Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഗാന്ധിനഗറിലെ ഇന്ത്യ-ജപ്പാന്‍ വ്യാപാര മേധാവികളുടെ ചര്‍ച്ചാവേദിയില്‍ (14 സെപ്റ്റംബര്‍ 2017)


പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ആദരണിയനായ ജപ്പാന്‍ പ്രധാനമന്ത്രി ശ്രീ. ഷിന്‍സോ ആബേ;
ബഹുമാനപ്പെട്ട ജപ്പാനിലെ മന്ത്രിമാരെ, ജപ്പാനില്‍ നിന്നുള്ള മുതിര്‍ന്ന പ്രതിനിധികളെ;

ഗുജറാത്തിലെ മുഖ്യമന്ത്രി ശ്രീ വിജയ് രൂപാനി; 

ഗുജറാത്തിലെ ഉപമുഖ്യമന്ത്രി ശ്രീ നിതിന്‍ പട്ടേല്‍;

ഇരു രാജ്യങ്ങളിലേയും വ്യാപാര മേധാവികളെ;

മഹതികളെ മഹാന്മാരെ !

ഇന്ത്യയിലേയും ജപ്പാനിലേയും വ്യാപാരസമൂഹത്തോടൊപ്പം ഇതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. അതും ഒരു മഹാനായ സുഹൃത്തിനൊപ്പം ഇന്ത്യയുടെ സുഹൃത്ത്, ഗുജറാത്തിന്റെ സുഹൃത്ത്, എന്റെ വ്യക്തിപരമായ സുഹൃത്തുമായ ശ്രീ. ഷിന്‍സോ ആബേയുടെ സാന്നിദ്ധ്യത്തില്‍, മഹാനായ സുഹൃത്തും നേതാവുമായ അദ്ദേഹത്തിന് എല്ലാവരും ചേര്‍ന്ന് വലിയൊരു കൈയടി നല്‍കുക. ജപ്പാനിലെ നേതൃത്വവും, വ്യവസായവും ജനങ്ങളുമായി എനിക്കുള്ള വ്യക്തിപരമായ ബന്ധത്തിന് ഒരു ദശാബ്ദത്തിന്റെ പഴക്കമുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായി ആദ്യമായി ജപ്പാന്‍ സന്ദര്‍ശിച്ചപ്പോള്‍ ഗുജറാത്തില്‍ ഒരു ചെറു ജപ്പാന്‍ കാണാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഞാന്‍ അഭിപ്രായപ്പെട്ടത്. ഇന്ന് ആ സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുകയാണ്. ജപ്പാനില്‍ നിന്നുള്ള നിരവധി സൃഹൃത്തുക്കള്‍ ഗുജറാത്തില്‍ സന്തോഷകരമായ ജീവിതം നയിക്കുന്നതും വ്യാപാരം നടത്തുന്നതും കാണന്നതില്‍ എനിക്ക് അതിയായ ആഹ്‌ളാദമുണ്ട്.. ഇവിടെ നിരവധി പരിചതമുഖങ്ങളെ കാണാന്‍ കഴിയുന്നതും എനിക്ക് സന്തോഷം നല്‍കുന്നു. അര്‍പ്പണ മനോഭാവമുള്ള ചെറുപട്ടണങ്ങള്‍, സമൂഹങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയിലൂടെയെല്ലാം ജീവിതവും പ്രവൃത്തിപരിചയവും ജപ്പാന്‍ കൂടുതല്‍ മികച്ചതാക്കിയതിലും എനിക്ക് സന്തോഷമുണ്ട്. ഇന്നും ഒരു ജപ്പാന്‍ ചെറുപട്ടണത്തിന്റെ പ്രഖ്യാപനമുണ്ടായി. വൈബ്രന്റ് ഗുജറാത്ത് മേളയില്‍ ആദ്യ പങ്കാളിത്ത രാജ്യമായത് ജപ്പാനാണെന്ന വസ്തുത ഗുജറാത്തിന്റെ വ്യവസായമേഖലയും ഗവണ്‍മെന്റും ഇന്നും വളരെ വിലപ്പെട്ടതായാണ് കരുതുന്നത്. ഈ പങ്കാളിത്തം തുടരുക മാത്രമല്ല, നമ്മുടെ ബന്ധം വളരുകയുമാണ്. ജപ്പാനിലെ വ്യവസായമേഖലയും ഇന്ത്യന്‍ സമ്പദ്ഘടനയും തമ്മിലുള്ള കൂടുതല്‍ മികച്ച ബന്ധങ്ങള്‍ക്ക് വഴിവച്ചത് അതാണ്. ഈ പ്രക്രയയില്‍ സഹായിച്ച കെയ്ഡന്റെന്‍, ജെട്രോ, മറ്റ് സംഘടനകള്‍ എന്നിവയോട് ഞാന്‍ നന്ദിരേഖപ്പെടുത്തുകയാണ്. ഈ കൈപിടിച്ചുയര്‍ത്തല്‍ പ്രക്രിയയില്‍ ജപ്പാന്‍ പ്ലസിന്റെ സംവിധാനവും സഹായിച്ചിട്ടുണ്ട്.

