Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ചെന്നൈയില്‍ ”നാല്‍പ്പത്തിയേഴാമത് തുഗ്ലക്ക് വാര്‍ഷിക പരിപാടിയായ “ശ്രീ. ചോ രാമസ്വാമിക്ക് ശ്രദ്ധാഞ്ജലി” യില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തതിന്റെ മലയാള പരിഭാഷ.

ചെന്നൈയില്‍ ”നാല്‍പ്പത്തിയേഴാമത് തുഗ്ലക്ക് വാര്‍ഷിക പരിപാടിയായ “ശ്രീ. ചോ രാമസ്വാമിക്ക് ശ്രദ്ധാഞ്ജലി” യില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തതിന്റെ മലയാള പരിഭാഷ.


പ്രിയ ഡോ. പത്മാ സുബ്രഹ്മണ്യം ജി,

ശ്രീ. എന്‍ രവി,

ശ്രീ. ജി വിശ്വനാഥന്‍,

ശ്രീ. ഗുരുമൂര്‍ത്തി,

തുഗ്ലക്കിന്റെ വായനക്കാരേ,

യശശ്ശരീരനായ ശ്രീ. ചോ രാമസ്വാമിയുടെ ആരാധകരേ,

തമിഴ്‌നാട്ടിലെ ജനങ്ങളേ,

വണക്കം, ഹൃദയംഗമമായ പൊങ്കല്‍ ആശംസകള്‍.

വളരെ ശുഭകരമായ ഒരു വേളയിലാണ് നാം ഒത്തുചേര്‍ന്നിരിക്കുന്നത്.

എന്റെ തെലുങ്ക് സഹോദരീ സഹോദരന്മാര്‍ ഇന്നലെ ഭോഗി ഉല്‍സവം ആഘോഷിച്ചു.

ഇന്ത്യയുടെ വടക്കു ഭാഗത്തെ സുഹൃത്തുക്കള്‍, പ്രത്യേകിച്ച് പഞ്ചാബിലുള്ളവര്‍ ലോഹ്‌രി ആഘോഷിച്ചു.

ഇന്ന് മകര സംക്രാന്തിയാണ്.

ഗുജറാത്തില്‍ ആകാശമാകെ പട്ടങ്ങളാണ് ഈ ദിനത്തില്‍, അത് ഉത്തരായന്‍ എന്നും അറിയപ്പെടുന്നു.

അസം ജനത മാഘ് ബിഹു ആഘോഷിക്കുന്നു.

നിങ്ങള്‍ ജീവിക്കുന്ന തമിഴ്‌നാട്ടിലാകട്ടെ, പൊങ്കല്‍.

പൊങ്കല്‍ കൃതജ്ഞതയുടെ ഉല്‍സവമാണ്- സൂര്യഭഗവാന് നന്ദി അറിയിക്കുന്നു, കൃഷിയില്‍ സഹായിക്കുന്ന മൃഗങ്ങളെ നന്ദി അറിയിക്കുന്നു, നമ്മെ നിലനിര്‍ത്തുന്ന പ്രകൃതി വിഭവങ്ങള്‍ ലഭ്യമാക്കുന്ന പ്രകൃതിയെ നന്ദി അറിയിക്കുന്നു.

പ്രകൃതിയുമായുള്ള സൗഹാര്‍ദം നമ്മുടെ സംസ്‌കാരത്തിന്റെ, നമ്മുടെ പാരമ്പര്യത്തിന്റെ കരുത്താണ്.

വടക്കു നിന്ന് തെക്കുവരെ, കിഴക്ക് മുതല്‍ പടിഞ്ഞാറ് വരെ, രാജ്യത്തുടനീളം ഒരു ഉല്‍സവ ആഘോഷങ്ങള്‍ നമുക്ക് കാണാം.

ഉല്‍സവങ്ങള്‍ ജീവിതത്തിന്റെ ആഘോഷങ്ങളാണ്.

കൂട്ടായ്മയുടെ ഒരു ചുറുചുറുക്കുമായാണ് ഉല്‍സവങ്ങള്‍ എത്തുന്നത്.

ഐക്യത്തിന്റെ മനോഹരമായ ഇഴ അവര്‍ നെയ്യുന്നു.

ഈ ഉല്‍സവങ്ങളിലെല്ലാം രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് എന്റെ ആശംസകള്‍.

സൂര്യമണ്ഡലത്തില്‍ മകര രാശിയുടെ പരിവര്‍ത്തനമാണ് മകര സംക്രാന്തി അടയാളപ്പെടുത്തുന്നത്.

