Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

കേരളത്തില്‍ തിരുവല്ലയില്‍ നടക്കുന്ന ശ്രീരാമകൃഷ്ണ വചനാമൃത സത്രം വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

കേരളത്തില്‍ തിരുവല്ലയില്‍ നടക്കുന്ന ശ്രീരാമകൃഷ്ണ വചനാമൃത സത്രം വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം


നമസ്‌കാരം.
എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.
സ്വാമി നിര്‍വാണാനന്ദ ജിക്കും ഇവിടെ കൂടിയിരിക്കുന്ന ശ്രീ ശ്രീ താക്കൂര്‍ രാമകൃഷ്ണ പരമഹംസരുടെ എല്ലാ ഭക്തര്‍ക്കും ആശംസകള്‍.
ഏഴു ദിവസത്തെ ശ്രീ രാമകൃഷ്ണ വചനാമൃത സത്രത്തില്‍ നിങ്ങള്‍ക്കൊപ്പം പങ്കാളിയാകാന്‍ സാധിച്ചത് അംഗീകാരമായി ഞാന്‍ കാണുന്നു.
ബംഗാളില്‍നിന്നുള്ള ഒരു വലിയ മനസ്സിന്റെ വാക്കുകള്‍ മലയാളത്തിലേക്കു തര്‍ജമ ചെയ്യപ്പെട്ടു കേരളത്തില്‍ ആവര്‍ത്തിച്ചു വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍, ആശയങ്ങള്‍ പങ്കുവെക്കുകയും സ്വാംശീകരിക്കപ്പെടുകയും ചെയ്യപ്പെടുന്ന നമ്മുടെ രാജ്യത്തിലെ രീതിയോര്‍ത്തു ഞാന്‍ വിനയാന്വിതനാകുന്നു.
ഏകഭാരതം, ശ്രേഷ്ഠഭാരതം എന്നതിന് ഇതിലും മികച്ച ഉദാഹരണമെന്താണുള്ളത്?
നിങ്ങള്‍ തുടക്കമിട്ടിരിക്കുന്ന പ്രവൃത്തി വിശുദ്ധ ഗ്രന്ഥങ്ങള്‍ പകര്‍ന്നുനല്‍കുന്ന പാഠങ്ങളും മഹാന്‍മാരായ ഗുരുക്കന്‍മാരുടെ വാക്കുകളും സാധാരണക്കാരനിലേക്ക് എത്തിക്കുന്ന നീണ്ട പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ്.
അനശ്വരമായ മൂല്യങ്ങള്‍ക്ക് ഇളക്കം തട്ടാത്തവിധം, മാറുന്ന കാലത്തിനും സാഹചര്യങ്ങള്‍ക്കും അനുസൃതമായി രൂപപ്പെട്ട ശാശ്വതവും ഇന്ത്യയില്‍ നീണ്ട കാലമായി നിലനില്‍ക്കുന്നതുമായ വാമൊഴി പാരമ്പര്യത്തിന്റെ ഭാഗമാണിത്.
ഈ പാരമ്പര്യം ശ്രുതിയില്‍നിന്നു സ്മൃതിയില്‍നിന്നുമാണ് രൂപപ്പെട്ടത്.
ശ്രുതികളും നാലു വേദങ്ങളും ഉപനിഷത്തുക്കളും ധര്‍മത്തിന്റെ സ്രോതസ്സുകളാണ്. ഇന്ത്യന്‍ സന്ന്യാസിവര്യന്‍മാര്‍ തലമുറതലമുറകളായി പ്രസരിപ്പിച്ചുവരുന്ന വിശുദ്ധ ജ്ഞാനമാണത്.
വാമൊഴിയായി പകര്‍ന്നുനല്‍കപ്പെട്ട ദൈവികജ്ഞാനമാണു ശ്രുതികള്‍ എന്നാണു വിശ്വാസം.
ഓര്‍മയുടെയും വ്യാഖ്യാനത്തിന്റെയും അടിസ്ഥാനത്തില്‍ രൂപപ്പെട്ട ഗ്രന്ഥങ്ങളാണു സ്മൃതികള്‍.