സുഹൃത്തുക്കളെ,

എന്നോടും എന്റെ രാജ്യത്തോടും ജപ്പാനിലെ ഗവണ്‍മെന്റും ജനങ്ങളും എന്നും വലിയ വാത്സല്യമാണ് കാട്ടിയിട്ടുള്ളത്. സത്യത്തില്‍ ഇന്ത്യയിലെ 1.25 ബില്യണ്‍ ജനങ്ങള്‍ക്കും ജപ്പാനിലെ ജനങ്ങളോട് അതേതരത്തിലുള്ള വാത്സല്യമാണുള്ളത്. വ്യക്തിപരമായ പിന്തുണയ്ക്കും പ്രോത്സാഹത്തിനും പ്രധാനമന്ത്രി ആബേയോട് പ്രത്യേകിച്ചും ഞാന്‍ നന്ദിയുള്ളവനാണ്. പരസ്പരം കണ്ടുമുട്ടാനുള്ള ഒരു അവസരവും ഞാനും പ്രധാനമന്ത്രി ആബേയും നഷ്ടപ്പെടുത്താറില്ല. ഈ പരസ്പര അടുപ്പവും മനസിലാക്കലും കൊണ്ട് ഉഭയകക്ഷി ബന്ധത്തിലുള്ള നിരവധി വിടവുകള്‍ അടയ്ക്കാനും കഴിഞ്ഞിട്ടുണ്ട്. ഒരൊറ്റ സാമ്പത്തിക വര്‍ഷം ജപ്പാനില്‍ നിന്നുള്ള ഔദ്യോഗിക വികസന സഹായം ഏറ്റവും കൂടുതല്‍ വിതരണം ചെയ്തത് കഴിഞ്ഞവര്‍ഷവുമായിരുന്നു. അതുപോലെ കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ജപ്പാന്‍ കമ്പനികള്‍ സ്ഥിരമായി വളര്‍ച്ചയാണ് കാണിക്കുന്നതും. ഇന്ന് ആരംഭിച്ച പദ്ധതികളില്‍ നിന്നുതന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴം നിങ്ങള്‍ക്ക് കാണാന്‍ കഴിയും. 

-ആദ്യമായി മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയില്‍ പദ്ധതി:
-ഈ പദ്ധതിക്കുള്ള ജപ്പാന്‍ ഗവണ്‍മെന്റിന്റെ പിന്തുണയ്ക്ക് ഞങ്ങള്‍ നന്ദിയുള്ളവരുമാണ്..

-500 കിലോ മീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഈ ബുള്ളറ്റ് ട്രെയിനിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നും 2022-23 ഓടെ ഇത് ഓടിത്തുടങ്ങുമെന്നും ഞാന്‍ വിശ്വസിക്കുന്നു.

