Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജപ്പാനിലേക്കു തിരിക്കുംമുമ്പ് പ്രധാനമന്ത്രി പുറത്തിറക്കിയ പ്രസ്താവന


ജപ്പാന്‍ സന്ദര്‍ശനത്തിനായി യാത്ര പുറപ്പെടുംമുമ്പ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പുറപ്പെടുവിച്ച പ്രസ്താവന:
‘വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനായി 2018 ഒക്ടോബര്‍ 28, 29 തീയതികളില്‍ ഞാന്‍ ജപ്പാന്‍ സന്ദര്‍ശിക്കുകയാണ്. പ്രധാനമന്ത്രിയെന്ന നിലയില്‍ 2014 സെപ്റ്റംബറില്‍ നടത്തിയ ആദ്യ ജപ്പാന്‍ സന്ദര്‍ശനത്തില്‍ തുടങ്ങി, ഇതുവരെയായി പ്രധാനമന്ത്രി ശ്രീ. ഷിന്‍സോ ആബേയുമായി ഞാന്‍ നടത്തുന്ന 12ാമത്തെ കൂടിക്കാഴ്ചയായിരിക്കും ഇത്തവണത്തേത്. 2014നു ശേഷം 2016ലെ വാര്‍ഷിക ഉച്ചകോടിയില്‍ സംബന്ധിക്കാനും ഞാന്‍ ജപ്പാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 
കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി ആബേക്കും ശ്രീമതി ആകി ആബേക്കും എന്റെ ജന്മനാടായ ഗുജറാത്തില്‍ ആതിഥ്യമരുളാന്‍ സാധിച്ചിരുന്നു. ഇന്ത്യയുടെ വിലയേറിയ പങ്കാളിയാണ് ജപ്പാന്‍. നമുക്കിടയില്‍ സവിശേഷമായ നയതന്ത്രപരവും ആഗോളപരവും ആയ പങ്കാളിത്തമുണ്ട്. അടുത്ത വര്‍ഷങ്ങളിലായി ഇന്ത്യയും ജപ്പാനുമായുള്ള സാമ്പത്തിക, നയതന്ത്ര ബന്ധങ്ങള്‍ പൂര്‍ണമായും പരിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. കാതലേറിയ പങ്കാളിത്തമാണ് ഇപ്പോഴുള്ളത്. ഇന്ത്യയുടെ ആക്റ്റ് ഈസി പോളിസിയിലും സ്വതന്ത്രമായ ഇന്‍ഡോ-പസഫിക് മേഖലയെന്ന ഇരു രാജ്യങ്ങളുടെയും പൊതുകാഴ്ചപ്പാടിലും ഊന്നിയുള്ളതാണു നവീകരിക്കപ്പെട്ട ദൃഢബന്ധം. 
ജനാധിപത്യ രാജ്യങ്ങളെന്ന നിലയില്‍ നമ്മുടെ മൂല്യങ്ങള്‍ പൊതുവായുള്ളതാണ്. എല്ലാവര്‍ക്കും ശാന്തിയും അഭിവൃദ്ധിയും ഇരു രാജ്യങ്ങളം കാംക്ഷിക്കുന്നു. 
സമാനതകളാണ് ഇന്ത്യ-ജപ്പാന്‍ ബന്ധത്തെ വിജയത്തിലേക്കു നയിക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക, സാങ്കേതിക നവീകരണത്തില്‍ ഏറ്റവും വിശ്വസ്തമായ പങ്കാളിയായ ജപ്പാന്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയ രാജ്യങ്ങളില്‍ ഒന്നുമാണ്. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍പ്പാത, ചരക്കുനീക്കത്തിനു മാത്രമുള്ള പാതകള്‍ തുടങ്ങിയ പദ്ധതികള്‍ നമുക്കിടയിലുള്ള ഗൗരവമേറിയതും കരുത്തുറ്റതുമായ സാമ്പത്തിക ഇടപാടുകളുടെ പ്രതിഫലനമാണ്. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’, ‘സ്‌കില്‍ ഇന്ത്യ’, ‘ഡിജിറ്റല്‍ ഇന്ത്യ’, ‘സ്റ്റാര്‍ട്ടപ്പ് ഇന്ത്യ’ തുടങ്ങിയ നമ്മുടെ ദേശീയ മുന്നേറ്റങ്ങളുമായി സഹകരിക്കുന്നതില്‍ ജപ്പാന്‍ മുന്‍പന്തിയിലാണ്. 