വേദങ്ങളും ഉപനിഷത്തുക്കളും സാധാരണക്കാരനു മനസ്സിലാക്കിയെടുക്കാന്‍ ബുദ്ധിമുട്ടാണെന്നതിനാല്‍ വിശദീകരിക്കാനും വ്യാഖ്യാനിക്കാനും കഥകളിലൂടെയും ഗുണപാഠങ്ങളിലൂടെയും പ്രാഥമിക ജ്ഞാനം വെളിപ്പെടുത്താനുമാണു സ്മൃതികള്‍ രചിക്കപ്പെട്ടത്.
ഇതിഹാസങ്ങളും പുരാണങ്ങളും കൗടില്യന്റെ അര്‍ഥശാസ്ത്രവും സ്മൃതികളാണെന്നു വ്യക്തം.
ഓരോരുത്തര്‍ക്കും അനുയോജ്യമായ വഴിയിലൂടെ എല്ലാവരിലേക്കും എത്താനുള്ള ശ്രമം കാലങ്ങളായി തുടര്‍ന്നുവരുന്നതാണ്.
സാധാരണക്കാരനിലേക്ക് എത്താന്‍ ധര്‍മവും ജീവിക്കാനുള്ള അവകാശവും അവരുടെ നിത്യജീവിതവുമായി കൂടുതല്‍ അടുപ്പിക്കേണ്ടതുണ്ട്.
ദേവര്‍ഷി നാരദന്‍ ഭഗവാനെ പ്രകീര്‍ത്തിക്കുന്നതു ഭാഗവതത്തില്‍ വിശദീകരിക്കുന്നുണ്ട്.
अहो देवर्षिर्धन्योऽयं यत्कीर्तिं शांर्गधन्वन:।
गायन्माद्यन्निदं तन्त्रया रमयत्यातुरं जगत्।।
‘अहो ! ये देवर्षि नारदजी धन्य हैं जो वीणा बजाते, हरिगुण गाते और मस्त होते हुए इस दुखी संसार को आनन्दित करते रहते हैं।’
ഭക്തിവാദികളായ സന്ന്യാസിവര്യന്‍മാര്‍ സാധാരണ ജനങ്ങളെ ഈശ്വരനുമായി അടുപ്പിക്കുന്നതിനായി സംഗീതവും കവിതയും പ്രാദേശികഭാഷകളും ഉപയോഗപ്പെടുത്തി. അവര്‍ ജാതിയുടെയും വര്‍ഗത്തിന്റെയും മതത്തിന്റെയും ലിംഗത്തിന്റെയും അതിര്‍വരമ്പുകള്‍ ഭേദിച്ചു.
സന്ന്യാസിവര്യന്‍മാരുടെ സന്ദേശം നാടന്‍പാട്ടുകാരും പ്രചരിപ്പിച്ചു.
കബീറിന്റെ ദോഹകളും മീരയുടെ ഭജനുകളും ഇത്തരം ഗായകര്‍ ഗ്രാമങ്ങള്‍തോറും പ്രചരിപ്പിച്ചു.
സമ്പന്നമായ സാംസ്‌കാരികവും ബൗദ്ധികവുമായ പരിസ്ഥിതിയാല്‍ അനുഗൃഹീതമാണ് ഇന്ത്യ.
നമ്മുടെ നാട് നിര്‍ഭയരായി ആശയപ്രകാശനം നിര്‍വഹിച്ച എഴുത്തുകാരുടെയും പണ്ഡിതരുടെയും സന്ന്യാസിവര്യന്‍മാരുടെയും ഋഷിമാരുടെയും നാടാണ്.
മനുഷ്യസംസ്‌കൃതി എന്നൊക്കെ വിജ്ഞാനത്തിന്റെ യുഗത്തിലേക്കു പ്രവേശിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ഇന്ത്യയാണു വഴികാട്ടിയായി നിലകൊണ്ടിട്ടുള്ളത്.
വിദേശികള്‍ മുന്നോട്ടുവെക്കുന്ന സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ പരിഷ്‌കാരങ്ങള്‍ ഇന്ത്യക്ക് ആവശ്യമാണെന്ന തെറ്റായ ധാരണ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
ഇതു നിമിത്തം കോളനിവല്‍ക്കരണം ന്യായീകരിക്കപ്പെടുന്ന സ്ഥിതി പോലുമുണ്ടായി.