-ഈ അതിവേഗ റെയില്‍ പദ്ധതിയോടൊപ്പം ഒരു പരിശീലന സ്ഥാപനവും രൂപം കൊള്ളുന്നുണ്ട്.

-നവ ഇന്ത്യയുടെ നിര്‍മ്മാതാക്കളെ അത് തയാറാക്കും-അതിവേഗ റെയില്‍വേയുടെ നിര്‍മ്മാണത്തിനും നടത്തിപ്പിനും പരിപാലനത്തിനും വളരെ വൈദഗ്ധ്യമുള്ള മനുഷ്യശക്തി ആവശ്യമാണ്.

-രണ്ടാമത്തേത് ജാപ്പനീസ് വ്യാവസായിക ചെറുപട്ടണങ്ങളുടെ വികസനം: രാജ്യവ്യാപകമായി നാലുകേന്ദ്രങ്ങള്‍ക്ക് അന്തിമരൂപം നല്‍കിയിട്ടുണ്ട്. ഗുജറാത്തിന് പുറമെ രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍.

-മൂന്നാമത്തേത് ഓട്ടോ മൊബൈല്‍ മേഖലയിലെ സഹകരണം:
മാന്‍ഡലിലെ സുസൂക്കി തൊഴില്‍ശാലയില്‍ നിന്ന് ലോകത്താകമാനം കാറുകള്‍ കയറ്റി അയ്ക്കുന്നുണ്ട്. അതോടൊപ്പം അടുത്ത തലമുറയിലെ സങ്കരവിഭാഗത്തില്‍പ്പെട്ടതും ഇലക്‌ട്രോണിക് വിഭാഗത്തില്‍പ്പെട്ടതുമായ വാഹനങ്ങള്‍ക്ക് വേണ്ട ലിത്തിയം-അയണ്‍ ബാക്ടറികള്‍ നിര്‍മ്മിക്കുന്നതിനുള്ള അടിത്തറയും ഇട്ടുകഴിഞ്ഞു.

-നാലാമത്തേതായി ജപ്പാന്‍- ഇന്ത്യ വ്യവസായിക ഉല്‍പ്പാദന ഇന്‍സ്റ്റിറ്റ്യൂട്ടിലൂടെയുള്ള മാനവവിഭശേഷി വികസനമാണ്. ജപ്പാന്‍ കമ്പനികളാണ് അവയെല്ലാം വികസിപ്പിച്ചിട്ടള്ളതും. ഗുജറാത്തിന് പുറമെ കര്‍ണ്ണാടകം, രാജസ്ഥാന്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ കൂടി ഇത് വികസിപ്പിക്കും.

