Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഖനികളില്‍ നിന്ന് കമ്പോളത്തിലേയ്ക്ക് 2017 എന്ന പേരില്‍ 2017 മാര്‍ച്ച് 19 ന് പ്രധാനമന്ത്രി അന്തര്‍ദേശീയ വജ്രസമ്മേളനത്തില്‍(വിഡിയോ കോണ്‍ഫറണ്‍സ് വഴി) നടത്തിയ പ്രസംഗം

ഖനികളില്‍ നിന്ന് കമ്പോളത്തിലേയ്ക്ക് 2017 എന്ന പേരില്‍ 2017 മാര്‍ച്ച് 19 ന് പ്രധാനമന്ത്രി അന്തര്‍ദേശീയ വജ്രസമ്മേളനത്തില്‍(വിഡിയോ കോണ്‍ഫറണ്‍സ് വഴി) നടത്തിയ പ്രസംഗം


ഇന്ത്യയില്‍ നിന്നും ഇന്ത്യയ്ക്കു പുറത്തുനിന്നുമുള്ള ആദരണീയരായ അതിഥികളെ, പ്രതിനിധികളെ, മഹതീമഹാന്മാരെ,

അന്തര്‍ദേശീയ വജ്ര സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ഈ അത്താഴവിരുന്നില്‍ നിങ്ങളെ അഭിസംബോധന ചെയ്യുവാന്‍ സാധിച്ചതില്‍ എനിക്കു സന്തോഷമുണ്ട്. ജെംസ് അന്‍ഡ് ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി നടത്തുന്ന സമ്മേളനമാണല്ലോ ഇത്. ഖനികളില്‍ നിന്ന് കമ്പോളത്തിലേയ്ക്ക് – 2017 എന്നുള്ള ഈ സമ്മേളന വിഷയം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഖനി ഉടമകള്‍, വജ്ര കമ്പനികള്‍, വിദഗ്ധര്‍, ചെറുകിട വ്യാപാരികള്‍, ബാങ്ക് മേധാവികള്‍, സൂക്ഷ്മപരിശോധകര്‍ തുടങ്ങിയവരെയെല്ലാം ഇവിടെ ഒന്നിച്ചു കൂട്ടിയിരിക്കുന്നു.

അമ്പതു വര്‍ഷം മുമ്പ് ഈ കൗണ്‍സില്‍ സ്ഥാപിതമായതു മുതല്‍ ഈ വ്യവസായത്തില്‍ ഇന്ത്യ വന്‍ കുതിപ്പാണ് നടത്തിയിരിക്കുന്നത്. നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നപോലെ, വജ്രം മിനുക്കുന്ന വ്യവസായത്തില്‍ ഇന്നു ലോകത്തിലെ ഒന്നാം നമ്പര്‍ രാജ്യം ഇന്ത്യയാണ്. കയറ്റുമതി മൂല്യവും തൊഴിലവസരങ്ങളും വച്ചു നോക്കുമ്പോള്‍ ഇന്ന് ഇന്ത്യയിലെ ഏറ്റവും വളര്‍ച്ച പ്രാപിച്ച വ്യവസായങ്ങളിലൊന്നാണ് രത്‌നാഭരണ മേഖല. കഴിഞ്ഞ നാലു ദശാബ്ദമായി വജ്ര വ്യവസായത്തിലും കയറ്റുമതിയിലും ഇന്ത്യ ലോകരാജ്യങ്ങളുടെ മുന്‍ നിരയിലാണ്. ഇന്ത്യയില്‍ നിന്നുള്ള രത്‌ന-ആഭരണ കയറ്റുമതി രാജ്യത്തുനിന്നുള്ള മൊത്തം വ്യാപാര കയറ്റുമതിയുടെ 15 ശതമാനമായി ഉയര്‍ന്നു കഴിഞ്ഞു. ഇത് ഇന്ത്യയുടെ വിജയകഥകളില്‍ ഒരെണ്ണം മാത്രം. 1966 -67 ല്‍ വെറും 28 ദശലക്ഷം ഡോളര്‍ മൂല്യത്തില്‍ നിന്ന് 1982 -83 ല്‍ ഒരു ശതലക്ഷവും,1987-88 ല്‍ രണ്ടു ശതലക്ഷവും ഡോളര്‍ മൂല്യത്തിലേയ്ക്ക് നമ്മുടെ രാജ്യത്തിന്റെ കയറ്റുമതി ഉയര്‍ന്നു. 2003 -04 ല്‍ കയറ്റുമതി പത്ത് ശതക്ഷം ഡോളര്‍ മൂല്യവും 2007 -08 ല്‍ 20 ശതലക്ഷം ഡോളര്‍ മൂല്യവും ഇപ്പോള്‍ ഏകദേശം 40 ശതലക്ഷം ഡോളര്‍ മൂല്യവും പിന്നിട്ടിരിക്കുന്നു.