ഇത്തരം ചിന്തകളെല്ലാം അടിസ്ഥാനപരമായി തെറ്റാണ്. കാരണം, പരിവര്‍ത്തനങ്ങള്‍ എന്നും പിറന്നിട്ടുള്ള മണ്ണാണ് ഇന്ത്യയുടേത്.
ഈ മാറ്റങ്ങളെല്ലാം ഉണ്ടായതാവട്ടെ, ഉള്ളില്‍നിന്നാണ്. സമൂഹത്തെ പരിവര്‍ത്തിപ്പിക്കുന്നതും തിന്മകള്‍ ഇല്ലാതാക്കാനായി ബഹുജനപ്രസ്ഥാനങ്ങള്‍ രൂപീകരിക്കുന്നതും ദൗത്യമായിക്കണ്ട നമ്മുടെ മഹര്‍ഷിമാരും ഋഷിമാരും പരിവര്‍ത്തനങ്ങളുടെ പിന്നിലെ ചാലകശക്തികളാണ്.
സാമൂഹ്യപരിഷ്‌കരണത്തിനായുള്ള യത്‌നത്തില്‍ ഓരോ പൗരനെയും നമ്മുടെ സന്ന്യാസിവര്യന്‍മാര്‍ ഏകോപിപ്പിച്ചു.
ആരെയും മാറ്റിനിര്‍ത്തിയില്ല.
ഇതുകൊണ്ടാണു പ്രതിസന്ധികളെ മറികടന്നു നമ്മുടെ സംസ്‌കാരം തലയുയര്‍ത്തി നില്‍ക്കുന്നത്.
കാലത്തിനനുസരിച്ചു മാറാതിരുന്ന സംസ്‌കൃതികള്‍ അപ്രത്യക്ഷമായി.
അതേസമയം നാമാകട്ടെ, നൂറ്റാണ്ടുകളുടെ ഇടവേളകളില്‍ ശീലങ്ങളില്‍ പോലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തയ്യാറായി.
മുന്‍കാലങ്ങളിലെ ആചാരങ്ങള്‍ വര്‍ത്തമാനകാലത്ത് അപ്രസക്തമെന്നു കണ്ടാല്‍ അവയില്‍ ഭേദഗതി വരുത്താന്‍ തയ്യാറായി.
പുതിയ ആശയങ്ങളോടു നമുക്കെന്നും തുറന്ന സമീപനമായിരുന്നു.
ചരിത്രത്തിലുടനീളം സന്ന്യാസിവര്യന്‍മാര്‍ ചെയ്തുവന്ന ചെറുതെന്നു തോന്നുന്ന കാര്യങ്ങള്‍, സമൂഹത്തില്‍ വലിയ പ്രതിഫലനം സൃഷ്ടിക്കുകയും ചരിത്രം തന്നെ തിരുത്തപ്പെടുന്നതിലേക്കു നയിക്കുകയും ചെയ്തു.
മറ്റേതു മതവും സംസ്‌കാരവും ചിന്തിക്കുന്നതിനു മുന്‍പ് ഇന്ത്യയില്‍ ലിംഗസമത്വം ഉയര്‍ത്തിപ്പിടിച്ച സന്ന്യാസിനിമാര്‍ ഉണ്ടായിരുന്നു.
അവര്‍ നിര്‍ഭയരായി എഴുതുകയും കരുത്തുറ്റ എഴുത്തുകളിലൂടെ ആശയപ്രകാശനം നിര്‍വഹിക്കുകയും ചെയ്തു.
ഇന്ത്യന്‍ തത്വശാസ്ത്രപകാരം പരിപൂര്‍ണതയുടെ പ്രധാന ഘടകമാണു സമയം. സമയത്താലും സ്ഥലത്താലുമാണു നമ്മെ നിര്‍ണയിക്കപ്പെടുന്നത്.