നിരവധിയാളുകള്‍ക്ക് മകര സംക്രാന്തി എന്നാല്‍ വരണ്ട ശീതകാലത്തില്‍ നിന്നും ഊഷ്മളമായ പ്രസാദാത്മക ദിനങ്ങളിലേക്കുള്ള ഇടവേളയാണ്.

നാം ചില ഉല്‍സവങ്ങള്‍ ആഘോഷിക്കുന്നത് വിളവെടുപ്പ് ഉല്‍സവങ്ങളായാണ്.

നമ്മെ രാജ്യത്തെ ഊട്ടാന്‍ കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകരുടെ ജീവിതങ്ങളില്‍ ഐശ്വര്യവും ആഹ്ലാദവും ഈ ഉല്‍സവങ്ങള്‍ കൊണ്ടുവരട്ടെ എന്ന് നാം പ്രാര്‍ത്ഥിക്കുന്നു.

സുഹൃത്തുക്കളേ,

ഞാന്‍ നേരിട്ടുതന്നെ നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷേ, ജോലിയുടെ അടിയന്തര സ്ഥിതികള്‍ അത് അനുവദിക്കുന്നില്ല. തുഗ്ലക്കിന്റെ നാല്‍പ്പത്തിയേഴാം ജന്മദിനത്തില്‍ എന്റെ പ്രിയ സുഹൃത്ത് ചോ രാമസ്വാമിക്ക് ഞാന്‍ എന്റെ ശ്രദ്ധാജ്ഞലി അര്‍പ്പിക്കുന്നു.

തന്നെക്കൊണ്ട് സാധിക്കുന്ന മാര്‍ഗ്ഗങ്ങളിലൂടെയെല്ലാം അമൂല്യമായ ജ്ഞാനം പകര്‍ന്നു നല്‍കിയ ഒരു സുഹൃത്താണ് ചോയുടെ വിയോഗത്തിലൂടെ നമുക്കെല്ലാം നഷ്ടമായത്.

പതിറ്റാണ്ടുകളായി എനിക്ക് അദ്ദേഹത്തെ വ്യക്തിപരമായി അറിയാമായിരുന്നു. ഇതെനിക്ക് വ്യക്തിപരമായ ഒരു നഷ്ടവുമാണ്.

ഞാന്‍ കണ്ടുമുട്ടിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. അദ്ദേഹം ഒരു അഭിനേതാവായിരുന്നു, ഡോക്ടറായിരുന്നു, മാധ്യമ പ്രവര്‍ത്തകനായിരുന്നു, എഴുത്തുകാരനായിരുന്നു, നാടക കൃത്തായിരുന്നു, ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു, ഒരു രാഷ്ട്രീയ നിരീക്ഷകനായിരുന്നു, ഒരു സാംസ്‌കാരിക വിമര്‍ശകനായിരുന്നു, അത്യധികം പ്രതിഭാധനനായ ഒരു എഴുത്തുകാരനായിരുന്നു, ഒരു മത-സാമൂഹിക നിരൂപകനായിരുന്നു, ഒരു നിയമജ്ഞനും അതില്‍ കൂടുതലായി മറ്റ് പലതുമായിരുന്നു.

അദ്ദേഹത്തിന്റെ എല്ലാ റോളുകള്‍ക്കും അതീതമായി, തുഗ്ലക്ക് മാസിക പത്രാധിപര്‍ എന്ന നിലയിലുള്ള റോള്‍ ആയിരുന്നു അദ്ദേഹത്തിന്റെ കീരീടത്തിലെ രത്‌നാഭരണം. ജനാധിപത്യ മൂല്യങ്ങളും ദേശീയ താല്‍പര്യവും സംരക്ഷിക്കുന്നതിന് നക്ഷത്ര തുല്യമായ ഒരു പങ്കാണ് നാല്‍പ്പത്തിയേഴ് വര്‍ഷമായി തുഗ്ലക്ക് മാസിക നിര്‍വഹിച്ചുപോരുന്നത്.

തുഗ്ലക്കും ചോയും- ഒന്നിനെ മറ്റേതില്‍ നിന്ന് മാറ്റി സങ്കല്‍പ്പിക്കാന്‍ ബുദ്ധിമുട്ടാണ്. അഞ്ച് ദശാബ്ദത്തോളം അദ്ദേഹം തുഗ്ലക്കിന്റെ ചുമതല വഹിച്ചിരുന്നു. ആരെങ്കിലും ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം എഴുതുകയാണെങ്കില്‍ ചോ രാമസ്വാമിയും അദ്ദേഹത്തിന്റെ രാഷ്ട്രീയ നിരീക്ഷണങ്ങളും കൂടാതെ അയാള്‍ക്ക് അത് എഴുതാന്‍ സാധിക്കില്ല.