ഇന്ത്യയുടെ വളരെയധികം സാധ്യതകള്‍ നിറഞ്ഞ ശോഭനമായ സാമ്പത്തിക ഭാവിയില്‍ ജപ്പാനിലെ നിക്ഷേപകര്‍ അങ്ങേയറ്റം വിശ്വാസം പുലര്‍ത്തിവരുന്നു. 
നവീനാശയങ്ങള്‍, സാങ്കേതികവിദ്യ, മാതൃകാപരമായ പ്രവര്‍ത്തന പദ്ധതികള്‍ എന്നിവയില്‍ ആഗോളതലത്തില്‍ത്തന്നെ ജപ്പാനുള്ള നേതൃസ്ഥാനത്തെ നാം വിലമതിക്കുന്നു. ഇത്തവണത്തെ സന്ദര്‍ശനത്തിനിടെ റോബോട്ടിക്‌സില്‍ ജപ്പാനുള്ള ഹൈടെക് ശേഷി സംബന്ധിച്ച കാര്യങ്ങള്‍ കാണാന്‍ എനിക്ക് അവസരം ലഭിക്കും. 
പ്രധാനമന്ത്രി ഷിന്‍സോ ആബേയുമായി പല വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച നടത്തും. ഇരു രാജ്യങ്ങളിലെയും വാണിജ്യ, വ്യവസായ പ്രമുഖര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കും. ഇന്ത്യന്‍ വംശജരെ ഞാന്‍ അഭിസംബോധന ചെയ്യുന്നുമുണ്ട്. 
ഇത്തരം ആശയവിനിമയങ്ങള്‍ നാം തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധം ശക്തിപ്പെടുത്തുകയും ആരോഗ്യ സംരക്ഷണം, ഡിജിറ്റല്‍ സാങ്കേതിക വിദ്യ, കൃഷി, ഭക്ഷ്യസംസ്‌കരണം, ദുരന്തങ്ങളിലെ അപകടസാധ്യത കുറച്ചുകൊണ്ടുവരല്‍, ദുരിതാനന്തരം അടിസ്ഥാന സൗകര്യം പുനര്‍നിര്‍മിക്കല്‍ എന്നീ മേഖലകളിലുള്ള സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യും. 
നമ്മുടെ പാര്‍ലമെന്റേറിയന്‍മാര്‍ തമ്മിലും സംസ്ഥാനങ്ങള്‍ തമ്മിലും വികസിച്ചുവരുന്ന ബന്ധത്തെ ഞാന്‍ അങ്ങേയറ്റം സ്വാഗതം ചെയ്യുന്നു. വിദ്യാഭ്യാസം, നൈപുണ്യ വികസനം, സംസ്‌കാരം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളില്‍ നമ്മുടെ ജനതകള്‍ തമ്മിലുള്ള ബന്ധം വര്‍ധിച്ചുവരുന്നു എന്നതും സന്തോഷകരമാണ്. 
എന്റെ സന്ദര്‍ശനം ചരിത്രത്തില്‍ ആഴത്തിലുള്ള വേരുകളുള്ള നമ്മുടെ പരമ്പരാഗത ബന്ധത്തെ പ്രോല്‍സാഹിപ്പിക്കുകയും മെച്ചമാര്‍ന്ന ഭാവിക്കായുള്ള നമ്മുടെ പങ്കാളിത്തത്തെ ഏകീകൃതമാക്കുകയും ചെയ്യും.