ഒഴുകുന്ന നദി ഓരോ നിമിഷവും സ്വയം പുതുക്കുന്നതുപോലെ വിജ്ഞാനത്തിന്റെ പ്രവാഹം എപ്പോഴും പുതുമയാര്‍ന്നതും ഊര്‍ജസ്വലവുമാക്കി നിലനിര്‍ത്തുംവിധം ശാശ്വതമൂല്യങ്ങളെ വ്യാഖ്യാനിക്കുക എന്നതാണു ഗുരുവിന്റെ ഉത്തരവാദിത്തം.
വിശുദ്ധഗ്രന്ഥങ്ങള്‍ പറയുന്നു:
प्रेरकः सूचकश्वैव वाचको दर्शकस्तथा ।
शिक्षको बोधकश्चैव षडेते गुरवः स्मृताः ॥
നിങ്ങളെ ഉദ്ബുദ്ധരാക്കുന്നവര്‍, അറിവു പ്രദാനം ചെയ്യുന്നവര്‍, സത്യം പറയുന്നവര്‍, പഠിപ്പിക്കുന്നവര്‍, ശരിയായ വഴി ചൂണ്ടിക്കാണിച്ചു തരികയും ഉണര്‍ത്തുകയും ചെയ്യുന്നവര്‍ ഒക്കെ നിങ്ങളുടെ ഗുരുക്കന്‍മാരാണ്.
കേരളത്തില്‍ മാറ്റം സൃഷ്ടിക്കുന്നതില്‍ ശ്രീ നാരായണ ഗുരുവിനുള്ള പങ്ക് നാമെല്ലാം ഓര്‍ക്കുന്നു.
പിന്നോക്കജാതിയില്‍പ്പെട്ട സന്ന്യാസിവര്യനും സാമൂഹിക പരിഷ്‌കര്‍ത്താവുമായ അദ്ദേഹം ജാതീയമായ അതിരുകള്‍ ഭേദിച്ച് സാമൂഹ്യനീതി പ്രചരിപ്പിച്ചു.
ശിവഗിരി തീര്‍ഥാടനം ആരംഭിച്ചപ്പോള്‍ അതിന്റെ ലക്ഷ്യം വിദ്യാഭ്യാസം പ്രചരിപ്പിക്കലും ശുചിത്വവും ഈശ്വരാരാധനയും സംഘടിക്കലും കൃഷിയും വ്യാപാരവും കൈത്തൊഴിലും സാങ്കേതിക പരിശീലനവും ആയിരിക്കണമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
സമൂഹത്തിന്റെ പുരോഗതിക്കായി മാനദണ്ഡങ്ങള്‍ നിര്‍ദേശിക്കുന്ന ഇതിലും നല്ലൊരു ആചാര്യനെ ചൂണ്ടിക്കാട്ടാന്‍ സാധിക്കുമോ?
ഈ പുരുഷാരത്തോടു ശ്രീരാമകൃഷ്ണനെക്കുറിച്ചു സംസാരിക്കുന്നത് അനാവശ്യമായ ഒന്നാണെന്നറിയാം. എങ്കിലും അദ്ദേഹത്തെ ഇക്കാലത്തു വളരെ പ്രസക്തനാക്കുന്ന സംഗതികള്‍ ചൂണ്ടിക്കാട്ടാതിരിക്കാന്‍ വയ്യ.
ഭക്തിപാരമ്പര്യത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. കഥാമൃതത്തില്‍ ചൈതന്യ മഹാപ്രഭുവിന്റെ തപോനിദ്രയെക്കുറിച്ചും പാട്ടുകളെക്കുറിച്ചും അങ്ങേയറ്റത്തെ ഭക്തിയെക്കുറിച്ചും പല പരാമര്‍ശങ്ങളും കാണാം.
അദ്ദേഹം പാരമ്പര്യം പരിഷ്‌കരിക്കുകയും കരുത്തുറ്റതാക്കി മാറ്റുകയും ചെയ്തു. നമ്മെ മാനസികമായി അകറ്റിനിര്‍ത്തിയ മതത്തിന്റെയും ജാതിയുടെയും വേലിക്കെട്ടുകള്‍ അദ്ദേഹം പൊട്ടിച്ചെറിഞ്ഞു. സാമൂഹിക ഐക്യം കെട്ടിപ്പടുത്ത സന്ന്യാസിവര്യനായിരുന്നു അദ്ദേഹം.