ചോയെ ആരാധിക്കാന്‍ എളുപ്പമാണ്, പക്ഷേ, ചോയെ മനസിലാക്കുക എളുപ്പമല്ല. അദ്ദേഹത്തെ മനസിലാക്കാന്‍ സങ്കുചിതവും പ്രാദേശികവും ഭാഷാപരവും മറ്റ് വേര്‍തിരിവുകള്‍ക്കും അപ്പുറത്ത് അദ്ദേഹത്തെ എത്തിച്ച അദ്ദേഹത്തിന്റെ ധീരത, ദൃഢവിശ്വാസം, ദേശീയ ബോധം എന്നിവ മനസിലാക്കണം.

എല്ലാ വിഭാഗീയ ശക്തികള്‍ക്കും എതിരായ ആയുധമാക്കി തുഗ്ലക്കിനെ മാറ്റി എന്നതാണ് അദ്ദേഹത്തിന്റെ മഹത്തായ നേട്ടം. ശുദ്ധവും അഴിമതിരഹിതവുമായ ഒരു രാഷ്ട്രീയ സംവിധാനത്തിനു വേണ്ടിയാണ് അദ്ദേഹം പൊരുതിയത്. ആ പോരാട്ടത്തില്‍ അദ്ദേഹം ആരോടും ദയ കാണിച്ചില്ല.

അദ്ദേഹത്തിനൊപ്പം പതിറ്റാണ്ടുകളായി അഭിനയിച്ചിരുന്നവരുടെ വിമര്‍ശകനായിരുന്നു അദ്ദേഹം, പതിറ്റാണ്ടുകളായി തന്റെ സുഹൃത്തുക്കളായിരുന്നവരുടെ വിമര്‍ശകനായിരുന്നു അദ്ദേഹം, അദ്ദേഹത്തെ ഉപദേശകനായി പരിഗണിച്ചിരുന്നവരുടെ വിമര്‍ശകനായിരുന്നു അദ്ദേഹം. ആര്‍ക്കും ദയ ലഭിച്ചില്ല. അദ്ദേഹം വ്യക്തികളെയല്ല നോക്കിയത്, വിഷയങ്ങളെയായിരുന്നു.

രാഷ്ട്രമായിരുന്നു അദ്ദേഹത്തിന്റെ കേന്ദ്ര സന്ദേശം. അദ്ദേഹത്തിന്റെ രചനകളില്‍ അത് പ്രതിഫലിച്ചു, അദ്ദേഹം സംവിധാനം ചെയ്ത സിനിമകളിലും നാടകങ്ങളിലും ടെലിവിഷന്‍ സീരിയലുകളിലും അദ്ദേഹം തിരക്കഥ എഴുതിയ സിനിമകളിലും.

അദ്ദേഹത്തിന്റെ ആക്ഷേപഹാസ്യം അദ്ദേഹത്തിന്റെ വിമര്‍ശനമേറ്റവര്‍ക്ക് പോലും ആ വിമര്‍ശനം ഇഷ്ടപ്പെട്ടതാക്കി. അത് നട്ടുപിടിപ്പിക്കാവുന്ന ഒരു സദ് വൃത്തിയായിരുന്നില്ല. ദേശീയ താല്‍പര്യം പ്രചരിപ്പിക്കാന്‍ മാത്രം ദൈവത്തില്‍ നിന്ന് അദ്ദേഹത്തിന് വരദാനമായി ലഭിച്ച സിദ്ധി അദ്ദേഹം പൊതു നന്മയ്ക്കായി വിനിയോഗിച്ചു. ഒരു പുസ്‌കത്തിലോ കുറേ പുസ്തകങ്ങളിലോ കൂടി വിനിമയം ചെയ്യനാകാത്ത ആശയങ്ങള്‍ ഒരു കാര്‍ട്ടൂണിലൂടെയോ ഒരു വരിയിലൂടെയോ സാദ്ധ്യമാക്കാനുള്ള അദ്ദഹത്തിന്‍റെ സിദ്ധികൂടിയായിരുന്നു അത്.