-നിങ്ങള്‍ക്കറിയാം ചരിത്രപരമായ പുണ്യനഗരമായ വാരാണസി എന്റെ രണ്ടാമത്തെ വീടാണ്.
വാരാണസിലെ കണ്‍വെന്‍ഷന്‍ സെന്റര്‍ പദ്ധതി തന്നെ ജപ്പാനിലെ ക്യോട്ടോ സിറ്റിയും വാരാണസിയും തമ്മിലുള്ള സാംസ്‌ക്കാരിക സഹകരണത്തിന്റെ അടയാളമാണ്. ഞാനും പ്രധാനമന്ത്രി ആബേയും ഒന്നിച്ച് 2015ല്‍ വാരണാസി സന്ദര്‍ശിച്ചപ്പോഴാണ് പദ്ധതി വിഭാവനം ചെയ്തത്. സ്‌നേഹത്തിന്റെ ചിഹ്‌നവും മാനവകുലത്തിന് ഭഗവാന്‍ പരമശിവന്റെ പ്രസാദവുമായ രുദ്രാക്ഷം എന്നാണ് ഞാന്‍ അതിന് നാമകരണംചെയ്തത്. വാരാണസിയോട് ജപ്പാനുള്ള സ്‌നേഹത്തിന്റെ പൂമാലയാണ് രുദ്രാക്ഷ്. സാരാനാഥില്‍ ഇപ്പോഴുമുള്ള, നാം പങ്കുവയ്ക്കുന്ന ബുദ്ധ പാരമ്പര്യത്തിനുള്ള ഒരു ആദരവ് കൂടിയാണിത്. ഈ പദ്ധതിക്കുള്ള ജപ്പാന്റെ സാമ്പത്തിക സഹായത്തിന്, പ്രധാനമന്ത്രി ആബേയ്ക്ക് ഞാന്‍ എന്റെ വ്യക്തിപരവും ഊഷ്മളവുമായ നന്ദി പ്രകാശിപ്പിക്കുന്നു. ജപ്പാന്‍ കമ്പനികളുടെ ഭാഗത്തുനിന്നും മറ്റു ചില നിക്ഷേപ പ്രഖ്യാപനങ്ങള്‍ കൂടി വരുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. രാഷ്ട്രീയവും തന്ത്രപരവുമായ വശങ്ങളില്‍ കൂടി നോക്കിയാലും പ്രധാനമന്ത്രി ആബേയുടെ സന്ദര്‍ശനം വളരെ സൃഷ്ടിപരമായിരുന്നു. വളരെ പ്രധാനപ്പെട്ട നിരവധി കാര്യങ്ങളില്‍ നാം കരാറുകളില്‍ ഏര്‍പ്പെട്ടു. നാം തമ്മിലുള്ള അഗാധമായ പരസ്പരവിശ്വാസവും ഉത്സാഹവുമാണ് ഇതെല്ലാം കാണിക്കുന്നത്.

സുഹൃത്തുക്കളെ,

കഴിഞ്ഞ മൂന്നുവര്‍ഷമായി വ്യാപാരം ലളിതമാക്കുന്നതിനുള്ള കഠിനപ്രയത്‌നത്തിലായിരുന്നു ഞങ്ങള്‍. ഇതിനായി കൈക്കൊണ്ട ഭരണപരിഷ്‌ക്കാരങ്ങളുടെ ഒരു നീണ്ട പരമ്പര ഈ രാജ്യത്തെ വ്യാപാര വൈകാരികതയെ വളരെ സാര്‍ത്ഥകമായി മെച്ചപ്പെടുത്തിയിട്ടുണ്ട്. ഈ പരിഷ്‌ക്കാരങ്ങളും മുന്‍കൈകളുമെല്ലാം