Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കുഷ്ഠരോഗവിരുദ്ധ ദിനത്തോടനുബന്ധിച്ചു പ്രധാനമന്ത്രി നല്‍കിയ സന്ദേശം


ചികില്‍സിച്ചു മാറ്റാവുന്ന രോഗമായ കുഷ്ഠം ഇന്ത്യയില്‍നിന്നു നിര്‍മാര്‍ജനം ചെയ്യുന്നതിനായി സംഘടിച്ചുള്ള യത്‌നം ഉണ്ടാവണമെന്നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആഹ്വാനംചെയ്തു.

കുഷ്ഠരോഗവിരുദ്ധ ദിനത്തില്‍ പുറത്തിറക്കിയ സന്ദേശത്തില്‍, കുഷ്ഠരോഗ വിമുക്തരായ വ്യക്തികളെ സാമൂഹികവും സാമ്പത്തികവുമായും വളര്‍ത്തിക്കൊണ്ടുവരുന്നതിനും രാഷ്ട്രനിര്‍മാണത്തിനായി അവരുടെ സംഭാവനകള്‍ നേടിയെടുക്കുന്നതിനും വേണ്ടി നാം പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. മഹാത്മാഗാന്ധി സ്വപ്‌നം കണ്ടതുപോലെ, ഈ മനുഷ്യര്‍ അന്തസ്സാര്‍ന്ന ജീവിതം നയിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നാം കഠിനപ്രയത്‌നം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുഷ്ഠരോഗ ബാധിതരായവര്‍ക്കു മഹാത്മാഗാന്ധി എന്നും പരിഗണന നല്‍കിയിരുന്നുവെന്നു പ്രധാനമന്ത്രി ഓര്‍മിച്ചു. അവരുടെ രോഗം ചികില്‍സിച്ചു മാറ്റണമെന്നു മാത്രമല്ല ഗാന്ധിജി ആഗ്രഹിച്ചത്, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തണമെന്നുകൂടി ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന പദ്ധതി പ്രകാരം രാജ്യത്തുനിന്നു കുഷ്ഠം നിര്‍മാര്‍ജനം ചെയ്യാനുള്ള ശ്രമം മഹാത്മാഗാന്ധിയുടെ കാഴ്ചപ്പാടിനോടുള്ള കടപ്പാടാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. 1955ലാണ് ഈ പദ്ധതിക്കു തുടക്കമിട്ടത്. കുഷ്ഠം ബാധിക്കുന്നവരുടെ എണ്ണം പതിനായിരം പേരില്‍ ഒരാള്‍ എന്ന നിരക്കിനു കീഴേക്ക് കൊണ്ടുവരിക വഴി ഇത് ഒരു പൊതു ആരോഗ്യപ്രശ്‌നമല്ലാതാക്കിത്തീര്‍ക്കാന്‍ 2005ല്‍ സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനുശേഷം കുഷ്ഠം ബാധിക്കുന്നവരുടെ എണ്ണം പിന്നെയും കുറഞ്ഞെങ്കിലും രോഗം തിരിച്ചറിയുമ്പോഴേക്കും വൈരൂപ്യം സംഭവിക്കുന്നതു വര്‍ധിക്കുകയാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. രോഗം സമ്പൂര്‍ണമായി ഇല്ലാതാക്കുന്നതിനൊപ്പം കുഷ്ഠത്തെ ഒരു അപമാനമായി കാണുന്ന സാമൂഹ്യാവസ്ഥ മാറ്റിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എത്തിപ്പെടാന്‍ ദുഷ്‌കരമായ പ്രദേശങ്ങളെ പ്രത്യേകമായി കണക്കിലെടുത്ത് സമൂഹത്തില്‍ കുഷ്ഠം പടരുന്നതു നേരത്തേ കണ്ടെത്താന്‍ ത്രിമാന സ്വഭാവമുള്ള തന്ത്രത്തിനു രൂപം നല്‍കിയിരുന്നുവെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. 2016ല്‍ കുഷ്ഠരോഗം കണ്ടെത്തുന്നതിനായി പ്രത്യേക പ്രചരണപദ്ധതി സംഘടിപ്പിച്ചിരുന്നു. ഇതില്‍ 32,000 രോഗബാധിതരെ കണ്ടെത്തുകയും ചികില്‍സ ആരംഭിക്കുകയും ചെയ്തു. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കു പകരാതിരിക്കാന്‍ പ്രതിരോധ മരുന്നു നല്‍കുകയും ചെയ്തു.

***