എന്റെ നേരേ കുറേയാളുകള്‍ തോക്ക് ചൂണ്ടിയിരിക്കുമ്പോള്‍ സാധാരണ ജനം എന്റെ മുന്നില്‍ നിലകൊള്ളുന്ന ഒരു കാര്‍ട്ടൂണിലൂടെയാണ് ചോ ഇതെന്നെ ഓര്‍മിപ്പിച്ചത്; ആരാണ് യഥാര്‍ത്ഥ ഉന്നമെന്ന് ചോ ചോദിച്ചു. ഞാനോ സാധാരണ ജനമോ? ഇന്നത്തെ സാഹചര്യത്തില്‍ ആ കാര്‍ട്ടൂണ്‍ എത്ര അനുയോജ്യമാണ്!

ചോയുമായി ബന്ധപ്പെട്ട ഒരു സംഗതി ഞാന്‍ ഓര്‍ക്കുന്നു. ഒരിക്കല്‍ ചില ആളുകള്‍ ചോയെ മുട്ടയെറിഞ്ഞ് ശല്യം ചെയ്തു. ”അയ്യ, നിങ്ങള്‍ക്കെന്നെ ഒരു ഓംലറ്റ് ആക്കാം എന്നിരിക്കെ നിങ്ങളെന്താണ് വേവിക്കാത്ത മുട്ടകള്‍ എന്റെ നേരേ എറിയുന്നത്.” എറിഞ്ഞവര്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. സാഹചര്യങ്ങള്‍ തനിക്ക് അനുകൂലമാക്കി മാറ്റാനുള്ള ഈ അവിശ്വസനീയമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു.

തുഗ്ലക്ക് എല്ലാവര്‍ക്കുമുള്ള ഒരു വേദിയായിരുന്നു. തന്‍റെ എതിര്‍ പക്ഷത്തുള്ളവരുടെ പോലും വിരുദ്ധാഭിപ്രായങ്ങളും തനിക്ക് അപകീര്‍ത്തികരമായ നിരീക്ഷണങ്ങളും സ്വന്തം മാസികയില്‍ ചോ ഉള്‍പ്പെടുത്തി. ഇത് തുഗ്ലക്കിനെ ആര്‍ക്കും ഒഴിവാക്കാന്‍ പറ്റാത്തതാക്കി. ചോയുടെ തുഗ്ലക്കില്‍ വിമര്‍ശകര്‍ക്കും തുല്യ പ്രാധാന്യം ലഭിച്ചിരുന്നു. ഇതാണ് മാധ്യമത്തിലെയും പൊതുജീവിതത്തിലെയും ശരിയായ ജനാധിപത്യ മനോഭാവം.

എന്റെ അഭിപ്രായത്തില്‍ അദ്ദേഹത്തിന്റെ ചിന്തകളും സംഭാവനകളും തമിഴ് ചുറ്റുപാടുകളിലും തമിഴ് ജനതയിലും മാത്രമായി പരിമിതപ്പെട്ടിരുന്നില്ല. ഇന്ത്യയിലെ വിവിധ സമൂഹങ്ങളില്‍ സ്വാധീനമുള്ള മിടുക്കന്മാരായ മാധ്യമ പ്രവര്‍ത്തകരുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും പല തലമുറകളെ അദ്ദേഹം പ്രചോദിപ്പിച്ചു.

തുഗ്ലക്ക് മാസിക വെറുമൊരു രാഷ്ട്രീയ വിവരണം ആയിരുന്നില്ല എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ദശലക്ഷക്കണക്കിന് തമിഴ് ജനങ്ങളുടെ കാതുകളും കണ്ണുകളുമായിരുന്നു അത്. തുഗ്ലക്കിലൂടെ ചോ ജനങ്ങളെയും ഭരണാധികാരികളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമായിരുന്നു.

ചോ സങ്കല്‍പ്പിച്ചതു പ്രകാരമുള്ള ലക്ഷ്യാധിഷ്ഠിത മാധ്യമ പ്രവര്‍ത്തനത്തിലൂടെയുള്ള യാത്ര തുഗ്ലക്ക് തുടരും എന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. തുഗ്ലക്കിന്റെ പൈതൃകം പിന്‍പറ്റുന്നവര്‍ വലിയ ഉത്തരവാദിത്തമാണ് അവരുടെ ചുമലുകളില്‍ പേറുന്നത്. ചോ മാര്‍ഗ്ഗനിര്‍ദേശം നല്‍കിയ വീക്ഷണവും പ്രതിബദ്ധതയും പുലര്‍ത്തുക വലിയ ഒരു വെല്ലുവിളിയാണ്. ഈ വീക്ഷണത്തോടുള്ള കൂറ് തമിഴ്‌നാട് ജനതയ്ക്കുള്ള മഹത്തായ ഒരു സേവനമായിരിക്കും.