അദ്ദേഹം നല്‍കിയ സന്ദേശം സഹിഷുണതയുടെയും ഭക്തിയുടേതും ആയിരുന്നു; ജ്ഞാനി, യോഗി, ഭക്തന്‍ എന്നീ വിവിധ പേരുകളോടുകൂടിയ ഈശ്വരനില്‍ സ്വയം സമര്‍പ്പിക്കുന്നതിനെക്കുറിച്ച് ആയിരുന്നു. ജ്ഞാനികള്‍ പരിപൂര്‍ണമായ ബ്രഹ്മമെന്നും യോഗികള്‍ പ്രാപഞ്ചിക ആത്മാവെന്നും ഭക്തര്‍ ദൈവികതയോടുകൂടിയ ഭഗവാനെന്നും വിശേഷിപ്പിക്കുന്നത് ഒന്നിനെത്തന്നെ.
അദ്ദേഹം മുസ്ലീമായും ക്രിസ്ത്യാനിയായും ജീവിച്ചു. തന്ത്രം ശീലിച്ചു.
ഈശ്വരസമക്ഷത്തിലേക്ക് എത്താന്‍ പല വഴികള്‍ ഉണ്ടെന്നു വിശ്വസിച്ച അദ്ദേഹം, ഭക്തിപൂര്‍വം പിന്‍തുടര്‍ന്നാല്‍ എല്ലാ വഴികളും ഒരേ ലക്ഷ്യത്തിലേക്കാണു നയിക്കുകയെന്നു കണ്ടെത്തി.
‘യാഥാര്‍ഥ്യം ഒന്നു തന്നെ’ എന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം ‘പേരിലും രൂപത്തിലും മാത്രമേ ഭേദമുള്ളൂ’ എന്നു വ്യക്തമാക്കി.
അതു വെള്ളത്തിനു പല ഭാഷകൡ പല പേരുകള്‍ ആണെന്നതു പോലെയാണ്. ജല്‍, നീര്‍, പാനി എന്നൊക്കെ വെള്ളത്തിന് ഓരോ ഭാഷകളിലും പേരുണ്ട്.
ജര്‍മനില്‍ ‘വാസ്സര്‍’ എന്നും ഫ്രഞ്ചില്‍ ‘ഇയാവു’ എന്നും ഇറ്റാലിയനില്‍ ‘അക്വാ’ എന്നും ജാപ്പനീസില്‍ ‘മിസു’ എന്നുമാണു വെളളത്തിന്റെ പേര്.
കേരളത്തില്‍ ‘വെള്ളം’ എന്നു പറയുന്നു.
ഓരോ ഭാഷയിലും ഓരോ പേരാണെന്ന വ്യത്യാസമേ ഉള്ളൂ.
ഉണ്മയെ ചിലര്‍ ‘അള്ളാ’ എന്നും ചിലര്‍ ‘ദൈവം’ എന്നും ചിലര്‍ ‘ബ്രഹ്മം’ എന്നും ചിലര്‍ ‘കാളി’ എന്നും ചിലര്‍ ‘രാമന്‍’ എന്നും ചിലര്‍ ‘യേശു’ എന്നും ചിലര്‍ ‘ദുര്‍ഗ’ എന്നും ചിലര്‍ ‘ഹരി’ എന്നുമൊക്കെ വിശേഷിപ്പിക്കുന്നു.
സമൂഹത്തെ വിഭജിക്കാനും ശത്രുത വര്‍ധിപ്പിക്കാനും മതവും ജാതിയുമൊക്കെ ഉപയോഗപ്പെടുത്തുന്നവരുടെ വര്‍ത്തമാന കാലത്ത് അദ്ദേഹം പകര്‍ന്നുനല്‍കിയ പാഠങ്ങള്‍ വളരെ പ്രസക്തമാണ്.
മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്, രാമകൃഷ്ണ പരമഹംസരുടെ ജീവിതം ദൈവത്തെ മുഖാമുഖം കാണാന്‍ നമ്മെ പ്രാപ്തരാക്കുന്നു എന്ന്.