ഇന്ത്യയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് തയാറാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ്. ഇന്ത്യയെ പരിവര്‍ത്തനപ്പെടുത്തി ഒരു നവ ഇന്ത്യ സൃഷ്ടിക്കുകയാണ് ഇവയെല്ലാം ലക്ഷ്യം വച്ചിരിക്കുന്നത്. നമ്മുടെ യുവതയുടെ ഊര്‍ജ്ജത്തിന്റെ കരുത്തില്‍ നാം ഇന്ത്യയെ ആഗോള ഉല്‍പ്പാദന താല്‍പര്യകേന്ദ്രമായി സ്വയം ഉയര്‍ത്തിക്കാട്ടുകയാണ്. ഇതിന്‌വേണ്ടിയാണ് ” മേക്ക് ഇന്‍ ഇന്ത്യ” പദ്ധതിക്ക് തുടക്കം കുറിച്ചത്. അറിവിന്റെ അടിത്തറയില്‍, വൈദഗ്ധ്യങ്ങളുടെ പിന്തുണയോടെ സാങ്കേതികവിദ്യ നയിക്കുന്ന രാജ്യമായും ഞങ്ങള്‍ ഇന്ത്യയെ വികസിപ്പിക്കും. ഡിജിറ്റല്‍ ഇന്ത്യ, നൈപുണ്യ ഇന്ത്യ എന്നീ പ്രചരണങ്ങളിലൂടെ ഇക്കാര്യത്തില്‍ ഒരു മഹത്തായ തുടക്കം കുറിയ്ക്കാനായിട്ടുണ്ട്. സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യാ പ്രചരണപരിപാടി തന്നെ ഈ ലക്ഷ്യം കണ്ടുകൊണ്ടുള്ളതാണ്. ആഗോള സ്റ്റാര്‍ട്ട് അപ്പ് പരിസ്ഥിതിയില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനമാണുള്ളത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇതില്‍ വലിയൊരു വര്‍ദ്ധനയും കാണാനായിട്ടുണ്ട്. നൂതനാശയങ്ങളുടെ ശക്തമായ ഒരു പരിസ്ഥിതി സംവിധാനം ഉണ്ടാക്കുകയെന്നതും സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ മുന്‍കൈ ലക്ഷ്യമാക്കുന്നു. അടിസ്ഥാന സൗകര്യ വികസനമേഖലയിലും എന്റെ ഗവണ്‍മെന്റ് അതിമോഹത്തോടെയുള്ള മുന്‍കൈകളും എടുത്തിട്ടുണ്ട്. ഈ പദ്ധതികള്‍ ആജീവനാന്തര നിക്ഷേപത്തിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. 100 സ്മാര്‍ട്ട് സിറ്റി മിഷന്‍, പാര്‍പ്പിടമില്ലാത്ത 50 ദശലക്ഷം ജനങ്ങള്‍ക്ക് വീട് നല്‍കുക, റോഡുകള്‍, പാലങ്ങള്‍, തുറമുഖങ്ങള്‍, റെയില്‍വേ പാതകള്‍, സ്‌റ്റേഷനുകള്‍ എന്നിവയുടെ നിര്‍മ്മാണം തുടങ്ങിയവയെല്ലാം ഇതിലുള്‍പ്പെടും.