സുഹൃത്തുക്കളെ, അടുത്ത കാലം വരെ ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി വ്യാപാരികള്‍ വിദേശത്തു പോയി അസംസ്‌കൃത വജ്രം കണ്ടു വാങ്ങേണ്ട അവസ്ഥയായിരുന്നു. ഇത് വിതരണശ്രുംഖലയുടെ കാര്യക്ഷമത കുറയ്ക്കുന്നു. അതുകൊണ്ടാണല്ലോ വജ്രം പരിശോധനയും വ്യാപാരവും ഇന്ത്യയില്‍ നടത്തണം എന്ന് നിങ്ങള്‍ ഞങ്ങളോട് ആവശ്യപ്പെട്ടത്. ഈ ലക്ഷ്യത്തിനായി നാം ഒരു പ്രത്യേക വിജ്ഞപ്ത മേഖല സ്ഥാപിക്കുമെന്ന് 2014 ഡിസംബറില്‍ ഡല്‍ഹിയില്‍ നടന്ന ലോക വജ്ര സമ്മേളനത്തില്‍ റഷ്യന്‍ പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ ഞാന്‍ പ്രഖ്യാപിക്കുകയുണ്ടായി. ഈ വാഗ്ദാനം ഞാന്‍ പാലിച്ചു. പരിശോധന നടത്തുന്നതിന് അസംസ്‌കൃത വജ്രം നികുതി അടയ്ക്കാതെ കൊണ്ടുവരാനും തിരികെ കൊണ്ടുപോകാനുമായി നാം നമ്മുടെ നിയമങ്ങള്‍ ഭേദഗതി ചെയ്തു. അങ്ങനെ ഭാരത് ഡയമണ്ട് ബോര്‍സില്‍ ഇതിനുള്ള പ്രത്യേക വിജ്ഞപ്ത മേഖല 2015 നവംബറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇതിന് വലിയ ഫലം കണ്ടുകഴിഞ്ഞു. നേരത്തെ വലിയ 80-90 വ്യാപാരികള്‍ ബെല്‍ജിയം, ആഫ്രിക്ക, ഇസ്രായേല്‍ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നേരിട്ടു പോയി അസംസ്‌കൃത വജ്രം വാങ്ങി കൊണ്ടു വരികയായിരുന്നു. ഇന്ന് പ്രത്യേക വിജ്ഞപ്ത മേഖല പ്രവര്‍ത്തനം ആരംഭിച്ചതോടെ ഇവിടുത്തെ മൂവായിരത്തിലധികം ചെറുകിട ഇടത്തരം വ്യാപാരികളാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നത്. പ്രശസ്തമായ മിക്ക അന്താരാഷ്ട്ര വജ്രവ്യവസായ സ്ഥാപനങ്ങളും ഇപ്പോള്‍ ഇവിടെ 244 ദിവസം വരെ വജ്ര പ്രദര്‍ശനം നടത്തിവരുന്നു. ഇപ്പോള്‍ വജ്രം മിനുക്കുന്ന വ്യവസായത്തിന്റെ കേന്ദ്രം മാത്രമാണല്ലോ ഇന്ത്യ. ഭാവിയില്‍ ഇന്ത്യയെ വജ്രവിപണനത്തിന്റെ തന്നെ ആഗോള കേന്ദ്രമാക്കി മാറ്റുക എന്നതാണ് എന്റെ ലക്ഷ്യം.
മഹതികളെ മഹാന്മാരെ, ഒരു തലമുറയിലേയ്ക്ക് ഇന്ത്യയെ പരിവര്‍ത്തനപ്പെടുത്തുക എന്നതാണ് നമ്മുടെ ലക്ഷ്യം. അധികാരത്തിലെത്തിയതു മുതല്‍ ഈ ഗവണ്‍മെന്റ് ഇത്തരം വിവിധ പരിവര്‍ത്തനാത്മക സംരംഭങ്ങള്‍ക്ക് ഊന്നല്‍ നല്കി വരികയാണ്. അവയില്‍ ഒന്നാണ് മെയ്ക്ക് ഇന്‍ ഇന്ത്യ. ഇന്ത്യയെ ആഗോള നിര്‍മ്മാണ വ്യവസായ ലക്ഷ്യമാക്കി മാറ്റുയെന്നതാണ് നമ്മുടെ ഉദ്ദേശ്യം. കഴിഞ്ഞ അമ്പതു വര്‍ഷത്തില്‍ ഇന്ത്യയുടെ ആഭരണ – രത്‌ന മേഖല 475 ശതകോടി ഡോളറിന്റെ കയറ്റുമതി നടത്തി. ഇന്ത്യയില്‍ രത്‌നമോ ആഭരണമോ ഉത്പാദിപ്പിക്കുന്നില്ല എന്ന വസ്തുത കൂടി നാം ഓര്‍മ്മിക്കണം. മറ്റൊരു സുപ്രധാന സംരംഭമാണ് സ്‌കില്‍ ഇന്ത്യ. തൊഴിലാളി സമൂഹത്തിലേയ്ക്ക് വരുന്ന നവാഗതര്‍ക്ക് 21-ാം നൂറ്റാണ്ടിന്റെ സമ്പദ് വ്യവസ്ഥക്ക് അവരുടെതായ സംഭാവനകള്‍ നല്കാനുള്ള നൈപുണ്യം ഉണ്ട് എന്ന് ഉറപ്പാക്കുകയാണ് സ്‌കില്‍ ഇന്ത്യയുടെ ലക്ഷ്യം. രത്‌ന ആഭരണ മേഖലയില്‍ നിലവില്‍ 4.6 ദശലക്ഷം ആളുകള്‍ തൊഴിലെടുക്കുന്നു. ഇതില്‍ ഒരു ദശലക്ഷം തൊഴിലാളികള്‍ വജ്ര വ്യവസായത്തിലാണ് ഉപജീവനം തേടുന്നത്. അപ്പോള്‍ രത്‌ന ആഭരണ മേഖല തന്നെ മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്കും സ്‌കില്‍ ഇന്ത്യയ്ക്കും വന്‍ സാധ്യതയ്ക്കുള്ള ഉദാഹരണമാണ്.

നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളിലെ മന്ത്രിമാര്‍ ഇന്ന് നമുക്കൊപ്പം ഉണ്ട്. ആഫ്രിക്കയുമായുള്ള ബന്ധങ്ങള്‍ ഇന്ത്യ വളരെ വിലപ്പെട്ടതായി കാണുന്നു. അല്ലെങ്കില്‍ തന്നെ നാം പങ്കിടുന്ന കൊളോണിയലാന്തര പൈതൃകവും നാം നേരിടുന്ന വെല്ലുവിളികളുടെ സമാനതയും നമ്മെ സ്വാഭാവിക പങ്കാളികളാക്കുന്നു. ആഫ്രിക്കയുടെ രത്‌ന ആഭരണ മേഖലയുടെ വികസനത്തിനും, സാങ്കേതിക വിദഗ്ധരുടെ പരിശീലനത്തിനും ഇന്ത്യയുടെ സഹായം ഉണ്ടായിരിക്കും എന്ന് അവിടെ നിന്നുള്ള സുഹൃത്തുക്കള്‍ക്ക് ഈ അവസരത്തില്‍ ഞാന്‍ ഉറപ്പ് നല്കുന്നു. ആയിരുന്നിടത്തു നിന്ന് അനേകം ദൂരം ഈ മേഖല സഞ്ചരിച്ചു കഴിഞ്ഞു എന്ന് ഞാന്‍ ആരംഭത്തില്‍ പറയുകയുണ്ടായി. എന്നാല്‍ അത് ആയിരിക്കേണ്ടിടത്തു നിന്നും അനേകം കാതം പിന്നിലാണ് ഇപ്പോഴും. വജ്രം ആകൃതിപ്പെടുത്തുകയും മിനുക്കുകയുമാണ് നമ്മുടെ ഏറ്റവും ശക്തമായ മേഖല. എന്നാല്‍ ആഗോളതലത്തില്‍ നോക്കുമ്പോള്‍ രത്‌ന ആഭരണ വിപണിയില്‍ നമ്മുടെ പങ്ക് വളരെ കുറവാണ്. വജ്രം ഉരയ്ക്കുക, മിനുക്കുക എന്നിടത്തു മാത്രം നില്ക്കുന്നതല്ല ഈ രംഗത്തെ നമ്മുടെ ഭാവി. ഇനിയും ചൂഷണം ചെയ്യപ്പെടാത്ത അനേകം സാധ്യതകള്‍ നമുക്കു മുന്നിലുണ്ട്. ഞാന്‍ ഒന്നു ചോദിക്കട്ടെ:

കൈകൊണ്ട് നിര്‍മ്മിക്കുന്ന ആഭരണങ്ങളുടെ വിപണിയില്‍ ഇന്ത്യയുടെ വിഹിതം വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് നിങ്ങള്‍ എന്തു പറയുന്നു.

ഒരു പരിധി വരെ ഇന്ത്യയുടെ കയറ്റുമതി ഇറക്കുമതിയെ ആശ്രയിച്ചുള്ളതാണ് എന്നതത്രെ എന്നോട് പറഞ്ഞിട്ടുള്ളത്. രൂപരേഖയും അളവുകളും ഇറക്കുമതി വ്യാപാരികള്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് നിര്‍മ്മിക്കപ്പെടുക. അതായത് ഇന്ത്യ ആഗോള ശൈലിയെ അനുകരിക്കുക മാത്രമെ ചെയ്യുന്നുള്ളു, അല്ലാതെ ആഗോള അഭിരുചിയെ നയിക്കുന്നില്ല എന്നാണ് ഇതിനര്‍ത്ഥം. ഈ നിലപാട് ഒരിക്കലും നമ്മുടെ സമ്പന്നമായ അനുഭവത്തോടും രൂപനിര്‍മ്മാണ പാരമ്പര്യത്തോടും നീതി പുലര്‍ത്തുന്നില്ല. ഞാന്‍ ഒരു ഉദാഹരണം പറയട്ടെ. ഇന്ത്യയ്ക്ക് പ്രശസ്തങ്ങളായ അനേകം ബിംബങ്ങളുണ്ട്, വിഗ്രഹങ്ങളുണ്ട്, കൊത്തുരൂപങ്ങളുണ്ട്. ഇവയ്‌ക്കെല്ലാം രണ്ടായിരത്തിലധികം വര്‍ഷങ്ങളുടെ കാലപ്പഴക്കമുണ്ട്. ഇവയില്‍ പലതും ആഭരണങ്ങള്‍ അണിഞ്ഞിട്ടുണ്ട്. ഈ കലാവിഷ്‌കാരം എല്ലാം ലോകമെമ്പാടുമുള്ള ശില്പികള്‍ തീര്‍ത്തവയാണ്. നാം ഇതെല്ലാം രേഖപ്പെടുത്തിയിട്ടുണ്ടോ. ഈ കാലാശില്പങ്ങളെ അടിസ്ഥാനമാക്കി നമ്മുടെ ആഭരണ നിര്‍മ്മാണ ശൈലിയെ പ്രത്സാഹിപ്പിക്കുന്നതിനെ കുറിച്ച് നാം ചിന്തിച്ചിട്ടുണ്ടോ.സുഹൃത്തുക്കളെ, തുണിക്കച്ചവടക്കാര്‍ പോലും ആളുകളുടെ താല്പര്യങ്ങളെ മാറ്റി മറിക്കുന്ന യുഗത്തിലാണ് നാം ജീവിക്കുന്നത്. മുടി വെട്ടുകാരനാണ് അയാളുടെ ഇടപാടുകാരന്റെ തലമുടിയുടെ ശൈലി നിശ്ചയിക്കുന്നത്. കണ്ണടയിലും വാച്ചിലും പേനയില്‍ പോലും വജ്രം പതിക്കുന്ന യുഗത്തിലാണ് നാം ജീവിക്കുന്നത്. എന്തുകൊണ്ട് നമ്മുടെ ആഭരണ നിര്‍മ്മാതാക്കള്‍ അവരുടെ സാമര്‍ത്ഥ്യവും, കഴിവും, പൈതൃകവും മറ്റും ഉപയോഗിച്ച് ആഗോള താല്പര്യങ്ങളും അഭിരുചികളും മാറ്റാന്‍ പരിശ്രമിക്കുന്നില്ല.