ഈശ്വരന്‍ മാത്രമാണു യാഥാര്‍ഥ്യമെന്നും മറ്റെല്ലാം തോന്നല്‍ മാത്രമാണെന്നുമുള്ള തിരിച്ചറിവോടുകൂടിയല്ലാതെ ആര്‍ക്കും അദ്ദേഹത്തിന്റെ ജീവിതകഥ വായിക്കാന്‍ സാധിക്കില്ല.
പൗരാണികതയും ആധുനികതയും തമ്മിലുള്ള കണ്ണിയാണ് ശ്രീരാമകൃഷ്ണന്‍.
ആധുനികകാല ജീവിതം നയിക്കുമ്പോഴും പുരാതനമായ ആശയങ്ങളും അനുഭവങ്ങളും എങ്ങനെ പ്രായോഗികമാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം കാണിച്ചുതന്നു. ചില സംഭവകഥകളിലൂടെയും ലഘു സന്ദേശങ്ങളിലൂടെയും ലളിതമായി വിശദീകരിച്ചു.
സന്ദേശങ്ങള്‍ വളരെ ലളിതമായതിനാല്‍ അവ കേള്‍ക്കുന്നവരുടെ മനസ്സുകളില്‍ ആഴ്ന്നിറങ്ങി.
ഇങ്ങനെയൊരു ആചാര്യന്‍ നമുക്കില്ലായിരുന്നെങ്കില്‍ സ്വാമി വിവേകാനന്ദനെപ്പോലുള്ള ശിഷ്യന്‍ ഉണ്ടാകുമായിരുന്നോ?
തന്റെ ഗുരുവിന്റെ ചിന്തകള്‍ മഹാനായ കര്‍മയോഗി മുന്നോട്ടു കൊണ്ടുപോയി.
Jatra Jeev, Tatra Shiv- എവിടെ ജീവജാലമുണ്ടോ, അവിടെ ശിവനുണ്ട് എന്നും Jeeve Daya Noy, Shiv Gyaane Jeev Seba जीवे दया नोय, शिव ज्ञाने जीव सेबा ജീവജാലങ്ങളോടു കരുണ കാട്ടുകയല്ല, ജീവജാലങ്ങളെ ശിവനായിക്കണ്ടു സേവിക്കുക എന്നീ ആശയങ്ങള്‍ പിന്‍തുടര്‍ന്ന് അദ്ദേഹം ദരിദ്ര നാരായണനെ സേവിക്കുന്നതിനായി ജീവിതം തന്നെ സമര്‍പ്പിച്ചു.
ഈശ്വരനെ കാണാന്‍ നാം എവിടെ പോകണമെന്നു സ്വാമി വിവേകാനന്ദന്‍ ചോദിച്ചു.
എല്ലാ ദരിദ്രരും യാതന അനുഭവിക്കുന്നവരും ദുര്‍ബലരും ഈശ്വരനല്ലേ? എന്തുകൊണ്ട് അവരോട് ആദ്യം പ്രാര്‍ഥിക്കുന്നില്ല? ഇത്തരം ജനങ്ങളാകട്ടെ നിങ്ങളുടെ ഈശ്വരന്‍മാര്‍.
അതിരുകളില്ലാത്ത ധൈര്യവും അജയ്യമായ മനക്കരുത്തുമായി തീവ്രമായ കര്‍മയോഗം ഇപ്പോള്‍ ആവശ്യമാണ്. എങ്കിലേ, രാജ്യത്തെ ജനങ്ങളെ ഉയര്‍ത്താന്‍ സാധിക്കൂ എന്ന അദ്ദേഹത്തിന്റെ ആഹ്വാനം എപ്പോഴും നമ്മെ പ്രവര്‍ത്തിക്കുന്നതിനായി പ്രചോദിപ്പിക്കുകയും നമുക്കു ധൈര്യം പകരുകയും ചെയ്യുന്നു.
രാമകൃഷ്ണ മിഷന്റെ സേവന ചരിത്രം ഈ പ്രതിബദ്ധതയുടെ തെളിവാണ്.
