Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കടലാസ് രഹിത സുപ്രീം കോടതിക്കായി ഡിജിറ്റല്‍ ഫയലിങ് ആരംഭിക്കുന്നതിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തു

കടലാസ് രഹിത സുപ്രീം കോടതിക്കായി ഡിജിറ്റല്‍ ഫയലിങ് ആരംഭിക്കുന്നതിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തു


ഡിജിറ്റല്‍ ഫയലിങ്ങിലൂടെ കടലാസ് രഹിത സുപ്രീം കോടതി എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു ചുവടെന്ന നിലയില്‍ സുപ്രീം കോടതി വെബ്‌സൈറ്റില്‍ ഇന്റഗ്രേറ്റഡ് കേസ് മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അപ്‌ലോഡ് ചെയ്തു.

ചടങ്ങില്‍ പ്രസംഗിച്ച ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ശ്രീ. ജസ്റ്റിസ് ജെ.എസ്.ഖെഹര്‍ ഈ വര്‍ഷം ഏപ്രില്‍ രണ്ടിനു നടന്ന അലഹബാദ് ഹൈക്കോടതിയുടെ 150ാം വാര്‍ഷികാഘോഷ ചടങ്ങിനെക്കുറിച്ചു പരാമര്‍ശിച്ചു. കോടതിനടത്തിപ്പ് എളുപ്പമാക്കാന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് അന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. നീയിന്യായ സംവിധാനത്തില്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതില്‍ ഏറ്റവും വലിയ കാല്‍വെപ്പാണ് ഡിജിറ്റല്‍ ഫയലിങ്ങെന്ന് അദ്ദേഹം പറഞ്ഞു.

ആപ്ലിക്കേഷനെക്കുറിച്ചു വിശദീകരിച്ച ശ്രീ. ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ ‘എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം’ പദ്ധതി സോദാഹരണം വെളിപ്പെടുത്തുന്ന ഒന്നാണിതെന്നു വ്യക്തമാക്കി.

ഡിജിറ്റല്‍ പരിഷ്‌കാരം കൊണ്ടുവരുന്നതിനു സുപ്രീം കോടതിയെ കേന്ദ്ര നിയമ, നീതി വകുപ്പു മന്ത്രി ശ്രീ. രവിശങ്കര്‍ പ്രസാദ് അഭിനന്ദിച്ചു.

ചടങ്ങില്‍ പ്രസംഗിച്ച പ്രധാനമന്ത്രി, എല്ലാവര്‍ക്കും ബുദ്ധപൂര്‍ണിണ ആശംസകള്‍ നേര്‍ന്നു. ഈ ദിനം, അതായത് മെയ് പത്ത്, 1857ല്‍ ഒന്നാം സ്വാതന്ത്ര്യസമരത്തിനു തുടക്കമിട്ട ദിവസമായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.

അവധിക്കാലത്ത് ഏതാനും ദിവസങ്ങളിലെങ്കിലും കേസുകള്‍ കേള്‍ക്കാന്‍ ഉന്നത നീതിപീഠങ്ങള്‍ തയ്യാറാകണമെന്ന് ഏപ്രില്‍ രണ്ടിനു ചീഫ് ജസ്റ്റിസ് നടത്തിയ അഭ്യര്‍ഥന പ്രധാനമന്ത്രി ഓര്‍മപ്പെടുത്തി. ആവേശം ജനിപ്പിക്കുന്നതായിരുന്നു ഈ അഭ്യര്‍ഥനയെന്നും ഇതു സംബന്ധിച്ച് സുപ്രീം കോടതിയില്‍നിന്നും ഹൈക്കോടതികളില്‍നിന്നും പ്രത്യാശാനിര്‍ഭരമായ വാര്‍ത്തയാണു കേള്‍ക്കാന്‍ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ ആവേശം ഗുണകരമായ മാറ്റം സാധ്യമാക്കുന്നുവെന്നും ഉത്തരവാദിത്തബോധം ജനിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ‘പുതിയ ഇന്ത്യ’യെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ ഒന്നാണു സാധാരണ ജനങ്ങള്‍ക്കിടയിലുള്ള വിശ്വാസമെന്നും അതു വളര്‍ത്തിയെടുക്കാന്‍ ഈ നടപടി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതികവിദ്യയെ ഹാര്‍ഡ്‌വെയറായി കാണുന്ന പതിവ് മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നെന്നും മാനസികാവസ്ഥയില്‍ മാറ്റമുണ്ടാകുക എന്നതു പ്രധാനമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഒരു സ്ഥാപനത്തില്‍ എല്ലായിടത്തുമായി മാത്രമേ സാങ്കേതികവിദ്യ നടപ്പാക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. കടലാസ് രഹിത സംവിധാനം പരിസ്ഥിതിയെ സംരക്ഷിക്കുമെന്നും അതുവഴി വരുംതലമുറകള്‍ക്കായി വലിയ സേവനമാണു നാം ചെയ്യുന്നതെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