സുഹൃത്തുക്കളെ,
ഇന്ത്യക്ക് വാഗ്ദാനം ചെയ്യാനാകുന്ന ശേഷിയും വൈദഗ്ധ്യവുമുള്ള കരങ്ങളുടെ വലിപ്പവും ജപ്പാന് വളരെയധികം ഗുണകരമാകാവുന്നതാണ്! വാസ്തവത്തില്‍ ഇന്ത്യയുടെ എല്ലാ വികസന അജണ്ടകളും ജപ്പാന്‍ കമ്പനികളെ സംബന്ധിച്ചിടമത്താളം വളരെ പ്രസക്തമാണ്. മൂലധനത്തിന്റെയും സാങ്കേതികവിദ്യയുടെയും കടന്നു വരവിനായി നമ്മുടെ സമ്പദ്ഘടനയെ തുറക്കുന്നതിന് കഠിനപ്രയത്‌നം ഞങ്ങള്‍ നടത്തിയിട്ടുണ്ട്. ഓരോ ദിവസവും ഇവിടെ നിക്ഷേപം നടത്തുന്നതും വ്യാപാരം നടത്തുന്നതും ഞങ്ങള്‍ ലളിതമാക്കികൊണ്ടിരിക്കുകയുമാണ്. വ്യാപാരവും കമ്പനികളും അഭിമുഖീകരിച്ചിരുന്ന നിയമങ്ങളും നയങ്ങളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ഞങ്ങള്‍ പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. ഈ പരിശ്രമങ്ങള്‍ക്ക് നല്ല ഫലം കിട്ടുന്നുമുണ്ട്. അടുത്തിടെയുണ്ടായ ചില ആഗോള അംഗീകാരങ്ങളെ എനിക്ക് ഇവിടെ എടുത്തുകാട്ടാന്‍ കഴിയും: ലോകബാങ്കിന്റെ വ്യാപാരം ചെയ്യല്‍ ലളിതമാകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം ഉയര്‍ന്നിട്ടുണ്ട്. ലോക സാമ്പത്തിക ഫോറത്തിന്റെ ലോക മത്സരക്ഷമതാ പട്ടികയില്‍ കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് ഇന്ത്യ 32 സ്ഥാനങ്ങള്‍ കയറി. ലോകത്തെ ഏതൊരു രാജ്യത്തേയും സംബന്ധിച്ചിടത്തോളം ഉയര്‍ന്നതാണിത്. ഡബ്യൂ.ഐ.പി.ഒ. യുടെ ആഗോള ഇന്നോവേഷന്‍ പട്ടികയിലും ഞങ്ങള്‍ 21 സ്ഥാനങ്ങള്‍ കയറി. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളിലാണ് ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയില്‍ ഈ കുതിപ്പുണ്ടായത്. ലോകബാങ്കിന്റെ 2016ലെ ചരക്കുനീക്ക പ്രകടന പട്ടികയില്‍(ലോജിസ്റ്റിക്ക് പെര്‍ഫോമന്‍സ് ഇന്‍ഡക്‌സ്) നമ്മള്‍ 19 സ്ഥാനം കയറി. യു.എന്നിന്റെ വ്യാപാര വികസന കോണ്‍ഫറന്‍സായ യു.എന്‍.സി.ടി.എ.ഡിയുടെ ഏറ്റവും മികച്ച 10 നേരിട്ടുള്ള വിദേശ മൂല്യധന നിക്ഷേപ ലക്ഷ്യസ്ഥാനങ്ങളില്‍ മൂന്നാമതാണ് ഇന്ത്യ. ഇന്ത്യയുടെ ഏറ്റവും വലിയ നികുതി പരിഷ്‌ക്കരണമായ ജി.എസ്.ടി അടുത്തിടെയാണ് നടപ്പാക്കിയത്. ഇതിലൂടെ ഞങ്ങള്‍ ആധുനിക നികുതി ഭരണത്തിലേക്ക് നീങ്ങുകയാണ്, ഇത് സുതാര്യവും സുശക്തവും പ്രവചിക്കാന്‍ കഴിയുന്നതുമാണ്. ഇന്ന് ലോകത്തെ ഏറ്റവും അയഞ്ഞ നേരിട്ടുള്ള വിദേശമൂലധന നിക്ഷേപ ഭരണസംവിധാനമുള്ള രാജ്യമാണ് ഇന്ത്യ. 90% ലധികം നേരിട്ടുള്ള വിദേശ മൂലധന നിക്ഷേപ പദ്ധതികള്‍ക്കെല്ലാം തന്നെ സ്വാഭാവിക വഴികളില്‍ കൂടി തന്നെ അംഗീകാരം നല്‍കുന്നുമുണ്ട്. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ്(ഫോറിന്‍ ഇന്‍വസ്റ്റ്‌മെന്റ് പ്രമോഷന്‍ ബോര്‍ഡ്) ഞങ്ങള്‍ നിര്‍ത്തലാക്കി. ഇത് ഇന്ത്യയുടെ നേരിട്ടുള്ള വിദേശനിക്ഷേപം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 60 ബില്യണ്‍ ഡോളറിലെത്തി. ജപ്പാനില്‍ നിന്നുള്ള നേരിട്ടുള്ള വിദേശനിക്ഷേപം കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് മൂന്നിരട്ടിയോളമാവുകയും ചെയ്തിട്ടുണ്ട്. പുതിയ ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്റ്റ്‌സി നിയമത്തിലൂടെ നിക്ഷേപകര്‍ക്ക് ഒഴിവായി പോകുന്നത് ലളിതവുമായിട്ടുണ്ട്. വാണിജ്യപ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനായി വാണിജ്യകോടതികളും വാണിജ്യവിഭാഗങ്ങളും ഞങ്ങള്‍ രൂപീകരിക്കുന്നുണ്ട്. തര്‍ക്കപരിഹാര നിയമം ഭേദഗതി ചെയ്തതോടെ തര്‍ക്കപരിഹാരം ഇപ്പോള്‍ വേഗത്തിലായിട്ടുമുണ്ട്. പുതിയൊരു ബൗദ്ധിക സ്വത്തവകാശനിയമവും ഞങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഏത് ദിശയിലേക്കാണ് ഞങ്ങള്‍ നീങ്ങുന്നതെന്നുള്ളതിനുള്ള ചില ഉദാഹരണങ്ങള്‍ മാത്രമാണിതൊക്കെ. ഞങ്ങള്‍ ഇനിയും കൂടുതല്‍ മെച്ചപ്പെട്ട കാര്യങ്ങള്‍ വേഗത്തില്‍ നടപ്പാക്കും.