ആഗോള പരിഷ്‌കാര ശൈലിയെ സ്വാധീനിക്കാനും മാറ്റാനും നമുക്ക് സാധിക്കണമെങ്കില്‍ ആദ്യം അതിന്റെ വിപണിയെ കുറിച്ച് നമ്മുടെ വ്യവസായത്തിന് നല്ല ധാരണ ഉണ്ടാകണം. ഈ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ കൂട്ടായി ഉപഭോക്താക്കളുടെ ആവശ്യങ്ങളും താല്പര്യങ്ങളും എന്താണെന്നു പഠിക്കുകയും മനസിലാക്കുകയും വേണം. ഉദാഹരണത്തിന് ചില സ്ഥലങ്ങളിലും ചില സമൂഹങ്ങളിലും സ്വര്‍ണമാണ് ഇഷ്ടപ്പെടുക, മറ്റു ചിലര്‍ക്ക് താല്പര്യം വെള്ളിയാണ്, വേറെ ചിലര്‍ക്കാകട്ടെ പ്ലാറ്റിനവും. നമ്മുടെ ഇടപാടുകാരുമായി ശക്തമായ ബന്ധങ്ങളില്ലാതെ നമുക്ക് ഒരിക്കലും ലോക നായകരാകാന്‍ സാധിക്കില്ല എന്നതാണ് അടിസ്ഥാന തത്വം. ഇടപാടുകാരുമായി നേരിട്ടു ബന്ധപ്പെടാന്‍ ഇ- കൊമേഴ്‌സ് വഴി സാധിക്കും. ഇത് ഇന്ത്യന്‍ വ്യവസായത്തിന് ഒരു സുവര്‍ണാവസരമാണ്. നമ്മുടെ ചെറുപ്പക്കാരായ സംരംഭകര്‍ വഴി സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ച് വ്യവസായ ലോകം ഗൗരവമായി ആലോചിക്കണം. ആവശ്യാനുസരണം ഇന്ത്യന്‍ ആഭരണങ്ങള്‍ നിര്‍മ്മിച്ച് വിപണിയില്‍ കുതിപ്പ് സൃഷ്ടിക്കാന്‍ അവര്‍ക്കു സാധിക്കും.

ഇന്ത്യയുടെ ചില ഉത്പ്പന്നങ്ങള്‍ ആഗോള പ്രശസ്തി നേടിയ ഒരു ഭൂതകാലം നമുക്ക് ഉണ്ട്. ഇന്ന് സോഫ്റ്റ് വെയര്‍ രംഗത്ത് ഇന്ത്യന്‍ ബ്രാന്‍ഡ് ആഗോള തലത്തില്‍ മേല്‍ക്കൈ നേടിയിട്ടുണ്ട്. ഇത് ആഭരണത്തിലും നമുക്ക് നേടണം. അത് നേടിയാല്‍ സാധ്യതകള്‍ അനന്തമാണ്. ഇതിന് കൗണ്‍സില്‍ മുന്‍കൈ എടുക്കണം. സംസ്ഥാനങ്ങളും അവരുടെ പങ്ക് നിര്‍വഹിക്കണം. അധികാരത്തില്‍ എത്തിയ നാള്‍ മുതല്‍ ഞങ്ങള്‍ സംസ്ഥാന ഗവണ്‍മെന്റുകളെ കയറ്റുമതിയില്‍ സജീവമായി രംഗത്തിറങ്ങണം എന്നു പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായികള്‍ അവരുമായി ബന്ധപ്പെടുന്നുണ്ട് എന്ന് ഞാന്‍ കരുതുന്നു. കയറ്റുമതിക്കുമുപരി, ലോകത്തിലെ അതിവേഗം പുരോഗമിക്കുന്ന സമ്പദ് വ്യവസ്ഥ എന്ന നിലയില്‍ ഇന്ത്യയ്ക്കകത്തും ഇതിനുള്ള വിപണി ഉണ്ട്.