സാങ്കേതികവിദ്യ കൊണ്ടുള്ള നേട്ടങ്ങള്‍ വിശദീകരിക്കവേ, ഇന്ത്യാ ഗവണ്‍മെന്റിന്റെ വിവിധ മന്ത്രാലയങ്ങള്‍ക്കു കീഴിലായി 400 പ്രശ്‌നങ്ങള്‍ കണ്ടെത്തുകയും ഇന്ത്യന്‍ സര്‍വകലാശാലകളില്‍നിന്നുള്ള 42,000 വിദ്യാര്‍ഥികള്‍ 36 മണിക്കൂര്‍ അതിനു പരിഹാരം തേടുകയും ചെയ്തതുമായ, അടുത്തിടെ സംഘടിപ്പിക്കപ്പെട്ട ‘ഹാക്കത്തോണി’നെക്കുറിച്ചു പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഇതിന്റെ പല ഫലങ്ങളും മന്ത്രാലയങ്ങള്‍ സ്വാംശീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

‘ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി’യും ‘ഇന്ത്യന്‍ ടാലന്റും’ സംഗമിക്കുന്നതോടെ ‘ഇന്ത്യ റ്റുമോറോ’ (നാളത്തെ ഇന്ത്യ) സൃഷ്ടിക്കപ്പെടുമെന്ന ആത്മവിശ്വാസം പ്രധാനമന്ത്രി പ്രകടിപ്പിച്ചു.

സാങ്കേതികവിദ്യയെക്കുറിച്ചു പരാമര്‍ശിക്കവേ ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സി’ ന്റെ സാധ്യതകളും കുരുക്കുകളും സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചു.

അടുത്ത കാലത്തായി പല അവസരങ്ങളില്‍ ദരിദ്രരെ സഹായിക്കാന്‍ മറ്റുള്ളവര്‍ മുന്നോട്ടുവന്ന അനുഭവങ്ങളെക്കുറിച്ചു പ്രധാനമന്ത്രി പരാമര്‍ശിച്ചു. പാചകവാതക സബ്‌സിഡി സ്വമേധയാ ഒഴിവാക്കാനുള്ള ‘ഗിവ് ഇറ്റ് അപ്’ പ്രസ്ഥാനത്തിനുണ്ടായ വിജയം അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ മാസവും ഒന്‍പതാം തീയതി ദരിദ്രകുടുംബാംഗങ്ങളായ ഗര്‍ഭിണികളെ സൗജന്യമായി ചികില്‍സിക്കാനുള്ള ഡോക്ടര്‍മാരുടെ ശ്രമത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. സമാനമായ രീതിയില്‍, പാവങ്ങള്‍ക്കു സൗജന്യമായി നിയമസഹായം നല്‍കാന്‍ അഭിഭാഷകരോടു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

ശ്രീ. ജസ്റ്റിസ് ദീപക് മിശ്ര, ശ്രീ. ജസ്റ്റിസ ജെ.ചലമേശ്വര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.