ലീഡറെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ബഹുമാനപ്പെട്ട റൗഹാനി,

നമ്മുടെ ലക്ഷ്യപ്രാപ്തിക്കായി താങ്കളെ ഞാന്‍ ഇന്ത്യയിലേക്കു സ്വാഗതം ചെയ്യുന്നു. നാം ഇപ്പോള്‍ എവിടെയെത്തി നില്‍ക്കുന്നുവെന്നും നമുക്ക് എവിടെയെത്താന്‍ സാധിക്കുമെന്നും വ്യക്തമാക്കുന്ന രണ്ടു വരി ഖലിബില്‍ അവസാനിപ്പിക്കാം:

जनूनत गरबे नफ्से-खुद तमाम अस्त

ज़े-काशी पा-बे काशान नीम गाम अस्त

(സാരം: നാം നിശ്ചയിച്ചുറപ്പിച്ചാല്‍ കാശിയില്‍നിന്നു കാശനിലേക്കുള്ള ദൂരം അര ചുവടേ വരൂ.)
വിശിഷ്ടവ്യക്തിത്വമേ. എന്നെ ഇറാനിലേക്കു ക്ഷണിച്ചതിന് ആത്മാര്‍ഥമായി ഒരിക്കല്‍ക്കൂടി നന്ദി പറയുന്നു.

എല്ലാവര്‍ക്കും നന്ദി.