വളര്‍ച്ച ആസൂത്രണം ചെയ്യുക എന്നത് വ്യവസായത്തില്‍ പ്രധാനമാണ്. പക്ഷെ അതു മാത്രം പോര. നിങ്ങളുടെ ഇടയിലെ ദുര്‍ബലരെകുറിച്ചു കൂടി നിങ്ങള്‍ അത്യാവശ്യമായി ചിന്തിക്കണം. നിങ്ങളുടെ വ്യവസായത്തില്‍ ഏറ്റവും കുറഞ്ഞ വേതനം വാങ്ങുന്നവരുടെ ഒട്ടുമെ പുരോഗതി ഇല്ലാത്ത ആളുകളെ കുറിച്ചുള്ള ഒരു കണക്ക് കൗണ്‍സില്‍ ശേഖരിക്കണം. ഉദാഹരണത്തിന് ജെയ്പ്പൂര്‍, തൃശൂര്‍, വരാണാസി, രാജ്‌ക്കോട്ട്, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജീവിക്കുന്ന തൊഴിലാളികളെ കുറിച്ച് നിങ്ങള്‍ ചിന്തിക്കണം. അവരെല്ലാവരും ഗവണ്‍മെന്റിന്റെ ചെലവു കുറഞ്ഞ സാമൂഹിക സുരക്ഷാ പദ്ധതികളായ (അപകട ഇന്‍ഷുറന്‍സിനുള്ള) പ്രധാന്‍ മന്ത്രി സുരക്ഷ ബീമ യോജന (ലൈഫ് ഇന്‍ഷുറന്‍സിനുള്ള) പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബീമ യോജന(ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ ഉറപ്പു നല്കുന്ന) അടല്‍ പെന്‍ഷന്‍ യോജന തുടങ്ങിയ പദ്ധതികളില്‍ ചേര്‍ന്നിട്ടുണ്ടോ എന്ന് വ്യവസായം നടത്തിപ്പുകാര്‍ ഉറപ്പാക്കണം.
അപകട ഇന്‍ഷുറന്‍സിന് മാസം ഒരു രൂപയും ലൈഫ് ഇന്‍ഷുറന്‍സിന് ഒരു ദിവസം ഒരു രൂപയും മാത്രമാണ് പ്രിമിയമായി ചെലവു വരുന്നത്. ഏകദേശം അഞ്ഞൂറു രൂപയുടെ ബാങ്ക് നിക്ഷേപത്തിനുള്ള പലിശ മാത്രം മതി ഈ പ്രിമിയം തുക സ്ഥിരമായി അടഞ്ഞു പോകാന്‍.

സുഹൃത്തുക്കളെ, 2022 ല്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കും. അന്നത്തേയ്ക്ക് രത്‌ന ആഭരണ വ്യവസായ മേഖല എന്തു ലക്ഷ്യമാണ് നേടാന്‍ ഉദ്ദേശിക്കുന്നത്? അന്നത്തേയ്ക്ക് ഈ രാജ്യത്തിനു വേണ്ടി എന്താണ് നിങ്ങള്‍ക്കു ചെയ്യാന്‍ സാധിക്കുക? അപ്പോഴേയ്ക്കും ഈ വ്യവസായം എവിടെ എത്തുമെന്നാണ് നിങ്ങള്‍ കരുതുന്നത്? എങ്ങനെ നിങ്ങള്‍ അവിടെ എത്തും? എത്രമാത്രം പുത്തന്‍ തൊഴിലവസരങ്ങള്‍ നിങ്ങള്‍ സൃഷ്ടിക്കും? ഇത്തരം കാര്യങ്ങളെ കുറിച്ച് ഗൗരവമായി ചിന്തിച്ച് കൃത്യമായ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ ഞാന്‍ നിങ്ങളെ ആഹ്വാനം ചെയ്യുന്നു. നിയമങ്ങളില്‍ മാറ്റം ആവശ്യമെങ്കില്‍ കൃത്യവും പ്രായോഗികവുമായ നിര്‍ദ്ദേശങ്ങളുമായി എന്റെയരികില്‍ വരിക. നമ്മുടെ രാജ്യത്തിന്റെ താല്പര്യാര്‍ത്ഥമാണ് അവ എങ്കില്‍ തീര്‍ച്ചയായും പരിഗണിക്കുന്നതാണ്.

എന്റെ ചിന്തകള്‍ പങ്കുവയ്ക്കാന്‍ അവസരം നല്കിയതിന് നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ ഉപസംഹരിക്കുന്നു. സമ്മേളനത്തിന് എല്ലാ വിജയങ്ങളും നേരുന്നു.