ദരിദ്രര്‍ക്കിടയിലും ഗോത്രവര്‍ഗക്കാര്‍ക്കിടയിലും ദുരന്തബാധിത മേഖലകളിലും ദുരിതമകറ്റാന്‍ മിഷന്‍ പ്രവര്‍ത്തിക്കുന്നതു നമുക്കു കാണാം.
ദുരിതം അനുഭവിക്കുന്നവരുടെ സമുദായമോ ജാതിയോ വിശ്വാസമോ പരിഗണിച്ചല്ല ഈ പ്രവര്‍ത്തനം നടത്തുന്നത്. ദുഃഖിക്കുന്നവരെ നിസ്വാര്‍ഥമായ സേവനത്തിലൂടെ സേവിക്കാന്‍ സാധിക്കും എന്നതാണ് ഏറ്റവും പ്രധാനം.
മിഷന്റെ വെബ്‌സൈറ്റില്‍ आत्मनो मोक्षार्थम जगत हिताय च എന്ന ബ്രഹ്മവാക്യം നമുക്കു കാണാം.
അവനവന്റെ മോക്ഷത്തിനും ലോകക്ഷേമത്തിനുമായി എന്നാണ് ഇതിന്റെ അര്‍ഥം.
सेवा परमो धर्म:
पृथिवीं धर्मणा धृतां शिवां स्योनामनु चरेम विश्वहा।
(धर्म के द्वारा धारण की गई इस मातृभूमि की सेवा हम सदैव करते रहें)
मैत्री करुणा मुदितोपेक्षाणां। सुख दु:ख पुण्यापुण्य विषयाणां। वनातश्चित्तप्रासादनम्।
(दूसरे का दु:ख देखकर मन में करुणा, दूसरे का पुण्य (समाज सेवा आदि) देखकर आनंद का भाव, तथा किसी ने पाप कर्म किया तोमन में उपेक्षा का भाव ‘किया होगा छोडो’ प्रातिक्रियाएँ उत्पन्न होनी चाहिए।)
ഇന്നു തെളിയിക്കപ്പെട്ട തിരി, ആരംഭിച്ച സത്രം, നമ്മുടെ ഹൃദയങ്ങളെ പ്രകാശമാനമാക്കട്ടെ. एक दीप से जलेदूसरा, जलते दीप हज़ार।
നമുക്കു പ്രിയങ്കരനായ ശ്രീ. അടല്‍ ബിഹാരി വാജ്‌പേയി ജിയുടെ വാക്കുകളില്‍
आओ फिर से दीया जलाएं
भरी दुपहरी में अंधियारा
सूरज परछाई से हारा
अंतरतम का नेह निचोड़ें-
बुझी हुई बाती सुलगाएं।
आओ फिर से दीया जलाएं।
ശ്രീ ശ്രീ താക്കൂര്‍ രാമകൃഷ്ണന്റെ വാക്കുകള്‍ എല്ലാ വസ്തുക്കളിലും ദൈവികത കാണാന്‍ നമ്മെ പ്രചോദിപ്പിക്കട്ടെ. അഹംബോധത്തെ നിയന്ത്രിച്ച് പാവങ്ങളെയും ദുര്‍ബലരെയും സേവിക്കാന്‍ കഴിയുന്നവരാക്കട്ടെ. അങ്ങനെ എല്ലാ മതങ്ങളുടെയും സത്തയായ വലിയ സത്യം തിരിച്ചറിയാന്‍ സാധിക്കട്ടെ.
ഒരിക്കല്‍ക്കൂടി മഹാനായ ശിഷ്യന്റെ വാക്കുകള്‍ മാര്‍ഗദീപമായി ഞാന്‍ എടുക്കുകയാണ്: ആവശ്യമായതെന്തും ചെയ്യാന്‍ സന്നദ്ധരായി ജോലി തുടരുകവഴി ലക്ഷ്യപ്രാപ്തിക്കായി യത്‌നിക്കാം.
അപ്പോള്‍ തീര്‍ച്ചയായും നാം വെളിച്ചം കാണും.
നന്ദി. വളരെയധികം നന്ദി.