ഈ കഠിനാധ്വാനത്തിന് ശ്രീ.ഗുരുമൂര്‍ത്തിക്കും അദ്ദേഹത്തിന്റെ സംഘത്തിനും ഞാന്‍ എല്ലാ നന്മകളും ആശംസിക്കുന്നു. ഗുരുമൂര്‍ത്തിജിയെ അറിയാവുന്നതുകൊണ്ട് അദ്ദേഹം ഒരു വിജയമായിരിക്കും എന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്.

ആക്ഷേപഹാസ്യം, നര്‍മം, നിന്ദാസ്തുതി എന്നിവ കലാപരമായി ചോ ഉപയോഗിച്ചതിനെ കുറിച്ച് അധികം പറയേണ്ടതില്ല.

നമുക്ക് കൂടുതല്‍ ആക്ഷേപഹാസ്യവും നര്‍മവും ആവശ്യമാണെന്ന് ഞാന്‍ കരുതുന്നു. നര്‍മം നമ്മുടെ ജീവിതത്തില്‍ സന്തോഷം പകരും. നര്‍മം മികച്ച രോഗ ശമിനിയാണ്.

പുഞ്ചിരിയുടെ ശക്തിയും പൊട്ടിച്ചിരിയുടെ ശക്തിയും അധിക്ഷേപത്തിന്റെ ശക്തിയേക്കാളും മറ്റേത് ആയുധത്തേക്കാളും ശക്തിയുള്ളതാണ്. നര്‍മം പാലങ്ങള്‍ തകര്‍ക്കുന്നതിനു പകരം അവ നിര്‍മിക്കും.

ഇതാണ് യഥാര്‍ത്ഥത്തില്‍ ഇന്ന് നമുക്ക് വേണ്ടത്- പാലങ്ങള്‍ നിര്‍മിക്കുക. ജനങ്ങള്‍ക്കിടയിലെ പാലം.
സമുദായങ്ങള്‍ക്കിടയിലെ പാലം. സമൂഹങ്ങള്‍ക്കിടയിലെ പാലം.

നര്‍മം മാനവിക സൃഷ്ടിപരതയെ പുറത്തുകൊണ്ടുവരും. ഒരു പ്രസംഗത്തിനോ ഒരു സംഭവത്തിനോ ബഹുതല അര്‍ത്ഥങ്ങളും മുന്നറിയിപ്പുകളും സൃഷ്ടിക്കാന്‍ കഴിയുന്ന കാലത്താണ് നാം ജീവിക്കുന്നത്.

സുഹൃത്തുക്കളേ,

ചെന്നൈയില്‍, തുഗ്ലക്ക് വായനക്കാരുടെ വാര്‍ഷിക സമ്മേളനത്തില്‍ ഞാന്‍ മുമ്പ് നേരിട്ട് പങ്കെടുത്തിട്ടുണ്ട്.
ശ്രീ. ചോയുടെ സ്വരത്തില്‍ ശ്രീമദ് ഭഗവത് ഗീതയില്‍ നിന്നുള്ള ഭാഗങ്ങള്‍ കേള്‍പ്പിക്കുന്ന ഒരു പാരമ്പര്യം നിങ്ങള്‍ നിലനിര്‍ത്തുന്നുണ്ട്. ചോയോടുള്ള ആദര സൂചകമായി ഒരു ശ്ലോകത്തോടെ അവസാനിപ്പിക്കാന്‍ എന്നെ അനുവദിക്കുക.

वासांसि जीर्णानि यथा विहाय नवानि गृह्णाति नरोऽपराणि।

तथा शरीराणि विहाय जीर्णान्यन्यानि संयाति नवानि देही।

( നിത്യമായത് ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് മാറിപ്പോകില്ല, പക്ഷേ, ഒരു ഭവനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറും)

താന്‍ സ്പര്‍ശിച്ച ബഹുതല മേഖലകളിലെല്ലാം നല്‍കിയ സംഭാവനകള്‍ക്ക് നമുക്കൊന്നിച്ച് അദ്ദേഹത്തിന് കൃതജ്ഞത പറയാം. മഹാനായ ചോ രാമസ്വാമി ആയിരുന്നതിന്, എല്ലാത്തിനും മേലേ നമുക്ക് അദ്ദേഹത്തിന് നന്ദി പറയാം, ഒരേയൊരു ചോ ആയിരുന്നതിന്.