സുഹൃത്തുക്കളെ!
ഇന്ത്യയും ജപ്പാനും പുരാതന സംസ്‌ക്കാരങ്ങളും വളരെ ഊര്‍ജ്ജസ്വലമായ ജനാധിപത്യമുള്ള രാജ്യങ്ങളും. സമ്പുഷ്ടിയുടെ ഫലങ്ങള്‍ എങ്ങനെയാണ് സാധാരണക്കാരിലേക്ക് വിതരണം ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്ക് നല്ലതുപോലെ അറിയാം. ഗവണ്‍മെന്റിന്റെ സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനായി ഇന്ത്യയ്ക്ക് പ്രാപ്തിയുള്ള പരിഹാരമാര്‍ഗ്ഗങ്ങളാണ് വേണ്ടത്. ജപ്പാന് അവര്‍ കഷ്ടപ്പെട്ട് നേടിയ അറിവും സാങ്കേതികവിദ്യയും വിന്യസിക്കുന്നതിനുള്ള അവസരങ്ങളാണ് വേണ്ടത്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഏഷ്യയുടേതാണെന്ന് ഞാന്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഏഷ്യയുടെ ഈ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ ഇന്ത്യയും ജപ്പാനും മുഖ്യപങ്കുവഹിക്കുമെന്നും ഞാന്‍ പറയുന്നു. തന്ത്രപരമായതും സാമ്പത്തികവുമായ മേഖലകളില്‍ ജപ്പാനും ഇന്ത്യയും തമ്മില്‍ വളര്‍ന്നുവരുന്ന ഈ ഒരുമിക്കലിന് ആഗോള സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുന്നതിനുള്ള ശേഷിയുണ്ട്. ശക്തമായ ഇന്ത്യയും ശക്തമായ ജപ്പാനും ഏഷ്യയേയൂം ലോകത്തെ സുസ്ഥിരമാക്കുന്നതിന് പ്രധാനഘടകമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ പരസ്പരമുള്ളതും ആഗോളവുമായ ഉദ്യമത്തില്‍ ഒരു ഉത്തമ പങ്കാളിയാകുന്നതില്‍ ഞാന്‍ പ്രധാനമന്ത്രി ആബേയ്ക്കും ജപ്പാനും നന്ദിരേഖപ്പെടുത്തുന്നു. നമ്മള്‍ തമ്മിലുള്ള സൗഹൃദത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും അടിസ്ഥാനത്തില്‍ ഞാന്‍ ജപ്പാനിലെ ജനങ്ങളേയും കമ്പനികളെയും കുടുതലായി ഇവിടേക്ക് വരാനായി ക്ഷണിക്കുകയാണ്. ഇന്ത്യയില്‍ ജീവിക്കുകയും പണിയെടുക്കുകയും ചെയ്യുക. നിങ്ങളുടെ ഉദ്യമങ്ങളില്‍ എല്ലാ വിജയങ്ങളും ഞാന്‍ ആശംസിക്കുന്നു . എപ്പോഴാണോ ആവശ്യമുള്ളത് അപ്പോഴൊക്കെ എന്റെ പിന്തുണയും ഞാന്‍ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.

നന്ദി, വളരെയധികം നന്ദി